സേഫ്റ്റി ബബ്ൾ

തുടക്കം:
കടുവാത്തലയൻ മേഘം,
ചക്രവാളം നഖക്ഷതം,
തിളങ്ങിയോ ശുക്രാചാര്യൻ?
ചതിയെ പ്രവചിച്ചവൻ!
പതിയെ കാടുതാണ്ടുന്നൂ
മിനുങ്ങിമിന്നുന്നാ ബസ്.
എട്ടാം ക്ലാസുകാർ ചില്ലാണു-
ല്ലാസത്താലവർ ‘‘ചിയേഴ്സ്’’
ചുറ്റിലും സ്നേഹവൃക്ഷങ്ങൾ,
ഇണതേടുന്ന വന്യത.
‘‘ലൗ’’വെന്നൊരീ ബസിനുള്ളിൽ
മുളപൊട്ടുന്നു കൗതുകം.
കാടല്ലേ, കാട്ടിനുള്ളല്ലേ,
കളിച്ചീടാം മൃഗങ്ങളായ്;
സിംഹം, കരടി, ചെന്നായ,
ചീറ്റാ, കടുവ, കാട്ടുനായ്
ഹിംസ്ര ജീവികളങ്ങനെ.
പുള്ളിമാനാണവർക്കിര.
നറുക്കു വീഴുന്നാർക്കാണോ
അവരാപ്പുള്ളി ഷോളിടും...
പൊത്തുപോലുള്ളതാം സീറ്റ്,
ഫണം നീർത്തും ചതിക്കെണി.
വീണിടാതെ പോയി വേഗം
മുന്നിലെത്തൂ ജയിച്ചിടാം!
നറുക്കെടുത്തൂ പുള്ളിമാനായ്
‘‘ശീതൾ പി.പി. 8 സി’’
നടുക്കം:
ഓറഞ്ചുതൊലിതൻ നീരു
ചീറ്റീ ചീറ്റപ്പുലിപ്പക.
കണ്ണിലാവാതെ വെട്ടിച്ചോടീ
പുള്ളിമാൻ -ഒന്നാം ലെവൽ.
ഷോളിന്നറ്റം കുരുക്കുന്നൂ
കാട്ടുനായ വിദഗ്ധമായ്.
കുതറിമാറീയവൾ
മെല്ലെക്കടന്നൂ -രണ്ടാം ലെവൽ.
മുള്ളാണി നഖമായ് മാറ്റീ
ക്രൂരം കരടി വന്നതും,
തേങ്ങൽ തേനാക്കി മാറ്റുന്നീ
ബുദ്ധി‘മാൻ’ -മൂന്നാം ലെവൽ.
ലെവലേറുന്നതോടൊപ്പം
മൃഗഹിംസ്രത തീവ്രമായ്ത്തുടങ്ങീ,
കോടപോലെന്തോ മൂടീ
മന്ദിച്ചു ബസ,പ്പോൾ കാടിന്നുള്ളി
ലിരുണ്ടതാം ഗുഹയൊന്ന് പിളർന്നൂ വായ്!
ഉപജാപകയാമമായ്.
അവസാനത്തേ സീറ്റ്,
ലെവലിന്നേറ്റം അറ്റം,
പരിണാമത്തിന്നുച്ചി.
‘‘മാനവ് കെ.പി. 8 എ’’
പുള്ളിഷോളിട്ടവൻ നിന്നൂ
‘‘ആൽഫാ -മാരീ-ജെനായ് (1)’’ മുന്നിൽ.
മുന്തിരിച്ചാറിലുന്മാദം നുരയും
മട്ടിലജ്ഞാതം ചേർത്തൂ...
ഗ്ലാസൊന്നവൾക്കപ്പോൾ
നീട്ടീ പ്രണയലോലുപം!
ലഹരീ-രാസ-ലാസ്യത്തിൻ
ചൂളംവിളി കണക്കപ്പോൾ നാദം!
‘ഡീജേ’യതിൻ മേളം,
പുകവിങ്ങുന്നു ബസകം.
ഇരവാളികളക്കൂട്ടർ
വളഞ്ഞോ കേഴമാനിനെ?
അവളോ ബോധശൂന്യയായ്
ഇടനാഴിയിൽ വീണുവോ?
‘‘ക്ലിഷ്ടശ്രീയിവൾ മുന്നിലായ്
വെറുനിലത്തയ്യോ കിടക്കുന്നു... (2)’’
വെന്നവഹേളിച്ചോ ടീച്ചർ..!
കാടിറങ്ങീ ബസപ്പോൾ.
ഒടുക്കം:
രാവ് തീർന്നൂ, കാട് തീർന്നൂ,
കോട നീങ്ങീ, വെയില് വന്നൂ,
യാത്രയാക്കുംപോലെ നിന്നൂ
സാക്ഷിയായാക്കുന്നുകൾ.
ഗ്ലാസുനീക്കീ ഉഷസ്സെത്തീ
പഴയപോലായ് ബസകം,
തേയിലക്കാറ്റടിച്ചപ്പോ-
ളുഷാറായീ കുട്ടികൾ.
കാറ്റ് തോണ്ടിപ്പുറത്തിട്ടൂ
ബാക്കിവന്നാ നറുക്കുകൾ,
ചെക്ക്പോസ്റ്റിൽ തൊണ്ടി പോലത്
നിവർന്നൂ... സംശയാസ്പദം?
ശീതൾ പി.പി. 8 സി!
ശീതൾ പി.പി. 8 സി!!
ശീതൾ പി.പി. 8 സി!!!
ശീതൾ പി.പി. 8 സി!!!!
=====================
(1) ആൽഫാ -ജെൻ, മാരീചൻ ഇവയുടെ സംയുക്തപദം
(2) പ്രരോദനത്തിലെ വരികൾ
