ചോര കിനിയുന്ന വെങ്കല പ്രതിമകൾ

പ്രാഗിലെ ലിഡിസെ (Lidice) ഗ്രാമം സന്ദർശിച്ച ഓർമകൾ എഴുതുന്നു. അവിടത്തെ യുദ്ധസ്മൃതി മണ്ഡപത്തിലെ ശിൽപങ്ങൾ കാലത്തോട് പറയുന്നതെന്താണ്?ചെക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിലെ ലിഡിസെ (Lidice) ഗ്രാമത്തിലെ യുദ്ധസ്മൃതി മണ്ഡപത്തിൽ കഴിഞ്ഞ മേയിൽ ചെലവഴിച്ച നിശ്ശബ്ദമായ മണിക്കൂറുകൾ ഭീതിയോടെ എന്നിലിപ്പോഴും പുനർജനിച്ചുകൊണ്ടിരിക്കുന്നു. ഞാനവിടെ കണ്ടതൊന്നും ശിൽപങ്ങളായിരുന്നില്ല, വെങ്കലത്തിൽ തീർത്ത തേങ്ങലുകളായിരുന്നു. ആ എൺപത്തിരണ്ട് പ്രതിമകളുടെ...
Your Subscription Supports Independent Journalism
View Plansപ്രാഗിലെ ലിഡിസെ (Lidice) ഗ്രാമം സന്ദർശിച്ച ഓർമകൾ എഴുതുന്നു. അവിടത്തെ യുദ്ധസ്മൃതി മണ്ഡപത്തിലെ ശിൽപങ്ങൾ കാലത്തോട് പറയുന്നതെന്താണ്?
ചെക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിലെ ലിഡിസെ (Lidice) ഗ്രാമത്തിലെ യുദ്ധസ്മൃതി മണ്ഡപത്തിൽ കഴിഞ്ഞ മേയിൽ ചെലവഴിച്ച നിശ്ശബ്ദമായ മണിക്കൂറുകൾ ഭീതിയോടെ എന്നിലിപ്പോഴും പുനർജനിച്ചുകൊണ്ടിരിക്കുന്നു. ഞാനവിടെ കണ്ടതൊന്നും ശിൽപങ്ങളായിരുന്നില്ല, വെങ്കലത്തിൽ തീർത്ത തേങ്ങലുകളായിരുന്നു. ആ എൺപത്തിരണ്ട് പ്രതിമകളുടെ മുഖങ്ങളിൽ ഭയത്തിന്റെയും വേദനയുടെയും ആഴം മനസ്സിനെ മരവിപ്പിക്കും വിധം കൊത്തിവെച്ചിരുന്നു. ആ കുഞ്ഞുങ്ങളുടെ മുഖങ്ങളിൽ കണ്ട അതേ ഭീതിയും നിസ്സഹായാവസ്ഥയുമാണ് ഇന്ന് ഇറാനിലെയും ഗസ്സയിലെയും കുട്ടികളുടെ മുഖത്തും കാണുന്നത്. ഇപ്പോൾ അരങ്ങേറുന്ന അനിഷ്ടസംഭവങ്ങൾക്ക് സമാനമായ ചരിത്രസംഭവത്തിന്റെ കനൽപ്പാടുകളുടെ സ്മരണയാണ് ആ പ്രതിമകൾ.
2025ലെ വസന്തകാലത്താണ് ഞാൻ പ്രാഗിലെത്തിയത്. വിതവ (Vitava) നദിയിൽനിന്നുള്ള തണുത്ത കാറ്റും കല്ലുപാകിയ തെരുവുകളും ആദ്യം ഏതൊരു സഞ്ചാരിയെയുംപോലെ എന്നെയും മോഹിപ്പിച്ചു. എന്നാൽ, യാത്ര ചെന്നവസാനിച്ചത് ‘സെന്റ് സിറിൽ ആൻഡ് മെത്തോഡിയസ്’ കത്തീഡ്രലിലെ ആ ഇരുണ്ട ക്രിപ്റ്റിലാണ്. 1942ൽ റെയ്ൻഹാർഡ് ഹെയ്ഡ്രിച്ചിനെ വധിച്ച ‘ഓപറേഷൻ ആന്ത്രപ്പോയിഡ്’ എന്ന ദൗത്യത്തിന് ശേഷം ഏഴ് ചെക് പോരാളികൾ അഭയം തേടിയ ഇടം.
രണ്ടാം ലോകയുദ്ധകാലത്ത് നാസികളുടെ ക്രൂരതകൾക്ക് നേതൃത്വം നൽകിയിരുന്ന റെയ്ൻഹാർഡ് ഹെയ്ഡ്രിച്ച് ‘പ്രാഗിലെ കശാപ്പുകാരൻ’ എന്നാണ് അറിയപ്പെട്ടിരുന്നത്. ജർമൻ റീച്ച് സെക്യൂരിറ്റി മെയിൻ ഓഫിസിന്റെ (RSHA) കമാൻഡറും ഹോളോകോസ്റ്റിന്റെ പ്രധാന ആസൂത്രകനുമായിരുന്ന അയാളെ ഇല്ലാതാക്കാൻ ചെക്കോസ്ലോവാക് പ്രതിരോധസേന ലണ്ടനിൽനിന്ന് സാഹസികരായ പോരാളികളെ നിയോഗിച്ചു. ബ്രിട്ടീഷ് റോയൽ എയർഫോഴ്സിന്റെ വിമാനത്തിൽനിന്ന് രാത്രിയുടെ മറവിൽ പാരച്യൂട്ട് വഴി മാതൃരാജ്യത്തിന്റെ മണ്ണിലേക്ക് ചാടിയിറങ്ങിയവരായിരുന്നു ജോസഫ് ഗാബ്ചിക്കും ജാൻകുബിസും.
മരണമുറപ്പായ ദൗത്യത്തിലേക്കാണ് ആകാശത്തുനിന്ന് അവർ ഇറങ്ങിവന്നത്. ദൗത്യത്തിന്റെ ഭാഗമായി മാസങ്ങളോളം പ്രാഗിലെ പ്രാദേശിക പ്രതിരോധ പ്രവർത്തകരുടെ സഹായത്തോടെ അവർ ഹെയ്ഡ്രിച്ചിന്റെ ഓരോ ചലനവും നിരീക്ഷിച്ചിരുന്നു. ഹെയ്ഡ്രിച്ച് തന്റെ വീട്ടിൽനിന്ന് പ്രാഗ് കൊട്ടാരത്തിലേക്ക് ദിവസവും പോകുന്ന വഴി അവർ കൃത്യമായി മനസ്സിലാക്കി. പ്രാഗിലെ ലിബെൻ ജില്ലയിലുള്ള ഒരു കുത്തനെയുള്ള വളവ് അവർ ശ്രദ്ധിച്ചു. വണ്ടിക്ക് വേഗത കുറക്കേണ്ടിവരുന്ന ഈ സ്ഥലമായിരുന്നു ആക്രമണത്തിന് അവർ തിരഞ്ഞെടുത്തത്.
1942 മേയ് 27ന് രാവിലെ 10.30ഓടെ ഹെയ്ഡ്രിച്ചിന്റെ തുറന്ന മെഴ്സിഡസ് കാർ ആ വളവിലെത്തി. കാറിന് തൊട്ടടുത്തു നിന്ന ഗാബ്ചിക് തന്റെ കോട്ടിനുള്ളിൽ ഒളിപ്പിച്ചിരുന്ന സ്റ്റെൻ ഗൺ പുറത്തെടുത്ത് വെടിയുതിർക്കാൻ ശ്രമിച്ചു. എന്നാൽ, അപ്രതീക്ഷിതമായി തോക്ക് ജാം ആയിപ്പോയി. തോക്ക് പണിമുടക്കിയതോടെ ഹെയ്ഡ്രിച്ച് വണ്ടി നിർത്താൻ ഡ്രൈവർക്ക് നിർദേശം നൽകി. തന്നെ ആക്രമിക്കാൻ വന്ന ഗാബ്ചിക്കിനെ വെടിവെക്കാനായി ഹെയ്ഡ്രിച്ച് എഴുന്നേറ്റു നിന്നു. ഈ സമയം ദൂരെ മാറിനിന്നിരുന്ന ജാൻ കുബിസ് തന്റെ കൈവശമുണ്ടായിരുന്ന പരിഷ്കരിച്ച ആന്റി ടാങ്ക് ഗ്രനേഡ് കാറിന് നേരെ എറിഞ്ഞു.

ഗ്രനേഡ് വണ്ടിയുടെ ഉള്ളിലല്ല വീണതെങ്കിലും, അതിന്റെ പിന്നിലെ ചക്രത്തിന് സമീപം പൊട്ടിത്തെറിച്ചു. സ്ഫോടനത്തിൽ തകർന്ന കാറിന്റെ സീറ്റിലെ സ്പ്രിങ്ങുകളും കുഷ്യനിലെ നാരുകളും ഹെയ്ഡ്രിച്ചിന്റെ ശരീരത്തിനുള്ളിലേക്ക് തുളച്ചുകയറി. മുറിവുകൾ അത്ര മാരകമല്ലെന്ന് ആദ്യം തോന്നിയെങ്കിലും, ഈ നാരുകളിൽനിന്നുണ്ടായ അണുബാധമൂലം ഏതാനും ദിവസങ്ങൾക്കു ശേഷം ജൂൺ നാലിന് ഹെയ്ഡ്രിച്ച് മരണത്തിന് കീഴടങ്ങി.
ആക്രമണത്തിനുശേഷം കത്തീഡ്രലിൽ ഒളിച്ച ഗാബ്ചിക്കിനെയും കുബിസിനെയും ഒപ്പമുണ്ടായിരുന്ന അഞ്ച് പോരാളികളെയും നാസികൾക്ക് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, കരേൽ കുർദ എന്ന സഹപ്രവർത്തകൻ ഭയംമൂലവും പ്രതിഫലത്തിന് വേണ്ടിയും നാസികൾക്ക് വിവരം കൈമാറി. 1942 ജൂൺ 18ന് പുലർച്ചെ 4.15ന് ഏകദേശം 800ഓളം വരുന്ന എസ്.എസ് സൈനികർ കത്തീഡ്രൽ വളഞ്ഞു. പള്ളിയുടെ മുകൾ ഭാഗത്തുള്ള ഗാലറിയിലായിരുന്നു അഡോൾഫ് ഒപാൽക്ക, ജാൻ കുബിസ്, ജറോസ്ലാവ് ഷ്വാർസ് എന്നിവർ കാവൽ നിന്നിരുന്നത്. നാസികൾ പള്ളിയിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചപ്പോൾ ഇവർ മൂന്നുപേരും ചേർന്ന് ശക്തമായി പ്രതിരോധിച്ചു. ഏകദേശം രണ്ട് മണിക്കൂറോളം അവർ നാസികളെ തടഞ്ഞുനിർത്തി. ഒടുവിൽ പരിക്കേറ്റും വെടിയുണ്ടകൾ തീർന്നും അവർ വീണു.
ബാക്കിയുള്ള നാല് പോരാളികൾ -ജോസഫ് ഗാബ്ചിക്, ജോസഫ് വൽചിക്, ജോസഫ് ബുബ്ലിക്, ജാൻ ഹ്രുബി എന്നിവർ പള്ളിയുടെ തറക്കടിയിലുള്ള ഇരുണ്ട ക്രിപ്റ്റിലായിരുന്നു ഒളിച്ചിരുന്നത്. നാസികൾ പള്ളിയുടെ പുറത്തുള്ള ഒരു ചെറിയ വെന്റിലേഷൻ ജനാലയിലൂടെ ഫയർഫോഴ്സിനെ ഉപയോഗിച്ച് വെള്ളം അകത്തേക്ക് പമ്പ് ചെയ്തു. പോരാളികളെ മുക്കിക്കൊല്ലാനായിരുന്നു അവരുടെ ശ്രമം. എന്നാൽ, ധീരരായ ആ പോരാളികൾ അവിടെയുണ്ടായിരുന്ന ഒരു ഏണി ഉപയോഗിച്ച് ആ പൈപ്പുകൾ പുറത്തേക്ക് തള്ളാനും വെള്ളം തടയാനും ശ്രമിച്ചുകൊണ്ടിരുന്നു. നാസികൾ കുർദയെക്കൊണ്ട് ക്രിപ്റ്റിന് മുന്നിൽനിന്ന് ‘കീഴടങ്ങൂ’ എന്ന് വിളിപ്പിച്ചു. എന്നാൽ, ഉള്ളിൽനിന്ന് വന്ന മറുപടി ഇതായിരുന്നു: ‘‘ഞങ്ങൾ ചെക്കുകളാണ്! ഞങ്ങൾ ഒരിക്കലും കീഴടങ്ങില്ല!’’ ഒടുവിൽ വെടിയുണ്ടകൾ തീരാറായപ്പോൾ, ശത്രുവിന്റെ കൈകളിൽ അകപ്പെടാതിരിക്കാൻ ആ നാലുപേരും സ്വയം മരണം വരിച്ചു.

ബ്രിട്ടീഷ് റോയൽ എയർഫോഴ്സിന്റെ വിമാനത്തിൽനിന്ന് ജോസഫ് ഗാബ്ചിക്കും ജാൻകുബിസും രാത്രിയുടെ മറവിൽ പാരച്യൂട്ട് വഴി മാതൃരാജ്യത്തിന്റെ മണ്ണിലേക്കിറങ്ങിയ സ്ഥലം
ഫാഷിസത്തിന്റെ പകയും ലിഡിസെയുടെ വിധിയും
നാസി ഭരണകൂടത്തിന്റെ അപരാജിതത്വത്തിനുമേൽ വീണ ആദ്യത്തെ വലിയ ഇടിത്തീയായിരുന്നു ഹെയ്ഡ്രിച്ചിന്റെ വധം. രണ്ടാം ലോകയുദ്ധകാലത്ത് സഖ്യകക്ഷികൾ ആസൂത്രണം ചെയ്ത് വിജയിപ്പിച്ച ഏറ്റവും ഉയർന്ന റാങ്കിലുള്ള നാസി ഉദ്യോഗസ്ഥന്റെ വധമായിരുന്നു ഇത്. ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ സുരക്ഷാസംവിധാനങ്ങൾ അജയ്യമാണെന്ന ധാരണയെ തകർക്കാൻ ഈ ദൗത്യത്തിന് കഴിഞ്ഞു. ഹിറ്റ്ലറുടെ പിൻഗാമിയായിപ്പോലും കരുതപ്പെട്ടിരുന്ന ഒരു ഉന്നത തലവനെ ഇല്ലാതാക്കിയത് ചരിത്രത്തിലെതന്നെ അപൂർവവും നിർണായകവുമായ ഒരു നാഴികക്കല്ലായി മാറി. ഒരു ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ കരുത്തുറ്റ കണ്ണി തകർക്കാൻ ആ ചാവേറുകളുടെ ധീരതക്ക് കഴിഞ്ഞു. എന്നാൽ, പട്ടാളക്കാർ പരസ്പരം പൊരുതുന്ന യുദ്ധ മര്യാദകളെ ഹിറ്റ്ലർ കാറ്റിൽ പറത്തി. ആ ധീരതയോട് ഫാഷിസം പകവീട്ടിയത് അങ്ങേയറ്റം ഭീരുത്വപൂർണമായ ഒരു നടപടിയിലൂടെയായിരുന്നു -ലിഡിസെ എന്ന നിഷ്കളങ്കമായ ഗ്രാമത്തെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കിക്കൊണ്ട്.

വധശിക്ഷക്ക് കാരണമായ ‘പ്രണയലേഖനവും’ ഗെസ്റ്റപ്പോയുടെ പിഴവും
ലിഡിസെ എന്ന നിഷ്കളങ്കമായ ഗ്രാമത്തിന്റെ അന്ത്യം കുറിച്ചത് കേവലം ഹിറ്റ്ലറുടെ പക മാത്രമായിരുന്നില്ല, മറിച്ച് നാസി രഹസ്യാന്വേഷണ വിഭാഗമായ ഗെസ്റ്റപ്പോക്ക് (Gestapo) ഉണ്ടായ വിവേകശൂന്യമായ ചില തെറ്റിദ്ധാരണകൾകൂടിയായിരുന്നു. ഹെയ്ഡ്രിച്ചിനെതിരെയുള്ള ആക്രമണത്തിനുശേഷം രണ്ടാഴ്ചയോളം നാസികൾ ഇരുട്ടിൽ തപ്പുകയായിരുന്നു. കൃത്യമായ സൂചനകൾ ഒന്നും ലഭിക്കാതെ വന്നതോടെ അവർ പ്രാഗിലെ ഓരോ സാധാരണക്കാരനെയും സംശയത്തിന്റെ നിഴലിൽ നിർത്തി. ഈ സമയത്താണ് സ്ലാനി എന്ന സ്ഥലത്തെ ഒരു ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന ഒരു പെൺകുട്ടിക്ക് തന്റെ കാമുകനിൽനിന്ന് ലഭിച്ച ഒരു കത്ത് ഗെസ്റ്റപ്പോയുടെ കൈകളിൽ എത്തുന്നത്. ‘‘നമ്മൾ പ്ലാൻ ചെയ്ത ആ കാര്യം നടന്നു, ഇനി കുറച്ചുകാലം ഞാൻ ഒളിവിൽ പോകുന്നു. വരാനിരിക്കുന്ന ബുദ്ധിമുട്ടുകൾക്ക് മാപ്പ് ചോദിക്കുന്നു’’ എന്നായിരുന്നു ആ കത്തിലെ വരികൾ.
ഈ പെൺകുട്ടി ലിഡിസെ ഗ്രാമത്തിൽനിന്നുള്ളവളായിരുന്നു. അവളുടെ കാമുകൻ യഥാർഥത്തിൽ ഒരു വിവാഹിതനായിരുന്നു എന്നും, അവളുമായുള്ള ബന്ധം അവസാനിപ്പിക്കാൻ വേണ്ടി അയാൾ എഴുതിയ ഒരു കള്ളക്കത്തായിരുന്നു അതെന്നും പിന്നീട് തെളിഞ്ഞു. എന്നാൽ, ആ വാക്കുകളിലെ ‘‘പ്ലാൻചെയ്ത കാര്യം’’ ഹെയ്ഡ്രിച്ച് വധമാണെന്നും ആ കത്തെഴുതിയത് ആകാശത്തുനിന്നിറങ്ങിയ പോരാളികളിൽ ഒരാളാണെന്നും നാസികൾ ഉറപ്പിച്ചു. ഈ ഒരു കത്ത് ലിഡിസെ എന്ന ഗ്രാമത്തിന്റെ മരണവാറന്റായി മാറി. കൂടാതെ, ലിഡിസെയിലെ ഹോറാക് (Horak) കുടുംബത്തിലെ ഒരംഗം ബ്രിട്ടീഷ് സൈന്യത്തിൽ ചേർന്ന് ലണ്ടനിലേക്ക് പോയി എന്ന വസ്തുത നാസികളുടെ സംശയം ഇരട്ടിപ്പിച്ചു. പാരച്യൂട്ടിലിറങ്ങിയ ജോസഫ് ഗാബ്ചിക്കും ജാൻ കുബിസും ഹോറാക് കുടുംബത്തിന്റെ സഹായത്തോടെ ലിഡിസെയിൽ ഒളിച്ചിരിക്കുന്നു എന്ന് ഗെസ്റ്റപ്പോ വിശ്വസിച്ചു. എന്നാൽ, സത്യത്തിൽ പാരച്യൂട്ട് പോരാളികൾ ഒരിക്കൽപോലും ലിഡിസെയിൽ പോയിട്ടുണ്ടായിരുന്നില്ല; അവർക്ക് ആ ഗ്രാമവുമായി ഒരു ബന്ധവുമില്ലായിരുന്നു.
തങ്ങളുടെ പരാജയം സമ്മതിക്കാൻ തയാറല്ലാത്ത നാസികൾക്ക് ലോകത്തിന് മുന്നിൽ പകരം വീട്ടാൻ ഒരു ‘ബലിമൃഗത്തെ’ ആവശ്യമായിരുന്നു. ഹിറ്റ്ലർ ലിഡിസെയെ തിരഞ്ഞെടുത്തത് അതൊരു ‘മാതൃകാപരമായ ശിക്ഷ’ (Exemplary Punishment) നൽകാൻ പാകത്തിലുള്ള ഗ്രാമമായതുകൊണ്ടാണ്. ഗ്രാമം മുഴുവൻ ചുട്ടുകരിക്കാനും അവിടത്തെ പുരുഷന്മാരെ കൊല്ലാനും ഹിറ്റ്ലർ നേരിട്ട് ഉത്തരവിട്ടു.

1957ൽ ബെഡ്രിച് സ്റ്റെഫാൻ സൃഷ്ടിച്ച ‘അമ്മയും കുഞ്ഞും’ ശിൽപം
നിഷ്കളങ്കതയുടെ ശവപ്പറമ്പ്: ക്രൂരതയുടെ കണക്കുകൾ
1942 ജൂൺ 10ന് നാസി സൈന്യം ലിഡിസെ വളഞ്ഞു. ലിഡിസെയിലെ ഓരോ കെട്ടിടവും പള്ളിയും ശ്മശാനവുംപോലും അവർ നശിപ്പിച്ചു. ഗ്രാമത്തിലൂടെ ഒഴുകിയിരുന്ന തോടിന്റെ ഗതിപോലും അവർ മാറ്റി. ‘ലിഡിസെ’ എന്ന പേര് ലോകചരിത്രത്തിൽനിന്ന് എന്നെന്നേക്കുമായി ഇല്ലാതാക്കുക എന്നതായിരുന്നു ഫാഷിസ്റ്റ് ലക്ഷ്യം. ഗ്രാമത്തിലെ പതിനഞ്ച് വയസ്സിന് മുകളിലുള്ള എല്ലാ പുരുഷന്മാരെയും ഏകദേശം 170ൽ അധികം പേരെ വെടിവെച്ചു കൊന്നു. അതിനുശേഷമായിരുന്നു ഏറ്റവും വലിയ ക്രൂരത അരങ്ങേറിയത്- അമ്മമാരിൽനിന്ന് അവരുടെ മക്കളെ ബലംപ്രയോഗിച്ച് വേർപെടുത്തി. സ്മാരകത്തിൽ കണ്ട ആ ശിൽപം ഇന്നും എന്റെ ഉറക്കം കെടുത്തുന്നു. ഒരു അമ്മ തന്റെ മുഖം കൈകൾകൊണ്ട് മറച്ചു കരയുന്നു, അവളുടെ വസ്ത്രത്തിൽ മുറുകെപ്പിടിച്ച് ഒരു പിഞ്ചുകുട്ടിയും -അങ്ങനെയാണ് ആ ശിൽപം.
ആകെ 114 കുട്ടികളാണ് ഗ്രാമത്തിലുണ്ടായിരുന്നത്. ഇതിൽ 82 കുട്ടികളെ പോളണ്ടിലെ ചെൽമ്നോ ഗ്യാസ് വാനുകളിൽ ശ്വാസംമുട്ടിച്ച് കൊന്നു. ബാക്കിയുണ്ടായിരുന്ന കുട്ടികളിൽ ചിലരെ നാസി വംശീയ ഗുണങ്ങളുള്ളവർ എന്ന് കണ്ട് ജർമൻ കുടുംബങ്ങൾക്ക് ദത്തെടുക്കാൻ നൽകി. നാസികൾ അവിടെ നിശ്ചയിച്ച ഏറ്റവും ഭീകരമായ മാനദണ്ഡം ‘15 വയസ്സ്’ എന്നതായിരുന്നു. ആ പ്രായം ഒരു കുട്ടിയുടെ വളർച്ചയുടെ അടയാളമല്ല, മറിച്ച് മരണത്തിലേക്കുള്ള വാതിലായിരുന്നു. 15 വയസ്സ് തികഞ്ഞ ഓരോ ആൺകുട്ടിയെയും പുരുഷന്മാരുടെ ഗണത്തിൽപെടുത്തി വെടിവെച്ചു കൊന്നു. അവിടത്തെ മ്യൂസിയത്തിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിലെ ജോസഫ് ഡോളസലിന്റെയും ജോസഫ് നെരാഡിന്റെയും മുഖങ്ങൾ നോക്കൂ. വെറും 15 വയസ്സ്! കളിച്ചുനടക്കേണ്ട പ്രായം മരണത്തിനുള്ള യോഗ്യതയായി മാറിയ ഭീകരത. ഫാഷിസത്തിന്റെ കണ്ണിൽ പ്രായപൂർത്തിയാവുക എന്നാൽ കൊല്ലപ്പെടാൻ അർഹനാവുക എന്നതായിരുന്നു.
ഇന്ന് 15 ഏക്കറോളം വരുന്ന ആ പ്രദേശം മുഴുവൻ ഒരു യുദ്ധസ്മൃതി മണ്ഡപമായി (War Memorial) മാറ്റിയിരിക്കുന്നു. അവിടെ പഴയ ഗ്രാമത്തിന്റെ ഒരടയാളംപോലും കണ്ടെത്താനാവില്ല; പകരം കാണാവുന്നത് വെറുമൊരു വെളിമ്പ്രദേശവും അവിടെ ബാക്കിയായ വെങ്കല തേങ്ങലുകളുമാണ്. ഒരു കള്ളക്കഥയുടെയും തെറ്റായ സംശയങ്ങളുടെയും അടിസ്ഥാനത്തിൽ ഒരു ജനതയെത്തന്നെ ഇല്ലാതാക്കിയ ഈ സംഭവം ഫാഷിസത്തിന്റെ അന്ധമായ ക്രൂരതക്ക് തെളിവായി ഇന്നും നിലകൊള്ളുന്നു.

ആധുനിക ലിഡിസെകൾ: ഗസ്സയും ഇറാനും
ഇന്ന് 2026ൽ ഇറാൻ യുദ്ധത്തിന്റെയും ഗസ്സയിലെ കൂട്ടക്കൊലകളുടെയും വാർത്തകൾ വായിക്കുമ്പോൾ ചരിത്രം അതിന്റെ ക്രൂരമായ ആവർത്തനം നടത്തുകയാണെന്ന് തോന്നുന്നു. 1942ൽ ഹെയ്ഡ്രിച്ചിന്റെ മരണത്തിന് പകരം ലിഡിസെയെ ഇല്ലാതാക്കിയ ഹിറ്റ്ലറുടെ അതേ മനഃശാസ്ത്രമാണ് ഇന്ന് ആധുനിക ജനാധിപത്യ രാജ്യങ്ങൾ എന്ന് അവകാശപ്പെടുന്നവരും പിന്തുടരുന്നത്. ‘‘സൈനിക കേന്ദ്രങ്ങൾ ലക്ഷ്യം വെക്കൂ’’ എന്ന സ്ഥിരം പല്ലവികൾക്കിടയിൽ ഇറാനിലെയും ഗസ്സയിലെയും വിദ്യാലയങ്ങളിൽ മിസൈലുകൾ വീഴുമ്പോൾ, അതിനെ ‘കൊളാറ്ററൽ ഡാമേജ്’ എന്ന് വിളിച്ച് ലഘൂകരിക്കാനാണ് പാശ്ചാത്യ മാധ്യമങ്ങൾ ശ്രമിക്കുന്നത്. എന്നാൽ, ഒരു അമ്മക്ക് അവളുടെ മകൻ വെറുമൊരു കണക്കല്ല, അവളുടെ ലോകമാണ്. 1942ൽ അത് നാസികളായിരുന്നെങ്കിൽ 2026ൽ അത് ലോക പൊലീസായി ചമയുന്ന അമേരിക്കയും സഖ്യകക്ഷികളുമാണെന്നു മാത്രം.
‘ഒരു ഭരണകൂടത്തിന്റെ പിഴവുകൾക്ക് സാധാരണക്കാരെയും കുട്ടികളെയും ശിക്ഷിക്കുക എന്നത് കാലങ്ങളായി തുടരുന്ന ക്രൂരതയാണ്. ലിഡിസെയിലെ ഗ്യാസ് വാനുകളിൽ ശ്വാസംമുട്ടി മരിച്ച ആ 82 കുട്ടികളുടെയും ഇന്ന് ഇറാനിലെ തകർന്ന സ്കൂളുകൾക്കിടയിൽ ജീവൻ വെടിഞ്ഞ പിഞ്ചു പൈതങ്ങളുടെയും രക്തത്തിന് ഒരേ നിറമാണ്. പ്രാഗിലെ ആ പഴയ സ്മാരകങ്ങൾ ഇന്ന് ലോകത്തിന് നൽകുന്ന മുന്നറിയിപ്പ് നാം കേൾക്കാതെ പോകരുത്. യുദ്ധങ്ങൾ രാഷ്ട്രീയ ഭൂപടങ്ങൾ മാറ്റിയേക്കാം, പക്ഷേ അവ കുഞ്ഞുങ്ങളുടെ ഉള്ളിൽ, അമ്മമാരുടെ ഉള്ളിൽ ഉണ്ടാക്കുന്ന മുറിവുകൾക്ക് ഉണക്കമില്ല.

ലിഡിസെ ഗ്രാമത്തിലെ പള്ളി നിന്ന സ്ഥലം
ഇറാനിലെ തെരുവുകളിൽ ലിഡിസെയിലെ അമ്മമാരുടെ വിലാപം ഇന്നും നാം കേൾക്കുകയാണ്. ഇതിനെ ഒന്ന് അപലപിക്കാൻപോലും തയാറാവാത്ത ഭരണാധികാരികൾ കൊടുംപാതകങ്ങളുടെ ഈ ചോരക്കറകൾ നമ്മുടെ കൈകളിലും പുരളുന്നതിന് കാരണക്കാരാവുന്നു. ചരിത്രം മാപ്പു കൊടുക്കാത്ത ഇത്തരം നീതികേടുകളെ സധൈര്യം എതിർത്തുപോന്നിരുന്ന നമ്മുടെ രാഷ്ട്രീയ ധാർമികതയും മനുഷ്യാവകാശ ബോധവും നാം തിരിച്ചുപിടിക്കേണ്ടിയിരിക്കുന്നു. ആ വെങ്കല പ്രതിമകൾ വെറും കല്ലുകളല്ല; അവ നമ്മുടെ മനഃസാക്ഷിയെ വിചാരണ ചെയ്യുന്ന സാക്ഷികളാണ്. യുദ്ധം അവസാനിക്കണം, കാരണം ഓരോ കുട്ടി മരിക്കുമ്പോഴും ലോകത്തിന്റെ ഭാവികൂടിയാണ് കരിഞ്ഞുപോകുന്നത്.
