ഒ.വി. വിജയൻ, ‘പാർട്ടി’, സാഹിത്യത്തിന്റെ ആവശ്യവും


കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ഒ.വി. വിജയനെ തങ്ങളുടെ സ്വന്തമായി ഉയർത്തിക്കാട്ടാനാവുമോ? അത്തരം ശ്രമങ്ങളിലെ സാംഗത്യം എന്താണ്? എന്തായിരുന്നു ഒ.വി. വിജയന്റെ കമ്യൂണിസ്റ്റ് വിമർശനം? 1963 മേയ് 27, 28 തീയതികളിൽ ബൊഹീമിയയിലെ (Bohemia) Liblice Castleൽ അസാധാരണമായ ഒരു സമ്മേളനം നടന്നതിനെപ്പറ്റി ഗുന്തർ ഗ്രാസ് തന്റെ ഒരു ലേഖനത്തിൽ ഓർമിക്കുന്നു. ആ സമ്മേളനമാകട്ടെ, അന്നും പിന്നീടും, അറിയപ്പെട്ടത് “Kafka Conference at Liblice Castle” എന്നാണ്. സമ്മേളനത്തില്‍ പങ്കെടുത്തത് അക്കാലത്തെ...
Your Subscription Supports Independent Journalism
View Plansകേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ഒ.വി. വിജയനെ തങ്ങളുടെ സ്വന്തമായി ഉയർത്തിക്കാട്ടാനാവുമോ? അത്തരം ശ്രമങ്ങളിലെ സാംഗത്യം എന്താണ്? എന്തായിരുന്നു ഒ.വി. വിജയന്റെ കമ്യൂണിസ്റ്റ് വിമർശനം?
1963 മേയ് 27, 28 തീയതികളിൽ ബൊഹീമിയയിലെ (Bohemia) Liblice Castleൽ അസാധാരണമായ ഒരു സമ്മേളനം നടന്നതിനെപ്പറ്റി ഗുന്തർ ഗ്രാസ് തന്റെ ഒരു ലേഖനത്തിൽ ഓർമിക്കുന്നു. ആ സമ്മേളനമാകട്ടെ, അന്നും പിന്നീടും, അറിയപ്പെട്ടത് “Kafka Conference at Liblice Castle” എന്നാണ്. സമ്മേളനത്തില്‍ പങ്കെടുത്തത് അക്കാലത്തെ വിശ്രുതരായ മാർക്സിസ്റ്റ് ചിന്തകരായിരുന്നു. അവരില്‍ ഒരാള്‍, കേരളത്തിലെയും മാര്‍ക്സിസ്റ്റ് വൃത്തത്തില്‍ അറിയപ്പെട്ടിരുന്ന ഏണസ്റ്റ് ഫിഷറായിരുന്നു. ഫിഷറിന്റെ ഒരു പ്രമുഖ പുസ്തകം, ‘Necessity of Art’, നമ്മുടെയും ‘ഇടതുപക്ഷ ലാവണ്യവിചാര’ത്തിന് ഒരുകാലത്ത് പ്രധാനപ്പെട്ട ഒന്നായിരുന്നു. അന്ന് നടന്ന ആ സമ്മേളനത്തിന്റെ ആവശ്യം കാഫ്കയെ എങ്ങനെ മാർക്സിസ്റ്റ് ലാവണ്യവാദത്തിനകത്തേക്ക് ആവാഹിക്കാം എന്നായിരുന്നു. സമ്മേളനത്തില്‍ പങ്കെടുത്ത 27 മാർക്സിസ്റ്റ് പ്രസംഗകരും ഒരുപോലെ കണ്ടെത്തിയ മരുന്ന്, ഗുന്തർ ഗ്രാസിന്റെ വാക്കുകളില്‍, ഇങ്ങനെയാണ്:
ജീവിതത്തെക്കുറിച്ചുള്ള അശുഭാപ്തി വീക്ഷണം ഉണ്ടായിരുന്നിട്ടും, ഫ്രാൻസ് കാഫ്ക ഒരു ഹ്യൂമനിസ്റ്റ് എഴുത്തുകാരനാണെന്നും അതുകൊണ്ടുതന്നെ കമ്യൂണിസ്റ്റ്-മാനവികതയുടെ, ആ പൈതൃകത്തിന്റെ ഭാഗമാണെന്നും ഇവര്‍ (മാർക്സിസ്റ്റ് വിശ്വാസം അവകാശപ്പെടുന്ന എല്ലാവരും) സാക്ഷ്യപ്പെടുത്തി. അയാളെ (കാഫ്ക) ‘പുരോഗമനവാദി’ (Progressive) എന്ന് നാമകരണം ചെയ്തു. സമ്മേളനത്തില്‍ പങ്കെടുത്ത പലരും കാഫ്ക, അയാളുടെ ചെറുപ്പകാലത്ത്, അതിന്റെ ആദ്യ വര്‍ഷങ്ങളില്‍ ഒരു ‘സോഷ്യലിസ്റ്റ്’ ആയിരുന്നു എന്ന് പറഞ്ഞു. മറ്റ് ആരെക്കാളും മുതലാളിത്തത്തിന്റെ കീഴിലെ മനുഷ്യന്റെ ‘അന്യവത്കരണം’ (alienation) തന്റെ ‘കഥ’യുടെ വിഷയമാക്കിയത് കാഫ്കയായിരുന്നു എന്നായിരുന്നു അവരുടെ മറ്റൊരു കണ്ടെത്തല്‍. പാശ്ചാത്യ ബൂര്‍ഷ്വാസീ വിമര്‍ശകരെ അവരാക്രമിച്ചത്, കാഫ്കക്ക് ചുറ്റും ഒരു ‘രഹസ്യം’ പണിഞ്ഞതിനും ആ കലയിലെ സാമൂഹിക വിമര്‍ശനത്തെ അടിച്ചമര്ത്തിവെച്ചതിനുമായിരുന്നു.
മേൽപ്പറഞ്ഞ സന്ദര്‍ഭം ഞാനിപ്പോള്‍ ഓർത്തത് കേരളത്തിലെ ഒരു പ്രമുഖ കമ്യൂണിസ്റ്റ് പാര്‍ട്ടി ഈയിടെയായി തങ്ങളുടെ രാഷ്ട്രീയ ഇച്ഛക്ക് അനുസൃതമായി എഴുത്തുകാരനും രാഷ്ട്രീയചിന്തകനും ഹാസ്യചിത്രകാരനുമായിരുന്ന ഒ.വി. വിജയനെ മാനകീകരിക്കുന്നത് (Standardize) കണ്ടതിനാലാണ്. കമ്യൂണിസ്റ്റ് ഭരണകൂട സങ്കൽപത്തിന്റെ കാവലാളന്മാരായി നമ്മുടെ എഴുത്തുകാർ കേരളത്തിൽ മാറേണ്ടത് ആവശ്യമാണെന്ന് ചില എഴുത്തുകാര്‍തന്നെ പങ്കുവെച്ച അറിയിപ്പിലൂടെയാണ് ഇതിപ്പോള്‍ പ്രത്യക്ഷപ്പെട്ടതെങ്കിലും ഇതിന് വളരെ പിറകിലേക്കും സ്വന്തം യാത്രയുണ്ടായിരുന്നു. ഇതിന്റെ ഒരു രീതി, തങ്ങളുടെ ‘പാര്‍ട്ടി പ്രതിബദ്ധത’ വിജയന്റെ സമഗ്രാധിപത്യ വിരുദ്ധമായ ബൗദ്ധികജീവിതത്തിലേക്ക് ലയിപ്പിക്കുക എന്നായിരുന്നു. തീർച്ചയായും, ‘മരിച്ചുപോയ ഒ.വി. വിജയന്’, അയാളെയായിരുന്നു ഇവര്‍ക്ക് കിട്ടിയത് എന്ന് വേറെകാര്യം.
തന്റെ ജീവിതാന്ത്യം വരെയും കമ്യൂണിസ്റ്റ് ഭരണക്രമത്തിന്റെ, കൃത്യമായി പറഞ്ഞാൽ അതിന്റെ ഏക പാർട്ടി ഭരണകൂട സങ്കൽപത്തിന്റെ വിമർശകനായിരുന്നു വിജയൻ. കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തിൽ, അക്കാലത്തെ സോവിയറ്റ് നാടിന്റെയും കിഴക്കൻ യൂേറാപ്പിന്റെയും സ്റ്റാലിനിസ്റ്റ് ഭരണകാലംകൂടി ചർച്ചചെയ്യുക എന്ന രീതിയായിരുന്നു, പൊതുവില്‍, വിജയന് സ്വീകരിച്ച രീതി. വിജയന്റെ ഉത്കണ്ഠ, അല്ലെങ്കില്‍ തന്റെ ആലോചനകളുടെ ബാധ്യസ്ഥത, ഇന്ത്യയിലെ ജനാധിപത്യവും അതിന്റെ സാധ്യതകളുമായിരുന്നു.
ഇതിനു തെളിവായി വിജയന്റെ എണ്ണമറ്റ ലേഖനങ്ങളും അഭിമുഖങ്ങളും ഉണ്ടുതാനും. എന്നാല്‍, തന്റെ കമ്യൂണിസ്റ്റ് വിമര്‍ശനത്തിന്റെ പേരില്‍ തന്റെ മരണംവരെയും വിജയൻ കേരളത്തിലെ എല്ലാ വിഭാഗം കമ്യൂണിസ്റ്റ് പാർട്ടികളാലും അവയുടെ കൂടെ നിന്ന സാഹിത്യ സ്ഥാപനങ്ങളാലും വേട്ടയാടപ്പെട്ടു. ഒരുഘട്ടത്തില്‍, വിജയന്റെ ബൗദ്ധിക നിലപാടുകളോടും രാഷ്ട്രീയ വിശകലനങ്ങളോടും തർക്കിക്കാൻ ദാർശനികമായോ ബുദ്ധിപരമായോ പ്രാപ്തിയില്ലാത്തതുകൊണ്ടോ എന്തോ വിജയനെ സി.ഐ.എ ചാരനാക്കി. സ്വാഭാവികമായും, ഇതും, ‘വിജയന് വിമര്‍ശന’ത്തിന്റെ ഭാഗമായിരുന്നു.
ആശയസംവാദങ്ങളില്‍ പുലരേണ്ടുന്ന സ്നേഹം വിജയൻ എപ്പോഴും ശ്രദ്ധിച്ചിരുന്നു. വിജയന്റെ വിഖ്യാതങ്ങളായ ലേഖനങ്ങളുടെ അടിസ്ഥാനഭാവംതന്നെ അതായിരുന്നു, ആ കാഴ്ച കാണാന്‍ ഹാസ്യത്തെ എപ്പോഴും കൂടെ കൂട്ടുമ്പോഴും. അപ്പോൾപ്പോലും തന്റെ കാർട്ടൂണുകളിലൂടെയും ലേഖനങ്ങളിലൂടെയും ചില രസികൻ കഥകളിലൂടെയും വിജയൻ ഇന്ത്യയിലെ ‘ബ്രാഹ്മണിക് മാർക്സിസ്റ്റു’കളെ വെറുതെ വിട്ടതേയില്ല. (തന്റെ കഥാപാത്രങ്ങളിൽ വിജയന് ഏറെ പ്രിയം നൈസാമലിയെയായിരുന്നു. നൈസാമലി ‘ഏത് ജാതി’ മനുഷ്യനായിരുന്നുവെന്ന് ‘ഖസാക്കിന്റെ ഇതിഹാസം’ പറയുകയും ചെയ്യും.)
വിജയന്റെ കമ്യൂണിസ്റ്റ് വിമര്‍ശനത്തെ അക്കാലത്ത് നിശിതമായി നേരിട്ട ഒരാള്‍, സാംസ്കാരിക ചിന്തകനും യാത്രാ എഴുത്തുകാരനും ചലച്ചിത്രകാരനുമായ രവീന്ദ്രനാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ’80കളുടെ ആദ്യമാകണം, വിജയനുമായുള്ള രവീന്ദ്രന്റെ അഭിമുഖം, അന്നും ഇന്നും, സാംസ്കാരികമായ ഒരു പ്രമാണമാണ്. കേരളത്തിന്റെ ബൗദ്ധികജീവിതത്തിന്റെ രണ്ട് കേന്ദ്രീയ വിഷയങ്ങള്‍, കമ്യൂണിസവും സാഹിത്യവും, ഇതില്‍ ‘കമ്യൂണിസ്റ്റ് പരിചയ’ത്തിന്റെതന്നെ പശ്ചാത്തലത്തില്‍ വിജയന് സ്പര്‍ശിക്കുന്നുണ്ട്. അതിലെ ഒരു സന്ദര്‍ഭത്തെപ്പറ്റി, കമ്യൂണിസ്റ്റ് രാഷ്ട്രീയത്തെപ്പറ്റി, ഇവിടെ എടുത്തെഴുതട്ടെ, രവീന്ദ്രന്റെ ചോദ്യവും വിജയന്റെ ഉത്തരവുമായി:

ഗുന്തർ ഗ്രാസ്,ഫ്രാൻസ് കാഫ്ക
“(വിജയന്റെ) ‘ധർമപുരാണ’ത്തില്‍ പ്രകടമായ സോവിയറ്റ് വിരോധമുണ്ട്. അമേരിക്കന്‍ സാമ്രാജ്യത്വത്തെ പരാമര്‍ശിക്കുമ്പോഴെല്ലാം സഹാനുഭൂതിയോളം എത്തുന്ന ഒരുതരം മൃദുലമനോഭാവം കൈക്കൊള്ളുന്നതായും അനുഭവപ്പെടുന്നു. സോവിയറ്റ് സമ്പ്രദായം മാതൃകാപരമാണെന്നോ അതിന് സാമ്രാജ്യത്വ പ്രവണതകള്‍ ഇല്ലെന്നോ ഉള്ള മുന്‍വിധിയോടെയല്ല ചോദിക്കുന്നത്. ‘ധർമപുരാണ’ത്തിലെ സോവിയറ്റ് വിരോധം രൂക്ഷമായ കമ്യൂണിസ്റ്റ് വിരോധമായാണ് ഫലത്തില്‍ മാറുന്നത് എന്നതുകൊണ്ടാണ്.”
“സോവിയറ്റ് വിരോധം ഒരു സ്നേഹത്തിന്റെ തിരിച്ചടിയായാണ് കാണേണ്ടത്. ധിക്കരിക്കപ്പെട്ട സ്നേഹത്തിന്റെ തിരിച്ചടി. അടിസ്ഥാനപരമായി സോവിയറ്റ് വ്യവസ്ഥ അമേരിക്കന്‍ മുതലാളിത്ത വ്യവസ്ഥയേക്കാള്‍ ഉന്നതമാണ്. ലോക മുതലാളിത്തത്തിന് വിമോചകന്റെ വേഷം അണിയുവാനാവില്ല. അത് പ്രതീക്ഷിക്കുന്നില്ല. വ്യത്യാസം, പടിഞ്ഞാറ് മനുഷ്യര്‍ കൂടുതല്‍ സ്വാതന്ത്ര്യപ്രേമിയാണെന്നതാണ്. അതവന് ഗോത്രബദ്ധമായ ഒരു ജൈവപ്രചോദനയാണ്. വിയറ്റ്നാമിലെ അതിക്രമങ്ങള്‍ അമേരിക്കക്കാര്‍തന്നെ തുറന്നു കാട്ടുകയും എതിര്‍ക്കുകയും ചെയ്തില്ലേ. മറിച്ച്, സോവിയറ്റ് ഗോത്രസ്വഭാവം തന്നെ സ്വാതന്ത്ര്യത്തെ സ്നേഹിക്കാത്തതാണ്. സോഷ്യലിസം കിട്ടിയിട്ടും സ്വാതന്ത്ര്യവുമായി അതിനെ ഇണക്കിനിര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അവര്‍ക്കൊരിക്കലും സ്വാതന്ത്ര്യം അനുഭവമായിരുന്നില്ല.”
-ഈ ചോദ്യത്തിന്റെയും ഉത്തരത്തിന്റെയും സന്ദര്‍ഭം ജർമനി, ‘സോവിയറ്റ് നാട്’, കിഴക്കൻ യൂറോപ്യന്‍ രാജ്യങ്ങള്‍, ഇവിടങ്ങളിലെ സോവിയറ്റ് കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍ തകരുന്നതിനും മുമ്പായിരുന്നു എന്നോര്‍ക്കണം. എന്നാല്‍, ചോദ്യത്തിലും ഉത്തരത്തിലും പ്രകടമായ ഒന്ന്, ഇപ്പോള്‍ പ്രവചനസമാനമെന്നുതന്നെ പറയാവുന്ന ഒന്ന്, രണ്ടു പേരിലും കാണുന്ന ‘സന്ദേഹം’ തന്നെയാണ്. ‘‘സോവിയറ്റ് സമ്പ്രദായം മാതൃകാപരമാണെന്നോ അതിന് സാമ്രാജ്യത്വ പ്രവണതകള്‍ ഇല്ലെന്നോ തനിക്ക് അഭിപ്രായമില്ല’’ എന്ന് രവീന്ദ്രന് പറയുമ്പോള്‍, ‘‘സോവിയറ്റ് ഗോത്രസ്വഭാവംതന്നെ സ്വാതന്ത്ര്യത്തെ സ്നേഹിക്കാത്തതാണ്, സോഷ്യലിസം കിട്ടിയിട്ടും സ്വാതന്ത്ര്യവുമായി അതിനെ ഇണക്കിനിര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അവര്‍ക്കൊരിക്കലും സ്വാതന്ത്ര്യം അനുഭവമായിരുന്നില്ല’’ എന്ന് വിജയനും പറയുന്നു.
അഥവാ, നമ്മുടെ കാലത്തെ രണ്ട് ഇടത് സഹയാത്രികര്‍, ’80കളുടെ ആദ്യംതന്നെ സ്വാതന്ത്ര്യവുമായി പൊരുത്തപ്പെട്ടുപോകാനാകാത്ത ഒരു വ്യവസ്ഥിതിയെ സൂചിപ്പിക്കുന്നു. എന്നാല്‍, പിന്നീട് സോവിയറ്റ് വ്യവസ്ഥിതിയുടെയും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെയും പതനത്തിനുശേഷവും ‘കുലുങ്ങാതെ നിന്ന’ കേരളത്തിലെ (പ്രമുഖ) കമ്യൂണിസ്റ്റ് പാര്‍ട്ടി ഇങ്ങനെയായിരുന്ന ഒ.വി. വിജയനെ തങ്ങള്‍ക്ക് ആധിപത്യമുള്ള സാംസ്കാരിക നിലയങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും എഴുത്തുകാരിലൂടെയും തമസ്കരിക്കുന്നു. കാഫ്കയെ ഒരിക്കല്‍ യൂറോപ്യന്‍ മാര്‍ക്സിസ്റ്റുകള്‍ ചെയ്തതുപോലെ വിജയനെയും മാനകീകരിക്കുന്നു. വിജയന്റെ ‘മരണ’ത്തെ തങ്ങളുടെ ചിന്താ ഔദാര്യമാക്കുന്നു.
‘‘സോവിയറ്റ് യൂനിയനെ മോചകനായും സഖാവായും അതുവരെ കണക്കാക്കിയ എന്നിൽ ഈ രോഷം രാഷ്ട്രീയ വിശകലനത്തിലുപരിയായി വൈകാരിക തീവ്രതയുടെ രൂപം കൊണ്ടു.’’ അതിതീവ്രതയോടെ തന്റെ രാഷ്ട്രീയ സന്നദ്ധത അറിയിച്ച നോവൽ, ‘ധർമപുരാണം’ ഒ.വി. വിജയൻ പരിചയപ്പെടുത്തിയത് ഈ വരികളിലൂടെയാണ്. ‘കമ്യൂണിസ്റ്റ് സ്വപ്നത്തകർച്ച’ മാത്രമായിരുന്നില്ല വിജയന്റെ സ്വേച്ഛാധിപത്യ വിമർശനത്തിന്റെ തുടക്കമെങ്കിലും ഇവിടെ ഇത് എടുത്ത് എഴുതാൻ പ്രത്യേക കാരണമുണ്ട്. അത്, ‘ധർമപുരാണ’ത്തെ വിജയന്റെ ‘അടിയന്തരാവസ്ഥാ വിമർശനം’ മാത്രമായി ചുരുക്കിയൊതുക്കാൻ കേരളത്തിലെ മാർക്സിസ്റ്റ് വിമർശകരും പിറകെ നിന്ന നല്ലൊരുവിഭാഗം എഴുത്തുകാരും അന്നും ഇന്നും കാണിക്കുന്നതിലെ സാംസ്കാരിക വഞ്ചന സൂചിപ്പിക്കാനാണ്.
മാത്രമല്ല, വിജയന്റെ മരണാനന്തരം, ‘പാർട്ടി’ക്ക് ഒപ്പം നിന്ന് ‘മുതിർന്ന’ എഴുത്തുകാരും അവരുടെ നേതൃത്വത്തിലുള്ള സാംസ്കാരിക സ്ഥാപനങ്ങളും വിജയന്റെ കലയിൽ അന്തർഹിതമായ അധികാര വിമർശനത്തെ ഉപരിപ്ലവമായ ഫാഷിസ്റ്റ് വിമർശനമാക്കി -അതാകട്ടെ, ഒരിക്കൽ അടിയന്തരാവസ്ഥക്ക് എതിരെയും ഇപ്പോൾ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെയും മാത്രമെന്ന് വായിക്കാൻ കാണിക്കുന്ന കൊടിയ കൊതിയുമാണ്. ഈ ബുദ്ധികൗശലത്തെ എന്തായാലും ‘ധർമപുരാണം’ ഇന്നും പ്രതിരോധിക്കുന്നുണ്ട് എന്നത് മറ്റൊരു കാര്യം.
മാർക്സിസ്റ്റ് പ്രയോഗത്തെ (Paraxis) ഒരു തത്ത്വചിന്തയായി കാണാൻ വിജയൻ വിസമ്മതിക്കുന്നു. ചരിത്രപരമായി തിരിച്ചറിയാവുന്ന ഒരു യാഥാർഥ്യത്തെയാണ് മാർക്സ് തന്റെ ദർശനത്തിൽ ക്രോഡീകരിച്ചിട്ടുള്ളത്, വിജയൻ ഇതേ അഭിമുഖത്തിൽ പറയുന്നു. എന്നാൽ, മാർക്സിന്റെ ദർശനത്തിൽ വ്യാഖ്യാനിക്കപ്പെട്ടത് മാത്രമല്ല യാഥാർഥ്യം എന്നും വിജയൻ പറയുന്നു. മനുഷ്യ യാഥാർഥ്യങ്ങൾ ഏകമാനമല്ല എന്നാണ് അതിന് കാരണം. മനുഷ്യ പദാർഥത്തിന്റെ (Human material) പോഷണത്തിൽക്കൂടി മാത്രമേ ഈ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ കിട്ടുകയുള്ളൂ എന്നും വിജയൻ പറയുന്നു. ‘‘ഈ സന്ദർഭത്തിലാണ് അധ്യാത്മികത ഒഴിവാക്കാനാവാതെ വരുന്നത്.’’
വിജയന്റെ ഈ പ്രതിരോധമാണ് അയാളെ ഹിന്ദു വർഗീയതയുടെ ചേരിയിലേക്ക് നിർത്താൻ ഇടത് യാത്രികരെ സഹായിച്ചത്. അല്ലെങ്കിൽ, നമ്മുടെ ബൗദ്ധിക പാരമ്പര്യത്തിന്റെതന്നെ ആധുനികതയെ, അതിന്റെ സർഗപരമായ പരിണാമത്തെ, യാന്ത്രിക മാർക്സിസത്തിന്റെ രാഷ്ട്രീയം റാഞ്ചുന്നത് അങ്ങനെയാണ്. വിജയനാകട്ടെ ഇതിനെ സൗമ്യമായിത്തന്നെ നേരിട്ടു.
സാഹിത്യത്തെ ജൈവപരമായ സന്നദ്ധതയായിക്കൂടി കാണാമെങ്കിൽ അത് അധികാര സങ്കൽപങ്ങൾക്ക് സമാന്തരമായും അവയിൽ ഇടപെട്ടും നീങ്ങുന്ന ഒരു ‘സ്വതന്ത്ര പ്രവൃത്തി’യാണ്. ആ അർഥത്തില്‍, മനുഷ്യകുലത്തിന്റെ അന്യൂനമായൊരു കണ്ടുപിടിത്തംകൂടിയാണ് കലയും സാഹിത്യവും. സ്പാനിഷ് എഴുത്തുകാരന് മരിയോ വർഗാസ് യോസ ‘‘സിവിൽ സമൂഹത്തിൽ എഴുത്തുകാർ ഇടപെടണം’’ എന്ന് പറഞ്ഞപ്പോൾ ഉദ്ദേശിച്ചതും അത്തരമൊരു സന്നദ്ധതയായിരുന്നു. തത്ത്വചിന്താപരവും രാഷ്ട്രീയപരവുമായ ആശയശാസ്ത്രങ്ങൾ എങ്ങനെ തന്റെ സാഹിത്യത്തിനുവേണ്ടി മാറിമറിഞ്ഞുവെന്ന് പറയുന്ന ഒരു സന്ദർഭം യോസയുടെ ‘The Fictions of Borges’ എന്ന മനോഹരമായ പ്രബന്ധത്തിലുണ്ട്. അതിലിങ്ങനെ ഒരു വരി കാണാം: ‘‘അനാസക്തവും ശുദ്ധവുമായ രീതിയിൽ, സാർത്ര് എന്നെ പഠിപ്പിച്ച വെറുപ്പ് എന്തിനോടൊക്കെയായിരുന്നുവോ അവക്കൊക്കെ വേണ്ടി അദ്ദേഹം (ബോർഹസ്) നിലകൊണ്ടു.’’ ഇതിനെ യോസ പിന്നീട് വിശദീകരിക്കുന്നുമുണ്ട്. സാഹിത്യത്തെ സംബന്ധിച്ച ഏതൊരു മാർക്സിസ്റ്റ് പ്രയോഗത്തെയും അതിന്റെ ഉപകരണവാദപരമായ നിലപാടുകളെയും അവിശ്വസിക്കുക, അതായിരുന്നു അല്ലെങ്കിൽ ആ പാഠം
. വിജയനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇതിന് മറ്റൊരു മാനം കിട്ടുന്നു. ബുദ്ധിയുടെയും പാണ്ഡിത്യത്തിന്റെയും ഫാന്റസിയുടെയും ഒരു ലോകത്ത് അഭയം തേടാൻ ചുറ്റുമുള്ള ലോകത്തിൽനിന്നും പിൻവാങ്ങുമ്പോഴും രാഷ്ട്രീയത്തെയും ചരിത്രത്തെയും ദൈനംദിന യാഥാർഥ്യത്തെയും നിന്ദിക്കാതെതന്നെ എഴുതുക -ഇതായിരുന്നു വിജയന് സ്വീകരിച്ച രീതി. സാര്ത്രില്നിന്നും ബോര്ഹസില്നിന്നും വ്യത്യസ്തമായ ആ വഴി, വാസ്തവത്തില്‍, മലയാളത്തിന്റെതന്നെ ഒരു സവിശേഷതയുമായിരുന്നു. ഒരേസമയം, പാര്‍ലമെന്ററി ജനാധിപത്യവും കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യവും തന്റെ ആലോചനകളുടെ പ്രമേയങ്ങളും സാഹിത്യത്തിന്റെ ‘ഇന്ധന’വും ആക്കുകയായിരുന്നു വിജയന്. തീർച്ചയായും ഇത്, വിജയനില്‍, എന്തെങ്കിലും വൈരുധ്യത്തെ കൊണ്ടുവരുകയല്ല ചെയ്തത്; മറിച്ച്, ആ സർഗാത്മകതയുടെ ഭാവംതന്നെയാവുകയായിരുന്നു.
കലയുടെ ‘സാമൂഹികോപയോഗം’ ഒരു ആശയശാസ്ത്രമായി സ്വീകരിക്കുന്ന ആരും തന്റെ കലക്ക് അകത്ത് അനുഭവിക്കുന്ന പരിമിതിയെ മറച്ചുവെക്കുന്നത് അതേ ആശയശാസ്ത്രത്തിന്റെ സ്ഥാപനങ്ങളുടെ അവശ്യങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ്. വിജയന് അങ്ങനെയൊന്നിന് നിന്നുകൊടുത്തതേ ഇല്ല. രാഷ്ട്രീയത്തിൽ ‘ഇടത്’ മറ്റൊരു ഫാഷിസ്റ്റ് രാഷ്ട്രീയമായി മാറുന്നു എന്നതുകൊണ്ടുമാത്രമാവില്ല, ആ ശ്രദ്ധ. സാഹിത്യത്തിന്റെ ‘സ്വതന്ത്രമായ അസ്തിത്വം’, അതിന്റെ വൈയക്തികമായ ശേഷി, മനസ്സിലാക്കുന്നതിന് അപര്യാപ്തമായ ‘ഇടതി’ന്റെ വിചാര പരിമിതികൊണ്ടുകൂടിയായിരുന്നു. ‘ഇടത്’ എന്നാൽ, സാഹിത്യത്തെ സംബന്ധിച്ചും ഭരണകൂട സങ്കൽപത്തിന്റെ യാഥാസ്ഥിതികമായ ഒരു ശീലത്തെ മതപരമായ ചിട്ടയോടെ പിന്തുടരുക എന്നാണ്. അത് ‘സ്വതന്ത്രം’ എന്ന വാക്കിനെതന്നെ ഭയപ്പെടുന്നു. കലയിലെ സ്വാതന്ത്ര്യത്തെ അവിശ്വസിക്കാൻ പ്രേരിപ്പിക്കുന്നു.
എന്നാല്‍, വിജയന്റെ തൊട്ടുപിന്നെ വന്ന എഴുത്തുകാര്‍ ഇത്തരം മുഹൂർത്തങ്ങെള നേരിട്ട വിധം മറ്റൊരുവിധത്തിലായിരുന്നു. ‘ഇടത് സ്വേച്ഛാധിപത്യ’ങ്ങളുടെ വിമര്‍ശകര്‍ ആയിരിക്കുമ്പോഴും ഇവർ തങ്ങളുടെ ഭരണകൂട സങ്കൽപമായി അതേ ആശയ ശാസ്ത്രത്തെ കൂടെക്കൂട്ടി. ‘Government’ എന്ന വാക്കുകൊണ്ട് അതിനെ പവിത്രവത്കരിച്ചു. ചലനാത്മകമായ ജനാധിപത്യത്തിന്റെ ഒരു യൂട്ടോപ്യൻ സ്വാസ്ഥ്യം, ഒരു കെട്ടിക്കിടപ്പ്, ഇന്നും അവർ കമ്യൂണിസത്തിൽ കാണുന്നു, അതിന്റെ എല്ലാ ചരിത്ര സന്ധികളിലും മൂക്കുമുട്ടിക്കുമ്പോഴും. പക്ഷേ, വിജയന്, തന്റെ മരണാനന്തരവും, അതിന് വിസമ്മതിക്കുന്നു. ‘‘ഫാഷിസവും സ്റ്റാലിനിസവും ഇതേപ്രകാരം ഒരു രണ്ടാമൂഴത്തിനായി നമ്മുടെ മുന്നിൽ പുഞ്ചിരിച്ചും തലകുനിച്ചും പ്രത്യക്ഷപ്പെട്ടെന്നുവരും -വീണ്ടും അവതാരം തേടുന്ന ശുദ്ധരാഷ്ട്രീയത്തിന്റെ ഭീതിദമായ ഹാസ്യാനുകരണമായി. ഈ നാശത്തിന്റെ കുറ്റം ആരുടെയെങ്കിലും മേൽ നാം ചുമത്തിക്കൂടാ. അതിന്റെ അംശങ്ങൾ നമേവരുടെയും ജീനുകളിൽ ഉറങ്ങിക്കിടപ്പുണ്ട്. ഈ ഒരു സെനാറിയോ എങ്ങനെയിരിക്കുമെന്ന് ഓർത്തു നോക്കൂ’’ -വിജയന് എഴുതുന്നു.
‘മരിച്ച വിജയന്റെ’ ഇതിവൃത്തങ്ങളില്‍ വർഗീയത, ദേശീയത, മതേതരത്വം, ഹിന്ദുത്വ ഫാഷിസം, അങ്ങനെ എല്ലാമുണ്ട്. എന്നാൽ, ജീവിച്ചിരുന്ന കാലത്തെ ഒ.വി. വിജയന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു വിഷയം, ‘കമ്യൂണിസ്റ്റ് വിമർശനം’ സന്ദർശിക്കാതിരിക്കാന്‍, ഇന്ന്, ‘പാര്‍ട്ടി’ ശ്രദ്ധിക്കുന്നു. അത് നിഷ്കളങ്കമല്ല. നിങ്ങൾ മറ്റൊരു സെനാറിയോ ആലോചിച്ചു നോക്കൂ: നമ്മുടെ സമീപകാല ഓർമയിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ മുതൽ, വിദ്യാലയങ്ങളിലെ ഇടിമുറികൾ മുതൽ, റോഡുകളിലെ പാർട്ടി അക്രമത്തെ രക്ഷാപ്രവർത്തനമാക്കിയതു മുതൽ, ‘ആശാ വർക്കർ’മാരുടെ സമരത്തോടുള്ള പരസ്യമായ എതിര്‍പ്പുവരെ നീളുന്ന, കേരളീയ സമൂഹത്തെ ഹിംസവത്കരിച്ച സന്ദര്‍ഭങ്ങള്‍. ആ സന്ദർഭങ്ങളോട് ഒ.വി. വിജയൻ, ജീവിച്ചിരുന്നുവെങ്കിൽ, എങ്ങനെയായിരിക്കും തന്റെ ബൗദ്ധിക ജീവിതംകൊണ്ട് നേരിട്ടിരിക്കുക എന്ന് നമുക്ക് ഊഹിക്കാൻ പറ്റും. വിജയൻ ഇല്ലല്ലോ എന്ന് ആശ്വസിക്കാനും പറ്റില്ല.

ഒ.വി. വിജയൻ
ജനാധിപത്യ സമൂഹങ്ങളിൽ, എഴുത്തുകാരടക്കമുള്ള ബുദ്ധിജീവികൾ, അധികാര രാഷ്ട്രീയത്തിന്റെ ഇടപെടലുകളെ വിമർശനാത്മകമായി സമീപിക്കുന്നത് ജനാധിപത്യത്തിലെത്തന്നെ ഒരു പൊതു ഇടത്തിനുവേണ്ടി നിലകൊണ്ടാണ്. ഈ പൊതു ഇടത്തിലാണ് സിവിൽ, സാമൂഹിക പ്രസ്ഥാനങ്ങൾ അവയുടെ ഊർജം സ്വീകരിക്കുന്നത്. എന്നാൽ, ദീർഘകാലത്തെ കമ്യൂണിസ്റ്റ് ഭരണകൂട സങ്കൽപത്തിന്റെ വിചാര പാരമ്പര്യമുള്ള മലയാളി ബുദ്ധിജീവിതത്തിന് ഇന്നും ഇത് ഏറക്കുറെ അപരിചിതമാണ്. വിജയന്, തന്റെ ജീവിതകാലത്ത് അഭിമുഖീകരിച്ചതും അതായിരുന്നു. ഏറക്കുറെ ഒറ്റക്ക്.
ഗ്രിഗർ സാംസ ഒരു സുപ്രഭാതത്തിൽ അസ്വസ്ഥമായ സ്വപ്നങ്ങളിൽനിന്ന് ഉണർന്നപ്പോൾ അവൻ തന്റെ കിടക്കയിൽ ഒരു ഭീമാകാരമായ പ്രാണിയായി രൂപാന്തരപ്പെട്ടു... അമ്പരപ്പിക്കുന്നതും വിചിത്രവും എന്നാൽ അതിശയകരമാംവിധം രസകരവുമായ ഈ വരികളിലൂടെയാണ് കാഫ്ക തന്റെ മാസ്റ്റർപീസായ ‘ദ മെറ്റമോർഫസിസ്’ ആരംഭിക്കുന്നത്. ഒറ്റരാത്രികൊണ്ട് ഭീമാകാരമായ വണ്ടുകളെപ്പോലെയുള്ള പ്രാണിയായി പരിണമിച്ച ഒരു യുവാവിന്റെ കഥയാണ് അത്. അപര്യാപ്തത, കുറ്റബോധം, ഒറ്റപ്പെടൽ തുടങ്ങിയ മനുഷ്യവികാരങ്ങളെക്കുറിച്ചുള്ള വേദനാജനകമായ, അസംബന്ധമായ, ഹാസ്യാത്മകമായ, ഒരു ധ്യാനമായിരുന്നു അതെന്ന് എത്രയോ പേര് പറഞ്ഞിരിക്കുന്നു. ഡബ്ല്യൂ.എച്ച്. ഓഡൻ അതിങ്ങനെ എഴുതി, ‘‘കാഫ്ക നമുക്ക് പ്രധാനമാണ്, കാരണം അദ്ദേഹത്തിന്റെ പ്രതിസന്ധി ആധുനിക മനുഷ്യന്റെ വിഷമാവസ്ഥയാണ്.’’
വിജയനെ ഓര്‍ക്കുമ്പോഴും ഇങ്ങനെ തോന്നും. വിജയൻ തന്റെ ബൗദ്ധികജീവിതത്തിൽ ഉടനീളം പുലർത്തിയ കമ്യൂണിസ്റ്റ് വിമർശനം അധികാര കേന്ദ്രീകരണത്തിലേക്ക് ഒരു പാർട്ടിയെ നയിക്കുന്നതിലെ ആശയശാസ്ത്രം എങ്ങനെ ഭീകരമായ ഒരു മർദനയന്ത്രമാകുന്നുവെന്ന് സദാസമയവും രേഖപ്പെടുത്തിക്കൊണ്ടായിരുന്നു. വിജയന്റെ തന്നെ ഭാഷയിൽ സമൂഹത്തെ ബാധിക്കുന്ന ‘സർപ്പച്ചുരുളുകൾ’ ആയിരുന്നു ആ മർദന യന്ത്രത്തിന്റെ ഓരോ പ്രവേശവും. സുരക്ഷിതനെന്ന് ഒരാളെ നേരിട്ട് ധരിപ്പിച്ച് പിറ്റേന്ന് അയാളെ അറസ്റ്റ് ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന സ്റ്റാലിനിസ്റ്റ് രീതിയെ വിജയൻ സൂചിപ്പിച്ചത് ‘സർപ്പച്ചുരുൾ’ എന്ന ഈ സങ്കൽപത്തിലൂടെയാണ്.
ഇനി കാഫ്ക തന്റെ ജീവിതകാലത്ത്, ഒരിക്കൽ (1920) കണ്ട രണ്ട് കമ്യൂണിസ്റ്റ് പ്രവർത്തകരെ കുറിച്ച് തന്റെ സുഹൃത്തിനോട് പറഞ്ഞതുകൂടി എടുത്ത് എഴുതട്ടെ. ഇതും ഗുന്തര്‍ ഗ്രാസിന്റെ ലേഖനത്തിൽ ഉള്ളതാണ്: ‘‘ഈ ആളുകൾ വളരെ ആത്മാഭിമാനമുള്ളവരും ആത്മവിശ്വാസമുള്ളവരും നല്ല നർമബോധമുള്ളവരുമാണ്. അവർ തെരുവുകൾ ഭരിക്കുന്നു, അത് അവരെ തങ്ങള്‍ ലോകത്തെത്തന്നെ ഭരിക്കുന്നു എന്ന് ചിന്തിപ്പിക്കുന്നു. അവർക്ക് തെറ്റി. അവരുടെ പിന്നിൽ സെക്രട്ടറിമാർ, ഉദ്യോഗസ്ഥർ, പ്രഫഷനൽ രാഷ്ട്രീയക്കാർ, അവർ അധികാരത്തിലേക്കുള്ള വഴി ഒരുക്കുന്ന എല്ലാതരം ആധുനിക സുൽത്താൻമാരും ഉണ്ട്.’’
=================
സൂചനകൾ
● ഗുന്തർ ഗ്രാസ് - On Writings and Politics -1967-1983
● മരിയോ വർഗാസ് യോസയുടെ ‘Wellsprings’ എന്ന പുസ്തകം
● മതം, മാർക്സിസം, വ്യാജവിപ്ലവം -സംഭാഷണം, ഒ.വി. വിജയൻ-രവീന്ദ്രൻ -മാതൃഭൂമി ആഴ്ചപ്പതിപ്പ്