Begin typing your search above and press return to search.
proflie-avatar
Login

വെളിച്ചം വ്യാപിക്കുമ്പോൾ ഇരുട്ട് നിഷ്ക്രമിക്കുന്നു

വെളിച്ചം വ്യാപിക്കുമ്പോൾ ഇരുട്ട് നിഷ്ക്രമിക്കുന്നു
cancel

പതിമൂന്ന് നൂറ്റാണ്ടിലേറെയായി ഇടകലർന്ന് ജീവിക്കുന്നവരാണ് ഹിന്ദുക്കളും മുസ്‍ലിംകളും. എന്റെ പിതാവ് അമുസ്‍ലിം സ്ത്രീയുടെ മുല കുടിച്ചിട്ടുണ്ട്. ഈ മുലകുടിബന്ധം വഴി ആ അമ്മയുടെ മക്കൾ (ആണും പെണ്ണും) എന്റെ പിതാവിന് സഹോദരതുല്യരാണ്. ആ അമ്മയുടെ പുത്രിയെ വിവാഹം കഴിക്കാൻ പാടില്ല. ഒരുകാലത്ത് ഇപ്പുറത്തെ അമ്മയും അപ്പുറത്തെ ഉമ്മയും തമ്മിലുള്ള ബന്ധം അങ്ങനെയുള്ള നല്ല ഒന്നായിരുന്നു. അന്ന് വീട് പണിയുന്നതിനു മുന്നേ കൂറ്റൻ ചുറ്റുമതിലുകൾ പണിയാനുള്ള വ്യഗ്രത വളരെ കുറവായിരുന്നു.

മരക്കമ്പുകൾകൊണ്ടുള്ള കൊച്ചുവേലികളായിരുന്നു ഏറെയും. കുറ്റ്യാടി ഖാദിയായിരുന്ന കെ. മൊയ്തു മൗലവി ചീരു എന്ന സ്ത്രീ, തന്റെ സഹോദരിയാണെന്നും അവരുടെ അമ്മയുടെ മുലപ്പാൽ താൻ കുടിച്ചിട്ടുണ്ടെന്നും ഒരു സമ്മേളനത്തിൽ പറഞ്ഞപ്പോൾ സദസ്സിൽ സന്നിഹിതനായിരുന്ന ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ വലിയ വിസ്മയത്തോടെയായിരുന്നു അതു കേട്ടത്.

‘‘ഇത് ഞാൻ എല്ലായിടത്തും പറഞ്ഞു പരത്തും’’ എന്ന് കൃഷ്ണയ്യർ സന്തോഷപൂർവം പറഞ്ഞു. ഇങ്ങനെ ഒത്തിരി നല്ല വർത്തമാനങ്ങൾ കേരളത്തിലെ ഗ്രാമങ്ങൾക്ക് പറയാനുണ്ട്. സുകുമാർ കക്കാട് എന്ന സാഹിത്യകാരൻ ഒരു ഉമ്മയുടെ അമ്മിഞ്ഞ നുകർന്നാണ് വളർന്നത്. പിന്നീട് വളർന്ന് ജോലി കിട്ടിയപ്പോൾ ആദ്യ ശമ്പളം ആ ഉമ്മക്കാണ് അയച്ചു കൊടുത്തത് എന്ന് അദ്ദേഹം എഴുതിയത് പലർക്കും അറിവുള്ളതാണ്. ഇത്തരം മധുരിക്കുന്ന ഭൂതകാലസ്മരണകൾ അയവിറക്കാനും അതൊരു നല്ല പ്രചോദനമാക്കാനും നാം ശ്രമിക്കണം.

ഇത്രയും ആമുഖമായി കുറിച്ചത് സ്വാമി ലക്ഷ്മി ശങ്കരാചാര്യയുടെ ‘ഇസ്‍ലാം ഭീകരതയല്ല’, ‘ജീവിതകല ഖുർആനിൽ’ എന്നീ രണ്ട് കൃതികൾ വായിച്ചപ്പോഴുള്ള സന്തോഷംകൊണ്ടാണ്. യു.പിയിലെ കാൺപുർ സ്വദേശിയാണ് സ്വാമി ലക്ഷ്മി ശങ്കരാചാര്യ. മാതാപിതാക്കളായ സീതാറാം ത്രിപാഠിയും കൗസല്യദേവിയും അധ്യാപകരായിരുന്നു. കാൺപുരിലും അലഹബാദിലുമായി വിദ്യാഭ്യാസം നേടിയ ശേഷം കോൺട്രാക്ടറായി ജോലിയാരംഭിച്ചു. അധികം താമസിയാതെ ആധ്യാത്മികതയിലേക്ക് തിരിഞ്ഞു.

ജനസംഘം നേതാവായിരുന്ന പ്രഫ. ബൽരാജ് മധോക്കിന്റെ ‘വർഗീയ കലാപങ്ങളുടെ കാരണങ്ങൾ’ എന്ന ശീർഷകത്തിൽ ‘ദൈനിക്ജാഗരൺ’ ദിനപത്രത്തിൽ വന്ന ലേഖനങ്ങൾ ഉൾപ്പെടെ ചിലത് വായിച്ച സ്വാമി, ഹിന്ദു-മുസ്‍ലിം രാജാക്കന്മാർക്കിടയിൽ നടന്ന യുദ്ധങ്ങൾക്കും കൊലക്കും ഇന്നും അരങ്ങേറിക്കൊണ്ടിരിക്കുന്ന പലവിധ ഭീകരപ്രവർത്തനങ്ങൾക്കും ഹേതു ഇസ്‍ലാമാണെന്ന ധാരണക്ക് വശംവദനായി.

ഇസ്‍ലാമിക ചരിത്രത്തെയും ഇന്നത്തെ സംഭവ വികാസങ്ങളെയും കോർത്തിണക്കി ‘ഇസ്‍ലാമിക ഭീകരവാദത്തിന്റെ ചരിത്രം’ എന്ന ഹിന്ദി കൃതി രചിച്ചു. The History of Islamic Terrorism എന്നപേരിൽ പ്രസ്തുത കൃതിയുടെ ഇംഗ്ലീഷ് പരിഭാഷ പിന്നീട് ബോംബെയിൽ പ്രസിദ്ധീകരിച്ചു. പിന്നീട് മുസ്‍ലിം പണ്ഡിതരുമായി ബന്ധപ്പെടാൻ ഇടയാകുകയും സന്ദർഭത്തിൽനിന്ന് അടർത്തിയെടുത്ത ഖുർആൻ സൂക്തങ്ങളുടെ കേവല പരിഭാഷ മാത്രം പഠിച്ചാൽ പോരെന്നും ഖുർആനോടൊപ്പം പ്രവാചക ജീവിതവും പഠനവിധേയമാക്കിയിരുന്നെങ്കിൽ ചിന്താകുഴപ്പത്തിലകപ്പെടുമായിരുന്നില്ലെന്നും അവർ ഓർമിപ്പിച്ചു.

തുടർന്ന് സ്വാമിജി പറയുന്നത് കാണുക: ‘‘മുസ്‍ലിം പണ്ഡിതരുടെ നിർദേശാനുസാരം പ്രവാചകന്‍ മുഹമ്മദിന്റെ ജീവചരിത്രം വായിച്ചു. അനന്തരം ശുദ്ധ മനസ്സോടെ ഖുർആൻ ആദ്യന്തം വായിച്ചു. അപ്പോഴെനിക്ക് ഖുർആനിക സൂക്തങ്ങളുടെ ശരിയായ അർഥവും ആശയവും ഗ്രഹിക്കാനായി. സത്യം വ്യക്തമായപ്പോൾ എനിക്ക് സംഭവിച്ച ഗുരുതര വീഴ്ചയിൽ അതിയായ ഖേദം തോന്നി.

ബുദ്ധിഭ്രമം സംഭവിച്ചതാണല്ലോ ഇസ്‍ലാമിക ഭീകരവാദത്തിന്റെ ചരിത്രം എഴുതാൻ കാരണം. അല്ലാഹുവിനോടും പ്രവാചകനോടും മുസ്‍ലിം സമൂഹത്തോടും പരസ്യമായി മാപ്പ് അപേക്ഷിക്കുന്നതോടൊപ്പം അജ്ഞതകാരണം എഴുതുകയും പറയുകയും ചെയ്തതൊക്കെയും ഞാൻ തിരിച്ചെടുക്കുന്നു. ഇസ്‍ലാമിക ഭീകരവാദത്തിന്റെ ചരിത്രം എന്ന പുസ്തകത്തിൽ ഞാൻ എഴുതിയതൊക്കെ ശൂന്യമായി കരുതണമെന്ന് എല്ലാവരോടും ഞാൻ അഭ്യർഥിക്കുന്നു’’ (ഇസ്‍ലാം ആതംഗ് യാ ആദർശ്? എന്നകൃതിയുടെ മലയാള പരിഭാഷയിലെ പ്രഥമ അധ്യായം). ഈ കൃതിയുടെ ആമുഖക്കുറിപ്പ് വളരെയേറെ ഹൃദയസ്പൃക്കാണ്. എഴുപതോളം പേജുകളിൽ അഞ്ച് അധ്യായങ്ങളിലായി സ്വാമിജി എഴുതിയത് മനസ്സിരുത്തി പഠന സ്വഭാവത്തിൽ വായിക്കേണ്ടതുതന്നെയാണ്.

സ്വാമി രണ്ടാമത് ഇറക്കിയ കൃതിയാണ് ‘ജീവിതകല ഖുർആനിൽ’. അറുപത്തിമൂന്ന് താളുകളിൽ ആമുഖക്കുറിപ്പ് ഉൾപ്പെടെ പതിനെട്ട് അധ്യായങ്ങളാണ് ഈ കൃതിയിൽ. കാര്യമാത്രപ്രസക്തവും സുവ്യക്തവുമായ ശൈലിയിൽ ഖുർആനികമായ ജീവിതകല (Art of living )ഗ്രന്ഥകാരൻ അവതരിപ്പിച്ചിട്ടുണ്ട്. ആമുഖക്കുറിപ്പിൽ സ്വാമി പറഞ്ഞത് കാണുക: ‘‘ഈയിടെ ഒരു സുഹൃത്ത്, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി വില്യം ഗ്ലാഡ്സ്റ്റൺ (1809-1898) ബ്രിട്ടീഷ് പാർലമെന്റിൽ ഖുർആനെ കുറിച്ച് നടത്തിയ പ്രസ്താവന ഇന്റർനെറ്റിൽ എനിക്ക് കാണിച്ചുതന്നു.

‘So long as there is this book there will be no Peace in the world’ (ഈ ഗ്രന്ഥം അവശേഷിക്കുന്ന കാലത്തോളം ലോകത്ത് ശാന്തി സ്ഥാപിതമാവുകയില്ല) എന്നതായിരുന്നു ആ പ്രസ്താവന. അത് വായിച്ചപ്പോൾ എനിക്കു തോന്നിയത് തെറ്റ് അദ്ദേഹത്തി​േന്റതല്ല, ഖുർആനിന്റെ വിവർത്തനത്തിൽ സംഭവിച്ചതായിരിക്കാം എന്നാണ്. കാരണം, ഇംഗ്ലീഷ് സഹിതം എല്ലാ ഭാഷകളിലും ഖുർആൻ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും പലതിലും ആശയസ്ഫുടത വരത്തക്കവിധം വിശദീകരണം നൽകപ്പെട്ടിട്ടില്ല.

അതിനാൽ ഖുർആൻ സൂക്തങ്ങളുടെ അർഥം വായിച്ച മുസ്‍ലിംകളല്ലാത്തവർക്ക് അതിൽനിന്നും ഉരുത്തിരിയുന്ന ആശയം ഗ്രഹിക്കാനായില്ല. ഇതിനുപുറമെ, ചില മുസ്‍ലിംകൾതന്നെ ചില സൂക്തങ്ങളെ തെറ്റായി വ്യാഖ്യാനിക്കുകയും ആ വ്യാഖ്യാനത്തിനനുസൃതമായി അബദ്ധം പ്രവർത്തിക്കുകയും ചെയ്തു.

ചിലർ തങ്ങളുടെ സ്വാർഥതാൽപര്യങ്ങൾക്കായി ഖുർആനിക സൂക്തങ്ങളുടെ ശരിയായ ആശയത്തെ വളച്ചൊടിക്കുകയും അർഥത്തിൽ കൃത്രിമം കാണിക്കുകയും ചെയ്യുന്നു. അതിനാൽ വിശുദ്ധ സൂക്തങ്ങളെക്കുറിച്ച് തെറ്റിദ്ധാരണകൾ വ്യാപിപ്പിക്കാനത് കാരണമായി. സത്യം, അഹിംസ, ശാന്തി, മാനവികത എന്നിവയുടെ സംരക്ഷണത്തിനായി അവതീർണമായ യുദ്ധസംബന്ധമായ സൂക്തങ്ങളെ സ്വാർഥതാൽപര്യങ്ങൾക്കും മുസ്‍ലിംകളെ പ്രകോപിതരാക്കാനുമായി വളച്ചൊടിക്കുന്നവർ ഖുർആനിൽ പ്രതിപാദിച്ച പരലോകത്തെയും വിചാരണനാളിനെയും ഓർക്കുന്നത് നന്നായിരിക്കും’’.

പ്രസക്തമായ കുറെ വസ്തുതകൾ ഉണർത്തിയശേഷം സമാപന വേളയിൽ സ്വാമി പറഞ്ഞ ചിന്തനീയമായ വാക്കുകൾ അപ്പടി ഉദ്ധരിക്കാതെ വയ്യ. ‘ഇന്ന് ഇസ്‍ലാം അങ്ങേയറ്റം തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഈ തെറ്റിദ്ധാരണ സൃഷ്ടിച്ചതിന്റെ കുറ്റം കേവലം മീഡിയയുടെയോ അമുസ്‍ലിംകളുടെയോ മേൽ ആരോപിക്കുന്നത് ശരിയായ സമീപനമല്ല. യഥാർഥത്തിൽ ഇസ്‍ലാമിനെ രചനാത്മകമായി ജനസമക്ഷം സമർപ്പിക്കേണ്ട ഉത്തരവാദിത്തം മുസ്‍ലിംകളുടെതായിരുന്നു.

വർ ആ ദൗത്യം യഥാവിധി നിറവേറ്റിയില്ല. തെറ്റിദ്ധാരണകൾ സൃഷ്ടിക്കപ്പെടുന്ന ഉറവിടങ്ങൾ കണ്ടെത്തി യഥാർഥ ഇസ്‍ലാമിലൂടെതന്നെ അതിനെ തിരസ്കരിക്കുക എന്ന ഉത്തരവാദിത്തവും മുസ്‍ലിംകളുടേതായിരുന്നു. എന്നാൽ മുസ്‍ലിംകൾ യഥാവിധി ഈ ദൗത്യം നിർവഹിക്കാത്തതിനാൽ സത്യത്തിന്റെയും ശാന്തിയുടെയും അഹിംസയുടെയും രക്ഷക്കായി ഖുർആനിക സത്യങ്ങൾ ജനസമക്ഷം സമർപ്പിക്കാൻ ദൈവികമായ ഉൾപ്രേരണയോടെ ഞാൻ ഈ ഗ്രന്ഥം എഴുതാൻ ആരംഭിച്ചു...’

ഒറ്റ ഇരിപ്പിൽ ഈ രണ്ടു പുസ്തകങ്ങളും വായിച്ചു എന്നുമാത്രമല്ല, ആവർത്തിച്ച് വായിക്കുകയും ചെയ്തു. വെളിച്ചം വ്യാപിക്കുമ്പോൾ ഇരുട്ട് നിഷ്ക്രമിക്കും. നന്മകൾ വളർന്ന് പടരുമ്പോൾ, തിന്മ തളർന്ന് തകരുകയും ചെയ്യും. ഇത് സ്വാമിയുടെ പുസ്തകം വായിക്കുമ്പോൾ തിരിച്ചറിയാൻ സാധിക്കുന്നുണ്ട്. ഈ രണ്ട് കൃതികളും ധാരാളമായി വായിക്കപ്പെടേണ്ടതുണ്ട്. ഇസ്‍ലാമിക് പബ്ലിഷിങ് ഹൗസ് ആണ് ഈ വിവർത്തന കൃതികൾ വായനക്കാർക്കു മുന്നിൽ എത്തിച്ചിരിക്കുന്നത്. അന്തമാനിലെ പി.കെ. മുഹമ്മദലിയാണ് രണ്ട് കൃതികളുടെയും മലയാള വിവർത്തകൻ.

Show More expand_more
News Summary - book review