യു.എസിന് കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ
text_fieldsതെഹ്റാൻ: ഹുർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കയറ്റുമതിക്കുള്ള ഇളവുകൾ റദ്ദാക്കിയ അമേരിക്കൻ നടപടിക്കെതിരെയും, ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ നടത്തിയ വ്യോമാക്രമണങ്ങൾക്കെതിരെയും രൂക്ഷവിമർശനവുമായി ഇറാൻ. ഇസ്‌ലാമാബാദ് ധാരണാപത്രത്തിന്റെ നഗ്നമായ ലംഘനമാണ് യു.എസ് നടത്തിയിരിക്കുന്നതെന്ന് ഇറാൻ വിദേശകാര്യ സഹമന്ത്രി കാസെം ഗരിബാബാദി വ്യക്തമാക്കി.
ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച ഇസ്‌ലാമാബാദ് കരാറിലെ 1, 2, 10 വകുപ്പുകളുടെ ലംഘനമാണ് അമേരിക്കൻ നടപടികളെന്ന് ഗരിബാബാദി ‘എക്സി’ൽ കുറിച്ചു. ലബനാനിലെ സയണിസ്റ്റ് ഭരണകൂടത്തിന്റെ (ഇസ്രായേൽ) നീക്കങ്ങളെ പിന്തുണച്ചും, ഇറാനെതിരെ തുടർച്ചയായ ഭീഷണി മുഴക്കിയും കരാറിലെ വ്യവസ്ഥകൾ അമേരിക്ക നേരത്തെ തന്നെ ലംഘിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
കരാർ ലംഘിച്ചുള്ള അമേരിക്കയുടെ ഇത്തരം നടപടികൾ വലിയ പ്രത്യാഘാതങ്ങൾ ക്ഷണിച്ചുവരുത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ ദേശീയ സുരക്ഷയും താൽപര്യങ്ങളും സംരക്ഷിക്കാൻ ഏത് നിമിഷവും ‘തീരുമാനപരമായ നടപടികൾ’ (സ്വീകരിക്കാൻ ഇറാൻ തയ്യാറാണെന്നും വിദേശകാര്യ സഹമന്ത്രി കൂട്ടിച്ചേർത്തു.
അമേരിക്കക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ഇറാൻ സൈന്യവും രംഗത്തെത്തി. സൈന്യത്തിന്റെ ഖാത്തം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് പുറത്തിറക്കിയ പ്രസ്താവനയിലാണ് അമേരിക്കയ്‌ക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരിക്കുന്നത്.
മുൻ പരമോന്നത നേതാവിന്റെ മൃതദേഹം ഇറാഖിൽ സംസ്കരിക്കുന്നതിനിടെ ദക്ഷിണ ഇറാനിൽ അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങളെ ‘ബോധപൂർവ്വമായ അതിക്രമം’ എന്നാണ് ഇറാൻ സൈന്യം വിശേഷിപ്പിച്ചത്. ഈ ആക്രമണത്തിന് അമേരിക്കൻ സൈന്യത്തിന് നൽകാൻ പോകുന്നത് ‘കനത്ത തിരിച്ചടിയായിരിക്കും’ എന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
ഹുർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിൽ ഒരു വിദേശ ശക്തിയുടെയും ഇടപെടൽ അനുവദിക്കില്ലെന്ന് സൈനിക കേന്ദ്രം വ്യക്തമാക്കി. വാണിജ്യ കപ്പലുകൾക്കും എണ്ണ ടാങ്കറുകൾക്കും ഈ മേഖലയിലൂടെ സുരക്ഷിതമായി സഞ്ചരിക്കാൻ ഇറാൻ നിശ്ചയിക്കുന്ന പാതകൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് നിർദ്ദേശിച്ച ഇറാൻ, തങ്ങളുടെ അധികാരപരിധിയിൽ വിട്ടുവീഴ്ചയില്ലെന്നും ആവർത്തിച്ചു.
മേഖലയിൽ യു.എസ് നടത്തുന്ന സൈനിക നടപടികൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും, സുരക്ഷാ താൽപര്യങ്ങൾ സംരക്ഷിക്കാൻ ഇറാൻ ഏത് ശക്തമായ നടപടിയും സ്വീകരിക്കുമെന്നും സൈനിക പ്രസ്താവനയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

