Begin typing your search above and press return to search.
proflie-avatar
Login

മായാത്ത കാൽപാടുകൾ

മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനേതാക്കളിൽ ഒരാളായ കെ.പി.എ.സി ലളിതയെ അനുസ്മരിക്കുകയാണ് നാടക-ചലച്ചിത്ര സംവിധായകനായ ലേഖകൻ.

മായാത്ത കാൽപാടുകൾ
cancel

നമ്മളൊന്നാണെന്ന മനസ്സോടെ ഒത്തുചേരുന്ന കൂട്ടായ്മയുടെ കലകളോടായിരുന്നു കുട്ടിക്കാലത്ത് കിലുക്കാംപെട്ടിയെന്ന് തോപ്പിൽഭാസിയും വയലാറും ദേവരാജൻ മാസ്റ്ററും സ്നേഹത്തോടെ വിളിച്ചിരുന്ന മഹേശ്വരി എന്ന കെ.പി.എ.സി ലളിതക്ക് പ്രിയം. നൃത്തത്തിന്റെയും നാടകകലയുടെയും അരങ്ങിൽനിന്ന് ചലച്ചിത്രത്തിന്റെ വെള്ളിവെളിച്ചത്തിൽ എത്തിയപ്പോഴും ആ പെരുമാറ്റശൈലികളിൽ സാധാരണക്കാരോടുള്ള ലാളിത്യം നിറവായതും അതിനാലായിരിക്കാം. 'നടൻ' എന്ന ചിത്രത്തിലെ നാടക അഭിനേതാവിന്‍റെ വേഷം സാർഥകമാക്കിയപ്പോൾ അതിലെ ഗാനരംഗത്ത് ഏകാകിനിയായ കലാകാരിയുടെ നോവുകൾ ആവിഷ്ക്കരിച്ച ''ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലേ'' എന്ന പാട്ടിൽ ലളിതേച്ചിയെ...

Your Subscription Supports Independent Journalism

View Plans

മ്മളൊന്നാണെന്ന മനസ്സോടെ ഒത്തുചേരുന്ന കൂട്ടായ്മയുടെ കലകളോടായിരുന്നു കുട്ടിക്കാലത്ത് കിലുക്കാംപെട്ടിയെന്ന് തോപ്പിൽഭാസിയും വയലാറും ദേവരാജൻ മാസ്റ്ററും സ്നേഹത്തോടെ വിളിച്ചിരുന്ന മഹേശ്വരി എന്ന കെ.പി.എ.സി ലളിതക്ക് പ്രിയം. നൃത്തത്തിന്റെയും നാടകകലയുടെയും അരങ്ങിൽനിന്ന് ചലച്ചിത്രത്തിന്റെ വെള്ളിവെളിച്ചത്തിൽ എത്തിയപ്പോഴും ആ പെരുമാറ്റശൈലികളിൽ സാധാരണക്കാരോടുള്ള ലാളിത്യം നിറവായതും അതിനാലായിരിക്കാം. 'നടൻ' എന്ന ചിത്രത്തിലെ നാടക അഭിനേതാവിന്‍റെ വേഷം സാർഥകമാക്കിയപ്പോൾ അതിലെ ഗാനരംഗത്ത് ഏകാകിനിയായ കലാകാരിയുടെ നോവുകൾ ആവിഷ്ക്കരിച്ച ''ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലേ'' എന്ന പാട്ടിൽ ലളിതേച്ചിയെ നമ്മൾ കണ്ടതാണ്.

സത്യത്തിൽ ജീവിതത്തിന്റെ നേരിൽ കൂട്ടായ്മകളിൽ സ്നേഹം പടർത്താനും പരിഭവങ്ങൾ പറയാനും ദുഃഖങ്ങൾ പങ്കിടാനും മടിയില്ലാത്ത ഗ്രാമീണ മനസ്സായിരുന്നു ലളിതേച്ചിയുടേത്. ദേഷ്യമോ പരിഭവമോ ഉണ്ടെങ്കിൽ നേരിൽ പറഞ്ഞ് ഉള്ളം തെളിഞ്ഞ മാനംപോലെ വിശുദ്ധമാക്കുന്ന മനസ്സ്. ഈ സവിശേഷതയും അരങ്ങിലെ ജീവിതതീക്ഷ്ണതയുള്ള കഥാപാത്രങ്ങളുടെ ഉള്ളറിഞ്ഞുള്ള പകർന്നാട്ടവുമാണ് ഇത്രയേറെ തന്മയത്വത്തോടെ വൈവിധ്യമാർന്ന അറുനൂറോളം കഥാപാത്രങ്ങളെ ചലച്ചിത്രലോകത്തും ലളിതേച്ചിക്ക് തിളക്കമാർന്നതാക്കാൻ സാധിച്ചത്. ചലച്ചിത്രത്തിരക്കിനിടയിലും സാംസ്കാരിക കൂട്ടായ്മകളിൽ കഴിയുന്നിടത്തോളം എത്തിച്ചേരാനുള്ള മനസ്സ് ലളിതേച്ചിക്ക് എന്നുമുണ്ടായിരുന്നു. പയ്യന്നൂരിലെ ഗാന്ധിമൈതാനത്തിലും ചെന്നൈയിലെ കേരള- തമിഴ്നാട് ഫെസ്റ്റിലും കാമ്പിശ്ശേരി കരുണാകരന്റെ നാമത്തിലുള്ള നാടകോത്സവത്തിന് കൊല്ലത്തും അന്തർദേശീയ നാടകദിനത്തിൽ നാടകമേഖലയിലെ 10 അഭിനേതാക്കളെ ആദരിച്ച കൂട്ടത്തിൽ ഒരാളായി ഭാരത് ഭവനിലും ശാരീരിക ബുദ്ധിമുട്ടുകൾ വകവെക്കാതെ ലളിതേച്ചി വന്നെത്തിയതും അതിനാലാണെന്ന് നമ്മൾ തിരിച്ചറിയുന്നു.

2020 ജനുവരിയിൽ മദിരാശിയിൽ നടന്ന സാംസ്കാരിക വിനിമയോത്സവ സംഘാടക സമിതി യോഗത്തിൽ ചെന്നൈ മലയാളികൾ ഒന്നു രണ്ടു തവണ ക്ഷണിച്ചപ്പോൾ ലളിതേച്ചി വന്നില്ലെന്ന പരിഭവം പ്രവാസജീവിതം നയിക്കുന്ന മലയാളികൾ പറഞ്ഞത് ഫെസ്റ്റിവൽ ഡയറക്ടർ എന്ന നിലയിൽ ഞാൻ ചേച്ചിയെ വിളിച്ചറിയിച്ചു. ചേച്ചി ചെന്നൈയിൽ വന്നു.

അന്നത്തെ സാംസ്കാരിക മന്ത്രി എ.കെ. ബാലനും തമിഴ്നാട് സാംസ്കാരിക മന്ത്രി പാണ്ഡ്യരാജനും ശാരദാമ്മയും ചിത്രചേച്ചിയും റാണി ജോർജ് ഐ.എ.എസും എ.വി. അനൂപും ഒത്തുചേർന്ന ഉദ്ഘാടന വേളയിൽ ചേച്ചി മനുഷ്യസ്നേഹത്തെക്കുറിച്ച് സംസാരിച്ചതും ഗ്രാമീണതയുടെ നന്മയുറയുന്ന മനസ്സിന്റെ വെളിപാടുകളായിരുന്നു. രംഗകലകളും നാടകവും ചലച്ചിത്രവും ഒരുപോലെ മനസ്സിലേറ്റി നടന്ന കലയുടെ ആ പൂങ്കുയിലിന് ദുഃഖങ്ങളേറെയുണ്ടായിരുന്നു മനസ്സിൽ. ജീവിതസഹയാത്രികനായ ഭരതന്റെ വേർപാട്, മകൻ സിദ്ധാർഥിന് നേരിടേണ്ടി വന്ന അപകടം, പ്രിയപ്പെട്ടവർ വേർപിരിയുമ്പോഴുള്ള നോവുകൾ ഇതെല്ലാം അനുഭവിക്കുമ്പോഴും കൂട്ടായ്മയിൽ കരുത്ത് സമാർജിച്ച് അർഥപൂർണതയോടെ പാടിയ കലയിലെ കാലാതീതയായ കലാകാരിയായിരുന്നു കെ.പി.എ.സി ലളിത.


ഓണാട്ടുകരയിലെ പച്ചപാടങ്ങളുടെ പ്രസരിപ്പ് ഉള്ളം നിറയെ കൊണ്ടുനടന്ന കൊച്ചു പാവാടക്കാരി ''പൊന്നരിവാളമ്പിളിയില്'' എന്ന പാട്ടിന് ചുവടുവെച്ചാണ് ആദ്യമായി അരങ്ങിൽ പ്രകാശം പരത്തിയത്. കായംകുളത്തെ രാമപുരം ഗ്രാമത്തിലെ മഹേശ്വരിയെ കെ.പി.എ.സി ലളിതയാക്കി മാറ്റിയതിനു പിന്നിൽ അനുഭവതീക്ഷ്ണതയുടെ നാടകകാലങ്ങളുണ്ട്. അക്കാലത്ത് പൂതനാമോക്ഷം ഏകാഭിനയത്തിലൂടെ ശ്രദ്ധേയയായ പെരുന്ന ലീലാമണിവഴി നൃത്തം പഠിച്ചു. കൊല്ലത്തെ കടപ്പാക്കട സ്പോർട്സ് ക്ലബിന്റെ ഉദ്ഘാടനവേളയിൽ കൊച്ചു ലളിതയെ ആദ്യമായി സാരിയുടുപ്പിച്ച് അഭിനയത്തിന്റെ ആദ്യപാഠങ്ങൾ പറഞ്ഞ് പരിശീലിപ്പിച്ചത് 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി'യിലെ മാലയെ അരങ്ങത്ത് അനശ്വരമാക്കിയ സുധർമയായിരുന്നു. 'ചങ്ങനാശ്ശേരി - ഗീഥ' അവതരിപ്പിച്ച രബീന്ദ്രനാഥ ടാഗോറിന്റെ 'ബലി' എന്ന നാടകത്തിലെ നർത്തകിയും പി.ജെ. ആന്റണിയുടെ മാതൃഭൂമി, ഗലീലിയോ, പ്രതിഭാ ആർട്സിന്റെ കാക്കപ്പൊന്ന് എന്നിവയായിരുന്നു കെ.പി.എ.സി ലളിത എന്ന അഭിനേത്രിയുടെ ആദ്യ സർഗവഴികൾ. ആ യാത്രയാണ് 1964 സെപ്റ്റംബർ 4ന് ലക്ഷ്യത്തിലെത്തിയത്. ഒരുപാടു വർഷത്തെ എന്റെ സ്വപ്നവും കർമഫലവും സംയോജിച്ച ദിനമായിരുന്നു അത് -എന്ന് ശ്രദ്ധേയ കഥാകൃത്തും നോവലിസ്റ്റുമായ ബാബു ഭരദ്വാജ് തയാറാക്കിയ 'കഥ തുടരും' എന്ന ജീവിതാനുഭവങ്ങളുടെ പുസ്തകത്തിൽ ലളിതേച്ചി പറഞ്ഞിട്ടുണ്ട്. തോപ്പിൽ ഭാസി എന്ന പ്രതിഭാധനന്റെ ശിക്ഷണത്തിൽ ജൈത്രയാത്രയായിരുന്നു പിന്നീടങ്ങോട്ടുള്ള കാലങ്ങൾ. അശ്വമേധം, മുടിയനായ പുത്രൻ, സർവ്വേക്കല്ല്, പുതിയ ആകാശം പുതിയ ഭൂമി, കൂട്ടുകുടുംബം, ശരശയ്യ, തുലാഭാരം, യുദ്ധകാണ്ഡം, ഇന്നലെ ഇന്ന് നാളെ, മാനസപുത്രി, ജീവിതം അവസാനിക്കുന്നില്ല തുടങ്ങിയ കെ.പി.എ.സി നാടകങ്ങളിൽ കേന്ദ്രകഥാപാത്രങ്ങളായി ലളിത നിറഞ്ഞാടി. പിന്നീട് അറുനൂേറാളം ചലച്ചിത്രങ്ങളിൽ ഭാവസൂക്ഷ്മതയാർന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ജനകീയ കലാരൂപമായ നാടക നൈരന്തര്യത്തിന്റെ കാലം തനിക്ക് എന്നും തുണയായിട്ടുണ്ടെന്ന് ആദരവോടെ പറയാറുണ്ടായിരുന്നു ലളിത.

കെ.പി.എ.സി ലളിത എന്ന അഭിനയത്തിന്റെ ജൈവികത ബാല്യകാല ചലച്ചിത്ര കാഴ്ച മുതൽ മനസ്സിൽ ആദരവിന്റെ ഉൾപ്പെരുക്കങ്ങൾ പകർന്നിട്ടുണ്ടായിരുന്നു. ചാനൽ ജീവിതത്തിൽ ഭരതൻ സാറിനെ കുറിച്ചും തോപ്പിൽ ഭാസിയെ കുറിച്ചുമൊക്കെ ജീവിത രേഖാചിത്രം ഒരുക്കാൻ ഇറങ്ങി പുറപ്പെട്ടപ്പോൾ ഓർമസാക്ഷ്യങ്ങൾക്കായി ഓണാട്ടുകരയുടെ ലാളിത്യത്തോടെ പ്രിയപ്പെട്ട ലളിത നിറചിരിയുമായി മുന്നിൽ നിന്നു.

ഈ യാത്രക്കിടയിൽ 2006ലാണ് അന്നത്തെ സംഗീത നാടക അക്കാദമി ചെയർമാൻകൂടിയായ മുരളി ചേട്ടൻ ശിവാജി സാവുന്തിന്റെ 'മൃത്യുഞ്ജയൻ' എന്ന നോവലിനെയും രവീന്ദ്രനാഥ ടാഗോറിന്റെ 'കർണനും കുന്തിയും' എന്ന കവിതയെയും അവലംബിച്ചെഴുതിയ നാടകത്തിൽ, കർണന്റെ ആത്മദുഃഖങ്ങളുടെയും അനാഥത്വത്തിന്റെയും സംഘർഷത്തിലേക്ക് നേരിൽ കാണാനെത്തുന്ന അമ്മയായി പകർന്നാടാനെത്തിയത് പ്രിയപ്പെട്ട ലളിതേച്ചിയായിരുന്നു. അരങ്ങിലെയും അഭ്രപാളിയിലെയും രണ്ട് ഇതിഹാസങ്ങൾക്കു മുന്നിൽ സംവിധായകനെന്ന നിലയിൽ നിയുക്തനായ, ഈയുള്ളവൻ ഒട്ടേറെ ആത്മസംതൃപ്തിയറിഞ്ഞ പകലിരവുകളായിരുന്നു അത്. അനന്തപുരിയിലെ വൈലോപ്പിള്ളി സംസ്കൃതി ഭവൻ കൂത്തമ്പലത്തിൽ സിനിമാ തിരക്കുകൾ മാറ്റിെവച്ച് മഹാനടനും അദ്ദേഹം മഹേശ്വരിയമ്മേ എന്ന് സ്നേഹപൂർവം വിളിക്കുന്ന ലളിതേച്ചിയും ആർട്ടിസ്റ്റ് നമ്പൂതിരിയും ഒപ്പം പ്രഫ. അലിയാറും സുനിൽ കുടവട്ടൂരും ജോണി മിഖായേലും ഒത്തുചേർന്ന അരങ്ങുഭാഷ. ഭാരതീയ നാടക സമ്പ്രദായങ്ങളിൽനിന്ന് ഊർജം ഉൾക്കൊണ്ട് നവഭാവുകത്വത്തിന്റെ പുതുരംഗഭാഷക്കായി ഏവരും ഒരേ മനസ്സോടെ പ്രവർത്തിച്ച പകലിരവുകൾ.

ആറു കുതിരകൾക്ക് സ്ഥാനമുള്ള എന്റെ രഥത്തിൽ, ഒരു കുതിരയുടെ സ്ഥാനം ഒഴിഞ്ഞു കിടക്കുന്നത് നീ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? ഇന്ദ്രപ്രസ്ഥത്തിലെ കൊട്ടാരഭിത്തിയിൽ വരച്ചിരിക്കുന്ന ആ കരയുന്ന സ്ത്രീ ഞാനാണെന്ന് നിന്നോടാരെങ്കിലും വിശദീകരിക്കണോ കർണാ? ശിവാജി സാവുന്തിന്റെ 'മൃത്യുഞ്ജയൻ' എന്ന നോവലിനെ അവലംബിച്ച് ഭരത് മുരളി രചിച്ച കർണാനുഭവത്തിന്റെ രംഗാവിഷ്ക്കാരത്തിൽ കുന്തിയായി പകർന്നാടാൻ ഒരുങ്ങിയ കെ.പി.എ.സി ലളിതയുടെ സംഭാഷണങ്ങളിൽ ഒന്നാണിത്. ആദ്യപുത്രന്റെ വേർപാട്, വൈധവ്യം, പുത്രന്മാരുടെ വനവാസം, സഹോദരങ്ങൾ തമ്മിലുള്ള യുദ്ധത്തിനിടയിൽ പ്രാണൻ പിടയുന്ന വേദനയോടെ നിലകൊള്ളുന്ന അമ്മ. ഭാവതീവ്രതയുടെ സങ്കടക്കടലുകൾ, ശരീരം, മനസ്സ്, ശബ്ദം എന്നിവയിൽ ചാലിച്ച യഥാതഥ ശൈലിയുടെ അമ്പരപ്പിക്കുന്ന സൂക്ഷ്മാഭിനയ പാടവങ്ങളായിരുന്നു അന്ന് ലളിതേച്ചിയും മുരളിയേട്ടനും രംഗഭാഷാ പരിശീലനത്തിന്റെ പകലിരവുകളിലൂടെ കടന്നു പോകുന്ന വേളയിൽ പ്രകാശിപ്പിച്ചത്.

ചലച്ചിത്ര പൊലിമകൾ മാറ്റിെവച്ച് അരങ്ങിന്റെ ജൈവകരുത്ത് ആവാഹിച്ചെടുക്കാനെന്നവണ്ണം ഏകാഗ്രമായ ആത്മസമർപ്പണത്തിന്റെ നാളുകളിലൂടെയാണ് അന്നവർ കടന്നുപോയത്. അതിരാവിലെ തുടങ്ങുന്ന യോഗയും മനോധർമാഭിനയത്തിലധിഷ്ഠിതമായ തിയറ്റർ ഗെയിംസും. ധ്വനിപാഠങ്ങളറിഞ്ഞ് ദൃശ്യനിർമിതിക്കായുള്ള പ്രായോഗിക പരിശീലനം, ഇടനേരങ്ങളിൽ ലോക നാടകവേദിയെക്കുറിച്ചുള്ള ചർച്ചകൾ, ഭാരതീയ നാടക സങ്കൽപങ്ങളിലേക്ക് കേന്ദ്രീകരിച്ചെത്തുമായിരുന്നു. ഭാസനാടകങ്ങളോടായിരുന്നു മുരളിയേട്ടനും ഞങ്ങൾക്കും പ്രിയം. അക്കാര്യത്തിൽ ലളിതേച്ചിയുടെ നിലപാടുകൾ കാളിദാസ നാടക പ്രമേയങ്ങളോടായിരുന്നു. കെ.പി.എ.സിയുടെ അമ്പതാം നാടകമായ 'ഇന്നലെകളിലെ ആകാശവും' തുടർന്ന് കുട്ടനാടിന്റെ 300 വർഷത്തെ കാർഷികതയുടെയും മനുഷ്യരുടെയും കഥ പറഞ്ഞ 'ദ്രാവിഡവൃത്തവും' തുടർച്ചയായി സംസ്ഥാനത്തെ മികച്ച നാടകത്തിനുള്ള പുരസ്കാരങ്ങൾ നേടിയ ശേഷം, സംവിധായകനെന്ന നിലയിൽ എനിക്കേറെ പ്രിയപ്പെട്ട അന്വേഷണാത്മക നാടകവേദിയുടെ തട്ടകത്തിലേക്കുള്ള സർഗാത്മകതയുടെ ദീപ്തവേളകളായിരുന്നു അത്.

പരിശീലനം പൂർത്തിയാക്കി മുരളിയേട്ടന്റെ ആഫ്രിക്കൻ യാത്രക്കുശേഷം അവതരണത്തിനായുള്ള ഒരുക്കം ആസൂത്രണം ചെയ്ത് പിരിയുമ്പോഴേക്കും മാതൃതുല്യമായ സ്നേഹവാത്സല്യം ലളിതേച്ചിയിൽനിന്നും പലകുറി ഞാൻ അനുഭവിച്ചറിയുകയായിരുന്നു. വേദന തിങ്ങും ഇരുട്ടിന്റെ നാടകംപോലെ 'മൃത്യുഞ്ജയന്റെ' ആവിഷ്ക്കാരത്തിനായി കാലം അനുവദിച്ചില്ല. കരുത്താർന്ന പച്ചിലകളെ വൻ കാറ്റടിച്ച് പറത്തിക്കളയാനാണ് മൃതിക്ക് പ്രിയമേറെ എന്നു പറഞ്ഞത് വില്യം ഷേക്സ്പിയറാണ്. മൃത്യുഞ്ജയനെന്ന അരങ്ങുസ്വപ്നം സാധ്യമാക്കാനാകാതെ, മുരളിയേട്ടനെ മൃതി കവർന്നെടുത്തപ്പോൾ, ലളിതേച്ചിയുടെ കണ്ണീരും കർണനെന്ന കഥാപാത്രത്തെക്കുറിച്ചുള്ള കിനാവും പലകുറി നിറകൺമിഴിയോടെ അരികു ചേർന്നു നിന്ന് ഞാൻ കണ്ടറിഞ്ഞു. ഇത്തിരി സാവകാശമുള്ള ഓരോ കൂടിക്കാഴ്ചയിലും ചേച്ചി പറയും 'മൃത്യുഞ്ജയൻ' നമുക്ക് അരങ്ങിലെത്തിക്കണം, മുരളിക്കു വേണ്ടി...

അസുഖബാധിതയാകും മുന്നെ, തൃശൂരിൽ െവച്ചുള്ള കണ്ടുമുട്ടലിൽ ഒട്ടേറെ കാര്യങ്ങൾക്കൊപ്പം മൃത്യുഞ്ജയന്റെ ഓർമപ്പെടുത്തലും കൂട്ടിച്ചേർത്തു. ഇക്കുറി വാക്കുകൾക്ക് പാഠഭേദമുണ്ടായിരുന്നു. ശരീരത്തിന് വേണ്ടത്ര സുഖം തോന്നുന്നില്ല. ഞാൻ റിഹേഴ്സൽ ക്യാമ്പിൽ വന്നിരിക്കാം, കുന്തിയുടെ വേഷം നമ്മുടെ മഞ്ജു ചെയ്യും, മഞ്ജുവാര്യരോട് ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്, പ്രമോദ് ആ രംഗാവതരണത്തിന്റെ നടത്തിപ്പിനായുള്ള കാര്യങ്ങൾ ചെയ്യണമെന്നും കരുതലിന്റെ സ്നേഹത്തോടെ ലളിതേച്ചി പറഞ്ഞു. സത്യത്തിൽ മുരളിയേട്ടൻ വിട പറഞ്ഞപ്പോൾ പകരം വെക്കാൻ ഒരു കർണനില്ലാത്തതുപോലെ ലളിതേച്ചിയുടെ പകരത്തിന് ഒരു കുന്തീദേവിയെ സങ്കൽപിക്കാനും മനസ്സൊരുക്കമായിരുന്നില്ല. അതിനാൽ തന്നെ പറഞ്ഞു. ''ചേച്ചി ചികിത്സ കഴിഞ്ഞ് വരൂ, ആ വേഷം ചേച്ചി തന്നെ ചെയ്യണം.'' ആ കണ്ണുകളിൽ ആർദ്രതയുള്ള സ്നേഹം പ്രത്യാശയുടെ തിളക്കമായി മാറുന്നതും കണ്ടാണ് മനസ്സ് തുറന്ന് ചിരിക്കുന്ന ലളിതേച്ചിയുടെ സവിധത്തിൽനിന്ന് ഒടുവിൽ പിരിഞ്ഞത്.

2008ലാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ 'മതിലുകൾ' എന്ന കൃതിയും അദ്ദേഹത്തിന്റെ കവിതയായ യാ ഇലാഹിയും ചേർത്ത് 2 മണിക്കൂർ ദൈർഘ്യമുള്ള രംഗഭാഷ കേരളത്തിലെ മുൻനിര നാടക അഭിനേതാക്കളെ െവച്ച് ഒരുങ്ങിയത്. ഇതിൽ നോവലിലും അടൂരിന്റെ ചലച്ചിത്രത്തിലും പ്രത്യക്ഷത്തിലെത്താത്ത നാരായണി അരങ്ങിലെത്തി. രംഗവേദിയുടെ സ്ഥലകാലങ്ങളിലൂടെ മതിലിനപ്പുറത്തുള്ള നാരായണിയേയും ഇപ്പുറത്തുള്ള രാഷ്ട്രീയ തടവുകാരനായ ബഷീറിനെയും പ്രേക്ഷകർക്കു മുന്നിലെത്തിച്ച് കാണികളാണ് മതിൽ എന്ന ദൃശ്യസങ്കൽപം യാഥാർഥ്യമാക്കിയ രംഗഭാഷക്ക്, അന്ന് ഒപ്പം നിന്നത് നാരായണിയായി വേദിയിലെത്തിയ ലളിേതച്ചിയും ബഷീറായി വേഷമിട്ട എം.ആർ. ഗോപകുമാറും എഴുത്തുകാരൻ ബഷീറായി എത്തിയ ഇബ്രാഹിം വേങ്ങരയും കേരളത്തിലെ നാൽപതോളം വരുന്ന നാടക അഭിനേതാക്കളുമായിരുന്നു. പാലക്കാട് സ്വരലയയുടെ ബാനറിൽ ടി.ആർ. അജയൻ എന്ന സാംസ്കാരിക പ്രവർത്തകന്റെ സംഘാടനത്തിൽ, നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിക്കാൻ ഒരു മാസത്തോളം ലളിതേച്ചിയും പല ഷെഡ്യൂളുകളിലായി റിഹേഴ്സൽ ക്യാമ്പിൽ എത്തിയിരുന്നു. പുതുതലമുറക്കാരോടും സഹ അഭിനേതാക്കളോടും സ്നേഹവായ്പ്പോടെ പെരുമാറുകയും കഥാപാത്രത്തിന്റെ രംഗചലനങ്ങളെയും ശരീരഭാഷയെയും സംഭാഷണത്തിന്റെ കയറ്റിറക്കങ്ങളെക്കുറിച്ചും അത്യന്തം സൂക്ഷ്മതയോടെ ഇടപഴകിയുമാണ് ആ കഥാപാത്രത്തിന്റെ മിഴിവിനായി ഏകാഗ്രതയുടെ രാപ്പകലുകൾ കടന്നുപോയത്.

തോപ്പിൽ ഭാസിയെപ്പോലുള്ള പ്രതിഭാധനരുടെ അരങ്ങിൽ പ്രകാശിച്ച അഭിനേതാവ് നമുക്കൊപ്പം ചെലവഴിച്ച വേളയിൽ നാടകത്തോടും കഥാപാത്രത്തോടും പുലർത്തിയ നീതിയും സൂക്ഷ്മതയും സംവിധായകനെന്ന നിലയിൽ എനിക്ക് കുറേക്കൂടി പ്രായോഗികതയുടെ പാഠങ്ങൾ നൽകുന്നവയായിരുന്നു. ഇടനേരങ്ങളിൽ പഴയകാല നാടക അനുഭവങ്ങൾ പറയുന്ന ലളിതേച്ചി 'ഹെഡ് മാഷ്' എന്നാണ് ക്യാമ്പിൽ, സ്നേഹത്തോടെ എന്നെ വിളിച്ചിരുന്നത്. നാടകപാഠങ്ങൾ പറഞ്ഞ്, സൂക്ഷ്മതയോടെ പ്രായോഗികമാക്കുന്ന ശൈലി ചേച്ചിക്ക് ഏറെ ഇഷ്ടമായിരുന്നുവെന്ന് കാണാമറയത്തുനിന്ന് പലരോടും പറഞ്ഞറിഞ്ഞത് അന്ന്... എനിക്ക് നൽകിയ സർഗോത്സാഹം ചെറുതല്ല.

'മതിലുകളു'ടെ ആദ്യ ഷെഡ്യൂളിനൊടുവിൽ പണ്ഡിറ്റ് രമേഷ് നാരായണൻ പശ്ചാത്തല സംഗീതത്തിനായി നൊട്ടേഷൻ എടുത്ത് പിരിഞ്ഞപ്പോഴാണ് കമ്യൂണിസ്റ്റ് നേതാവായ ഭാര്യാ പിതാവ് തോപ്പിൽ ഗോപാലകൃഷ്ണന്റെ വിയോഗം. രണ്ടാം ഷെഡ്യൂളിന്റെ കൂടിച്ചേരലിൽ ലളിതേച്ചി പലകുറി ചോദിച്ചതും പറഞ്ഞതും അച്ഛനെക്കുറിച്ചായിരുന്നു. തോപ്പിൽ ഭാസിയും കെ.പി.എ.സിയും വള്ളിക്കുന്നം എന്ന ഓട്ടാണുകര ഗ്രാമവും ചേരുന്ന ഓർമകളിൽ ലളിതേച്ചി തോപ്പിൽ ഗോപാലകൃഷ്ണൻ എന്ന മിതഭാഷിയും സംഘാടന പാടവവുമുള്ള സഖാവിനെക്കുറിച്ച് ഒട്ടേറെ നന്മയാർന്ന ഓർമ തെളിച്ചങ്ങൾ പങ്കുെവച്ചു.

ജോൺ ബ്രിട്ടാസിന്റെ ജെ.ബി ജങ്ഷനിൽ, ജീവിതയാത്രയെ അടയാളപ്പെടുത്തുമ്പോൾ, അതിനായി ചേച്ചി നൽകിയ പന്ത്രണ്ട് പേരുകളിൽ ഒന്ന് എന്റേതുമായിരുന്നു എന്നത് മാത്രം മതി ആ മനസ്സിലെ സ്നേഹകരുതലിന്റെ ആഴമറിയാൻ. ബാബു ഭരദ്വാജ് ലളിതേച്ചിയുടെ ജീവിതത്തെക്കുറിച്ചെഴുതിയ 'കഥ തുടരും' എന്ന പുസ്തകത്താളിലും പയ്യന്നൂരിലെ പയ്യനെ ഓർത്തെടുത്ത് പറഞ്ഞതും ലളിതേച്ചിയായിരുന്നു. പല പ്രസംഗങ്ങളിലും, സിദ്ധാർഥിനെപ്പോലെ എനിക്കു പ്രിയപ്പെട്ട മകനാണിവൻ എന്ന വാക്കുകളും മറക്കുവതെങ്ങനെ...

മുരളിയും കെ.പി.എ.സി ലളിതയും-'മൃത്യുഞ്ജയ'ത്തിന്‍റെ റിഹേഴ്​സൽ വേളയിൽ

മുരളിയും കെ.പി.എ.സി ലളിതയും-'മൃത്യുഞ്ജയ'ത്തിന്‍റെ റിഹേഴ്​സൽ വേളയിൽ

ഭാരത് ഭവന്റെ ഒട്ടേറെ കൂട്ടായ്മകളിൽ ലളിതേച്ചി വന്നിരുന്നു. ഒരു ലോക നാടകദിനത്തിൽ നാടകരംഗത്തെ 10 വിഖ്യാത സർഗാത്മക വനിതകളെ ആദരിക്കുന്ന ചടങ്ങിൽ നിലമ്പൂർ ആയിഷ, പി.കെ. മേദിനി, സേതുലക്ഷ്മി, ബിയാട്രീസ്, ലീലാ പണിക്കർ തുടങ്ങിയവരെ ആദരിക്കുന്നതിനൊപ്പം ലളിതേച്ചിയും എത്തിയിരുന്നു. ശെമ്മാങ്കുടി സ്മൃതി ഹൈക്യു തിയറ്ററിന്റെ ഉദ്ഘാടനവേളയിൽ വിളിച്ചപ്പോൾ ഒരുപാടുനേരം ഡോക്ടർമാർ പറഞ്ഞ ശാരീരികാവസ്ഥകളെക്കുറിച്ചും വേദനകളെക്കുറിച്ചും പറഞ്ഞു. പലപ്പോഴും ഞാൻ ആലോചിച്ചിട്ടുണ്ട്. ഗ്രാമീണ മനസ്സോടെ, അമ്മയുടെ വാത്സല്യത്തോടെ അത്രമേൽ ഒപ്പം ചേർത്ത്, സ്നേഹം പകരുന്ന പ്രതിഭാധനയായ സ്ത്രീ എനിക്കാരാണ്? ലളിതേച്ചിയില്ലാത്ത ലോകത്തെ ശൂന്യതയിൽ...

'മതിലുകൾ' രംഗാവതരണത്തിന്റെ പരിശീലനത്തിനൊടുവിലൊരുനാൾ ബ്രോഷർ പ്രിന്റ് ചെയ്ത് ലളിേതച്ചിയെ ഏൽപ്പിച്ചു. ''ആരാണ് എന്റെ കാൽപാടുകൾ മായ്ച്ചുകളയുന്നത്? എത്രയോ സ്ഥലങ്ങളിൽ എന്റെ കാൽപാടുകൾ പതിഞ്ഞു -എന്നിട്ടെന്തായി?'' എന്ന ബഷീറിയൻ വചനം പതിഞ്ഞ ബ്രോഷറിന്റെ ആദ്യ താളിൽ വിരലോടിച്ച് ലളിേതച്ചി പറഞ്ഞു. എത്ര നേരായ വാക്കുകൾ... നമ്മളെന്തൊക്കെ ചെയുന്നു... എത്രയേറെ അധ്വാനമാണ് ഓരോ സൃഷ്ടിക്കു പിന്നിലും. നമ്മുടെ ഈ രംഗാവതരണത്തിനു തന്നെ എത്രമാത്രം നമ്മൾ യത്നിച്ചു. കലയോടുള്ള ആത്മസമർപ്പണത്തിന്റെ കാൽപാടുകൾ കാലം മായ്ക്കാതിരിക്കട്ടെ...

News Summary - madhyamam weekly -kpac lalitha memoire