പത്തനംതിട്ട: വിവാഹമോചന കേസിൽ ഏതാനും മണിക്കൂറിനുള്ളിൽ വിധി വരാനിരിക്കെ പത്തനംതിട്ട ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ രക്തം ഛർദിച്ച് കുഴഞ്ഞുവീണ യുവാവ് മരിച്ചു. ആറന്മുള പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഗാർഹിക പീഡനക്കേസിലെ പ്രതിയായിരുന്ന ആറന്മുള കോഴിപ്പാലം തളിക്കാട്ട് മോടിയിൽ ടി.പി. ബിജുവാണ് (41) മരിച്ചത്. ആറുമാസമായി ആലപ്പുഴ ജില്ല ജയിലിലായിരുന്നു. വെള്ളിയാഴ്ച 1.45 ഓടെയാണ് സംഭവം.
ആലപ്പുഴ ജില്ല ജയിലിൽനിന്ന് പത്തനംതിട്ട സി.ജെ.എം കോടതിയിൽ എത്തിച്ചതാണ്. അവസാന വട്ട വിചാരണക്കുശേഷം കോടതി വരാന്തയിലിരുന്ന ബിജു ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ചോര ഛർദിച്ചു.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബിജുവിൽനിന്ന് വിവാഹമോചനം വേണമെന്ന് വിസ്താരത്തിനിടെ ഭാര്യ, കോടതിയോട് ആവശ്യപ്പെട്ടു.
എന്നാൽ, വിവാഹമോചനത്തിൽ ബിജു ഒപ്പുവെച്ചതോടെ കേസ് പിൻവലിക്കാൻ തയാറാണെന്ന് ഭാര്യ കോടതിയോട് പറഞ്ഞു. ഉച്ചകഴിഞ്ഞ് കേസിെൻറ വിധി വരുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.