യുക്രെയ്നിൽ അർധരാത്രി കടുത്ത മിസൈൽ ആക്രമണം നടത്തി റഷ്യ; ഒരാൾ കൊല്ലപ്പെട്ടു
text_fieldsകീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ അർധരാത്രിയിൽ റഷ്യയുടെ കടുത്ത മിസൈൽ-ഡ്രോൺ ആക്രമണം. വ്യാഴാഴ്ച പുലർച്ച റഷ്യ നടത്തിയ വ്യാപക ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അഞ്ച് ആരോഗ്യ പ്രവർത്തകരടക്കം 11 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മണിക്കൂറുകളോളം നീണ്ടുനിന്ന വ്യോമാക്രമണത്തിൽ നഗരത്തിലെ നിരവധി ജനവാസ കേന്ദ്രങ്ങൾ തകരുകയും വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. ഒരു പാർപ്പിട സമുച്ചയം പൂർണമായും തകർന്നിട്ടുണ്ട്.
ബാലിസ്റ്റിക്, ക്രൂസ് മിസൈലുകൾ, ഡ്രോണുകൾ എന്നിവ ഉപയോഗിച്ചായിരുന്നു റഷ്യയുടെ ആക്രമണം. ആദ്യ സ്ഫോടനം നടന്ന് മിനിറ്റുകൾക്കകം രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെയാണ് രണ്ടാമത്തെ മിസൈൽ പതിച്ചത്. ഡിനിപ്രോ നദിയുടെ ഇരുവശങ്ങളിലുമുള്ള കിയവിലെ 10 ജില്ലകളെയും ആക്രമണം ബാധിച്ചതായാണ് റിപ്പോർട്ട്.
ആക്രമണം ശക്തമായതോടെ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കിയും സുരക്ഷ ഉദ്യോഗസ്ഥരും പൗരന്മാർക്ക് ജാഗ്രത നിർദേശം നൽകി. ആയിരക്കണക്കിന് താമസക്കാർ നിലവിൽ മെട്രോ സ്റ്റേഷനുകളിലും ഭൂഗർഭ ബങ്കറുകളിലും അഭയം തേടിയിരിക്കുകയാണ്. നിരവധി മെഡിക്കൽ സ്ഥാപനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും പലയിടങ്ങളിലും തീപിടിത്തമുണ്ടാകുകയും ചെയ്തതായി കീവ് മിലിട്ടറി അഡ്മിനിസ്ട്രേഷൻ മേധാവി വ്യക്തമാക്കി.
മോസ്കോ വലിയൊരു ആക്രമണത്തിന് മുതിരുന്നതായി യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് ഈ വ്യോമാക്രമണം ഉണ്ടായത്. ഷെവ്ചെങ്കിവ്സ്കി ജില്ലയിലാണ് അഞ്ച് ആരോഗ്യ പ്രവർത്തകർക്ക് പരിക്കേറ്റത്.
റഷ്യൻ പ്രസിഡന്റ് പുടിൻ യുക്രെയ്നെതിരെ വലിയൊരു വ്യോമാക്രമണത്തിന് തയാറെടുക്കുകയാണെന്ന് എന്ന് സെലൻസ്കി വാർത്തസമ്മേളനത്തിൽ പറഞ്ഞിരുന്നു. വ്യോമാക്രമണ മുന്നറിയിപ്പുകൾ ഗൗരവമായി കാണണമെന്നും ജനങ്ങൾ സുരക്ഷിത താവളങ്ങളിലേക്ക് മാറണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

