ചർച്ചക്ക് ആരുമില്ല, കലിപ്പിൽ ട്രംപ്; വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ ട്രംപിനെ ട്രോളി ഇറാൻ
text_fieldsഎ.ഐ ചിത്രം
വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാന് കൂടുതൽ സമയം അനുവദിക്കണമെന്ന പാകിസ്താന്റെ അഭ്യർത്ഥന കണക്കിലെടുത്ത്, വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടാൻ തീരുമാനിച്ചതായി ഡോണാൾഡ് ട്രംപ്. ഈ ആഴ്ച അവസാനം പാകിസ്താൻ തലസ്ഥാനത്ത് നടക്കാനിരിക്കുന്ന ചർച്ചകളിൽ പങ്കെടുക്കുന്ന കാര്യത്തിൽ ഇറാൻ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലാത്ത സാഹചര്യത്തിലാണ് ഈ നീക്കം.
ട്രംപിന്റെ ഈ പ്രഖ്യാപനത്തിന് പിന്നാലെ ഇറാനുമായുള്ള ചർച്ചകളെ പരിഹസിച്ചുകൊണ്ടുള്ള ഒരു ആനിമേറ്റഡ് വിഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ട്രൂത്ത് സോഷ്യലിൽ ഇറാനുമായി മികച്ച രീതിയിലുള്ള ചർച്ചകൾ നടക്കുന്നു എന്ന് ട്രംപ് ടൈപ്പ് ചെയ്യുന്നതും, എന്നാൽ ചർച്ചാ മുറിയിൽ ആരും എത്താത്തതിനെ തുടർന്ന് ട്രംപ് പ്രകോപിതനാകുന്നതുമാണ് വിഡിയോയുടെ ഉള്ളടക്കം.
സ്പോഞ്ച് ബോബ് കാർട്ടൂണിലെ 2000 വർഷങ്ങൾക്ക് ശേഷം എന്ന മീം ടെംപ്ലേറ്റ് ഉപയോഗിച്ചാണ് ഇറാൻ പ്രതിനിധികളുടെ അഭാവത്തെ വിഡിയോ പരിഹസിക്കുന്നത്. ഒടുവിൽ പാകിസ്താന്റെ അഭ്യർത്ഥനപ്രകാരം വെടിനിർത്തൽ നീട്ടുകയാണെന്ന് പറഞ്ഞ് ട്രംപ് മുറിയിൽ നിന്ന് ഇറങ്ങിപ്പോകുന്നതോടെ വിഡിയോ അവസാനിക്കുന്നത്.
പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെയും സൈനിക മേധാവി അസിം മുനീറിന്റെയും നേതൃത്വത്തിൽ ഇസ്ലാമാബാദിൽ ചർച്ചകൾ നടന്നു വരികയാണ്. ഇറാൻ തങ്ങളുടെ 10 ഇന സമാധാന പദ്ധതി ചർച്ചകളിൽ മുന്നോട്ട് വെച്ചിട്ടുണ്ട്. അതേസമയം, അമേരിക്കയുമായുള്ള സമാധാന ചർച്ചകളിൽ ഇറാൻ അതൃപ്തി പ്രകടിപ്പിച്ചു. ‘ഞങ്ങൾ ചർച്ചകളെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. എന്നാൽ മറുവശത്ത് അമേരിക്ക ആത്മാർത്ഥത കാണിക്കുന്നില്ല’ ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഖായ് പറഞ്ഞു. പാകിസ്താനിൽ നടക്കാനിരിക്കുന്ന അടുത്ത ഘട്ട ചർച്ചകളിൽ പങ്കെടുക്കണോ എന്ന കാര്യത്തിൽ ഇറാൻ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വെടിനിർത്തൽ നിലവിലുണ്ടെങ്കിലും, ഇറാനിയൻ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള കപ്പലുകൾ തടയുന്ന യു.എസ് നാവിക ഉപരോധം തുടരുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കത്തെ ഇത് ബാധിക്കുന്നുണ്ട്. പ്രതിരോധ സെക്രട്ടറി ഹെഗ്‌സെത്തുമായുള്ള അസ്വാരസ്യങ്ങളെത്തുടർന്ന് യു.എസ് നേവിയിലെ ഉന്നത ഉദ്യോഗസ്ഥനെ ട്രംപ് പുറത്താക്കിയതായി റിപ്പോർട്ടുകളുണ്ട്.
അമേരിക്കൻ ഉപരോധം തുടരുന്നിടത്തോളം ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന നിലപാടിലാണ് ഇറാൻ. ഇസ്രായേലും ലെബനനും തമ്മിൽ 10 ദിവസത്തെ വെടിനിർത്തൽ നിലവിലുണ്ടെങ്കിലും, ബുധനാഴ്ച നടന്ന ഇസ്രായേൽ വ്യോമാക്രമണത്തിൽ 5 പേർ കൊല്ലപ്പെട്ടു. വെടിനിർത്തൽ നീട്ടാൻ ലെബനൻ പ്രസിഡന്റ് ജോസഫ് ഔൺ ശ്രമങ്ങൾ നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

