ജപ്പാനു പിന്നാലെ നേപ്പാളും ഇന്ത്യൻ മാമ്പഴത്തിന് വിലക്കേർപ്പെടുത്തി
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള മാമ്പഴം ഉൾപ്പെടെയുള്ള പഴങ്ങളുടെ ഇറക്കുമതിക്ക് നേപ്പാൾ സർക്കാർ ഏർപ്പെടുത്തിയ നിരോധനം വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ചൂണ്ടിക്കാട്ടിയാണ് നേപ്പാൾ ഭരണകൂടം ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് എത്തിയത്.
അതിർത്തിയിലെ ക്വാറന്റൈൻ പരിശോധനകളിൽ ഇന്ത്യയിൽ നിന്ന് എത്തിയ മാമ്പഴച്ചരക്കുകളിൽ അനുവദനീയമായ അളവിൽ കൂടുതൽ കീടനാശിനികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നേപ്പാൾ നിരോധനം ഏർപ്പെടുത്തിയത്. ഏപ്രിൽ-മെയ് മാസങ്ങൾ മുതൽ തന്നെ ഈ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നിരുന്നു. നേപ്പാൾ കൃഷി-മൃഗസംരക്ഷണ മന്ത്രാലയം നടപ്പിലാക്കിയ ഈ നിയന്ത്രണം പ്രകാരം, ഗുണനിലവാര പരിശോധനയിൽ വിജയിക്കാത്ത പഴങ്ങൾക്ക് രാജ്യത്തേക്ക് പ്രവേശനം ലഭിക്കില്ല.
വിപണിയിൽ മാമ്പഴത്തിന്റെ ലഭ്യത കുറയുന്നത് സാധാരണക്കാർക്ക് തിരിച്ചടിയാകും. ഇതിനകം തന്നെ നേപ്പാളിലെ വിപണിയിൽ മാമ്പഴ വില കുത്തനെ ഉയർന്നതായാണ് റിപ്പോർട്ടുകൾ. മുമ്പ് ഇറക്കുമതി നിരോധിച്ച നേപ്പാളിലെ വാഴപ്പഴത്തിന്റെ വില ഇരട്ടിയിലേറെ വർധിച്ചത് ഇതിന് ഉദാഹരണമായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. നേപ്പാളിലെ ആഭ്യന്തര ഉൽപ്പാദനം മാമ്പഴത്തിന്റെ മൊത്തം ആവശ്യം നിറവേറ്റാൻ പര്യാപ്തമല്ലെന്ന് ഫ്രൂട്ട് ആൻഡ് വെജിറ്റബിൾ ട്രേഡേഴ്സ് അസോസിയേഷൻ വ്യക്തമാക്കുന്നു.
സീസണിൽ മാത്രം ലഭിക്കുന്ന നേപ്പാളിലെ മാമ്പഴങ്ങൾ കൊണ്ട് വർഷം മുഴുവൻ നീളുന്ന ആവശ്യം നിറവേറ്റുക അസാധ്യമാണ്. അതേസമയം, ഈ നിയന്ത്രണങ്ങളെ ഒരു അവസരമായാണ് നേപ്പാൾ സർക്കാർ കാണുന്നത്. തദ്ദേശീയമായി ഉൽപ്പാദിപ്പിക്കുന്ന പഴവർഗ്ഗങ്ങൾക്ക് പ്രചാരം നൽകാനും, പൗരന്മാർക്ക് സുരക്ഷിതവും ആരോഗ്യകരവുമായ പഴങ്ങൾ ലഭ്യമാക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മധേശ് പ്രവിശ്യയിലെ കാർഷിക മന്ത്രാലയ വക്താവ് മനീഷ് കുമാർ പാൽ പറഞ്ഞു. ഇത് തദ്ദേശീയ കർഷകർക്ക് വലിയ പ്രോത്സാഹനമാണ് നൽകുന്നതെന്നും സർക്കാർ വാദിക്കുന്നു.
അപ്രതീക്ഷിതമായി ഏർപ്പെടുത്തിയ ഈ നിരോധനം പിൻവലിച്ച്, കൃത്യമായ ക്വാറന്റൈൻ സംവിധാനങ്ങളും കർശനമായ ഗുണനിലവാര പരിശോധനയും നടപ്പിലാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. പൂർണ്ണമായ നിരോധനത്തിന് പകരം പരിശോധന നടത്തി പഴങ്ങൾ കടത്തിവിടാൻ അനുവാദം നൽകണമെന്നാണ് അവരുടെ പ്രധാന ആവശ്യം.
ഇന്ത്യൻ കാർഷിക ഉൽപന്നങ്ങളുടെ ഗുണനിലവാര പരിശോധനാ സംവിധാനങ്ങളെക്കുറിച്ചുള്ള വിശ്വാസ്യതയെ ഈ വിലക്കുകൾ ബാധിക്കുമോ എന്ന ആശങ്കയും കയറ്റുമതിക്കാർ പങ്കുവെക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകളിലൂടെ ഈ വിഷയത്തിൽ ഒരു പരിഹാരം ഉണ്ടാകുമോ എന്നാണ് വിപണി ഉറ്റുനോക്കുന്നത്.
ജപ്പാൻ അടുത്തിടെ ഇന്ത്യൻ മാമ്പഴങ്ങൾക്ക് ഏർപ്പെടുത്തിയ സമാനമായ വിലക്കിന് പിന്നാലെയാണ് നേപ്പാളിന്റെയും നടപടി എന്നത് ശ്രദ്ധേയമാണ്. മാമ്പഴ സീസൺ ആയ വേനൽക്കാലത്ത് ഏർപ്പെടുത്തിയ ഈ നിരോധനം ഇന്ത്യൻ കയറ്റുമതിക്കാരെയും നേപ്പാളിലെ വ്യാപാരികളെയും ഒരുപോലെ ബാധിച്ചിട്ടുണ്ട്. അൽഫോൻസോ, ദശേരി, ചൗസ, കേസരി, ലാംഗ്ര തുടങ്ങിയ പ്രീമിയം ഇനം മാമ്പഴങ്ങളുടെ വിപണനത്തെ ഇത് കാര്യമായി ബാധിക്കും.
ഇന്ത്യൻ മാമ്പഴങ്ങൾക്ക് ജപ്പാൻ വിലക്കേർപ്പെടുത്തുന്നത് ഇതാദ്യമല്ല. നേരത്തെ 1986ൽ ഈച്ചകളുടെ ശല്യം കാരണം ജപ്പാൻ ഇന്ത്യൻ മാമ്പഴങ്ങൾ നിരോധിച്ചിരുന്നു. പിന്നീട് നീണ്ട 20 വർഷത്തെ ചർച്ചകൾക്കും പരിശോധനകൾക്കും ശേഷം 2006ലാണ് ഈ നിരോധനം നീക്കിയത്. കൃത്യം 20 വർഷം പിന്നിടുമ്പോൾ ഇന്ത്യയുടെ പ്ലാന്റുകളിലെ വീഴ്ചകൾ കാരണം ജപ്പാൻ വീണ്ടും വാതിലുകൾ കൊട്ടിയടയ്ക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

