‘ഗൾഫ് ഓഫ് ട്രംപ്’ എന്ന് വിളിക്കാൻ തോന്നി, പക്ഷേ...; മെക്സിക്കോ ഉൾക്കടൽ ഇനി 'ഗൾഫ് ഓഫ് അമേരിക്ക'
text_fieldsവാഷിങ്ടൺ: ലോകപ്രശസ്തമായ മെക്സിക്കോ ഉൾക്കടലിന്റെ പേര് മാറ്റി തന്റെ പേര് നൽകുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിച്ചിരുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. രണ്ടാമതും അധികാരമേറ്റതിന് പിന്നാലെ അമേരിക്കയുടെ ഔദ്യോഗിക ഭൂപടങ്ങളിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ‘ഞാൻ അതിനെ 'ഗൾഫ് ഓഫ് ട്രംപ്' എന്ന് വിളിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നു. പക്ഷേ പിന്നീട് അത് വേണ്ടെന്ന് വെച്ചു. ആ പേര് അത്ര നന്നായി പ്രവർത്തിക്കില്ലെന്ന് എനിക്ക് തോന്നി’ ട്രംപ് അഭിമുഖത്തിൽ പറഞ്ഞു.
ഗൾഫ് ഓഫ് ട്രംപ് എന്ന പേര് ഉപേക്ഷിച്ചെങ്കിലും, 2025 ജനുവരി 20ന് അധികാരമേറ്റ ഉടൻ തന്നെ എക്സിക്യൂട്ടീവ് ഓർഡർ 14172 വഴി അദ്ദേഹം മെക്സിക്കോ ഉൾക്കടലിനെ 'ഗൾഫ് ഓഫ് അമേരിക്ക' എന്ന് ഔദ്യോഗികമായി പുനർനാമകരണം ചെയ്തിട്ടുണ്ട്. ട്രംപിന്റെ ഉത്തരവിനെത്തുടർന്ന് അമേരിക്കയിലെ ഉപയോക്താക്കൾക്കായി ഗൂഗ്ൾ മാപ്‌സ് ഇതിനോടകം തന്നെ 'ഗൾഫ് ഓഫ് മെക്സിക്കോ' എന്നതിന് പകരം 'ഗൾഫ് ഓഫ് അമേരിക്ക' എന്ന് കാണിച്ചു തുടങ്ങിയിട്ടുണ്ട്.
അമേരിക്കയുടെ മഹത്വം വിളിച്ചോതുന്ന പേരുകൾ ഔദ്യോഗിക രേഖകളിൽ തിരികെ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് ട്രംപ് ഭരണകൂടം അവകാശപ്പെടുന്നു. ടെക്സസ്, ലൂസിയാന, മിസിസിപ്പി, അലബാമ, ഫ്ലോറിഡ എന്നീ സംസ്ഥാനങ്ങളാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഈ ജലഭാഗം ഇനി മുതൽ ഫെഡറൽ രേഖകളിൽ 'ഗൾഫ് ഓഫ് അമേരിക്ക' എന്നറിയപ്പെടും. ഫെബ്രുവരി 9 'ഗൾഫ് ഓഫ് അമേരിക്ക' ദിനമായി ആചരിക്കാനും അദ്ദേഹം ഉത്തരവിട്ടിട്ടുണ്ട്.
ഭൂരിഭാഗം യൂറോപ്യൻ രാജ്യങ്ങളും ഐക്യരാഷ്ട്രസഭയുടെ ഭൂമിശാസ്ത്രപരമായ പേരുകൾക്കായുള്ള വിദഗ്ധ സമിതിയുടെ (UNGEGN) നിർദ്ദേശങ്ങൾ പാലിക്കണമെന്നും പഴയ പേര് തന്നെ തുടരണമെന്നുമാണ് ആവശ്യപ്പെടുന്നത്.
ട്രംപിന്റെ ഈ ഏകപക്ഷീയമായ നീക്കത്തിനെതിരെ മെക്സിക്കോ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. നൂറ്റാണ്ടുകളായി ചരിത്രരേഖകളിൽ ഈ പ്രദേശം 'ഗൾഫ് ഓഫ് മെക്സിക്കോ' എന്നാണ് അറിയപ്പെടുന്നതെന്നും രാജ്യാന്തര തലത്തിൽ അംഗീകരിക്കപ്പെട്ട ഈ പേര് മാറ്റുന്നത് അംഗീകരിക്കാനാവില്ലെന്നും മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷീൻബോം പറഞ്ഞു. അമേരിക്കൻ ആഭ്യന്തര വകുപ്പും യു.എസ് ജിയോളജിക്കൽ സർവേയും പുതിയ പേര് ഔദ്യോഗികമായി അംഗീകരിച്ച് റെക്കോർഡുകളിൽ മാറ്റം വരുത്തിത്തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

