‘രണ്ട് കുട്ടികൾക്ക് അവാർഡ് നൽകിയിരുന്നുവെങ്കിൽ ഒരുപാട് കുട്ടികൾക്ക് അത് ഊർജം ആയി മാറിയേനെ’-സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ പ്രതികരണവുമായി ദേവനന്ദ
text_fieldsദേവനന്ദ
സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ കുട്ടികളുടെ ചിത്രത്തിനോ ബാലതാരത്തിനോ അവാര്‍ഡ് നല്‍കാത്തതില്‍ ജൂറിക്കെതിരെ വിമര്‍ശനവുമായി ബാലതാരം ദേവനന്ദ. നിങ്ങൾ കുട്ടികൾക്ക് നേരെ കണ്ണടച്ചോളൂ. പക്ഷെ ഇവിടെ മുഴുവൻ ഇരുട്ടാണെന്ന് പറയരുത്. സ്താനാർത്തി ശ്രീക്കുട്ടന്‍, ഗു, ഫീനിക്സ്, എ.ആർ.എം അടക്കമുള്ള ഒരുപാട് സിനിമകളിൽ കുട്ടികൾ അഭിനയിച്ചിട്ടുണ്ട്. രണ്ട് കുട്ടികൾക്ക് അവാർഡ് കൊടുക്കാതെയല്ല കൂടുതല്‍ കുട്ടികളുടെ സിനിമ വരണമെന്ന് പറയേണ്ടതെന്നും ദേവനന്ദ സോഷ്യൽമീഡിയയിൽ കുറിച്ചു.
ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് പരിഗണിക്കപ്പെട്ട കുട്ടികളുടെ സിനിമക്ക് നിലവാരമില്ലായിരുന്നുവെന്ന ജൂറിയുടെ വിലയിരുത്തലിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സമർപ്പിക്കപ്പെട്ട ചിത്രങ്ങൾ കുട്ടികളുടെ വീക്ഷണകോണിൽ നിന്നല്ലാത്തിനാൽ മികച്ച ബാലതാരം (ആൺ), മികച്ച ബാലതാരം (പെൺ) എന്നീ വിഭാഗങ്ങളിൽ അവാർഡുകൾ നൽകേണ്ടതില്ലെന്നും ജൂറി തീരുമാനിക്കുക ഉണ്ടായി. ഇതേ തുടർന്നാണ് പലരും പ്രതികരണങ്ങളുമായി രംഗത്തെത്തിയത്.
കുറിപ്പിന്‍റെ പൂർണരൂപം
നിങ്ങൾ കുട്ടികൾക്ക് നേരെ കണ്ണടച്ചോളൂ. പക്ഷെ ഇവിടെ മുഴുവൻ ഇരുട്ടാണെന്ന് പറയരുത്. കുട്ടികളും ഈ സമൂഹത്തിന്റെ ഭാഗം ആണ്. ഇനി വരുന്ന ഒരു തലമുറക്ക് നേരെ ആണ് 2024 മലയാള സിനിമ അവാർഡ് പ്രഖ്യാപനത്തോടെ ജൂറി കണ്ണടച്ചത്. സ്താനാർത്തി ശ്രീക്കുട്ടനും, ഗു, ഫീനിക്സും, ARM അടക്കമുള്ള ഒരുപാട് സിനിമകളിൽ കുട്ടികൾ അഭിനയിച്ചിട്ടുണ്ട്. രണ്ട് കുട്ടികൾക്ക് അവാർഡ് കൊടുക്കാതെ ഇരുന്ന് കൊണ്ടല്ല, കൂടുതൽ കുട്ടികളുടെ സിനിമ ചെയ്യണം എന്ന് പറയാൻ ശ്രമിക്കേണ്ടത്. രണ്ട് കുട്ടികൾക്ക് അത് നൽകിയിരുന്നു എങ്കിൽ ഒരുപാട് കുട്ടികൾക്ക് അത് ഊർജം ആയി മാറിയേനെ. കുട്ടികൾക്ക് കൂടുതൽ അവസരം കിട്ടണം എന്നും, അവരും സമൂഹത്തിന്റെ ഭാഗം ആണെന്ന് പറഞ്ഞ ജൂറി ചെയർമാൻ കുട്ടികളുടെ അവകാശങ്ങളെ കാണാതെ പോയതിൽ കടുത്ത അമർഷം ഉണ്ട്. എല്ലാ മാധ്യമങ്ങളും, സിനിമ പ്രവർത്തകരും, പൊതു ജനങ്ങളും ഇതും ചർച്ച ചെയ്യണം. അവകാശങ്ങൾ നിഷേധിച്ചുകൊണ്ടല്ല മാറ്റങ്ങൾ ഉണ്ടാകേണ്ടത്, മാറ്റങ്ങൾക്ക് ഒപ്പം അവകാശങ്ങളും സംരക്ഷിക്കാൻ കഴിയണം.
ദേശീയ തലത്തിൽ വരെ ചർച്ചയായ ‘സ്താനാർത്തി ശ്രീക്കുട്ടൻ’ എന്ന ചിത്രത്തിന്റെ സംവിധായകൻ വിനീഷ് വിശ്വനാഥനും സഹതിരക്കഥാകൃത്തും നടനുമായ ആനന്ദ് മന്മഥനും ബാലതാരങ്ങളെ പരിഗണിക്കാതിരുന്ന ജൂറിയുടെ നിലപാടിനെ വിമർശിച്ച് രംഗത്തെത്തിരുന്നു. കുട്ടികളുടെ പ്രകടനം മികച്ചതായിരുന്നുവെന്നും, ആ പ്രകടനത്തിന് ഒരു പരാമർശമെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും ആനന്ദ് മന്മഥൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. ‘അങ്ങനെ, അർഹനായ ഒരു ബാലതാരമില്ലെന്ന് വിധികർത്താക്കൾ തീരുമാനിച്ചു. കഴിഞ്ഞ വർഷം നല്ല പെർഫോർമൻസുകൾ കാഴ്ച്ചവെച്ച ബാല താരങ്ങൾ ഇല്ലായിരുന്നു എന്ന പ്രസ്താവന കണ്ടപ്പോൾ പറയണമെന്ന് തോന്നി’ എന്നാണ് ആനന്ദ് സോഷ്യൽമീഡിയയിൽ കുറിച്ചത്.
ചിത്രത്തിന്റെ പോസ്റ്ററിനൊപ്പമായിരുന്നു സ്താനാർത്തി ശ്രീക്കുട്ടൻ സംവിധായകൻ വിനേഷ് വിശ്വനാഥൻ തന്‍റെ പ്രതികരണം അറിയിച്ചത്. ‘അർഹിക്കുന്ന എൻട്രികളൊന്നും ‘ബെസ്റ്റ് ചൈൽഡ് ആക്ടർ’ വിഭാഗത്തിൽ ഇല്ലെന്ന ലോകത്ത് അവർ തലയെടുപ്പോടെ നിൽക്കുന്നു’ എന്നായിരുന്നു വിനേഷ് വിശ്വനാഥന്റെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

