Begin typing your search above and press return to search.
proflie-avatar
Login

പങ്കജ് ഉദാസ് ആദ്യം പാടിയത് തൃപ്തിപ്പെട്ടില്ല, പിന്നീട് സ്റ്റുഡിയോ മെഹ്ഫിൽ വേദിയാക്കി; 'ചിട്ടി ആയീ ഹേ' പിറന്ന കഥ

പങ്കജ് ഉദാസ് ആദ്യം പാടിയത് തൃപ്തിപ്പെട്ടില്ല, പിന്നീട് സ്റ്റുഡിയോ മെഹ്ഫിൽ വേദിയാക്കി; ചിട്ടി ആയീ ഹേ പിറന്ന കഥ
cancel
എഴുപത് വയസ്സിെൻറ നിറവിലാണ് പങ്കജ് ഉധാസ്. അദ്ദേഹത്തിെൻറ സംഗീതജീവിതത്തെയും ജീവിതത്തിലെ വഴിത്തിരിവിനെയും കുറിച്ച് എഴുതുകയാണ് മുതിർന്ന മാധ്യമപ്രവർത്തകനും പാെട്ടഴുത്തു മാന്ത്രികനുമായ ലേഖകൻ.

രികൾ ഗൃഹാതുരം; ഈണം ഭാവദീപ്തം; ആലാപനം അതീവഹൃദ്യവും. എന്നിട്ടും തൃപ്തിവരുന്നില്ല സംഗീതസംവിധായകർക്ക്. എവിടെയോ എന്തോ ഒരു പോരായ്‌മപോലെ... രണ്ടാമത്തെ ടേക്ക് കഴിഞ്ഞപ്പോൾ വോയ്‌സ് ബൂത്തിലേക്ക് കടന്നുചെന്ന് ഗായകനോട് കാര്യം തുറന്നു പറഞ്ഞു ലക്ഷ്മീകാന്തും പ്യാരേലാലും: ''അസാധ്യമായി പാടുന്നു താങ്കൾ; പാട്ടിെൻറ ആത്മാവിൽ അലിഞ്ഞുതന്നെ. എങ്കിലും ഞങ്ങൾ പ്രതീക്ഷിച്ച എന്തോ ഒന്ന് ആ പാട്ടിലില്ല. അതെന്തെന്ന് പറഞ്ഞുതരാനൊട്ട് വയ്യ താനും.''

അത്ഭുതത്തോടെ ആ വാക്കുകൾ കേട്ടുനിന്നു മെഹബൂബ് സ്റ്റുഡിയോയിലെ മൈക്കിന് മുന്നിൽ പങ്കജ് ഉധാസ്. ആയിരക്കണക്കിന് വേദികളെ പ്രണയമധുരമായ ആലാപനംകൊണ്ട് കോരിത്തരിപ്പിച്ച ഗസലിെൻറ രാജകുമാരന് സിനിമയുടെ വഴികൾ വിചിത്രമായി തോന്നിയിരിക്കണം അപ്പോൾ. ഇതിൽ കൂടുതൽ എങ്ങനെ ഈ പാട്ട് മെച്ചപ്പെടുത്താൻ?

മറുപടി ലക്ഷ്മീകാന്തിെൻറ പക്കൽതന്നെയുണ്ടായിരുന്നു: ''ലൈവ് കൺസേർട്ടായി സിനിമയിൽ ചിത്രീകരിക്കേണ്ട പാട്ടാണ്. സ്റ്റേജിൽ പാടുന്നതിെൻറ സ്വാഭാവികതയാണ് ഇവിടെ വേണ്ടത്. വലിയ സദസ്സുകൾക്കു മുന്നിലല്ലാതെ സ്റ്റുഡിയോയുടെ ഏകാന്തതയിൽ പാടി ശീലിക്കാത്തതുകൊണ്ടാവാം ആ സ്വാഭാവികത താങ്കളുടെ ആലാപനത്തിൽ വരുന്നില്ല.'' പോംവഴിയും ലക്ഷ്മീകാന്ത് തന്നെ നിർദേശിച്ചു: ''നമ്മൾ ഈ സ്റ്റുഡിയോ ഒരു മെഹ്ഫിൽ വേദിയാക്കുന്നു. സദസ്സിൽ ഞങ്ങൾ കുറച്ചുപേരെ ഉണ്ടാകൂ എന്ന് മാത്രം. സ്റ്റേജിൽ പാടുന്നതായി സങ്കൽപ്പിച്ച് പാടിക്കൊള്ളുക.''

ചിട്ടി ആയീ ഹേ എന്ന ഗാനത്തിെൻറ ചിത്രീകരണത്തിനിടെ ചിത്രത്തിലെ അഭിനേതാക്കളായ സഞ്ജയ് ദത്തിനും അമൃത സിങ്ങിനും ഒപ്പം പങ്കജ് ഉധാസ്

അരമണിക്കൂറിനുള്ളിൽ സ്റ്റുഡിയോയിലെ റെക്കോഡിങ് ഹാൾ മെഹ്ഫിൽ വേദിയായി രൂപം മാറുന്നു. ''അഞ്ചാറ് മേശകൾ കൂട്ടിയിട്ട് അതിനു മുകളിൽ വലിയൊരു ജമുക്കാളം വിരിച്ചിട്ടു അവർ. അതിനും മേലെ മൈക്ക്. മൈക്കിന് മുന്നിൽ ചമ്രം പടിഞ്ഞ് ഞാനും.'' -പങ്കജ് ഉധാസിെൻറ ഓർമ. ''സത്യം പറയാമല്ലോ; ഞാൻ ഞാനായി മാറിയത് അപ്പോഴാണ്. നിവർന്നുനിന്ന് മൈക്കിലേക്ക് പാടുമ്പോൾ തോന്നിയ കൃത്രിമത്വം അതോടെ അതിെൻറ പാട്ടിനുപോയി. ആ ഇരിപ്പിൽ ഒരൊറ്റ ശ്വാസത്തിൽ പാടിയ പാട്ട് ആദ്യ ടേക്കിൽതന്നെ ഓക്കേ ആകുകയും ചെയ്തു. മൂന്നു ചരണങ്ങളുള്ള ദീർഘമായ ഗാനം മൾട്ടിപീസ് ഓർക്കസ്ട്രയുടെ അകമ്പടിയോടെ ലൈവ് ആയി പാടിത്തീർന്നപ്പോൾ ആദ്യം ഹാളിൽ കടന്നുവന്ന് അഭിനന്ദിച്ചത് ലക്ഷ്മീകാന്ത്ജി. ഡബിൾ ഓക്കേ എന്ന് അദ്ദേഹം ആംഗ്യം കാണിച്ചപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണത്...''

പ്രവാസിയുടെ ആത്മഗീതം

മഹേഷ് ഭട്ട് സംവിധാനംചെയ്ത 'നാം' (1986) എന്ന ചിത്രത്തിന് വേണ്ടി അന്ന് ഉധാസിെൻറ ശബ്ദത്തിൽ റെക്കോഡ് ചെയ്യപ്പെട്ട പാട്ട് മൂന്നര പതിറ്റാണ്ടിനിപ്പുറവും ഇന്ത്യക്കാരുടെ ചുണ്ടിലും മനസ്സിലുമുണ്ട്: ''ചിട്ടി ആയീ ഹേ, ചിട്ടി ആയീ ഹേ, ചിട്ടി ആയീ ഹേ വതൻ സേ ചിട്ടി ആയീ ഹേ, ബഡെ ദിനോം കെ ബാത് ഹം ബേ -വതനോം കോ യാദ് വതൻ കി മിട്ടി ആയീ ഹേ...'' ജന്മനാട്ടിൽനിന്ന് ഒരുപാട് ഓർമകളുമായി വന്നെത്തുന്ന, മണ്ണിെൻറ മണമുള്ള സന്ദേശത്തെ കുറിച്ചാണ് ആനന്ദ് ബക്ഷിയുടെ വരികൾ. എല്ലാ അർഥത്തിലും പ്രവാസിയുടെ ആത്മഗീതം.

മകൻ കുമാർ ഗൗരവിനെ നായകനാക്കി പഴയകാല നടൻ രാജേന്ദ്രകുമാർ നിർമിച്ച പടമാണ് 'നാം'. ഉപജീവനാർഥം ദുബൈയിൽ ചേക്കേറുന്ന വിക്കിയെ (സഞ്ജയ് ദത്ത് അവതരിപ്പിച്ച കഥാപാത്രം) പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് തിരിച്ചുപോകാൻ പ്രേരിപ്പിക്കുന്ന അത്യന്തം ഗൃഹാതുരമായ ഒരു ഗാനം വേണം സിനിമയിൽ. അതൊരു ലൈവ് പരിപാടിയാണെങ്കിൽ നന്നായിരിക്കും എന്ന് സംവിധായകൻ ഭട്ട്. ഗസൽ വേദികളിലെ യുവതാരമായി ജ്വലിച്ചുനിന്ന പങ്കജ് ഉധാസിനെക്കൊണ്ട് ആ ഗാനം പാടിക്കണം എന്ന നിർദേശം തിരക്കഥാകൃത്തായ സലിം ഖാേൻറതായിരുന്നു. രംഗത്ത് അഭിനയിക്കുന്നതും സുന്ദരനായ ഉധാസ് ആവട്ടെ എന്ന തീരുമാനം പിറകെ വന്നു.

പൊതുവെ കാമറയെ അഭിമുഖീകരിക്കാൻ മടിയാണ് പങ്കജ് ഉധാസിന്. തെല്ലൊരു അന്തർമുഖത്വവുമുണ്ട്. എങ്കിലും മഹേഷ് ഭട്ടിനെപ്പോലൊരു സംവിധായകൻ ആവശ്യപ്പെടുമ്പോൾ നിരാകരിക്കുന്നതെങ്ങനെ? പതിവ് ബോളിവുഡ് ഹിറ്റുകളുടെ രൂപഭാവങ്ങളുള്ള പാട്ടായിരുന്നെങ്കിൽ ഒഴിഞ്ഞുമാറിയേനെ. ഇതങ്ങനെയല്ല. കാവ്യഗുണമുള്ള വരികളാണ്. ഈണത്തിനനുസരിച്ച് എഴുതിയിട്ടുപോലും അർഥഭംഗമില്ലാത്ത രചന. ''എന്നെ ഏറ്റവും വിസ്മയിപ്പിച്ചത് ആനന്ദ് ബക്ഷി സാഹിബിെൻറ പ്രതിഭയാണ്'' -ഉധാസ് ഓർക്കുന്നു. ഉർദുവിൽ നല്ല വ്യുൽപത്തിയുള്ള കവിയാണ് ബക്ഷി. വാക്കുകളും ഇമേജറികളുമെല്ലാം വിളിപ്പുറത്താണ് അദ്ദേഹത്തിന്.

''ചിട്ടീ ആയീ ഹേ അദ്ദേഹം സ്റ്റുഡിയോയിൽ ഇരുന്ന് എഴുതിത്തുടങ്ങുമ്പോൾ ഞാനുമുണ്ട് ഒപ്പം'' -ഉധാസിെൻറ ഓർമ. സംവിധായകനുമായി ചർച്ച ചെയ്താണ് പാട്ടെഴുത്ത്. ''ഇടക്കെപ്പോഴോ മഹേഷ്ജി ഒരു നിർദേശം പറഞ്ഞു: ദീപാവലിയെ കുറിച്ച് ഗൃഹാതുരമായ ഒരു പരാമർശംകൂടി വേണം പാട്ടിൽ. വിദേശത്ത് ജീവിക്കുമ്പോൾ നമുക്ക് നഷ്ടപ്പെടുന്ന ആഘോഷമാണല്ലോ ദീപാവലി. മഹേഷ്‌ജി ഇത് പറയുന്ന സമയത്ത് കടലാസിൽ നിന്ന് തല ഉയർത്താതെ എന്തോ എഴുതിക്കൊണ്ടിരിക്കുകയാണ് ബക്ഷി സാഹിബ്. ഞാൻ നോക്കുമ്പോൾ ദീപാവലിയെ കുറിച്ചുള്ള വരികൾ ആ തൂലികയിൽനിന്ന് വാർന്നുവീഴുന്നു: തേരെ ബിൻ ജബ് ആയീ ദീവാളി, ദീപ് നഹി ദീപ് ജലേ ഹേ ഖാലി... നീയില്ലാത്ത ദീപാവലിക്കെന്ത് ദീപപ്രഭ? ഹൃദയത്തിൽ എരിയുന്നത് ശൂന്യത മാത്രം. സംവിധായകൻ പറഞ്ഞുനിർത്തിയപ്പോഴേക്കും വരികൾ എഴുതിത്തീർത്തിരുന്നു ആനന്ദ് ബക്ഷി. ശരിക്കും നമിച്ചുപോയി ആ പ്രതിഭക്ക് മുന്നിൽ...'' ചിട്ടീ ആയീ ഹേ തലമുറകൾക്കിപ്പുറവും ജീവിക്കുന്നതിന് പിന്നിൽ ആനന്ദ് ബക്ഷിയുടെ പ്രതിഭാവിലാസവുമുണ്ടെന്ന് ഓർമിപ്പിക്കുന്നു ഉധാസ്.

'പങ്കജ് ഉധാസ് അമർ ഹോഗയാ'

പാടി റെക്കോഡ് ചെയ്യുമ്പോൾ ഗാനം കാലത്തെ അതിജീവിക്കുമെന്നോ, വർഷങ്ങൾക്ക് ശേഷവും ചർച്ച ചെയ്യപ്പെടുമെന്നോ ഉള്ള പ്രതീക്ഷകളൊന്നുമില്ല. കഴിയുന്നത്ര നന്നായി പാടുക എന്നൊരു ചിന്തയേ ഉണ്ടായിരുന്നുള്ളൂ. കാമറക്ക് മുന്നിലും ഉധാസിെൻറ അരങ്ങേറ്റം പാളിയില്ല. പതിവുശൈലിയിലുള്ള മെഹ്ഫിൽ ആയിരുന്നതിനാൽ അധികം 'അഭിനയിക്കേണ്ടി' വന്നില്ല എന്നതാണ് സത്യം. ഗസൽ പരിപാടികളുടെ തിരക്കുകളിലും ബഹളത്തിലും മുഴുകി പാട്ടിെൻറ കാര്യം മിക്കവാറും മറന്നുപോയ ഉധാസ് പിന്നീട് അതോർത്തത് ഒരു വിമാനയാത്രക്കിടെയാണ്; തികച്ചും യാദൃച്ഛികമായി. അത് മറ്റൊരു കഥ.

ജയ്‌പൂരിൽ ഒരു ഗസൽനിശ അവതരിപ്പിച്ചശേഷം മുംബൈയിലേക്ക് മടങ്ങുംവഴി ൈഫ്ലറ്റിൽവെച്ച് രാജ് കപൂറിനെ കണ്ടുമുട്ടുന്നു പങ്കജ് ഉധാസ്. അടുത്തു പരിചയമില്ല രാജിനെ. അകലെനിന്ന് ആരാധിച്ചിട്ടേയുള്ളൂ. ഭയഭക്തി ബഹുമാനങ്ങളോടെ അരികത്ത് ചെന്നപ്പോൾ രാജ് കപൂർ ചിരിച്ചുകൊണ്ട് പറഞ്ഞു: ''പങ്കജ് ഉധാസ് അമർ ഹോഗയാ...''

''എനിക്ക് ഒന്നും പിടികിട്ടിയില്ല. 'നാം' സിനിമ റിലീസാകാനിരിക്കുന്നതേ ഉള്ളൂ. പരിഹസിക്കുകയാണോ എന്നുവരെ തോന്നിപ്പോയി'' -ഉധാസ് ചിരിക്കുന്നു. പിന്നീടാണ് കാര്യമറിഞ്ഞത്. രാജേന്ദ്രകുമാറുമായി അടുത്ത സൗഹൃദമാണ് രാജിന്. ദിവസങ്ങൾ മാത്രം മുമ്പ് സ്വന്തം വീട്ടിലെ സ്റ്റുഡിയോയിൽ സുഹൃത്തിനെ ക്ഷണിച്ചുവരുത്തി പുതിയ സിനിമയിലെ ഗാനരംഗങ്ങൾ അദ്ദേഹത്തെ കാണിച്ചുകൊടുത്തു രാജേന്ദ്രകുമാർ. അങ്ങനെയാണ് ''ചിട്ടീ ആയീ ഹേ'' രാജ്കപൂർ ആദ്യമായി കണ്ടതും ആസ്വദിച്ചതും. അന്ന് തോന്നിയ മതിപ്പ് ഉധാസിനെ നേരിൽ കണ്ടപ്പോൾ പങ്കുവെച്ചുവെന്നു മാത്രം.


അധികം വൈകാതെ 'നാം' റിലീസായി. സാമാന്യം തരക്കേടില്ലാതെ ഓടുകയും ചെയ്തു. ആദ്യത്തെ ഷോ കഴിഞ്ഞു മഹേഷ് ഭട്ട് പറഞ്ഞ വാക്കുകൾ ഉധാസിെൻറ ഓർമയിലുണ്ട്: ''നിങ്ങളാണ് ഈ പടത്തിലെ ഹീറോ.''

മൂന്നര പതിറ്റാണ്ടിനിടെ സിനിമ ഏറെ മാറി. സംഗീതസങ്കൽപങ്ങൾ മാറി. അന്നത്തെ മുപ്പത്തഞ്ചുകാരന് ഇന്ന് പ്രായം എഴുപത്. അഭിരുചികൾ അനുനിമിഷം മാറിമറിയുന്ന ഈ ഡിജിറ്റൽകാലത്തും ജനം ഗൃഹാതുരത്വത്തോടെ മൂളിനടക്കുന്നു. ''ചിട്ടി ആയീ ഹേ... ആ ഗാനം പാടാതെ ഞാൻ മെഹ്ഫിലുകൾ അവസാനിപ്പിക്കാറില്ല. തലമുറകൾ മാറിയിട്ടും മുന്നിലിരിക്കുന്ന സദസ്സിെൻറ ഭാവഭേദങ്ങൾ പഴയപടി തന്നെ. പോയിമറഞ്ഞ കാലത്തേക്ക് മനസ്സുകൊണ്ട് തിരിച്ചുനടക്കും അവർ; നന്മ നിറഞ്ഞ ഒരു വസന്തകാലത്തേക്ക്...''

Show More expand_more
News Summary - Chitthi Aayi Hai Aayi Hai Pankaj Udhas making story