നാറ്റോക്കെതിരെ രൂക്ഷവിമർശനവുമായി ട്രംപ്; ‘ആവശ്യമുള്ളപ്പോൾ അവർ കൂടെയുണ്ടായില്ല’
text_fieldsഡോണാൾഡ് ട്രംപ്
വാഷിങ്ടൺ: നോർത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ (NATO) സഖ്യകക്ഷികൾക്കെതിരെ കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇറാൻ യുദ്ധസമയത്ത് അമേരിക്കയെ സഹായിക്കാൻ തയാറാകാതിരുന്ന നാറ്റോ രാജ്യങ്ങളുടെ നിലപാടാണ് ട്രംപിനെ ചൊടിപ്പിച്ചത്. ബുധനാഴ്ച നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെയുമായി വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികരണം.
അമേരിക്കക്ക് ആവശ്യമുള്ളപ്പോൾ നാറ്റോ കൂടെയുണ്ടായിരുന്നില്ലെന്നും ഭാവിയിൽ ഒരു പ്രതിസന്ധി ഘട്ടത്തിൽ അവരെ വിശ്വസിക്കാൻ കഴിയില്ലെന്നും ട്രംപ് തുറന്നടിച്ചു. ‘നാറ്റോ പരീക്ഷിക്കപ്പെട്ടു, പക്ഷേ അവർ പരാജയപ്പെട്ടു’ എന്നാണ് ട്രംപിനെ ഉദ്ധരിച്ച് വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലവിറ്റ് പ്രസ്താവിച്ചത്. അമേരിക്കൻ ജനതയുടെ നികുതിപ്പണം കൊണ്ട് പ്രതിരോധം തീർക്കുന്ന നാറ്റോ രാജ്യങ്ങൾ അമേരിക്കയെ പിന്നിൽ നിന്ന് കുത്തിയെന്നും ലവിറ്റ് ആരോപിച്ചു.
ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് നാറ്റോ രാജ്യങ്ങൾ സ്വീകരിച്ച നിലപാടാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. ഇറാനിലെ സൈനിക നീക്കങ്ങൾക്കായി അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് പല നാറ്റോ രാജ്യങ്ങളും തങ്ങളുടെ വ്യോമപാത വിട്ടുനൽകാൻ തയാറായില്ല.
ഇറാൻ ഹുർമുസ് കടലിടുക്ക് അടച്ചതിനെത്തുടർന്ന് ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയർന്നപ്പോൾ, കപ്പൽ ഗതാഗതം പുനസ്ഥാപിക്കാൻ നാവികസേനയെ അയക്കണമെന്ന ട്രംപിന്റെ ആവശ്യം പല സഖ്യകക്ഷികളും നിരസിച്ചു. നാറ്റോ വെറുമൊരു പേപ്പർ ടൈഗർ ആണെന്ന് വിശേഷിപ്പിച്ച ട്രംപ്, സഖ്യത്തിൽ നിന്ന് പിന്മാറുമെന്ന ഭീഷണി ആവർത്തിച്ചു.
രണ്ട് മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച തികച്ചും സൗഹൃദപരമായിരുന്നുവെങ്കിലും ഗൗരവകരമായ ചർച്ചകൾ നടന്നുവെന്ന് നാറ്റോ ചീഫ് മാർക്ക് റുട്ടെ അറിയിച്ചു. ‘പല നാറ്റോ സഖ്യകക്ഷികളുടെയും നിലപാടിൽ പ്രസിഡന്റ് ട്രംപ് നിരാശനാണ്. അദ്ദേഹത്തിന്റെ ഭാഗത്ത് ന്യായമുണ്ടെന്ന് എനിക്ക് തോന്നുന്നു’ എന്ന് റുട്ടെ സി.എൻ.എന്നിനോട് പറഞ്ഞു.
എന്നാൽ എല്ലാ രാജ്യങ്ങളും അമേരിക്കയെ കൈവിട്ടിട്ടില്ലെന്നും ഭൂരിഭാഗം യൂറോപ്യൻ രാജ്യങ്ങളും സഹകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ യുദ്ധത്തിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ഈ യുദ്ധം സൃഷ്ടിച്ച നയതന്ത്ര വിള്ളലുകൾ അമേരിക്കയും നാറ്റോയും തമ്മിലുള്ള ബന്ധത്തെ വരും ദിവസങ്ങളിൽ കൂടുതൽ വഷളാക്കിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

