കഥയുെട നിറക്കാലം

ഒരു തീകുണ്ഡത്തിന് ചുറ്റുമിരുന്ന് ഒരു സമൂഹം കഥപറയുന്ന ഒരു ചിത്രം കെനിയൻ എഴുത്തുകാരനായ ഗൂഗി വാ തിഓംഗോ വരച്ചിടുന്നുണ്ട്. ഒരാൾ കഥ പറയുന്നു. മറ്റുള്ളവർ കേൾക്കുന്നു. പിന്നെ കഥകളായി, ഉപകഥകളായി അവിടം നിറയുന്നു.
കഥ കേൾക്കുകപോലെ പ്രധാനമാണല്ലോ അപ്പോൾ പറയുകയും. നന്നായി കഥ പറയണം. പറയുന്ന കഥ ചിലപ്പോൾ ആമയുടെയും മുയിലിന്റെയും തന്നെയാകും. പക്ഷേ, കേൾക്കുന്നവർ അതിൽ ലയിക്കണം. നന്നായി പറഞ്ഞു ഫലിപ്പിച്ചാൽ മാത്രമേ കേൾക്കുന്നവർക്ക് രസമുണ്ടാകൂ.
കഥയുടെ രൂപം മാറിയിട്ടുണ്ട്. ഇപ്പോൾ മലയാളത്തിലാകട്ടെ കഥയുടെ വേലിയേറ്റമാണ്. നല്ല കഥകൾ നിരവധിയുണ്ടാകുന്നു. പുതിയ എഴുത്തുകാർ എല്ലാം തട്ടിമാറ്റി വേറിട്ട കഥയുമായി രംഗത്തേക്ക് വരുന്നു. പുതിയ കാലത്തെ കഥ എല്ലാ തലത്തിലും വ്യത്യസ്തമാണ്. പുതുകാല കഥകളുടെ പരിച്ഛേദമാണ് ഈ ലക്കം. മുഖ്യധാരക്ക് പുറത്തും കഥകളുടെ നിറക്കാലം എന്തെന്ന് ഈ പതിപ്പിലെ കഥകൾ പറയും.
ഒരിക്കൽകൂടി പറയാം. ഒരു ആഴ്ചപ്പതിപ്പിന് ഉൾക്കൊള്ളാൻ കഴിയാത്തയത്രയും നല്ല കഥകളാണ് ഓരോ ദിവസവും ലഭിക്കുന്നത്. മറ്റുള്ള എല്ലാ ആനുകാലികങ്ങളെയും പിന്നിലാക്കി പുതു എഴുത്തുകാർക്കൊപ്പം നിൽക്കാൻ ആഴ്ചപ്പതിപ്പ് എന്നും ശ്രമിച്ചിട്ടുണ്ട്. എല്ലാ വിഭാഗം കഥകളെയും ഉൾച്ചേർക്കാനും ആഗ്രഹിച്ചിട്ടുണ്ട്. ചിത്രമെഴുത്തും കഥപോലെതന്നെ, കഥയോടൊപ്പം തന്നെ എന്നും ആഴ്ചപ്പതിപ്പ് പരിഗണിച്ചിട്ടുണ്ട്. അതും വായനക്കാരോട് ഇനിയും പറയേണ്ടതില്ല. ഈ ഓണക്കാലത്ത് നല്ല വായനാനുഭവങ്ങൾ ഉണ്ടാകട്ടെ.
