ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചി ചൈനയിലേക്ക്; സന്ദർശനം ഷി ജിൻപിങ്ങിന്റെ മധ്യസ്ഥ ശ്രമങ്ങൾക്കിടെ
text_fieldsബെയ്ജിങ്: പശ്ചിമേഷ്യൻ സംഘർഷം അനന്തമായി നീളുന്നതിനിടെ ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ചർച്ച നടത്താൻ ചൈനയിലേക്ക്. സെപ്റ്റംബർ 16ന് അരാഗ്ചി ചൈനയിലെത്തുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് യു.എസ് സന്ദർശനത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് അരാഗ്ചിയുടെ ചൈനീസ് സന്ദർശനം. യുദ്ധം അവസാനിപ്പിക്കാൻ ചൈന മധ്യസ്ഥതക്ക് ശ്രമിക്കുന്നതിനിടെയാണ് ഇറാൻ വിദേശകാര്യമന്ത്രി ചൈനയിലെത്തുന്നത്.
സെപ്റ്റംബർ 24നാണ് ഷി യുഎസ് സന്ദർശിക്കുന്നത്. അവിടെ അദ്ദേഹം യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി ചർച്ചകൾ നടത്തും. ഷിയുമായുള്ള കൂടിക്കാഴ്ച നല്ല ഫലങ്ങൾ ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സെപ്റ്റംബർ ആദ്യം ട്രംപും വ്യക്തമാക്കിയിരുന്നു.ജൂലൈയിൽ കിർഗിസ്ഥാനിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തോടനുബന്ധിച്ച് അരാഗ്ചിയും വാങ്ങും കൂടിക്കാഴ്ച നടത്തിയിരുന്നു. ബ്രിക്‌സ് ഉച്ചകോടിയുടെ വേദിയിലും ഇറാനിയൻ-ചൈനീസ് വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തിയിരുന്നു. ബ്രിക്സ് ഉച്ചകോടിയിൽ ഇറാനിയൻ പ്രതിനിധി സംഘത്തെ പ്രസിഡന്റ് മസൂദ് പെസഷ്കിയാനാണ് നയിച്ചത്. ഇറാനെതിരെ ഏകപക്ഷീയവും മാനുഷികരഹിതവുമായ ഉപരോധ നടപടികളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും ഇതിനെതിരെ പ്രായോഗിക നടപടികൾ സ്വീകരിക്കാനും അംഗരാജ്യങ്ങളോട് പെസഷ്കിയാൻ ആഹ്വാനം ചെയ്തിരുന്നു. ആഗോള ഭരണസംവിധാനത്തിൽ പരിഷ്കാരങ്ങളും വികസ്വര രാജ്യങ്ങൾക്ക് ശക്തമായ പങ്കാളിത്തവും ആവശ്യപ്പെടുന്ന പ്രഖ്യാപനം ബ്രിക്സ് നേതാക്കൾ ഐക്യകണ്ഠേന അംഗീകരിക്കുകയും ചെയ്തിരുന്നു.
പശ്ചിമേഷ്യൻ സംഘർഷത്തിൽ ഉച്ചകോടി കടുത്ത ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു. പരമാവധി സംയമനം പാലിക്കാനും സിവിലിയന്മാരെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും സംരക്ഷിക്കാനും പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും ബഹുമാനിക്കാനും ഉച്ചകോടി ആഹ്വാനം ചെയ്തു.
ഷിയുടെ അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായി, പ്രാദേശിക സംഭവവികാസങ്ങളിലും അന്താരാഷ്ട്ര വിഷയങ്ങളിലും കാഴ്ചപ്പാടുകൾ പങ്കുവെക്കാൻ അരാഗ്ചി-വാങ് യി കൂടിക്കാഴ്ച അവസരമൊരുക്കും. അതേസമയം ഹൂതികളുടെ ഡ്രോൺ ആക്രമണങ്ങളെത്തുടർന്ന് യാൻബു തുറമുഖത്തെ എണ്ണ കയറ്റുമതി സൗദി അറേബ്യ നിർത്തിവച്ചു. അതേസമയം ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈൻ പ്രവർത്തനം ദിവസങ്ങൾക്കകം പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് സൂചിപ്പിച്ചു.
ബാബുൽ-മന്ദബ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സുരക്ഷിതമായി തുടരുന്നുവെന്ന് ഹൂതി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കൂടാതെ ഈ ജലപാതയെക്കുറിച്ച് സൗദി അറേബ്യ "അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ" ശ്രമിക്കുകയാണെന്നും ഹൂതികൾ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

