Begin typing your search above and press return to search.
proflie-avatar
Login

വിരലിനും ഭൂമിക്കും ഇടയിൽ

വിരലിനും ഭൂമിക്കും ഇടയിൽ
cancel

ഭൂമിയെ മറിച്ചുനോക്കാൻ

മനുഷ്യന് എപ്പോഴും ഇഷ്ടമാണ്.

അതുകൊണ്ടാവാം

അവൻ അതിരുകൾ പണിയുന്നതും,

പേരുകൾ കൊത്തിവെക്കുന്നതും,

ഒടുവിൽ അതേ വരകൾക്കുവേണ്ടി

പരസ്പരം മുറിവേൽപിക്കുന്നതും.

ഒരു ഉച്ചയിൽ

കവിതയെ തേടി ഇരുന്ന മനുഷ്യന്റെ കൈമേൽ

ഒരു ഉറുമ്പ് കയറിവന്നു.

അത് ഒറ്റക്കായിരുന്നു.

പക്ഷേ അതിന്റെ നടപ്പിൽ

ഒറ്റപ്പെടലില്ലായിരുന്നു.

കാരണം

ഉറുമ്പുകൾ ഒരിക്കലും

‘ഞാൻ’ എന്ന ഭാഷ സംസാരിക്കാറില്ല.

അവയുടെ ശരീരത്തിൽ പോലും

കൂട്ടായ്മയുടെ ഗന്ധമുണ്ട്.

മനുഷ്യൻ അതിന്റെ വഴിതടഞ്ഞു.

വിരൽ നീട്ടി ഭൂമി മറിച്ചു.

വീണ്ടും മറിച്ചു.

വീണ്ടും.

ഓരോ തവണയും

ഉറുമ്പ് ദിശതെറ്റി വീണു.

എന്നിട്ടും

അത് മനുഷ്യനെപ്പോലെ

മറ്റൊരുറുമ്പിനെ കുറ്റപ്പെടുത്തിയില്ല.

‘നീ കാരണം...’

എന്ന് അത് പറഞ്ഞില്ല.

‘എന്റെ മതം

എന്റെ ദേശം

എന്റെ അതിർത്തി’

എന്നൊന്നും അതിന് അറിയില്ലായിരുന്നു.

അതിന് അറിയാമായിരുന്നത്

തിരികെ ചേരേണ്ട ഒരു കൂട്ടവും,

തന്നെ കാത്തിരിക്കുന്ന

അനവധി സ്പന്ദനങ്ങളുമായിരുന്നു.

അതേസമയം

മനുഷ്യൻ സ്വന്തം വർഗത്തോട് തന്നെ

യുദ്ധം ചെയ്തുകൊണ്ടിരുന്നു.

ഒരേ ആകാശത്തിൻ കീഴിൽ ജീവിച്ചിട്ടും

അവൻ മറ്റൊരാളുടെ ശ്വാസം സഹിച്ചില്ല.

ഉറുമ്പോ,

ഒരു കണിക ഭക്ഷണം കണ്ടെത്തിയാൽപോലും

അതിന്റെ വാർത്ത

മറ്റുള്ളവരിലേക്ക് കൊണ്ടുപോകും.

മനുഷ്യൻ കണ്ടെത്തുന്നതെല്ലാം

മതിലുകൾക്കുള്ളിൽ പൂട്ടിവെക്കും.

ഒടുവിൽ

വീണ്ടും ഭൂമി മറിക്കാനൊരുങ്ങിയ നിമിഷം,

ഉറുമ്പ് മനുഷ്യനെ പറ്റിച്ചുകൊണ്ട്

താഴേക്ക് ചാടി.

അത് രക്ഷപ്പെട്ടത്

ഒരു വിരലിൽ നിന്നല്ല

‘എനിക്ക് മേലാണ് അധികാരം’

എന്ന് വിശ്വസിക്കുന്ന

മനുഷ്യന്റെ സ്വഭാവത്തിൽ നിന്നായിരുന്നു.

പിന്നെ അത് നടന്നുപോയി.

ഒരുപക്ഷേ

സ്വന്തം കൂട്ടത്തിലേക്ക്.

അവിടെ

ആരും അതിന്റെ പേരുചോദിക്കില്ല.

ആരും അതിന്റെ നിറം ചോദിക്കില്ല.

ആരും അതിന്റെ ദൈവം ചോദിക്കില്ല.

കാരണം

ഉറുമ്പുകളുടെ ലോകത്ത്

ജീവിക്കുക എന്നത് മാത്രം മതി.

മനുഷ്യന്റെ ലോകത്ത് മാത്രം

അതിന് മുമ്പ്

അനവധി തെളിവുകൾ വേണം.

Show More expand_more
News Summary - Between the finger and the earth