അധികമായൊരു റൗണ്ട്; 40 മത്സരങ്ങളും

ജൂൺ 11ന് ലോകകപ്പ് ഫുട്ബാൾ മഹാ അങ്കത്തിന് വിസിലുയരും. ഇത്തവണ കുറെയേറെ സവിശേഷതകളുണ്ട് മത്സര സംഘാടനത്തിന്. ലോകകപ്പിന്റെ വിശേഷങ്ങളിലൂടെ സഞ്ചരിക്കുകയാണ് മുതിർന്ന സ്പോർട്സ് ജേണലിസ്റ്റായ േലഖകൻലോകകപ്പ് ഫുട്ബാൾ ഒരിക്കൽക്കൂടി യു.എസിൽ എത്തുമ്പോൾ പങ്കെടുക്കുന്ന ടീമുകൾ നേരെ ഇരട്ടി. 1994ലെ യു.എസ് ലോകകപ്പിൽ 24 ടീമുകളാണ് മത്സരിച്ചത്. ഇക്കുറി അത് 48. ടീമുകളുടെ എണ്ണം 1998ൽ 32 ആയി വർധിച്ചിരുന്നു. ഇത്തവണ 16 ടീമുകൾ കൂടുതലായെത്തി. യു.എസിനൊപ്പം മെക്സികോ യും...
Your Subscription Supports Independent Journalism
View Plansജൂൺ 11ന് ലോകകപ്പ് ഫുട്ബാൾ മഹാ അങ്കത്തിന് വിസിലുയരും. ഇത്തവണ കുറെയേറെ സവിശേഷതകളുണ്ട് മത്സര സംഘാടനത്തിന്. ലോകകപ്പിന്റെ വിശേഷങ്ങളിലൂടെ സഞ്ചരിക്കുകയാണ് മുതിർന്ന സ്പോർട്സ് ജേണലിസ്റ്റായ േലഖകൻ
ലോകകപ്പ് ഫുട്ബാൾ ഒരിക്കൽക്കൂടി യു.എസിൽ എത്തുമ്പോൾ പങ്കെടുക്കുന്ന ടീമുകൾ നേരെ ഇരട്ടി. 1994ലെ യു.എസ് ലോകകപ്പിൽ 24 ടീമുകളാണ് മത്സരിച്ചത്. ഇക്കുറി അത് 48. ടീമുകളുടെ എണ്ണം 1998ൽ 32 ആയി വർധിച്ചിരുന്നു. ഇത്തവണ 16 ടീമുകൾ കൂടുതലായെത്തി. യു.എസിനൊപ്പം മെക്സികോ യും കാനഡയും ആതിഥേയരായുണ്ട്. ഉദ്ഘാടന മത്സരം ജൂൺ 11ന് മെക്സികോയിലെ എസ്താഡിയോ അസ്റ്റെക്ക സ്റ്റേഡിയത്തിലാണ്. ഫൈനൽ ജൂലൈ 19ന് ന്യൂയോർക്കിലെ ന്യൂജേഴ്സി സ്റ്റേഡിയത്തിലും. യു.എസിൽ പതിനൊന്നും മെക്സികോയിൽ മൂന്നും കാനഡയിൽ രണ്ടും വേദികളിലാണ് മത്സരം.
ഗൾഫിൽ സമാധാനം പുലരുന്നതിന്റെ സൂചനകൾ കണ്ടുതുടങ്ങിയെങ്കിലും ഒരുപാട് ചോദ്യങ്ങൾ ബാക്കി. ഇറാനും യു.എസും ലോകകപ്പിൽ മുഖാമുഖം വരുമോ? ഏതെല്ലാം രാജ്യങ്ങളിലെ ഫുട്ബാൾ േപ്രമികൾക്ക് പ്രവേശനം നിഷേധിക്കപ്പെടും? ഏതെങ്കിലും വേദി അവസാന നിമിഷം മാറ്റുമോ? കഴിഞ്ഞ ഡിസംബർ അഞ്ചിന് വാഷിങ്ടണിലെ കെന്നഡി സെന്ററിൽ മത്സര ക്രമം സംബന്ധിച്ച നറുക്കെടുപ്പ് നടന്നു. ഇതിന്റെ വിവരം വെളിപ്പെടുത്തിയത് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരിട്ടാണ്. അദ്ദേഹത്തോടൊപ്പം വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോയും സന്നിഹിതരായിരുന്നു.
ഇൻഫന്റിനോയും ട്രംപും സുഹൃത്തുക്കളാണ്. ഫിഫയുടെ പ്രഥമ സമാധാന പുരസ്കാരം ഫിഫ പ്രസിഡന്റ് തന്നെയാണ് ട്രംപിനു സമ്മാനിച്ചത്. നറുക്കെടുപ്പിൽ ട്രംപിനൊപ്പം കാനഡ പ്രധാനമന്ത്രി മാർക് കാർണിയും മെക്സികോ പ്രസിഡന്റ് ക്ലോഡിയെ ഷെയ്ൻബോമും പങ്കെടുത്തിരുന്നു. തന്റെ ‘‘ജീവിതത്തിലെ മഹത്തായ ബഹുമതി’’ എന്നാണ് ഫിഫ സമ്മാനത്തെ ട്രംപ് വിശേഷിപ്പിച്ചത്. പക്ഷേ, ആൾ ട്രംപാണ്. എപ്പോൾ എന്താണ് തീരുമാനിക്കുകയെന്നു പറയാനാവില്ല. അമേരിക്കയുടെ സ്വാതന്ത്ര്യത്തിന്റെ 250ാം വാർഷികവും പ്രസിഡന്റായുള്ള തന്റെ രണ്ടാം ഊഴവും ലോകകപ്പുമായി ബന്ധിപ്പിക്കുന്നെങ്കിലും ട്രംപിനെ എങ്ങനെ വിശ്വസിക്കും? ആശങ്കകൾ ഏറെ ബാക്കിയുണ്ട്.

ഫിഫ സമാധാന പുരസ്കാരം ഡൊണാൾഡ് ട്രംപിന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ സമ്മാനിക്കുന്നു
പ്രസിഡന്റ് ട്രംപിന്റെ പുതിയ നയങ്ങൾ വിദേശത്തുനിന്നുള്ള കാണികളെ എങ്ങനെ ബാധിക്കുമെന്ന് പറയാനാവില്ല. ചില വേദികൾതന്നെ വേണ്ടിവന്നാൽ മാറ്റുമെന്ന് ട്രംപ് നേരത്തേ ഭീഷണി മുഴക്കിയിരുന്നു. ട്രംപ് ഭരണകൂടം 2025 ജൂൺ നാലിനു പ്രഖ്യാപിച്ചതനുസരിച്ച് 19 രാജ്യങ്ങൾക്ക് വിലക്കുണ്ട്. ഇതിൽ കൂടുതലും ആഫ്രിക്കൻ, മധ്യപൂർവദേശ രാജ്യങ്ങളാണ്. ഇവർക്ക് 2025 ജൂൺ ഒമ്പതിനു മുമ്പ് ലഭിച്ച, കാലാവധി കഴിയാത്ത വിസ ഇല്ലെങ്കിൽ പ്രവേശനം അനുവദിക്കില്ല. അഫ്ഗാനിസ്താൻ,ഛാഡ്, കോംഗോ, ഗ്വിനി, എറിത്രിയ, ഹെയ്തി, ഇറാൻ, ലിബിയ, മ്യാന്മർ, സോമാലിയ, സുഡാൻ, യമൻ എന്നിവയാണ് ശക്തമായ വിലക്കുള്ള 12 രാജ്യങ്ങൾ. ഏഴു രാജ്യങ്ങൾക്ക് ഇമിേഗ്രഷൻ വിസക്കു പുറമെ ടൂറിസ്റ്റ്, സ്റ്റുഡന്റ്, എക്സ്ചേഞ്ച് വിസിറ്റ് വിസകളും അനുവദിക്കില്ല. ബുറുണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോൺ, ടോഗോ തുർക്മെനിസ്താൻ, വെനിസ്വേല എന്നിവ ഈ വിഭാഗത്തിൽ വരും.
ഇതിനെല്ലാം പുറമെ കേപ് വെർദെ, ഐവറികോസ്റ്റ്, ഈജിപ്ത്, ഘാന, സെനഗാൾ എന്നീ രാജ്യക്കാർക്കും പ്രവേശന നിയന്ത്രണമുണ്ട്. ലോകകപ്പിന് യോഗ്യത നേടിയ രാജ്യങ്ങളും സന്ദർശന വിലക്കുള്ളവയിൽപ്പെടുന്നു. എന്നാൽ, ടീമംഗങ്ങൾക്കും അനുബന്ധ സംഘാംഗങ്ങൾക്കും മാത്രമല്ല, അവരുടെ അടുത്ത ബന്ധുക്കൾക്കും പ്രവേശനം നൽകുമേത്ര.
ഇറാൻ ആകട്ടെ തങ്ങളുടെ സംഘാംഗങ്ങളിൽ ചിലർക്ക് വിസ നിഷേധിച്ചതിനെത്തുടർന്ന് ഡിസംബർ അഞ്ചിനു നടന്ന നറുക്കെടുപ്പ് ബഹിഷ്കരിച്ചിരുന്നു. ആകെയുള്ള 104 മത്സരങ്ങളിൽ 78 എണ്ണം യു.എസിലാണ്. 13 വീതം മെക്സികോയിലും കാനഡയിലും നടക്കും. സെമി ഫൈനലുകളും ഫൈനലും യു.എസിലാണ്. ഫുട്ബാൾ േപ്രമികൾക്ക് പ്രവേശന വിലക്ക് വരുന്നത് മത്സരവേദികളായ നഗരങ്ങളുടെ സാമ്പത്തിക നേട്ടത്തെ ബാധിക്കും.
ഫുട്ബാൾ ടിക്കറ്റ് നിരക്കിലെ വൻ വർധന ഫുട്ബാൾ ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്. ഫൈനലിലെ കുറഞ്ഞ ടിക്കറ്റ് നിരക്ക് 4185 ഡോളർ ആണ്. നാലു ലക്ഷം രൂപയോളം വരും. ഖത്തറിലേതിന്റെ ഏഴിരട്ടിയാണിത്. പ്രാഥമിക റൗണ്ടിൽ 60 ഡോളർ മുതൽ 200 ഡോളർ വരെ. 104 കളികൾക്കായി ഏതാണ്ട് എഴുപത് ലക്ഷം ടിക്കറ്റുകൾ വിൽപനക്കുണ്ട്. ടിക്കറ്റിനൊപ്പം വിസ ലഭിക്കില്ലെന്നതാണ് മറ്റൊരു പ്രശ്നം. വിസ അവകാശമല്ലെന്നാണ് യു.എസിന്റെ വാദം. ഫിഫ ഇളവ് ആവശ്യപ്പെട്ടെങ്കിലും ട്രംപ് വഴങ്ങിയിട്ടില്ല.

ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ
ആശങ്കകൾ ബാക്കിനിൽക്കുമ്പോഴും ലോകകപ്പ് ഫുട്ബാൾ ഫൈനൽ റൗണ്ടിലെ 48 ടീമുകൾ ഏതെന്നു വ്യക്തമായതോടെ ഫുട്ബാൾ േപ്രമികളുടെ ശ്രദ്ധ ഇനി മത്സരങ്ങളിലേക്കാകും. എ മുതൽ എൽ വരെ 12 ഗ്രൂപ്പുകളിൽ നാലു ടീമുകൾ വീതമുണ്ട്. ആതിഥേയരെന്ന ലേബലിൽ യോഗ്യത റൗണ്ട് കളിക്കാതെ എത്തിയവരാണ് യു.എസും മെക്സികോയും കാനഡയും. മെക്സികോ ഗ്രൂപ് ‘എ’യിൽ ജൂൺ 11ന് (രാത്രി 12.30ന്) ആഫ്രിക്കയെയും കാനഡ ഗ്രൂപ് ‘ബി’യിൽ 13ന് ബോസ്നിയയെയും എതിരിടും.
ആറ് കോൺഫെഡറേഷനുകളിൽനിന്നുള്ള 48 ടീമുകൾ 16 വേദികളിലായി 104 മത്സരങ്ങളിൽ പങ്കെടുക്കും. 2022 ൽ 64 മത്സരങ്ങളായിരുന്നു. ഇക്കുറി 40 മത്സരങ്ങൾ അധികമുണ്ട് ആദ്യ റൗണ്ടിൽ 72 മത്സരങ്ങളുണ്ട്. ഓരോ ഗ്രൂപ്പിലും ആറു മത്സരങ്ങൾ വീതമാണ്. ആദ്യഘട്ടത്തിൽ 12 ഗ്രൂപ്പുകളിൽ നടക്കുന്ന മത്സരങ്ങളിൽ ആദ്യ രണ്ട് സ്ഥാനക്കാരും മൂന്നാം സ്ഥാനക്കാരിലെ മികച്ച എട്ടു ടീമുകളും റൗണ്ട് ഓഫ് 32ൽ കളിക്കും.
റൗണ്ട് ഓഫ് 32 മുതൽ മത്സരങ്ങൾ നോക്കൗട്ട് ആണ്. ഇവിടന്ന് കലാശപ്പോരാട്ടവും വെങ്കല മെഡൽ പോരാട്ടവും ഉൾപ്പെടെ 32 മത്സരങ്ങൾ ഉണ്ടാകും. റൗണ്ട് ഓഫ് 32ൽനിന്ന് പിന്നീട് പ്രീക്വാർട്ടർ (16 ടീമുകൾ) തുടർന്ന് ക്വാർട്ടറും (എട്ട് ടീമുകൾ) സെമിയും (നാലു ടീമുകൾ) നടക്കും. നോക്കൗട്ട് മത്സരം സമനിലയായാൽ 30 മിനിറ്റ് അധിക സമയം അനുവദിക്കും. 120 മിനിറ്റ് കഴിഞ്ഞും സമനിലയായാൽ പെനാൽറ്റി ഷൂട്ടൗട്ട്.
ലോകകപ്പ് 39 ദിനം നീളും. സെമിയിൽ കടക്കുന്ന ടീമുകൾ ആകെ എട്ടു മത്സരങ്ങളിൽ പങ്കെടുക്കണം (ഫൈനലും ലൂസേഴ്സ് ഫൈനലും ഉൾപ്പെടെ). അതായത് എട്ടു മത്സരങ്ങൾക്കുശേഷമേ മൂന്നാം സ്ഥാനമോ ഒന്നും രണ്ടും സ്ഥാനങ്ങളോ നിശ്ചയിക്കപ്പെടുകയുള്ളൂ. മേയ് 25നു ക്ലബുകൾ കളിക്കാരെ വിട്ടുകൊടുക്കണം. മേയ് 24 വരെ ദേശീയതാരങ്ങൾക്ക് ക്ലബുകളിൽ കളിക്കാം. കോണ്ടിനെന്റൽ ക്ലബ് മത്സരങ്ങളിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് ഇളവുണ്ട്. 2023 സെപ്റ്റംബർ ഏഴിനു തുടങ്ങിയ യോഗ്യതാ മത്സരങ്ങളിൽ 206 ടീമുകൾ മത്സരിച്ചു. പ്ലേ ഓഫ് ഒഴികെയുള്ള ബർത്തുകൾ 2025 നവംബർ 18ന് പൂർത്തിയാക്കി. അതുവരെ 883 മത്സരങ്ങൾ നടന്നു. 2480 ഗോളുകൾ സ്കോർ ചെയ്തു. 1,50,71,582 പേർ മത്സരങ്ങൾ കണ്ടു. നോർവേയുടെ എർലിങ് ഹാലൻഡ് ആണ് യോഗ്യത റൗണ്ടിൽ കൂടുതൽ ഗോൾ നേടിയത് -16 ഗോൾ. പ്ലേ ഓഫ് മാർച്ച് മത്സരങ്ങൾ 31ന് സമാപിച്ചു.
ട്രയോണ്ട പന്ത്
ലോകകപ്പ് ഫുട്ബാളിന് അഡിഡാസ് രൂപകൽപന ചെയ്ത ‘ട്രയോണ്ട’ എന്ന പന്ത് ആയിരിക്കും ഉപയോഗിക്കുക. തങ്ങൾ ഇതുവരെ നിർമിച്ചതിലേക്കും ദൃശ്യഭംഗിയുള്ള ഫുട്ബാൾ ആണിതെന്ന് പുതിയ പന്ത് പുറത്തിറക്കിയപ്പോൾ അഡിഡാസ് ഫുട്ബാൾ ജനറൽ മാനേജർ സാം ഹാൻഡി പറയുന്നു.
1930ലെ പ്രഥമ ലോകകപ്പ് മുതൽ ഇതുവരെ 22 പന്തുകളാണ് ഉപയോഗിച്ചിട്ടുള്ളത്. 2022ൽ ഖത്തർ ലോകകപ്പിന് ‘അൽറിഹ്ല’ എന്ന പന്താണ് ഉപയോഗിച്ചത്. 1970 മുതൽക്കാണ് അഡിഡാസ് പന്തുകൾ ലോകകപ്പിന്റെ ഭാഗമായത്. മൂന്ന് എന്നത് സൂചിപ്പിക്കുന്ന ട്രയോയും സ്പാനിഷ് ഭാഷയിൽ തരംഗം എന്ന് അർഥം നൽകുന്ന ഒൻഡയും സംയോജിച്ചതാണ് ‘ട്രയോണ്ട’ (Trionda).

ജൂലൈ 19ന് ഫൈനൽ മത്സരം നടക്കുന്ന ന്യൂയോർക്കിലെ ന്യൂജേഴ്സി സ്റ്റേഡിയം
പന്തിലെ പാളികളിൽ സെൻസർ ചിപ്പുണ്ട്. വിഡിയോ അസിസ്റ്റ് റഫറി (വാർ) ആവശ്യമാകുന്ന ഘട്ടങ്ങളിൽ ഇതു പ്രയോജനപ്പെടും. നാലു പാളികൾ ഉണ്ടാകും, ഫ്ലൂയിഡ് ഡിസൈൻ പന്തിന്റെ ഒഴുക്ക് ഫലപ്രദമാക്കും. ചുവപ്പ് (മെക്സികോ), നീല (യു.എസ്), പച്ച (കാനഡ) എന്നിങ്ങനെ മൂന്നു വർണങ്ങൾ ആതിഥേയരെ പ്രതിനിധാനം ചെയ്ത് പന്തിലുണ്ട്. മെക്സികോക്ക് കഴുകനും കാനഡക്ക് മേപ്പിളും ചിഹ്നങ്ങളായുള്ളപ്പോൾ നക്ഷത്രമാണ് യു.എസിന്റെ സാന്നിധ്യം അറിയിക്കുക. യു.എസ് ദേശീയ പതാകയിലേതാണ് ഈ നക്ഷത്രം. ഇവയെല്ലാം മധ്യഭാഗത്ത് ത്രികോണത്തിൽ സംഗമിക്കും. ഒപ്പം ഫിഫ ലോകകപ്പിനെ സൂചിപ്പിച്ച് സുവർണമുദ്രയും ഉണ്ട്. അഡിഡാസ് ഷോറൂമുകളിൽ ലോകകപ്പ് ഫുട്ബാൾ എത്തിയിട്ടുണ്ട്. ലോകമെങ്ങും ഇത് ലഭ്യമാകും.
ആകെ സമ്മാനത്തുക 655 മില്യൺ ഡോളറാണ്. ജേതാക്കൾക്ക് 50 മില്യൺ ഡോളർ സമ്മാനമായി ലഭിക്കും. 2018ൽ ഫ്രാൻസ് ജയിച്ചപ്പോൾ 38 മില്യൺ ഡോളറും 2022ൽ അർജന്റീന കപ്പ് നേടിയപ്പോൾ 42 മില്യൺ ഡോളറുമാണ് സമ്മാനമായി ലഭിച്ചത്. പങ്കെടുക്കുന്ന 48 ടീമുകൾക്കും 18 ലക്ഷം ഡോളർ വീതം തയാറെടുപ്പുകൾക്ക് നൽകും. ഗ്രൂപ് ഘട്ടത്തിൽ മാച്ച് ഫീ ഒമ്പത് മില്യൺ ഡോളറും ക്വാർട്ടറിൽ 19 മില്യൺ ഡോളറും ആണ്. രണ്ടാം സ്ഥാനക്കാർക്ക് 33 മില്യൺ ഡോളർ കിട്ടും. മൂന്നും നാലും സ്ഥാനക്കാർക്ക് യഥാക്രമം 29 മില്യൺ ഡോളറും 27 മില്യൺ ഡോളറും ലഭിക്കും.
കളി കൂടുതൽ സുഗമമാക്കാൻ ഈ ലോകകപ്പിൽ ചില മാറ്റങ്ങൾ ഉണ്ടാകും. ഒരു കളിക്കാരന് പരിക്കേറ്റ് ചികിത്സ വേണ്ടിവന്നാൽ ഒരു മിനിറ്റ് ആ താരത്തെ കളത്തിനു പുറത്തിറക്കും. കളി വൈകുന്നത് ഒഴിവാക്കാനാണിത്. േത്രാ, ഗോൾ കിക്ക് എന്നിവ വൈകുന്നെന്നു തോന്നിയാൽ അഞ്ചു സെക്കൻഡ് വിഷ്വൽ കൗണ്ട് ഡൗൺ തുടങ്ങും. ഇതിനകം കളി പുനരാരംഭിച്ചില്ലെങ്കിൽ േത്രാ എതിർ ടീമിനു ലഭിക്കും. ഗോൾ കിക്കിനു പകരം കോർണർ കിക്ക് വിധിക്കും. സബ്സ്റ്റിറ്റ്യൂട്ട് 10 സെക്കൻഡിലാകണം. ഇതിനകം പകരക്കാരൻ ഇറങ്ങിയില്ലെങ്കിൽ പിന്നീട് ഒരു മിനിറ്റ് കാത്തിരിക്കണം.

ജൂൺ 11ന് ഉദ്ഘാടന മത്സരം നടക്കുന്ന മെക്സികോയിലെ എസ്താഡിയോ അസ്റ്റെക്ക സ്റ്റേഡിയം
2022 ലോകകപ്പ് ഖത്തറിൽ നടന്നപ്പോൾ വേദികൾ ഏതാണ്ട് 50 കി.മീ ചുറ്റളവിലായിരുന്നു. പല സ്റ്റേഡിയങ്ങളും തമ്മിൽ ദൂരം തീർത്തും കുറവായിരുന്നു. ഇക്കുറി മെക്സികോയിലും യു.എസിലും കാനഡയിലുമായി 16 വേദികൾ ഏറെ അകലത്തിലാണ്. ഏറ്റവും തെക്കുള്ള മയാമിയിൽനിന്ന് (യു.എസ്) വടക്ക് വാൻകൂവറിലേക്ക് (കാനഡ) ദൂരം 3438 കിലോമീറ്റർ. ഉദ്ഘാടനവേദിയിൽനിന്ന് (മെക്സികോ സിറ്റി) ഫൈനൽ വേദിയിലേക്ക് (ന്യൂയോർക്) ദൂരം 4109 കിലോമീറ്റർ വരും.
ആദ്യമായാണ് ലോകകപ്പ് മൂന്നു രാജ്യങ്ങളിലായി നടക്കുന്നത്. 2002ൽ ജപ്പാനും ദക്ഷിണ കൊറിയയും സംയുക്തമായാണ് ആതിഥേയത്വം വഹിച്ചത്. യു.എസിനെ സംബന്ധിച്ചിടത്തോളം ഇത് രണ്ടാമത്തെ ലോകകപ്പ് ആണ്. നേരത്തേ, 1994ൽ അവർ ആതിഥേയരായിരുന്നു. മെക്സികോ ആകട്ടെ മൂന്നാം തവണയാണ് ആതിഥേയരാകുന്നത്. ഇതിനു മുമ്പ് 1970ലും 1986ലും മെക്സികോയിൽ ലോകകപ്പ് നടന്നു. ആദ്യമാണ് ഒരു രാജ്യം മൂന്നാം തവണ ഫിഫ ലോക കപ്പിന് ആതിഥേയരാകുന്നത്.
