Begin typing your search above and press return to search.
proflie-avatar
Login

ആധുനിക അറബ് കവിതകൾ സച്ചിദാനന്ദൻ മൊഴിമാറ്റുന്നു

ആധുനിക അറബ് കവിതകൾ സച്ചിദാനന്ദൻ മൊഴിമാറ്റുന്നു
cancel

1 - പാലം - ഖലീല്‍ ഹാവി (ലബനാൻ)എനിക്കൊപ്പം പിറന്നവരുടെ സന്തതികള്‍ എന്റെ കൂടെയുണ്ട്; എനിക്കത് മതി. അവരുടെ സ്നേഹം എനിക്ക് അപ്പവും വീഞ്ഞും തരുന്നു. പാടത്തെ കൊയ്ത്തുകഴിഞ്ഞുള്ള വിരുന്നു മതി എനിക്ക്; എന്റെ നാട്ടിന്‍പുറത്ത് ഓരോ പുതിയ വിളക്ക് തെളിയുമ്പോഴും എനിക്ക് ഉത്സവമാണ്. ഞാന്‍ മയ്യിത്തായവര്‍ക്ക് പനിനീര്‍പ്പൂക്കള്‍ കൊണ്ടുപോയിട്ടില്ല അടിമകളുടെ നിക്കാഹ് കൂടിയിട്ടില്ല അവര്‍ക്ക് ജനിക്കുന്ന സന്തതികള്‍ വയസ്സായ വവ്വാലുകളാണ് കൊല്ലുകയും ജീവിപ്പിക്കുകയും മരണത്തില്‍നിന്ന് വീണ്ടെടുക്കുകയും ഒരു പുതിയ സന്തതിയെ സൃഷ്ടിക്കുകയും അവനെ എണ്ണയിലും ഗന്ധകത്തിലും സ്നാനം ചെയ്യിക്കുകയും ചോരയും...

Your Subscription Supports Independent Journalism

View Plans

1 -  പാലം  - ഖലീല്‍ ഹാവി (ലബനാൻ)


എനിക്കൊപ്പം പിറന്നവരുടെ സന്തതികള്‍

എന്റെ കൂടെയുണ്ട്; എനിക്കത് മതി.

അവരുടെ സ്നേഹം എനിക്ക് അപ്പവും വീഞ്ഞും തരുന്നു.

പാടത്തെ കൊയ്ത്തുകഴിഞ്ഞുള്ള

വിരുന്നു മതി എനിക്ക്;

എന്റെ നാട്ടിന്‍പുറത്ത് ഓരോ

പുതിയ വിളക്ക് തെളിയുമ്പോഴും

എനിക്ക് ഉത്സവമാണ്.

ഞാന്‍ മയ്യിത്തായവര്‍ക്ക് പനിനീര്‍പ്പൂക്കള്‍ കൊണ്ടുപോയിട്ടില്ല

അടിമകളുടെ നിക്കാഹ് കൂടിയിട്ടില്ല

അവര്‍ക്ക് ജനിക്കുന്ന സന്തതികള്‍ വയസ്സായ വവ്വാലുകളാണ്

കൊല്ലുകയും ജീവിപ്പിക്കുകയും

മരണത്തില്‍നിന്ന് വീണ്ടെടുക്കുകയും

ഒരു പുതിയ സന്തതിയെ സൃഷ്ടിക്കുകയും

അവനെ എണ്ണയിലും ഗന്ധകത്തിലും സ്നാനം ചെയ്യിക്കുകയും

ചോരയും ചലവും തുടച്ചുകളയുകയും ചെയ്യുന്നവര്‍,

കൊല്ലുകയും ജീവിപ്പിക്കുകയും

മരണത്തില്‍നിന്ന് വീണ്ടെടുക്കുകയും

ഗരുഡസന്തതികള്‍ക്ക് ജന്മംനല്‍കുകയും ചെയ്യുന്നവര്‍,

അവര്‍ അടിമകളുടെ പിന്മുറക്കാരല്ല.

ആ കുഞ്ഞു തന്റെ ഉമ്മയെയും ബാപ്പയെയും

തിരിച്ചറിയുന്നില്ല,

അവരുടെ ഒരു ഛായയും അവനില്ല.

എന്തുകൊണ്ടാണ് നമ്മുടെ വീടു രണ്ടായി

പിളര്‍ന്നിരിക്കുന്നത്? കടല്‍ എന്തിനാണ് പഴയതും

പുതിയതുമായി വിഭജിച്ചിരിക്കുന്നത്?

കരച്ചില്‍, കീറിയ ഉദരങ്ങള്‍, മുറിച്ച സിരകള്‍,

കടലിന്റെ കഠിനമായ മതില്‍ നമ്മെ

അകറ്റിനിര്‍ത്തുമ്പോള്‍ നാം എങ്ങനെയാണ്

ഒരു മേല്‍ക്കൂരക്ക് കീഴില്‍ കഴിയുക?

നാം എപ്പോഴാണ് ശക്തരായി ഉയരുക,

നമ്മുടെ തന്നെ കൈകളാല്‍ സ്വതന്ത്രമായ പുതിയ

വീടു പണിയുക?

അവര്‍ രാവിലെ സന്തുഷ്ടരായി പാലം കടക്കുന്നു

എന്റെ വാരിയെല്ലുകള്‍ അവര്‍ക്കായി

ഉറച്ച പാലംപോലെ നിവര്‍ന്നുകിടക്കുന്നു

കിഴക്കന്‍ ഗുഹകളിലും ചേര്‍നിലങ്ങളിലും നിന്ന്

പുതിയ കിഴക്കന്‍ നാടിനോളം ആ പാലം നീളുന്നു

''അവര്‍ പോകും, നീ അവശേഷിക്കും,

ഒഴിഞ്ഞ കയ്യുമായി, ക്രൂശിതനായി, ഏകാകിയായി

ചക്രവാളം കത്തിക്കരിഞ്ഞ ചാരവും

അപ്പം പൊടിയുമായി മാറുന്ന

മഞ്ഞു പെയ്യുന്ന രാത്രികളില്‍

നീ ഉറക്കമില്ലാത്ത രാവുകളില്‍

ഉറഞ്ഞുപോയ കണ്ണീരുമായി ഇരിക്കും,

രാവിലെ മെയില്‍ വരും: നീ വാര്‍ത്താപേജുകള്‍

പലകുറി വായിക്കും, പരിശോധിക്കും, ആലോചിക്കും...

അവര്‍ പോകും, നീ അവശേഷിക്കും,

ഒഴിഞ്ഞ കയ്യുമായി, ക്രൂശിതനായി, ഏകാകിയായി.''

നിര്‍ത്തൂ, മൂങ്ങേ, എന്റെ നെഞ്ചില്‍ കൊത്താതെ!

ചരിത്രത്തിന്റെ മൂങ്ങക്ക് എന്നില്‍നിന്ന്

എന്താണ് വേണ്ടത്?

എന്റെ ഖജനാവില്‍ തീരാത്ത നിധികളുണ്ട്

ദാനം നല്‍കിയ കൈകളുടെ ആഹ്ലാദം,

വിശ്വാസം, ഓർമ.

എന്നില്‍ തീക്കനലുകളുണ്ട്, വീഞ്ഞുണ്ട്,

എന്റെ സമപ്രായക്കാരുടെ കുഞ്ഞുങ്ങളുണ്ട്,

അവരുടെ സ്നേഹം നല്‍കുന്ന വീഞ്ഞും അപ്പവുമുണ്ട്

വയല്‍ കൊയ്യുമ്പോഴുള്ള വിരുന്നു മാത്രം മതി എനിക്ക്,

എനിക്ക് നിന്നെ പേടിയില്ല,

മഞ്ഞ് വീഴുന്ന ഉയിര്‍ത്തെഴുന്നേല്‍പ്പുദിവസമേ,

ഉയിര്‍പ്പിന് എനിക്ക് തീക്കനലുകളും വീഞ്ഞുമുണ്ട്.


2 - കപ്പ്‌    -ഉൻസുൽ ഹാജ്ജ് (ലബനാൻ) 


ഞാന്‍ നില്‍ക്കില്ല

ഞാന്‍ നില്‍ക്കില്ല

നെഞ്ചിലടിച്ച് കരയുന്നവര്‍ക്കിടയിൽ വെളുത്ത ഉടുപ്പിട്ട്

മുങ്ങിമരിച്ച ചന്ദ്രന്നു കീഴില്‍.

മൂടല്‍മഞ്ഞിന്റെ കൂടാരത്തില്‍

പള്ളിഗോപുരങ്ങളില്‍

വിരുന്നുകൂടലില്‍

ഷോപ്പുജനലുകളുടെ തിളക്കത്തില്‍

ജനപ്രിയ താളങ്ങളുടെ വയലുകളില്‍

ഹതാശമായ ശബ്ദങ്ങളുണ്ടാക്കുന്ന

തേനീച്ചകള്‍ക്കിടയില്‍

കപ്പലും വീഞ്ഞും പായുന്ന ഇടങ്ങളില്‍.

നീ ഞാനറിഞ്ഞുകൊണ്ട് തന്നെ എന്‍റേതായിരിക്കുന്നു

നിന്റെ ചുളിവുകളും മൃദുലമായ തൊലിയും ഒരുപോലെ.

ഭൂമി ശിരസ്സു നീട്ടി നോക്കുന്നു

നമ്മെ പിന്തുടരുന്നു,

വാക്കില്‍നിന്നു വാക്കിലേക്ക്,

പക്ഷിയില്‍നിന്നു പക്ഷിയിലേക്ക്.

ദൂരെ നിന്ന് ഞാന്‍ കേട്ടു,

അടുത്തു വരാന്‍ നോക്കിയപ്പോഴും ഞാന്‍ കേട്ടു

നീ കൈ കൊട്ടുന്നത്. ഞാന്‍ ദൂരെ നിന്ന് കേട്ടു,

ഞാന്‍ മരങ്ങള്‍ക്കു പിറകില്‍ കണ്ടു,

പ്രാചീനമായ നാടുകള്‍.

3- പൊട്ടക്കിണർ -യൂസുഫുല്‍ ഖാല്‍ (ലബനാൻ)


പ്രിയപ്പെട്ട അയല്‍ക്കാരന്‍ ഇബ്രാഹിം

എനിക്ക് ഏറെക്കാലം പരിചിതനായിരുന്നു

കവിഞ്ഞൊഴുകുന്ന ഒരു കിണറായിരുന്നു അയാള്‍.

പക്ഷേ ആളുകള്‍ ആ വെള്ളം കുടിക്കാതെ കടന്നുപോയി,

അതിലേക്ക് അവര്‍ ഒരു കല്ലുപോലും എറിഞ്ഞു നോക്കിയില്ല.

''വെളിച്ചത്തിന്റെ കൊടിമരത്തില്‍ എനിക്കെന്റെ

നെറ്റി നിവര്‍ത്താന്‍ കഴിഞ്ഞെങ്കില്‍", തന്റെ

പകരം വീട്ടാത്ത കൊലച്ചോരയുടെ കറ വീണ

ഒരു തുണ്ട് കടലാസില്‍ ഇബ്രാഹിം എഴുതുന്നു, ''പുഴ

അതിന്റെ വഴി മാറ്റുമോ? മരച്ചില്ലകള്‍ മൊട്ടിടുമോ?

ശരത്കാലത്ത് പഴങ്ങളുണ്ടാകുമോ?

പാറകളില്‍ ചെടികള്‍ വളരുമോ?

''എനിക്ക് വീണ്ടും മരിച്ച് ജീവിക്കാന്‍ കഴിഞ്ഞാല്‍

മരുഭൂമിയിലെ ഇരകളുടെ നീണ്ടനിരയെ കഴുകന്മാര്‍

കൊത്തിപറിക്കാതിരിക്കുമോ? അതിന്നായി ആകാശം

മുഖം അൽപമെങ്കിലും മസൃണമാക്കുമോ?

ഫാക്ടറികളും പുകയും ചിരിക്കുമോ? വയലുകളും

തെരുവുകളും ബഹളംകൂട്ടാതിരിക്കുമോ?

ദരിദ്രന്‍ അവമതിയുടെ കണ്ണീരിന്നു പകരം,

നെറ്റിയിലെ വിയര്‍പ്പുകൊണ്ട് അന്നന്നത്തെ

അപ്പം സമ്പാദിക്കുമോ?

''വെളിച്ചത്തിന്റെ കൊടിമരത്തില്‍ എനിക്കെന്റെ

നെറ്റി നിവര്‍ത്താന്‍ കഴിഞ്ഞാല്‍, എനിക്ക്

എന്നെന്നും ജീവിക്കാന്‍ കഴിഞ്ഞാല്‍

യുലിസ്സസ് മടങ്ങിവരുമോ, എനിക്കറിയില്ല.

മുടിയനായ പുത്രന്‍, ആട്ടിന്‍കുട്ടി?

പാപി കുരുടനാകുമോ, അവനു ശരിയായ

വഴി കാണാന്‍ കഴിയുമോ?''

ശത്രു മരണത്തിന്റെ പീരങ്കി അവനു നേരെ

തിരിച്ചുവെച്ചപ്പോള്‍, ശത്രുപട്ടാളക്കാര്‍ വെടിയുണ്ടകളുടെയും

മരണത്തിന്റെയും പേമാരി പെയ്യിച്ചപ്പോള്‍,

ആരോ അവനെയും കൂട്ടരെയും നോക്കി വിളിച്ചുപറഞ്ഞു:

''തിരിച്ചു പോകൂ, തിരിച്ചു പോകൂ, പിന്നിലെ താവളത്തില്‍

വെടിയുണ്ടകളും മരണവും എത്താത്ത ഒരു സ്ഥലമുണ്ട്''

പക്ഷേ ഇബ്രാഹിം മുന്നേറിക്കൊണ്ടിരുന്നു,

പിന്നെയും മുന്നോട്ട്, അയാളുടെ ചെറിയ നെഞ്ചു വിരിച്ചുകൊണ്ട്

''പിന്‍വാങ്ങൂ, മടങ്ങൂ, പിന്നിലെ താവളത്തില്‍

വെടിയുണ്ടകളും മരണവും എത്താത്ത ഒരു സ്ഥലമുണ്ട്''

എന്നിട്ടും ഇബ്രാഹിം മുന്നേറിക്കൊണ്ടിരുന്നു.

ഒരു ശബ്ദവും കേള്‍ക്കാത്തപോലെ.

ചിലര്‍ പറഞ്ഞു അത് ഭ്രാന്തായിരുന്നു എന്ന്

ആയിരുന്നിരിക്കാം, പക്ഷേ എനിക്ക് എന്റെ അയല്‍ക്കാരനെ

വര്‍ഷങ്ങളായി അറിയാമായിരുന്നു, കുട്ടിക്കാലം മുതല്‍:

കവിഞ്ഞൊഴുകുന്ന ഒരു കിണര്‍,

പക്ഷേ ആളുകള്‍ ആ വെള്ളം കുടിക്കാതെ കടന്നുപോയി,

അതിലേക്ക് അവര്‍ ഒരു കല്ലുപോലും എറിഞ്ഞുനോക്കിയില്ല



 4- ദുഃഖ നിര്‍ഭരമായ ശനിയാഴ്ച  രാത്രി -മുഹമ്മദ്‌ അല്‍-ഫയ്തൂരി (സുഡാന്‍)

ഈ രാത്രി, ഈ രാത്രി, വിഷാദം നിറഞ്ഞ

മിഴികള്‍ ഉള്ളവളേ, നമ്മുടെ പുരാതനമായ

ശവക്കുഴിക്കു മുകളില്‍ മുള്‍ച്ചെടി പൂവിട്ടിരിക്കുന്നു

അതിന്റെ കരിനിഴല്‍ നമ്മുടെ അവശിഷ്ടങ്ങളുടെ

മുകളില്‍ നീട്ടി വിരിച്ചുകൊണ്ട്,

നാം വേര്‍പിരിഞ്ഞതുകൊണ്ട് മാത്രം

തൃപ്തിയായില്ലെന്നപോലെ, ആ വേര്‍പാട്‌ തന്നെ

നമ്മുടെ ആത്മാവിന്റെ രക്തം വലിച്ചൂറ്റുന്നത്

പോരാ എന്നപോലെ. അതിന്റെ ശാഖകള്‍

നമ്മുെട മുകളില്‍ അങ്ങോട്ടും ഇങ്ങോട്ടും നീളുന്നു,

മൂടാത്ത ശവങ്ങളെ പുതപ്പിക്കാന്‍ എന്നപോലെ.

ഈ രാത്രി, ഈ രാത്രി, എന്റെ ഓമനേ,

ഞാന്‍ എന്റെ ചുവരിന്നു പിറകിലായിരുന്നപ്പോള്‍

എന്റെ കണ്ണുകള്‍ മേഘങ്ങളിലായിരുന്നു,

നിനക്കു കാണാന്‍ കഴിയുന്നതിലും വലിയ

ചുവരുകള്‍ക്കുള്ളില്‍ തടവിലാക്കപ്പെട്ട ഒരു ജഡം,

എന്റെ വിഷാദം നിറഞ്ഞ കണ്ണുകള്‍ ഉള്ളവളേ!

പകലിലും രാവിലും കറുകറുത്ത അത്

നമ്മെ അടക്കംചെയ്യുന്നു, എന്നും രണ്ടു കുറി

നമ്മുടെ ശവക്കുഴി തോണ്ടുന്നു

നമ്മളോ, രണ്ടു ശവങ്ങള്‍ മാത്രം

നമ്മുടെ മുഖത്ത് ഒരു പരിഹാസച്ചിരിയും

മൃത്യുവിന്റെ നെടുവീര്‍പ്പും മാത്രം.

ഈ രാത്രി കണ്ണുനീരുണ്ട്, പശ്ചാത്താപമുണ്ട്

കാലടിയില്‍ ലക്ഷം പൂക്കള്‍ ഞെരിഞ്ഞുപോകുന്നുണ്ട്,

കൊല്ലപ്പെട്ട ഒരു മുഖം ചിരിക്കുന്നുണ്ട്,

ഒരു സൂര്യന്‍ ഋതുവായി ചോരയൊലിപ്പിക്കുന്നുണ്ട്,

പീഡനം വൈരസ്യത്തില്‍ കലരുന്നുണ്ട്

ചുണ്ടുകള്‍ക്ക് ചങ്ങലയിട്ടിട്ടുണ്ട്

ശിരസ്സില്‍ ചാട്ടവാര്‍ വീഴുന്നുണ്ട്‌

ദൈവത്തിന്റെ മുഖാവരണത്തിനു

തീപ്പിടിച്ചിട്ടുണ്ട്, എന്റെ പൊട്ടാത്ത കപ്പു

പോലും വികൃതമായിട്ടുണ്ട്,

എന്റെ തീർഥഭാജനം തകര്‍ന്നിരിക്കുന്നു

കഠിനമായ വേദന മാത്രം ബാക്കി.

5- എന്റെ നാട്ടിലെ ജനങ്ങള്‍ -സലാഹ് അബ്ദുസ്സബൂര്‍ (ഈജിപ്ത്)

എന്റെ നാട്ടിലെ ജനങ്ങള്‍ പരുന്തുകളെപ്പോലെ

ക്രുദ്ധരാണ്, അവരുടെ പാട്ട് മരമുകളില്‍

ഹേമന്തമുണ്ടാക്കുന്ന പ്രകമ്പനമാണ്‌

അവരുടെ ചിരി വിറകില്‍ തീ പോലെ കത്തിപ്പിടിക്കുന്നു

അവരുടെ കാല്‍വെപ്പുകള്‍ക്ക് ഭൂമിയിലേക്ക്‌

താഴ്ന്നു പോകണം; അവര്‍ കൊല്ലും, കക്കും

കുടിക്കും, ഏമ്പക്കമിടും- പക്ഷേ അവര്‍

മനുഷ്യരാണ്, അൽപം കാശ് കയ്യില്‍ വന്നാല്‍

ഹൃദയാലുക്കള്‍, വിധിവിശ്വാസികള്‍.

എന്റെ നാട്ടിൻപുറത്തിന്റെ കവാടത്തില്‍

മുസ്തഫ എളാപ്പ ഇരിക്കുന്നു

അങ്ങേര്‍ക്കു മുസ്തഫയെ (പ്രവാചകനെ)

വലിയ കാര്യമാണ്

ഉച്ചക്കും സന്ധ്യക്കുമിടയില്‍ അങ്ങേര്‍ ഒരു കഥയോ

സംഭവമോ പറഞ്ഞ് ആളുകളുടെ ആത്മാവില്‍

ശൂന്യതയുടെ വേദന നിറക്കും

ചിലര്‍ തേങ്ങും, ചിലര്‍ മൂകരായി ആഴമേറിയ

ഭീതിയിലേക്ക്

അഥവാ ശൂന്യതയിലേക്കും മൗനത്തിലേക്കും,

തുറിച്ചുനോക്കി ശിരസ്സു താഴ്ത്തിയിരിക്കും.

''മനുഷ്യരുടെ അധ്വാനത്തിന്റെ ലക്ഷ്യമെന്താണ്‌?

ജീവിതത്തിന്റെ ലക്ഷ്യമെന്താണ്‌?''

അല്ലാഹു, സൂര്യന്‍ നിന്റെ മുഖമാണ്, ചന്ദ്രക്കല

നിന്റെ നെറ്റി, ഉറച്ചുനില്‍ക്കുന്ന മലകള്‍ നിന്റെ

സിംഹാസനം. അല്ലാഹു, നീ തന്നെ വിധി

നടപ്പാക്കുന്നവന്‍.

ഒരാള്‍ പൊന്നുനിറച്ച നാൽപതു മുറികളുള്ള ഉയര്‍ന്ന

കൊട്ടാരങ്ങളുണ്ടാക്കി, നിശ്ശബ്ദമായ ഒരു രാത്രി

മരണത്തിന്റെ മാലാഖയായ അസ്രായേല്‍ വന്നു,

കയ്യില്‍ ഒരു കൊച്ചുപുസ്തകമുണ്ടായിരുന്നു, അതില്‍

ആദ്യത്തെ പേര് ആ ധനികന്‍റേതായിരുന്നു

അസ്രായേല്‍ മന്ത്രവടി ഉയര്‍ത്തി, 'ഉണ്ട്'

എന്ന രണ്ടക്ഷരം

അപ്പോള്‍ 'ഉണ്ടായിരുന്നു' എന്നായി

അയാളുടെ ആത്മാവ് നരകത്തില്‍ കിടന്നുരുണ്ടു

(അല്ലാഹു, നീ ക്രൂരരോട് എത്ര ക്രൂരന്‍!)

ഇന്നലെ ഞാന്‍ എന്റെ നാട്ടിന്‍പുറത്തുപോയി

മുസ്തഫ എളാപ്പ മയ്യിത്തായി, ആളുകള്‍ അങ്ങേരെ

മണ്ണിട്ടു മൂടി, അങ്ങേര് കൊട്ടാരങ്ങളൊന്നും

പണിതിരുന്നില്ല, ഇഷ്ടികകൊണ്ടായിരുന്നു കുടില്‍

അങ്ങേരുടെ പിന്നാലേ അങ്ങേരെപ്പോലെ ഒരു പഴയ

പരുത്തിയുടുപ്പ് മാത്രമുള്ള ആളുകള്‍ നടന്നു

ആരും അല്ലാഹുവിനെയോ അസ്രായേലിനെയോ

'ഉണ്ടായിരുന്നു' എന്ന വാക്കിനെയോ പറ്റി മിണ്ടിയില്ല

അത് ക്ഷാമത്തിന്റെ വര്‍ഷമായിരുന്നു

എന്റെ ചങ്ങാതി ഖലീല്‍, മുസ്തഫയുടെ പേരക്കുട്ടി,

കുഴിമാടത്തിന്നരികില്‍നിന്ന്

കരുത്തന്‍മുഷ്ടികളുള്ള കയ്യുയര്‍ത്തി

കണ്ണില്‍ പരിഹാസമുണ്ടായിരുന്നു

അത് ക്ഷാമത്തിന്റെ വര്‍ഷമായിരുന്നല്ലോ.



6- ഗാനം -അഹ്മദ് അബ്ദുല്‍ മുഅതി അൽ ഹിജാസി (ഈജിപ്ത്)


''ഞങ്ങള്‍ ഇവിടെയുണ്ട്; ഞങ്ങളുടെ കണ്ണുകളിലെ മാതൃഭൂമി

പിതാക്കളുടെയും പുത്രന്മാരുടെയും മുഖങ്ങളും

ഓർമയും കാലവുമാണ്.

ഞങ്ങളുടെ നെഞ്ചില്‍ സ്വന്തം ശരീരവും ആത്മാവും

ബലിയായി നല്‍കുന്ന നിങ്ങള്‍ ഇവിടെ

അന്യരായി ജീവിക്കുന്നുവെന്ന വിശ്വാസമുണ്ട്‌

ഞങ്ങള്‍ അതി

ജീവിച്ചാല്‍ മഹാവിജയം

ഞങ്ങളെ മകുടംചാര്‍ത്തിക്കും

ഞങ്ങള്‍ മരിച്ചാല്‍ ഞങ്ങളെ ഓര്‍ക്കുക:

ഞങ്ങളാണ് ബലി, ജീവന്റെ വില.''

നിങ്ങളുടെ പാട്ടു ഞങ്ങളിലേക്ക് വരുന്നു,

നഗരങ്ങളുടെ ദുഃഖങ്ങള്‍ താണ്ടി, മരുഭൂവിലെ

കാറ്റുകള്‍ താണ്ടി, അത് സ്നേഹത്തിന്റെ കണ്ണീരണിഞ്ഞ

ഒരു ധീരഭടന്റെ നിഴലാണെന്നപോലെ,

മേഘങ്ങള്‍ക്ക് തീക്കൊളുത്തുകയും

ആകാശം പിളരുകയും ചെയ്യുന്ന നിഴല്‍.

മരിച്ച ഞങ്ങള്‍ ശ്രദ്ധയോടെ നിങ്ങളുടെ പാട്ട് കേള്‍ക്കുന്നു

ഞങ്ങളുടെ രക്തത്തിന്റെ അവശിഷ്ടങ്ങളെ

തിളക്കുന്ന ഒരു ത്രാസം അതില്‍

ഞങ്ങള്‍ അനുഭവിക്കുന്നു, പിന്നെ പഴയപോലെ,

ഞങ്ങള്‍ ദുരന്തനിശ്ശബ്ദതയിലേക്ക് മടങ്ങുന്നു.

അങ്ങനെ ഞങ്ങള്‍ അനുശോചനയോഗത്തിന്

എത്താന്‍ തിരക്ക് കൂട്ടുന്നു. 


''നീ വിമാനത്താവളത്തില്‍

എന്നോട് വിടപറഞ്ഞിരുന്നെങ്കില്‍

ഒരു കൊടി എന്റെ ഇമകള്‍ക്കു മുകളില്‍ പാറി

ഒരു ഒലിവുകൊമ്പായി മാറിയിരുന്നെങ്കില്‍

അറിയാത്ത ഒരു കൈ എനിക്ക് മുകളില്‍

രണ്ടു പനിനീര്‍പ്പൂക്കള്‍ വെച്ചിരുന്നെങ്കില്‍

എനിക്കായി ഒരു വെടിപൊട്ടിച്ചിരുന്നെങ്കില്‍

വണ്ടി നീങ്ങുംമുമ്പ് ഒരുമ്മ തന്നിരുന്നെങ്കില്‍,

വിജയത്തിന്റെ ചെണ്ടകള്‍ കേള്‍ക്കുമ്പോള്‍

ഞാന്‍ കരയുമായിരുന്നു, എന്റെ ചോര

മതിലുകളില്‍ ഓടിനടക്കുമ്പോള്‍

ഞാന്‍ പുഞ്ചിരിക്കുമായിരുന്നു.''

News Summary - madhyamam weekly sachithananthan poem