കണ്ണീർപ്പാഠം

സഹധർമിണിയൊത്തു
നിൽപ്പുണ്ടു, വൈലോപ്പിള്ളി
ഇഹലോകത്തിൻ കണ്ണീർ-
പ്പാടം* കടന്നേ പോകാൻ!
വഴുക്കും വരമ്പിന്റെ
നിർദയാശ്ലേഷം, ജല-
ച്ചുഴിയിൽ പിടയ്ക്കുന്ന
സ്നേഹത്തിൻ പരലുകൾ,
കാറുമൂടിയ വിണ്ണിൻ
ദുർമുഖം, മുറിവിനാൽ
നീറിനിൽക്കുന്നു പൂർവ-
ദിക്കിലെ ജ്യോതിർഗ്ഗോളം,
വെള്ളത്തിൽ മുങ്ങിച്ചത്ത
കൊറ്റിയെപ്പോലെ, നുര-
ത്തള്ളലിൽ കാണാം കൈത-
പ്പൂവിന്റെ ശവമഞ്ചം!
അക്കരെക്കടക്കണ,-
മവിടെ ശ്രീകോവിലിൽ
അഷ്ടബന്ധത്താൽ ബന്ധി-
ച്ചിരിപ്പുണ്ടൊരു ദുർഗ!
എത്ര വേഷങ്ങൾ മുന്നിൽ
വിസ്തരിച്ചുപോയ് ക്രമാൽ
ക്ഷേത്രദർശനത്തിന്റെ
പേരിലും, വഴക്കിലും!
ഓർമകൾക്കെന്നും കാണും
മറ്റൊരു കര പക്ഷേ,
പ്രേമമത്രമേൽ ദയാ-
ശൂന്യമാണെന്നും വരാം
അൻപിയന്നൊരു ഹൃത്തിൻ
കൽപനയുണ്ടാമെങ്കിൽ
അമ്പലത്തിലേയ്ക്കെങ്ങാൻ
പോകണോ, മാനുഷ്യകം!
കാലമേ, നിൻ കണ്ണീരിൻ
വരിഷപ്പാടം നീന്താൻ
ലോലമാം ഹൃദയത്തിൻ
കാവ്യകൽപനയ്ക്കാമോ?
കലക്കത്തിലെങ്ങാനും
കാണുവാൻ കഴിയുമോ
വയലിന്നടിത്തട്ടിൻ
വേരുക,ളതേപോലെ-
പിണക്കം, ദാമ്പത്യത്തിൻ
വേരുകൾ ദ്രവിപ്പിക്കും;
കണക്കോർത്തുപോയ് മഹാ-
കവിതൻ കാവ്യാലാപം!
മുറിവിൽ പുരട്ടുവാ-
നിത്തിരി,യുപ്പെന്നപോൽ
മറവിയത്രേ സ്നേഹ-
വൈകൃതത്തിൽ ഭേഷജം!
ഒന്നു പുഞ്ചിരിക്കുവാ-
നിത്തിരിപ്പൊറുക്കുവാ-
നഗ്നിയെപ്പോലെ ദുഃഖ-
മാഹരിക്കാനായെങ്കിൽ-
ഉമിയാൽ മിനുക്കിയ
പിച്ചളപ്പാത്രംപോലെ
ശമത്താൽ ദാമ്പത്യവും
തിളക്കം വരിച്ചേനെ
വെട്ടിയും തിരുത്തിയു-
മെഴുതാം കാവ്യം, കൊല്ലൻ
വെട്ടിരുമ്പിനെപ്പണി-
യായുധമാക്കുന്നപോൽ
പൊരുത്തം പിഴച്ചുപോം
ജീവിതമഹാകാവ്യം
തിരുത്താനാമോ, ഗത-
കാലമേ നമസ്കാരം!
കാഞ്ചനമെന്നേ തോന്നൂ;
നെഞ്ചോടു ചേർക്കുന്നേരം
കാചമായ് മങ്ങും ജാല-
വിദ്യയാണിജ്ജീവിതം
ദുർജ്ഞേയ വ്യാപാരത്തി-
ന്നിരയായ്ത്തീരും ജന്മം,
ദുർഗമപഥങ്ങളിൽ
കാഴ്ചയും മാഞ്ഞേ പോകും!
കലമ്പിക്കുഴയുന്ന
ചിന്തയിൽ വൈലോപ്പിള്ളി
കലക്കംമാറാ കണ്ണീർ
പാടത്തേക്കിറങ്ങുന്നു
സാകൂതമവരെത്താൻ
നോക്കുന്നുണ്ടൊരു കൊച്ചൻ
ആകിലുമീനിർദയ
ലോകദൃഷ്ടാന്തംപോലെ!
അകലെയാകാശത്തി-
ലന്നേരമൊരു മേഘം
അകമേ ദുഃഖം പെയ്ത
കണ്ണീരു തുടയ്ക്കുന്നു.
=========================
*മഹാകവി വൈലോപ്പിള്ളിയുടെ ‘കണ്ണീർപ്പാടം’ എന്ന കവിതയുടെ പുനർവായന
