ഒറ്റക്ക് വഴിവെട്ടി വന്നവൻ

ഏകപക്ഷീയ പ്രണയത്തിന്റെയോ പ്രണയനിരാസത്തിന്റെയോ സഹോദരീ സ്നേഹത്തിന്റെയോ ചേരുവകളിലൂടെ സൃഷ്ടിച്ചെടുത്ത സിനിമകളിലൂടെ യുവാക്കൾക്കും കുടുംബപ്രേക്ഷകർക്കുമിടയിൽ വലിയ സ്വാധീനം ലഭിച്ച ചലച്ചിത്രക്കാരനാണ് ടി. രാജേന്ദർ. പിന്നീട് അദ്ദേഹം ഡി.എം.കെയിലൂടെ തമിഴ് രാഷ്ട്രീയത്തിലെത്തിയെങ്കിലും കാര്യങ്ങൾ അത്രമേൽ ശുഭകരമായിരുന്നില്ല. ടി. രാജേന്ദറിന്റെ സിനിമ-രാഷ്ട്രീയ- കുടുംബ വിശേഷങ്ങളാണ് ഇത്തവണ.തനതു ബ്രാൻഡായി നിലനിന്നുകൊണ്ട് തമിഴ് സിനിമയുടെ...
Your Subscription Supports Independent Journalism
View Plansഏകപക്ഷീയ പ്രണയത്തിന്റെയോ പ്രണയനിരാസത്തിന്റെയോ സഹോദരീ സ്നേഹത്തിന്റെയോ ചേരുവകളിലൂടെ സൃഷ്ടിച്ചെടുത്ത സിനിമകളിലൂടെ യുവാക്കൾക്കും കുടുംബപ്രേക്ഷകർക്കുമിടയിൽ വലിയ സ്വാധീനം ലഭിച്ച ചലച്ചിത്രക്കാരനാണ് ടി. രാജേന്ദർ. പിന്നീട് അദ്ദേഹം ഡി.എം.കെയിലൂടെ തമിഴ് രാഷ്ട്രീയത്തിലെത്തിയെങ്കിലും കാര്യങ്ങൾ അത്രമേൽ ശുഭകരമായിരുന്നില്ല. ടി. രാജേന്ദറിന്റെ സിനിമ-രാഷ്ട്രീയ- കുടുംബ വിശേഷങ്ങളാണ് ഇത്തവണ.
തനതു ബ്രാൻഡായി നിലനിന്നുകൊണ്ട് തമിഴ് സിനിമയുടെ കല-വാണിജ്യ മൂല്യത്തെ ത്വരിപ്പിച്ചുനിർത്തുന്നതിൽ വിജയം കണ്ട ചലച്ചിത്രകാരനാണ് ടി. രാജേന്ദർ. ‘കഥ, തിരക്കഥ, സംഭാഷണം, ഗാനരചന, സംഗീതം, ഛായാഗ്രഹണം, എഡിറ്റിങ്, നിർമാണം, സംവിധാനം -ടി. രാജേന്ദർ’ എന്ന ടെംപ്ലേറ്റിൽ പുറത്തിറങ്ങിയ സിനിമകൾക്ക് യുവാക്കൾക്കും കുടുംബപ്രേക്ഷകർക്കുമിടയിൽ വലിയ വരവേൽപ് ലഭിച്ചു. സമകാലികരായ സംവിധായകർ പ്രമേയപരമായ പരീക്ഷണങ്ങൾക്കും വൈവിധ്യങ്ങൾക്കും മുതിർന്നപ്പോൾ, ഏതാണ്ട് ഒരേ വാർപ്പുമാതൃകയിൽ ഏകപക്ഷീയ പ്രണയത്തിന്റെയോ പ്രണയനിരാസത്തിന്റെയോ സഹോദരീ സ്നേഹത്തിന്റെയോ ചേരുവകളായിരുന്നു രാജേന്ദറിന്റെ മിക്ക സിനിമകളും. പ്രണയത്തിനായി എന്ത് ത്യാഗവും സഹിക്കാൻ തയാറുള്ള, ഒടുവിൽ മരണമടയുകയോ പ്രണയിനിയുടെ സൗഖ്യത്തിനായി ഒതുങ്ങി മാറിപ്പോകുകയോ ചെയ്യുന്ന നായകരെയാണ് രാജേന്ദർ തിരക്കഥ ഒരുക്കിയ ചിത്രങ്ങളിൽ കാണാനാവുക.
‘ഒരു തലൈ രാഗം’, ‘വസന്തകാല പറവൈകൾ’, ‘മൈഥിലി എന്നൈ കാതലി’ തുടങ്ങിയ ചിത്രങ്ങൾ എൺപതുകളിലെ യുവാക്കൾക്കിടയിൽ കൾട്ടായി തീർന്നവയാണ്. സഹോദരീവാത്സല്യത്തിന്റെ വൈകാരികത പകർത്തുന്നവയാണ് ‘തങ്കൈക്കോർ ഗീതം’, ‘എൻ തങ്കൈ കല്യാണി’ തുടങ്ങിയ ചിത്രങ്ങൾ. കുടുംബപ്രേക്ഷകർക്ക് രാജേന്ദറിനെ പ്രിയങ്കരനാക്കിയ ചിത്രങ്ങളാണ്. സംഭാഷണങ്ങളിലെ അന്ത്യാക്ഷരപ്രാസവും താളഭംഗിയും രാജേന്ദറിന്റെ വ്യതിരിക്ത അടയാളമാണ്. തമിഴിൽ ‘അടുക്ക് മൊഴി’ എന്ന് വിശേഷിപ്പിക്കുന്ന ഈ പ്രത്യേകത രാജേന്ദറിന്റെ പ്രസംഗങ്ങളിലും സുലഭമാണ്.
സാധാരണ സംഭാഷണങ്ങളേക്കാൾ കവിത്വം തോന്നിപ്പിക്കുന്ന ഈ ഭാഷ പലപ്പോഴും പരിഹസിക്കപ്പെട്ടുവെങ്കിലും സാധാരണ പ്രേക്ഷകരെ ഏറെ ആകർഷിക്കുന്നവയായിരുന്നു. അസംബന്ധത്വം ദ്യോതിപ്പിക്കുന്ന രീതിയിലുള്ള ‘വാടാ മച്ചീ, വാഴക്കാ ബജ്ജീ’, ‘കൊഞ്ചം നടീങ്ക ബോസ്’, ‘രാമൻ ന്നാ വില്ലു ടി. രാജേന്ദർ ന്നാ ദില്ലു’ പോലുള്ള ഭാഷാലീലകൾ സിനിമക്കകത്തും പുറത്തും പ്രയോഗിച്ച് ആളുകളെ രസിപ്പിക്കുന്ന ലഘുതര ഭാവുകത്വം പ്രകടിപ്പിക്കാൻ കിട്ടുന്ന അവസരങ്ങളൊന്നും ടി.ആർ പാഴാക്കാറില്ല.
ജനപ്രിയൻ
സിനിമയിലൂടെ ലഭിച്ച ജനപ്രിയ പ്രതിഛായ രാഷ്ട്രീയമായി പ്രയോജനപ്പെടുമെന്ന പ്രതീക്ഷയാണ് ടി.ആറിനെ ഡി.എം.കെയിലെത്തിക്കുന്നത്. ആ പാർട്ടിയുമായുള്ള രാഗദ്വേഷങ്ങളും വ്യക്തിതാൽപര്യങ്ങളും വിലപേശലുകളും ഒക്കെയായിരുന്നു ചുരുക്കത്തിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാട്. സന്ദർഭാനുസരണം സ്വതന്ത്രനില സ്വീകരിക്കാനും സ്വന്തം കക്ഷി രൂപവത്കരിക്കാനും ഇതര കക്ഷികളുമായി ലയിപ്പിക്കാനും സഖ്യമുണ്ടാക്കാനും, പിരിച്ചുവിടുകയോ മരവിപ്പിച്ചുനിർത്തുകയോ ചെയ്യാനും ടി.ആറിന് മുന്നിൽ ഒന്നും തടസ്സമായിരുന്നില്ല. സ്വന്തം സിനിമ എന്നപോലെ രാഷ്ട്രീയത്തെയും ‘ഒറ്റയാൾപ്പട’ എന്നനിലയിലാണ് അദ്ദേഹം കൈകാര്യം ചെയ്തത്. ആദ്യം രൂപവത്കരിച്ച കക്ഷിയെ ഡി.എം.കെയിൽ ലയിപ്പിച്ചതും പിൽക്കാലത്ത് മറ്റൊന്നു രൂപവത്കരിച്ചതും അതിനെ മരവിപ്പിച്ചുനിർത്തിയതും എ.ഐ.എ.ഡി.എം.കെക്ക് പിന്തുണ പ്രഖ്യാപിച്ചതും, 80കളിൽ ആരംഭിച്ച ടി.ആറിന്റെ രാഷ്ട്രീയസഞ്ചാരത്തിലെ നിലപാടില്ലായ്മയായി വിലയിരുത്തപ്പെട്ടിട്ടുണ്ട്.

മകൻ ചിമ്പുവിനൊപ്പം
സ്വയം വെട്ടിവന്ന പാതകൾ
മയിലാടുതുറൈയിൽ പിന്നാക്ക വിഭാഗമായ അഗമുടയാർ സമുദായാംഗമായി 1955ൽ ജനിച്ച വിജയ് ദേശിങ്ക രാജേന്ദർ എന്ന ടി. രാജേന്ദറിനു പറയത്തക്ക കലാപാരമ്പര്യമൊന്നും അവകാശപ്പെടാനില്ലായിരുന്നു. നാട്ടിൻപുറത്തെ വേദികളിൽ കാലാഭിരുചികൾ പ്രകടിപ്പിച്ചു കൊണ്ടായിരുന്നു തുടക്കം. അവിടെനിന്നു കിട്ടിയ പ്രോത്സാഹനങ്ങൾ ടി.ആറിലെ പെർഫോമർക്ക് ആത്മവിശ്വാസം പകർന്നു. ബഹുമുഖ കലകളിലുള്ള പ്രാവീണ്യവും ‘അടുക്കുമൊഴി’യിലുള്ള വാചകക്കസർത്തുകളും ആളുകളെ ആകർഷിച്ചു. ശിവാജി ഗണേശന്റെ ആരാധകനായിരുന്ന രാജേന്ദർ സിനിമാമോഹം കലശലായതോടെ കൗമാരം വിടും മുമ്പേ ചെന്നൈയിലെത്തി. 1970കളിൽ കോടമ്പാക്കത്ത് തമ്പടിച്ചിരുന്ന ചലച്ചിത്ര ഭാഗ്യാന്വേഷികളിൽ ഒരാളായി.
1978 -79 കാലങ്ങളിൽ ചെറുബജറ്റ് സിനിമകൾക്ക് തിരക്കഥകളെഴുതാനും പിന്നണി പ്രവർത്തനങ്ങളിൽ സഹായിയാകാനും അവസരം ലഭിച്ചു. രചനയിലൂടെ സിനിമയുടെ മുഖ്യധാരയിലേക്ക് പ്രവേശിക്കാനുള്ള രാജേന്ദറിന്റെ ശ്രമങ്ങൾക്ക് അക്കാലത്ത് പ്രശസ്തരായ സംവിധായകരോ താരങ്ങളോ സഹായഹസ്തങ്ങൾ നീട്ടിയില്ല. സ്വപരിശ്രമത്താൽ ലഭിച്ച ഓരോ അവസരവും പരമാവധി പ്രയോജനപ്പെടുത്തിയായിരുന്നു സിനിമാരംഗത്തെ ടി.ആറിന്റെ വളർച്ച. ഗോഡ് ഫാദർമാരില്ലാതെ ഒറ്റക്ക് പോരാടി നേടിയെടുത്ത അഭിമാന വിജയത്തെ പൊതുവേദികളിൽ പിൽക്കാലത്ത് മറയില്ലാത്ത ‘അഹംഭാവ’ത്തോടെ പ്രകടിപ്പിക്കാനും അദ്ദേഹം മടിച്ചിരുന്നില്ല.
ചെറുവേഷങ്ങളിൽ തുടക്കം
’70കളുടെ അവസാനങ്ങളിൽ ലഭിച്ച ചെറുവേഷങ്ങളിലൂടെയാണ് ടി.ആർ അഭിനയരംഗത്തെത്തുന്നത്. പിന്നീട് സംവിധാനം നിർവഹിച്ച ‘വസന്ത അഴൈപ്പുകൾ’, ‘റെയിൽ പയനങ്കളിൽ’, ‘നെഞ്ചിൽ ഒരു രാഗം’ തുടങ്ങിയ ചിത്രങ്ങളിൽ അതിഥി വേഷം ചെയ്ത് അഭിനയ താൽപര്യത്തെയും അദ്ദേഹം തൃപ്തിപ്പെടുത്തി.
1980ൽ രചനയും സംഗീത സംവിധാനവും നിർവഹിച്ച ‘ഒരു തലൈ രാഗം’ വൻ ഹിറ്റായി മാറി. ശങ്കർ പുതുമുഖ നായകനായ ഈ സിനിമയുടെ സംവിധാനം െക്രഡിറ്റ് കാർഡിൽ നിർമാതാവായ ഇ.എം. ഇബ്രാഹിമിന്റേതാണെങ്കിലും കരാറനുസരിച്ച് അതും നിർവഹിച്ചത് ടി.ആർ ആയിരുന്നു. 1983ൽ ഭാര്യ ഉഷാകുമാരി നിർമിച്ച് ടി. രാജേന്ദർ സംവിധാനം ചെയ്ത ‘ഉയിരുള്ളവരൈ ഉഷ’യിലൂടെയാണ് ആദ്യമായി അദ്ദേഹം നായകനായത്. ഈ ചിത്രത്തിൽ നായകവേഷം ചെയ്യാൻ രജനികാന്തിനെ സമീപിച്ചെങ്കിലും വമ്പൻ ബാനറുകളിൽമാത്രം താൽപര്യമുള്ള അദ്ദേഹം അതിനു തയാറായില്ല. ഇതേത്തുടർന്നാണ് ആ റോൾ കൂടി നിർവഹിക്കാൻ ടി.ആർ. തീരുമാനിക്കുന്നത്. പിന്നീടങ്ങോട്ട് ഒറ്റയാൾ സൈന്യമായി മാറുംവിധമായിരുന്നു ടി. രാജേന്ദറിന്റെ സിനിമാസംരംഭങ്ങളെല്ലാം. ഈ വളർച്ചയിൽ വലിയ വിഭാഗം പ്രേക്ഷകരെ കൂടെനിർത്താനും ടി.ആറിന് സാധിച്ചു.

സിനിമയിലെ ഒറ്റയാൾപ്പട
സിനിമയുടെ സാങ്കേതിക വിഷയങ്ങളിലുള്ള അറിവുകൾ, ആ നിലയിലുള്ള പരീക്ഷണങ്ങൾക്ക് മുതിരാനും രാജേന്ദറിനു പ്രേരണയായി. നിലക്കണ്ണാടികളെ ഉപയോഗിച്ച് വിവിധ കോണുകളിൽനിന്നുള്ള ദൃശ്യങ്ങൾ പകർത്തുന്ന മിറർ ഷോട്ടുകളും മുഖഭാവങ്ങൾ ഏറ്റവും അടുത്തുകാണുന്നരീതിയിൽ എക്സ്ട്രീം ക്ലോസ്അപ് ഷോട്ടുകളും ടി.ആർ സിനിമകളുടെ പ്രത്യേകതകളാണ്. വർണങ്ങൾകൊണ്ടും പ്രകാശവിന്യാസംകൊണ്ടുമുള്ള പരീക്ഷണങ്ങൾ വഴി അധിക ദൃശ്യഭംഗി നൽകുന്നതിലും രാജേന്ദർ ശ്രദ്ധപുലർത്തി.
കഥാഖ്യാനത്തിന്റെ പുരോഗതിക്ക് ഗാനങ്ങളെ ഉപയോഗിക്കുന്ന രീതിയും ശ്രദ്ധപിടിച്ചുപറ്റി. ടി.ആറിന്റെ നായകന്മാർ കുത്തഴിഞ്ഞ ജീവിതം നയിക്കാത്തവരും ദൈവഭക്തിയുള്ളവരും സാമൂഹിക മരാദ്യകളെ പിന്തുടരുന്നവരുമായിരുന്നു, സ്ത്രീകളോട് ആദരവുള്ളവരും അനീതികളോട് പോരാടുന്ന ക്ഷുഭിത യുവാക്കളുമായിരുന്നു. ധാർമികത ഉയർത്തിപ്പിടിക്കുന്ന നായകരെ അടയാളപ്പെടുത്താനായിരുന്നു രാജേന്ദർ ശ്രമിച്ചത്. വ്യക്തിയുടെ വൈകാരിക വിക്ഷുബ്ധതകളെ, സമൂഹ മര്യാദയുടെ ചട്ടക്കൂട്ടിൽ അവതരിപ്പിക്കാനുള്ള ശ്രമങ്ങളായിരുന്നു രാജേന്ദറിന്റെ തനതുമുദ്ര എന്നുപറയാം.
ഇളയരാജയുടെ മാസ്മരിക സംഗീതം തമിഴ് സിനിമയെ അടക്കിഭരിച്ചിരുന്ന കാലത്ത് മൃദുവികാരങ്ങളെ ലാളിക്കുന്ന തരം പാട്ടുകളുടെ രചനയും സംവിധാനവും നിർവഹിച്ച് സ്വന്തം ആരാധകരെ സൃഷ്ടിച്ചെടുക്കാൻ രാജേന്ദറിന് സാധിച്ചു. പുതിയതും പരമ്പരാഗതവുമായ സംഗീത ഉപകരണങ്ങളെ സംയോജിപ്പിച്ച് അദ്ദേഹം നടത്തിയ പരീക്ഷണങ്ങൾ ശ്രദ്ധിക്കപ്പെട്ടു. ദുഃഖഗാനങ്ങളിൽ ലളിത സംഗീതത്തിന്റെ ആത്മസൗന്ദര്യം പകർന്നുനൽകി. ഗാനചിത്രീകരണങ്ങളിലെ പശ്ചാത്തലഭംഗിക്ക് പ്രാധാന്യം നൽകി. ‘ഒരു തലൈ രാഗം’, ‘മൈഥിലി എന്നൈ കാതലി’ പോലുള്ള സിനിമകളുടെ വിജയം അതിലെ പാട്ടിന്റെയും സംഗീതത്തിന്റെയും കൂടിയായിരുന്നു.
മെലോഡ്രമാറ്റിക് സന്ദർഭങ്ങൾ, പ്രാസഭംഗിയുള്ള ശക്തമായ സംഭാഷണങ്ങൾ, ശരീരനിബദ്ധമല്ലാത്ത പ്രണയത്തിന്റെയും വിചിത്ര സ്വഭാവമുള്ള ആക്ഷന്റെയും സമന്വയം വഴി വാണിജ്യ സിനിമകളുടെ സ്ഥിരം ഫോർമാറ്റിൽനിന്നുള്ള വ്യതിയാനം, കുടുംബ പ്രേക്ഷകരെ ഉന്നമിട്ടുകൊണ്ടുള്ള വികാരതീവ്രമായ പ്രമേയങ്ങൾ, പ്രമേയത്തെ ഉത്തേജിപ്പിക്കുന്ന തരം സംഗീതസാന്ദ്രതയും നൃത്തച്ചുവടുകളും... ഇതൊക്കെ അക്കാലത്തെ മറ്റു സിനിമകളിൽനിന്ന് രാജേന്ദറിനെ വേറിട്ടുനിർത്തി. ‘ഒരു തലൈരാഗം’ പോലുള്ള ഫ്രഷ് ആയ ചിത്രം പടച്ച രാജേന്ദറിന്റെ പിൽക്കാല ചിത്രങ്ങൾ ആത്മഘോഷത്തിന്റെ ആവർത്തനങ്ങളും എളുപ്പം പ്രവചിക്കാവുന്ന ക്ലൈമാക്സും ചെടിപ്പിക്കുംവിധം പഴകിയ കഥനരീതിയും കാരണം വിമർശിക്കപ്പെട്ടു. പലവിധ ഴോണറുകളിൽ പരീക്ഷണങ്ങൾ നടത്തിവന്ന സമകാലികരിൽനിന്ന് ഭിന്നമായി ഏകതാനമായ സിനിമാശൈലി പിന്തുടർന്നത് രാജേന്ദ്രന്റെ പ്രേക്ഷകാംഗീകാരത്തെ ക്ഷീണിപ്പിച്ചു.
1980കളുടെ തുടക്കത്തിൽ, പ്രത്യക ജനുസ്സ് എന്ന് അവകാശപ്പെടാവുന്ന ടി.ആർ സിനിമകൾക്ക് ലഭിച്ച പ്രേക്ഷകപ്രീതി ’90കളുടെ രണ്ടാംപാദത്തോടെ കുറഞ്ഞു തുടങ്ങി. എന്നാൽ, ഇതൊന്നും കാര്യമാക്കാതെ തന്റെ മൗലിക അടയാളങ്ങളുമായി ടി.ആർ മുന്നോട്ടുപോയി. സിനിമയുടെ സമഗ്രമേഖലയും ഒരുമിച്ച് കൈകാര്യം ചെയ്തതിനാൽ ഗുണനിലവാരത്തിലും പാളിച്ചകൾ നിഴലിച്ചു. ’90കളിലും അതിനുശേഷവും വന്ന ‘മോണിഷ എൻ മൊണാലിസ’, ‘സൊന്നാൽ താൻ കാതലാ’, ‘സബാഷ് ബാബു’, നായകവേഷത്തിലെത്തിയ ‘വീരാസാമി’ ഒക്കെ ബോക്സ് ഓഫിസ് പരാജയങ്ങളായി.

ഡി.എം.കെ രാഷ്ട്രീയത്തിലേക്ക്
സിനിമയിൽ വിജയക്കൊടി നാട്ടിയ ഒരു ദശകത്തിനുശേഷം തിരിച്ചിറക്കം നേരിട്ട രാജേന്ദറിന്റെ, രാഷ്ട്രീയ പ്രവേശവും ഏറ്റക്കുറച്ചിലുകളുടെ യാത്രയായിരുന്നു. ഒരു കലാകാരന്റെ വൈകാരികബുദ്ധിയോടെയാണ് രാഷ്ട്രീയത്തെയും അദ്ദേഹം സമീപിച്ചത്. പെരിയാറിന്റെയും അണ്ണാദുരൈയുടെയും കടുത്ത അനുയായി എന്നനിലയിൽ ദ്രാവിഡ പ്രസ്ഥാനത്തോടുള്ള ആഭിമുഖ്യമാണ് രാജേന്ദറിനെ രാഷ്ട്രീയത്തിലേക്ക് ആകർഷിച്ചത്. 1984ലാണ് രാജേന്ദർ ഡി.എം.കെയിൽ ചേർന്നു പ്രവർത്തിക്കുന്നത്. പ്രശസ്തിയുടെ ഉച്ചഘട്ടത്തിൽ ഇരിക്കുമ്പോഴേ, എം. കരുണാനിധിയുടെ വിശ്വസ്തനായി മാറിയ രാജേന്ദർ, താരപ്രതിച്ഛായയും പ്രാസബദ്ധമായ പ്രസംഗങ്ങളുംകൊണ്ട് പാർട്ടിപ്രവർത്തകരെ ആവേശംകൊള്ളിച്ചു.
ഡി.എം.കെയുടെ പ്രോപഗണ്ടാ സെക്രട്ടറി എന്നനിലയിൽ എം.ജി.ആറിനെതിരെ നിശിത വിമർശനങ്ങൾ ഉന്നയിക്കാൻ ചലച്ചിത്ര പ്രവർത്തകൻ എന്ന തൊഴിൽനില അദ്ദേഹത്തിന് തടസ്സമായിരുന്നില്ല. തമിഴ്സിനിമയുടെ മുടിചൂടാമന്നനായി എം.ജി.ആർ വിഹരിക്കുന്ന കാലമാണതെന്നോർക്കണം. എം.ജി.ആറിനെ പരസ്യമായി വിമർശിക്കാൻ ചലച്ചിത്ര രംഗത്തുനിന്നും ധൈര്യപ്പെട്ട ഒരേയൊരാൾ താൻ മാത്രമാണെന്ന് പൊതുവേദികളിൽ പിൽക്കാലത്ത് ടി.ആർ അഭിമാനം കൂറുന്നുണ്ട്. കരുണാനിധിയോടുള്ള കൂറും വിശ്വാസവും തുടർന്നെങ്കിലും ടി.ആറിന്റെ കൂസലില്ലാത്ത പല നീക്കങ്ങളും മുതിർന്ന നേതാക്കളുടെയും എം.കെ. സ്റ്റാലിൻ അടക്കമുള്ള യുവനേതൃനിരയുടെയും അനിഷ്ടത്തിനിടയാക്കി. അഭിപ്രായഭിന്നത രൂക്ഷമായതോടെ 1991ൽ പാർട്ടിയിൽനിന്ന് ടി.ആർ പുറത്താക്കപ്പെട്ടു.

പുതിയ പാർട്ടിയും ലയനവും
എന്നാൽ, രാഷ്ട്രീയത്തിൽനിന്ന് പിൻവാങ്ങാൻ രാജേന്ദർ ഒരുക്കമായിരുന്നില്ല. അതേവർഷംതന്നെ തായക മറുമലർച്ചി കഴകം (ടി.എം.കെ) എന്ന പേരിൽ സ്വന്തം പാർട്ടി രൂപവത്കരിച്ചു. എസ്.ഡി ഉഗുംചന്ദ് (ഹുകും ചന്ദ്) അടക്കമുള്ള ഡി.എം.കെയിലെ ഏതാനും നേതാക്കൾ രാജേന്ദറിനൊപ്പം ചേർന്നു. 1991ലെ നിയമസഭ തെരഞ്ഞെടുപ്പ് രാജീവ് ഗാന്ധി വധത്തെ തുടർന്നു പ്രക്ഷുബ്ധാവസ്ഥയിലായിരുന്നു. ജയലളിതയുടെ നേതൃത്വത്തിൽ എ.ഐ.എ.ഡി.എം.കെ-കോൺഗ്രസ് മുന്നണിക്ക് അനുകൂലമായി അനുതാപം ആഞ്ഞുവീശിയ തെരഞ്ഞെടുപ്പിൽ ഡി.എം.കെ മുന്നണിയോടൊപ്പം ചേർന്നാണ് ടി.എം.കെ. മത്സരിച്ചത് എന്നതാണ് കൗതുകകരമായ വസ്തുത. ഡി.എം.കെയിൽനിന്ന് പുറത്താക്കപ്പെട്ടിട്ടും അതേ മുന്നണിയിൽ ചേരാനായിരുന്നു രാജേന്ദറിന്റെ തീരുമാനം. കരുണാനിധിയുമായുള്ള ആത്മബന്ധവും പ്രധാനകാരണമായിരുന്നു. ജയലളിതയുടെ കടുത്ത വിമർശകൻ എന്നനിലയിൽ ബർഗൂരിൽ അവർക്കെതിരെ മത്സരിക്കാനും രാജേന്ദർ തയാറായി.
സി.പി.ഐ, സി.പി.എം, ജനതാദൾ തുടങ്ങിയ കക്ഷികൾ ഉൾപ്പെട്ട ഡി.എം.കെ മുന്നണിക്ക് മൊത്തം ലഭിച്ചത് ഏഴ് സീറ്റുകൾ. ഡി.എം. കെയും 11 മണ്ഡലങ്ങളിൽ മാത്രം മത്സരിച്ച ടി.എം.കെയും രണ്ടു വീതം ഇടങ്ങളിൽ വിജയം നേടി. മറ്റുള്ള പാർട്ടികൾ ഓരോ സീറ്റും വീതവും. വലിയ തയാറെടുപ്പുകളൊന്നും കൂടാതെ പുതുതായി രൂപവത്കരിക്കപ്പെട്ട കക്ഷി സാധിച്ചെടുത്ത ഈ നേട്ടം തമിഴ്നാട് രാഷ്ട്രീയത്തിൽ അഭൂതപൂർവമാണെന്ന് പറയാം. പിൽക്കാലത്ത് കേന്ദ്രമന്ത്രിയായ തിരുനാവക്കരസ്, സംസ്ഥാന മന്ത്രിയായിരുന്ന കെ.കെ.എസ്.എസ്.ആർ. രാമചന്ദ്രൻ എന്നിവരാണ് ടി.എം.കെ സ്ഥാനാർഥികളായി അന്ന് നിയമസഭയിലെത്തിയത്. എന്നാൽ, ബർഗൂരിൽ ജെ. ജയലളിതക്കെതിരെ കളത്തിലിറങ്ങിയ ടി. രാജേന്ദർ മുപ്പത്തേഴായിരത്തിലധികം വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.
1989ൽ നേതൃത്വത്തിന്റെ അനുമതിയില്ലാതെ ഡി.എം.കെയിലെ യുവനേതാവ് വൈകോ എൽ.ടി.ടി.ഇ നേതാവ് വേലുപ്പിള്ളൈ പ്രഭാകരനെ, ശ്രീലങ്കയിലെ ആസ്ഥാനത്ത് സന്ദർശിച്ചതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ ഡി.എം.കെയിൽ രൂക്ഷമായ ഉൾപാർട്ടിപ്പോരിനിടയാക്കി. 1993ൽ വൈകോയുടെ പുറത്താക്കലിലാണ് ഇത് അവസാനിച്ചത്. അടുത്തവർഷം വൈകോ മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എം.ഡി.എം.കെ) രൂപവത്കരിച്ചപ്പോൾ പാർട്ടി അണികളിൽനിന്നൊരു കുത്തൊഴുക്ക് പ്രതീക്ഷിക്കപ്പെട്ടു. ഈ പശ്ചാത്തലത്തിൽ ഇതിനെ പ്രതിരോധിക്കാനും പാർട്ടിയെ ശക്തിപ്പെടുത്താനും നേതൃത്വം ചില ആസൂത്രിത നീക്കങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായാണ് ഡി.എം.കെയിലേക്ക് തിരിച്ചെത്താൻ കരുണാനിധി ടി.ആറിനെ ക്ഷണിക്കുന്നത്.
കരുണാനിധിയോടുള്ള ആദരവും പാർട്ടിയിൽ വീണ്ടും ലഭിക്കുന്ന പ്രാമുഖ്യവും മുൻനിർത്തി ടി.എം.കെയെ ഡി.എം.കെയിൽ ലയിപ്പിക്കാൻ രാജേന്ദറിന് രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല. വൈകോക്കെതിരെയുള്ള പാർട്ടിയുടെ പ്രതിരോധ പ്രചാരണങ്ങൾക്ക് ടി.ആർ കുന്തമുനയായി നിന്നു. 1996ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ചെന്നൈ പാർക്ക് മണ്ഡലത്തിൽനിന്നു വിജയിച്ച് അദ്ദേഹം ആദ്യമായി നിയമസഭയിലെത്തുകയും ചെയ്തു.

അംഗീകാരം റദ്ദാക്കപ്പെട്ട പുതിയ പരീക്ഷണം
2004ഓടെ നേതൃത്വവുമായുള്ള സ്വരച്ചേർച്ചക്ക് വീണ്ടു ഭംഗം സംഭവിച്ചുതുടങ്ങി. ആവശ്യം കഴിയുമ്പോൾ ഉപേക്ഷിക്കുന്ന നിലയിലാണ് ഡി.എം.കെതന്നെ പരിഗണിക്കുന്നത് എന്ന് തുറന്നടിച്ച് രാജേന്ദർ പാർട്ടി വിട്ടു. രാഷ്ട്രീയത്തിൽനിന്നു മാറിനിൽക്കാനായിരുന്നില്ല, വീണ്ടും പുതിയ രാഷ്ട്രീയ കക്ഷി രൂപവത്കരിച്ച് സജീവമാകാനായിരുന്നു ടി.ആറിന്റെ തീരുമാനം. അങ്ങനെ തമിഴ്നാട് രാഷ്ട്രീയത്തിൽ മറ്റൊരു പാർട്ടികൂടി നിലവിൽവന്നു –ഓൾ ഇന്ത്യ ലക്ഷ്യ ദ്രാവിഡ മുന്നേറ്റ കഴകം! 2019വരെ ഇരു മുന്നണികളോടും ചേരാതെ സ്വതന്ത്ര കക്ഷിയായി നിന്നെങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്നും വിട്ടുനിന്നു. ടി.ആറിന്റെ ഇടക്കിടെയുള്ള രാഷ്ട്രീയ പ്രസ്താവനകളും, വിവാദങ്ങളും അല്ലാതെ തമിഴ്നാട്ടിൽ ഒരു ചലനവും ഉണ്ടാക്കിയില്ല എന്ന് മാത്രമല്ല അഞ്ചു വർഷത്തിനുമേൽ തെരഞ്ഞടുപ്പുകളിൽ മത്സരിക്കാത്തതിന്റെ പേരിൽ 2022ൽ തെരഞ്ഞെടുപ്പ് കമീഷൻ പാർട്ടിയുടെ അംഗീകാരം റദ്ദാക്കുകയും ചെയ്തു.
2018 ഫെബ്രുവരിയിൽ തിരുച്ചിയിൽ സമ്മേളനം വിളിച്ചുകൂട്ടി എ. ഐ.എൽ.ഡി.എം.കെയുടെ പുനരുജ്ജീവനവും പുതിയ പതാകയും പ്രഖ്യാപിക്കുകയുണ്ടായി. പാർട്ടി ബാനറിൽ അന്തരിച്ച മുഖ്യമന്ത്രി ജെ. ജയലളിതയുടെ ഫോട്ടോ പതിപ്പിച്ചിരുന്നു. പെരിയാർ, അണ്ണാദുരൈ, എം.ജി.ആർ എന്നിവരുടെ ചിത്രങ്ങളും അതോടൊപ്പം ആലേഖനം ചെയ്യപ്പെട്ടു. ഇത് ടി.ആറിന്റെ പുതിയ രാഷ്ട്രീയനീക്കമായി നിരീക്ഷകർ വ്യാഖ്യാനിച്ചു. തമിഴ്നാടിന്റെ രാഷ്ട്രീയ ഹൃദയമായി കരുതപ്പെടുന്ന, എണ്ണമറ്റ രാഷ്ട്രീയ മുന്നേറ്റങ്ങൾക്ക് തുടക്കം കുറിക്കപ്പെട്ട ട്രിച്ചിയിൽതന്നെ പുനരുജ്ജീവന സമ്മേളനം വിളിച്ചുകൂട്ടിയ ടി. രാജേന്ദറിന് മറ്റൊരു ലക്ഷ്യം കൂടിയുണ്ടായിരുന്നു -മകനും ചലച്ചിത്രതാരവുമായ സിലമ്പരസനെ (ചിമ്പു) രാഷ്ട്രീയത്തിലിറക്കി പാർട്ടിയുടെ അടുത്ത ചുമതലക്കാരനായി വാഴിക്കുക!
അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനും ടി. രാജേന്ദർ കണക്കുകൂട്ടി. അതിന്റെ ഭാഗമായി ഡി.എം.കെക്കും എ.ഐ.എ. ഡി.എം.കെക്കുമെതിരായി പ്രചാരണങ്ങൾ സംഘടിപ്പിച്ചു. എന്നാൽ, അത്തരം ഒരുക്കങ്ങൾ ഒന്നും ലക്ഷ്യം കണ്ടില്ലെന്നു മാത്രമല്ല, തുടർന്നുവന്ന ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻപോലും പാർട്ടിക്ക് സാധിച്ചില്ല. ആളും അർഥവുമില്ലാത്ത പാർട്ടിയായി തുടർന്ന പാർട്ടിയുടെ അംഗീകാരവും റദ്ദാക്കപ്പെട്ടു.
എങ്കിലും രാഷ്ട്രീയത്തിൽനിന്ന് വിരമിക്കാൻ ടി. രാജേന്ദർ ഒരുക്കമായിരുന്നില്ല. രാഷ്ട്രീയ പ്രസ്താവനകൾ ഇറക്കിയും മാധ്യമസമ്മേളനങ്ങൾ വിളിച്ചുചേർത്തും തന്റെ സാന്നിധ്യം അദ്ദേഹം ഉറപ്പാക്കിക്കൊണ്ടിരുന്നു. സിനിമ സംഘടന പ്രവർത്തനങ്ങളിലും സജീവമായി. മകൻ ചിമ്പുവിന്റെ വിവാഹം നടക്കാൻ കാഞ്ചിപുരത്തെ വഴക്കരുതീശ്വരർ ക്ഷേത്രത്തിൽ നടത്തിയ വഴിപാടും ഇസ്ലാം മതം സ്വീകരിച്ച ഇളയമകന്റെ മിശ്രവിവാഹത്തിനു നൽകിയ പിന്തുണയും ഒക്കെ രാജേന്ദറിലേക്കു മാധ്യമശ്രദ്ധ തിരിഞ്ഞ സന്ദർഭങ്ങളാണ്. ഇടക്കാലത്തെ ആരോഗ്യപ്രശ്നങ്ങളും ചികിത്സയും കാരണം വിശ്രമജീവിതം നയിക്കുകയാണ് ടി. രാജേന്ദർ ഇപ്പോൾ.
അതിവാചാലനായ വിമർശകൻ എന്നനിലയിലാണ് രാജേന്ദറിന്റെ രാഷ്ട്രീയവ്യക്തിത്വം അടയാളപ്പെടുത്താനാവുക. ഒറ്റക്ക് വഴിവെട്ടിവന്നവന്റെ ആത്മബോധ്യങ്ങളും ദ്രാവിഡ രാഷ്ട്രീയത്തോടുള്ള ആഭിമുഖ്യവുമാണ് ടി. രാജേന്ദറിനെ നയിച്ചത്. രാഷ്ട്രീയ സാഹചര്യങ്ങളോടുള്ള പ്രതികരണം മിക്കപ്പോഴും ആത്മനിഷ്ഠമായ നിലപാടുകളുടെ അടിസ്ഥാനത്തിലായിരുന്നു. ജനകീയ സമരങ്ങളിലോ സംഘാടനത്തിലോ ശ്രദ്ധിക്കാതെ, രാഷ്ട്രീയ പ്രസ്താവനകളും അതിനിശിതവും വൈകാരികവുമായ പ്രതികരണങ്ങളും ഇറക്കി ജനശ്രദ്ധ ആകർഷിച്ച് ഒരു സംഘടനയെ മുന്നോട്ടുകൊണ്ടുപോകാമെന്ന ലക്ഷ്യബോധം കുറഞ്ഞ രാഷ്ട്രീയാഭിലാഷമായിരുന്നു ടി. രാജേന്ദറിന്റേതെന്ന് ചുരുക്കിപ്പറയാം.
