മോസ്‌കോയെ ലക്ഷ്യമിട്ട് യുക്രെയ്ൻ; ഒരു രാത്രി കൊണ്ട് അയച്ചത് 400ലധികം ഡ്രോണുകൾ
text_fieldsമോസ്‌കോ: റഷ്യ-യുക്രെയ്ൻ യുദ്ധം മുൻപെങ്ങുമില്ലാത്ത വിധം രൂക്ഷമായികൊണ്ടിരിക്കുകയാണ്. റഷ്യൻ തലസ്ഥാനമായ മോസ്‌കോയെ ലക്ഷ്യമാക്കി യുക്രെയ്ൻ തൊടുത്തത് 400ലധികം ഡ്രോണുകളാണ്. ഇതിന് മറുപടിയായും പ്രതികാരമായും ഇരുരാജ്യങ്ങളും തമ്മിൽ നടന്ന രൂക്ഷമായ ആക്രമണങ്ങൾക്കിടെ കരിങ്കടലിൽ ചരക്കുകപ്പലിന് നേരെ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ 4 ഇന്ത്യക്കാർ ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു.
റഷ്യൻ തലസ്ഥാനമായ മോസ്‌കോയെയും പരിസര പ്രദേശങ്ങളെയും ഞെട്ടിച്ച് രാത്രി വൈകിയും പുലർച്ചെയുമായി യുക്രെയ്ൻ വൻ ഡ്രോൺ ആക്രമണമാണ് അഴിച്ചുവിട്ടത്. മോസ്‌കോ മേയർ സെർജി സോബ്യാനിൻ പറയുന്നതനുസരിച്ച് 400ലധികം യുക്രെനിയൻ ഡ്രോണുകളാണ് നഗരത്തിന് നേരെ കുതിച്ചെത്തിയത്. റഷ്യൻ വ്യോമ പ്രതിരോധ സേന ഡ്രോണുകളിൽ ഭൂരിഭാഗവും തകർത്തതായി അവകാശപ്പെട്ടെങ്കിലും, ചില ഡ്രോണുകൾ മോസ്‌കോ മേഖലയിലെ ദൊമോദേദോവോ, പൊദോൾസ്ക് എന്നിവിടങ്ങളിലെ വ്യാവസായിക കേന്ദ്രങ്ങളിലും എണ്ണ സംഭരണശാലകളിലും പതിച്ച് വൻ തീപിടിത്തത്തിന് ഇടയാക്കി.
റഷ്യൻ സമ്പദ്‌വ്യവസ്ഥയുടെയും സൈനിക വിതരണ ശൃംഖലയുടെയും നട്ടെല്ലായ എണ്ണസങ്കേതങ്ങളെയും ലോജിസ്റ്റിക്സ് കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടായിരുന്നു യുക്രെയ്നിന്‍റെ ഈ നീക്കം. മോസ്‌കോയിലെ ആക്രമണത്തിന് മണിക്കൂറുകൾക്ക് മുമ്പ്, യുക്രെയ്ൻ തലസ്ഥാനമായ കിയവിലും പ്രധാന നഗരങ്ങളിലും റഷ്യ വിനാശകരമായ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ശക്തമായ ആക്രമണം നടത്തിയിരുന്നു.
യുക്രെയ്നിന്‍റെ വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ പരിമിതികളെ മുതലെടുത്ത് റഷ്യ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണം നഗരങ്ങളിൽ വലിയ നാശനഷ്ടങ്ങളാണ് വരുത്തിവെച്ചത്. ഇരുപക്ഷവും പരസ്പരം വിട്ടുകൊടുക്കാതെ നടത്തുന്ന ഈ പ്രത്യാക്രമണങ്ങൾ യുദ്ധത്തിന് ഉടൻ പരിഹാരമുണ്ടാകാനുള്ള സാധ്യതകളെ കൂടുതൽ മങ്ങലേൽപ്പിക്കുകയാണ്.
ആക്രമണ പരമ്പരകൾക്കിടെ കരിങ്കടലിലെ പ്രമുഖ യുക്രേനിയൻ തുറമുഖമായ ഒഡേസക്ക് സമീപം വെച്ച് 'ഗോൾഡൻ ലീവോ' എന്ന സിവിൽ ചരക്കുകപ്പലിന് നേരെ റഷ്യ ആക്രമണം നടത്തി. ആഫ്രിക്കൻ രാജ്യമായ ഗിനിയ-ബിസാവുവിന്റെ പതാകയേന്തി, യുക്രെയ്നിൽ നിന്നും ധാന്യവുമായി പുറപ്പെട്ട കപ്പലിന് നേരെ റഷ്യൻ ക്രൂയിസ് മിസൈലുകൾ പതിക്കുകയായിരുന്നു. മുംബൈ ആസ്ഥാനമായുള്ള ഷിപ്പിങ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് തകർന്ന ഈ കപ്പൽ.
വാണിജ്യ കപ്പലുകൾക്ക് നേരെയും നിരപരാധികളായ സാധാരണക്കാർക്ക് നേരെയും നടക്കുന്ന ഇത്തരം ആക്രമണങ്ങളെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കടുത്ത ഭാഷയിൽ അപലപിച്ചു. സമുദ്ര മേഖലയിലെ അന്താരാഷ്ട്ര സഞ്ചാര സ്വാതന്ത്ര്യത്തെയും സുരക്ഷയെയും ബാധിക്കുന്ന ഇത്തരം നടപടികൾ അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ഇന്ത്യ വ്യക്തമാക്കി. യുക്രെയ്നിലെ ഇന്ത്യൻ എംബസി ദുരന്തബാധിതരുടെ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും എത്തിച്ചുനൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

