ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കണം; ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശവുമായി കേന്ദ്രം
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്രത്തിന്റെ നിർദേശം. നിലവിൽ ഇറാനിലുള്ളവർ കഴിയുന്നതും വേഗം രാജ്യം വിടുന്നത് പരിഗണിക്കണമെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ നിർദേശത്തിൽ അറിയിച്ചു.
തെഹ്റാനിലെ ഇന്ത്യൻ എംബസിയുടേതാണ് നിർദേശം. ഇറാനിലുടനീളം അസ്ഥിരതയും അക്രമവും അടുത്ത ദിവസങ്ങളിൽ കുത്തനെ വർധിച്ചതായി എംബസി അറിയിച്ചു. കൂടാതെ എന്തെങ്കിലും ആവശ്യത്തിന് ഇറാൻ സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യൻ പൗരന്മാർ സുരക്ഷാ അന്തരീക്ഷം മെച്ചപ്പെടുന്നതുവരെ യാത്ര മാറ്റിവെക്കണമെന്നും എംബസി നിർദ്ദേശിച്ചു.
സുരക്ഷാ സാഹചര്യം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്നും അതിനാൽ ഇന്ത്യൻ പൗരന്മാർ പ്രാദേശിക ഭരണകൂടത്തിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ഇറാനിലുള്ളവർ ഇന്ത്യൻ എംബസിയുമായി ബന്ധം നിലനിർത്തുകയും അടിയന്തര സാഹചര്യങ്ങളിൽ എംബസിയുടെ സഹായം തേടുകയും വേണമെന്നും നിർദേശത്തിൽ പറയുന്നു.
ഇറാനിലെ എംബസിയിൽ ഇതുവരെ രജിസ്റ്റർ ചെയ്യാത്ത ഇന്ത്യക്കാർ ഉടൻ തന്നെ രജിസ്റ്റർ ചെയ്യണമെന്നും കൂടുതൽ അപ്‌ഡേറ്റുകൾക്കായി എംബസിയുടെ ഔദ്യോഗിക വെബ്‌സൈറ്റും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും പതിവായി നിരീക്ഷിക്കണമെന്നും എംബസി അഭ്യർഥിച്ചു. നിലവിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യു.എസും ഇറാനും തമ്മിലുള്ള സംഘർഷം കൂടുതൽ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ പുതിയ മുന്നറിയിപ്പ്.
അടുത്തിടെയുണ്ടായ യു.എസ് ആക്രമണങ്ങളിൽ ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെട്ടതായി ഇറാൻ ആരോഗ്യ മന്ത്രാലയം പറഞ്ഞു. അതേസമയം രണ്ട് സൈനികരുടെ മരണത്തോടെ സംഘർഷം ആരംഭിച്ചതിനുശേഷം കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 16 ആയി ഉയർന്നതായി യു.എസ് സ്ഥിരീകരിച്ചു. ജോർഡനിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായി യു.എസ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് യു.എസ് ഇറാനിയൻ തീരങ്ങളെയും വ്യോമ പ്രതിരോധ സംവിധാനങ്ങളെയും ലക്ഷ്യമിട്ട് ഏറ്റവും പുതിയ ആക്രമണങ്ങൾ നടത്തുകയായിരുന്നു.
ഇറാന്റെ തെക്കുപടിഞ്ഞാറൻ മേഖലയിൽ നിർമാണത്തിലിരിക്കുന്ന തന്ത്രപ്രധാന ദർഖോവിൻ ആണവനിലയത്തിന് നേരെ അമേരിക്ക വ്യോമാക്രമണം നടത്തിയതായി ഇറാൻ ആണവോർജ ഏജൻസി സ്ഥിരീകരിച്ചു. ഹുർമുസ് കടലിടുക്കിനെ ചൊല്ലി ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന യുദ്ധം ഇതോടെ കൂടുതൽ വഷളായി. ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ഒരാഴ്ചയായി നടത്തുന്ന ആക്രമണങ്ങൾക്ക് പിന്നാലെയാണ് അമേരിക്കയുടെ പ്രതികാരം. ഇറാനിലെ പാലങ്ങളും വൈദ്യുതി നിലയങ്ങളും മറ്റു തന്ത്രപ്രധാന കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് യു.എസ് ആക്രമണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

