Begin typing your search above and press return to search.
proflie-avatar
Login

ക്രിക്കറ്റിലെ വിജയ പരാജയങ്ങൾ

ക്രിക്കറ്റിലെ വിജയ പരാജയങ്ങൾ
cancel

ലോക ക്രിക്കറ്റ് കപ്പ് ആസ്ട്രേലിയയുടെ പക്കലേക്ക് ആറാമതും എത്തി. സ്വാഭാവികമായും ഫൈനലിലെ പരാജയം ഇന്ത്യയെയും ഇന്ത്യൻ ക്രിക്കറ്റിനെയും സ്നേഹിക്കുന്നവർക്ക് നിരാശ നൽകി. നിർണായക മത്സരത്തിൽ വൻ സമ്മർദത്തിനിടയിൽ ഇന്ത്യക്ക് ചുവടുകൾ പിഴച്ചു. എന്നാൽ, ലോകകപ്പിലെ ഇന്ത്യയുടെ മികച്ച പ്രകടനം ആ ദുഃഖത്തെയും മറികടക്കുന്നതാണ്. തുടർച്ചയായി 10 മത്സരങ്ങളിൽ ഇന്ത്യ ജയിച്ചു. അത് നിസ്സാര വിജയങ്ങളായിരുന്നില്ല. ആധിപത്യം സമ്പൂർണമായി പ്രകടമാക്കുന്നതായിരുന്നു ആധികാരികമായ ആ വിജയങ്ങളെല്ലാം. അതിനാൽതന്നെ ഫൈനലിലെ പരാജയം ഗൗരവമുള്ള ഒരു ചർച്ചാവിഷയംപോലുമല്ല. മികച്ച വിജയങ്ങൾക്ക് ഇന്ത്യയെ അഭിനന്ദിക്കുകയാണ് വേണ്ടത്.

വിജയപരാജയങ്ങൾക്കപ്പുറം മറ്റു പലതുമാണ് ചർച്ചയാകേണ്ടത്. അതിൽ പ്രമുഖം 50 ഒാവർ ഏകദിന ക്രിക്കറ്റിന് നിലനിൽപുണ്ടോ എന്ന ചോദ്യമാണ്. വാശിയേറിയ, വേഗമുള്ള ചെറിയ ഫോർമാറ്റിലെ കളികൾക്ക് പ്രിയമേറുന്നു. മറ്റൊരു തരത്തിൽ ക്രിക്കറ്റിന്റെ സ്വഭാവംതെന്ന എന്താവണം, എന്തായിരിക്കണം എന്ന കാര്യത്തിൽ ആകുലതകൾ നിലനിൽക്കുന്നുണ്ട്.

രണ്ടാമത്തെ പ്രധാനവിഷയം ഇൗ ലോകകപ്പിൽ കാണികളുടെ പ്രകടനമാണ്. അത് അഹ്മദാബാദിൽ തീർത്തും േമാശമായതായി കാണാം. ലോകകപ്പിലെ ആദ്യ മത്സരത്തിൽ കാണികൾ തീർത്തും ശുഷ്കമായിരുന്നു. പാകിസ്താൻ ടീമംഗങ്ങൾക്ക് നേരെ ജയ്ശ്രീറാം ആക്രോശം മുഴക്കിയതാണ് ഇന്ത്യക്കും ക്രിക്കറ്റ് കാണികൾക്കും നാണക്കേടുണ്ടാക്കിയ മറ്റൊരു സംഭവം. കളികൾ ബൗണ്ടറി ലൈനിന് പുറത്തേക്ക് രാഷ്ട്രീയവും വംശീയവും ദേശീയസങ്കുചിതവാദമായും പടരുന്നതിന്റെ വ്യക്തമായ സൂചനയാണത്. കാണികൾക്ക് സ്വാഭാവികമായി കൈവന്ന ആവേശമായിരുന്നില്ല ജയ്ശ്രീറാം ഘോഷം. ഒരു ഭരണകൂട സംവിധാനത്തിന്റെ പിന്തുണയിൽ കാണികൾ അകെപ്പട്ട ദുരന്താവസ്ഥയാണത്.

ലോകകപ്പിലെ ഇന്ത്യയുടെ വിജയങ്ങളെ രാഷ്ട്രീയവത്കരിക്കാൻ നടത്തിയ ശ്രമമാണ് ശ്രദ്ധിക്കേണ്ട മറ്റൊന്ന്. ഇന്ത്യ ലോകകപ്പ് നേടിയെങ്കിൽ അതിനെ വരാൻപോകുന്ന ലോക്സഭാ തെരെഞ്ഞടുപ്പിലടക്കം വിജയകരമായ പ്രചാരണായുധമാക്കാനായിരുന്നു പ്രധാനമന്ത്രി മോദിയുടെയും സംഘ്പരിവാറിന്റെയും ഉദ്ദേശ്യം. അതിനായിരുന്നു ഫൈനൽ കാണാൻ മോദിയും അമിത് ഷായും മേളങ്ങേളാടെ എത്തിയത്. സർദാർ വല്ലഭ് ഭായി പട്ടേലിന്റെ പേരിലുണ്ടായിരുന്നത് മാറ്റി സ്വന്തം പേരിലാക്കിയ സ്റ്റേഡിയത്തിലാണ് നരേന്ദ്ര മോദി വന്നത്. സുപ്രധാന മത്സരങ്ങൾ ആ സ്റ്റേഡിയത്തിൽ നടത്താൻ തീരുമാനിച്ചതിെല ലക്ഷ്യവും സുവ്യക്തം.

ക്രിക്കറ്റിനെ കളിയായി നിലനിർത്തണം. അതിനെ രാഷ്ട്രീയായുധമാക്കാനും വംശീയതയുടെയും മതവൈരത്തിന്റെയും കളിസ്ഥലമാക്കാനുമുള്ള നീക്കങ്ങളെ തുറന്ന് എതിർക്കുകയും വേണം. ഇല്ലെങ്കിൽ ഒരു കായികവിനോദമെന്ന നിലയിൽ ക്രിക്കറ്റ് തോൽക്കും. നല്ല കളി കാണാനുള്ള പൗരന്റെ അവകാശവും നിഷേധിക്കപ്പെടും.

‘ആഴ്ചപ്പതിപ്പ്’ അച്ചടിയിലേക്ക് നീങ്ങുന്ന ഘട്ടത്തിലാണ് എഴുത്തുകാരി പി. വത്സലയുടെ വിയോഗവാർത്ത അറിയുന്നത്. വയനാട്ടിലെ കീഴാള ജീവിത പശ്ചാത്തലത്തിൽ എഴുതിയ കൃതികളിലൂടെ വത്സല എന്നും ഒാർമിക്കപ്പെടും. ആഴ്ചപ്പതിപ്പിന്റെ അടുത്ത സുഹൃത്തായിരുന്നു അവർ എന്നും –പരസ്പരം വിയോജിച്ചും അഭിപ്രായഭിന്നതകൾ തുറന്നുപറഞ്ഞുമായിരുന്നു ആ ബന്ധം ഉൗഷ്മളമായി മുന്നോട്ടുപോയത്. കോഴിക്കോട്ട് അയൽക്കാർ എന്നു പറയാവുന്ന അത്ര അടുത്തായിരുന്നു ‘മാധ്യമ’വും വത്സല ടീച്ചറും കഴിഞ്ഞത്. അവരുടെ പല മികച്ച രചനകളും ‘ആഴ്ചപ്പതിപ്പി’ന്റെ നാളുകൾക്ക് പ്രൗഢി നൽകി. ആ വിയോഗത്തിൽ ‘ആഴ്ചപ്പതിപ്പും’ വേദനിക്കുന്നു.

Show More expand_more
News Summary - weekly thudakkam