അട്ടപ്പാടി ഇപ്പോഴും ഭൂമാഫിയയുടെ പിടിയിലാണ് -കെ.ഇ. ഇസ്മായിലുമായി നടത്തിയ സംഭാഷണത്തിന്റെ രണ്ടാം ഭാഗം
മാധ്യമം ആഴ്ചപ്പതിപ്പിൽ (ലക്കം 1313, 1314) മുൻ മന്ത്രി എ.കെ. ബാലൻ 1996ലെ ആദിവാസി ഭൂനിയമ ഭേദഗതിയെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് സി.പി.െഎ നേതാവും റവന്യൂ മന്ത്രിയുമായിരുന്ന കെ.ഇ. ഇസ്മായിലുമായി നടത്തിയ സംഭാഷണത്തിന്റെ രണ്ടാം ഭാഗം. കഴിഞ്ഞ ലക്കത്തിന്റെ തുടർച്ചയായി ആദിവാസികളുടെ ഭൂ അവസ്ഥകളെപ്പറ്റിയും വ്യക്തിപരമായ രാഷ്ട്രീയ ജീവിതെത്തക്കുറിച്ചുമാണ് അദ്ദേഹം സംസാരിക്കുന്നത്. അന്യാധീനപ്പെട്ട ആദിവാസി...
Your Subscription Supports Independent Journalism
View Plansമാധ്യമം ആഴ്ചപ്പതിപ്പിൽ (ലക്കം 1313, 1314) മുൻ മന്ത്രി എ.കെ. ബാലൻ 1996ലെ ആദിവാസി ഭൂനിയമ ഭേദഗതിയെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് സി.പി.െഎ നേതാവും റവന്യൂ മന്ത്രിയുമായിരുന്ന കെ.ഇ. ഇസ്മായിലുമായി നടത്തിയ സംഭാഷണത്തിന്റെ രണ്ടാം ഭാഗം. കഴിഞ്ഞ ലക്കത്തിന്റെ തുടർച്ചയായി ആദിവാസികളുടെ ഭൂ അവസ്ഥകളെപ്പറ്റിയും വ്യക്തിപരമായ രാഷ്ട്രീയ ജീവിതെത്തക്കുറിച്ചുമാണ് അദ്ദേഹം സംസാരിക്കുന്നത്.
അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചുപിടിക്കുന്നതിൽ 1999ലെ നിയമം ഫലവത്താകാതെ പോയി എന്നാണോ ഇന്ന് വിലയിരുത്തുന്നത്?
അങ്ങനെ തോന്നിയിട്ടില്ല. അന്യാധീനപ്പെട്ട ഭൂമിയുടെ കാര്യത്തിൽ ശാശ്വതമായ പരിഹാരം വേണമെന്നാണ് എന്റെ അഭിപ്രായം. ഭൂരഹിതരായ ആദിവാസികൾക്ക് സർക്കാർ ഇപ്പോഴും ഭൂമി കൊടുക്കുന്നുണ്ടെങ്കിൽ അത് 1999ലെ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. നമ്മുടെ മുന്നിൽ മറ്റൊരു നിയമമില്ല. ഭൂമിയില്ലാത്ത എല്ലാ ആദിവാസി കുടുംബങ്ങൾക്കും ഒരേക്കർ ഭൂമി കൊടുക്കണം എന്നായിരുന്നു നിയമത്തിലെ വ്യവസ്ഥ. അതിലും മെച്ചപ്പെട്ട ഒരു നിർദേശം ഇതുവരെ ആരും മുന്നോട്ടുവെച്ചിട്ടില്ല. നിയമത്തെ എതിർത്തിട്ട് കാര്യമില്ല. ഇന്നതാണ് ചെയ്യേണ്ടത് എന്ന് പറയണം. ഏതെങ്കിലും ഒരു പ്രത്യേക കേസ് ചൂണ്ടിക്കാണിച്ചു പലതും പറയാൻ കഴിയും.
സർക്കാറിന് ഏതെങ്കിലുമൊരു കേസ് നോക്കിയിട്ട് നിയമനിർമാണം നടത്താൻ പറ്റില്ല. അന്യാധീനപ്പെട്ട ഭൂമി സംബന്ധിച്ച് പഠനം നടത്തിയാൽ അടുത്തകാലത്തൊന്നും നിയമം ഉണ്ടാക്കാൻ കഴിയില്ല. പഠനം നടത്തുന്നവർക്ക് ആറുമാസം വീതം നീട്ടിക്കൊടുത്ത് രണ്ടു, മൂന്നു കൊല്ലം കഴിക്കേണ്ടിവരും. എന്നിട്ട് നടപ്പാക്കാൻ കഴിയാത്ത മോശപ്പെട്ട ഒരു റിപ്പോർട്ടാണ് കിട്ടുന്നതെങ്കിൽ അത് തള്ളിക്കളയേണ്ടിവരും. ഇക്കാര്യത്തിൽ ഉട്ടോപ്യൻ അഭിപ്രായം പറഞ്ഞിട്ട് കാര്യമില്ല.
ശാസ്ത്രീയ പഠനം നടത്താതെയാണ് 1999ൽ നിയമനിർമാണം നടത്തിയത് എന്ന കാര്യത്തിൽ സംശയമില്ല. ഉദാഹരണമായി മുൻ ചീഫ് സെക്രട്ടറി ആർ. രാമചന്ദ്രൻ നായർ 55 ഏക്കർ ഭൂമി അട്ടപ്പാടിയിലെ വട്ടലക്കിയിൽ വിദ്യാധിരാജ ട്രസ്റ്റിന്റെ പേരിൽ സ്വന്തമാക്കിയതായി ആേരാപണം ഉയർന്നു. 1982-83 കാലത്ത് ആദിവാസി ഭൂമി കൈമാറ്റംചെയ്തുവെന്നാണ് രേഖകൾ. 1999ലെ നിയമപ്രകാരം തിരിച്ചുപിടിക്കാൻ വകുപ്പില്ല. വിദ്യാഭ്യാസ സ്ഥാപനത്തിന് എന്ന പേരിൽ ഭൂപരിധിയിൽ ഇളവും വാങ്ങി..?
കെ.എം. മാണി നിയമസഭയിൽ സംസാരിച്ചത് കൃഷിക്കാരുടെ സംരക്ഷകനായിട്ടാണ്. അതോടൊപ്പംതന്നെ അദ്ദേഹം കൈയേറ്റക്കാരുടെ സംരക്ഷകനുമാണ്. അവർ ആദിവാസികളോടുള്ള ആത്മാർഥതകൊണ്ടല്ല ഈ നിയമത്തെ അനുകൂലിച്ചത്. ആർ. രാമചന്ദ്രൻ നായരെ പോലുള്ളവരെ സംരക്ഷിക്കണമെന്നാണ് കെ.എം. മാണി വാദിച്ചത്. ഇത്തരം കേസുകൾ പ്രത്യേകം പരിശോധിച്ച് നടപടി സ്വീകരിക്കുകയാണ് വേണ്ടത്.
മറ്റൊരു ഉദാഹരണം മികച്ച ഗായികക്കുള്ള ദേശീയ അവാർഡ് നേടിയ നാഞ്ചിയമ്മയുടെ ഭർത്താവിന്റെ കുടുംബഭൂമിയാണ്. അന്യാധീനപ്പെട്ട 4.80 ഏക്കർ ഭൂമി ഇപ്പോഴും തിരിച്ച് ലഭിച്ചിട്ടില്ല. കന്തസ്വാമിയുമായി ടി.എൽ.എ കേസ് നിലവിലുള്ളപ്പോൾ വ്യാജരേഖ നിർമിച്ച് വീണ്ടും കൈയേറ്റം നടത്തിയത് സി.പി.ഐ നേതാക്കളായ കെ.വി. മാത്യുവും ജോസഫ് കുര്യനുമാണെന്ന് റവന്യൂ വിജിലൻസ് അന്വേഷണത്തിൽ വ്യക്തമായി. ആദിവാസി ഭൂമി കൈയേറ്റത്തിൽ സി.പി.ഐക്കും പങ്കുണ്ടോ?
ആ സംഭവങ്ങളുടെ വിശദാംശങ്ങൾ എനിക്കറിയില്ല. അവർ സി.പി.ഐക്കാർ ആണോ എന്നും അറിയില്ല.
അട്ടപ്പാടിയിലെ ഭൂമാഫിയയെപ്പറ്റി എന്തുപറയും?
ഭൂമാഫിയ അട്ടപ്പാടിയിൽ ശക്തമായിതന്നെ പ്രവർത്തിക്കുന്നുണ്ട്. തമിഴ്നാട്ടിൽനിന്നുള്ള ആളുകളാണ് അട്ടപ്പാടിയിൽ ഭൂമി കൈയേറ്റം നടത്തുന്നതെന്നാണ് വിവരം. അധികം പേരും ഗൗണ്ടന്മാരാണ്. അട്ടപ്പാടിയിൽ ഭൂമി കൈയേറ്റം നടത്തിക്കൊണ്ടിരിക്കുന്ന പ്രധാനവിഭാഗം ഇവരാണ്. നേരത്തേ അന്യാധീനപ്പെട്ട ഭൂമിയാണ് ഇവർ ഇപ്പോൾ മറിച്ചുവിൽക്കുന്നത്.
ഭൂമി തട്ടിയെടുക്കുന്നത് തമിഴ്നാട്ടിൽ ഉള്ളവരാണെന്ന് പൊതുവിൽ പറയാറുണ്ട്. എന്നാൽ, തൃശൂർ, കോഴിക്കോട്, മലപ്പുറം, എറണാകുളം തുടങ്ങിയ ജില്ലകളിൽനിന്നുള്ളവരും ധാരാളമായി ഭൂമി വാങ്ങിക്കൂട്ടുന്നുണ്ടല്ലോ. എല്ലായിടത്തുനിന്നും ഭൂമി തേടി ആളുകൾ അട്ടപ്പാടിയിലേക്ക് എത്തുന്നുണ്ടോ?
ഇപ്പോൾ ആദിവാസിഭൂമി നേരിട്ട് വാങ്ങാൻ കഴിയില്ല. 1986ന് ശേഷം ആദിവാസി ഭൂമി കൈമാറ്റം നടത്താൻ നിയമതടസ്സമുണ്ട്. നേരത്തേ കൈവശപ്പെടുത്തിയ ഭൂമിയുടെ കൈമാറ്റമാണ് നടക്കുന്നത്.
അട്ടപ്പാടിയിൽ ആദിവാസി ഭൂമി നിലവിൽ ഭാഗംചെയ്ത് കൊടുത്തിട്ടില്ല. ഇപ്പോഴും ഭൂമി കൂട്ടുകുടുംബ സ്വത്ത് എന്നനിലയിലാണ്. പല കുടുംബങ്ങളും നികുതി അടക്കാറില്ല. ഇത്തരം ഭൂമിക്ക് 1986നു മുമ്പ് ആദ്യ കൈമാറ്റം നടന്നതായി വ്യാജരേഖ ഉണ്ടാക്കാൻ ഭൂമാഫിയക്ക് കഴിയുന്നുണ്ട്. ഇന്ന് നടക്കുന്ന ഭൂമി കച്ചവടങ്ങൾ പലതും ഈ സ്വഭാവത്തിലുള്ളതാണെന്ന് ആദിവാസികൾ ആരോപിക്കുന്നു?
വ്യാജരേഖ ഉണ്ടാക്കി ഭൂമി കൈയേറ്റം നടക്കുന്നുണ്ടെന്ന് പലരും പറയുന്നു. വ്യാപകമായി അഴിമതി എല്ലാ മേഖലകളിലും നടക്കുന്നുണ്ട്. അത് അട്ടപ്പാടിയിൽ മാത്രമല്ല. ഏതു മേഖല എടുത്താലും കേരളത്തിൽ അഴിമതി വ്യാപകമാണ്. അഴിമതി ഇല്ലാതാക്കാൻ വേണ്ടി പല ശ്രമങ്ങൾ നടക്കുന്നെങ്കിലും അഴിമതി അതിന്റെ വഴിക്ക് നടക്കുകയാണ്.
മറ്റു പല സംസ്ഥാനങ്ങളിലും ആദിവാസി മേഖലകളിൽ ‘പെസ’ നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന പാർട്ടിയാണ് സി.പി.ഐ. കേരളത്തിൽ സി.പി.ഐ എന്തുകൊണ്ട് ആദിവാസി മേഖലയിൽ ‘പെസ’ നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നില്ല?
മറ്റ് സംസ്ഥാനങ്ങളുമായി തുലനം ചെയ്തു നോക്കിയാൽ കേരളത്തിലെ ആദിവാസികൾ രാജാക്കന്മാരാണ്. ഇന്ത്യയിലെ എല്ലാ ആദിവാസി മേഖലകളിലും ഞാൻ സന്ദർശനം നടത്തിയിട്ടുണ്ട്. ആദിവാസികൾ, നോർത്ത് ഇന്ത്യക്കാർ ചായക്കട പണിക്കു പോകുന്നതുപോലെ എന്നും പണിക്ക് അഭയാർഥികളായി പോകില്ല. അവർ ജനിച്ച മണ്ണിൽതന്നെ ജീവിക്കുന്നവരാണ്. അട്ടപ്പാടിയിലെ ആദിവാസികൾ ഇടവിള കൃഷി നടത്തി ജീവിക്കുന്നവരാണ്. പരുത്തിയും റാഗിയും തുവരയും ഒക്കെ കൃഷിചെയ്ത് ജീവിക്കുന്ന സമൂഹമാണ്. മൂന്നുമാസത്തിനുള്ളിൽ വിളവെടുക്കാവുന്ന കൃഷി അല്ലാതെ സ്ഥിരകൃഷി അവർ ചെയ്യുന്നില്ല.
അവർ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറിമാറി സഞ്ചരിച്ച് ജീവിക്കുന്നുണ്ട്. ആ ശീലം ഇപ്പോഴും അവർ അവസാനിപ്പിച്ചിട്ടില്ല. അവരുടെ സാമൂഹിക ജീവിതത്തിൽ മാറ്റം ഉണ്ടാക്കുന്നതിന് ഏതുതരത്തിലുള്ള നിയമനിർമാണം കൊണ്ടുവരുന്നതിനും ഞാൻ അനുകൂലമാണ്.
2001ൽ എ.കെ. ആന്റണി സർക്കാർ ‘പെസ’ നിയമം നടപ്പാക്കാമെന്ന് ഉറപ്പുനൽകി. ഇടത് സർക്കാർ നിയമം നടപ്പാക്കുന്നതിന് ഒന്നും ചെയ്തില്ല. കേരളത്തിലെ സി.പി.ഐ അടക്കമുള്ള ഇടതുപക്ഷ പാർട്ടികൾ ‘പെസ’ നിയമം നടപ്പാക്കുന്നതിന് എതിരാണോ?
അത് ഒരിക്കലും ശരിയല്ല. സി.പി.ഐ ഇക്കാര്യം ഗൗരവമായി ആലോചിക്കും. ‘പെസ’ നിയമം നടപ്പാക്കാൻ എന്തെങ്കിലും തടസ്സമുണ്ടോ എന്ന് ചർച്ച നടത്തും. നിയമം നടപ്പാക്കാൻ സി.പി.ഐ ഒരിക്കലും എതിരായി നിൽക്കില്ല. ആദിവാസികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്നുതന്നെയാണ് പാർട്ടിയുടെ നിലപാട്. അതിനുവേണ്ടി പ്രവർത്തിക്കുന്നവരാണ് സി.പി.ഐക്കാർ. ‘പെസ’ നിയമം നടപ്പാക്കുന്നതുകൊണ്ട് ആദിവാസികൾക്ക് പ്രയോജനം ഉണ്ടെങ്കിൽ അതിനോടൊപ്പം ഞാനും ഉണ്ടാകും. അത് ഗൗരവപൂർവം ഞങ്ങളുടെ കമ്മിറ്റികളിൽ ചർച്ചചെയ്യാം. ‘പെസ’ നിയമം കൂടുതൽ പഠിക്കേണ്ട വിഷയമാണ്.
നമുക്ക് അൽപം വ്യക്തിപരമായ രാഷ്ട്രീയംകൂടി സംസാരിക്കാം. താങ്കൾ കമ്യൂണിസ്റ്റ് പാർട്ടിയുമായി അടുക്കുന്നത് ഏതു കാലഘട്ടത്തിലാണ്?
എന്റെ ജ്യേഷ്ഠനാണ് കമ്യൂണിസ്റ്റ് പാർട്ടിയുമായി ആദ്യം അടുത്തത്. കുട്ടിക്കാലത്ത് എന്റെ കുടുംബം സാമ്പത്തികമായി വളരെ മെച്ചപ്പെട്ട അവസ്ഥയിലായിരുന്നു. രണ്ടു പഞ്ചായത്തുകളുടെ മലമ്പ്രദേശം മുഴുവൻ അന്ന് സ്വകാര്യവ്യക്തികൾ ലേലത്തിൽ എടുത്തിരുന്നു. രാജാക്കന്മാരുടെ കൈവശം 10,000 കണക്കിന് ഹെക്ടറാണ് ഉണ്ടായിരുന്നത്. അവർ വർഷാവർഷം മലമ്പ്രദേശം ലേലത്തിന് കൊടുക്കുമായിരുന്നു. വർഷങ്ങളായി ആ പ്രദേശങ്ങൾ ലേലത്തിൽ എടുത്തിരുന്നത് എന്റെ വാപ്പയാണ്. ലേലത്തിന് എടുത്താൽ അവിടെനിന്ന് വനവിഭവങ്ങൾ മുഴുവൻ ശേഖരിക്കാം. ആന വീണാൽ അവരെ അറിയിച്ച് അവർക്ക് കൊടുക്കണം. ആനക്കുഴിയിൽ കാട്ടുപോത്തോ മാനോ അടക്കമുള്ളവയൊക്കെ വീഴുമ്പോൾ ആളുകളെ കൊണ്ടുപോയി അതിനെ പിടിച്ച് വിൽക്കാമായിരുന്നു. കുന്തിരിക്കം, നെല്ലിക്ക, തേൻ തുടങ്ങിയുള്ള നാനാവിധമായ വനവിഭവങ്ങൾ (തടി മുറിക്കാൻ പാടില്ല) ലേലക്കാരന് എടുക്കാം. കാർഷികവൃത്തി നാട്ടിൽ വളരെ കുറവാണ്. അന്ന് മലകളിൽ കൃഷി ചെയ്യുന്നുണ്ടായിരുന്നില്ല. കൃഷിപ്പണി കഴിഞ്ഞാൽ ജനങ്ങളെല്ലാം വനവിഭവം ശേഖരിക്കാനാണ് പോയിരുന്നത്. മുന്നൂറോളം ആളുകൾ രാവിലെ വനവിഭവ ശേഖരണത്തിന് ഇറങ്ങിയാൽ വൈകീട്ട് അതുമായി എത്തും. ആ വനവിഭവങ്ങൾ ലേലത്തിന് എടുത്ത ആളിനു മാത്രമേ തരാൻ കഴിയൂ. മറ്റെവിടെയെങ്കിലും കൊണ്ടുപോയി കൊടുക്കാൻ കഴിയില്ല. ലേലത്തിന് എടുത്ത ആള് പരാതി കൊടുത്താൽ അവരെ പൊലീസ് പിടിക്കും. അതിനാൽ ലേലക്കാരന് തന്നെ വനവിഭവങ്ങൾ കൊടുത്തിരുന്നു. അത് അക്കാലത്തെ വലിയ കച്ചവടമായിരുന്നു. വൈകീട്ട് മുന്നൂറോളം പേര് വിഭവങ്ങളുമായി വരുമ്പോൾ അവർ ചാക്കിൽ കെട്ടിയാണ് കൊടുക്കാനുള്ള പൈസ കൊണ്ടുപോകുന്നത്. ഇത്തരമൊരു വ്യാപാരം കണ്ടാണ് കുട്ടിക്കാലത്ത് വളരുന്നത്.
നാട്ടിൽ രണ്ടുമൂന്ന് സമ്പന്നർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബാക്കി എല്ലാം പാവപ്പെട്ട കർഷകത്തൊഴിലാളികൾ. അവരെല്ലാം രാവിലെ നാലു മണിക്ക് തന്നെ ചൂട്ടുകത്തിച്ച് പാടത്ത് പണിക്ക് പോകും. രാത്രിയാണ് അവർ പണി അവസാനിപ്പിച്ച് തിരിച്ചുവരുന്നത്. അപ്പോഴും അവർ ചൂട്ടു കത്തിച്ചുതന്നെയാണ് വരുന്നത്. പിന്നീട് അവരുടെ വീട്ടിൽ ചട്ടിയിൽ നെല്ല് വറുക്കുന്നതിന്റെയും അത് ഉരലിൽ കുത്തുന്നതിന്റെയും ശബ്ദം കേൾക്കാം. അത് ഉരലിൽ ഇടിച്ച് അരിയാക്കിയിട്ടാണ് കുട്ടികൾക്ക് ഭക്ഷണം നൽകുന്നത്. ഒരു ദിവസത്തെ അധ്വാനം ആ ദിവസംതന്നെ ഭക്ഷണമായി കഴിക്കേണ്ടിവരുന്ന കാലം. കിട്ടുന്ന കൂലി വളരെ തുച്ഛമായിരുന്നു. ചോദിക്കാൻ പാടില്ല എന്ന അലിഖിത വ്യവസ്ഥയുണ്ടായിരുന്നു. ജന്മികളോട് തിരിച്ചൊന്നും പറയാൻ കഴിയില്ല. അവർ കൊടുക്കുന്നത് വാങ്ങി പോകണം. അന്യായം നിലനിന്ന കാലമാണ്. ഇതിനോട് കുട്ടിക്കാലത്തുതന്നെ സ്വാഭാവിക പ്രതിഷേധം രൂപപ്പെട്ടുവന്നിരുന്നു. വീട്ടിൽ എപ്പോഴും പൈസ എടുത്തുകൊടുക്കലും വെക്കലുമായിട്ട് സമയം പോകും. മറ്റൊന്നിനും സമയം കിട്ടില്ല. ഇടക്കിടക്ക് 10 പേരും അഞ്ചുപേരും ഒക്കെ വരും. അവർക്കെല്ലാം പൈസ എടുത്തുകൊടുക്കണം. മറുഭാഗത്ത് വളരെ ദരിദ്രമായ സമൂഹത്തിന്റെ അവസ്ഥ. ഇത് പരിഹരിക്കേണ്ടതാണെന്ന തോന്നലിൽനിന്നാണ് തൊഴിലാളികളോട് കൂടുതൽ പ്രതിപത്തിയും ആഭിമുഖ്യവും ഉണ്ടാകുന്നത്. ജ്യേഷ്ഠൻ അങ്ങനെയാണ് പാർട്ടിയോട് അടുക്കുന്നത്.
സ്കൂൾ ജീവിതത്തിൽതന്നെ രാഷ്ട്രീയത്തിലേക്ക് നടന്നുകയറിയത് എങ്ങനെയാണ്?
കുട്ടിക്കാലത്തെ നാട്ടിലെ അനുഭവങ്ങളാണ് സ്കൂൾ ജീവിതത്തിൽ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ കാരണമായത്. വിദ്യാർഥി സംഘടന സ്കൂളിൽ രൂപവത്കരിക്കാൻ തുടങ്ങിയ സമയത്തുതന്നെ അതിന്റെ ഭാഗമായി. ആയിക്കാട് സ്കൂളിൽ വിദ്യാർഥി സംഘടന ഉണ്ടാക്കി പ്രവർത്തനം തുടങ്ങി. അന്ന് സ്കൂളിൽ അധ്യാപകർക്ക് താൽപര്യമുള്ള വിദ്യാർഥികളെ മാത്രമേ പരീക്ഷ എഴുതാൻ അനുവദിച്ചിരുന്നുള്ളൂ. ഇഷ്ടമില്ലാത്തവരെ മാറ്റിനിർത്തും. സംഘടനാ പ്രവർത്തനം നടത്തുന്ന വിദ്യാർഥികളെ താൽപര്യമില്ലാത്തതിനാൽ പരീക്ഷ എഴുതാൻ അനുവദിച്ചിരുന്നില്ല. അങ്ങനെ സ്കൂളിൽ ഏതാണ്ട് 16ഓളം വിദ്യാർഥികളെ എസ്.എസ്.എൽ.സി പരീക്ഷയിൽനിന്നും മാറ്റിനിർത്തി. േജ്യഷ്ഠൻ ഒക്കെ ഇവരെ തിരിച്ചെടുക്കണമെന്ന് പറഞ്ഞ് സമരം തുടങ്ങി. ഫോർത്ത് ഫോമിൽ പഠിക്കുന്ന കാലത്താണ് സമരം നടന്നത്. 1953-54 കാലത്താണ് ഈ സംഭവം നടക്കുന്നത്. മാനേജ്മെന്റിന്റെ തേർവാഴ്ച നടക്കുന്ന കാലമാണത്. ചില അധ്യാപകരെ മാഷ് ആണെന്നുപോലും തോന്നിയിരുന്നില്ല. അവർ രാവിലെ എണീറ്റ് മാനേജരുടെ വീട്ടിലെ പശുവിനെ കുളിപ്പിക്കലും പാല് കറക്കലും തുടങ്ങിയ ജോലികളെല്ലാം ചെയ്യണമായിരുന്നു. അപൂർവം ചില ദിവസങ്ങളിലാണ് അവർ ഷർട്ടും മുണ്ടും ധരിച്ച് ക്ലാസിലേക്ക് വന്ന് പഠിപ്പിച്ചിരുന്നത്. അന്നത്തെ ഡ്രിൽ മാഷുടെ സ്ഥിതി അതായിരുന്നു. ഒപ്പിട്ടു കൊടുത്താൽ മാനേജർ നൽകുന്ന ശമ്പളം വാങ്ങി പൊയ്ക്കൊള്ളണം. അധ്യാപകർക്ക് ഒന്നും പറയാനുള്ള സ്വാതന്ത്ര്യമില്ല. സമരം ചെയ്തതിന്റെ പേരിൽ ഞാൻ അടക്കമുള്ള കുറെ കുട്ടികളെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടു. പിൽക്കാലത്ത് സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന സി.കെ. ചന്ദ്രപ്പൻ അന്ന് ചിറ്റൂർ കോളജിൽ ഡിഗ്രിക്ക് പഠിക്കുന്ന കാലമാണ്. വിദ്യാർഥികളെ പിരിച്ചുവിട്ടതിനെതിരെ സമരം നടത്താൻ ചന്ദ്രപ്പനെ കൊണ്ടുവന്നു. സമരത്തെ തുടർന്ന് ഫിഫ്ത് ഫോമിൽ (ഒമ്പതാം ക്ലാസ്) വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടി വന്നു. 1957ൽ കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷമാണ് വീണ്ടും 1958ൽ പള്ളിക്കൂടത്തിൽ ചേർന്നത്. അപ്പോഴേക്കും വിമോചനസമരം തുടങ്ങിയിരുന്നു. സ്കൂളിൽ വിദ്യാർഥികളെ സമരത്തിന് ഇറക്കുന്നതിനെതിരായ നിലപാടാണ് ഞങ്ങൾ സ്വീകരിച്ചത്. കോൺഗ്രസ് കുടുംബങ്ങളിലെ കുട്ടികളെ സമരത്തിനിറക്കാൻ അവർ ശ്രമിച്ചിരുന്നു. വി.സി. കബീർ മാഷ് അന്ന് സ്കൂളിലെ കോൺഗ്രസിന്റെ വിദ്യാർഥി നേതാവായിരുന്നു. അപ്പോഴേക്കും രാഷ്ട്രീയം കുറെക്കൂടി മനസ്സിലാക്കി തുടങ്ങി. അന്ന് നാട്ടിലൊക്കെ പാർട്ടി പ്രവർത്തനത്തിൽ ഇടപെട്ട് തുടങ്ങി. എസ്.എസ്.എൽ.സി കഴിഞ്ഞശേഷം എ.കെ.ജിയുടെ നേതൃത്വത്തിൽ നടത്തിയ കാർഷിക സമരത്തിന്റെ ഭാഗമായി. അന്ന് സംസ്ഥാന അടിസ്ഥാനത്തിൽ വലിയ സമരം നടന്നു. ആ സമരത്തിലാണ് ആദ്യം അറസ്റ്റ് ചെയ്തത്. മൂന്നുമാസം സഖാക്കൾക്കൊപ്പം കണ്ണൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞു.
ആയിരക്കണക്കിന് പേരെയാണ് അന്ന് ജയിലിലടച്ചത്. ഇക്കാലത്ത് നാട്ടിൽ കർഷകത്തൊഴിലാളികളെ സംഘടിപ്പിച്ച് കൂലിക്കുവേണ്ടിയുള്ള സമരങ്ങൾ നടത്തി. പാർട്ടി പ്രവർത്തനത്തിൽ സജീവമാകുന്നതിനിടയിൽ യാദൃച്ഛികമായി കൂട്ടുകാർ പട്ടാളത്തിൽ ചേരുന്നതിന് കണ്ണൂരിലേക്ക് പോകാൻ തീരുമാനിച്ചു. 1962 അവസാനമാണ് സൈന്യത്തിലേക്കുള്ള റിക്രൂട്ട്മെന്റ് നടന്നത്. കൂട്ടുകാരോടൊപ്പം കണ്ണൂരിൽ റിക്രൂട്ട്മെന്റ് നടക്കുന്ന സ്ഥലത്തെത്തി. നാട്ടിൽനിന്ന് പോയ നാലുപേർക്കും സെലക്ഷൻ കിട്ടി. ഞങ്ങളെ ആഗ്രയിലേക്ക് കൊണ്ടുപോയി. ഈ വിവരം വീട്ടിലൊന്നും അറിഞ്ഞിരുന്നില്ല. ഇന്നത്തെപ്പോലെ വിവരം അറിയിക്കാൻ മാർഗം ഉണ്ടായിരുന്നില്ല. ഒരാഴ്ച കഴിഞ്ഞിട്ടാണ് വീട്ടിലേക്ക് പോസ്റ്റുകാർഡിൽ എഴുതി അറിയിക്കുന്നത്. ജീവിതത്തിൽ വീടുവിട്ട് നിന്നിട്ടില്ലാത്തതിന്റെ വേദന മുഴുവൻ അന്ന് അനുഭവിച്ചു. വളരെ കടുപ്പമുള്ള പരിശീലനമാണ് സൈന്യത്തിൽ കിട്ടിയത്. ലഡാക്കിലും അതിർത്തി പ്രദേശങ്ങളിലും ഒക്കെ ഭക്ഷണം കൊണ്ടുപോകുന്ന ജോലിയാണ് ആദ്യം ലഭിച്ചത്.
സൈനികജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വരാനുള്ള കാരണം എന്തായിരുന്നു?
ഉപേക്ഷിച്ചതല്ല. കമ്യൂണിസ്റ്റായതിനാൽ പിരിച്ചുവിട്ടതാണ്. നാട്ടിൽനിന്ന് പൊലീസ് അന്വേഷണ റിപ്പോർട്ട് അവിടെ ലഭിച്ചു. റിപ്പോർട്ടിൽ കമ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ട സമരത്തിൽ പങ്കെടുക്കുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തുവെന്ന് രേഖപ്പെടുത്തിയിരുന്നു. റിപ്പോർട്ട് വായിച്ച ഉന്നത ഉദ്യോഗസ്ഥൻ വിളിപ്പിച്ചു. കമ്യൂണിസ്റ്റ് പാർട്ടിയുമായി ഉണ്ടായിരുന്ന ബന്ധത്തെ കുറിച്ചാണ് ചോദിച്ചത്. അപ്പോൾ ഞാൻ കമ്യൂണിസ്റ്റാെണന്ന കാര്യം തുറന്നുപറഞ്ഞു. പിന്നെ ഏതാനും ദിവസം എല്ലാവരും ആദരിക്കപ്പെടുന്ന വ്യക്തിയായിരുന്നു ഞാൻ. ഏതാനും ദിവസത്തിനുള്ളിൽ എന്റെ പേപ്പറുകളെല്ലാം ശരിയാക്കി. നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റ് എടുത്തുതന്നു. അതോടെ സൈനികജോലി അവസാനിച്ചു. നാട്ടിലെത്തിയപ്പോൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ തിരക്കാണ്. കമ്യൂണിസ്റ്റ് പാർട്ടി 1964ലെ പിളർപ്പിനെ നേരിടുന്ന സമയവുമാണ്. അന്ന് പിളർപ്പിന്റെ പ്രസവവേദനയിലായിരുന്നു പാർട്ടി. അതൊന്നും എനിക്ക് കാര്യമായി മനസ്സിലായിരുന്നില്ല. നാട്ടിലെത്തിയപ്പോൾതന്നെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ സജീവമായി. അത് കഴിഞ്ഞപ്പോൾ പാർട്ടി രണ്ടായി പിളർന്നു സി.പി.ഐയും സി.പി.എമ്മും ആയി. പാർട്ടി പിളർന്നതിന്റെ കാരണം എന്താണെന്ന് അന്ന് മനസ്സിലായിരുന്നില്ല. അടുപ്പമുള്ള സ്നേഹിതർ പലരും സി.പി.ഐയിൽ ആയതുകൊണ്ട് അവർക്കൊപ്പം സി.പി.ഐക്കൊപ്പം നിന്നു. തുടർന്ന് മുഴുവൻസമയ പാർട്ടി പ്രവർത്തനം ഏറ്റെടുത്തു.
പാലക്കാട് അക്കാലത്ത് സി.പി.ഐ ആയിരുന്നോ അതല്ല സി.പി.എം ആയിരുന്നോ കൂടുതൽ അണികളുള്ള പാർട്ടി?
പാലക്കാട് സി.പി.എം തന്നെയായിരുന്നു വലിയ പാർട്ടി. സി.പി.എമ്മിന് അക്കാലത്ത് മൃഗീയ ഭൂരിപക്ഷം ഉണ്ടായിരുന്നു. ഞങ്ങളുടെ നാട്ടിൽ ഞാനും േജ്യഷ്ഠനും അടക്കം ഏതാനും പേർ മാത്രമേ സി.പി.ഐയിൽ ഉണ്ടായിരുന്നുള്ളൂ. അതേസമയം, അറിയപ്പെടുന്ന നേതാക്കന്മാർ ധാരാളം പേർ സി.പി.ഐയിലായിരുന്നു. പക്ഷേ, അണികൾ ഉണ്ടായിരുന്നില്ല. ഇ.പി. ഗോപാലൻ, കോങ്ങശ്ശേരി കൃഷ്ണൻ, ഇ.കെ. രാമൻകുട്ടി, പി.വി. കുഞ്ഞുണ്ണി നായർ, ബാലചന്ദ്രമേനോൻ തുടങ്ങിയ നേതാക്കളാണ് സി.പി.ഐയെ നയിച്ചത്.
1964ൽ പാർട്ടി പിളർന്നപ്പോൾ സി.പി.എമ്മാണ് കൂടുതൽ വിപ്ലവകരമായ ചിന്ത മുന്നോട്ടുവെക്കുന്നതെന്ന തോന്നൽ സമൂഹത്തിൽ നിലനിന്നിരുന്നില്ലേ. എ.കെ.ജി, ഇ.എം.എസ് തുടങ്ങിയ നേതാക്കളുടെ സ്വാധീനം ഉണ്ടായില്ലേ?
ഇ.എം.എസ് ജനം കൂടുതൽ എവിടെ എന്ന് നോക്കിയിട്ട് അങ്ങോട്ട് ചരിഞ്ഞ ആളാണ്. എ.കെ.ജിക്ക് പിളർപ്പിൽ പ്രധാന പങ്കുണ്ടായിരുന്നു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. എ.കെ.ജിയും ഡാങ്കെയും തമ്മിൽ ഭിന്നിപ്പുണ്ടായിരുന്നു. കേന്ദ്രത്തിൽ പ്രതിപക്ഷ നേതാവായി എ.കെ.ജിയും ഡാങ്കെയുമാണ് രണ്ട് ഘട്ടങ്ങളിൽ ഉണ്ടായിരുന്നത്. അവിടെത്തന്നെ അവർ തമ്മിൽ ശീതസമരത്തിൽ ആയിരുന്നു. രാജ്യത്തെ ബൂഷ്വാ വിഭാഗത്തിന്റെ പാർട്ടി അന്ന് കോൺഗ്രസ് ആയിരുന്നു. കോൺഗ്രസിന്റെ വാലായി സി.പി.ഐ തീർന്നു എന്നായിരുന്നു പ്രചാരണം. സാധാരണ ജനങ്ങൾ അത് ഉൾക്കൊള്ളുകയും ചെയ്തു. സി.പി.എം പ്രവർത്തകർ ഒറ്റ വർത്തമാനം മാത്രമാണ് പ്രചരിപ്പിച്ചത്. സി.പി.ഐക്കാർ ഇപ്പോൾ കോൺഗ്രസിന്റെ കൂടെയാണ്. അതിന് എത്ര വിശദീകരണം നൽകിയാലും മറുപടി ആകില്ല. നമ്മളെ കണ്ണിലുണ്ണിപോലെ വിശ്വസിച്ചിരുന്ന സഖാക്കൾപോലും പിന്നെ കണ്ടാൽ മിണ്ടില്ല. വർഗവഞ്ചകരാണ് സി.പി.ഐക്കാർ എന്ന് പറഞ്ഞു. നാടൻശൈലിയിലുള്ള കിംവദന്തിയാണ് അന്ന് പ്രചരിച്ചത്.
അക്കാലത്ത് പാർട്ടിയിൽ താങ്കൾ എന്തെല്ലാം പദവിയാണ് വഹിച്ചത്?
നാട്ടിൽ വന്ന് മുഴുവൻസമയ പ്രവർത്തകനായി. 1968ൽ സംസ്ഥാന കമ്മിറ്റി അംഗമായി. 1980ല് ദേശീയ കൗൺസിൽ അംഗമായി. 1982ൽ എം.എൽ.എയായി. മന്ത്രിയാകുന്നതിനു മുമ്പേ സംസ്ഥാന അസി. സെക്രട്ടറിയായി. പി.കെ. വാസുദേവൻ നായർ സംസ്ഥാന സെക്രട്ടറി ആകുമ്പോഴാണ് ആദ്യമായി അസി. സെക്രട്ടറി ആകുന്നത്. മന്ത്രിസ്ഥാനം കഴിഞ്ഞപ്പോൾ വെളിയം ഭാർഗവനോടൊപ്പം അസി. സെക്രട്ടറിയായി. ഏതാണ്ട് രണ്ട് പതിറ്റാണ്ടിലധികം പാർട്ടി സെന്ററിന്റെ ചുമതലയിലായിരുന്നു.
മന്ത്രിസ്ഥാനം കഴിഞ്ഞപ്പോൾ വീണ്ടും സംഘടനയിൽ അസി. സെക്രട്ടറിയായോ?
വെളിയം ഭാർഗവൻ സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോൾ സി.എൻ. ചന്ദ്രനും ഞാനുമായിരുന്നു അസിസ്റ്റന്റ് സെക്രട്ടറിമാർ. ഇപ്പോഴും ഏറ്റവും ആത്മബന്ധമുള്ള സഖാവ് സി.എൻ. ചന്ദ്രനാണ്. ഞങ്ങൾ ഒരുമിച്ച് കുറെക്കാലം ഉണ്ടായിരുന്നു. യാത്രയും താമസവുമെല്ലാം ഒരുമിച്ചായിരുന്നു. കാണാൻ വരുന്ന ആളുകളോട് ഇസ്മയിലിനെ കാണാനാണ് ആശാൻ (വെളിയം) പറഞ്ഞിരുന്നത്. അവസാനകാലത്ത് അദ്ദേഹം തീരെ അവശനായിരുന്നു. അക്കാലത്ത് സെക്രട്ടറിയുടെ ചുമതല ഞാനാണ് വഹിച്ചത്. പിന്നീടാണ് പന്ന്യൻ രവീന്ദ്രൻ സെക്രട്ടറിയായത്. അന്നും സംസ്ഥാന സെക്രട്ടറിയാകാൻ എന്റെ പേര് വന്നിരുന്നു. ഞാൻ സ്വയം ഒഴിയുകയായിരുന്നു. അതിനുശേഷം പാർട്ടിക്കുള്ളിൽ വലിയ ലോബിയിങ് വന്നു. അതിലൊന്നും തലെവച്ചുകൊടുക്കാൻ ഞാൻ പോയില്ല. സംസ്ഥാന സെക്രട്ടറിയാകാൻ എന്റെ പേര് ചർച്ച ചെയ്തിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയിൽ മത്സരത്തിലൂടെ സെക്രട്ടറിയായ ആളാണെന്ന പേര് എനിക്ക് വേണ്ട. അതിനാലാണ് ഒഴിവായത്. സമ്മേളനത്തിൽ കാനം രാജേന്ദ്രൻ സെക്രട്ടറിയായി.
സി.പി.ഐക്കുള്ളിൽ രണ്ട് ഗ്രൂപ്പുകൾ നിലവിലുണ്ടെന്ന മാധ്യമവാർത്തകൾ ഉണ്ടല്ലോ. അങ്ങനെ പ്രവർത്തനം നടന്നിരുന്നോ?
ഗ്രൂപ്പ് ഒന്നുമില്ല. ചില നിലപാടുകൾ എടുക്കുന്നുണ്ട്. പാർട്ടിക്കുള്ളിൽ വ്യത്യസ്തമായ നിലപാടുകൾ ഉണ്ടാകും. ആ നിലപാടുകളോട് യോജിക്കുന്നവർ പിന്തുണ നൽകാറുണ്ട്. ചില മൂല്യങ്ങളിൽ ഉറച്ചുനിന്നാണ് നിലപാട് സ്വീകരിക്കുന്നത്. 1960കൾ മുതൽ ഒരുപാട് മേഖലകളിൽ ഞാൻ പ്രവർത്തനം നടത്തി. പ്രവർത്തനരംഗത്ത് പ്രതിസന്ധികൾ നേരിട്ടിട്ടുണ്ട്. അപ്പോഴൊന്നും നിലപാടിൽനിന്ന് വ്യതിചലിച്ചിട്ടില്ല. അതിൽ വിട്ടുവീഴ്ചയില്ല. അത് ചിലർക്ക് ഇഷ്ടപ്പെടാതെ വരും. അതിന്റെ ഭാഗമായി വിയോജിപ്പുകൾ ഉണ്ടാകും. കമ്യൂണിസ്റ്റ് പാർട്ടി ഒറ്റ പാർട്ടിയാണ്. ഞങ്ങൾ എല്ലാവരുംകൂടി ഉണ്ടാക്കിയ പാർട്ടിയാണ്.
യുവതലമുറയെ ആകർഷിക്കാൻ കഴിയാത്ത പാർട്ടിയായി കമ്യൂണിസ്റ്റ് പാർട്ടികൾ. അവർക്കു മുന്നിൽ പ്രത്യേകിച്ച് ഒന്നും മുന്നോട്ടുവെക്കാനില്ല..?
കമ്യൂണിസ്റ്റ് പാർട്ടിയിലേക്ക് ഒരു ഘട്ടത്തിൽ യുവാക്കളുടെയും വിദ്യാർഥികളുടെയും വലിയ ഒഴുക്കുണ്ടായിരുന്നു. ഇന്ന് അത്രത്തോളം വലിയ ഒഴുക്കില്ല. രാജ്യത്തെ യുവജനതക്കുവേണ്ടി പ്രധാനപ്പെട്ട പല ഡിമാൻഡുകളും ഉയർത്തിക്കൊണ്ടുവന്നത് എ.ഐ.വൈ.എഫ് ആണ്. തൊഴിൽ അല്ലെങ്കിൽ ജയിലിൽ എന്ന മുദ്രാവാക്യം ഉയർത്തി. ആ രീതിയിലുള്ള ഒരു വർക്കിലേക്ക് ഇപ്പോൾ പാർട്ടി പോകുന്നില്ലെന്നത് സത്യമാണ്.
കമ്യൂണിസ്റ്റ് പാർട്ടി നേതാക്കൾക്ക് മുതലാളിമാരുമായുള്ള ബന്ധം വളരെ ശക്തമായ ഒരു കാലമല്ലേ. അത് സംബന്ധിച്ച് പാർട്ടിക്കുള്ളിൽ വിമർശനങ്ങളുണ്ടോ?
നമ്മുടെ സാമൂഹിക സാഹചര്യങ്ങൾക്ക് ഏറെ മാറ്റം ഉണ്ടായിട്ടുണ്ട്. അങ്ങനെ വരുമ്പോൾ അവരുടേതായ ആവശ്യങ്ങൾക്ക് വേണ്ടി മുതലാളിമാർക്ക് വേണ്ടി പല വിട്ടുവീഴ്ചകളും ചെയ്യേണ്ടിവരും. അവിടെ രാഷ്ട്രീയ നിലപാടുകൾ പലതും മാറ്റിവെക്കേണ്ടി വരും. സാമ്പത്തികമായി ഉന്നതനിലവാരത്തിലുള്ളവർ കാര്യസാധ്യത്തിനായി അധികാരമുള്ളവരെ സമീപിക്കാറുണ്ട്. അവരുമായി സൗഹൃദം നിലനിർത്താൻ ഒരു ചെറിയ സഹായം ചെയ്തുകൊടുത്താൽ എന്ത് എന്ന വിചാരം അധികാരത്തിലുള്ളവർക്കുമുണ്ട്. അവിടെ നിലപാടുകളിൽ അൽപം വ്യത്യാസപ്പെടുത്തുന്നു. അത് വലിയ മൂല്യച്യുതിയാണ്. അത് സി.പി.എമ്മിനും സി.പി.ഐക്കും സംഭവിക്കുന്നുണ്ട്. അതിനോടൊന്നും ഞാൻ യോജിക്കുന്നില്ല. മുതലാളിമാരുമായി സൗഹൃദത്തിൽ ആവണ്ട എന്ന നിലപാടും ഇല്ല. അവരുമായി നല്ല സൗഹൃദം പുലർത്തുന്ന ആളാണ്. എന്നാൽ, ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ പറ്റില്ല എന്ന് അവരോട് മുഖത്തുനോക്കി പറയും.
സി.പി.ഐക്കുള്ളിൽ ഇത്തരം വിഷയങ്ങൾ ഗൗരവപൂർവം ചർച്ചചെയ്യുന്നുണ്ടോ?
നേരത്തേ ഇക്കാര്യങ്ങളൊക്കെ ചർച്ചചെയ്തിരുന്നു. ഇപ്പോൾ ഏറെ പേർക്കും സ്വാർഥതാൽപര്യമാണ്. അവനവന്റെ സ്ഥാനമാനങ്ങളാണ് പ്രധാനം. അത് കഴിഞ്ഞാണ് പാർട്ടി.
അന്യവർഗ ചിന്താഗതി കമ്യൂണിസ്റ്റ് പാർട്ടിയെ സ്വാധീനിക്കുന്നുണ്ടോ?
ഉണ്ട്. ഞാൻ ഇപ്പോൾ പാർട്ടി പദവിയിൽനിന്നെല്ലാം ഒഴിവായി. ജില്ലാ കമ്മിറ്റിയിൽ മാത്രമേയുള്ളൂ. സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കാൻ അനുമതി ചോദിച്ചിരിക്കുകയാണ്. 75 വയസ്സ് കഴിഞ്ഞവരെ ദേശീയ-സംസ്ഥാന കമ്മിറ്റികളിൽനിന്ന് ഒഴിവാക്കാൻ പാർട്ടി തീരുമാനിച്ചിരുന്നു. എനിക്ക് ഏതാണ്ട് ഏഴു പതിറ്റാണ്ടോളം പാർട്ടി പ്രവർത്തനത്തിന്റെ അനുഭവമുണ്ട്. അതിൽ രണ്ട് പതിറ്റാണ്ട് പാർട്ടി സെന്റർ കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചത്. അത്രയും അനുഭവപരിചയമുള്ളവർ ഇന്ന് പാർട്ടിയിൽ കുറവാണ്.
(അവസാനിച്ചു)