Begin typing your search above and press return to search.
proflie-avatar
Login

ഹ്യൂമൻസ്യൂ

poem
cancel

പ്രതീക്ഷ സ്വിച്ചിട്ടപോലെ പ്രകാശിച്ചു നിന്നു

ഹോട്ടലുകൾ വീട്ടുമുറികളിലേക്കെത്തി

ചിലർ ബാറുകളെ വിളിച്ചുവരുത്തി

തെരുവുകളിലെ ഒഴിഞ്ഞ ഇടങ്ങളിലെന്നപോലെ

ചെറുപ്പക്കാരിരുന്നു

മൊബൈലുകളിൽ കോളുകളായി

ഒന്നു രണ്ടു പേർ സഞ്ചരിച്ചു

അൽപം സിനിമാ തിയറ്ററുകളും

അൽപം പാർക്കുകളും പ്രത്യക്ഷമായി

സഞ്ചാരയോഗ്യമല്ലാത്ത വഴികൾ

ഇടയ്ക്കുണ്ടായെങ്കിലും

റേപ്പുകളോ അബ്യൂസുകളോ റിപ്പോർട്ടു ചെയ്തില്ല

കുട്ടികൾ അനിമൽ പ്ലാനറ്റിൽനിന്നു

പുറത്തുവന്ന് മൃഗങ്ങളെ അന്വേഷിക്കാൻ തുടങ്ങി

വൃദ്ധൻമാർ ഗുളികകളുമായി വരുന്ന നഴ്സുമ്മാരെയും

ട്രാഫിക്കില്ലാത്ത നാൽക്കവല

പോലെയായിരുന്നു അവിടം

ഒരു വഴിക്ക് വാഹനങ്ങൾ

ഒരു വഴിക്ക് യാത്രക്കാർ

അതിനിടയിൽ ഒരു നായ കടന്നുപോയെങ്കിലും

അപകടമൊന്നുമുണ്ടായില്ല

ഇടക്കിടെ ആകാശം മേഘാവൃതമായതിന്റെ

സൂചനകൾ ലഭിച്ചിരുന്നു

ചക്രവാത ചുഴിയായിരിക്കാം

മേഘസ്ഫോടനമായിരിക്കാം

എന്നെല്ലാം കരുതിയെങ്കിലും

ഒരു പുഞ്ചിരിയിൽ എല്ലാം ഒത്തുതീർപ്പായി

പൊട്ടിത്തെറി പ്രതീക്ഷിച്ചെങ്കിലും

സയാമീസ് ഇരട്ടകളെപ്പോലെ

അവർ ഉറങ്ങാൻ തുടങ്ങി

അടുത്ത മുറിയിൽ ഹിന്ദുസ്ഥാനിയും

റാപ്പും കലർന്നു കലമ്പി

ചിരിച്ചുറങ്ങുന്ന ശരീരങ്ങളെ ആദ്യമായി കണ്ടു

ഏതാനും സിഗരറ്റു കുറ്റികളും

അപരിചിതഗന്ധങ്ങളും തങ്ങിനിന്നു

അവയവങ്ങൾ നഷ്ടപ്പെട്ട ഇരുട്ട്

വസ്ത്രമന്വേഷിച്ച് നടക്കുന്നുണ്ടായിരുന്നു

എല്ലാം നോക്കി അരക്ഷിതമായി

ചന്ദ്രൻ പോപ്പ്കോൺ കൊറിച്ചു

ആരോ സ്വിച്ച് ഓഫ് ചെയ്തപോലെ

നിശ്ശബ്ദത കടന്നുവന്നു

ഏതാനും മണിക്കൂർ കഴിഞ്ഞപ്പോൾ

സ്വർണനിറത്തിൽ ഒരു ബലൂൺ പ്രകാശിച്ചു

മുറികൾ ഒന്നൊന്നായി തുറന്നു

ഒന്നിൽ ഹൃദയമുള്ള ഒരു വസ്തു ഇരിക്കുന്നു

മറ്റൊന്നിൽ തലച്ചോറുള്ള മറ്റൊരു വസ്തു

അടുത്തതിൽ ഡയാലിസിസിനു

വിധേയമായൊരു വസ്തു

അങ്ങനെ അവയവങ്ങളുള്ള നിരവധി

വസ്തുക്കൾ അവിടെ ഉണ്ടായിരുന്നു

അതിൽ

പ്രതീക്ഷയുടെ ഭാരം അറിയുന്ന

ഒരു യന്ത്രം മാത്രം ചലിച്ചുകൊണ്ടിരുന്നു.

Show More expand_more
News Summary - weekly literature poem