Begin typing your search above and press return to search.
proflie-avatar
Login

നേരും നുണയുമല്ലാത്ത 14 സുവിശേഷങ്ങൾ

നേരും നുണയുമല്ലാത്ത 14 സുവിശേഷങ്ങൾ
cancel

1. അവനവനിൽത്തന്നെ വിശ്വസിക്കേണ്ടിയിരിക്കുന്നുഅവനവനെത്തന്നെ അതിജീവിക്കുവാൻ. കൂടുതൽ ദൈവമാകാനുള്ള ഒരവസരം ആരാണ് വേണ്ടെന്ന് വെക്കുക! ** 2. മുറിഞ്ഞും തൂർന്നും ഒരാൾ മരണങ്ങളെ വകഞ്ഞു നീന്തുമ്പോൾ ജീവിതമേ ജീവിതമേ എന്ന മീനുകളാണ് അവനൊപ്പം അനുതാപപൂർവം സഞ്ചരിക്കുന്നത്. ** 3. കണ്ട ആഴങ്ങളെക്കാൾ കാണാത്ത ആഴങ്ങളാണ് നമ്മെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നത്, ഇഴയുന്ന ആമകൾക്കെല്ലാം നന്മ നന്മ എന്ന് ഒരാൾ പേരിട്ടു മറിഞ്ഞ് മലരുമ്പോൾ അവക്കെല്ലാം അവിശുദ്ധമായ എന്തോ രഹസ്യങ്ങളുണ്ടെന്ന് എനിക്കറിയാമായിരുന്നു. ** 4. നിശ്ശബ്ദതകളെല്ലാം നിഷ്കളങ്കമല്ലെന്ന് നിങ്ങൾക്കുള്ളിലെ വളർത്തുമൃഗത്തിന്നറിയാം...

Your Subscription Supports Independent Journalism

View Plans

1. അവനവനിൽത്തന്നെ വിശ്വസിക്കേണ്ടിയിരിക്കുന്നു

അവനവനെത്തന്നെ അതിജീവിക്കുവാൻ.

കൂടുതൽ ദൈവമാകാനുള്ള ഒരവസരം

ആരാണ് വേണ്ടെന്ന് വെക്കുക!

**

2. മുറിഞ്ഞും തൂർന്നും ഒരാൾ

മരണങ്ങളെ വകഞ്ഞു നീന്തുമ്പോൾ

ജീവിതമേ ജീവിതമേ എന്ന മീനുകളാണ്

അവനൊപ്പം അനുതാപപൂർവം സഞ്ചരിക്കുന്നത്.

**

3. കണ്ട ആഴങ്ങളെക്കാൾ

കാണാത്ത ആഴങ്ങളാണ് നമ്മെ

ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നത്,

ഇഴയുന്ന ആമകൾക്കെല്ലാം

നന്മ നന്മ എന്ന് ഒരാൾ പേരിട്ടു

മറിഞ്ഞ് മലരുമ്പോൾ അവക്കെല്ലാം

അവിശുദ്ധമായ എന്തോ രഹസ്യങ്ങളുണ്ടെന്ന് എനിക്കറിയാമായിരുന്നു.

**

4. നിശ്ശബ്ദതകളെല്ലാം നിഷ്കളങ്കമല്ലെന്ന്

നിങ്ങൾക്കുള്ളിലെ വളർത്തുമൃഗത്തിന്നറിയാം

നിറഞ്ഞിരിക്കുന്നതിൽ എല്ലാം

തികഞ്ഞിരിക്കുന്നുമില്ലെന്ന്

നിഴലുകൾ നീങ്ങുന്ന

നേരങ്ങൾ സാക്ഷി.

**

5. വിശ്വാസം മാത്രമല്ല വിവേകംകൂടി വേണം

വിശ്വവിഖ്യാതമായ ഈ ജീവിതത്തെ നേരിടുമ്പോൾ,

വിലയേറിയതെല്ലാം കാഴ്ചവസ്തുക്കളാകുന്ന

ഒരു നൃത്തക്കാരനാണ്

സമയം!

**

6. അതിജീവിച്ച ഒന്ന്

നമ്മെ കൂടുതൽ ശക്തമാക്കുന്നുവെന്ന് പറയുന്നു

എങ്കിലും കശക്കിയെറിയപ്പെട്ട ഉരഗത്തെപ്പോലെ അത്

അവനെ ബാക്കിയാക്കുകകൂടി

ചെയ്യുന്നുണ്ടല്ലോ!

**

7. നാം ആഗ്രഹിക്കുന്ന കാര്യവും

നാം നേടുന്ന കാര്യവും രണ്ടാണ്

നമുക്കുള്ളിലോ പുറത്തോ അതിന്റെ പൂർണത

നഷ്ടമാകുന്നു,

തലക്കുമുകളിലന്നേരം

നിലാവോ വെയിലോ എന്നൊരു രൂപകമാടുന്നു.

**

8. സ്വർഗത്തിലേക്ക് മാത്രം കണ്ണുംനട്ടിരിക്കുമ്പോൾ

സ്വതന്ത്രമായവയെല്ലാം ഒരുവനെ അസ്വസ്ഥനാക്കുന്നു.

അവനവനിൽ നിന്നഴിഞ്ഞുപോകാനാകാതെ

കെട്ടിയ കുറ്റിയിൽക്കറങ്ങുന്നു

അരുമയായ അവന്റെ സ്വാർഥത.

**

9. സത്യത്തിന് പൂമണമില്ല

മിസ്രഗന്ധമുള്ള സർപ്പത്തിന്റെ ഒരുടലാണ്

അത് ചുമന്നു നടക്കുന്നത്.

സദാചാരജീവിതത്തിൽ

ഭയത്തിന്റെയും വിശപ്പുകളുടെയും

തൊട്ടാപ്പൊട്ടലുകൾകൊണ്ട്

മനുഷ്യനെയത് മേയ്ച്ചുനടക്കുന്നു.

**

10. അവനവനെ

എത്ര പുതുക്കിയാലും

പഴയൊരു നമ്മൾ

ഉള്ളിന്റെയുള്ളിൽ

ഒളിച്ചു പാർക്കുകതന്നെ ചെയ്യും.

**

11. നിന്നെ പുകഴ്ത്തിക്കൊണ്ടിരിക്കുന്നവൻ

നിന്നെ ദുർബലനാക്കുകകൂടിയാണ് ചെയ്യുന്നത്.

അതിന്റെ കടിഞ്ഞാണിൽ പായുന്ന

കണ്ണുകെട്ടിയ കുതിരയാവാതിരിക്കുക എന്നതാണ്

നമുക്ക് നമ്മോടു ചെയ്യാവുന്ന ഒരു നീതി.

**

12. നമ്മെ നയിക്കുന്നത് ഏറെയും അശാന്തികളാണ്

താളംതെറ്റിയ കാറ്റ്പോലെ

അത് ഒരുവന്റെ പകലുകളേയും രാത്രികളെയും

തലകീഴായവ മറിച്ച് കളയുന്നു.

**

13. നമ്മുടെയുള്ളിൽപ്പെട്ടുപോയ ഏകാന്തതയോടും

നിശ്ശബ്ദതയോടും മത്സരിക്കരുത്

മരിച്ചവരായിരിക്കുക എന്നത് ജീവിച്ചിരിക്കുന്നതിനെക്കാൾ എളുപ്പമാണെന്ന പ്രലോഭനത്തെ

അതിജീവിക്കുകതന്നെ വേണം.

**

14. ഏറെ ഒന്നുമി​െല്ലന്ന,

ജീവിതത്തെ ജയിക്കുവാൻ അതിനോടുതന്നെ യുദ്ധംചെയ്യേണ്ടിയിരിക്കുന്നു.

കൂടുതൽ ദൈവമാകാനുള്ള ഒരവസരം

ആരാണ് വേണ്ടെന്ന് ​വെക്കുക!

News Summary - madhyamam weekly malayalam poem