അത്താഴപ്പഷ്ണി

‘‘ഇന്നലെ രാത്രി ന്തായിരുന്നൂ പണി, ഞാന്നിന്നെ വിളിക്കാന്ന് വെച്ചിട്ട് പിന്നെ ഒറങ്ങിപ്പോയി’’ അവളെന്റെ കോളും കാത്തിരുന്നിട്ടുണ്ടാകും, ഫോണിന്റെ സ്ക്രീനിലേക്ക് നോക്കിനോക്കി നെടുവീർപ്പിട്ടിട്ടുണ്ടാകും, എന്റെ ഫോട്ടോകളെടുത്തുനോക്കി തൊട്ടും തലോടിയും പിന്നെയും പിന്നെയുമുമ്മവെച്ചും... ‘‘എന്തേന്ന് മിണ്ടാത്തത്? ഇന്നലെ രാത്രി ന്തേനൂ പണി?’’ ചിരിയടക്കിപ്പിടിച്ച് പിന്നെയും ചോദിച്ചു. നാണം വന്നുകാണും, ആകെ മൂന്നാഴ്ചയേ...
Your Subscription Supports Independent Journalism
View Plans‘‘ഇന്നലെ രാത്രി ന്തായിരുന്നൂ പണി,
ഞാന്നിന്നെ വിളിക്കാന്ന് വെച്ചിട്ട് പിന്നെ ഒറങ്ങിപ്പോയി’’
അവളെന്റെ കോളും കാത്തിരുന്നിട്ടുണ്ടാകും,
ഫോണിന്റെ സ്ക്രീനിലേക്ക്
നോക്കിനോക്കി നെടുവീർപ്പിട്ടിട്ടുണ്ടാകും,
എന്റെ ഫോട്ടോകളെടുത്തുനോക്കി തൊട്ടും തലോടിയും
പിന്നെയും പിന്നെയുമുമ്മവെച്ചും...
‘‘എന്തേന്ന് മിണ്ടാത്തത്?
ഇന്നലെ രാത്രി ന്തേനൂ പണി?’’
ചിരിയടക്കിപ്പിടിച്ച് പിന്നെയും ചോദിച്ചു.
നാണം വന്നുകാണും,
ആകെ മൂന്നാഴ്ചയേ കൂടെക്കഴിഞ്ഞിട്ടുള്ളൂ-
നിങ്ങളെയോർത്തിരിപ്പായിരുന്നെന്ന് പെണ്ണെങ്ങനെ പറയാനാണ് !
‘‘ഇങ്ങളെ കൂട്ടക്കാര് അത്താഴത്തിന് ണ്ടാകും ന്ന്
ന്നലെ മോന്തിക്കാണ് ഇമ്മ പറഞ്ഞത്,
ആട്ടെർച്ചി വാങ്ങീന്,
പിന്ന കോയീം പത്തിരീം ണ്ടാക്കി,
ചോറ് ബെയ്ച്ച്, മാമാക്ക് രാത്രി ചോറില്ലാണ്ട് പറ്റൂലാന്ന്...’’
ഇത് കേൾക്കാനാണോ ഞാനീ പാതിരാത്രിക്കിവളെ...
പക്ഷേ കേൾക്കാൻ കൊതിച്ചതിനേക്കാൾ രസം തോന്നി,
പണിയെടുക്കുന്ന പെണ്ണുങ്ങളാണ് പൊരേലെ വെളിച്ചമെന്ന്
ഇമ്മ പണ്ടുമുതലേ പറഞ്ഞുകേട്ടിട്ടുണ്ട്,
എന്റെ പെണ്ണും മോശമില്ല.
‘‘ന്നിട്ട്?’’
‘‘ന്നിട്ടെന്താ?
ഓരൊക്കെ അത്താഴം കഴിഞ്ഞ്
പത്തുപന്ത്രണ്ടു മണിയായപ്പോ പോയി.’’
‘‘ഓര് പോയിട്ട് പിന്നെ നീയെന്ത് കാട്ടി?’’
ഇവൾക്കെന്നോട് പറഞ്ഞാലെന്താണ്,
നിങ്ങളെയോർത്ത് ഉറങ്ങാതിരുന്നെന്ന് !
‘‘ഓര് പോയിട്ടാ?
ഇമ്മ അവര് പോയ വഴി കെടന്നു,
പിന്നെ ഒരു കുന്ന് പാത്രം മോറാൻ ണ്ടായി,
അല്ലാതെ ന്ത്ന്നാ!’’
‘‘ഓ ന്റെ പെണ്ണേ!
നീയിന്നലെ ഒടുക്കം ന്ത്ന്നാ ചെയ്തേന്ന് പറ...’’
എന്റെ ക്ഷമകെട്ടു.
‘‘ഒടുക്കം...
ഒടുക്കം ഞാനാ എല്ലും എച്ചിലും വാരി വാഴച്ചോട്ടില് കൊണ്ടിട്ടു,
ന്നിട്ട് പൂച്ച തിന്നണതും നോക്കി കൊറേ നേരം അവിടിരുന്നു,
മേല് മുഴുക്കെ വേർത്ത് നാറീട്ട്ണ്ടാർന്നു,
എല്ലാരും ഒറങ്ങി, പിന്നെനിക്ക് വെശന്നൂല്ല,
മേല് കൊറേ വെള്ളം കോരിയൊഴിച്ചിട്ട് മുറീല് വന്നു,
ഇങ്ങള് വിളിച്ചിട്ട്ണ്ടാകും ന്നാണ് ഓർത്തത്,
കോള് കാണാഞ്ഞപ്പോ കെടന്നു,
അപ്പഴേക്ക് നേരം വെളുത്തിട്ട്ണ്ടാർന്നു...’’
പാതിരാത്രിക്ക് വാഴച്ചുവട്ടിൽ തനിച്ചിരിക്കുന്ന അവളെയോർത്തുനോക്കി,
എന്നെയോർത്ത് കിടക്കയിൽ കിടക്കുന്ന അവളെയോർക്കുന്നതിനേക്കാൾ,
എന്റെ ഫോട്ടോകളിൽ തൊട്ടുനോക്കുന്ന അവളെയോർക്കുന്നതിനേക്കാൾ,
വിയർപ്പിൽ കുളിച്ചിരിക്കുന്ന അവളെയോർക്കാനാണ് രസം,
പണിയെടുത്തു തളർന്നിരിക്കുന്ന അവളെയോർക്കാനാണ് രസം,
എനിക്കെന്റെ മേലാകെ ചൂടുതോന്നി...
‘‘ഇന്നിപ്പോ ആരും ണ്ടായില്ലല്ലോ,
എന്റെ സ്വത്തിന് ഇന്ന് ന്തായിരുന്നൂ പണി?’’
അവളെ നെഞ്ചോട് ചേർത്ത് കൊഞ്ചിക്കാൻ തോന്നി,
എന്റെ പൊരേലെ വെളിച്ചമാണ് നീയെന്ന് അവളോട് പറയാൻ തോന്നി.
‘‘വെപ്പും വെളമ്പും പാത്രം മോറലും തന്നെ...
പണിയൊക്കെ തീർത്തിട്ട് ഒന്ന് കെടന്നാ മതീന്ന് പറഞ്ഞ് വന്നതാണ്,
അന്നേരം ഇമ്മാക്ക് കാല് വലിക്ക്ന്നെന്ന് പറഞ്ഞ്,
കൊഴമ്പിട്ട് തിര്മ്മി ചൂടും വെച്ച് കൊട്ത്തിട്ട്
മേല് കഴുകാൻ വന്നപ്പഴാണ് ഇങ്ങളെ കോള്.’’
എന്തൊരു ഭാഗ്യമാണിവളെ കിട്ടിയത്!
വീട്ടിലൊരുതരി മണ്ണ് കാണില്ലെന്നാണ്
എളാമ്മ വിളിച്ചപ്പോ പറഞ്ഞത്,
മുറ്റത്ത് ഒരില കാണാത്തതുപോലെ അടിച്ചിടുമത്രേ,
അലക്കും തിരുമ്മും കാലത്തേ കഴിക്കും,
തിരിച്ചൊരക്ഷരം മിണ്ടാതെ
ഇമ്മാ പറഞ്ഞതത്രയും ചെയ്യും,
കഴിക്കാൻ വേണ്ടതൊക്കെയും
നിന്ന നിൽപ്പിൽ ഉണ്ടാക്കിവെക്കും,
‘‘നെന്റെ ബാഗ്യം’’ എളാമ്മ ഉറപ്പിച്ചു പറഞ്ഞു.
പണ്ട് മാമാക്ക് പെണ്ണുകാണാൻ ഇമ്മാന്റെ കൂടെ പോയതോർത്തു,
ചെന്നുകേറിയ നേരത്ത് അമ്മായി കല്ലിൽവെച്ച് തുണി തിരുമ്മുകയാണ്,
ചോദ്യവും പറച്ചിലുമൊന്നുമുണ്ടായില്ല,
പെണ്ണതുമതിയെന്ന് ഇമ്മാ പറഞ്ഞു,
‘‘മേലനങ്ങി പണിയെടുക്കണം, വെക്കാനും വേവിക്കാനും അറിയണം
ഇത് രണ്ടും അവള് ചെയ്യും...’’
അമ്മായി പിന്നെ നല്ലൊരു പണിക്കാരിയായി,
ആരും അങ്ങോട്ടൊന്നും ചോദിക്കാത്തതുകൊണ്ടാകും,
അവരും ആരോടുമൊന്നും പറഞ്ഞുകേട്ടിട്ടില്ല...
പാവം, കൊല്ലമൊന്ന് തികയുമ്പഴേക്ക് തൂങ്ങി,
എന്താണ് കാര്യമെന്ന് ആർക്കും മനസ്സിലായതുമില്ല.
‘‘ന്നിട്ട് ? ഇമ്മാക്ക് എങ്ങനേണ്ട്?’’
‘‘കൊറവ് ണ്ട്ന്നാണ് പറഞ്ഞത്,
അഞ്ചാറടി വെച്ചാ മതി, പിന്നേം വേദനയാന്ന് പറയും.’’
കെട്ട് കഴിഞ്ഞ്
ഓളെ ഇങ്ങോട്ട് കൂട്ടാനായിരുന്നു പ്ലാൻ,
തൊട്ടും പറഞ്ഞും കൊതി മാറിയിട്ടുണ്ടായില്ല,
കൂടെപ്പോരാൻ പറഞ്ഞപ്പോ കവിള് ചോന്നാണ് വന്നത്..
ഒന്നിച്ചുപോരുന്ന കാര്യം പറഞ്ഞപ്പഴാണ്
ഇമ്മാക്ക് കാല് വേദന സഹിക്കാണ്ടായത്,
പിന്നെ എന്താക്കാനാണ്,
അവിടെ ഇമ്മാനെ നോക്കാൻ വേറെ ആരൂല്ലല്ലോന്ന്
ഓളെ കൂടെ നിർത്തീട്ട് പിന്നേം കേറിപ്പോന്നു.
വിമ്മിവിമ്മിക്കരച്ചിലായിരുന്നു പോരും വരെ,
എന്നിട്ടാണ് ഇത്തിരി പുന്നാരം പറയാൻ വിളിച്ചിട്ട്....
‘‘ഞാൻ ന്ത്ന്നാ കൊറേ നേരം കൊണ്ട് ചോയ്ക്ക്ന്നേന്ന് മനസ്സിലായാ?’’
എച്ചിൽപാത്രങ്ങൾ കഴുകിക്കൊണ്ടിരിക്കുന്ന,
വിയർപ്പിന്റെ മണമുള്ള അവളെ
അമർത്തിക്കെട്ടിപ്പിടിക്കുന്നതോർത്തുകൊണ്ട്
ഫോണിനെ കവിളോട് ചേർത്തു,
അപ്പുറത്തുനിന്നൊരു കുറുകൽ കേൾക്കുന്നുണ്ട്,
ഞാൻ തന്നെ മുഴുവൻ പറയണമായിരിക്കും...
‘‘പെണ്ണേ...’’
എന്നിട്ടും മറുപടിയൊന്നുമില്ല,
ഫോൺ ഒന്നുകൂടെ ചെവിയോട് ചേർത്തുനോക്കി,
പതിഞ്ഞ താളത്തിൽ ശ്വാസമെടുക്കുന്നതു കേൾക്കാം,
ഇവൾ ഉറങ്ങിപ്പോയോ!?
തോന്നിയ പുന്നാരമൊക്കെ ഒറ്റനിമിഷം കൊണ്ട് മാറി,
കെട്ട്യോൻ വിളിക്കുന്ന നേരത്താണ് ഓൾടെ ഒടുക്കത്തെ ഉറക്കം!
ചൊല്ലുവിളിയുള്ള ഏതെങ്കിലും പെണ്ണുങ്ങൾ ചെയ്യുമോ ഇങ്ങനെ!
‘‘നീ ഉറങ്ങിയോ?’’
ശബ്ദം അൽപം കനപ്പിച്ചാണ് ചോദിച്ചത്,
അതിനും ഉത്തരമൊന്നുമില്ല.
വന്ന കലിക്ക് ഫോൺ കട്ട് ചെയ്ത് ബെഡിലേക്ക് എറിഞ്ഞു.
അഹങ്കാരമാണ് അവൾക്ക്,
കെട്ടുറപ്പിക്കുന്ന നേരത്ത് ഡിഗ്രിക്ക് വിടാമെന്ന്
ഇമ്മാ പറഞ്ഞിരുന്നത് നേരാണ്,
കുടുംബത്ത് കാര്യങ്ങളുള്ളപ്പോ
കോളേജിൽ പോയി നടന്നാൽ മതിയോ പെണ്ണുങ്ങൾ !
അതിന് മൂക്കും ചുണ്ടും കൂർപ്പിച്ചുകാണിച്ച അന്ന് പറഞ്ഞതാണിമ്മ,
പറയുന്നിടത്ത് നിർത്തണം, അതാണ് ആണത്തം എന്ന്.
ഉപ്പയെ കണ്ടല്ല പഠിച്ചത്,
ഉപ്പ പൊരക്ക് വരലുണ്ടായിരുന്നില്ല,
ഓർമവെച്ച കാലം മുതൽ അവസാനം വരെ
ഉപ്പ ഗൾഫിൽതന്നെയായിരുന്നു,
ഇങ്ങോട്ട് വന്നപ്പോൾ കണ്ടു,
നാട്ടിലേക്ക് വരാത്തതിനെക്കുറിച്ചു ചോദിച്ചപ്പോൾ
നിസ്സംഗമായൊരു ചിരി ചിരിച്ചു...
ഇമ്മാ പറഞ്ഞത് മൂപ്പരൊരു കഥയില്ലാത്ത മനുഷ്യനാണെന്നാണ്,
ഇമ്മാ ഒന്നും വെറുതെ പറയാറില്ല.
ഓളെ ന്തായാലും ഇങ്ങനെ വിട്ടാൽ ശരിയാവില്ല,
തുടക്കത്തിലേ നിലക്ക് നിർത്തിയില്ലെങ്കിൽ
ഒന്ന് പെറ്റാൽ തലയിൽ കയറി നിരങ്ങുമെന്നിമ്മാ പറഞ്ഞിട്ടുണ്ട്,
ഇമ്മാനോട് പറയണം സമയമായെന്ന്...
പാവം ഇമ്മ...
ഉറക്കത്തിലാകും, ഇനിയിപ്പോൾ വിളിക്കണ്ട,
അവിടെയിപ്പോൾ വെളുപ്പിന് രണ്ടുമണി കഴിഞ്ഞിട്ടുണ്ടാകുമല്ലോ,
നാളെയാകട്ടെ...
