ചെകുത്താലയം

ക്ഷേത്രാങ്കണത്തിൽ
അന്നത്തെ അത്താഴത്തിന് ശാന്തിയും
സമാധാനവും അന്വേഷിച്ച്
ചെന്നെത്തിയതാണ്,
കബന്ധങ്ങളണിഞ്ഞ
ഭസ്മപൂശിത നഗ്നധാരികളുടെ നൃത്തച്ചുവടുകൾ!
ലിംഗാസുരന്മാർക്ക്,
പാദപൂജ ചെയ്യാൻ
ഭക്തഗംഗാഒഴുക്ക്!
ആ നാട്ടിൽ,
ഉദ്ധരിച്ച ലിംഗത്തെക്കുറിച്ച്
ഒരു വാക്കു പറയുന്നതുപോലും പാപം.
ഇല്ല, പാപിയാകുവാനെന്നോർത്തു.
തിരിഞ്ഞു നടന്നു.
വിഗ്രഹങ്ങളും,
അടയാളങ്ങളുമില്ലാത്ത
ഒരു ദേവാലത്തിനു മുമ്പിൽ എത്തിച്ചേർന്നു.
ഏകദൈവത്താൽ,
തടവിലാക്കപ്പെട്ട ഹൂറിമാർ!
പുരുഷനെ അറിയാൻ വേണ്ടി മാത്രം
പിറക്കപ്പെട്ടവരുടെ
നിലവിളികൾ കേട്ട്
ആ ദേവാലയം വികൃതമാകപ്പെട്ടിരുന്നു.
ദൈവത്തെ ചോദ്യംചെയ്യുന്നവർ
നരകതീയിലേക്ക് വലിച്ചെറിയപ്പെടും.
വചനം, അനന്തവും
അജ്ഞാതവുമായ പാതയിലേയ്ക്ക് മനുഷ്യനെ
വലിച്ചിഴയ്ക്കുന്നു.
കണ്ട പാപങ്ങൾ പറഞ്ഞു തീർക്കാൻ
കുമ്പസാരക്കൂട്ടിലേയ്ക്ക് കയറിച്ചെന്നു.
തിരുവസ്ത്രത്തിലൂടെ ഇഴയുന്ന
സർപ്പക്കുഞ്ഞുങ്ങളെ കുടഞ്ഞെറിയുന്ന
നിശ്ശബ്ദ തേങ്ങലുകൾ
കാതിൽ ഇരുമ്പാണികളായി
മൂളുന്നു.
വ്യഭിചാരക്കൂട്ടിൽനിന്നും
ഇറങ്ങി ഞാൻ
എങ്ങോട്ടിന്നില്ലാതോടി.
ഇനിയും ഒരു പാപിയായി തുടരുന്നത് എങ്ങനെ?
വീണയുടെ നേർത്ത നാദം സുഖം പകരുന്ന
കമാനലേക്ക് ചുവട് വച്ചു.
ശാന്തിയും സമാധാനവും
ആ കമാനത്തിന് കീഴെ
വന്നെത്തിനോക്കി.
ചെകുത്താന്റെ സുവിശേഷത്തിൽ
ഒരു വചനത്തിൽപോലും പതിരുണ്ടായിരുന്നില്ല.
അതുകൊണ്ട് അത്ഭുതപ്പെടുത്തുന്നതൊന്നും
ചെകുത്താലത്തിൽ
കണ്ടെത്താനായില്ല.
അന്നത്തെ അത്താഴം
ചെകുത്താനോടൊപ്പമായിരുന്നു.
നിഷേധിക്കപ്പെട്ട പഴങ്ങളുടെ കലവറ
എനിക്ക് തുറന്നു തന്നു.
നാണം എന്നെ വീണ്ടും വീണ്ടും തുണിയുടുപ്പിച്ചു.
ദൈവം എന്നെ ചവിട്ടി പുറത്താക്കു മുമ്പ്,
ദൈവത്തെ ഞാൻ ചവിട്ടി പുറത്താക്കി.
