Begin typing your search above and press return to search.
ദീർഘനൃ/വൃത്തം
Posted On date_range 22 Dec 2025 10:15 AM IST
Updated On date_range 22 Dec 2025 10:15 AM IST

ചില്ലു പാത്രത്തിലിരുന്ന്
ചോരയൊലിപ്പിക്കും
മാതളപ്പഴത്തിന്റെയല്ലികളെ
നോക്കിയടുത്തിരുന്ന
കത്തി പേടിച്ച്
നിലവിളിക്കാനതിന്റെ
വായ തിരഞ്ഞ്
സ്വയം മുറിഞ്ഞു.
ഇത്ര മൂർച്ച കൂടിയ നാവ്
അടച്ചു വായിക്കാനൊരു,
അകത്തിടാനൊരു
വായയില്ലല്ലോ
എന്നോർത്തു വ്യസനിച്ച്
ഇത്രനാളും മുറിച്ച് നോക്കിയ
വിനകളെയൊക്കെയും
ഓർത്തോർത്തെണ്ണിയും
രുചിച്ച രുചികളുടെയെല്ലാം
മിനുസ്സങ്ങളും മുഴുപ്പുകളും
വഴുക്കലുകളും
നിറങ്ങളുമോർത്തും
പിടിച്ചുയർത്തിയും
താഴെക്കിടത്തിയും
നാവിൻ മൂർച്ച കൂട്ടിയും
താലോലിച്ച കരങ്ങളെയോർത്തും
കണ്ണീർ വാർക്കാനൊരു
കണ്ണില്ലല്ലോയെന്നോർത്ത്
മൂർച്ചയിൽ വ്യസനിക്കും നേരം
മാതളപ്പഴത്തിനല്ലികൾ; പല്ലുകൾ
കത്തിയെ കാർന്ന് കാർന്ന്
തിന്നു തീർത്തു.
