ഇറാൻ വെടിനിർത്തലിൽ അതൃപ്തി; 'വിരൽ എപ്പോഴും ട്രിഗറിൽ തന്നെയെന്ന്' നെതന്യാഹു
text_fieldsബിന്യമിൻ നെതന്യാഹു
ടെൽ അവീവ്: അമേരിക്കയും ഇറാനും തമ്മിലുള്ള താത്കാലിക വെടിനിർത്തൽ കരാറിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് ഇസ്രായേൽ. സൈനിക നടപടികളിലൂടെ ഇറാനെ കൂടുതൽ ദുർബലമാക്കിയതിന് ശേഷം മാത്രം ചർച്ചകൾ മതിയായിരുന്നു എന്നാണ് ഇസ്രായേലിന്റെ നിലപാട്. എന്നാൽ, യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ തീരുമാനത്തെ തങ്ങൾ പിന്തുണക്കുന്നുവെന്ന് ഇസ്രായേൽ വ്യക്തമാക്കി.
വെടിനിർത്തൽ കരാർ സംബന്ധിച്ച ചർച്ചകളുടെ അവസാന ഘട്ടത്തിൽ മാത്രമാണ് ഇസ്രായേലിനെ വിവരമറിയിച്ചതെന്ന് റിപ്പോർട്ടുകളുണ്ട്. ട്രംപും നെതന്യാഹുവും തമ്മിലുള്ള ഫോൺ കോളിന് തൊട്ടുപിന്നാലെയായിരുന്നു ഔദ്യോഗിക പ്രഖ്യാപനം. ഇതിൽ ഇസ്രായേൽ ഉദ്യോഗസ്ഥർ അതൃപ്തി രേഖപ്പെടുത്തി. ഇറാനുമായുള്ള വെടിനിർത്തൽ ലെബനനിലെ ഹിസ്ബുള്ളക്ക് ബാധകമല്ലെന്ന് ഇസ്രായേൽ ആവർത്തിച്ചു. ഇറാന്റെ അതിർത്തിയിൽ ആക്രമണം നിർത്തിയാലും ഹിസ്ബുള്ളയെ തകർക്കുന്നത് തുടരുമെന്ന് അവർ വ്യക്തമാക്കി. ഇറാനുമായുള്ള ചർച്ചകളിൽ അമേരിക്ക ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ഇസ്രായേൽ ആവശ്യപ്പെടുന്നു.
ഇറാൻ തങ്ങളുടെ കൈവശമുള്ള ആണവ സാമഗ്രികൾ കൈമാറണം. യുറേനിയം സമ്പുഷ്ടീകരണം പൂർണ്ണമായും നിർത്തലാക്കണം. ബാലിസ്റ്റിക് മിസൈൽ പദ്ധതികൾ അവസാനിപ്പിക്കണം. ഈ നിബന്ധനകളിൽ ഇളവ് നൽകുന്ന ഒരു കരാറിനെയും പിന്തുണക്കില്ലെന്ന നിലപാടിലാണ് ഇസ്രായേൽ.
രാജ്യത്തെ അഭിസംബോധന ചെയ്ത ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. ‘ഇസ്രായേലിന്റെ ലക്ഷ്യങ്ങൾ നയതന്ത്രത്തിലൂടെ നേടാൻ കഴിഞ്ഞില്ലെങ്കിൽ സൈനിക നടപടി തുടരാൻ ഞങ്ങൾ തയാറാണ്. ഞങ്ങളുടെ വിരൽ എപ്പോഴും ട്രിഗറിൽ തന്നെയുണ്ട്’ അദ്ദേഹം മുന്നറിയിപ്പ് നൽകി. യുദ്ധം പൂർണ്ണമായും അവസാനിപ്പിക്കാനോ, ഇറാനുമേലുള്ള ഉപരോധങ്ങൾ നീക്കാനോ ഇസ്രായേൽ സമ്മതിച്ചിട്ടില്ല.
നിലവിലെ വെടിനിർത്തൽ താത്കാലികം മാത്രമാണെന്നും ദേശീയ സുരക്ഷക്ക് ഭീഷണിയുണ്ടായാൽ എപ്പോൾ വേണമെങ്കിലും ആക്രമണം പുനരാരംഭിക്കുമെന്നും ഇസ്രായേൽ സൈനിക വൃത്തങ്ങൾ സൂചിപ്പിച്ചു. അമേരിക്കയുമായി അടുത്ത ബന്ധം പുലർത്തുമ്പോഴും ഇറാൻ വിഷയത്തിൽ ഇസ്രായേലിനെ വേണ്ടവിധം കൺസൾട്ട് ചെയ്തില്ലെന്നത് ഇരുരാജ്യങ്ങൾക്കുമിടയിൽ നേരിയ അസ്വാരസ്യങ്ങൾക്ക് കാരണമായിട്ടുണ്ട്. ചർച്ചകൾ നടക്കുന്ന സമയത്തും ഇറാനെ സൈനികമായ സമ്മർദത്തിൽ നിർത്തുക എന്ന തന്ത്രമാണ് ഇസ്രായേൽ പയറ്റുന്നത്. അതിനാലാണ് ഹിസ്ബുള്ള കേന്ദ്രങ്ങളെ അവർ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

