ഉൾക്കാമ്പ് തേടി...

ഓ ദേവാ... വരൂ, നമ്മൾക്ക്
ആ കുന്നിൻചെരുവിൽ പോയി,
അവിടെ ഒറ്റയ്ക്ക് പാർക്കുന്ന,
ആരോരുമില്ലാത്ത, വൃദ്ധയായ
ഒരമ്മയ്ക്ക് അൽപനേരം കൂട്ടിരുന്നിട്ടു വരാം...
ആ നേരമത്രയും,
നമ്മുടെ മധുര മുന്തിരികൾ പഴുക്കട്ടെ...
ഓ ദേവാ... വരൂ,
നമ്മൾക്കീ പുഴയുടെ മറുകരയിൽ പോയി,
അവിടത്തെ അന്തേവാസികളുമായി,
അൽപസമയത്തെ സ്നേഹ സല്ലാപത്തിൽ മുഴുകാം...
ആ നേരമത്രയും,
നമ്മുടെ തോട്ടത്തിലെ
മധുര ഓറഞ്ചുകൾ പൂവിട്ടു നിൽക്കട്ടെ...
ഓ ദേവാ... വരൂ,
നമ്മൾക്കീ താഴ്വാരത്തേക്കിറങ്ങി,
അവിടത്തെ ഏറ്റവും ദാരിദ്ര്യമുള്ള കുഞ്ഞിന്,
ഒരു ചിത്രയുടുപ്പ് സമ്മാനിക്കാം...
ആ നേരമത്രയും, നുരഞ്ഞു നിൽക്കട്ടെ നമ്മുടെ
മധുര വീഞ്ഞുകൾ...
ഓ ദേവാ... വരൂ,
നമ്മൾക്കീ കുന്നിൻ മുകളിൽ പോയി,
അവിടെ ഒറ്റയ്ക്ക് കഴിയുന്ന, കിടപ്പിലായ ഒരപ്പൂപ്പന്,
ഒരു നേരത്തെ
അന്നവും ജലവും നൽകീട്ടു വരാം...
ആ നേരംകൊണ്ട്,
നമ്മുടെ ചുംബനങ്ങളെല്ലാം
മധുരിക്കുന്ന തമർ പഴങ്ങളാകട്ടെ.
