Begin typing your search above and press return to search.
proflie-avatar
Login

പെൺകാമനാധ്വംസനത്തിന്റെ ആഘോഷങ്ങൾ

പെൺകാമനാധ്വംസനത്തിന്റെ   ആഘോഷങ്ങൾ
cancel
camera_alt

‘മണിച്ചിത്രത്താഴി’ൽ നാഗവല്ലിയായി ശോഭന

മൂന്നു പതിറ്റാണ്ട് മുമ്പ് ഇറങ്ങിയ ഫാസിലിന്റെ ‘മണിച്ചിത്രത്താഴി’നെ പുനർകാഴ്ചക്കും പുനർവായനക്കും വിധേയമാക്കുകയാണ് ഇൗ പഠനം. സ്ത്രീബന്ധങ്ങൾ എങ്ങനെയാണ് ആ സിനിമയിൽ ആവിഷ്കരിക്കപ്പെട്ടത്? ഏതുതരം മൂല്യങ്ങളാണ് ആ സിനിമ പ്രത്യക്ഷമായും പരോക്ഷമായും പങ്കുവെക്കുന്നത്?

മുപ്പത് വർഷങ്ങൾക്കു മുമ്പ്, 1993 ഡിസംബർ അവസാനം പ്രേക്ഷകരാൽ വൻതോതിൽ ആകർഷിക്കപ്പെട്ട സിനിമ ഇന്നും തിയറ്ററുകളിൽ പ്രദർശിപ്പിച്ചാൽ നിറഞ്ഞ സദസ്സ് കൈയടികളോടെ ഏറ്റുവാങ്ങപ്പെടുന്നു എന്നതാണ് ‘മണിച്ചിത്രത്താഴി’ന്റെ സവിശേഷത. ഒരു തലമുറക്കിപ്പുറമുള്ളവരെയും ആഹ്ലാദിപ്പിക്കാനുള്ള ചേരുവകളാണ് ഉൾച്ചേർക്കപ്പെട്ടിരിക്കുന്നത്, പക്ഷേ ഉപരിപ്ലവമായ മനോരഞ്ജക വിലാസങ്ങൾക്കപ്പുറത്തേക്ക് കണ്ണുപായിക്കാൻ ഇടംകൊടുക്കുന്നില്ല എന്നതുകൊണ്ട് വിഷലിപ്തമായ മനോഭാവങ്ങളും അപകടകരമായ സമൂഹസന്ദേശങ്ങളും അവഗണിക്കപ്പെടുകയും അത് പ്രേക്ഷകർ സാരമായി കണക്കാക്കേണ്ടതില്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട് ഈ സിനിമ.

തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിലും അഗ്നിപരീക്ഷ നടത്തി അതിവിശുദ്ധി പ്രഖ്യാപിക്കപ്പെട്ട ഭാര്യയെ സർവഗുണസമ്പന്നനായ ഭർത്താവ് അയാളുടെ സൗജന്യമെന്നപോലെ മാറോടണക്കുന്നതു കണ്ട് നിർവൃതിയടയുകയേ വേണ്ടൂ എന്ന നിഷ്‍കർഷയോടെയാണ് സിനിമ അവസാനിക്കുന്നത്. ഈ പ്രമേയം എളുപ്പം സ്വീകരിക്കപ്പെടും എന്ന് പുരാണങ്ങൾതന്നെ തെളിയിച്ചിട്ടുണ്ട്.

കുടുംബവ്യവസ്ഥ പ്രത്യേകിച്ചും ആണധികാരങ്ങൾ കടുത്ത ആഘാതങ്ങൾ ഏൽപ്പിക്കപ്പെട്ടവളാണ് ഗംഗ. തീരെ ചെറുപ്പത്തിലേ അവൾക്ക് ഇത് അനുഭവിക്കേണ്ടിവന്നതാണ് അവളുടെ പിൽക്കാലത്തെ മാനസികപ്രശ്നത്തിനാധാരം എന്ന് ഡോ. സണ്ണി ആണയിടുന്നുണ്ട്. പക്ഷേ, ഇത് അവളുടെ കുറ്റമായിക്കണ്ട് കടുത്ത ആഭിചാരപ്രക്രിയക്ക് വശംവദയാകേണ്ടവളെന്ന് തീരുമാനിക്കുന്നതും ആൺ അധികാരങ്ങളുടെ ഗർവുതന്നെയാണ്. കുടുംബാധികാരങ്ങൾ അവളുടെ മാനസികനിലക്ക് പുല്ലുവില കൽപിച്ച് വ്യവസ്ഥയോട് പൊരുത്തപ്പെടാൻ ബലം പ്രയോഗിച്ചേക്കാം.

കാടൻ അന്ധവിശ്വാസങ്ങളുടെ ഭേദ്യങ്ങൾ ഇതിൽ ഉൾപ്പെട്ടാൽ അത് അവളുടെ മാനസികാപഭ്രംശങ്ങൾക്കുള്ള ശിക്ഷയാണ്. അത് അവൾ അർഹിക്കുന്നതാണ്. പ്രേക്ഷകരിൽ ഒരു വൻ ശതമാനവും മോഹൻലാലിന്റെ സ്ഥിരം മാനറിസം കലർന്ന തമാശകൾ ആസ്വദിക്കാനെത്തുന്നവരാണെങ്കിലും കഥാതന്തുവിലെ സ്ത്രീവിരുദ്ധത ആൺ സൈക്കിനെ തൃപ്തിപ്പെടുത്തുന്നുണ്ടാവണം.

സ്വന്തം ഭർത്താവിനെ കൊല്ലാനാണത്രേ നാഗവല്ലിയായി മാറുന്ന ഗംഗയുടെ മോഹം. നാഗവല്ലിക്ക് ആവേശിക്കാൻ ശ്രീദേവി ഉൾപ്പെടെ മറ്റ് സ്ത്രീകൾ മാടമ്പള്ളിയിൽ ഉള്ളപ്പോൾ എന്തുകൊണ്ട് ഗംഗയെത്തന്നെ തിരഞ്ഞെടുത്തു എന്നത് അവൾ ‘ഒരുമ്പെട്ടവൾ’ ആണെന്നുള്ളതുകൊണ്ടുതന്നെയാണ്. സിനിമയിലെ പുരാണ കെട്ടുകഥകളുമായി അവളുടെ സ്വഭാവ വിശേഷങ്ങൾ ഒത്തുപോകുന്നു എന്നതുകൊണ്ടാണ്. ഒരു സംരക്ഷകൻ /അധികാരി ഉള്ളപ്പോൾ മറ്റൊരുത്തനോട് അടുപ്പം തോന്നുന്നവൾ. അവൾക്ക് ‘വായന’ എന്ന ദോഷമുണ്ട്, എഴുത്തുകാരോട് ആരാധന കലർന്ന ഊഷ്മളവികാരങ്ങൾ ഉണ്ട്.

ക്ഷയോന്മുഖവും ദുഷിച്ചതുമായ ആണധികാരങ്ങളുടെ കുടീരമാണ് മാടമ്പള്ളിത്തറവാട്. അന്ധവിശ്വാസങ്ങൾകൊണ്ട് മാത്രം നീതിവ്യവസ്ഥകൾ സൃഷ്ടിക്കപ്പെടുന്ന ഇടം, പുരുഷമേധാവിത്വത്തിന്റെ കെടുനീതികൾ ഇതുവഴി നടപ്പാക്കാനാള്ള ഇടം. ഇന്ത്യൻ ആണത്തത്തിന്റെ സ്വരൂപവിധിയാണ് ആ കൊട്ടാരസദൃശമായ വീട്. ശ്രീദേവി നകുലന്റെ മുറപ്പെണ്ണാണ്. മുറപ്പെണ്ണിനെ നകുലൻ കല്യാണം കഴിക്കാത്തതിൽ അവളുടെ അച്ഛൻ തമ്പിക്ക് നീരസമുണ്ട്. സിനിമയുടെ ആദ്യംതന്നെ ഇത് വ്യക്തമാക്കപ്പെടുന്നുണ്ട്. ശ്രീദേവിക്ക് ചൊവ്വാദോഷം ഉണ്ടെങ്കിലും നകുലന്റെ ജാതകവുമായി വളരെ ഒത്തുപോയിരുന്നുവേത്ര. മരുമക്കത്തായം തകർന്നടിഞ്ഞതും അടുത്ത രക്തബന്ധമുള്ളവരുമായിട്ടുള്ള ബാന്ധവം ജൈവികമായി തെറ്റാണെന്നും 1993ൽപോലും അറിയാത്ത പാവങ്ങളാണ് മാടമ്പള്ളിത്തറവാട് മൊത്തം.

ഫാസിൽ

അവളെ കല്യാണം കഴിച്ച ആൾ അവളെ വിട്ടുപോകയാണുണ്ടായത്. ചൊവ്വാദോഷക്കാരിയുടെ പാപഭാരം. അവൾക്ക് മറ്റൊരു കല്യാണം നടത്താനോ ജോലി തരപ്പെടുത്താനോ ഉത്സുകരല്ല ബന്ധുക്കൾ. ഇത്തരം അധീശങ്ങൾക്ക് വെല്ലുവിളിയായിട്ടാണ് ഗംഗ അവിടെ പ്രത്യക്ഷപ്പെടുന്നത്. ‘‘പരിഷ്‍കാരിപ്പെണ്ണ്’’ എന്ന് തമ്പിയമ്മാവൻ അവളെ വിളിക്കുന്നുണ്ട്. സ്ത്രീകൾക്ക് ഉദ്യോഗം വഹിക്കാനുള്ള പ്രാപ്തിയില്ലെന്ന് വിശ്വസിക്കുന്നവരായിരിക്കണം മാടമ്പള്ളി ആണുങ്ങൾ. ശ്രീദേവിക്കോ ഗംഗക്കോ ജോലിയില്ല. കോളജിൽ പഠിക്കുന്ന അല്ലിയെയും ആ വഴി തിരിച്ചുവിടാൻ പദ്ധതിയൊന്നുമില്ല, കല്യാണം കഴിപ്പിച്ച് അയക്കുകയാണ്. ഗംഗ എത്തപ്പെടുന്നത് ഇങ്ങനെ വളരെ പഴകിയ മാടമ്പിത്തരങ്ങളുടെ ഇടയിലേക്കാണ്. കൽക്കത്തയിൽ വളർന്ന, വായനാശീലമുള്ള അവൾക്ക് ഒട്ടും യോജിച്ച ഒരു ഇടമല്ല മാടമ്പള്ളി, ആദ്യം അവിടത്തെ നിശ്ശബ്ദത അവളെ ആകർഷിക്കുന്നുണ്ട് എങ്കിലും.

ഒരു നർത്തകനോട് മമത തോന്നിയാൽ അവൾക്ക് മരണമാണ് അവിടത്തെ ശങ്കരൻ തമ്പിമാർ വിധിക്കുന്നത്. അതേ നീതി 1993ലും പിന്തുടരണമെന്ന് ശാഠ്യപ്പെടുന്ന ആണുങ്ങളാണ് അവിടെ നിലപാടുറപ്പിച്ചിട്ടുള്ളത്. സ്ത്രീകൾ ഒരിക്കലും പ്രവേശിക്കരുതാത്ത തെക്കിനി സംഗീതത്തിന്റെയും നൃത്തത്തിന്റെയും സങ്കേതമാണ്. അതൊന്നും കുലസ്ത്രീകൾക്ക് പറഞ്ഞിട്ടുള്ളതല്ല.

കലാഹൃദയമുള്ള നാഗവല്ലി, വായനക്കാരിയായ ഗംഗ, നിഷ്ഗുണനായ നകുലൻ

നാഗവല്ലി തഞ്ചാവൂർക്കാരിയായ നർത്തകിയാണ്, വെറും മാടമ്പിയായ ശങ്കരൻ തമ്പിയേക്കാൾ അവൾക്ക് ഇഷ്ടം തോന്നിയത് സ്വാഭാവികമായും നർത്തകനായ രാമനാഥനെയാണ്. അയൽവാസിയാണു താനും അയാൾ. അതിന്റെ പേരിലാണ് അവൾ കൊല ചെയ്യപ്പെട്ടത്. പ്രതികാരദാഹിയായി അവളുടെ ആത്മാവ് ചുറ്റിപ്പറ്റി നടക്കുന്നതുകൊണ്ട് തറവാട്ടിൽ വിനാശങ്ങൾ ഏറെയാണ്. ആണുങ്ങളാണ് അവളുടെ ലക്ഷ്യം. അവളെ നിഷ്ഠുരം കൊലചെയ്ത ശങ്കരൻ തമ്പിക്ക് കുറ്റങ്ങളൊന്നുമില്ല. ഗംഗ വായനക്കാരിയാണ്, ധാരാളം പുസ്തകങ്ങളുമായാണ് അവൾ എത്തിയിരിക്കുന്നത്. രണ്ടാം നിലയിലെ തെക്കിനി അവൾ തുറന്നത് തന്നെ പുസ്തകങ്ങൾ അടുക്കും ചിട്ടയുമായി വെക്കാൻ ഒരു ഇടത്തിനു വേണ്ടിയാണ്. തീർച്ചയായും അവൾ ടാഗോറിന്റെ പ്രേമഗീതകങ്ങൾ ഹൃദിസ്ഥമാക്കിയിട്ടുണ്ടാവണം, മനസ്സിന്റെ ചായ്വുകളെപ്പറ്റി ബോധവതി ആയിരിക്കണം.

ഉറങ്ങുന്നതിനു മുമ്പും പുസ്തകം വായിക്കുന്നതാണ് പതിവെന്ന് സിനിമ സൂചിപ്പിക്കുന്നു. മഹാദേവന്റെ ‘കാവൂട്ട്’ വായിച്ച്, കിടക്കയിൽ അരികിൽ വെച്ച് അതിനടുത്ത് കിടക്കുന്നുണ്ട് അവൾ. അത്രയുമുണ്ട് അവൾക്ക് വായനയോടുള്ള കമ്പം. ഇങ്ങനെ താൽപര്യമുള്ള ആളൊന്നുമല്ല നകുലൻ. അയാൾ രാത്രി വൈകിയും ബിസിനസ് കണക്ക് എഴുതുകയും കമ്പ്യൂട്ടറിൽ അനുബന്ധ ജോലികൾ ചെയ്യുകയുമാണ്. രാത്രി ഉറങ്ങുന്നത് ഗംഗ അറിയാതെ ആയിരിക്കാം. “നകുലേട്ടൻ ഉറങ്ങാൻ വരുമ്പോൾ എന്നെ വിളിക്കണേ” എന്ന് ഗംഗ അപേക്ഷിക്കുന്നുണ്ട്. കലാബോധമില്ലാത്ത, ഭാര്യയിൽ അത്ര താൽപര്യമില്ലാത്ത ആളാണ് നകുലൻ എന്ന് സൂചന. അല്ലെങ്കിലും പാണ്ഡവന്മാരിൽ തീരെ ശൂരത്വമോ പ്രേമലോലുപത്വമോ ഇല്ലാത്ത ആളുമാണ് നകുലൻ.

സിനിമക്കാർ അറിഞ്ഞിട്ടതായിരിക്കണം ഈ കഥാപാത്രപ്പേര്. ഗംഗ അതിതാൽപര്യത്തോടെ വായിക്കുന്ന ‘കാവൂട്ടി’ന്റെ രചയിതാവ് അടുത്തു തന്നെ താമസിക്കുന്നുണ്ട് എന്ന അറിവ് അവളെ ആനന്ദവതിയാക്കുന്നുണ്ട്. അല്ലി ഇത് വെളിവാക്കിയപ്പോൾ ഗംഗയിൽ ഈ പ്രഹർഷം പ്രകടമാണ്. മറ്റൊരു ശങ്കരൻ തമ്പിയുടെ ഭാര്യയാണ് താൻ എന്ന അറിവ് ഗംഗക്ക് കിട്ടിക്കഴിഞ്ഞു. നാഗവല്ലിയായി മാറുമ്പോൾ എന്തുകൊണ്ട് നകുലനെത്തന്നെ കൊല്ലാൻ ഉദ്ദേശിക്കുന്നു എന്നതിന്റെ പ്രച്ഛന്നത്തെളിവാണ് സിനിമ ഇങ്ങനെ നമുക്ക് വെളിവാക്കിത്തരുന്നത്. അല്ലിക്ക് ആഭരണം എടുക്കാൻ പോകണ്ടാ എന്ന് കടുത്ത ശാസന അവൾ പ്രതീക്ഷിച്ചതായിരുന്നിരിക്കണം. അസംതൃപ്തമായ വിവാഹജീവിതമാണവളുടേത് എന്നത് സിനിമ തെളിച്ചു പറയുന്നില്ല. കാരണം, ഗംഗയുടെ തലയിൽ മുഴുവൻ കുറ്റഭാരങ്ങളും കയറ്റിവെക്കാൻ സിനിമ നേരത്തേ തീരുമാനം എടുത്തുകഴിഞ്ഞു.

‘മണിച്ചിത്രത്താഴി’ലെ ഒരു രംഗം

രാമനാഥൻ എന്ന പ്രേമലോലുപനായ നർത്തകൻ തൊട്ടടുത്ത് മഹാദേവൻ എന്ന ഇഷ്ടകവിയായി പ്രത്യക്ഷപ്പെടുന്നു എന്നത് അവളെ സംബന്ധിച്ച് ആവേശകരമാണ്. എന്നാൽ, ഭർത്താവുള്ള സ്ത്രീക്ക് ഒരു കാമനയും പാടില്ല എന്ന ശാഠ്യമാണ് സിനിമക്ക് പ്രസരിപ്പിക്കാനുള്ളത് എന്നതുകൊണ്ട് ഇത് കടുത്ത കുറ്റമാകുന്നു. മഹാദേവന്റെ കവിതയിലെ വരികൾ ഗംഗക്ക് അന്വർഥമാകുന്നത് അവളുടെ അനുഭവങ്ങൾ അതിലൂടെ വ്യക്തമാക്കപ്പെടുന്നതുകൊണ്ടാണ്. ‘‘വരുവാനില്ലാരുമീ...’’ എന്ന വരികളിൽ തുടങ്ങുന്ന ഈ കവിതയിൽ അവളുടെ ഉൾക്കാമ്പാണ് തുടിക്കുന്നത്. പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്ന് മോഹിക്കുന്നവളാണവൾ. മോഹങ്ങളെല്ലാം വെറുതെ ആണെന്നും അറിവുള്ളവൾ കൊതിയോടേ ഓടിച്ചെന്ന് വഴിയിൽ നോക്കുമ്പോൾ വന്നവഴിയെ തിരിച്ചുപോകുന്നവരെ ആണ് അവൾ കാണുന്നത്. വിവാഹിതയായവൾ, ഭർത്താവ് കൂടെയുള്ളവൾ, ആണിത് പാടുന്നത്. സ്നേഹരാഹിത്യത്താൽ വിങ്ങുന്നവളാണ് ഗംഗ.

ഇതിനുള്ള ശിക്ഷയാണ് അവൾ പിന്നീട് ഏറ്റുവാങ്ങുന്നത്. വായനാശീലമുള്ള, അന്ധവിശ്വാസത്തിനു തെല്ലും വഴങ്ങാത്ത അവളെ ‘പരിഷ്‍കാരിപ്പെണ്ണ്’ എന്ന് കളിയാക്കി വിളിക്കുന്ന തമ്പിയാണ് ഗൃഹനാഥൻ. ‘അന്യസ്ത്രീകൾ’ മാടമ്പള്ളിത്തറവാട്ടിൽ വന്നുകയറുന്നത് അവിടത്തെ പ്രേതാത്മാക്കൾക്ക് ഇഷ്ടമല്ല, ഗംഗ അന്യസ്ത്രീയാണ് എന്ന് അയാൾ തെളിച്ചു പറയുന്നുണ്ട്. ഈ വാദം ശരിയാണെന്ന് സിനിമ പിന്നീട് തെളിയിക്കുകയുമാണ്. പ്രേക്ഷകർ ഇതൊക്കെ അപ്പാടെ വിഴുങ്ങണമെന്നാണ് സിനിമ നിഷ്‍കർഷിക്കുന്നത്. സിനിമയുടെ അവസാനം “ഇനി ഞാൻ എന്നും നകുലേട്ടന്റേതു മാത്രമായിരിക്കും” എന്ന് അവളെക്കൊണ്ട് ആണയിടുവിച്ചശേഷം മലയാളി ആണത്തം തന്റെ ശുംഭ ഗാംഭീര്യത്തിൽ ആത്മപ്രഹർഷം അനുഭവിക്കുന്നു.

ഇത് അവളെക്കൊണ്ട് പറയിപ്പിക്കാൻ അവൾക്ക് മൊത്തം നാട്ടുകാരുടെ മുന്നിൽ വെച്ച് ക്രൂരമായ ആഭിചാരപ്രക്രിയക്കും ശാരീരികഭേദ്യത്തിനും പാത്രമാകേണ്ടിവന്നു. അടികൊടുത്താണ് അവളെക്കൊണ്ട് ഇതു സമ്മതിപ്പിക്കുന്നത് എന്ന് സാരം. അമേരിക്കയിൽനിന്നെത്തിയ പ്രസിദ്ധ സൈക്യാട്രിസ്റ്റാണ് ഈ നാടകം സംവിധാനംചെയ്യുന്നത്, പിന്നെ ചോദ്യങ്ങൾ ഒന്നും ഉണ്ടാവാൻ പാടില്ലല്ലോ.

ഭാർഗവീനിലയത്തിന്റെ പാഠഭേദം

നാഗവല്ലിയെ (ഗംഗയെയും) കുറ്റക്കാരാക്കി മറുപക്ഷത്താക്കുക എന്നത് സിനിമയുടെ ഉദ്ദേശ്യംതന്നെയാണ്. ക്രൂരനായ, അവളെ കൊന്ന ശങ്കരൻ തമ്പിയോടുള്ള പക അവളുടെ തെറ്റായിട്ടാണ് സിനിമ പ്രഖ്യാപിക്കുന്നത്. അവളെ പ്രേക്ഷകർക്കെതിരെയും നിർത്തുന്നു. ഗംഗയെയും. ഇതേ പ്രമേയം കാതലായിട്ടുള്ള ‘ഭാർഗവീനിലയ’ത്തിൽ ഭാർഗവിയെ കൊന്ന എം.എൻ എന്നയാളെ ഇല്ലാതാക്കാൻ മരണത്തിനുശേഷം വരുന്ന ഭാർഗവിയെ സിനിമാപക്ഷത്തും പ്രേക്ഷകപക്ഷത്തും ചേർത്തുനിർത്തുകയാണ്. അവൾക്ക് നീതികിട്ടേണ്ടത് നിർണായകവും അവശ്യം ആവശ്യകരവും ആണെന്ന് പ്രേക്ഷകരെക്കൊണ്ട് അയത്നലളിതമായും യുക്തിസഹമായും സമ്മതിപ്പിച്ചെടുത്തിട്ടുണ്ട്.

ഭാർഗവിക്കുട്ടി സാഹിത്യകാരന്റെ സഹായം തേടുന്നുണ്ട് ഇതിനുവേണ്ടി. പ്രേക്ഷകരുടെ വൻ സ്വീകരണം ആവോളം ലഭിച്ച സിനിമയാണ് ‘ഭാർഗവീനിലയം’. ഒരുതരത്തിൽ 1960കളിൽ ഇറങ്ങിയ ഈ സിനിമയുടെ 1993ലെ മറുവ്യാഖ്യാനമാണ് ‘മണിച്ചിത്രത്താഴ്’. “വാസന്തപഞ്ചമി നാളിൽ വരുമെന്നൊരു കിനാവ് കണ്ടു... ആരുമാരും വന്നതില്ലാ ആരാരും അറിഞ്ഞതില്ല, ആത്മാവിൽ സ്വപ്നവുമായി കാത്തിരിപ്പു ഞാൻ” എന്നതിനു സമാന്തരമായാണ് ഗംഗയുടെ കാത്തിരിപ്പ്. ‘‘വരുവാനില്ലാരുമീ വിജനമാം വീഥിയിൽ...’’ പാട്ടിൽ “നിനയാത്ത നേരത്തെൻ പടിവാതിലിൽ ഒരു പദവിന്യാസം കേട്ടപോലെ... കൊതിയോടെ ഓടിച്ചെന്നകലത്താ വഴിയിലേക്ക്’’ നോക്കുന്നവളെ ‘‘വാസന്തി പഞ്ചമിനാളി’’ലും ചിത്രീകരിച്ചിട്ടുണ്ട്. ഭർതൃമതിയാണെങ്കിലും കാമനകൾ ഗംഗയിൽ തുടിക്കുന്നുണ്ട്. തന്നെയും കാമുകനെയും കൊലചെയ്ത എം.എൻ എന്ന ക്രൂരനാണ് വില്ലൻ എന്ന് ഭാർഗവിക്ക് തെളിയിക്കേണ്ടതുണ്ട്. ഭാർഗവിക്കുട്ടിക്ക് നമ്മൾ നൽകുന്ന അനുകമ്പയോ പിന്തുണയോ 1993ലെ നാഗവല്ലിക്ക് നൽകപ്പെടുന്നില്ല. അതുകൊണ്ട് ഗംഗക്കും.

മോഹൻലാലും സുരേഷ് ഗോപിയും ‘മണിച്ചിത്രത്താഴി’ൽ

ഗംഗക്ക് അനാഥത്വവും അന്യഥാവസ്ഥയും ഉള്ളിൽ പിടയുന്നെങ്കിൽ അതിനു നകുലനും കാരണമാകുന്നുണ്ട് എന്ന് അവൾക്ക് ബോധ്യമുണ്ടെങ്കിലും അതിനോടൊപ്പം ചേരാൻ സിനിമാക്കഥ പ്രേക്ഷകരെ അനുവദിക്കുന്നില്ല. നകുലൻ കൂടെയുള്ളപ്പോൾ “വരുവാനില്ലാരുമില്ല...’’എന്ന്, പടിവാതിൽ പകുതിയേ ചാരാറുള്ളൂ, അകലത്തെ വഴിയാകെ മിഴിപാകി നിൽക്കാറുണ്ടല്ലോ എന്നൊക്കെ പാടാൻ ഇവൾക്കെങ്ങനെ ധൈര്യം വരുന്നു? 1960കളിലെ ഭാർഗവിക്കുട്ടിയെ 1990കളിൽ പ്രതിഷ്ഠിക്കുമ്പോൾ മാറിപ്പോയത് ആൺ ഇൗഗോ തന്നെ. മലയാളി ആണത്തം പലേ സാമൂഹിക സാമ്പത്തിക മാറ്റങ്ങൾക്ക് വശംവദമായി, ആത്മാഭിമാനവും സ്വയം മതിപ്പും പാടെ ശോഷണം സംഭവിച്ച് വിഹ്വലതയിൽപ്പെടുന്നവർ ഭാര്യയുടെ കാമനകളെ ഭയപ്പാടോടെ, സംശയത്തോടെ വീക്ഷിക്കുന്നു.

നാഗവല്ലി നീതികിട്ടാൻ യത്നിക്കുന്നു എങ്കിൽ നിലവിലുള്ള മലയാളി ശങ്കരൻ തമ്പിമാർ അതിനു തടയിടേണ്ടതാണ് എന്നതാണ് ഈ വിലക്ഷണ മാനസികനിലയുടെ തീർപ്പ്. കൽക്കത്തയിൽനിന്ന് വരുന്ന വായനക്കാരായ സ്ത്രീകൾ നാഗവല്ലിക്ക് സഹായവുമായി എത്തിയേക്കും (മാധവിക്കുട്ടിയുമായി ഇവിടെ സാമ്യം കണ്ടെങ്കിൽ അത് യാദൃച്ഛികമാണോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു) എന്നത് അവരെ വിറളി പിടിപ്പിക്കും. സ്ത്രീശാക്തീകരണം മൂലം ഭയാക്രാന്തരായ ആണുങ്ങൾക്ക് ഭാർഗവിക്കുട്ടിമാരുടെ ആത്മാവ് ഉചിതമായി പ്രതികാരം ചെയ്യാനിറങ്ങി അതിൽ വിജയിച്ചേക്കുന്നു എന്ന കഥ മാറ്റിയെഴുതേണ്ടിവരും എന്നതിന്റെ ദയനീയ ചിത്രീകരണമാണ് ‘മണിച്ചിത്രത്താഴ്’.

സ്വന്തം ഇച്ഛാശക്തി പ്രകടിപ്പിക്കുന്ന ഭാര്യമാരെ ഇട്ടു പൂട്ടേണ്ട അതിശക്തമായ താഴുകൾ ഏത് ആലയിൽ നിർമിക്കണം എന്ന ആലോചനാവിഭ്രാന്തിയിലേക്ക് നിപതിച്ച ആൺ അഹന്തയെ ചിത്രീകരിക്കുക എന്നത് ഫാസിൽ തന്മയത്വത്തോടെ സാധിച്ചെടുക്കുകയാണ്. പിന്തിരിപ്പൻ ആശയങ്ങൾ ആധാരമാക്കി സിനിമയെടുത്ത് വിജയിപ്പിക്കാം എന്ന് അദ്ദേഹം ‘അനിയത്തിപ്രാവ്’ പോലെത്ത സിനിമകൾ ആഖ്യാനംചെയ്ത് പിന്നീടും തെളിയിച്ചിട്ടുണ്ട്. പ്രണയത്തിന് ഒരു വിശുദ്ധിയുമില്ലെന്നും കല്യാണം സ്വന്തം തീരുമാനമായിരിക്കരുതെന്നും അത് മാതാപിതാക്കൾ മാത്രം തീരുമാനിക്കേണ്ടതാണെന്നുമുള്ള കോൺവെന്റ് സദാചാരസംഹിത ഊട്ടിയുറപ്പിച്ചതാണ് അദ്ദേഹം.

ദാമ്പത്യേതര ആഭിമുഖ്യങ്ങൾ

“ഇനി എന്നും ഞാൻ നകുലേട്ടന്റേത് മാത്രമായിരിക്കും” എന്ന് ഒരു ഭാര്യയെക്കൊണ്ട് പറയിക്കാൻ അതിനു പിന്നിൽ ഒരു കഥ മെനഞ്ഞെടുക്കുക എന്നതാണ് ‘മണിച്ചിത്രത്താഴി’ന്റെ ഉദ്ദേശ്യം. എല്ലാ ഭാരതസ്ത്രീകൾക്കുമുള്ള താക്കീതാണിത്. അതാണ് സിനിമയുടെ വിജയരഹസ്യവും. അതിനു നകുലേട്ടന്മാരുടെ പങ്ക് എന്താണ്, അവർക്ക് ഉത്തരവാദിത്തങ്ങൾ ഉണ്ടോ എന്നതിനൊക്കെ സിനിമ ഒരു വിധിയും പ്രസ്താവിക്കുന്നില്ല. രാത്രിയിൽ ഉറങ്ങാൻ നേരത്ത് അവർക്ക് ഭാര്യയെ അവഗണിച്ച് ബിസിനസ് കണക്ക് പുസ്തകങ്ങളിൽ തലപൂഴ്ത്താം.

നകുലേട്ടൻ അധികം അധികാരം പ്രയോഗിക്കുന്നില്ലെങ്കിൽ അത് ബലമായി ബോധിപ്പിക്കാൻ അമേരിക്കയിൽനിന്ന് സണ്ണിമാർ സൈക്യാട്രിസ്റ്റ് വേഷം കെട്ടി വന്നണയും. “അല്ലിക്ക് ആഭരണം എടുക്കാൻ പോകരുത്’’ എന്ന് ഭാര്യമാരെ ചട്ടംകെട്ടാൻ അവർ നിർദേശിക്കും. അവളെ വരുതിയിലാക്കി നിർത്തിയില്ലെങ്കിൽ ഒരു ദിവസത്തിനകം അവൾ ഭർത്താവിനെ കൊല്ലുമേത്ര (അമേരിക്കൻ സൈക്യാട്രിയോട് വൻ അവമതിയാണ് ഈ കഥാപാത്രനിർമിതിയിലൂടെ സാധിച്ചെടുത്തിരിക്കുന്നത്). അമേരിക്കയിൽനിന്നാണെങ്കിലും ക്രിസ്ത്യാനി ആണെങ്കിലും ആദ്യം ശബരിമലക്ക് പോയിട്ടാണ് അയാളുടെ വരവ്. ഭാര്യയാൽ കൊല്ലപ്പെടാൻ പോകുന്ന നകുലൻ എന്ന ബെസ്റ്റ് ഫ്രൻഡിനെ ഓർത്ത് വേദനിക്കുന്നുണ്ട് ഈ സൈക്യാട്രിസ്റ്റ്.

നിറവേറപ്പെടാത്ത സ്നേഹബന്ധങ്ങളെ ആണ് ഗംഗ നേരിടുന്നത്. ‘‘വരുവാനില്ലാരുമീ...’’ എഴുതിയ മഹാദേവനോട് അവൾക്ക് മമത തോന്നുന്നത് സ്വന്തം ആത്മാവിന്റെ വെളിപാടുകളെ അയാൾ അത്യന്തം ആകുലതകളോടെ നഷ്ടസൗഭാഗ്യങ്ങളുടെ വിങ്ങലുകളോടെ അവതരിപ്പിച്ചതിനാലാണ്. അവളുടെ വ്യഥകൾ മനസ്സിലാക്കിയ മറ്റൊരാൾ എന്നാണ് അവൾക്ക് തോന്നുന്നത്. ഇതാണ് ഉൽക്കടമായ പൊട്ടിത്തെറിക്കലിനു കാരണമാകുന്നത്.

ഗംഗയുടെ ചരിത്രമെല്ലാം അറിഞ്ഞ സണ്ണി അവളെ മാനസികവിശകലനത്തിനു വിധേയയാക്കുന്നില്ല. മറിച്ച് ‘‘രോഗമുണ്ടെന്ന് അവൾ ഒരിക്കലും അറിയരുത്” എന്ന് നിർദേശിക്കുകയുമാണ് അയാൾ. ഇപ്പോൾ അവളുടെ ഒറ്റപ്പെടലിനു കാരണക്കാരനായ നകുലനെ ഉപദേശിക്കാനും അയാൾ തയാറാകുന്നില്ല. മാനസികരോഗികൾ ആദ്യം തിരിച്ചറിയേണ്ടത് അവരുടെ വിഭ്രാന്തികളെല്ലാം രോഗലക്ഷണങ്ങളാണെന്നും അതിനു ചികിത്സയുണ്ട് എന്ന് ബോധ്യപ്പെടുകയുമാണ്. ഏത് സൈക്യാട്രിസ്റ്റും വിദ്യാർഥിയായിരിക്കുമ്പോൾ പഠിക്കുന്ന ബാലപാഠമാണിത്. സണ്ണിയുടേത് എന്തുതരം വിഡ്ഢിച്ചികിത്സാ പദ്ധതിയാണെന്ന് ആരും അമ്പരന്നു പോകുന്ന തരത്തിലാണ് യുക്തി മെനഞ്ഞെടുത്തിരിക്കുന്നത്. ദ്വന്ദ്വ വ്യക്തിത്വമാണ് (split personality/ dual personality) ഗംഗയുടെ പ്രശ്നം എന്ന് പ്രഖ്യാപിച്ച് ഉടൻ ഡോ. സണ്ണി നിജപ്പെടുത്തുന്നത് അത് സൈക്കോസിസ് ആയി മാറി എന്നാണ്.

അപഹാസ്യമാണ് ഈ സൈക്യാട്രി നിഗമനം. അമേരിക്കൻ സൈക്യാട്രി കോൺഫറൻസുകളിൽ കേരളത്തിൽനിന്നുള്ള ഉഗ്രൻ മന്ത്രവാദികളെ പങ്കെടുപ്പിക്കും എന്നൊക്കെയുള്ള വൻ പൊട്ടത്തരം ഗംഗയെ ഭേദ്യംചെയ്യാനുള്ള രംഗങ്ങൾക്ക് സാധുതയുണ്ടാക്കാൻ കഥാകൃത്ത് മെനഞ്ഞെടുത്തിട്ടുണ്ട്. ആധുനിക സൈക്യാട്രി ചികിത്സ ഇവിടെ എത്തിനിൽക്കുന്നു എന്ന് ചിത്രീകരിച്ചത് പ്രേക്ഷകർ അപ്പാടെ വിഴുങ്ങുന്നുമുണ്ട്. മഹാദേവനോടുള്ള പ്രത്യേക മമത ഗംഗയുടെ ബാല്യകാലത്തേറ്റ മാനസികാഘാതത്തിന്റെ, സ്നേഹരാഹിത്യത്തിന്റെ, അടിച്ചമർത്തലിന്റെ ബഹിർസ്ഫുരണമാണെന്ന് അവളെ തെര്യപ്പെടുത്തേണ്ടതിനു പകരം സിനിമ ഒരു ഹൊറർ ചിത്രമാക്കാനുള്ള തത്രപ്പാടിൽ യുക്തി അപഹാസ്യമാംവിധം ഒലിച്ചുപോകുന്നു.

അത് കാര്യമാക്കേണ്ട, ഗംഗയെ ശിക്ഷിക്കാൻ എന്തൊക്കെ വഴികളുണ്ട് എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാം എന്നാണ് സിനിമ നിർദേശിക്കുന്നത്. പക്ഷേ മലയാളി/ ഇന്ത്യൻ സൈക്കിനെ തൃപ്തിപ്പെടുത്താൻ ഭർത്താവിന്റെ അനുമതിയോടെ മന്ത്രവാദികളും സൈക്യാട്രിസ്റ്റും ചേർന്ന് ഒരു സ്ത്രീയെ പരസ്യമായി ഭേദ്യംചെയ്യേണ്ടത് ചിത്രീകരിച്ചേ മതിയാവൂ.

ചികിത്സ കഴിഞ്ഞിട്ട് സണ്ണി പേരു ചോദിക്കുമ്പോൾ അവൾ “ഗംഗ” എന്ന് മാത്രം പറയുമ്പോൾ അതുപോരെന്നാണ് ആണധികാരം തീർച്ചപ്പെടുത്തുന്നത് ‘‘ഗംഗ നകുലൻ’’ എന്ന് നിർബന്ധമായിട്ടും പറയണമേത്ര. ഒരു വസ്തുവിനെ എന്നപോലെയാണ് സണ്ണി ഗംഗയെ നകുലന്റെ നേരേ തള്ളിയിടുന്നത്. ‘‘ന്നാ പിടിച്ചോടാ’’ എന്ന ഡയലോഗും ഉണ്ട്. നന്നാക്കിയെടുത്ത ഒരു ഉപകരണം മാത്രമാണ് ഗംഗ. അതും ഭർത്താവിന്റെ സന്തോഷത്തിനും അംഗീകാരത്തിനും ആഹ്ലാദത്തിനും വേണ്ടിമാത്രം.

ഒരു കവിയെയോ നർത്തകനെയോ ആരാധന കലർന്ന ഊഷ്മളബന്ധത്തിൽ ഭാര്യ ഉറപ്പിച്ചെടുത്താൽ എല്ലാ ഭർത്താക്കന്മാരും കരുതിയിരിക്കേണ്ടതാണ്, താമസിയാതെ അവൾ ഭർത്താവിനെ വെട്ടിക്കൊന്നേക്കും. ചകിതരായ ആണുങ്ങൾ ഈ സിനിമക്ക് ഇന്നും വൻ സ്വീകാര്യത നൽകുന്നത് അവരുടെ ഇൗഗോ ഒന്നാന്തരമായി ഈ സിനിമ ‘ബൂസ്റ്റ്’ ചെയ്യപ്പെടുന്നതുകൊണ്ടാണ്. ഭാര്യ വായനക്കാരി ആണെങ്കിൽ സൂക്ഷിക്കുക, നാളെ നിങ്ങളുടെ തല പോയേക്കും. പ്രതീകാത്മകമായി ഭർത്താവിനെ വെട്ടിക്കൊല്ലാൻ അവളെ അനുവദിക്കണം, ഒരു കൊലപാതകിയാണെന്ന് അവൾ പിന്നീട് എപ്പോഴും ഓർമിക്കട്ടെ. അതിനു മുമ്പ് വൻ മന്ത്രവാദംചെയ്ത് അവളെ ചൂരൽകൊണ്ട് അടിക്കുക. ഉള്ളിലുള്ള നാഗവല്ലിമാരോട് വിട്ടുപോകാൻ ആജ്ഞാപിക്കുക. അവൾ എന്നെന്നും നിങ്ങളുടേത് മാത്രമായിരിക്കും.

ഇതിനു പശ്ചാത്തലം ചമക്കാൻ വീട്ടിൽ അന്ധവിശ്വാസങ്ങൾ നടമാടുന്നു എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. മാനസിക അസുഖങ്ങൾ സംഭവിക്കുന്നത് ബാധ കയറുന്നതുകൊണ്ടാണ്, തലച്ചോർ പ്രവർത്തനങ്ങളുടെ അപഭ്രംശങ്ങളാലല്ല. ഇത് സാധൂകരിക്കാൻ പ്രാദേശിക മന്ത്രവാദികൾക്കാവുന്നില്ലെങ്കിൽ അമേരിക്കയിൽനിന്ന് ഡോ. ബ്രാഡ് ലിയുടെ കീഴിൽ വിദഗ്ധ പരിശീലനം കിട്ടിയ സണ്ണിക്കുട്ടന്മാരെ കൊണ്ടുവന്ന് പറയിക്കുക. ആധുനിക സൈക്യാട്രിക് ചികിത്സകൾ ഒട്ടും ഫലപ്രദമല്ല എന്ന് ഈ വിദഗ്ധർതന്നെ സമ്മതിച്ചു തരും.

“ഒരു സൈക്യാട്രിസ്റ്റും സഞ്ചരിക്കാത്ത വഴികളിലൂടെ ഒരു ഭ്രാന്തനെപ്പോലെ” അവർ സഞ്ചരിക്കും. ചൂരൽപ്രയോഗങ്ങൾ ഉൾപ്പെടുന്ന മന്ത്രവാദം എപ്പോഴാണ് ആവശ്യം വരുന്നതെന്ന് പറയാനാവില്ല. ഗംഗ ഇനി മഹാദേവന്റെ ‘കാവൂട്ട്’ മാത്രമല്ല, മറ്റൊരു പുസ്തകവും വായിക്കാൻ ഒരുമ്പെടുകയില്ല. എന്ന് മാത്രമല്ല, അവൾ വായനയേ നിർത്തിയേക്കും. ചൊവ്വാദോഷമുള്ള പെൺകുട്ടികൾ ആ പേരിൽ ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട് തിരിച്ചു വീട്ടിൽ വന്ന് നിന്നാൽ അവർ ഒരു ജോലിക്ക് ശ്രമിക്കുകയോ സ്വന്തം ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിക്കുകയോ ചെയ്യേണ്ടതില്ല.

ചൊവ്വാദോഷത്തിൽ ഉറച്ചു വിശ്വസിക്കുന്ന ബന്ധുക്കളുടെ അടിമയായി അതിസുന്ദരിയും ആരോഗ്യവതിയുമായ അവൾ ജീവിക്കേണ്ടിയിരിക്കുന്നു. അവൾ വേറേ കല്യാണത്തിനു ഒരുമ്പെടേണ്ട, ഈ വിശ്വാസമില്ലാത്ത ക്രിസ്ത്യാനികൾ ഉദാരമനോഭാവത്തോടെ കല്യാണം കഴിക്കാൻ വരും.

Show More expand_more
News Summary - weekly literature film and theatre