രാഷ്ട്രീയ അഭയാർഥിയായി ഒടുങ്ങുന്ന നായകസ്വരൂപം

വില്ലൻ കഥാപാത്രങ്ങളിൽനിന്നാരംഭിച്ച് ആക്ഷൻ ഹീറോയിലൂടെ വളർന്ന് കാരക്ടർ റോളുകളിലൂടെ പരിണമിച്ച് ജനപ്രീതിയാർജിച്ച നടനാണ് ശരത്കുമാർ. ‘കേരളവർമ പഴശ്ശിരാജ’യിലെ എടച്ചേരി കുങ്കൻ എന്ന കഥാപാത്രത്തിലൂടെ മലയാളത്തിലും അദ്ദേഹം സുപരിചിതനായി. എന്നാൽ, തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുമായുള്ള വ്യക്തിബന്ധത്തിൽ സംഭവിച്ച വിള്ളലിനെ തുടർന്ന് ശരത്കുമാറിന് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കേണ്ടിവന്നു. തുടർന്ന്,...
Your Subscription Supports Independent Journalism
View Plansവില്ലൻ കഥാപാത്രങ്ങളിൽനിന്നാരംഭിച്ച് ആക്ഷൻ ഹീറോയിലൂടെ വളർന്ന് കാരക്ടർ റോളുകളിലൂടെ പരിണമിച്ച് ജനപ്രീതിയാർജിച്ച നടനാണ് ശരത്കുമാർ. ‘കേരളവർമ പഴശ്ശിരാജ’യിലെ എടച്ചേരി കുങ്കൻ എന്ന കഥാപാത്രത്തിലൂടെ മലയാളത്തിലും അദ്ദേഹം സുപരിചിതനായി. എന്നാൽ, തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുമായുള്ള വ്യക്തിബന്ധത്തിൽ സംഭവിച്ച വിള്ളലിനെ തുടർന്ന് ശരത്കുമാറിന് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കേണ്ടിവന്നു. തുടർന്ന്, അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തിൽ നടന്നത് സിനിമാകഥക്ക് സമാനമായ സംഭവങ്ങളാണ്. ദൃഢ നായക ശരീരത്തിന് ഉടമയായ ശരത്കുമാറിന്റെ സിനിമ, രാഷ്ട്രീയ ജീവിതത്തിലൂടെയാണ് ഇത്തവണ സഞ്ചരിക്കുന്നത്.
ചലച്ചിത്രയാത്ര
രജനികാന്തിന്റെ ശൈലീകൃത മാനറിസത്തിൽനിന്നും കമൽഹാസന്റെ മെത്തേഡ് അഭിനയരീതിയിൽനിന്നും മാറി ഏതാണ്ട് വിജയകാന്തിന്റേതിന് സമാനമായ ‘മാസ് ഹീറോയിസ’ത്തിൽ വിജയം കണ്ട നായകതാരമാണ് ശരത്കുമാർ. ബലിഷ്ഠ പുരുഷ ശരീരത്തിന്റെ സ്ക്രീൻ സാധ്യതകൾ ശരത്കുമാറിന്റെ അധിക ഗുണവുമായിരുന്നു. ഇരുവരുടെയും അഭിനയ പകർച്ചക്ക് തമിഴ് ആക്ഷൻ സിനിമകളുടെ പ്രത്യേക സുവർണകാലത്തെ നിർണയിക്കുന്ന ഒരേതരം ജനിതക ഗുണമാണുള്ളത്. ദൃഢ നായകശരീരത്തിന്റെ സാന്നിധ്യം, ധാർമികബോധം എന്നിവയെ കുറിച്ച് സമാനസങ്കൽപങ്ങൾ ഇവർ പിൻപറ്റി. ധാർമികതയും രക്ഷാകർത്തൃത്വവും സാമൂഹിക ഉത്തരവാദിത്തവും നിറഞ്ഞ നായകരൂപങ്ങളിലാണ് ഇരുവരും ഏറെ തിളങ്ങിയത്.
വിജയകാന്തിന്റെ ‘ചിന്ന കൗണ്ട’റും ശരത്കുമാറിന്റെ ‘നാട്ടാമൈ’യും ഇതിനു ഉദാഹരണമായി പറയാവുന്നതാണ്. ജൈവികമായ ഒരു ആധികാരികത അവരുടെ ശരീരഭാഷയിൽ ദൃശ്യമായിരുന്നു. അഭിനയശൈലിയിൽ മാറ്റം വരുത്താതെതന്നെ ഇരുവരും ഗ്രാമീണ-നാഗരിക സ്വത്വങ്ങളിൽ ഒരുപോലെ വേഷപ്പകർച്ച നടത്തി. മധുരയുടെ പ്രാദേശിക തമിഴ് ഭാഷാഭേദമാണ് വിജയകാന്തിനെ സഹായിച്ചതെങ്കിൽ ഔപചാരിക തമിഴിന്റെ ഭാഷാഭേദവും അതിന്റെ ഉച്ചാരണത്തിന്റെ ഏറ്റക്കുറച്ചിലുകളോടെയുള്ള വിന്യാസവുമാണ് ശരത്കുമാറിന്റെ സംഭാഷണശൈലിയെ ആകർഷകമാക്കിയത്.
മാസ് ആക്ഷൻ ഹീറോ
കുടുംബ-പിതൃ അധികാരത്തിന്റെയോ നിയമപാലനത്തിന്റെയോ ആജ്ഞാശക്തിയുള്ള അധികാര ശരീരം എന്നനിലയിലാണ് ശരത്കുമാറിന്റെ താരപദവി രൂപപ്പെടുന്നത്. 1990കളിലെ മസിൽമാൻ ഇമേജിൽനിന്ന് പിൽക്കാലത്ത് കാരക്ടർ റോളുകളിലേക്ക് മാറുന്നുണ്ടെങ്കിലും ശരത്കുമാർ എന്ന നടൻ പ്രേക്ഷക മനസ്സിൽ അടയാളപ്പെടുന്നത് മാസ് ആക്ഷൻ ഹീറോ ആയാണ്. വില്ലൻവേഷങ്ങളിൽ തുടക്കം കുറിച്ച ആദ്യ സിനിമകൾ തൊട്ട് സംഭാഷണങ്ങളെക്കാൾ ശരീരഭാഷയിലെ ദൃഢചലനങ്ങൾക്കാണ് അദ്ദേഹം പ്രാധാന്യം നൽകിയത്. ‘കട്ടബൊമ്മൻ’പോലുള്ള ആദ്യകാല സിനിമകളിലിൽ കല്ലിനു കാറ്റുപിടിച്ചപോലുള്ള ശരീരചലനങ്ങളും തുറിച്ച നോട്ടങ്ങളും അഭിനയകലയിലെ ബാലാരിഷ്ടതകളായിരുന്നു. എന്നാൽ, പിൽക്കാല ചിത്രങ്ങളിൽ ഇതിനു മാറ്റം സംഭവിക്കുന്നുണ്ട്. 2000ലെ ‘മായി’ എന്ന ചിത്രത്തിലെത്തുമ്പോൾ ഗ്രാമനായകന്റെ റോളിൽ പ്രകടപ്പിക്കുന്ന മിതാഭിനയം ഉദാഹരണമായി പറയാം.
‘ചെന്നൈയിൽ ഒരു നാൾ’, ‘പോർ തൊഴിൽ’ പോലുള്ള സിനിമകളിൽ എത്തുമ്പോൾ സൂക്ഷ്മാഭിനയത്തിൽ മികവുകാട്ടുന്ന അഭിനേതാവിനെ കാണാം. കത്തിക്കയറുന്ന നോട്ടവും താടിയെല്ലുകളുടെ കർശന ചലനങ്ങളുംകൊണ്ട് ക്ഷോഭം പ്രകടിപ്പിക്കുന്ന രീതിയും (നട്പ്പുക്കാക) ആജ്ഞാശക്തിയുള്ള നീക്കങ്ങളും നടത്തവും, പിടിച്ചു നിർത്തിയപോലുള്ള തോൾചലനങ്ങളും (പാറൈ, ജഗ്ഗുഭായി) ആഴമുള്ള, കുതിച്ചുയരുന്ന ശബ്ദവുമൊക്കെ ശരത്കുമാറിനെ വ്യത്യസ്തനാക്കി.
പൊലീസ് വേഷങ്ങളിൽ ശരീരത്തിന്റെ ജ്യാമിതീയ ഭാഷയാണ് ശരത് കുമാറിന് ഈ ഗാംഭീര്യം നൽകുന്നത്. ഉയർന്ന ശബ്ദത്തിലുള്ള അധികാര പ്രകടനങ്ങളേക്കാൾ, നോട്ടത്തിലെ കൂർമതകൊണ്ടും ദൃഢശരീരനിലകൊണ്ടും സംഭാഷണത്തിന്റെ മോഡുലേഷൻകൊണ്ടും പ്രതിനായകനെ അസ്തപ്രജ്ഞനാക്കുന്ന തരം സ്ക്രീൻ സാന്നിധ്യമാണ് ശരത്കുമാറിന്റെ സവിശേഷത.
കുറഞ്ഞ ഫ്രീക്വൻസിയിലും ആജ്ഞാശക്തി നിറഞ്ഞ ശബ്ദവിന്യാസംകൊണ്ട് അദ്ദേഹം ഫ്രെയിം നിറയുന്നു. മാനസികവും ബൗദ്ധികവുമായ തളർച്ചയിലേക്ക് പ്രതിനായകനെ തള്ളിവിടുന്ന പ്രതീതി സൃഷ്ടിക്കാൻ ഇത് സഹായിക്കുന്നു. സമകാലികരായ, സമാന അഭിനയസ്വഭാവം വെച്ചുപുലർത്തിയ വിജയകാന്ത്, സത്യരാജ് തുടങ്ങിയവരിൽനിന്ന് അദ്ദേഹം വേറിടുന്നത് സ്ഥാവരമായ, താരതമ്യേന ഉറഞ്ഞതോ ഒഴുക്കുകുറഞ്ഞതോ ആയ ശരീരഭാഷയും താഴ്ന്ന സ്ഥായിയിലുള്ള ശബ്ദഘടനയുംകൊണ്ടാണ്. ശരീരനിലയിലും സംഭാഷണത്തിലും സാന്നിധ്യത്തിലും ഒരു ക്ലാസിസ്റ്റ് സ്വഭാവമാണ് ശരത്കുമാർ പ്രകടിപ്പിക്കുന്നത്.
ക്ഷുഭിത യുവാവ്, കുടുംബത്തിൽ ‘വഴിപിഴച്ച’ ചെറുപ്പക്കാരൻ, ഗ്രാമ മുഖ്യനായ കുടുംബനാഥൻ, അഴിമതിരഹിതനായ, നീതിക്കുവേണ്ടി പോരാടുന്ന പൊലീസ് ഉദ്യോഗസ്ഥൻ എന്നീ വേഷങ്ങളിൽ അദ്ദേഹം പ്രകടിപ്പിക്കുന്ന ഈ കാർക്കശ്യം വ്യവസ്ഥാപിത പിതൃഅധികാരത്തിന്റേതുതന്നെ. ഹാസ്യരംഗങ്ങളിലായാലും സാധാരണ മനുഷ്യന്റെ റോളിലായാലും പുരുഷാധികാരത്തിന്റെ മൃദുഭാവത്തെയാണ് അദ്ദേഹം പ്രദർശിപ്പിക്കുന്നത്.

ഭാര്യ രാധികയോടൊപ്പം
തുടക്കം വില്ലൻ കഥാപാത്രങ്ങളിലൂടെ
വില്ലൻ കഥാപാത്രങ്ങളിൽനിന്നാരംഭിച്ച് ആക്ഷൻ ഹീറോയിലൂടെ വളർന്നു കാരക്ടർ റോളുകളിലൂടെ പരിണമിച്ചുകൊണ്ടാണ് ശരത്കുമാറിന്റെ ചലച്ചിത്ര യാത്ര. നിർമാണത്തോടൊപ്പം അപ്രധാന വേഷവും നിർവഹിച്ച ‘കൺ സിമിട്ടും നേരം’, സംവിധാനം നിർവഹിച്ച, അഭിനയജീവിതത്തിലെ നൂറാമത്തെ ചിത്രം ‘തലൈമകൻ’ (2006), കഥയെഴുതി, ഇരട്ട വേഷങ്ങൾ കൈകാര്യം ചെയ്ത ‘ചണ്ഡമാരുതം’ (2015) തുടങ്ങി 150ലധികം സിനിമകളാണ് ആ പട്ടികയിൽ.
ഡൽഹിയിൽ താമസിച്ചിരുന്ന തമിഴ് നാടാർ കുടുംബത്തിൽ ജനിച്ച ശരത്കുമാർ വിദ്യാഭ്യാസം പൂർത്തിയാക്കുന്നത് തമിഴ്നാട്ടിലാണ്. 1974ൽ ശരീരസൗന്ദര്യ മത്സരത്തിൽ ‘മിസ്റ്റർ മദ്രാസ് യൂനിവേഴ്സിറ്റി’യായി തെരഞ്ഞെടുക്കപ്പെട്ടു. വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ബംഗളൂരുവിൽ ‘ദിനകരൻ’ തമിഴ് പത്രത്തിന്റെ വിതരണക്കാരനായും പിന്നീട് റിപ്പോർട്ടറായും ജോലിചെയ്തു. ചെന്നൈയിൽ തിരിച്ചെത്തി ട്രാവൽ ഏജൻസി നടത്തുന്നതിനിടയിലാണ് സിനിമാമോഹം പിടികൂടുന്നത്. തെലുഗു സിനിമയിലാണ് തുടക്കം. സുഹൃത്തുകൂടിയായ നിർമാതാവിന്റെ ആവശ്യപ്രകാരം 1986ലെ ‘സമാജലോ സ്ത്രീ’ എന്ന ചിത്രത്തിലാണ് ശരത്കുമാർ ആദ്യമായി മുഖം കാണിക്കുന്നത്.
1988ൽ ‘കൺസിമിട്ടും നേരം’ എന്ന സിനിമയുടെ നിർമാതാവായി. കാർത്തിക് നായകനായ ഈ ചിത്രത്തിൽ അപ്രധാനമല്ലാത്ത വേഷം ചെയ്തുകൊണ്ടായിരുന്നു ശരത്കുമാറിന്റെ തമിഴിലെ എൻട്രി. ഇതിനു ഒരുവർഷം മുമ്പ് ‘ചിന്നപ്പൂവെ മെല്ലെ പേശ്’ എന്ന ചിത്രത്തിൽ നായക വേഷത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും പുതുമുഖത്തെ വെച്ച് പരീക്ഷണം വേണ്ട എന്ന നിർമാതാവിന്റെ നിർബന്ധം വഴിമുടക്കി. പ്രഭുവിനാണ് പകരം നറുക്കുവീണത്. വീണ്ടും കാർത്തികിനെ നായകനാക്കി ‘മിസ്റ്റർ കാർത്തിക്’ എന്ന സിനിമ നിർമിക്കുകയും അതിലഭിനയിക്കുകയും ചെയ്തെങ്കിലും ശരത്കുമാറിന്റെ പ്രതീക്ഷകൾക്ക് കടകവിരുദ്ധമായി ആ ചിത്രം ബോക്സോഫിസ് ദുരന്തമായി അവസാനിച്ചു.
1990ൽ ആർ.കെ. സെൽവമണി സംവിധാനം ചെയ്ത വിജയകാന്ത് ചിത്രം ‘പുലൻ വിസാരണൈ’യിൽ ഡി.ആർ. മഹേന്ദ്രൻ ഖുറാന എന്ന വില്ലൻ കഥാപാത്രത്തെ ശരത്കുമാർ മികവുറ്റതാക്കി. 1991ൽ വിജയകാന്ത് നായകനായ ‘ക്യാപ്റ്റൻ പ്രഭാകര’നിലും നല്ലൊരു വേഷം കിട്ടി. തലമുണ്ഡനം ചെയ്ത ഐ.പി.എസ് ഓഫിസറുടെ വേഷത്തിൽ, ചടുലമായ ആക്ഷൻ സീക്വൻസിലൂടെ പ്രേക്ഷകരെ കീഴടക്കിയ ‘സൂര്യൻ’ പുറത്തുവന്നതോടെ പുതിയൊരു താരോദയത്തിനു നാന്ദിയായി.

മലയാളത്തിലെ എടച്ചേരി കുങ്കൻ
1990കളിൽ തമിഴ്, തെലുഗു, മലയാളം, കന്നട ഭാഷകളിൽ നായകനായും സഹനടനായും ഏറക്കുറെ സജീവമായി. ‘പുതുപാടകൻ’, ‘വേലൈ കിടച്ചാച്ച്’, ‘രാജാ കൈയ്യ വെച്ചാ’, ‘എങ്കിട്ട മോതാതെ’, ‘ജഗതല പ്രതാപൻ’ തുടങ്ങിയ ചിത്രങ്ങളിൽ വില്ലനായി. ‘സേലം വിഷ്ണു’, ‘സിറയിൽ സില രാഗങ്ങൾ’, ‘മൗനം സമ്മതം’, ‘പുരിയാത്ത പുതിർ’ എന്നീ തമിഴ് സിനിമകളിലും ‘വിഷ്ണു’, ‘മഗാഡു’ തുടങ്ങിയ തെലുഗു ചിത്രങ്ങളിലും കാരക്ടർ റോളുകൾ ചെയ്തു.
2009ൽ ‘കേരളവർമ പഴശ്ശിരാജ’യിലൂടെ’ എടച്ചേരി കുങ്കൻ എന്ന വീരയോദ്ധാവിന്റെ വേഷത്തിലാണ് മലയാളത്തിലെത്തുന്നതെങ്കിലും തമിഴ് സിനിമകളിലൂടെ സുപരിചിതനായിരുന്നു മലയാളി പ്രേക്ഷകർക്ക് ശരത്കുമാർ. ‘ഒരിടത്തൊരു പോസ്റ്റ്മാൻ’, ‘ദി മെട്രോ’, ‘ക്രിസ്ത്യൻ ബ്രദേഴ്സ്’, ‘അച്ഛന്റെ ആൺമക്കൾ’, ‘ബാന്ദ്ര’ തുടങ്ങിയ സിനിമകളിലും അദ്ദേഹം പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു.
1994ൽ കെ.എസ്. രവികുമാറിന്റെ സംവിധാനത്തിൽ പുറത്തുവന്ന ‘നാട്ടാമൈ’ എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തോടെ ശരത്കുമാർ ‘സുപ്രീംസ്റ്റാർ’ ആയിമാറി. ഗ്രാമത്തലവനായ ഷണ്മുഖമായും പിതാവ് പശുപതിയായും ഇരട്ടവേഷത്തിൽ പ്രത്യക്ഷപ്പെട്ട ശരത്കുമാർ സമചിത്തത, തീവ്ര ധാർമികത, സൂക്ഷ്മമായ വൈകാരിക ദുർബലതയൊക്കെ അസാമാന്യ പ്രകടനങ്ങളിലൂടെ മനോഹരമാക്കുന്നതിൽ വിജയിച്ചു. കർശനമായ ഗ്രാമജീവിതപരിസരത്തിൽ ജന്മിത്വ-കുടുംബ പുരുഷാധികാരം കൈകാര്യം ചെയ്യുന്ന ശക്തിവേൽ ഗൗണ്ടർ, അദ്ദേഹത്തിന്റെ പാവത്താനായ മകൻ ചിന്നരസു എന്നീ ഇരട്ട വേഷങ്ങളെ വ്യത്യസ്തമായ ശരീരഭാഷകളിലൂടെ നിർവഹിച്ച ‘സൂര്യവംശ’വും വൻ ഹിറ്റായി. ഗ്രാമത്തലവന്റെ കരിഷ്മാറ്റിക് വേഷത്തിലുള്ള ഗാംഭീര്യവും കുതിച്ചുയരുന്ന സംഭാഷണ ശൈലിയും നോട്ടവും ശാന്തനായ മകന്റെ ഊഷ്മളവും നിഷ്കളങ്കവുമായ പെരുമാറ്റവും സൗമ്യമായ പ്രതികാരവും ഏതു പ്രതിസന്ധിയിലും കൂടെനിന്ന ജീവിതപങ്കാളിയുടെ പ്രോത്സാഹനത്തിൽ നേടിയ ജീവിതവിജയവുമെല്ലാം ഗ്രാമീണ പ്രേക്ഷകരുടെ ജീവിതാഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്നവയായി.
2000ൽ പുറത്തിറങ്ങിയ ‘മായി’യിലേക്കെത്തുമ്പോൾ അഭിനയശൈലി കുറെക്കൂടി പാകപ്പെട്ടു. സഹോദരന്മാരായി ഇരട്ടറോൾ കൈകാര്യം ചെയ്ത ‘അയ്യാ’, വേഷത്തിന്റെ ഗരിമകൊണ്ട് പ്രശംസ പിടിച്ചുപറ്റി. ഗ്രാമീണ സൗഹൃദത്തിന്റെയും വിശ്വസ്തതയുടെയും കഥ പറഞ്ഞ ‘നട്പ്പുക്കാക’ ത്യാഗനിർഭരമായ സൗഹൃദത്തെ മുൻനിർത്തിയുള്ളതായിരുന്നു.

ശരത്കുമാർ കുടുംബത്തോടൊപ്പം
‘മുനി 2: കാഞ്ചന’ എന്ന ചിത്രത്തിൽ കാർത്തിക്/കാഞ്ചന എന്ന അദ്ദേഹത്തിന്റെ ട്രാൻസ്ജെൻഡർ വേഷവും വേറിട്ട അനുഭവമായി. നിർഭയത്വത്തിന്റെ ഗാംഭീര്യം നിറഞ്ഞ പ്രകടനവും വൈകാരിക ദൗർബല്യങ്ങളിൽപോലും അനുഷ്ഠിക്കുന്ന അചഞ്ചലമായ ശരീരഭാഷയും, ഹാസ്യരംഗങ്ങളിൽ കാട്ടുന്ന ടൈമിങ്ങും ഒക്കെ വിവിധ ചിത്രങ്ങളിലൂടെ ശരത്കുമാറിന്റെ അഭിനയജീവിതത്തെ പൊലിപ്പിച്ചു.
മണിരത്നത്തിന്റെ ‘പൊന്നിയിൻ സെൽവൻ’ ഒന്നും രണ്ടും (2022, 2023) ഭാഗങ്ങളിൽ ഐക്കോണിക് കഥാപാത്രമായ പെരിയ പഴുവേട്ടരയ്യരെ, തുളച്ച് കയറുന്ന നോട്ടങ്ങളും സ്ഥിരപ്രജ്ഞചലനങ്ങളും സവിശേഷ പ്രധാനമായ നടത്തവുംകൊണ്ട് അനുപമമാക്കി. ‘പോർ തോഴിൽ’ (2023) എന്ന ത്രില്ലർ ചിത്രത്തിൽ അദ്ദേഹത്തിന്റെ അചഞ്ചലനായ പൊലീസ് ഉദ്യോഗസ്ഥൻ, ലോകനാഥൻ മിനിമലിസ്റ്റ് അഭിനയരീതിയായാണ് അവലംബിച്ചത്.
ഉരുക്കു നോട്ടങ്ങൾകൊണ്ടും നിയന്ത്രിത വികാരപ്രകടനങ്ങൾകൊണ്ടും അശോക് സെൽവനൊപ്പം അഭിനയിച്ച ഈ ചിത്രം കാരക്ടർ റോളിലേക്കുള്ള അസാധാരണ വളർച്ചയായി. ദി ‘സ്മൈൽ മാനി’ലെ (2024) ചിദംബരം എന്ന അൽഷൈമേഴ്സ് ബാധിതനായ ഒരു കുറ്റാന്വേഷകന്റെ റോളിലെ സൂക്ഷ്മാഭിനയം പ്രശംസിക്കപ്പെട്ടു. എന്നാൽ, സിനിമയിലെ നായക പ്രതിച്ഛായയുടെ നിഴലായി മാറാനേ രാഷ്ട്രീയത്തിൽ ശരത്കുമാറിനായുള്ളൂ. നിലവിലുള്ള മുന്നണി സംവിധാനങ്ങളെ മറികടക്കും വിധം രാഷ്ട്രീയവത്കരിക്കപ്പെട്ട ഒരു ആരാധകസമൂഹത്തെ സൃഷ്ടിക്കാൻ ശരത്കുമാറിന് സാധിച്ചില്ല.

ജയലളിതക്കൊപ്പം
ജയലളിതയുമായി പിണങ്ങി രാഷ്ട്രീയ പ്രവേശം
ശരത് കുമാറിന്റെ രാഷ്ട്രീയ പ്രവേശനത്തിന് പ്രധാനമായും കാരണമായത് മുഖ്യമന്ത്രി ജയലളിതയുമായുള്ള വ്യക്തിബന്ധത്തിൽ സംഭവിച്ച വിള്ളലാണ്. എ.ഐ.എ.ഡി.എം.കെയിൽ അംഗമാകുകയോ പാർട്ടിയുമായി ബന്ധപ്പെട്ട സ്ഥാനമാനം വഹിക്കുകയോ ചെയ്തിരുന്നില്ല അദ്ദേഹം. ശരത് കുമാർ നായകനായ ‘നാട്ടാമൈ’ എന്ന ചിത്രവുമായി ബന്ധപ്പട്ട വിവാദമാണ് ഇരുവർക്കുമിടയിൽ ഭിന്നത സൃഷ്ടിച്ചത്. തിയറ്ററുകളിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കെ, എ.ഐ.എ.ഡി.എം.കെയുടെ ചാനലായ ജയ ടി.വിയിൽ ‘നാട്ടാമൈ’ സംപ്രേഷണം ചെയ്തത് ചലച്ചിത്രമേഖലയിൽ വലിയ കോളിളക്കം സൃഷ്ടിച്ചു.
ചിത്രത്തിന്റെ യു മാറ്റിക് ടേപ് ദുരുപയോഗം ചെയ്തതിന് ശരത്കുമാറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ചിത്രത്തിന്റെ നിർമാതാവ് ആർ.ബി. ചൗധരി മുന്നറിയിപ്പ് നൽകി. ജയലളിതയോടും ജയാ ടി.വിയോടും ശരത്കുമാർ വിശദീകരണം തേടിയെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല. വ്യക്തിപരമായ അടുപ്പത്തിന്റെ പേരിൽ മുഖ്യമന്ത്രി ജയലളിതയുടെ വസതിയിൽ വെച്ച് ‘നാട്ടാമൈ’യുടെ യു മാറ്റിക് ടേപ് ശരത്കുമാർ കൈമാറിയതായും അത് സംപ്രേഷണത്തിന് ഉപയോഗിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചില്ലെന്നും അക്കാലത്ത് വാർത്തകൾ പ്രചരിച്ചിരുന്നു. ശരത്കുമാർ അതൃപ്തി പ്രകടിപ്പിച്ചത് ജയലളിതയുടെ നീരസത്തിനു കാരണമായി. ഇതോടെ, ഭരണകക്ഷി നേതാക്കൾ പൊതുവേദികളിൽ ശരത്കുമാറിനെതിരെ വിമർശനങ്ങൾ അഴിച്ചുവിടാൻ ആരംഭിച്ചു. ഈ സംഭവമാണ് ഡി.എം.കെയിലേക്ക് രാഷ്ട്രീയ അഭയം തേടാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
വിവിധ അഴിമതിക്കേസുകളും ജയലളിതയുടെ വളർത്തുമകൻ സുധാകരന്റെ ആഡംബര വിവാഹംപോലുള്ള നിരവധി കാരണങ്ങളുംകൊണ്ട് എ.ഐ.എ.ഡി.എം.കെ സർക്കാറിനെതിരെ പൊതുവേ അമർഷം വ്യാപകമായ കാലമായിരുന്നു അത്. ‘ബാഷാ’ സിനിമയുടെ നൂറാം ദിനാഘോഷവേളയിൽ തമിഴ്നാട്ടിൽ വ്യാപകമായ ബോംബ് സംസ്കാരത്തിനും അതിനു വളംവെക്കുന്ന ജയലളിത സർക്കാറിനുമെതിരെ രജനികാന്തിന്റെ തുറന്ന വിമർശനം ഇതിന്റെ ഒരു പ്രതിഫലനമായിരുന്നു.
ചലച്ചിത്ര രംഗത്തടക്കം സംസ്ഥാന ഭരണകൂടം പിടിമുറുക്കിയ ഈ കാലയളവിൽ സിനിമാതാരങ്ങളുടെ സംഘടനയായ നടികർ സംഘവും അതൃപ്തിയിലായിരുന്നു. ഈ പശ്ചാത്തലത്തിൽ അപമാനിക്കപ്പെട്ടു എന്ന തോന്നലിൽ ജയലളിതയുടെ ധാർഷ്ട്യ മനോഭാവം ചൂണ്ടിക്കാട്ടി 1996ൽ ശരത് കുമാർ ഡി.എം.കെയിൽ ചേർന്ന് പ്രവർത്തിക്കാനാരംഭിച്ചു. ആ വർഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ശരത്കുമാർ ഡി.എം.കെയുടെ താരപ്രചാരകരിൽ പ്രധാനിയായി. 234ൽ 221 സീറ്റുകളും നേടി ഡി.എം.കെ മുന്നണി വിജയം തൂത്തുവാരി.
പ്രചാരണരംഗത്തെ ശരത്കുമാറിന്റെ പ്രവർത്തനങ്ങളെ പരിഗണിച്ച് 1998ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ തിരുനെൽവേലിയിൽ അദ്ദേഹത്തെ ഡി.എം.കെ സ്ഥാനാർഥിയായി മത്സരിപ്പിച്ചു, 7000ഓളം വോട്ടിന് എ.ഐ.എ.ഡി.എം.കെയിലെ എം.ആർ. ജനാർദനനോട് അദ്ദേഹം പരാജയപ്പെട്ടു. 2012ൽ രാജ്യസഭയിലേക്കു ഒഴിവുവന്നപ്പോൾ ഡി.എം.കെയുടെ നോമിനിയായി ശരത്കുമാർ തെരഞ്ഞെടുക്കപ്പെട്ടു. ഈ കാലഘട്ടത്തിൽ നടികർ സംഘം പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചു (2006-2015).
എന്നാൽ, ആദ്യകാലത്ത് പാർട്ടിയിൽനിന്ന് ലഭിച്ച പരിഗണനകൾ പതുക്കെ ഇല്ലാതാകാൻ തുടങ്ങി. നേതൃത്വത്തിലെ തൽപരവിഭാഗത്തിന്റെ മാറ്റിനിർത്തലുകളിൽ മനസ്സുമടുത്ത് 2006ഓടെ അദ്ദേഹം ഡി.എം.കെ വിട്ടു. നേതൃത്വത്തിന്റെ ഭാഗത്തുനിന്നുള്ള അലംഭാവം മുൻനിർത്തി ഡി.എം.കെ വിടണമെന്നുള്ള ആരാധക സംഘടന പ്രവർത്തകരുടെ സമ്മർദവും ഈ നിലപാടിന് കാരണമായി. 2007 ആഗസ്റ്റ് 31ന് പുതിയൊരു കക്ഷി രൂപവത്കരിക്കുന്നതിലാണ് അത് നയിച്ചത് -അഖിലേന്ത്യാ സമത്വമക്കൾ കക്ഷി.

കെ.വി. രവികുമാർ
സമുദായ സ്നേഹം ഉയർത്തി പ്രചാരണം
പാർട്ടിയുടെ രൂപവത്കരണത്തിലും വളർച്ചയിലും നാടാർ സമുദായത്തിന്റെ പ്രാതിനിധ്യം ഉറപ്പാക്കാനായിരുന്നു ശരത് കുമാർ ആദ്യം മുതൽക്കേ ശ്രമിച്ചത്. സംസ്ഥാന ജനസംഖ്യയിൽ 12 ശതമാനത്തോളം വരുന്ന നാടാർ സമൂഹത്തിൽ സ്വത്വബോധവും ഗൃഹാതുരതയും ഉണർത്തി കക്ഷിയുടെ ഭാഗഭാക്കാക്കുക എന്നതായിരുന്നു ലക്ഷ്യം. നീണ്ടകാലം അവഗണിക്കപ്പെട്ട സമുദായ താൽപര്യസംരക്ഷണവും നാടാർ സമുദായാംഗമായ മുൻ മുഖ്യമന്ത്രി പരേതനായ കാമരാജിന്റെ ഭരണകാലം തിരിച്ചുകൊണ്ടുവരികയുമാണ് പാർട്ടിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. നാടാർ സമുദായ സംഘടനകൾ ശരത് കുമാറിന് പിന്നിൽ അണിനിരന്നതോടെ പാർട്ടിക്ക് തെക്കൻ ജില്ലകളിൽ ഒരു വോട്ട് ബാങ്ക് സൃഷ്ടിക്കാനായി. പ്രത്യേകിച്ച് തിരുനെൽവേലി, തെങ്കാശി, തൂത്തുക്കുടി, വിരുതുനഗർ പ്രദേശങ്ങളിൽ. സംസ്ഥാനത്തുടനീളം കാമരാജ് സ്മാരകങ്ങൾ സ്ഥാപിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു.
2011ലെ നിയമസഭ തെരഞ്ഞെടുപ്പടുത്തതോടെ, നാടാർ സമുദായത്തിനിടയിൽ പാർട്ടിക്കുണ്ടായ ഈ സ്വാധീനം മനസ്സിലാക്കിയ ജയലളിത ശരത്കുമാറിനെ മുന്നണിയിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. ജയലളിതയോട് അടുക്കുന്ന ശരത്കുമാർ എ.ഐ.എ.ഡി.എം.കെ മുന്നണിയിൽ മത്സരിക്കാൻ തീരുമാനിച്ചു. എന്നാൽ, സ്വന്തം ചിഹ്നത്തിന് പകരം എ.ഐ.എ.ഡി.എം.കെയുടെ ‘രണ്ടില’യിൽ മത്സരിക്കേണ്ടിവന്നു പാർട്ടിക്ക്. ഈ തെരഞ്ഞെടുപ്പിൽ രണ്ടിടത്തും വിജയം നേടാൻ പാർട്ടിക്കായി. ശരത്കുമാർ തെങ്കാശിയിലും എറണാവൂർ നാരായണൻ നാങ്കുനേരിയിലും വിജയിച്ചു. ഈ വിജയം പാർട്ടിക്ക് നവോന്മേഷം നൽകി.
2016 ആകുന്നതോടെ എ.ഐ.എ.ഡി.എം.കെയുമായുള്ള ശരത്കുമാറിന്റെ ബന്ധത്തിൽ വീണ്ടും ഇടർച്ച ഉണ്ടായി. ഇത് പാർട്ടിയിൽ ആഭ്യന്തര പ്രശ്നങ്ങൾക്കും കാരണമായി. 2015ലെ നടികർ സംഘം തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ശരത്കുമാറിനും ജനറൽ സെക്രട്ടറി രാധാരവിക്കുമെതിരെ ‘പാണ്ഡവർ അണി’ എന്ന പേരിൽ നാസർ, വിശാൽ, കാർത്തിക് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരു പാനൽ മത്സരത്തിനെത്തി. ‘പാണ്ഡവർ അണി’യുടെ വിജയത്തിനു എ.ഐ.എ.ഡി.എം.കെയുടെ കൂടി പരോക്ഷ പിന്തുണയുണ്ടായിരുന്നു. ഇത് ശരത്കുമാറിനെ പ്രകോപിപ്പിക്കുകയും മുന്നണി വിട്ടുപോകാൻ പാർട്ടിക്കുള്ളിൽ സമ്മർദം ചെലുത്തുകയും ചെയ്തു.
എന്നാൽ, ജയലളിതയുമായുള്ള സഖ്യം തുടർന്നും നിലനിർത്തണമെന്ന പക്ഷക്കാരായിരുന്നു ജനറൽ സെക്രട്ടറി കരു നാഗരാജനും എം.എൽ.എ എറണാവൂർ നാരായണനും. ഒരുഘട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവെക്കാൻ ശരത്കുമാർ നിർബന്ധിച്ചതായി നാരായണൻ വെളിപ്പെടുത്തുകയുണ്ടായി. വിഭാഗീയത മൂത്തതോടെ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ഇരുവരെയും ശരത്കുമാർ പുറത്താക്കി. 2015ൽ സഖ്യത്തിൽനിന്നു പുറത്തുവരികയും ചെയ്തു. നാരായണൻ ഇതേ വർഷം ‘സമത്വ മക്കൾ കഴകം’ എന്ന പേരിൽ ഒരു പാർട്ടി രൂപവത്കരിച്ചു.
എന്നാൽ, തെരഞ്ഞെടുപ്പടുത്തതോടെ മുന്നണിയിൽ തിരിച്ചെത്താൻ ജയലളിത ശരത്കുമാറിനെ ക്ഷണിച്ചു, വീണ്ടും മഞ്ഞുരുകി. ഈ തെരഞ്ഞെടുപ്പിൽ 1984 നുശേഷം ആദ്യമായി എ.ഐ.എ.ഡി.എം.കെ തുടർഭരണം സ്വന്തമാക്കി. രണ്ടില ചിഹ്നത്തിൽ തിരുചെന്തൂരിൽ മത്സരിച്ച ശരത്കുമാർ ഇരുപത്തിആറായിരത്തിലധികം വോട്ടുകൾക്ക് ഡി.എം.കെ സ്ഥാനാർഥി അനിത രാധാകൃഷ്ണനോട് പരാജയപ്പെട്ടു. പാർട്ടിക്കു ഒരു സീറ്റു മാത്രമേ എ.ഐ.എ.ഡി.എം.കെ നൽകിയിരുന്നുള്ളൂ. ആ വർഷം ഡിസംബർ അഞ്ചിന് ജയലളിത അന്തരിച്ചു.
എ.ഐ.എ.ഡി.എം.കെയിൽ പൊട്ടിപ്പുറപ്പെട്ട ഉൾപാർട്ടി കലഹത്തിൽ ഒ. പന്നീർ സെൽവത്തോടൊപ്പം നിൽക്കാനായിരുന്നു ശരത്കുമാറിന്റെ തീരുമാനം.2021ൽ കമൽഹാസനെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കി ഏതാനും ചെറുകക്ഷികൾ മൂന്നാം മുന്നണി രൂപവത്കരിച്ചപ്പോൾ ശരത്കുമാർ മറുകണ്ടം ചാടി. സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നേതൃത്വം നൽകിയെങ്കിലും നേരിട്ട് മത്സരത്തിനിറങ്ങിയില്ല. 33 സീറ്റുകളിൽ മത്സരിച്ച കക്ഷിക്ക് എല്ലായിടത്തും പരാജയം രുചിക്കേണ്ടിവന്നു. അനുവദിച്ച എല്ലാ സീറ്റുകളിലും മത്സരിക്കാനാളില്ലാതെ ഏതാനും സീറ്റുകൾ സഖ്യകക്ഷികൾക്കു തിരിച്ചു നൽകേണ്ടിയും വന്നു. കമൽഹാസന്റെ ‘മക്കൾ നീതി മയ്യ’ത്തിന്റെ ചിഹ്നത്തിലാണ് എല്ലാവരും മത്സരിച്ചത്. കമൽ ഹാസനടക്കം മുന്നണിയിലെ എല്ലാ സ്ഥാനാർഥികളും പരാജയപ്പെട്ടു.

ശരത്കുമാറും ഭാര്യ രാധികയും നരേന്ദ്ര മോദിക്കൊപ്പം
ഒടുവിൽ ബി.ജെ.പിയിൽ ലയനം
പാർട്ടി നടത്തികൊണ്ടുപോകാനുള്ള വമ്പിച്ച ചെലവും കുറഞ്ഞുവരുന്ന മനുഷ്യവിഭവശേഷിയും എ.ഐ.എസ്.എം.കെ യെ കൂടുതൽ ശിഥിലമാകുന്നതിലേക്ക് നയിച്ചു. ആഭ്യന്തര പ്രശ്നങ്ങൾമൂലമുണ്ടായ ശോഷണത്തിനു പുറമെ, മറ്റു ചില രാഷ്ട്രീയ കാരണങ്ങളും ഈ ശൈഥില്യത്തിന് ഇടയാക്കി. നാടാർ സമുദായത്തിന്റെ പാരമ്പര്യവോട്ട് എ.ഐ. എ.ഡി.എം.കെയിലേക്കു തുടർന്നും പ്രവഹിക്കുന്നത് പാർട്ടിക്ക് തടുക്കാൻ സാധിച്ചില്ല. ഡി.എം.കെക്കു കിട്ടിക്കൊണ്ടിരുന്ന രാഷ്ട്രീയ വോട്ടുകളും പ്രസ്തുത മുന്നണിയിലേക്കുതന്നെ വിനിയോഗിക്കപ്പെട്ടു. മാത്രമല്ല, തിരുനെൽവേലിയിലും കന്യാകുമാരിയിലും സമീപകാലങ്ങളിലായി സമുദായവോട്ടുകൾ വലിയതോതിൽ ബി.ജെ.പിയിലേക്ക് ചോരുന്നതും മറ്റൊരു കാരണമായി. ഇത്തരത്തിൽ വിഭജിക്കപ്പെട്ടുപോയ സമുദായ വോട്ടുകളെ ആശ്രയിച്ച് മുന്നോട്ടുപോകാനാവില്ലെന്ന ബോധ്യം ശക്തമായതോടെയാണ് ശരത്കുമാർ പാർട്ടിയെ ബി.ജെ.പിയിൽ ലയിപ്പിക്കാൻ തീരുമാനിച്ചത്.
2024 മാർച്ച് 12ന് അപ്രതീക്ഷിത നീക്കത്തിലൂടെയാണ് ശരത്കുമാർ ഈ ലയന തീരുമാനം കൈക്കൊള്ളുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിരുപാധിക പിന്തുണ നൽകി പാർട്ടിയെ ബി.ജെ.പിയിൽ ലയിപ്പിക്കാൻ തയാറാണെന്ന് അന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷനായ അണ്ണാമലൈക്ക് അതിരാവിലെ 2.30ന് ഫോൺ ചെയ്ത് അറിയിക്കുകയായിരുന്നു. അണ്ണാമലൈയുടെ ഈ വെളിപ്പെടുത്തൽ അന്നത്തെ ചൂടേറിയ വാർത്തയായിരുന്നു. ചെന്നൈയിൽ നടന്ന ഔപചാരിക ചടങ്ങിൽ ശരത്കുമാർ പാർട്ടി അംഗത്വം സ്വീകരിച്ചു. 2024ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ഭാര്യ രാധിക ശരത്കുമാർ വിരുതുനഗർ മണ്ഡലത്തിൽ മത്സരിച്ച് 1,50,000ലേറെ വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തായിരുന്നു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെ നയിക്കുന്ന മുന്നണിയിൽ ബി.ജെ.പിക്കുവണ്ടി പ്രചാരണത്തിനിറങ്ങാൻ തയാറായെങ്കിലും തനിക്കും അനുയായികൾക്കും കൃത്യമായ ഉത്തരവാദിത്തം വീതിച്ചു നൽകാൻ നേതൃത്വം തയാറായില്ല എന്ന പരാതി ശരത്കുമാർ തുറന്നു പ്രകടിപ്പിക്കുകയുണ്ടായി. പാർട്ടി പുനരുജ്ജീവിപ്പിക്കാനുള്ള അണികളുടെ ആവശ്യത്തോട് അനുകൂലമായി പ്രതികരിക്കാനും അദ്ദേഹം തയാറായിട്ടില്ല. സ്ഥാനാർഥിത്വം ലഭിച്ചില്ല എന്നതടക്കമുള്ള കാരണങ്ങളുണ്ടെങ്കിലും കടുത്ത തീരുമാനത്തിലേക്ക് തൽക്കാലം കടക്കാനില്ലെന്ന് ശരത്കുമാർ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
സ്വന്തം താരപ്രതിച്ഛായക്കൊപ്പം സമുദായവോട്ടുകളിലും പ്രതീക്ഷയർപ്പിച്ച ശരത്കുമാറിന് നിലനിൽപിനുള്ള രാഷ്ട്രീയം പയറ്റേണ്ടിവരുന്നതിന്റെ ചിത്രമാണ് നിലവിൽ ദൃശ്യമാകുന്നത്. സ്വന്തം പാർട്ടിയുടെ രൂപവത്കരണ കാലത്ത് വലിയതോതിൽ ലഭിച്ച ആരാധകപിന്തുണയിലും വലിയ മാറ്റങ്ങളുണ്ടായി. വിശ്വാസമർപ്പിക്കാനാകുന്ന നേതാവായി വളരാനോ നിലപാടുകളിൽ ഉറച്ചു നിൽക്കാനോ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ പിൻബലത്തിൽ അണികളെ ഏകോപിപ്പിക്കാനോ ശരത്കുമാറിന് സാധിച്ചില്ല. തന്നിഷ്ടത്തിൽ ഊന്നിയ അടവുനയങ്ങൾ ജനങ്ങൾക്ക് സ്വീകാര്യവുമായില്ല.
