Begin typing your search above and press return to search.
proflie-avatar
Login

ന്യൂ പ്രിന്റിങ് ഹൗസ്: ‘ഭാരതചന്ദ്രിക’ക്ക് സ്വന്തമായൊരു പ്രസ്

ന്യൂ പ്രിന്റിങ് ഹൗസ്:   ‘ഭാരതചന്ദ്രിക’ക്ക്   സ്വന്തമായൊരു പ്രസ്
cancel

അധ്യായം -8 ഹലീമാ ബീവിയുടെ ചിലകാല സ്വപ്നമായിരുന്നു ‘ഭാരതചന്ദ്രിക’ക്ക് സ്വന്തമായൊരു പ്രസ് വേണമെന്നത്. വെല്ലുവിളികൾ നിറഞ്ഞതായിരുന്നു അതിനുവേണ്ടിയുള്ള ശ്രമങ്ങളൊക്കെയും. സാമ്പത്തിക സഹായത്തിനു വേണ്ടി പലയാളുകളോട് അപേക്ഷിച്ചു. ഒടുവിൽ ദീർഘനാളത്തെ പ്രയത്നത്തിനൊടുവിൽ ആ സ്വപ്നം പൂവണിയിക്കാൻ ഹലീമാ ബീവിക്ക് സാധിച്ചു. അടൂർ കേന്ദ്രമാക്കിക്കൊണ്ട് ‘മുസ്ലിം വനിതാ പ്രസ്’ ആരംഭിച്ചുവെങ്കിലും അധികകാലം നടത്തിക്കൊണ്ടുപോകാൻ സാധിച്ചില്ല....

Your Subscription Supports Independent Journalism

View Plans

അധ്യായം -8

ഹലീമാ ബീവിയുടെ ചിലകാല സ്വപ്നമായിരുന്നു ‘ഭാരതചന്ദ്രിക’ക്ക് സ്വന്തമായൊരു പ്രസ് വേണമെന്നത്. വെല്ലുവിളികൾ നിറഞ്ഞതായിരുന്നു അതിനുവേണ്ടിയുള്ള ശ്രമങ്ങളൊക്കെയും. സാമ്പത്തിക സഹായത്തിനു വേണ്ടി പലയാളുകളോട് അപേക്ഷിച്ചു. ഒടുവിൽ ദീർഘനാളത്തെ പ്രയത്നത്തിനൊടുവിൽ ആ സ്വപ്നം പൂവണിയിക്കാൻ ഹലീമാ ബീവിക്ക് സാധിച്ചു.

അടൂർ കേന്ദ്രമാക്കിക്കൊണ്ട് ‘മുസ്ലിം വനിതാ പ്രസ്’ ആരംഭിച്ചുവെങ്കിലും അധികകാലം നടത്തിക്കൊണ്ടുപോകാൻ സാധിച്ചില്ല. ഭർത്താവിന് ജോലിസംബന്ധമായി തിരുവല്ലയിൽ താമസിക്കേണ്ടിവന്നതിനാൽ അടൂരിലെ പ്രസ് പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയും താമസം തിരുവല്ലയിൽ സ്ഥിരമാക്കുകയും ചെയ്തകാര്യം സൂചിപ്പിച്ചിരുന്നുവല്ലോ? ‘ഭാരതചന്ദ്രിക’ ആരംഭിച്ച വേളയിൽ അച്ചടിയും മറ്റുകാര്യങ്ങളും പുറത്താണ് ചെയ്തിരുന്നതെങ്കിലും സ്വന്തമായൊരു അച്ചുകൂടമെന്ന ആഗ്രഹം അവർ വെച്ചുപുലർത്തിയിരുന്നു.

അതിലേക്കായി സമുദായസ്നേഹികളുടെയും പത്രബന്ധുക്കളുടെയും സഹായമഭ്യർഥിച്ചുകൊണ്ടുള്ള കുറിപ്പുകളും പ്രത്യക്ഷപ്പെട്ടു. ‘ഭാരതചന്ദ്രിക’ രണ്ടാം വാല്യത്തിലേക്ക് കടക്കുന്ന വേളയിൽ (1944 ഡിസംബർ 25) സ്വന്തമായൊരു പ്രസ് എന്ന ആഗ്രഹം ഹലീമാ ബീവി പങ്കുവെക്കുന്നുണ്ട്: “രണ്ടാം വാല്യം ആരംഭിക്കുമ്പോൾ ‘ഭാരതചന്ദ്രിക’ ഒരു ദിനപത്രമാക്കണമെന്നുള്ള ഞങ്ങളുടെ ആഗ്രഹം സ്വന്തം പ്രസിന്‍റെ അഭാവത്താൽ സാധിച്ചില്ലെങ്കിലും രണ്ടാം വയസ്സ് പൂർത്തിയാക്കുന്നതിനുമുമ്പ് സ്വന്തം പ്രസിൽനിന്നും മുദ്രണം സാധിക്കുന്നതിനും ദിനപത്രമാക്കുന്നതിനും കഴിയുമെന്നാണ് ഞങ്ങളുടെ വിശ്വാസം.”

സാമ്പത്തിക പ്രയാസത്താൽ തട്ടിത്തടഞ്ഞുനീങ്ങുമ്പോഴും തന്റെ പത്രിക അച്ചടിക്കാനായി അപ്പോഴും അവർ സ്വന്തം പ്രസുണ്ടാകണമെന്ന ആഗ്രഹം നിലനിർത്തി. ഇക്കാലത്ത് ആലപ്പുഴയിൽനിന്നും എ. അലി ബാവ എന്ന വ്യക്തി ‘ഭാരതചന്ദ്രികയുടെ അഭ്യർഥന മുസ്ലിം സമുദായം ശ്രമിക്കട്ടെ’ എന്ന തലക്കെട്ടോടു കൂടിയ ഒരു കുറിപ്പ് പത്രാധിപർക്ക് അയച്ചു. ആ കുറിപ്പ് ‘ഭാരതചന്ദ്രിക’യിൽ പ്രസിദ്ധീകരിച്ചു വന്നു: ‘‘പറയത്തക്ക യാതൊരു മൂലധനവും കൂടാതെ കഴിഞ്ഞ ഏഴ് വർഷക്കാലമായി സുതുത്യർഹമായും നിസ്വാർഥമായും പത്രപ്രവർത്തനം നടത്തി പ്രശംസാർഹമായ ഒരു സേവനം അനുഷ്ഠിക്കുന്ന പത്രാധിപയെ കുറിച്ചും അവരുടെ സ്ഥൈര്യചിത്തത്തെ പറ്റിയും തോന്നിയുള്ള ഉത്തമവിശ്വാസത്തെ സമാദരിച്ചാണ് ഈയൊരഭ്യർഥന പുറപ്പെടുവിക്കാൻ സ്വയം നിർബന്ധിതനായത്.

ആദർശപരമായും ഉത്തരവാദിത്തബോധത്തോടുകൂടിയും രാജ്യത്തെയും സമുദായത്തെയും ഒന്നുപോലെ സേവിച്ചുകൊണ്ടിരിക്കുന്ന ‘ഭാരതചന്ദ്രിക’യും ‘മിത്ര’വും നമ്മുടെ സമുദായ മധ്യത്തിൽ വലിഞ്ഞിഴയുകയാണ് ചെയ്യുന്നത് എന്ന് സലജ്ജം തുറന്നുപറഞ്ഞുകൊള്ളുന്നു. ‘ഭാരതചന്ദ്രിക’ ഇപ്പോൾ 12 മാസക്കാലമായിട്ട് ഒരു ലക്കംപോലും മുടങ്ങാതെ കൃത്യസമയത്ത് തന്നെ പുറപ്പെടുവിക്കാനിടയാക്കിയത് അതിന്‍റെ പ്രവർത്തകരുടെ സാമർഥ്യം ഒന്നുമാത്രമാണെന്നും, ശരിയായ ഒരു സാമ്പത്തിക സ്ഥിതിയല്ലെന്നും ഏവർക്കും അറിയാവുന്ന പരമർഥമാണ്. ഒരു പ്രസിന്‍റെ അഭാവംമൂലം അതിലുണ്ടായിക്കൊണ്ടിരിക്കുന്ന വൈഷമ്യങ്ങളെ ചൂണ്ടിക്കാണിച്ചും ഉദാരമതികളുടെ സഹായസഹകരണങ്ങൾ അഭ്യർഥിച്ചുകൊണ്ടും എട്ടാം ലക്കം പത്രത്തിൽ ചെയ്തിരുന്ന അഭ്യർഥനയെ ദയാനിധികളായ സഹോദരങ്ങളുടെ പ്രത്യേക ശ്രദ്ധക്ക് ഞാൻ ഒന്നുകൂടി വിഷയീഭവിച്ചുകൊള്ളുന്നു... സമുദായത്തിന്റെ ഉൽക്കർഷത്തിനു വേണ്ടി ശ്രമിക്കുവാൻ അതിനെ ആത്മാർഥമായി സഹായിച്ച് സ്വന്തമായി ഒരു പ്രസും ഉപകരണങ്ങളുമുണ്ടാക്കി അതിവിദൂരഭാവിയിൽ ഭാരതചന്ദ്രികയെ ഒരു ദിനപത്രമായി പ്രതീക്ഷിക്കാം.” 27

രണ്ടാം ലോകയുദ്ധവും തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യവും തീർത്ത ആ കെട്ടകാലത്ത് പിന്നെയും നീണ്ടനാൾ കാത്തിരുന്നു സ്വന്തം പ്രസിനായി. 1945 ഏപ്രിൽ 30ന് പുറത്തുവന്ന ആഴ്ചപ്പതിപ്പിൽ ‘ഭാരതചന്ദ്രിക’യുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഹലീമാ ബീവി എഴുതി: “മലയാളക്കരയിലെ മുസ്ലിംകൾക്ക് മുസ്ലിം ലോകവുമായി ബന്ധം പുലർത്തുന്നതിന് കഴിവത് പ്രയത്നിക്കണമെന്ന് ഞങ്ങൾക്ക് ആഗ്രഹമുണ്ട്. പക്ഷേ ‘ഭാരതചന്ദ്രിക’ പരിമിതമായ പത്രസ്ഥലത്തോടു കൂടിയ ഒരു ആഴ്ചപ്പതിപ്പാണെന്നും ഇന്നും മറ്റു പ്രസിലെ സൗകര്യം കാത്തു പ്രസിദ്ധപ്പെടുത്തേണ്ടതാണെന്നുള്ള നഗ്നമായ പരമാർഥം ഞങ്ങളുടെ പ്രവർത്തനത്തെയും പ്രതീക്ഷകളെയും ദുർഘടപൂർണമാക്കുന്നു. ഇവിടെയ്ക്കും മുസ്ലിം ലോകത്തെ സംബന്ധിക്കുന്ന വാർത്തകൾ അവയുടെ തനിരൂപത്തിൽ ലഭിക്കുന്നതിനും പ്രയാസമാണ്. അനുമോദനങ്ങൾ ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും അനുമോദനമല്ല -മാധുര്യമേറിയ പദങ്ങളല്ല ഒരു പത്രത്തിന്റെ പുരോഗതിക്ക് ആവശ്യം.’’ 28

 

1945 മേയ് 22ന് ‘ഭാരതചന്ദ്രിക’യുടെ എഡിറ്റോറിയൽ പേജിൽ വന്ന ‘സ്വന്തം കാര്യം’ എന്ന തലക്കെട്ടിലുള്ള കുറിപ്പിൽ തങ്ങളുടെ നിലനിൽപുമായി ബന്ധപ്പെട്ട വസ്തുതകൾ വിവരിക്കുന്നുണ്ട്: ‘‘കഴിഞ്ഞ ഏതാനും മാസങ്ങളായി ‘ഭാരത‌ചന്ദ്രിക’ക്ക് ഞങ്ങൾ വിചാരിക്കാത്ത വിധത്തിൽ വായനക്കാരും പ്രശംസകരും വർധിച്ചുവരികയും അച്ചടിസംബന്ധമായ ചില കുഴപ്പങ്ങൾമൂലം ഏജന്‍റൻമാരുടെയും വരിക്കാരുടെയും ആവശ്യാനുസരണം പേപ്പർ കൊടുക്കാൻ സാധിക്കാതെ വരികയും ചെയ്തിട്ടുണ്ട്... പ്രസിലെ സൗകര്യക്കുറവു നിമിത്തം ഈ ലക്കം മുതൽ പത്രത്തിന്‍റെ പേജ് അൽപംകുറക്കാൻ ഞങ്ങൾ നിശ്ചയിച്ചിരിക്കയാണ്.

പരസ്യങ്ങൾ, ചെറുകഥകൾ മുതലായവ കുറവുചെയ്തും, ഡെക്കാൻ ടൈംസ്, ഡോൺ മുതലായ ഇംഗ്ലീഷ് പത്രങ്ങളുടെ പരിഭാഷയും മറ്റുള്ള ലേഖനങ്ങളും വർധിപ്പിച്ചും വായനക്കാരെ തൃപ്തിപ്പെടുത്താൻ ഞങ്ങൾ ശ്രമിക്കുന്നതാണ്. സർവശക്തന്‍റെ അനുഗ്രഹത്താൽ രണ്ടുമൂന്നു മാസത്തിനകം സ്വന്തം പ്രസിൽനിന്നും ‘ഭാരതചന്ദ്രിക’ ഇറക്കുന്നതിനുവേണ്ടി പുതിയ അക്ഷരങ്ങൾ മുതലായ സാധനസാമഗ്രികൾ നിർമിച്ചുവരുന്നുണ്ട്. തത്സമയം പത്രത്തിന്‍റെ സൈസ് വലുതാക്കുക, പേജ് വർധിപ്പിക്കുക തുടങ്ങി സകല പരിഷ്‌കാരങ്ങളും വരുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്ന വിവരം മാന്യവായനക്കാരെ അറിയിക്കയും തൽക്കാലമുള്ള കുറവു ക്ഷമിച്ചും, വേണ്ട പ്രോത്സാഹനങ്ങൾ നൽകിയും സഹായിക്കണമെന്നഭ്യർഥിക്കയും ചെയ്തുകൊള്ളുന്നു.’’

തുടർന്ന്, പത്രബന്ധുക്കളുടെയും രക്ഷാധികാരികളുടെയും സഹായവും സ്വന്തം അധ്വാനവുംകൊണ്ട് തിരുവല്ലയിൽ തുകലശ്ശേരി എന്ന സ്ഥലത്ത് ചന്ദ്രവിരുത്തി പീടിക കെട്ടിടത്തിൽ കെ.വി. മത്തായിയുടെ ഉടമസ്ഥതയിൽ പ്രവർത്തിച്ചുവന്നിരുന്ന ‘ന്യൂ പ്രിന്റിങ് ഹൗസ്’ സ്വന്തമാക്കുകയും അച്ചുകൂട അനുബന്ധപ്രവർത്തനങ്ങൾ അതിൽ നടത്തിവരികയും ചെയ്തു. തിരുവല്ല കുരിശു കവലയിൽ പോസ്റ്റ് ഓഫിസിനും ബി.എസ്.എൻ.എൽ ഓഫിസിനും എതിർവശത്തായിട്ടായിരുന്നു ചന്ദ്രവിരുത്തിയിൽ കുടുംബത്തിന്‍റെ കെട്ടിടങ്ങൾ നിലനിന്നിരുന്നത്.

പുതിയ പ്രസ് തുടങ്ങിയത് ഏത് വർഷത്തിലാണ് എന്നത് നിശ്ചയമില്ല; 1945 അവസാനമോ, 1946 ആദ്യമോ ആകാം. എന്നിരുന്നാലും, 1946-47 ലെ തിരുവിതാംകൂർ സ്ഥിതിവിവര കണക്കിൽ തിരുവല്ലയിൽനിന്നും എം. ഹലീമാ ബീവിയുടെ ഉടമസ്ഥതയിൽ ‘ന്യൂ പ്രിന്‍റിങ് ഹൗസ്’ എന്ന പേരിൽ ഒരു അച്ചുകൂടവും അതിൽ മൂന്ന് മലയാള പ്രസിദ്ധീകരണങ്ങൾ അച്ചടിച്ച് വിതരണം ചെയ്യുന്നതായും വ്യക്തമാക്കുന്നുണ്ട്. 29

മാത്രമല്ല, ‘ഭാരതചന്ദ്രിക’ ഒരു ദിനപത്രം എന്ന നിലക്ക് 3000 കോപ്പികളും ‘ഭാരതചന്ദ്രിക’ ആഴ്ചപ്പതിപ്പ് 2000 കോപ്പികളും ‘വനിത’ മാസിക 500 കോപ്പികളും ഇതേ പ്രസിൽനിന്നായിരുന്നു അച്ചടിച്ചത് എന്നും പരാമർശമുണ്ട്. ഇതേ നിലയാണ് സ്ഥിതിവിവര കണക്കിൽ പറയുന്നത്.

‘ഭാരതചന്ദ്രിക’യുടെ വക അനുമോദനങ്ങൾ

വിവിധ മേഖലകളിൽ ഉന്നതവിജയം കരസ്ഥമാക്കുകയും സ്ഥാനങ്ങൾ നേടുകയും ചെയ്തിരുന്ന വ്യക്തികളെ അഭിനന്ദിക്കുകയും ആശിർവദിക്കുകയും ചെയ്യുക പത്രാധിപയുടെയും പത്രത്തിന്റെയും ധർമമായി അവർ കരുതിയിരുന്നു. ‘മുസ്ലിം വനിത’ ആരംഭിച്ച കാലം മുതൽ തന്നെ അതിൽ വിവിധതരത്തിലുള്ള അനുമോദനക്കുറിപ്പുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ചിലത് എഡിറ്റോറിയലായും മറ്റു ചിലത് പ്രത്യേകം കുറിപ്പുകളായും നൽകാൻ പത്രാധിപ ശ്രമിച്ചിരുന്നു. അവയിൽ ചില ചരിത്രസന്ധികൾകൂടി ഉൾച്ചേർന്നിരുന്നു.

1120 കുംഭം എട്ടിന് പുറത്തുവന്ന ഏഴാം ലക്കത്തിൽ തിരുവിതാംകൂർ സർവകലാശാലയിലെ അറബി ചെയറിൽ ഒരു റീഡറെ നിയമിച്ചതിൽ സർക്കാറിന് അനുമോദനം അറിയിക്കുന്ന ഒരു കുറിപ്പ് പ്രത്യക്ഷപ്പെട്ടിരുന്നു: “തിരുവിതാംകൂർ സർവകലാശാലയിലുണ്ടായ അറബിക് ചെയറിൽ ഒരു അറബിക് റീഡർ എന്ന നവീന ഉദ്യോഗസ്ഥനെ സൃഷ്ടിക്കുന്നതോടുകൂടി അതിന്റെ പരിപൂർണമായ ഫലപ്രാപ്തിക്കുള്ള സന്ദർഭം കരഗതമായിട്ടുണ്ട്. എന്നാൽ, ഇനിയെങ്കിലും മുസ്ലിം സമുദായം അതിന്‍റെ മൗനം സുശക്തി കൈവെടിഞ്ഞ് പ്രസ്തുത സ്ഥാപനംമൂലം ഉണ്ടാകേണ്ട യഥാർഥ അനുഭവത്തിന് ഉപയുക്തമായ നിർദേശങ്ങൾ യഥാവസരം നൽകിയും ആവശ്യങ്ങൾ നിർവഹിച്ചും പ്രയോജനകരമായി തീർക്കണമെന്നും ബോധിപ്പിക്കുന്നു.”

തിരുവിതാംകൂർ പോസ്റ്റൽ (അഞ്ചൽ) ഡിപ്പാർട്മെന്റിന്റെ അധിപനായി ഭരിച്ചുകൊണ്ടിരുന്ന പി.എ. കാസിമിനെ വ്യവസായ വകുപ്പ് ഡയറക്ടറായും ശ്രീമാൻ പരമുവിനെ പോസ്റ്റൽ ഡിപ്പാർട്മെന്‍റിൽ കാസിമിന് പകരമായും നിയമിച്ച വേളയിൽ അവരെ അനുമോദിച്ചുകൊണ്ടുള്ള ഒരു പ്രസ്താവന ‘ഭാരതചന്ദ്രിക’ നൽകി: “ന്യായത്തിന്റെ പിടിയിൽനിന്നും അണുവോളവും ചലിക്കാത്ത ഒരു ധീരനാണ് മിസ്റ്റർ കാസിം. അദ്ദേഹത്തിന്‍റെ ഭരണകാലത്ത് അഞ്ചൽ ഡിപ്പാർട്മെന്റ് കഴിയുന്നത്ര പുരോഗമിച്ചിട്ടുണ്ട്.

അഞ്ചൽ ശിപായിമാർ എഴുത്തുകൾ വലിച്ചുകീറി കളയുന്ന മോശംരീതികളും മറ്റും ഇപ്പോൾ ഇല്ലെന്ന് പറയാം. മിസ്റ്റർ കാസിമിന്റെ ഒഴിവിൽ അസിസ്റ്റന്‍റ് സെക്രട്ടറി മിസ്റ്റർ പരമുവിനെ അഞ്ചൽ സൂപ്രണ്ടായി നിയമിച്ചിരിക്കുന്നു. തിരുവിതാംകൂർ ഡിപ്പാർട്മെന്‍റ് മേധാവികളായി ഈഴവർക്കിടയിൽനിന്നുള്ളവർ ഇല്ലെന്ന എസ്.എൻ.ഡി.പി യോഗത്തിന്റെ നിവേദനം ഗവൺമെന്‍റ് കൈക്കൊണ്ടതിനെ സൂചിപ്പിക്കുന്നതാണ് മിസ്റ്റർ പരമുവിന്റെ നിയമനം. മുൻഗാമിയുടെ പ്രവർത്തനങ്ങൾ വിപുലമാക്കുവാനുള്ള കാര്യക്ഷമത പരമുവിനുണ്ട്. പൊതുജന ക്ഷേമ തൽപരരായ ഈ രണ്ടു മാന്യന്മാരെയും പുതിയ ഉദ്യോഗലബ്ധിയിൽ ഹാർദവമായി അനുമോദിച്ചുകൊള്ളുന്നു.”31

ശേഷം കാസിമിനെ കൊല്ലം ഡിവിഷൻ പേഷ്കാർ പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകിയപ്പോൾ ‘ഭാരതചന്ദ്രിക’ അദ്ദേഹത്തെ അനുമോദിച്ചുകൊണ്ട് ഒരു കോളം വാർത്ത നൽകി. 1945 ജൂലൈ രണ്ടിന് പുറത്തിറങ്ങിയ ‘ഭാരതചന്ദ്രിക’യിൽ വന്ന കുറിപ്പ്: “വ്യവസായ വകുപ്പ് ഡയറക്ടറും ടെക്സ്റ്റൈൽ കമീഷണറുമായിരുന്ന ശ്രീമാൻ പി.എ. കാസിം സാഹിബ് അവർകളെ അടുത്ത ചിങ്ങം മുതൽ കൊല്ലം ഡിവിഷൻ പേഷ്കാരായി നിയമിച്ചതിൽ ഗവൺമെന്റിനെ ഞങ്ങൾ അഭിനന്ദിക്കുകയും ശ്രീമാൻ കാസിമിനെ അനുമോദിക്കുകയും ചെയ്യുന്നു.” ഒരു ഡിവിഷൻ പേഷ്കാരെന്നത് ബ്രിട്ടീഷിന്ത്യയിൽ കലക്ടർക്ക് തുല്യമായ പദവിയാണ്.

തിരുവിതാംകൂറിൽ ആദ്യമായിട്ടാണ് അത്തരത്തിൽ മുസ്ലിം സമുദായത്തിൽനിന്നൊരു വ്യക്തി ഡിവിഷൻ പേഷ്കാർ അഥവാ കലക്ടർ പദവിയിലേക്ക് വന്നത്. 1944 സെപ്റ്റംബർ 11ന് പുറത്തുവന്ന ലക്കത്തിൽ ഇ.കെ. മൗലവിയെ എറണാകുളം മഹാരാജാസ് കോളജിൽ അറബി ലെക്ചററായി പ്രമോട്ട് ചെയ്തതിൽ ‘ഭാരതചന്ദ്രിക’യുടെ വക പ്രത്യേക അനുമോദനം അറിയിക്കുന്നുമുണ്ട്. സ്ത്രീകളുടെ ഉന്നമനം ആഗ്രഹിച്ചിരുന്ന ഹലീമാ ബീവി, അക്കാലത്ത് മദ്രാസിൽ പോയി മെഡിസിൻ പഠിച്ച് അവിടെത്തന്നെയുള്ള സ്റ്റാൻലി മെഡിക്കൽ ഹോസ്പിറ്റലിൽ വെനേറിയൻ ഡിപ്പാർട്മെന്റിൽ അസിസ്റ്റന്റ് സർജനായി സേവനം ആരംഭിക്കുന്ന ഡോ. ലക്ഷ്മി വേലായുധൻ എന്ന എറണാകുളം സ്വദേശിനിയുടെ നിയമന നേട്ടം വാർത്തയായി നൽകി.

പൊതുവിടങ്ങളിലും മനുഷ്യവ്യവഹാരങ്ങളിലും വന്നുചേരുന്ന കുഴപ്പങ്ങളെ സെൻസേഷനലായി അവതരിപ്പിക്കാനുള്ള നിരവധി ശ്രമങ്ങൾ ‘ഭാരതചന്ദ്രിക’യിൽ കാണാൻ സാധിക്കുന്നുണ്ട്. 1945 മേയ് 15ന് തിരുവിതാംകൂറിലെ പ്രമുഖ ബസ് സ്റ്റേഷനുകളിലൊന്നായ കായംകുളത്തെ പ്രശ്നങ്ങളെ കാണിച്ചുകൊണ്ട് ആവലാതിയായി വന്ന കുറിപ്പ്: “ഇവിടെ ഹോട്ടലുകളിൽ സ്റ്റാൻഡേർഡ് ഊണിന് ആറണയായിരുന്നത് ഇപ്പോൾ എല്ലാ ഹോട്ടലുകളിലും പരസ്യമായി എട്ടണയാക്കിയിരിക്കുന്നു. ഈ വർധനവ് അധികൃത അനുമതിയോടുകൂടി അല്ലെന്ന് അറിയുന്നു.

ബ്ലാക്ക് മാർക്കറ്റിൽ ടിക്കറ്റ് വിൽപന നടത്തുന്നതുമൂലം സാധുക്കൾക്ക് യാത്രചെയ്യാൻ നിർവാഹവുമില്ല. പോക്കറ്റടിയും കൂടിയിട്ടുണ്ട്. കഴിഞ്ഞദിവസം ഒരു യാത്രക്കാരന്‍റെ 100 രൂപയോടുകൂടിയ ഒരു പേഴ്സ് കാണാതെ പോയതായി പറയപ്പെടുന്നു.” നാട്ടുവിശേഷങ്ങൾ എന്നനിലയിൽ പരിഗണിക്കപ്പെടുന്ന കുറിപ്പുകളും മരണവാർത്തകളും മറ്റും കൊടുക്കുന്നതിലും അവർ പിന്നാക്കം പോയില്ല. തിരുവിതാംകൂറിലെ പൊതുവിദ്യാഭ്യാസ ഡയറക്ടറും തിരുവിതാംകൂറിലെ വിദ്യാഭ്യാസ പരിഷ്കരണക്കമ്മിറ്റി (1932)യുടെ അധ്യക്ഷനുമായിരുന്ന സർ മെവറൽ സ്റ്റതാം സായിപ്പ് 1944 ഡിസംബർ 27ന് മദ്രാസിലെ സ്പെൻസർ ഹോട്ടലിൽ തന്റെ മുറിയിൽ വെച്ച് മരണപ്പെട്ട വിവരം ‘ഭാരതചന്ദ്രിക’ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

അതോടൊപ്പം തന്നെ അദ്ദേഹത്തിന്‍റെ സേവന പ്രവർത്തനങ്ങളെയും പ്രത്യേകം രേഖപ്പെടുത്തുന്നുണ്ട്: “...മദ്രാസിലെ വിദ്യാഭ്യാസ ഡയറക്ടർ എന്ന വേളയിൽ 54ാമത്തെ വയസ്സിലായിരുന്നു അദ്ദേഹത്തിന്‍റെ മരണം. മദ്രാസ് പ്രസിഡൻസിയിലെ വിദ്യാഭ്യാസ വിഷയകമായി അദ്ദേഹം വരുത്തിയിട്ടുള്ള പരിഷ്കാരങ്ങൾ സ്മരണീയമാണ്. മലബാർ മുസ്ലിം വിദ്യാഭ്യാസത്തിൽ പിന്നാക്കം നിൽക്കുന്ന മുസ്ലിം ബാലകന്മാർക്ക് വേണ്ടി പ്രത്യേകം സ്കൂളുകൾ സ്ഥാപിച്ച് അവരെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. സ്വന്തം വരുമാനം തന്നെ അദ്ദേഹം വിദ്യാഭ്യാസത്തിന് വിനിയോഗിച്ചിട്ടുണ്ട്.”32

‘ഭാരതചന്ദ്രിക’ക്ക് വിദേശങ്ങളിലും വായനക്കാർ

‘മുസ്ലിം വനിത’യും ‘വനിത’യും പോലെ ‘ഭാരതചന്ദ്രിക’യുടെ വായനക്കാർ വിദേശരാജ്യങ്ങളിലും ഉൾക്കൊണ്ടിരുന്നു. അക്കാലത്ത് ‘സ്ട്രൈറ്റ് സെറ്റിൽമെന്‍റ്’ എന്ന വിശേഷിപ്പിക്കപ്പെട്ടിരുന്ന മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ പ്രദേശങ്ങളിലെ മലയാളികൾ അച്ചുകൂട നിർമാണത്തിനായി സാമ്പത്തിക സഹായം നൽകിയ സന്ദർഭം മുമ്പ് വിവരിച്ചിരുന്നു. കേരളത്തിന്‍റെ വിവിധഭാഗങ്ങളിൽനിന്നും പുറംവാസ ജോലികൾക്കായി ഇവിടങ്ങളിൽ എത്തിച്ചേർന്ന നിരവധി പേർ തുടർന്നും വാർഷിക വരിസംഖ്യയടച്ചും നേരിട്ടുവരുത്തിയും മറ്റും വായനക്കാരായി നിലനിന്നു. ‘ഭാരതചന്ദ്രിക’ക്ക് കൊളംബോ (ശ്രീലങ്ക)യിലും വായനക്കാരുണ്ടായിരുന്നുവെന്നത് സംബന്ധമായ വിവരം പത്രികയിൽ നിന്നുതന്നെ ലഭിക്കുന്നുണ്ട്. 1945 ഏപ്രിൽ 15ന് വന്ന കുറിപ്പിൽ ‘ഭാരതചന്ദ്രിക’യുടെയും ‘വനിത’യുടെയും കൊളംബോയിലെ ഏജന്റായി പി.വി. മാധവനെ നിയമിച്ചിരിക്കുന്നതായി പറയുന്നുണ്ട്. അതിനായി കെ.ഇ.ഡബ്ല്യൂ റോഡ്, സ്ലേവ് ഐലൻഡ്, കൊളംബോ എന്ന വിലാസമാണ് നൽകിയിരിക്കുന്നത്.

 

‘ഭാരതചന്ദ്രിക’യുടെ എഡിറ്റോറിയൽ

സമകാലികമായി ചർച്ചചെയ്യപ്പെടുന്ന പല വിഷയങ്ങളും പലപ്പോഴും തങ്ങളുടെ മുഖപ്രസംഗങ്ങൾ ആക്കി അവതരിപ്പിക്കുന്നതിൽ ‘ഭാരതചന്ദ്രിക’ പരിശ്രമിച്ചിട്ടുണ്ട്. തങ്ങളുടെ നയം എന്തെന്ന് തെളിമയോടെ മനസ്സിലാക്കാവുന്ന തരത്തിൽ പത്രാധിപ ആ കൃത്യം നിർവഹിച്ചു. അതിൽ സമകാലിക രാഷ്ട്രീയവും ലോകക്രമവും മാത്രമല്ല, അവശതയനുഭവിക്കുന്ന വിഭാഗങ്ങളുടെ അവകാശങ്ങളും അവർക്കായി അധികാരികൾ ഉണർന്നുപ്രവർത്തിക്കേണ്ടതിന്‍റെ ആവശ്യകതയും വിശദീകരിക്കുന്നുണ്ട്. സർക്കാർ ഇടപെടേണ്ട വിഷയങ്ങളെ മുൻനിർത്തിയും തത്ത്വാധിഷ്ഠിതമായും മറ്റും കാര്യമാത്രപ്രസക്തമായി പ്രതിപാദിക്കുന്നതിനും ‘ഭാരതചന്ദ്രിക’യിലെ മുഖപ്രസംഗങ്ങൾ ശ്രമിച്ചിട്ടുണ്ട്. പൊതുമണ്ഡലങ്ങളിൽ ലഭ്യമായ ‘ഭാരതചന്ദ്രിക’യുടെ ലക്കങ്ങളിൽ വന്നിട്ടുള്ള മുഖപ്രസംഗങ്ങളിൽ ചിലതിനെ എടുത്തവതരിപ്പിച്ചുകൊണ്ട് അക്കാലത്തെ ചരിത്ര, സാമൂഹിക, രാഷ്ട്രീയബന്ധങ്ങളിൽ ‘ഭാരതചന്ദ്രിക’ എങ്ങനെ ഇടപെട്ടുവെന്ന് മനസ്സിലാക്കുന്നതിന് ഒരു ശ്രമം നടത്തുകയാണിവിടെ.

ഒരുപക്ഷേ ഹലീമാ ബീവി എന്ന പത്രാധിപയുടെ മികവായി ഇവയെ കണക്കാക്കാൻ കഴിയുകയില്ല; എന്തെന്നാൽ സമകാലിക സമൂഹം ആവശ്യപ്പെടുന്ന കാര്യങ്ങളെ വിലയിരുത്താനുള്ള അവസരം പ്രദാനം ചെയ്യുകയെന്ന ദൗത്യം ഏറ്റെടുത്ത് പത്രപ്രവർത്തനത്തിന്‍റെ താൽപര്യങ്ങൾ ചേർന്നുവരുന്ന കുറിപ്പുകളായാണ് അവ നമ്മുടെ മുന്നിലേക്ക് എത്തിയിട്ടുള്ളത്. ഇവയൊന്നുംതന്നെ ഹലീമാ ബീവി പേര് വെച്ച് എഴുതിയതല്ല. അവ തയാറാക്കുന്നതിൽ പത്രാധിപക്ക് മറ്റുള്ളവരുടെ സഹായവും ലഭിച്ചിരിക്കാമെന്നും അഭിപ്രായമുണ്ട്.

അവയിൽ ചിലതിനെ കാലാനുക്രമമായി പരിചയപ്പെടാം: 1944 ആഗസ്റ്റ് 28ന് ‘ഭാരതചന്ദ്രിക’ പ്രസിദ്ധീകരിച്ച ദിവാൻ സി.പി. രാമസ്വാമി അയ്യരുടെ ‘വഞ്ചി പുവർ ഫണ്ട്’ എന്തുകൊണ്ടും പാവങ്ങളുടെ സംരക്ഷണത്തിന് ഉപകാരപ്പെടും എന്ന് രേഖപ്പെടുത്തുന്ന എഡിറ്റോറിയൽ: “ഏതു നാടിന്റെയും പുരോഗതി എന്നത് ആ നാട്ടിലെ പട്ടിണിപ്പാവങ്ങളുടെ ഉന്നമനം തന്നെയാണ്. അവരുടെ ആവശ്യങ്ങൾ ദൂരീകരിക്കുക എന്നതാണ് രാജ്യസ്നേഹികളുടെ പ്രഥമവും പ്രധാനവുമായ ദൗത്യം. പാവങ്ങളുടെ പട്ടിണിയും പരിവട്ടവും പാടെ ഇല്ലായ്മ ചെയ്യുന്നതിനായിട്ട് മാത്രമാണ് വഞ്ചി പുവർ ഫണ്ട് ഏർപ്പെടുത്തിയത്.”33

1944 സെപ്റ്റംബർ 11ന് ‘ഭാരതചന്ദ്രിക’യിൽ വന്ന എഡിറ്റോറിയൽ വിഷയം ‘കൊച്ചി മുസ്ലിംകളും ഗവൺമെന്‍റ് ഉദ്യോഗവും’ എന്നതായിരുന്നു. അതിൽ കൊച്ചിയിലെ സർക്കാർ മുസ്ലിം സമുദായാംഗങ്ങൾക്ക് പൊതു സർവിസിൽ അർഹമായ പ്രാതിനിധ്യം നൽകുന്നില്ലായെന്ന് കാര്യകാരണ സഹിതം ചൂണ്ടിക്കാണിക്കുന്നു: “കൊച്ചിയിലെ ഗവൺമെന്‍റ് ഉദ്യോഗങ്ങൾ മുസ്ലിംകൾക്ക് അവർ അർഹിക്കുന്ന പങ്ക് നൽകുന്നില്ലെന്ന് കൊച്ചി മുസ്ലിംകളുടെ ഇടയിൽ പരക്കെ വിശ്വാസമുണ്ട്. ആ വിശ്വാസം അടിസ്ഥാനരഹിതവുമല്ല. ഉത്തരവാദിത്തമുള്ള ഉയർന്ന ഉദ്യോഗങ്ങളിൽ ഇരിക്കുന്ന മുസ്ലിംകളുടെ എണ്ണം തുലോം പരിമിതമാണ്.

പുതിയ നിയമനങ്ങളിൽ മുസ്ലിംകൾക്ക് പ്രാതിനിധ്യം നൽകി കാണുന്നില്ല... ഈയിടെ ഗവൺമെന്‍റ് സ്വീകരിച്ചിട്ടുള്ള ഒരു നയം മാത്രമാണ് മുസ്ലിംകളുടെ പ്രാതിനിധ്യക്കുറവിന് കാരണം. ഒരു ഡിപ്പാർട്മെന്‍റിൽ നിയമനം നടത്തുന്നതിനുള്ള അധികാരം മുഴുവൻ ഏകദേശം ഡിപ്പാർട്മെന്‍റ് മേലധ്യക്ഷന് തന്നെ നൽകിയിരിക്കുന്നു. മേലധ്യക്ഷന്മാരാകട്ടെ തങ്ങൾക്ക് പ്രത്യേകം അടുപ്പമുള്ള ചില വ്യക്തികൾക്കും സമുദായങ്ങൾക്കും മാത്രമേ ഉദ്യോഗങ്ങൾ കൊടുക്കുന്നുള്ളൂ. ഇത്തരത്തിൽ ഗവൺമെന്റിനെയും മേൽ ഉദ്യോഗസ്ഥന്മാരെയും കുറ്റപ്പെടുത്താൻ നിവൃത്തിയില്ല. മുസ്ലിംകളുടെ ഒരു അനൈക്യമത്യവും അസംഘടിതാവസ്ഥയും മാത്രമാണ് അതിനു കാരണം. മുസ്ലിംകളുടെ നിസ്സഹായാവസ്ഥ കൊച്ചി ഗവൺമെന്‍റിന്‍റെ ദൃഷ്ടിയിൽ കൊണ്ടുവരികയും സംഘടിതമായി പ്രവർത്തിക്കുവാൻ കൊച്ചി മുസ്ലിംകളുടെ ഉദ്േബാധിപ്പിക്കുകയും ചെയ്തുകൊള്ളുന്നു.”

1944 സെപ്റ്റംബർ 18ന് ‘ഭാരതചന്ദ്രിക’യിൽ വന്ന എഡിറ്റോറിയൽ ‘ഈദ് മുബാറക്’ എന്ന തലക്കെട്ടിൽ പെരുന്നാളുകൾക്ക് ഐക്യരൂപമില്ല എന്ന വിമർശനവുമായിരുന്നു: “കേരളത്തിൽ മുസ്ലിം പെരുന്നാളുകൾ കൊണ്ടാടുന്നതിന് പ്രായേണ ഐക്യരൂപമില്ലാതെയാണിരിക്കുന്നത്. റമദാൻ മാസം കഴിഞ്ഞ് ആദ്യമായി ചന്ദ്രനെ കാണുന്നതിന്റെ പിറ്റേദിവസം ആണല്ലോ ഈദുൽഫിത്ർ. ഗവൺമെന്റിൽനിന്ന് നിശ്ചയിച്ചിട്ടുള്ള പബ്ലിക് അവധിയും പെരുന്നാളും തമ്മിൽ ഒരു ദിവസത്തെ വ്യത്യാസം അടുത്തകാലത്ത് സാധാരണമായി കണ്ടുവരുന്നു.

മനുഷ്യന്റെ ഭാവിയെപോലും അളന്ന് തിട്ടപ്പെടുത്തുന്നവരെന്ന് വിശ്വസിക്കപ്പെട്ട് പോരുന്ന ജ്യോതിശാസ്ത്ര പടുകൾക്ക് ഈ ദിവസം ശരിക്കറിയാൻ സാധിക്കാത്തതെന്തുകൊണ്ടാണോ ആവോ? ഏതായാലും ഗവൺമെന്റ് ഉദ്യോഗസ്ഥന്മാർക്കും മറ്റും ഈ അവധികൾ പ്രയോജകീഭവിക്കുന്നതായി കാണുന്നില്ല. പഞ്ചാംഗം നിർമിക്കുന്ന ജ്യോതിശാസ്ത്ര വിശാരദന്മാർ ഇനിയെങ്കിലും ഈ കാര്യത്തിൽ ശ്രദ്ധിച്ചാൽ കൊള്ളാം...” അതോടൊപ്പം തന്നെ രണ്ടാം ലോകയുദ്ധകാലത്ത് വരുന്ന പെരുന്നാളായതിനാൽ യുദ്ധം മുഴുവൻ അവസാനിക്കുമെന്ന സൂചനയും നൽകുന്നുണ്ട്: “...യുദ്ധ പരിതഃസ്ഥിതിയിൽ അവസാനമായി കൊണ്ടാടുന്നതായിരിക്കുമിത് എന്നാണല്ലോ സൂക്ഷ്മദൃക്കുകളുടെ അഭിപ്രായം.”34 ‘ഐക്യഭാരതം’ എന്ന തലക്കെട്ടിൽ 1944 ഒക്ടോബർ 23ന് വന്ന എഡിറ്റോറിയൽ അക്കാലത്തെ ഇന്ത്യൻ അവസ്ഥയെ വല്ലാണ്ട് കുറ്റപ്പെടുത്തിക്കൊണ്ടുള്ള ഒന്നായിരുന്നു.

ഭാരതത്തിന്‍റെ സ്വാതന്ത്ര്യസമരത്തിൽ ഹിന്ദുക്കളും മുസ്ലിംകളും ഒരുപോലെ പോരാടുന്നതിന്റെ ആവശ്യകത അവരിതിൽ പങ്കുവെക്കുന്നു: “...ഹിന്ദുക്കളെ ആദരിച്ചു, പരസ്പരം വാളെടുക്കാനല്ലാ അക്ബർ പഠിപ്പിച്ചത്; ജഹാംഗീർ അമരസിംഗനെ ഒരു പരാജിതനായ പ്രതിയോഗിയായല്ല, മാന്യനായ രാജാവിനെപോലെയാണ് മാനിച്ചത്... ഇന്നത്തെ സാഹിത്യത്തിൽ അതിനു വിരുദ്ധമായി ഐക്യത്തെ നശിപ്പിക്കുന്നതിനുള്ള വ്യക്തമായ പരിശ്രമമാണ് നടത്തുന്നത്. ഇത്തരത്തിൽ തുടർന്നാൽ ഭാവിയിൽ രഞ്ജിപ്പല്ല, ഭിന്നിപ്പാണ് നടക്കുക.” പത്രാധിപർ പറയുന്നത്: “...ആദർശങ്ങൾ വിഭിന്നങ്ങളായേക്കാം. ഒരു അമ്മയുടെ മക്കൾ അതിനു പരസ്പരം പിണങ്ങി പിരിയുകയല്ല വേണ്ടത്.

അനുജന്റെ അഭിമാനം നുറുങ്ങുന്നത് കണ്ടു പൊട്ടിച്ചിരിക്കുന്ന ജ്യേഷ്ഠന് എങ്ങനെ അനുജന്റെ ആദരവ് സമ്പാദിക്കാൻ കഴിയും.” രണ്ടാം ലോകയുദ്ധ കാലത്ത് തിരുവിതാംകൂറിൽ ക്ഷാമവും ദാരിദ്ര്യവും കടന്നുകയറാതിരിക്കാൻ സർക്കാറിന്‍റെ ഭാഗത്തുനിന്നും നിരവധി പരിഷ്കരണ നിർദേശങ്ങൾ പുറത്തുവന്നിരുന്നു. അത്തരത്തിലുള്ളവ ഉൾക്കൊണ്ട് പ്രവർത്തിക്കുന്നതിനു കച്ചവടക്കാർക്കു നൽകിക്കൊണ്ടുള്ള ഒരു ഇടപെടലായിരുന്നു ‘പുതിയ നോട്ടിഫിക്കേഷൻ’ എന്ന പേരിൽ വന്ന എഡിറ്റോറിയൽ: “യുദ്ധകാല പരിതഃസ്ഥിതിയിൽ ഭക്ഷ്യധാന്യങ്ങളും നിത്യാവശ്യ സാധനങ്ങളിൽപെട്ട മറ്റു സാധനങ്ങളും തിരുവിതാംകൂറിൽ ആവശ്യാനുസരണം ലഭിച്ചുകൊണ്ടിരിക്കുന്നത് സർക്കാർ മൂലമാണ്.

 

അമിതവില ഈടാക്കുന്ന വ്യാപാരികളുടെ അക്രമത്തിൽനിന്നും ജനങ്ങളെ രക്ഷിക്കുന്നതിന് ഗവൺമെന്റ് കൈക്കൊണ്ടിട്ടുള്ള നടപടികൾ പലരുടെയും അഭിനന്ദനത്തിന് മാതൃഭാവിച്ചിട്ടുള്ളതാണ്. അമിത ആദായവും അമിതസംവരണവും നിയന്ത്രിച്ചുകൊണ്ടുള്ള പ്രത്യേക നോട്ടിഫിക്കേഷൻ വന്നിട്ടുണ്ട്. അതിനെ തുടർന്ന് ചില കച്ചവടക്കാർ നടത്തിയിട്ടുള്ള ഇടപെടൽ നടപടികൾ ആശ്വാസകരമായിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. എന്നാൽ, കച്ചവടക്കാരിൽ പലരും കച്ചവടത്തെ മലിനപ്പെടുത്തി കീശവീർപ്പിക്കാൻ ശ്രമിക്കുന്നതിൽ വ്യവസ്ഥകളും ക്രമീകരണങ്ങളും ഉൾപ്പെടുത്തി ഒരു പുതിയ ഉത്തരവ് പ്രതീക്ഷിക്കാം.” ഇത്തരത്തിൽ സാധനങ്ങൾ കച്ചവടക്കാർ അമിതവിലക്ക് വ്യാപാരം നടത്താതിരിക്കുന്നതിന് സർക്കാർ അന്വേഷണങ്ങൾ നടത്തണമെന്ന് സർക്കാറിനോടും ധർമപരിപാലനത്തിൽ കച്ചവടക്കാർ ശ്രദ്ധപതിപ്പിക്കുന്നതിന് കച്ചവടക്കാരോടും ആവശ്യപ്പെട്ടുകൊണ്ടാണ് തന്റെ എഡിറ്റോറിയൽ പത്രാധിപ അവസാനിപ്പിക്കുന്നത്.

സർ സി.പി. രാമസ്വാമി അയ്യർ തിരുവിതാംകൂർ സർവകലാശാലയിൽ നടത്തിയ ഒരു പ്രസംഗം അടിസ്ഥാനപ്പെടുത്തി ചില നിർദേശങ്ങൾ നൽകുന്ന എഡിറ്റോറിയൽ, 1944 നവംബർ 15ന് ‘ഭാരതചന്ദ്രിക’ പ്രസിദ്ധീകരിച്ചു: “ഇന്നത്തെ പരീക്ഷകൾ പാസാകാൻ അധ്യാപകന്മാരുടെ നോട്ടുകൾ കാണാതെ പഠിക്കുന്ന വിദ്യാർഥികളെയും നോട്ടുകൾ മാത്രം പറഞ്ഞുകൊടുത്ത് തൃപ്തിപ്പെടുന്ന അധ്യാപകരെയും ദിവാൻ അപലപിക്കുകയുണ്ടായി” എന്ന വാചകങ്ങൾക്കൊപ്പം തന്നെ ശാസ്ത്രവിജ്ഞാനത്തിലും ഗവേഷണത്തിലും തിരുവിതാംകൂർ സർവകലാശാല ഒരു ഉത്തമ മാതൃകയായി ഉയർന്നുവരട്ടെയെന്നും മുഖപ്രസംഗം ആശംസിക്കുന്നുണ്ട്.

(തുടരും)

കുറിപ്പ്

27. ഭാരതചന്ദ്രിക, വാല്യം: 2, ലക്കം: 10, 1945

മാർച്ച് 19

28. ഭാരതചന്ദ്രിക, വാല്യം: 2, ലക്കം: 15, തിരുവല്ല, 1945 ഏപ്രിൽ 30

29. The Statistics of Travancore, 28th Edition, Trivandrum, 1946-47, p. 470

30. മുൻ സൂചന, പു. 482] 1947-48 (1123 ME

31. ഭാരതചന്ദ്രിക, വാല്യം: 2, ലക്കം 3, 1120

മകരം 9/ 1945 ജനുവരി 22

32. ഭാരതചന്ദ്രിക, വാല്യം: 2, ലക്കം: 1, 1120

ധനു 25

33. ഭാരതചന്ദ്രിക, വാല്യം: 1, ലക്കം- 33, 1120

ചിങ്ങം 13

34. ഭാരതചന്ദ്രിക, വാല്യം: 1, ലക്കം 35, 1120

കന്നി 2/ 1944 സെപ്റ്റംബർ 18

News Summary - Haleema Beevi’s long struggle and final success