തെരഞ്ഞെടുപ്പിൽ ആരെ, എന്തിന്?

രാജ്യത്താകെത്തന്നെ തെരഞ്ഞെടുപ്പ് ഒരു ആഘോഷമാണ്. കൈലഡോസ്കോപ്പിലെ വർണക്കാഴ്ചകൾപോലെ, ഒരു മാലപ്പടക്കത്തിന് തിരികൊളുത്തുംപോലെ പിന്നെ സംഭവങ്ങളുടെ, രാഷ്ട്രീയ അടിനീക്കങ്ങളുടെ ഒരു പരമ്പര തുടങ്ങുകയായി. ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിെന്റ ആദ്യ ലാപ്പും ഒട്ടും വ്യത്യസ്തമായില്ല. പാർട്ടിമാറലുകൾ, വിമതരുടെ പൊട്ടിത്തെറിക്കലുകൾ, ഒളി ഡീലുകൾ എന്നിങ്ങനെ മുമ്പില്ലാത്ത വിധം വേറിട്ട കാഴ്ചകളാണ് ഇത്തവണയും ഇതുവരെ ഉണ്ടായത്. എതിരാളികൾക്കെതിരെ മോശം വാക്കുകൾ, അപവാദ പ്രചാരണങ്ങൾ എന്നിവ വേറെ.
പക്ഷേ, ഏതൊരു തെരഞ്ഞെടുപ്പിലും നിർണായകം രണ്ട് ചോദ്യങ്ങളാണ്. നിങ്ങൾ ആരെ തെരഞ്ഞെടുക്കും? എന്തിന്? ഈ ചോദ്യങ്ങളുടെ അർഥതലങ്ങൾ ചെറുതല്ല. നിലപാടുകൾ പ്രസക്തമാകുന്ന കാലമാണിത്, വോട്ടിനേക്കാൾ മൂല്യം നിലപാടുകൾക്കാവണം. മതേതരത്വവും ജനാധിപത്യവും വെല്ലുവിളി നേരിടുന്ന കാലത്ത്, ന്യൂനപക്ഷ അവകാശങ്ങൾ ചവിട്ടിമെതിക്കപ്പെടുന്ന വേളയിൽ, പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങൾ കൂടുതൽ അന്യവത്കരിക്കപ്പെടുമ്പോൾ ചില തെരഞ്ഞെടുപ്പുകൾ നിലപാടുകളുടെ അടിസ്ഥാനത്തിലായേ മതിയാകൂ.
ആഴ്ചപ്പതിപ്പ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങൾ ചർച്ചചെയ്യുകയാണ് ഈ ലക്കത്തിൽ. സ്ത്രീകളുടെയും ദലിതരുടെയും മാനിഫെസ്റ്റോ എന്താണെന്ന് പരിശോധിക്കുന്നു, വിവിധ പാർട്ടികളുടെ നിലപാടുകളും നയങ്ങളും വിലയിരുത്തുന്നു, തെരഞ്ഞെടുപ്പിലെ വിവിധ സുപ്രധാന വിഷയങ്ങൾ ഏതെന്നും അന്വേഷിക്കുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചില നിർണായക ചോദ്യങ്ങൾക്ക് ഉത്തരമാവും എന്നുതന്നെയാണ് പ്രതീക്ഷ. ഈ ചർച്ച ഒരു പതിപ്പിൽ തീരുന്നതല്ല. അവസാനിക്കുകയുമില്ല, തുടരും.
