‘ചർച്ചക്ക് തിടുക്കമില്ല, അമേരിക്കക്ക് ഗുണകരമായ കരാറിലെത്തുക മാത്രമാണ് ലക്ഷ്യം’; ഇറാന് ബോംബിങ്ങിനേക്കാൾ പേടി ഉപരോധത്തെയെന്ന് ട്രംപ്
text_fieldsഡോണാൾഡ് ട്രംപ്
വാഷിങ്ടൺ: ഇറാനുമായുള്ള സമാധാന ചർച്ചകൾ പുനരാരംഭിക്കാൻ തനിക്ക് മേൽ യാതൊരുവിധ സമയസമ്മർദവുമില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്. വെടിനിർത്തൽ നീട്ടിയത് തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണെന്ന വാർത്തകളെ അദ്ദേഹം തള്ളിക്കളഞ്ഞു. ഇറാനുമായുള്ള ചർച്ചകൾക്ക് കൃത്യമായ സമയപരിധി നിശ്ചയിച്ചിട്ടില്ല. വെടിനിർത്തൽ മൂന്നോ അഞ്ചോ ദിവസത്തേക്ക് മാത്രമേ ഉണ്ടാകൂ എന്ന റിപ്പോർട്ടുകൾ വ്യാജമാണ്. അമേരിക്കൻ ജനതക്ക് ഗുണകരമായ ഒരു കരാറിലെത്തുക മാത്രമാണ് ലക്ഷ്യമെന്ന് ട്രംപ് പറഞ്ഞു.
ഇറാൻ നേതൃത്വത്തെ ഭയപ്പെടുത്തുന്നത് ബോംബിങ്ങിനേക്കാൾ ഉപരിയായി ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധമാണെന്ന് ട്രംപ് പറഞ്ഞു. വർഷങ്ങളായി ബോംബാക്രമണങ്ങൾ നേരിടുന്ന അവർക്ക് ഉപരോധം വലിയ തിരിച്ചടിയാണ്. ഇറാന്റെ എണ്ണക്കിണറുകൾ തകർന്നാൽ അത് എന്നെന്നേക്കുമായി ഇല്ലാതാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞദിവസം ഹുർമുസ് കടലിടുക്കിൽ ഇറാൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്ത സംഭവത്തെ ട്രംപ് ഗൗരവമായി കാണുന്നില്ല. പിടിച്ചെടുത്തത് അമേരിക്കൻ കപ്പലുകളല്ല എന്നതാണ് ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
പാകിസ്താൻ മധ്യസ്ഥതയിൽ നടക്കേണ്ടിയിരുന്ന രണ്ടാംഘട്ട ചർച്ചകൾ ഇറാൻ പ്രതിനിധികളുടെ അഭാവം മൂലം അനിശ്ചിതത്വത്തിലാണ്. ഇതിനാൽ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ പാകിസ്താൻ സന്ദർശനവും മാറ്റിവെച്ചു. എങ്കിലും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി ബുദ്ധിമാനായ വ്യക്തിയാണെന്നും ചർച്ചകൾ പുനരാരംഭിക്കുമ്പോൾ അദ്ദേഹം അവിടെയുണ്ടാകുമെന്ന് ഉറപ്പാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഫെബ്രുവരിയിൽ ആരംഭിച്ച ഈ യുദ്ധം ട്രംപിന് വലിയ രാഷ്ട്രീയ വെല്ലുവിളിയാണ് ഉയർത്തുന്നത്. സൈനിക ഇടപെടലുകൾക്ക് എതിരായി വോട്ട് ചോദിച്ച ട്രംപിന് നേരെ സ്വന്തം പാർട്ടിക്കുള്ളിൽ നിന്നുതന്നെ വിമർശനങ്ങൾ ഉയരുന്നുണ്ട്. അതേസമയം, ചർച്ചകൾ വൈകിപ്പിക്കുന്നത് വഴി അമേരിക്കയുടെയും ആഗോള സമ്പദ്‌വ്യവസ്ഥയുടെയും മേൽ സമ്മർദം ചെലുത്താമെന്നാണ് ഇറാൻ കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

