Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപുണെ കൊലപാതകം: ലോഹഗഡ്...

പുണെ കൊലപാതകം: ലോഹഗഡ് കോട്ടയിലേക്ക് സന്ദർശകരുടെ വൻ ഒഴുക്ക്; പൈതൃക സംരക്ഷകർ ആശങ്കയിൽ

text_fields
bookmark_border
Lohagad Fort
cancel
camera_alt

ലോഹഗഡ്കോട്ട

പുണെ: രാജ്യവ്യാപകമായി വലിയ ചർച്ചയായ കേതൻ അഗർവാൾ കൊലപാതകക്കേസിന്റെ ആഘാതം ഇപ്പോൾ കോടതി മുറികൾക്കും അപ്പുറത്തേക്ക് പടരുന്നു. കൊലപാതകം നടന്ന സ്ഥലമെന്ന നിലയിൽ മഹാരാഷ്ട്രയിലെ ചരിത്രപ്രസിദ്ധമായ ലോഹഗഡ് കോട്ടയിലേക്ക് ഇപ്പോൾ സന്ദർശകരുടെ വൻ ഒഴുക്കാണ് അനുഭവപ്പെടുന്നത്. കുറ്റകൃത്യം നടന്നുവെന്ന് പറയപ്പെടുന്ന കോട്ടയിലെ നിർദ്ദിഷ്ട സ്ഥലം നേരിട്ട് കാണാനാണ് സഞ്ചാരികളിൽ ഭൂരിഭാഗം പേരും ഇവിടെയെത്തുന്നത്.

കേതൻ അഗർവാൾ കൊലപാതകവിവരം പുറത്തുവന്നതിനുശേഷം കോട്ടയിലെത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ ഏകദേശം 25 ശതമാനത്തോളം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ കൊലപാതകക്കേസിലെ പ്രതിയായ സിയാ ഗോയൽ, കാമുകൻ ചേതൻ ചൗധരി എന്നിവർ ചേർന്ന് കേതൻ അഗർവാളിനെ കോട്ടയിൽ നിന്നും താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി എന്നാണ് കേസ്. ഇതിനെത്തുടർന്ന്, അപകടം നടന്ന ഈ സ്ഥലം ഇപ്പോൾ സഞ്ചാരികൾക്കിടയിൽ 'സിയാ പോയിന്റ്' എന്ന പേരിൽ അനൌദ്യോഗികമായി അറിയപ്പെടാൻ തുടങ്ങിയിട്ടുണ്ട്.

കോട്ടയിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണമായി ഈ സ്ഥലം മാറിയിരിക്കുകയാണ്. അവിടെയുള്ള സുരക്ഷാ ജീവനക്കാരോടും മറ്റ് യാത്രക്കാരോടും കൊലപാതകം നടന്ന കൃത്യമായ സ്ഥലം എവിടെയാണെന്ന് ചോദിച്ച് മനസ്സിലാക്കിയാണ് ആളുകൾ അങ്ങോട്ട് നീങ്ങുന്നത്. മുമ്പ് ഒരു ട്രെക്കിങ് ഡെസ്റ്റിനേഷൻ എന്ന നിലയിൽ മാത്രം പ്രശസ്തമായിരുന്ന ഈ ചരിത്രസ്മാരകം ഇപ്പോൾ കടുത്ത ജനശ്രദ്ധയാകർഷിക്കുന്ന ഒരു ക്രൈം സീൻ സ്പോട്ട് കൂടിയായി മാറിയിരിക്കുകയാണ്.

മഹാരാഷ്ട്രയിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന പൈതൃക കേന്ദ്രങ്ങളിൽ ഒന്നാണ് ലോഹഗഡ് കോട്ട. സാധാരണയായി വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും നാലായിരത്തിനും അയ്യായിരത്തിനും ഇടയിൽ ആളുകളാണ് ഇവിടെയെത്താറുള്ളത്. എന്നാൽ നിലവിൽ സാധാരണ പ്രവൃത്തിദിനങ്ങളിൽ പോലും കോട്ടയിൽ സമാനമായ രീതിയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. എത്തുന്നവരിൽ ഭൂരിഭാഗം പേരുടെയും ശ്രദ്ധ ഈ സിയാ പോയിന്റിലാണ്.

അതേസമയം, കോട്ടയിലേക്കുള്ള ഈ അപ്രതീക്ഷിത ജനപ്രവാഹം ചരിത്ര-പൈതൃക സംരക്ഷകർക്കിടയിൽ വലിയ ആശങ്കക്ക് കാരണമായിട്ടുണ്ട്. ചരിത്രപ്രസിദ്ധമായ ഒരു കോട്ടയെ ഇത്തരമൊരു കൊലപാതകക്കേസുമായി ബന്ധപ്പെടുത്തി ചിത്രീകരിക്കുന്നതിനെ ലോഹഗഡ് വിസാപൂർ വികാസ് മഞ്ച് ഭാരവാഹിയായ സച്ചിൻ ടേക്കാവഡെ ശക്തമായി വിമർശിച്ചു.

‘ഏറെ സാംസ്കാരിക-ചരിത്ര പ്രാധാന്യമുള്ള ഒരു സ്ഥലത്ത് ഇത്തരമൊരു ദാരുണമായ കുറ്റകൃത്യം നടന്നത് തികച്ചും ഞെട്ടിപ്പിക്കുന്നതും നിർഭാഗ്യകരവുമാണ്. എന്നാൽ അതിലും വിഷമകരമായ കാര്യം, ഈ സംഭവത്തെ മുൻനിർത്തി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ട്രോളുകളും മീമുകളുമാണ്. കൊലപാതകം പോലുള്ള കടുത്ത കുറ്റകൃത്യങ്ങളെ തമാശവൽക്കരിക്കുന്നത് ഈ പുരാതന സ്മാരകത്തിന്റെ പ്രതിച്ഛായയെ വരുംദിവസങ്ങളിൽ കൂടുതൽ മോശമാക്കും’ -സച്ചിൻ ടേക്കാവഡെ വ്യക്തമാക്കുന്നു.

പൂനെ ജില്ലയിലെ ലോണാവാലക്ക് സമീപം സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന ലോഹഗഡ് കോട്ട മഹാരാഷ്ട്രയിലെ ഏറ്റവും പ്രശസ്തമായ ട്രെക്കിങ് കേന്ദ്രങ്ങളിലൊന്നാണ്. ഏകദേശം 2000 വർഷത്തിലധികം പഴക്കമുള്ളതാണ് ഈ കോട്ടയുടെ ചരിത്രം. ഒരു യുദ്ധഭൂമിയായും തന്ത്രപ്രധാനമായ കേന്ദ്രമായും നിലകൊണ്ടിട്ടുള്ള ഈ ചരിത്രസ്മാരകമാണ് ഇപ്പോൾ ഒരു കൊലപാതകക്കേസിന്റെ പേരിൽ ചർച്ചകളിൽ നിറയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsMaharashtrapuneTravelerHeritageMurder Case
News Summary - Lohagad Fort Sees 25% Rise In Visitors After Ketan Agarwal Murder Case
Next Story