കുഞ്ഞുങ്ങളുടെ കാര്യമാവുമ്പോൾ അംഗീകാരങ്ങളൊക്കെ പ്രചോദനമാണ്, അടുത്ത വർഷമെങ്കിലും അക്കാദമി പുനർചിന്തനം നടത്തുമെന്ന് കരുതുന്നു -സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ നടൻ സിൻസീർ
text_fieldsഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് പരിഗണിക്കപ്പെട്ട കുട്ടികളുടെ സിനിമക്ക് നിലവാരമില്ലായിരുന്നുവെന്ന ജൂറിയുടെ വിലയിരുത്തലിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സമർപ്പിക്കപ്പെട്ട ചിത്രങ്ങൾ കുട്ടികളുടെ വീക്ഷണകോണിൽ നിന്നല്ലാത്തിനാൽ മികച്ച ബാലതാരം (ആൺ), മികച്ച ബാലതാരം (പെൺ) എന്നീ വിഭാഗങ്ങളിൽ അവാർഡുകൾ നൽകേണ്ടതില്ലെന്നും ജൂറി തീരുമാനിക്കുക ഉണ്ടായി. ഇതേ തുടർന്നാണ് പലരും പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ നടനും നിർമാതാവുമായ സിൻസീറും ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
ഈ വർഷം സ്ഥാനാർഥി ശ്രീക്കുട്ടൻ പോലെ ഒരു സിനിമ ഉണ്ടായിട്ടും കുട്ടികളുടെ ചിത്രം എന്ന വിഭാഗത്തിലോ, മികച്ച ബാലതാരം എന്ന വിഭാഗത്തിലോ പരിഗണിക്കാൻ ഉതകുന്ന ചിത്രങ്ങൾ ഉണ്ടായിരുന്നില്ല എന്ന ജൂറിയുടെ പ്രസ്താവന തികച്ചും വേദനാജനകമാണ്. ഈ ചിത്രം കുട്ടികളുടെ സിനിമ ആയല്ല സെൻസർ ചെയ്തതെങ്കിലും ഇതിലെ ബാലതാരങ്ങളുടെ പ്രകടനങ്ങൾക്ക് നേരെയും ജൂറി കണ്ണടച്ച് ആ വിഭാഗത്തിൽ അവാർഡ് തന്നെ ഒഴിവാക്കിയ തീരുമാനം തികച്ചും അപലപനീയമാണ്. കുഞ്ഞുങ്ങളുടെ കാര്യമാവുമ്പോൾ ഈ അംഗീകാരങ്ങളൊക്കെ ഒരു പ്രചോദനമാണെന്നും താരം ഫേസ്ബുക്കിൽ കുറിച്ചു.
കുറിപ്പിന്‍റെ പൂർണരൂപം
എനിക്ക് മുൻപും മനസിലാവാത്ത ഒരു വിഷയമാണ് എന്തുകൊണ്ടാണ് സംസ്ഥാന അവാർഡിൽ കുട്ടികളുടെ ചിത്രമായി പരിഗണിക്കണമെങ്കിൽ അത് അതേ കാറ്റഗറിയിൽ സെൻസർ ചെയ്യണമെന്ന് പറയുന്നതെന്ന്. ദേശീയ അവാർഡിൽ എത്തുമ്പോൾ അത് ജൂറിയുടെ തീരുമാനമാണ്. എന്ന് വെച്ചാൽ ചിത്രം ഫീച്ചർ സിനിമയായി സെൻസർ ചെയ്താലും ആ സിനിമ ജൂറിക്ക് വേണമെങ്കിൽ കുട്ടികളുടെ സിനിമയായി പരിഗണിക്കാം. ഇനി സംസ്ഥാന അവാർഡിലേക്ക് വന്നാൽ കുട്ടികളുടെ സിനിമയായി സെൻസർ ചെയ്താൽ ആ ചിത്രം പൊതു വിഭാഗത്തിൽ പരിഗണിക്കപ്പെടുകയുമില്ല (As per 2020 R&R ).
2021ൽ ഞങ്ങളുടെ സിനിമ Bonamy മികച്ച കുട്ടികളുടെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ആ ചിത്രം മറ്റ് വിഭാഗങ്ങളിൽ പരിഗണിക്കപ്പെട്ടില്ല. ആ വർഷം ജൂറി, കുട്ടികളുടെ ചിത്രം മറ്റ് വിഭാഗങ്ങളിൽ കൂടി പരിഗണിക്കപ്പെടണം എന്ന് പറഞ്ഞ് സർക്കാരിന് നിർദേശം നൽകിയിരുന്നു. പക്ഷേ നാല് വർഷം ഇപ്പുറം അതിന് ഒരു ഭേദഗതിയും അക്കാദമി കൊണ്ട് വന്നിട്ടില്ല. ജൂറിയുടെ നിർദേശങ്ങൾ ഏതെങ്കിലും കാലത്ത് സർക്കാരോ അക്കാദമിയോ കണക്കിലെടുത്തിരുന്നുവോ എന്ന് സംശയമുണ്ട്. ഈ വർഷം സ്ഥാനാർഥി ശ്രീക്കുട്ടൻ പോലെ ഒരു സിനിമ ഉണ്ടായിട്ടും കുട്ടികളുടെ ചിത്രം എന്ന വിഭാഗത്തിലോ, മികച്ച ബാലതാരം എന്ന വിഭാഗത്തിലോ പരിഗണിക്കാൻ ഉതകുന്ന ചിത്രങ്ങൾ ഉണ്ടായിരുന്നില്ല എന്ന ജൂറിയുടെ പ്രസ്താവന തികച്ചും വേദനാജനകമാണ്.
ഈ ചിത്രം കുട്ടികളുടെ സിനിമ ആയല്ല സെൻസർ ചെയ്തതെങ്കിലും ഇതിലെ ബാലതാരങ്ങളുടെ പ്രകടനങ്ങൾക്ക് നേരെയും ജൂറി കണ്ണടച്ച് ആ വിഭാഗത്തിൽ അവാർഡ് തന്നെ ഒഴിവാക്കിയ തീരുമാനം തികച്ചും അപലപനീയമാണ്. പലപ്പോഴായി സിനിമാ മേഖലയിലെ പലരോടും ഉന്നയിച്ചിട്ടുള്ള വിഷയമാണ് മേൽപറഞ്ഞത്. ഇനി അടുത്ത വർഷമെങ്കിലും അക്കാദമി ഈ വിഷയത്തിൽ പുനർചിന്തനം നടത്തുമെന്ന് കരുതുന്നു. ഈ അവാർഡുകൾ ഒന്നും കണ്ടിട്ട് അല്ല ഒരു കലാകാരനും തങ്ങളുടെ കലയെ സ്നേഹിക്കുന്നതും മുൻപോട്ടു പോകുന്നതും. പക്ഷേ ഈ അംഗീകാരങ്ങളൊക്കെ ഒരു പ്രചോദനമാണ്. പ്രത്യേകിച്ച് അത് കുഞ്ഞുങ്ങളുടെ കാര്യമാവുമ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

