മാപ്പിൽ വൈറ്റ് ഹൗസിന് പകരം 'എപ്സ്റ്റീൻ ഐലൻഡ്'എന്ന പേര്; ഗുരുതര പിശകിൽ വിശദീകരണവുമായി ഗൂഗ്ൾ
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന്റെ പേര് ഗൂഗ്ൾ മാപ്പിൽ 'എപ്സ്റ്റീൻ ഐലൻഡ്' എന്ന് തെളിഞ്ഞത് വിവാദത്തിൽ. ഗൂഗ്ൾ മാപ്പിലെ സെർച്ച് ഫലങ്ങളെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആൻഡ്രോയിഡ് ഫോണുകളിലെ കാളർ ഐഡന്റിഫിക്കേഷൻ സംവിധാനത്തിലാണ് ഈ ഗുരുതരമായ പിശക് സംഭവിച്ചത്. വൈറ്റ് ഹൗസ് സ്വിച്ച് ബോർഡിലേക്ക് വിളിച്ച വാഷിങ്ടൺ പോസ്റ്റിന്റെ മാധ്യമപ്രവർത്തകരാണ് ഈ മാറ്റം ആദ്യം ശ്രദ്ധയിൽപ്പെടുത്തിയത്. ഐഫോൺ ഉപയോക്താക്കളെ ഈ പ്രശ്നം ബാധിച്ചിട്ടില്ല.
സംഭവം വിവാദമായതോടെ വിശദീകരണവുമായി ഗൂഗ്ൾ രംഗത്തെത്തി. ഗൂഗിൾ മാപ്പിൽ ആരോ ബോധപൂർവം വരുത്തിയ 'വ്യാജ എഡിറ്റിങ്' ആണ് പ്രശ്നങ്ങൾക്ക് കാരണമായതെന്ന് ഗൂഗ്ൾ വക്താവ് മാത്യു ഫ്ലീഗൽ അറിയിച്ചു. ആൻഡ്രോയിഡ് ഫോണുകളിലെ കാൾ ഐഡന്റിഫിക്കേഷൻ ഫീച്ചർ ഈ തെറ്റായ വിവരത്തെ വൈറ്റ് ഹൗസിന്റെ ഔദ്യോഗിക നാമമായി സ്വീകരിക്കുകയായിരുന്നു. നിലവിൽ ഈ തിരുത്തൽ നീക്കം ചെയ്തിട്ടുണ്ടെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ച ഉപയോക്താവിനെ ബ്ലോക്ക് ചെയ്തതായും അറിയിച്ചിട്ടുണ്ട്. നിലവിൽ വൈറ്റ് ഹൗസിലേക്ക് വിളിക്കുമ്പോൾ പേര് ദൃശ്യമാകാതെ നമ്പർ മാത്രമാണ് തെളിയുന്നത്.
പ്രഥമ വനിത മെലനിയ ട്രംപ് വൈറ്റ് ഹൗസിൽ സംഘടിപ്പിച്ച ഒരു ഹ്യൂമനോയിഡ് റോബോട്ട് ഉച്ചകോടിയെക്കുറിച്ച് വിവരങ്ങൾ തേടാനാണ് മാധ്യമപ്രവർത്തകർ വൈറ്റ് ഹൗസിലേക്ക് വിളിച്ചത്. ഈ ചടങ്ങിൽ മെലനിയ ധരിച്ച വസ്ത്രങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് ഫോൺ സ്‌ക്രീനിൽ 'എപ്സ്റ്റീൻ ഐലൻഡ്' എന്ന പേര് തെളിഞ്ഞത്.
ലൈംഗികാതിക്രമക്കേസുകളിൽ പ്രതിയായിരിക്കെ 2019ൽ ജയിലിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച ശതകോടീശ്വരൻ ജെഫ്രി എപ്സ്റ്റീന്റെ ഉടമസ്ഥതയിലുള്ള കരീബിയൻ ദ്വീപിന്റെ പേരാണ് ലിറ്റിൽ സെന്റ് ജെയിംസ് അഥവാ 'എപ്സ്റ്റീൻ ദ്വീപ്'. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കടത്തിക്കൊണ്ടുവന്നു ലൈംഗികമായി പീഡിപ്പിക്കാനുള്ള കേന്ദ്രമായി എപ്സ്റ്റീൻ ഈ ദ്വീപിനെ ഉപയോഗിച്ചിരുന്നു. അടുത്തിടെ 'എപ്സ്റ്റീൻ ഫയൽസ് ട്രാൻസ്പരൻസി ആക്ട്' പ്രകാരം ഈ കേസുമായി ബന്ധപ്പെട്ട ലക്ഷക്കണക്കിന് രേഖകൾ അമേരിക്കൻ നീതിന്യായ കോടതി പുറത്തുവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

