റാന്നി: വാഹനാപകടത്തിൽ പരിക്കേറ്റ് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന കമ്പ്യൂട്ടർ സ്ഥാപന ഉടമ മരിച്ചു.
അത്തിക്കയം മടന്തമൺ കക്കുഴിയിൽ മാത്യു കുരുവിളയുടെ (തമ്പി) മകൻ ഡിനു കുരുവിളയാണ് (30) വ്യാഴാഴ്ച പുലർച്ച ഒന്നോടെ ആശുപത്രിയിൽ മരിച്ചത്. റാന്നി- ഇട്ടിയപ്പാറ പോസ്റ്റ് ഓഫിസ് ജങ്ഷനിൽ കമ്പ്യൂട്ടർ സെയിൽസ്, സർവിസ് സ്ഥാപനം നടത്തുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രി 11ഓടെ പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ മന്ദമരുതി ആശുപത്രിപ്പടിയിൽ ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ചുകയറി. കാറിലുണ്ടായിരുന്ന റാന്നി കല്ലുംപറമ്പിൽ കെ.എസ്. ഷിനു (38), മന്ദമരുതി പനംതോട്ടത്തിൽ ജിബി ജോൺ (33), റാന്നി വരാപ്പുഴ ലിനു രാമചന്ദ്രപ്പണിക്കർ എന്നിവർക്കും പരിക്കേറ്റിരുന്നു. നാട്ടുകാരും പൊലീസും ചേർന്ന് ഇവരെ ആശുപത്രിയിലെത്തിച്ചു.
കുട്ടിക്കാനത്തിന് പോയി റാന്നിയിലേക്ക് മടങ്ങുംവഴിയാണ് അപകടം. ഡിനുവിന്റെ മൃതദേഹം പത്തനംതിട്ടയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം പിന്നീട്. മാതാവ്: സാലമ്മ. സഹോദരൻ: ഡിലു കുരുവിള.
സംസ്കാരം ഞായറാഴ്ച നാലിന് റാന്നി സെന്റ് തോമസ് ക്നാനായ വലിയപള്ളി സെമിത്തേരിയിൽ.