ആയുധ കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി; പ്രതിരോധ നയത്തിൽ വൻ മാറ്റത്തിനൊരുങ്ങി ജപ്പാൻ
text_fieldsസാനെ താക്കൈച്ചി
ടോക്കിയോ: രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ജപ്പാന്‍റെ പ്രതിരോധ നയങ്ങളിൽ വിപ്ലവകരമായ മാറ്റം വരുത്തിക്കൊണ്ട്, മാരകശേഷിയുള്ള ആയുധങ്ങൾ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങൾ നീക്കാൻ ജപ്പാൻ സർക്കാർ തീരുമാനിച്ചു. പ്രധാനമന്ത്രി സാനെ താക്കൈച്ചിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് ഈ നിർണായക തീരുമാനത്തിന് അംഗീകാരം നൽകിയത്. പതിറ്റാണ്ടുകളായി ജപ്പാൻ പിന്തുടർന്നുപോന്ന സമാധാനവാദപരമായ നിലപാടുകളിൽ നിന്നുള്ള വലിയൊരു ചുവടുമാറ്റമായാണ് അന്താരാഷ്ട്ര നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നത്.
പ്രാദേശികമായുണ്ടാകുന്ന സുരക്ഷാ വെല്ലുവിളികളും വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങളും കണക്കിലെടുത്ത് രാജ്യത്തിന്‍റെ പ്രതിരോധ ശേഷി ശക്തിപ്പെടുത്താനാണ് ടോക്കിയോ ലക്ഷ്യമിടുന്നത്. പ്രധാന സുരക്ഷാ പങ്കാളികളുമായുള്ള സഹകരണം വിപുലീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടി. മുമ്പ് രക്ഷാപ്രവർത്തനങ്ങൾക്കും നിരീക്ഷണങ്ങൾക്കും വേണ്ടിയുള്ള ഉപകരണങ്ങൾ മാത്രമേ ജപ്പാൻ കയറ്റുമതി ചെയ്തിരുന്നുള്ളൂ. പുതിയ നയപ്രകാരം പോർവിമാനങ്ങൾ, മിസൈലുകൾ, നാവിക കപ്പലുകൾ തുടങ്ങിയ അത്യാധുനിക മാരകായുധങ്ങൾ ഇനി വിദേശ വിപണികളിലേക്ക് എത്തിക്കാൻ ജപ്പാന് സാധിക്കും.
യുക്രൈന് നൽകിയ സംരക്ഷണ കവചങ്ങൾ, ഗ്യാസ് മാസ്കുകൾ, ഫിലിപ്പീൻസിന് വിറ്റ റഡാർ സംവിധാനങ്ങൾ എന്നിവയിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ജപ്പാന്‍റെ പ്രതിരോധ വിപണി ഇതോടെ ആഗോളതലത്തിൽ സജീവമാകും. ജപ്പാന്‍റെ ഈ പുതിയ നീക്കത്തെ ആസ്ട്രേലിയ ഉൾപ്പെടെയുള്ള സഖ്യകക്ഷികൾ സ്വാഗതം ചെയ്തിട്ടുണ്ട്. അതേസമയം, ചൈന ഈ തീരുമാനത്തെ ശക്തമായി വിമർശിച്ചു. ഏഷ്യ-പസഫിക് മേഖലയിലെ സമാധാനത്തിന് ജപ്പാന്‍റെ നടപടി തിരിച്ചടിയാകുമെന്നാണ് ചൈനയുടെ വാദം. എന്നാൽ, യൂറോപ്പിലെയും തെക്കുകിഴക്കൻ ഏഷ്യയിലെയും നിരവധി രാജ്യങ്ങൾ ജപ്പാന്‍റെ അത്യാധുനിക പ്രതിരോധ സാങ്കേതികവിദ്യയിൽ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പുതിയ നയത്തിനെതിരെ ജപ്പാനിൽ തന്നെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയരുന്നുണ്ട്. ജപ്പാന്‍റെ സമാധാന ഭരണഘടനയുടെ അന്തസ്സത്തക്ക് വിരുദ്ധമാണ് ഈ തീരുമാനമെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ആയുധ വ്യാപാരം ആഗോള അസ്ഥിരതക്ക് കാരണമാകുമെന്നും ജാപ്പനീസ് പൗരന്മാരുടെ സുരക്ഷയെ ഭാവിയിൽ ബാധിച്ചേക്കാമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

