മാറുന്ന കാലവും കാഴ്ചകളും
ആത്മീയ നേതാവ്, പ്രഭാഷകൻ, എഴുത്തുകാരൻ, സംഘാടകൻ, സാംസ്കാരിക നേതാവ് തുടങ്ങി നിരവധി വിശേഷണങ്ങൾക്കുടമയാണ് ഗുരുരത്നം ജ്ഞാനതപസ്വി. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറിയായും സാമൂഹിക പ്രവർത്തകൻ എന്നനിലയിലും രാജ്യത്തുടനീളം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മതേതര ആത്മീയതയുടെ പ്രചാരണത്തിനും നേതൃത്വം നൽകി ആളുകളുടെ ഹൃദയത്തിൽ അദ്ദേഹമുണ്ട്. നിലവിലെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളിൽ തന്റെ നിലപാടുകൾ പങ്കുവെക്കുകയാണ് അദ്ദേഹം
camera_altഗുരുരത്നം ജ്ഞാനതപസ്വി
കേരളത്തിൽ അടുത്തിടെയായി ഉയരുന്ന സാമുദായിക ഐക്യത്തെ കുറിച്ച് അഭിപ്രായമെന്താണ്? വർഗീയ പ്രസ്താവനകളെ എങ്ങനെ കാണുന്നു?
സാമുദായിക സംഘടന കൂട്ടായ്മകൾ സ്വാഭാവികവും ജനാധിപത്യപരവുമാണ്. സാമുദായിക അടിസ്ഥാനത്തിലുള്ള പങ്കുവെപ്പുകൾ കാലങ്ങളായി നിലവിലുണ്ട്. അതേസമയം, അടുത്തിടെ ഉയർന്നുവരുന്ന ചില പ്രസ്താവനകൾ ഒഴിവാക്കേണ്ടതാണ്. അവകാശ സംരക്ഷണത്തിന്റെ പേരിൽ സംസാരിക്കുമ്പോഴും, സമൂഹ സൗഹാർദം തകരുന്ന തരത്തിലുള്ള ഭാഷയും സമീപനവും ഒഴിവാക്കണം.
പൊതുസമൂഹത്തിന്റെ സമതുലിതാവസ്ഥ നിലനിർത്തുന്ന രീതിയിലായിരിക്കണം ഇടപെടലുകൾ. അഭിപ്രായ സ്വാതന്ത്ര്യവും ജനാധിപത്യ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുപോലെ തന്നെ, സമൂഹ സൗഹാർദവും പരസ്പര ബഹുമാനവും ഉറപ്പാക്കുന്നതും പ്രധാനമാണ്. കേരളത്തിന്റെ ശക്തി അതിന്റെ സാമൂഹിക പുരോഗതിയിലും മതേതര പാരമ്പര്യത്തിലും തന്നെയാണ്. ആ പൈതൃകം സംരക്ഷിക്കപ്പെടേണ്ടത് രാഷ്ട്രീയ നേതാക്കളുടെയും സാമൂഹിക സംഘടനകളുടെയും പൊതുസമൂഹത്തിന്റെയും കൂട്ടായ ഉത്തരവാദിത്തമാണ്.
ആത്മീയ നേതാക്കൾ രാഷ്ട്രീയത്തിൽ ഇടപെടുന്നതുമായി ബന്ധപ്പെട്ട നിലപാട്?
രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെടാനുള്ള സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കിലും, ഞാൻ ആ വഴിയിൽനിന്ന് മാറിനിൽക്കുകയാണ്. അതുകൊണ്ട് എന്റെ പ്രാധാന്യം കുറയുന്നുവെന്നൊരു ചിന്ത എനിക്കില്ല. എന്റെ സ്ഥലം അവിടെയല്ലെന്നത് എനിക്ക് വ്യക്തമായി അറിയാം. രാഷ്ട്രീയത്തിന്റെ അതിപ്രസരം മതത്തിലും അതുപോലെതന്നെ തിരിച്ചുമുണ്ട്. പലപ്പോഴും മത-സമുദായ നേതാക്കൾ നിശ്ചയിക്കുന്ന അജണ്ടകളുടെ പിന്നാലെയാണ് സമൂഹവും ഭരണവും സഞ്ചരിക്കുന്നതെന്ന വാദം പ്രബലമാണ്. അത്തരമൊരു സാഹചര്യത്തിൽ, നിഷ്പക്ഷമായ ശബ്ദത്തിന് കൂടുതൽ പ്രസക്തിയുെണ്ടന്നു കരുതുന്നു. സമൂഹത്തോട് നല്ലത് പറയാൻ ആരുടെയെങ്കിലും പക്ഷം പിടിക്കേണ്ടതില്ല. ഒരു വിഭാഗത്തിന്റെയും വക്താവാകാൻ ആഗ്രഹമില്ല. ആത്മീയതയുടെ ശക്തി രാഷ്ട്രീയ സ്വാധീനത്തിലോ വോട്ട് ബാങ്കിലോ ഒന്നുമല്ല എന്ന് വിശ്വസിക്കുന്നു.
താങ്കൾക്ക് രാഷ്ട്രീയമുണ്ടോ?
ആർക്കാണ് രാഷ്ട്രീയമില്ലാത്തത്? ഓരോ മനുഷ്യനും നിലപാടുണ്ടാകും, അതുതന്നെയാണ് എന്റെയും രാഷ്ട്രീയം. അത് ചിലപ്പോൾ വ്യക്തി കേന്ദ്രീകൃതമായിരിക്കും. ചിലപ്പോൾ മൂല്യങ്ങളും നിലപാടുകളും അടിസ്ഥാനമാക്കിയായിരിക്കും. എന്നാൽ, ഞാൻ രാഷ്ട്രീയ പ്രസ്താവനകൾ നടത്താറില്ല.
രാഷ്ട്രീയപരമായ സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ, എന്റെ മനസ്സിലുണ്ടായ അഭിപ്രായം തുറന്നുപറയാറുണ്ട്. പക്ഷേ അതിനെ അനുകൂലമായോ പ്രതികൂലമായോ ആർക്കും ഉപയോഗിക്കാൻ അവസരം നൽകാറില്ല. പക്ഷപാതമില്ലാത്ത നിലപാടാണ് എന്റെ ശക്തി.
സ്വതന്ത്രമായി ചിന്തിക്കുന്നത്, ഒരു നിലപാടില്ലായ്മയാണെന്ന് തോന്നുന്നില്ല. ഒരാളുടെയും പക്ഷം പിടിക്കാതിരിക്കുക തന്നെയാണ് ചിലപ്പോൾ ഏറ്റവും വ്യക്തമായ നിലപാട്. പരസ്പരം പോർമുഖം തുറക്കുന്ന ഇടങ്ങളിൽ, ആരെങ്കിലും സമത്വത്തിന്റെ ശബ്ദമായി നിൽക്കേണ്ടതില്ലേ? വിഭജനത്തിന്റെ ശബ്ദങ്ങൾ ശക്തമാകുമ്പോൾ, ബന്ധത്തിന്റെ ശബ്ദം അതിനേക്കാൾ ശക്തമാകണം. എനിക്ക് ആരുടെയും വക്താവാകേണ്ട ആവശ്യമില്ല. സമൂഹത്തിന്റെ ശാന്തിയും സൗഹൃദവുമാണ് പ്രധാനം. പക്ഷം പിടിക്കാത്തത് ഭയമല്ല; അത് ബോധപൂർവമായ തെരഞ്ഞെടുപ്പാണ്.
എല്ലാ വേദികളിലും സ്വാമി സജീവമാണ്. എങ്ങനെയാണ് അത് സാധിക്കുന്നത്?
എല്ലാവരുടെയും ഇടയിൽ നിൽക്കാൻ കഴിയുന്നത് വിശ്വാസത്തിന്റെ അടയാളമാണ്. പ്രത്യേകിച്ചൊരു കണക്കുകൂട്ടലോ തന്ത്രമോ ഇക്കാര്യത്തിലില്ല. എന്തുകൊണ്ടോ എല്ലാവരും വിളിക്കുന്നു, എല്ലാവരുമായും സഹകരിക്കുന്നു. ഞാൻ എന്റെ നിലപാടുകൾ പറയും. എനിക്ക് വേദിയല്ല, സന്ദേശമാണ് പ്രധാനം. കൂട്ടായ്മ പ്രധാനമല്ല, സൗഹൃദമാണ് പ്രധാനം. എല്ലാ വേദികളിലും സാന്നിധ്യമുണ്ടെങ്കിലും, ഒരു വേദിയുടെയും ബന്ധനത്തിൽ ഞാൻ ഇല്ല.
മുനമ്പം-വഖഫ് സമരത്തിലെ ഇടപെടൽ ഇതുപോലുള്ള കാര്യങ്ങളുടെ തുടർച്ചയാണോ?
ആ സമര സ്ഥലത്തും പോയിരുന്നു. അതും പക്ഷംപിടിക്കലല്ല. എവിടെയായാലും ആശങ്കയിലായ ജനങ്ങൾ ഉണ്ടാകും. അവരുടെ വേദന കേൾക്കുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല. കേൾക്കുന്നത് പിന്തുണയല്ല, മനുഷ്യധർമമാണ്. സമരമേഖലയിൽ എത്തുന്നത് സംഘർഷം കൂട്ടാനല്ല, സംവാദത്തിന് വഴിയൊരുക്കാനാണ്.
വിഴിഞ്ഞം സമരപ്പന്തലിലേക്കുള്ള താങ്കളുടെ സന്ദർശനം വ്യാപക ചർച്ചയായി
ഞാൻ പോയത് അവിടെ ആശങ്കയിലായിരുന്ന ജനങ്ങളുടെ ഇടയിലേക്കാണ്. സമരമുഖത്ത് പരിക്കേറ്റവരെയും കണ്ടു. പ്രതികരണം എങ്ങനെയായാലും പോകണമെന്ന് ഞാൻ തീരുമാനിച്ചു. തിരുവനന്തപുരത്തെ മറ്റ് മതനേതാക്കളോടൊപ്പം ഇറങ്ങിപ്പോയതും അതുകൊണ്ടാണ്. അതേസമയം, തെറ്റിദ്ധാരണക്കുള്ള സാഹചര്യമുണ്ടായി. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ അന്തർധാരക്ക് ചൂട്ടുപിടിക്കുകയാണെന്ന് ചിലർ പ്രചരിപ്പിച്ചു. അതിന് ഒരു അടിസ്ഥാനവും ഉണ്ടായിരുന്നില്ല. വികസനം വരുമ്പോൾ സമാനമായ പ്രശ്നങ്ങൾ ഉയരുന്നത് സ്വാഭാവികമാണ്. പക്ഷേ, വികസനത്തിന്റെ പേരിൽ ജനങ്ങളുടെ ആശങ്ക അവഗണിക്കരുത്; ജനങ്ങളുടെ പേരിൽ വികസനം പൂർണമായി തള്ളിക്കളയുകയും ചെയ്യരുത്.
എങ്ങനെയാണ് ശാന്തിഗിരി പോലൊരു ആശ്രമത്തിന്റെ അമരക്കാരനാകുന്നത്?
അത് സംഭവിച്ചു. അതെങ്ങനെ എന്നതിനെക്കാൾ, അതിന്റെ പിന്നിലെ നിയോഗമാണ് എനിക്ക് പ്രധാനപ്പെട്ടത്. ഇത് എന്റെ തെരഞ്ഞെടുപ്പ് മാത്രമായിരുന്നില്ല; ഒരുവിധത്തിൽ അത് ഒരു വിളിയായിരുന്നു, ഒരു നിയോഗം. ഇത്രയും വലിയൊരു ആശയത്തിന്റെയും പാരമ്പര്യത്തിന്റെയും മുന്നിൽ നിൽക്കാൻ വേണ്ട യോഗ്യത എനിക്കുണ്ടോ എന്ന ചോദ്യമൊക്കെ എപ്പോഴും ഉള്ളിൽ ഉയരും. വ്യക്തിപരമായി നോക്കുമ്പോൾ അതിന് ഞാൻ പൂർണമായ അർഹനാണെന്ന് എനിക്ക് തോന്നാറില്ല. പക്ഷേ, ഈ പാതയിൽ നടക്കാൻ ധൈര്യം നൽകിയതും ചുമതല ഏറ്റെടുക്കാൻ കരുത്തു നൽകിയതും ഗുരുകൃപയും ദൈവാനുഗ്രഹവുമാണ്. ഇത് ഒരു സ്ഥാനമല്ല, സേവനമാണ്. ഒരു അധികാരമല്ല, ഉത്തരവാദിത്തമാണ്. എനിക്കുള്ളത് കഴിവിനെക്കാൾ വിശ്വാസമാണ്. എന്നെക്കാൾ വലിയ ആശയത്തിനുവേണ്ടി ജീവിക്കാൻ അവസരം ലഭിച്ചതാണ് എന്റെ ഭാഗ്യം.
തലസ്ഥാനത്തെ മതാതീത കൂട്ടായ്മയുടെ അമരക്കാരനെന്ന നിലയിൽ മതസൗഹാർദ പ്രവർത്തനങ്ങളെ എങ്ങനെ വിലയിരുത്തുന്നു?
തലസ്ഥാനത്തിലെ മതസൗഹൃദം പലപ്പോഴും പൊതുജനമധ്യത്തിൽ വലിയ ചർച്ചയാകുന്നു. ഇന്നത്തെ സാഹചര്യത്തിൽ അത് എങ്ങനെ നിലനിർത്തുന്നു എന്ന ചോദ്യവും ഉയരുന്നു. ഏകപക്ഷീയ പ്രസ്താവനകൾ വരുമ്പോഴും സാമൂഹിക ധ്രുവീകരണം ശക്തമാകുമ്പോഴും സാമൂഹിക മാധ്യമങ്ങളിലും മാധ്യമങ്ങളിലും വർഗീയ സംഘർഷങ്ങൾ ഉയരുമ്പോഴും സൗഹൃദം നിലനിർത്തുന്നത് എളുപ്പമല്ല.
എന്നാൽ, അതാണ് കാലഘട്ടത്തിന്റെ ഏറ്റവും വലിയ ആവശ്യം. എല്ലാ മതങ്ങളെയും ചേർത്തുപിടിക്കുന്ന സമീപനമാണ് ഇന്നത്തെ സമൂഹത്തിന് വേണ്ടത്. പ്രതികരണത്തിന്റെ ഭാഷയല്ല, സഹവർത്തിത്വത്തിന്റെ ഭാഷയാണ് സമൂഹത്തെ രക്ഷിക്കുന്നത്.
ഇത് തുടങ്ങിയപ്പോൾ പലരും പരിഹസിച്ചു.
ഇഫ്താർ, ഓണം, ക്രിസ്മസ് സംഗമവേദികൾ ആരംഭിച്ച ആദ്യകാലങ്ങളിൽ പലരും വരാൻ മടിച്ചു. സംശയങ്ങളും തെറ്റിദ്ധാരണകളും ഉണ്ടായിരുന്നു.
എന്നാൽ സമയം തെളിയിച്ചു, ഈ സൗഹൃദവേദികൾ ഒരൗപചാരിക പരിപാടി മാത്രമല്ല; വിശ്വാസത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും പാലങ്ങളാണ് എന്ന്. ഇന്ന് രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെ എല്ലാവരും അതിനെ ഏറ്റെടുത്തിരിക്കുന്നു. മതസൗഹൃദം ഒരു ‘തലസ്ഥാന മാതൃക’യായി ഉയർന്നിട്ടുണ്ട്. ഇതിൽ നിരവധി വ്യക്തിത്വങ്ങളുടെ വലിയ പങ്കുണ്ട്. ക്ലീമിസ് കത്തോലിക്കാ ബാവ, പാളയം ഇമാം, മറ്റ് മത-സാമൂഹിക-രാഷ്ട്രീയ നേതാക്കൾ എന്നിവർ ചേർന്നുണ്ടാക്കിയ കൂട്ടായ ശ്രമംതന്നെയാണ് ഈ അന്തരീക്ഷം സൃഷ്ടിച്ചത്. വ്യത്യാസങ്ങൾ സ്വാഭാവികമാണ്; പക്ഷേ, വൈരാഗ്യം അനാവശ്യമാണ്. മതം വേർതിരിക്കാനല്ല മനുഷ്യരെ ചേർക്കാനാണ്. സൗഹൃദം ഒരു ചടങ്ങല്ല, നിലപാടാണ്. അതിനെ സംരക്ഷിക്കുകയും വളർത്തുകയും ചെയ്യുന്നത് നമ്മുടെ തലമുറയുടെ ഉത്തരവാദിത്തമാണ്.
കരുണാകര ഗുരുവിന്റെ ആശയങ്ങൾക്ക് ഇന്നത്തെ കാലത്തെ പ്രസക്തിയെക്കുറിച്ച് വിശദമാക്കാമോ?
ഗുരുവിന്റെ ആശയങ്ങളുടെ കാലിക പ്രസക്തി ഇന്ന് ഗൗരവമുള്ളതാണ്. ലോകം ആശങ്കകളുടെയും സംഘർഷങ്ങളുടെയും വിഭജനങ്ങളുടെയും ഇടയിലൂടെ കടന്നുപോകുമ്പോൾ, മുന്നോട്ടുവെച്ച സന്ദേശം മതപരിധികളിൽ ഒതുങ്ങുന്നതല്ല. അത് സ്വതന്ത്രവും സർവമാനവികവുമായ ദർശനമാണ്.
ആ ചിന്ത ഒരു മതശാസ്ത്ര പാഠമല്ല, ശാന്തിമന്ത്രമാണ്. മനുഷ്യനെ മനുഷ്യനായി തിരിച്ചറിയാൻ പഠിപ്പിക്കുന്ന ആത്മീയബോധം. മുറിവേൽക്കുന്ന ലോകത്തിന് ഉദ്ബോധനത്തിന്റെ മരുന്നാണ് ആ സന്ദേശം. വൈരാഗ്യം വളരുന്ന ഇടങ്ങളിൽ കരുണയുടെ വിത്ത് വിതക്കുന്ന ശക്തി അതിലുണ്ട്. വിഭജനം ഉയരുന്നവേളയിൽ ഏകത്വത്തിന്റെ വഴികാട്ടിയാണ് അത്. കരുണയും സത്യവും സമത്വവും ആധാരമാക്കിയ ആ ദർശനം ഇന്നത്തെ കാലഘട്ടത്തിൽ മാനസികശാന്തിക്കും സാമൂഹിക സമാധാനത്തിനും അനിവാര്യമാണ്.
.
