സല്യൂട്ട്

ശരീരത്തെ കീഴ്പ്പെടുത്താൻ കഴിവുള്ള
ഒരു പദം
തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടാൽ
ഞാനെടുക്കുക
മരണം എന്ന പദമല്ല.
ഒരേ സമയം
ചങ്ങലകൊണ്ട്
കാലുകൾ കൂട്ടിക്കെട്ടി,
കീഴ്ത്താടിയെ
ലാത്തികൊണ്ട് കുത്തിയുയർത്തി,
നെഞ്ചിൻ കൂടിനെ ഞെരുക്കിപ്പോകുന്ന
ആ പദമാണ്.
അപ്പോഴുണ്ടാകുന്ന മിന്നൽ വിറയൽ
ശരീരത്തെ
ഒന്നു പൊക്കി
താഴെയിടും.
വലതു കൈപ്പത്തി
അതോടെ നെറ്റിയിലെത്തും.
വിരലുകളെല്ലാം
വെറുങ്ങലിക്കും.
കൈവെള്ളയിലെ
ആശ്രിതരേഖ വെളിയിലേയ്ക്ക്
പ്രകാശിക്കും.
മനുഷ്യത്വത്താൽ
കുതിച്ചുപാഞ്ഞിരുന്ന ഒരാൾ
അതോടെ
പ്രതിമപ്പെടും.
തലച്ചോറിൽ വിരിഞ്ഞുകൊണ്ടിരുന്ന
ഒരാലോചന
പെട്ടെന്ന് കല്ലിക്കും.
അദൃശ്യമായ
ഒരു നിമിഷം
ആ ശരീരത്തെ ഒന്നുഴിഞ്ഞ്
അപമാനിക്കും.
മനുഷ്യരെ നിശ്ചലരാക്കുന്ന
മന്ത്രങ്ങൾ
നാടോടിക്കഥകളിൽ മാത്രമല്ല.
ആധുനികമായ
മുഹൂർത്തങ്ങളിലുമുണ്ട്,
എന്നത്
ആഴത്തിൽ രേഖപ്പെടുത്തും.
ഭാഗ്യം.
മലയാളത്തിൽ അതിനൊരു പദമില്ല.
അത്രയെങ്കിലും അന്തസ്സ്
ഒരു ഭാഷയെന്ന നിലയിൽ
അതിനിരിക്കട്ടെ
