അതിജീവന ലോകത്തെ ഭീതിനിറഞ്ഞ കാൽവെപ്പുകൾ

ജിത്തു മാധവന്റെ രചനയിൽ ചിദംബരം സംവിധാനം ചെയ്ത ‘ബാലൻ ദ ബോയ്’ സിനിമ കാണുന്നു. എന്താണ് ഈ സിനിമയുടെ രാഷ്ട്രീയം, സിനിമ നൽകുന്ന സന്ദേശമെന്താണ്, അമ്മ-മകൻ ബന്ധത്തിലെ ശരിയുടെയും ശരികേടുകളുടെയും അർഥതലങ്ങളെ സിനിമ എങ്ങനെയാണ് കൈകാര്യം ചെയ്തത്... തുടങ്ങിയ കാര്യങ്ങളും പരിശോധിക്കുന്നു.‘ഒരമ്മയും മകനും’ എന്ന വാക്കുകളിൽ നിശ്ശബ്ദമായി ഒളിഞ്ഞുകിടക്കുന്നത്,...
Your Subscription Supports Independent Journalism
View Plansജിത്തു മാധവന്റെ രചനയിൽ ചിദംബരം സംവിധാനം ചെയ്ത ‘ബാലൻ ദ ബോയ്’ സിനിമ കാണുന്നു. എന്താണ് ഈ സിനിമയുടെ രാഷ്ട്രീയം, സിനിമ നൽകുന്ന സന്ദേശമെന്താണ്, അമ്മ-മകൻ ബന്ധത്തിലെ ശരിയുടെയും ശരികേടുകളുടെയും അർഥതലങ്ങളെ സിനിമ എങ്ങനെയാണ് കൈകാര്യം ചെയ്തത്... തുടങ്ങിയ കാര്യങ്ങളും പരിശോധിക്കുന്നു.
‘ഒരമ്മയും മകനും’ എന്ന വാക്കുകളിൽ നിശ്ശബ്ദമായി ഒളിഞ്ഞുകിടക്കുന്നത്, ഒരുപക്ഷേ സംരക്ഷണത്തിന്റെയും സ്നേഹത്തിന്റെയും ആഴമേറിയ അർഥങ്ങളായിരിക്കും (Perhaps the words ‘a mother and son’ quietly embody the profound meanings of protection and love). വ്യക്തികൾക്കനുസരിച്ച് അർഥങ്ങളിൽ മാറ്റങ്ങൾ സ്വാഭാവികമെങ്കിലും അമ്മയും മകനും തമ്മിലെ ബന്ധത്തിന്റെ വലിയ ശക്തി ഒരുപക്ഷേ സംരക്ഷകനും സംരക്ഷിക്കപ്പെടുന്നവനും തന്നെയാണ്. ചിദംബരത്തിന്റെ ‘ബാലൻ -ദ ബോയ്’ കാണുമ്പോഴും ഈ സംരക്ഷണത്തിന്റെ അർഥതലങ്ങൾതന്നെയാണ് പ്രേക്ഷക ചിന്തയിലേക്ക് തുറന്നിടുന്നത്. എന്നാൽ, സംരക്ഷണം എന്നത് തടവറയോ ഒരു വലയത്തിനകത്ത് മാത്രം ഒതുങ്ങുന്നതോ ആകുമ്പോൾ അവിടെ സ്വാതന്ത്ര്യത്തിനും പുതിയ കാഴ്ചകൾക്കുമുള്ള അവസരങ്ങൾ പരിമിതപ്പെടുത്തുകയല്ലേ എന്ന ചോദ്യംകൂടി ഉയരുന്നുണ്ട്. ഈ സിനിമ കണ്ടിറങ്ങിയപ്പോൾ മുതൽ തോന്നിയതും അത്തരത്തിലുള്ള ചില ചിന്തകളാണ്.
വെല്ലുവിളികൾ നിറഞ്ഞ ജീവിതവഴികൾ
ജയിൽ ചുമരിൽ വരച്ച ക്രയോൺ ചിത്രങ്ങളിലൂടെ തന്റെ ഇതുവരെയുള്ള ലോകം കാണിച്ച് സിനിമ തുടങ്ങുമ്പോൾ അത് വരച്ച ബാലന്റെ (ആദിശേഷൻ കെ.ആർ) തൊട്ടടുത്തായി അവന്റെ അമ്മയുമുണ്ട്. സന്തോഷവും ഉള്ളിൽ തങ്ങിനിൽക്കുന്ന ചോദ്യങ്ങൾക്കുള്ള ചെറിയ (വലിയ) ഉത്തരവും നൽകാൻ അവനുള്ളത് ആ അമ്മ മാത്രമാണ്. മനോഹരമായ പ്രാരംഭരംഗവും പിന്നിട്ട് സിനിമ മുന്നേറവെ തടവറയും കടന്ന് പുതിയ പുതിയ മേച്ചിൽപ്പുറങ്ങളിലൂടെ അമ്മക്കൊപ്പം കൈപിടിച്ച് ആ കൊച്ചു ബാലനും നടന്നു തുടങ്ങുന്നു.
ഓരോ ഇടങ്ങളിലും അവന് ഓരോ പേരും ജാതിയുമാണ്. ഈയൊരു അസ്ഥിരത അവനിൽ സംശയങ്ങളുടെ വലിയ മാനസിക സംഘർഷമുണ്ടാക്കുന്നുണ്ട്. പ്രത്യേകിച്ച് സ്കൂളിൽ ചേർത്ത ദിവസം അവനോട് അധ്യാപിക സ്വയം പരിചയപ്പെടുത്താനായി പറയുമ്പോൾ. കാരണം, അവന്റെ അമ്മ അവനു ചാർത്തി കൊടുത്ത പേരും നാടും വീടും വീട്ടുചുമരിന്റെ നിറങ്ങളുമെല്ലാം വിഭിന്നങ്ങളായിരുന്നു. അതുകൊണ്ട് തന്നെ തന്റെ കൂട്ടുകാർക്ക് മുന്നിൽ നിൽക്കുമ്പോൾ അവനു പറയാൻ ശരിയായ ഒരുത്തരമില്ലായിരുന്നു.
ദുർഘടവും മുള്ളുകൾ നിറഞ്ഞതുമായ വഴിയിലൂടെയാണ് താൻ മകനെ വളർത്തുന്നതെന്ന് ആ അമ്മക്ക് ബോധ്യമുണ്ടായിരുന്നിട്ടും ശരിയേത് തെറ്റേത് എന്ന് കാണിച്ചുകൊടുക്കാൻ അവർക്ക് സാധിക്കാതെ പോകുന്നു. അതല്ലെങ്കിൽ അവരുടെ ഗതികേടായോ അതിനെ ന്യായീകരിക്കാം. സമൂഹത്തിലെ കാഴ്ചകളിൽനിന്ന് കുട്ടികൾ സ്വാംശീകരിക്കുന്നത് കൂടുതലും ചോദ്യങ്ങളായിരിക്കുമല്ലോ! അതിന് അവർക്ക് മുന്നിലുള്ള വലിയ ഉത്തരമോ അവരുടെ രക്ഷിതാക്കളും. എന്നാൽ, ഇവിടെ ആ ചോദ്യങ്ങൾക്കുള്ള എല്ലാ ഉത്തരങ്ങളും വലിയ കള്ളങ്ങളായിരുന്നു, അല്ലെങ്കിൽ പുതിയൊരു ഇടത്തേക്കുള്ള കുറുക്കുവഴികളും. നിലനിൽപിനുള്ള പോരാട്ടമായാണ് അമ്മ മകനെക്കൊണ്ട് കള്ളങ്ങൾ പറയിക്കുന്നതെന്ന് സമർഥിക്കാമെങ്കിലും അതിലെ വലിയ അപകടം അമ്മക്ക് തിരിച്ചറിയാൻ കഴിയുന്നില്ല എന്നതും കാണേണ്ടതുണ്ട്. സ്കൂളിന് പുറത്ത് എത്തിപ്പെടുന്ന വലിയ ലോകത്ത് തന്നിലേക്ക് വരുന്ന ചോദ്യങ്ങൾക്കെല്ലാം അവൻ നൽകിയ മറുപടി മൗനം മാത്രമായിരുന്നു.
സമർഥമായ ഓടിയകലുകൾ
ഇന്ദു/മേരി/ഷെർലി തുടങ്ങിയ വ്യത്യസ്ത പേരുകളിലൂടെ തന്റെ ഭൂതകാലത്തിൽനിന്ന് ഓടുന്ന ഒരു സ്ത്രീയാണ് സിനിമയിലെ നായിക (ഫർസാന പാലത്തിങ്ങൽ). അഭിനയമെടുത്താൽ തുടക്കക്കാരി എന്ന പരിമിതി അവരുടെ പ്രകടനത്തിൽ എവിടെയും കാണുന്നില്ല. ഭാവവ്യത്യാസങ്ങളും ആശ്ചര്യങ്ങളും ഭീതിയോടെയുള്ള നീണ്ട കാൽവെപ്പുകളും അവരിൽ ഭദ്രമാണ്. ജയിലിലെ വലിയ ഇരുട്ടിൽനിന്ന് ഇറങ്ങിയ അവരുടെ മുന്നിൽ ഇനിയെന്ത്, എങ്ങോട്ട്... തുടങ്ങിയ ചോദ്യങ്ങളാണെങ്കിലും ഭാവിയെ കുറിച്ച് അവർക്ക് വ്യക്തമായ ബോധ്യമുണ്ട്. മകനിലൂടെയാണ് അവർക്കത് പൂർത്തിയാക്കേണ്ടത്.
വന്ന വഴികളിലെല്ലാം ആ ബാലൻ കണ്ടതും കേട്ടതും ദുർനടപ്പുകാരുടെ ശീലങ്ങളും വർത്തമാനങ്ങളുമായിരുന്നു. വളർന്നുവരുന്ന അവനിൽ ദുർനടപ്പോ തിന്മയിലേക്കുള്ള ചാഞ്ചല്യമോ ഇല്ലാതിരിക്കാൻ അവൾ ശ്രദ്ധിക്കുന്നുണ്ട്/ ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടുകൂടിയാണ് വ്യാജ പേരിലും മേൽവിലാസത്തിലും അവർ മകനെ സ്കൂളിലേക്ക് അയക്കുന്നത്. എന്നാൽ തന്റെ പഴയ ജീവിതം തന്നെ പിടികൂടുമെന്ന ഭയം അവരുടെ പിറകെ തന്നെയുണ്ട്.
തന്റെയും മകന്റെയും സുരക്ഷ ഉറപ്പാക്കുകയാണ് ചെന്നെത്തുന്ന ഇടങ്ങളിലെല്ലാം ആദ്യമേ അവർ ചെയ്യുന്നത്. പേരുകളിലെ വ്യത്യസ്തത ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യങ്ങളിൽനിന്നെല്ലാം അവർ സമർഥമായി ഓടിയകലുന്നു. തെറ്റുകളിലേക്ക് വഴിമാറി പോകാതെ മകനെ കാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അനിവാര്യമായ ചില നുണകൾ അവർ ആ കുഞ്ഞുമനസ്സിൽ അടിച്ചേൽപിക്കുന്നു. അവളുടെ ഭൂതകാലം ഓർമവരുമോ?, അതോ തനിക്കുനേരെ വരുന്ന ചില തുറിച്ചുനോട്ടങ്ങൾ അവരുടെ ജീവിതത്തെ നശിപ്പിക്കുമോ? തുടങ്ങിയ ചോദ്യങ്ങളുന്നയിച്ച് തീരുന്ന ആദ്യ പകുതി വളരെ ആകർഷകമാണ്.
ബലപ്പെടുത്തുന്ന തിരക്കഥ, എന്നാൽ...
മികച്ച തിരക്കഥയുണ്ട് എന്ന ബലം സിനിമയെ കൂടുതൽ മികവുറ്റതാക്കുന്നു. അമ്മയുടെയും മകന്റെയും വൈകാരിക ബന്ധത്തെ അടയാളപ്പെടുത്തുന്നതോടൊപ്പം കുഞ്ഞു മനസ്സിനെ കൃത്യമായി മനസ്സിലാക്കിയുള്ള എഴുത്ത് സിനിമക്ക് ഗുണകരമായിട്ടുണ്ട്. തിരക്കഥാകൃത്ത് ജിത്തു മാധവൻ അതിൽ അഭിനന്ദനമർഹിക്കുന്നു. ബാലന്റെ വസ്ത്രധാരണ രീതി, ശാരീരിക ചേഷ്ടകൾ, ചോദ്യങ്ങളോടുള്ള മൗനവും കണ്ണുകൂർപ്പിച്ചുള്ള നോട്ടവും നിരീക്ഷണത്തിലൂടെ അവൻ കണ്ടെത്തുന്ന യാഥാർഥ്യങ്ങളും എന്താണ് ഈ സിനിമ പറയുന്ന രാഷ്ട്രീയമെന്ന് കൃത്യമായി ബോധ്യപ്പെടുത്തുന്നു. എന്നാൽ, മൂർച്ചയുള്ള ഒരുപാട് നിമിഷങ്ങൾ സിനിമയിലുണ്ടെങ്കിലും വികാരങ്ങൾ അതിശയകരമാംവിധം നിശ്ശബ്ദമായിതന്നെ തുടരുന്നു. കൂടാതെ, സെന്റിമെന്റൽ അപ്രോച്ച് എന്ന വിദ്യയിലൂടെ പ്രേക്ഷകനെ എളുപ്പത്തിൽ കീഴടക്കാം എന്ന ചിന്ത സിനിമയിലുടനീളം കാണാം.
ഒരിക്കൽ സ്കൂൾ വിട്ട് പതിവായി ബസിറങ്ങുന്ന വഴിയിലേക്ക് അമ്മയെത്താൻ വൈകുമ്പോൾ മറ്റു കൂട്ടുകാരുടെ കൂടെ കളിക്കാൻ പോയ അവനെ വിലക്കി അവന്റെ അമ്മ പറയുന്നുണ്ട് ‘‘എത്ര വൈകിയാലും അമ്മ വരും’’ എന്ന്. പുതിയ താവളങ്ങളിലേക്ക് വഴിമാറുന്ന സമയങ്ങളിലും അവൻ ചോദിക്കുന്നു ‘‘എന്താണമ്മേ നമ്മുടെ പുതിയകഥ? എന്താണമ്മേ എന്റെ പുതിയ പേര്?’’ ഈ സംഭാഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്നത് പ്രതീക്ഷയാണോ, സംരക്ഷണമാണോ, അമ്മയിലേക്കുമാത്രം ചേരണം എന്ന നിർബന്ധമോ എന്ന് സംശയിക്കപ്പെടുന്നതാണ്.
ടോക്സിക് പാരന്റിങ് എന്ന രീതിയിലേക്ക് ചില സമയങ്ങളിലെല്ലാം ഇതിലെ അമ്മ-മകൻ റിലേഷൻ വഴുതിപ്പോകുന്നതായി തോന്നിയിട്ടുണ്ട്. താൻ എത്ര ഓടിയാലും തിരികെ അമ്മയിലേക്കുതന്നെ വരണമെന്ന നിർബന്ധം അവനിൽ അടിച്ചേൽപിച്ചതുപോലെ, അതുകൊണ്ടുകൂടിയാണ് അമ്മ പറയുന്ന കള്ളങ്ങൾ അവനു മുന്നിലെ ശരികളായി മാറുന്നത്. അമ്മയിൽനിന്ന് വഴുതിവീണ് വേറൊരു ലോകത്ത് എത്തുമ്പോൾ അവിടെ കാണുന്ന കാഴ്ചകളിലും കൂട്ടുകാരിൽനിന്നുമെല്ലാം അവൻ തിരയുന്നത് തന്റെ അമ്മയെ മാത്രമാണ്. സ്വാഭാവികം എന്ന് ഇതിനെ കണക്കാക്കാം. എന്നാൽ, തിരിച്ചുവരുന്ന അവൻ (മുഹമ്മദ് സിനാൻ) മനസ്സിലാക്കുന്നത് പൊലീസിന്റെ തടവറയിൽ കിടന്ന് തന്റെ അമ്മ ക്രൂരത അനുഭവിക്കുകയാണെന്നാണ്. ഒടുവിൽ സത്യം അതല്ലെന്ന് ബോധ്യപ്പെടുമ്പോൾ പ്രേക്ഷകൻ ഒരുപക്ഷേ ചിന്തിക്കാനിടയുള്ള ഒരുകാര്യം മകനെ നഷ്ടപ്പെട്ടതിന് ശേഷം, സ്വതന്ത്രയായിരുന്നിട്ടും ആ അമ്മ അവനെ കുറിച്ച് അന്വേഷിക്കാതിരുന്നതിനെ കുറിച്ചായിരിക്കും.
അപ്പോഴും അവർ (അമ്മ) പറയുന്നത് ‘‘എത്ര വൈകിയാലും അമ്മ വരും എന്ന് പറഞ്ഞിരുന്നില്ലേ’’ എന്നാണ്. ഇവിടെ അമ്മ മകനിലേക്കല്ല വന്നുചേർന്നത്. മകൻ വളർന്നു വലുതായശേഷം അമ്മയിലേക്കാണ്. ഇതിലെ മറ്റൊരു തലം, ചെറുപ്പവും ആരോഗ്യവുമുള്ളവളായിരുന്നിട്ടുകൂടി അവർക്ക് എന്തുകൊണ്ട് നഷ്ടപ്പെട്ട മകന്റടുത്തേക്ക് എത്തിപ്പെടാൻ സാധിച്ചില്ല എന്ന വലിയ പോരായ്മയാണ്.

ജിത്തു മാധവൻ, ചിദംബരം
‘സൗന്ദര്യ’മുള്ള സിനിമ
അടുത്തിടെ മലയാളത്തിൽ ഇറങ്ങിയ നല്ല സിനിമയായിട്ടുതന്നെ ‘ബാലൻ ദ ബോയി’യെ വിശേഷിപ്പിക്കാം. കാസ്റ്റിങ്, ക്വാളിറ്റി, ടെക്നിക്കൽ ബ്രില്യൻസ്, അഭിനയം, ശബ്ദം, എഡിറ്റിങ് തുടങ്ങിയവയെല്ലാം തന്നെ മികച്ചതാണ്. മലയാള സിനിമാചരിത്രത്തിൽ വഴിക്കെവിടെ വെച്ചോ നഷ്ടപ്പെട്ട ‘സൗന്ദര്യം’ ഈ സിനിമയിൽനിന്ന് കണ്ടെത്താനായി എന്ന് തുറന്നുപറയാം. അത് സംവിധായകന്റെ വലിയ കഴിവുതന്നെ. അദ്ദേഹം നേരത്തെ ചെയ്ത ‘ജാൻ എ മൻ’, ‘മഞ്ഞുമ്മൽ ബോയ്സ്’ എന്നിവയെല്ലാം തന്നെ ഒരുതരത്തിൽ നഷ്ടപ്പെടലിന്റെ ആഴങ്ങളോ, ഒറ്റപ്പെടലിന്റെ വേദനയോ, സ്നേഹം നഷ്ടപ്പെടുന്ന അവസ്ഥയോടുള്ള പരിഭവമോ ഒക്കെയാണ് പ്രമേയമാക്കിയിട്ടുള്ളത്. അതേതലത്തിൽ തന്നെയാണ് ഈ സിനിമയുടെ പാറ്റേണും സംവിധായകൻ വികസിപ്പിച്ചിട്ടുള്ളത്.
കണ്ണീർ വാർക്കുന്ന പരമ്പരാഗത സ്നേഹപ്രകടനങ്ങൾ കൊണ്ടല്ല ഇതിലെ അമ്മ-മകൻ ബന്ധത്തെ കാണിച്ചതെന്നത് എടുത്തുപറയേണ്ടതാണ്. ഒരു കുട്ടിയിലൂടെ കാണുന്ന കാഴ്ചകളിലെ മാനസിക പ്രത്യാഘാതങ്ങൾ നമ്മെ ചിന്തിപ്പിക്കുന്നതാണ്. ആ കുട്ടിയുടെ തീവ്രവും ആഴമേറിയതുമായ കണ്ണുകളിലും പ്രതിസന്ധി ഘട്ടങ്ങളിലെ അവന്റെ ചെറിയ (അതിരുകടന്ന) കുറ്റകൃത്യ പ്രവണതകളിലും നമുക്കത് കാണാൻ കഴിയും.
ഇതിലെ കുറ്റകൃത്യങ്ങളിലെ വിധിന്യായം പറയൽ പ്രായോഗികമല്ല. മറിച്ച് എങ്ങനെ അവരെ മനസ്സിലാക്കാം എന്നുള്ളതിലാണ് കാര്യം. ഇവിടെ നിയമങ്ങളെല്ലാം അവരുടെ സംരക്ഷണത്തിനുവേണ്ടി അവരാൽതന്നെ സൃഷ്ടിക്കുന്നതാണ്. വേട്ടയാടാൻ പിന്നാലെയെത്തുന്ന കഴുകൻ കണ്ണുകളിൽനിന്ന് അമ്മക്ക് സ്വന്തമായും മകനെയും രക്ഷപ്പെടുത്തേണ്ടതുണ്ട്. അതേസമയം അമ്മക്കുവേണ്ടി തന്റെ വിശ്വസ്തനായ യജമാനനെ (ടൊവിനോ തോമസ്) പൊലീസിന് ഒറ്റിക്കൊടുക്കുമ്പോൾ, ആ പ്രവൃത്തിയിലെ ശരികേടുകളെ കുറിച്ച് ചിന്തിച്ചുപോകും. പൊലീസ് പിടിച്ചു കൊണ്ടുപോകവെ യജമാനൻ പറയുന്ന ‘‘സ്വന്തം അമ്മക്കുവേണ്ടിയല്ലേ, സാരല്ല’’ എന്ന ഡയലോഗിലൂടെ ഇതിനെ സിനിമ സമർഥമായി സാധൂകരിക്കുന്നു. ഇവിടെ ശരിയേത്, തെറ്റേത് എന്ന തിരിച്ചറിവുകൾ പ്രേക്ഷകനെകൊണ്ട് ചിന്തിപ്പിച്ചെടുക്കാനാണ് സിനിമ പറയാതെ പറയുന്നത്.
ബ്രില്യന്റ് കാസ്റ്റിങ്
സിനിമക്കുവേണ്ട ഏറ്റവും അനുയോജ്യമുള്ള കഥാപാത്രങ്ങളെതന്നെ കണ്ടെത്തി എന്നതിന് കാസ്റ്റിങ് ഡയറക്ടർ ഗണപതിക്ക് കൈയടി നൽകാം. സിനിമയിൽ അഭിനയിക്കാതെ മാറിനിന്ന് എക്സിക്യൂട്ടിവ് പ്രൊഡ്യൂസറായും അദ്ദേഹം പ്രവർത്തിച്ചത് ഉചിതമായി. സിനിമയുടെ നിർമാണഘട്ടത്തിൽ പുതുമുഖതാരങ്ങളെ കണ്ടെത്തുകയും ഓഡിഷനുകൾ സംഘടിപ്പിക്കുകയും ചെയ്തതും അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. ഒന്നിനൊന്ന് മികച്ച അഭിനയ പ്രകടനങ്ങൾകൊണ്ട് സമ്പന്നമാണ് ഈ സിനിമ. നായികയും ബാലന്റെ അമ്മയായും ഫർസാന പാലത്തിങ്ങൽ നിറഞ്ഞാടിയപ്പോൾ ആദിശേഷനും മുഹമ്മദ് സിനാനും ബാലൻ എന്ന കഥാപാത്രത്തിന്റെ ജീവിതം വെളുത്ത ചുമരിൽ കളർ പെൻസിൽകൊണ്ട് വരച്ചിടുകയായിരുന്നു.
ഒറ്റപ്പെട്ട മനോവിഷമത്തിലും ഉശിരുള്ള മനസ്സുമായി തനിക്കുമേൽ വരുന്ന വെല്ലുവിളികളെ തോക്കിൻമുനയിലൂടെ നേരിടുന്ന മുത്തശ്ശി കഥാപാത്രമായ ഡോളി ജൂൺ സിനിമയുടെ നട്ടെല്ലായിതന്നെ ഉയർന്നുനിന്നു. അബ്ബാസ് എന്ന അബ്ബയായി ടൊവിനോ തോമസ് ഒരസാധാരണ പ്രകടനം പുറത്തെടുത്തിട്ടുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ ചില മാനറിസങ്ങളും ശരീരഘടനയും അരോചകമായി തോന്നി. ആവർത്തിക്കപ്പെടുന്ന സംഭാഷണങ്ങൾകൊണ്ട് അദ്ദേഹം കഥാപാത്രത്തെ മറന്നുപോയതായി പ്രേക്ഷകനു തോന്നിയെങ്കിൽ അതിശയമില്ല. കൂടാതെ ബീന ആന്റണി, ജീൻ പോൾ ലാൽ എന്നിവർ തങ്ങളുടെ റോളുകൾ മികച്ചതാക്കാനുള്ള ശ്രമങ്ങളിൽ വിജയിച്ചു.
പതിഞ്ഞതാളത്തിൽ മുന്നേറുന്ന സിനിമക്ക് എന്തുകൊണ്ടും ചേരുന്നതായിരുന്നു സുശിൻ ശ്യാമിന്റെ മൂഡി പശ്ചാത്തല സംഗീതം. ഓരോ രംഗത്തിനും വേണ്ട ഉചിതമായ വികാരപ്രകടനങ്ങളെ പ്രേക്ഷകരുടെ ഉള്ളിലേക്ക് പടർത്താൻ സുശിന്റെ സംഗീതം സഹായകമായിട്ടുണ്ട്. കൂടാതെ, കുട്ടികൾക്കുവേണ്ടിയുള്ള സംഗീതം, അത് അവരിൽനിന്ന് തന്നെ കണ്ടെത്തി അവതരിപ്പിച്ചതിൽ അദ്ദേഹത്തിന് വിജയിക്കാനായി. കഥയുടെ ഒഴുക്കിനെ താളംകൊണ്ട് മുന്നേറുന്ന സംഗീതമുള്ളത് സിനിമക്ക് എന്നുമൊരു അനുഗ്രഹമാണ്. ഇതിനെല്ലാം പുറമെ സിനിമക്ക് കാമറ ചലിപ്പിച്ച ഷൈജു ഖാലിദ് ചില മികച്ച ഇമേജറികൾതന്നെ പ്രേക്ഷകന് സമ്മാനിച്ചിട്ടുണ്ട്. അധികമായ ക്ലോസ്-അപ് ഷോട്ടുകൾ ഉപയോഗിക്കാതെ ചുറ്റുപാടുകളെയും അതിലെ ചലനങ്ങളെയും സൂക്ഷ്മമായി ഒപ്പിയെടുക്കാൻ അദ്ദേഹത്തിന്റെ കാമറക്ക് സാധിച്ചതായി കാണാം.
വിവിധ കാലങ്ങളിലൂടെ കടന്നുപോകുന്ന സിനിമയായിട്ടും ഓരോ കാലങ്ങളിലെ സൗന്ദര്യവും മാറ്റങ്ങളും കൃത്യമായിതന്നെ ഇതിൽ കോറിയിട്ടിട്ടുണ്ട്. അജയൻ ചാലിശ്ശേരിയുടെ വിട്ടുവീഴ്ചയില്ലാത്ത നിർമാണ രൂപകൽപനയും ശ്രീക് വാരിയറുടെ അസാധാരണമായ കളറിങ്ങും സിനിമയുടെ സത്തയെ ഊന്നിപ്പറഞ്ഞതിന് വളരെയധികം പ്രശംസ അർഹിക്കുന്നു. വിവേക് ഹർഷന്റെ മാസ്റ്റർഫുൾ എഡിറ്റിങ്ങും മികച്ചതാണ്.
സാധ്യതകളെ ഉപയോഗപ്പെടുത്താതെ പോയ ക്ലൈമാക്സ്
ആദ്യ പകുതിക്കുശേഷം പതിഞ്ഞുപോയ സിനിമയുടെ താളം ക്ലൈമാക്സിലെത്തുമ്പോൾ തിരികെ വരുന്നതായി തോന്നുമെങ്കിലും അതിന്റെ പൂർണതയിലേക്ക് വരുന്നതിൽ പരാജയപ്പെടുന്നു. പ്രമേയം രസകരമാണെങ്കിലും, ശക്തമായ വൈകാരിക ബിൽഡ്-അപ്പിന്റെ അഭാവം അതിന്റെ പൂർണ ശേഷിയിലെത്തുന്നതിൽ നിന്ന് അതിനെ തടയുന്നു. ശരിയായ വൈകാരിക സ്പന്ദനങ്ങൾ സിനിമയെ മറ്റൊരുതലത്തിലേക്ക് ഉയർത്താമായിരുന്നു, പക്ഷേ അവസാനം അൽപം നിരാശജനകമായി തോന്നി.
‘ഗംഭീര സിനിമ’ എന്ന പേരുണ്ടാക്കാൻ സാധിക്കുമായിരുന്ന സിനിമയെ ‘നല്ല സിനിമ’ എന്ന ടാഗിലേക്ക് മാറ്റിപ്പോയി എന്ന് അവാസന ഭാഗത്തെ ചില രംഗങ്ങളിലൂടെ ബോധ്യപ്പെടുത്തുന്നു. കാരണം സിനിമയുടെ ആദ്യപകുതി അത്രമേൽ മനോഹരമായിരുന്നു. അമ്മ-മകൻ ബന്ധം എക്സ് പ്ലോർ ചെയ്ത ആദ്യപകുതിയിൽ നിന്ന് പാടെ വിഭിന്നമായി മറ്റു പല ട്രാക്കുകളിലൂടെയാണ് സിനിമ പോവുന്നത്. പൊലീസ് അന്വേഷണവും ഫ്ലാഷ് ബാക്കും അത്ര കാര്യക്ഷമമായി തോന്നിയില്ല. ആദ്യ പകുതിയിലെ കൈയടക്കം ചിലയിടങ്ങളിൽ നഷ്ടപ്പെടുന്നതുപോലെയാണ് തോന്നിയത്. എങ്കിലും സിനിമ പറയാനുദ്ദേശിച്ച വിഷയത്തിൽനിന്ന് ഒരിക്കൽപോലും വ്യതിചലിക്കുന്നില്ലെന്ന് എടുത്തുപറയുകതന്നെ വേണം.
സ്നേഹപ്രകടനങ്ങളിലെ ടോക്സിസിറ്റി (Toxicity)
മക്കൾക്കുവേണ്ടി ജീവിക്കുന്നു, എന്ന് പൊതുവെ പറയുന്ന കാര്യമാണെങ്കിലും അതിലെ അമിത സ്നേഹം മക്കളെ വഴിതെറ്റിക്കാനേ ഉപകരിക്കൂ എന്ന പൊതുതത്ത്വം ഈ സിനിമക്കു ബാധകമാണെന്ന് തോന്നുന്നു. സ്നേഹം സാധാരണയായി കരുതൽ, ബഹുമാനം, വിശ്വാസം, പരസ്പര സ്വാതന്ത്ര്യം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിലനിൽക്കുന്നത്. എന്നാൽ ചിലപ്പോൾ സ്നേഹത്തിന്റെ പേരിൽ പ്രകടിപ്പിക്കപ്പെടുന്ന ചില പെരുമാറ്റങ്ങൾ ബന്ധത്തെ ആരോഗ്യകരമാക്കുന്നതിന് പകരം ദോഷകരമാക്കുകയും ചെയ്യാം. ഇത്തരം പ്രവണതകൾ ബാലന്റെ ജീവിതത്തെയും സ്വാധീനിച്ചിട്ടുണ്ട്.
ടോക്സിക് സ്നേഹപ്രകടനങ്ങൾ പലരൂപങ്ങളിലായിരിക്കും പ്രത്യക്ഷപ്പെടുക. അമിത ഉടമസ്ഥാവകാശബോധം, പങ്കാളിയുടെ സ്വകാര്യതയിൽ അനാവശ്യ ഇടപെടൽ, നിരന്തരമായ സംശയം, മറ്റേയാളുടെ തീരുമാനങ്ങളെ നിയന്ത്രിക്കാനുള്ള ശ്രമം, ‘‘നിന്നെ സ്നേഹിക്കുന്നതുകൊണ്ടാണ്’’ എന്ന പേരിൽ സ്വാതന്ത്ര്യം നിഷേധിക്കൽ തുടങ്ങിയവ അതിന്റെ ഉദാഹരണങ്ങളാണ്. ഇത്തരം പെരുമാറ്റങ്ങൾ പലപ്പോഴും സ്നേഹത്തിന്റെ അടയാളമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്.
സ്നേഹ പ്രകടനത്തിലെ ടോക്സിസിറ്റിയുടെ മറ്റൊരു രൂപമാണ് വൈകാരിക നിയന്ത്രണം (emotional manipulation). കുറ്റബോധം സൃഷ്ടിക്കുക, സ്വന്തം ഇഷ്ടങ്ങൾ അംഗീകരിപ്പിക്കാൻ വികാരങ്ങളെ ആയുധമാക്കുക, അല്ലെങ്കിൽ എതിർപ്പ് പ്രകടിപ്പിക്കുമ്പോൾ അവഗണിക്കുകയോ ശിക്ഷിക്കുകയോ ചെയ്യുക തുടങ്ങിയ പ്രവൃത്തികൾ ബന്ധത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്നു. ഇവിടെ അമ്മയുടെ ചില നിയന്ത്രണങ്ങളിൽ ആ ബാലനു നഷ്ടമായത് കലർപ്പില്ലാത്തൊരു ബാല്യവും കളിചിരികളുമാണ്. സ്നേഹപ്രകടനങ്ങൾ മറ്റൊരാളുടെ വളർച്ചക്കും സന്തോഷത്തിനും സഹായകരമാകുമ്പോഴാണ് അവ യഥാർഥ അർഥത്തിൽ സ്നേഹമായി മാറുന്നത്.
ബാലനെ അമ്മ എങ്ങനെ കൈകാര്യം ചെയ്യുന്നു, അവനു സംഭവിച്ച ബാല്യകാല ആഘാതങ്ങളെ കുറിച്ചുള്ള അവബോധം, അടിസ്ഥാനമായി അവന്റെ നല്ല വളർച്ചക്കു വേണ്ട കാര്യങ്ങൾ എന്നിവയുൾപ്പെടെയുള്ള ആഖ്യാനത്തിലെ മനഃശാസ്ത്രപരമായ ഘടകങ്ങൾപോലും ഈ സിനിമ ഗൗരവമായി എടുത്തിട്ടില്ലെന്ന് പറയേണ്ടിവരും. അതിനാൽ, സ്നേഹത്തിന്റെ തീവ്രതയല്ല ഒരു ബന്ധത്തിന്റെ ഗുണനിലവാരം നിർണയിക്കുന്നത്; മറിച്ച് അതിൽ എത്രമാത്രം പരസ്പര ബഹുമാനവും വിശ്വാസവും സ്വാതന്ത്ര്യവും നിലനിൽക്കുന്നു എന്നതിൽ കൂടിയാണ്.

പരിസ്ഥിതി സിനിമ
ചാൾസ് ഡാർവിന്റെ ‘സർവൈവൽ ഓഫ് ദി ഫിറ്റസ്റ്റ്’ എന്ന ആശയത്തോട് ചേരുന്ന സ്വഭാവമുള്ള സിനിമയാണ് ‘ബാലൻ ദ ബോയ്’. അതോടൊപ്പം ഇതൊരു പരിസ്ഥിതി സിനിമയാണെന്നും പറയാവുന്നതാണ്. പരിസ്ഥിതിയോട് ഏറ്റവും നന്നായി പൊരുത്തപ്പെടുന്നവയും അതിജീവനത്തിന് അനുകൂലമായ മാറ്റങ്ങൾ ഉൾക്കൊള്ളുന്നവയുമായ ജീവികൾ മാത്രമേ ഭൂമിയിൽ നിലനിൽക്കൂ എന്ന ഡാർവിന്റെ ആശയത്തിലേക്ക് വന്നുചേരുന്നുണ്ട് സിനിമയുടെ കഥാബീജം. എന്നാലത് അക്രമാസക്തതയിലൂടെയല്ല, പകരം ദൃഢനിശ്ചയത്തിലൂടെയും ബുദ്ധിപരമായ നിരീക്ഷണത്തിലൂടെയുമാണെന്നു മാത്രം.
പരിസ്ഥിതി-മനുഷ്യൻ-ആവാസം-നിലനിൽപ് എന്നിവയിലൂടെ ഊന്നികൊണ്ട് ചിന്തിക്കുമ്പോൾ കാടും വേട്ടക്കിറങ്ങുന്ന വന്യമൃഗങ്ങളും അവയിൽനിന്ന് രക്ഷതേടി കുഞ്ഞുങ്ങളെയുമെടുത്ത് മറ്റൊരിടത്തേക്ക് അഭയംതേടുന്ന കൊച്ചു മൃഗങ്ങളുംപോലെ ഇതിലെ അമ്മയേയും കുഞ്ഞിനെയും അവരുടെ ആവാസ, അതിജീവന സാഹസങ്ങളെയും കണ്ടെത്താനാവുന്നതാണ്. പരീക്ഷണങ്ങളിലൂടെയും അതിശയ പ്രകടനങ്ങളിലൂടെയും മുന്നിട്ടു നിൽക്കുന്ന മലയാള സിനിമയുടെ മുന്നോട്ടുള്ള കുതിപ്പിന് ‘ബാലൻ ദ ബോയ്’ ഒരു ദിശയായി തീരട്ടെ.
