തുല്യതക്കായുള്ള പോരാട്ടങ്ങൾ

ദലിത് ക്രൈസ്തവ സംവരണം വിഷയമാക്കി നടത്തിയ മുന്നേറ്റങ്ങളെയും ചർച്ചകളെയും കുറിച്ച് എഴുതുന്നു. കൂടാതെ, ദലിത് വിഷയങ്ങളിൽ സമരങ്ങൾ നടത്തിയതിനെക്കുറിച്ചും. ദലിതരെ ഭിന്നിപ്പിക്കുന്ന ഭൗതികവും ആത്മീയവുമായ മാനങ്ങളുള്ളൊരു പ്രശ്നമെന്ന നിലയിൽ ദലിത് ൈക്രസ്തവ സംവരണപ്രശ്നത്തിൽ ഇടപെട്ടാണ് ദലിത് ഐക്യസമിതി പ്രവർത്തനം ആരംഭിച്ചത്. ദലിത് ഐക്യചർച്ചയിൽ ഉയർന്നുവന്ന ഏറ്റവും സങ്കീർണമായ പ്രശ്നവും അതായിരുന്നു. മുക്കാൽ നൂറ്റാണ്ടുകാലമായി ദലിത് ൈക്രസ്തവർ...
Your Subscription Supports Independent Journalism
View Plansദലിത് ക്രൈസ്തവ സംവരണം വിഷയമാക്കി നടത്തിയ മുന്നേറ്റങ്ങളെയും ചർച്ചകളെയും കുറിച്ച് എഴുതുന്നു. കൂടാതെ, ദലിത് വിഷയങ്ങളിൽ സമരങ്ങൾ നടത്തിയതിനെക്കുറിച്ചും.
ദലിതരെ ഭിന്നിപ്പിക്കുന്ന ഭൗതികവും ആത്മീയവുമായ മാനങ്ങളുള്ളൊരു പ്രശ്നമെന്ന നിലയിൽ ദലിത് ൈക്രസ്തവ സംവരണപ്രശ്നത്തിൽ ഇടപെട്ടാണ് ദലിത് ഐക്യസമിതി പ്രവർത്തനം ആരംഭിച്ചത്. ദലിത് ഐക്യചർച്ചയിൽ ഉയർന്നുവന്ന ഏറ്റവും സങ്കീർണമായ പ്രശ്നവും അതായിരുന്നു. മുക്കാൽ നൂറ്റാണ്ടുകാലമായി ദലിത് ൈക്രസ്തവർ നടത്തിക്കൊണ്ടിരിക്കുന്ന സംവരണാവകാശത്തിനുവേണ്ടിയുള്ള പോരാട്ടത്തിന്റെ തുടർച്ചയിലായിരുന്നു ഈ ഇടപെടൽ.
ചരിത്രപരമായ കാരണങ്ങളാൽ ഹിന്ദുക്കൾ എന്നറിയപ്പെടുന്ന ദലിതർക്ക് ലഭ്യമായ ഭരണഘടനാപരമായ എല്ലാ പരിരക്ഷകൾക്കും ഇന്ത്യയിലെ/കേരളത്തിലെ ദലിത് ൈക്രസ്തവർക്ക് അർഹതയുണ്ടായിരുന്നു. അംബേദ്കർ ചൂണ്ടിക്കാണിച്ചതുപോലെ ‘സാധാരണക്കാരനായ ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം അസ്പൃശ്യർ ക്രിസ്ത്യാനിയായാലും അവർ അസ്പൃശ്യർതന്നെ’യായിരുന്നു. (അംബേദ്കർ പ്രഭാഷണങ്ങൾ ) ദുഃസ്ഥിതിക്കെതിരെ നടന്ന നീണ്ടുനിന്ന സമരങ്ങൾക്കിടയിൽ ലഭ്യമായ പരിമിതമായ അവകാശങ്ങളാണ് വിദ്യാഭ്യാസാനുകൂല്യങ്ങളും സർക്കാർ സർവിസിലെ കാറ്റഗറി 1 ൽ രണ്ടു ശതമാനവും മറ്റു കാറ്റഗറികളിൽ ഒരു ശതമാനവും റിസർവേഷനും പരിവർത്തിത ൈക്രസ്തവ വികസന കോർപറേഷനും. രാഷ്ട്രീയ സംവരണമടക്കമുള്ള അവകാശങ്ങൾ നിഷേധിക്കപ്പെട്ടതുകൊണ്ട്, ദലിത് ഹിന്ദുക്കളെപ്പോലെ രാഷ്ട്രീയാധികാരത്തിന്റെ മണ്ഡലത്തിലേക്കുള്ള പ്രവേശനംപോലും ഇവർക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു.
എന്നാൽ, ദലിത് ൈക്രസ്തവരെ പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുത്തുക എന്ന നിലപാട്, ലിസ്റ്റിലുള്ളവരുടെ ശക്തമായ എതിർപ്പിന് കാരണമാകുകയും ദലിതർക്കിടയിൽ നിലനിൽക്കുന്ന മതപരമായ ചേരിതിരിവും അകൽച്ചയും വർധിപ്പിക്കുകയും ഹിന്ദു-ക്രിസ്ത്യൻ മതമേധാവികൾ സംഘടിതമായി ഈ സ്ഥിതി മൂർച്ഛിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ദലിതർക്കിടയിലെ അനൈക്യത്തിന്റെ മുഖ്യേപ്രരകമായി ദലിത് ൈക്രസ്തവ സംവരണം മാറി. ഈ സ്ഥിതി മാറുന്നതിനാണ് ദലിത് ൈക്രസ്തവരുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ കണക്കിലെടുത്ത് അവരുടെ സാമൂഹിക പദവിയുടെ അടിസ്ഥാനത്തിൽ, ജനസംഖ്യാനുപാതികമായ പ്രത്യേക സംവരണം എന്ന നിലപാടാണ് ദലിത് ഐക്യസമിതി മുന്നോട്ടുെവച്ചത്. ദലിത് ൈക്രസ്തവർക്ക്, പട്ടികജാതിക്കാരെന്ന നിലയിൽ കേരളത്തിന് ലഭ്യമായിക്കൊണ്ടിരിക്കുന്ന സംവരണത്തിന്റെ ദേശീയമായ വിപുലീകരണമായിരുന്നു ഇത്. തങ്ങളുടെ സംവരണത്തെ ബാധിക്കുകയില്ലായെന്നതുകൊണ്ട് ദലിത് ഹിന്ദു സംഘടനകൾ പ്രത്യക്ഷത്തിൽ ഇത്തരമൊരു നിലപാടിനെതിരെ രംഗത്തുവരില്ലായിരുന്നു. ഈ നിലപാടിൽ നിന്നുകൊണ്ട് 1995 ഏപ്രിൽ 14ന് കോട്ടയം പടിഞ്ഞാറെക്കര ഓഡിറ്റോറിയത്തിൽ, ദലിത് ൈക്രസ്തവ സംവരണാവകാശ സമ്മേളനം നടത്താൻ ഐക്യസമിതി തീരുമാനിച്ചു.
ഇരുനൂറോളം പേർ ഈ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. അഡ്വ. കെ.എം. ഡേവിഡ്, സൈമൺ ജോൺ, അഡ്വ. ടി.ടി. സാറാമ്മ, എ.എം. ജോസഫ്, പി.ഒ. പീറ്റർ, ജോൺസൺ നെല്ലിക്കുന്ന് ഇങ്ങനെ ഇരുപതോളം ദലിത് ൈക്രസ്തവ സംഘടനാ നേതാക്കളെ ക്ഷണിച്ചിരുന്നു. മേലുകാവുമറ്റം ഹെൻട്രി ബേക്കർ കോളജ് പ്രിൻസിപ്പൽ റവ. പി.സി. ജോസഫാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. ദലിത് ൈക്രസ്തവർക്ക് അവസരസമത്വവും അധികാര പങ്കാളിത്തവും, ഹിന്ദുക്കൾക്ക് ലഭിക്കുന്നതുപോലെ ലഭിക്കണമെന്നും അനൈക്യമാണ് ദലിതരുടെ ഏറ്റവും വലിയ ദൗർബല്യമെന്നും ഒരു സാമൂഹിക-രാഷ്ട്രീയ ശക്തിയായി മാറാത്ത അധികാരത്തെപ്പറ്റി ചിന്തിക്കുന്നതിൽ അർഥമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദലിത് ഐക്യസമിതി സംസ്ഥാന കമ്മിറ്റിയംഗമായ അഡ്വ. പി.എം. ബേബി ‘ദലിത് ൈക്രസ്തവരും സംവരണാവകാശവും’ എന്ന വിഷയം ചർച്ചക്കായി അവതരിപ്പിച്ചു. ദലിത് ൈക്രസ്തവരുടെ സാമൂഹികവ്യക്തിത്വം അംഗീകരിച്ചുകൊണ്ട്, ജനസംഖ്യാനുപാതിക സംവരണവും പദ്ധതി വിഹിതവും നൽകണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അഡ്വ. കെ. എം. ഡേവിഡ്, അഡ്വ. ടി.ഡി. എൽദോ, ടി.കെ. ശിവശങ്കരൻ, എ.എം. ജോസഫ്, പ്രഫ. രാജു തോമസ്, അഡ്വ. സി.ജെ. ജോർജ്, അഡ്വ. പി.ഒ. ജോൺ, എം. പവിത്രൻ, ടി.ജെ. മത്തായി, എൻ.കെ. വിജയൻ, കുഞ്ഞ് പഴന്താറ്റിൽ, എം.ടി. ഷിബു, പി.ജെ. സ്കറിയ, ടി.ആർ. ജയരാജ്, വി.ഡി. ജോസ്, കെ.എം. കുഞ്ഞുമോൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ദലിത് ൈക്രസ്തവരെ പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുത്തുക എന്ന നിലപാടിൽനിന്ന് ചർച്ചയിൽ പങ്കെടുത്തവർ ഐക്യസമിതി നിലപാടിനെ ശക്തമായി എതിർത്തപ്പോൾ, ചരിത്രാനുഭവങ്ങളുടെയും സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളുടെയും പശ്ചാത്തലത്തിൽ ഐക്യസമിതി പ്രവർത്തകർ തങ്ങളുടെ നിലപാടിനെ ന്യായീകരിച്ചു. ഐക്യസമിതിയുടേത് ഹിന്ദുത്വസമീപനമാണ് എന്നതായിരുന്നു അതിനെതിരെ ഉയർന്നുവന്ന ഏറ്റവും വലിയ വിമർശനം. ലൂക്കോസ് കെ. നീലംപേരൂരിനെയും പി.ഒ. ജോണിനെയും പോലെ വർഗ/മതേതര സമീപനങ്ങൾ പിന്തുടരുന്ന സീഡിയൻ നേതാക്കളും ഇത്തരമൊരു സമീപനം സ്വീകരിച്ചപ്പോൾ അത്ഭുതം തോന്നി.
ഹിന്ദുത്വവാദികൾ പട്ടികജാതി ലിസ്റ്റ് ഭേദഗതി മാത്രമല്ല, ദലിത് ൈക്രസ്തവ സംവരണത്തെതന്നെയാണ് എതിർത്തിരുന്നത്. മറ്റ് രാഷ്ട്രീയ പാർട്ടികൾ പട്ടികജാതി ലിസ്റ്റ് ഭേദഗതി തത്ത്വത്തിൽ അംഗീകരിച്ചപ്പോൾ, അതിനോട് വിയോജിച്ച്, ദലിത് ഹിന്ദുക്കളുടെ രക്ഷകരായി എത്തിയത് സംഘ്പരിവാർ ശക്തികളാണ്. ഇക്കാലത്ത് നടന്ന പാർലമെന്റ്/നിയമസഭാ തെരഞ്ഞെടുപ്പുകളിൽ അഡ്വ. കെ.വി. കുമാരനെയും സി.എ. തങ്കച്ചൻ മാസ്റ്ററെയും പോലുള്ള ചില ദലിത് ഹിന്ദു നേതാക്കൾ ബി.ജെ.പി. സ്ഥാനാർഥികളായി രംഗത്തുവന്നത്, ലിസ്റ്റ് ഭേദഗതിക്കെതിരെയുള്ള ദലിത് ഹിന്ദു വികാരത്തെ സമർഥമായി ഉപയോഗിക്കാൻ സംഘ്പരിവാറിന് കഴിഞ്ഞതുകൊണ്ടായിരുന്നു. എന്നാൽ, കെ.പി.എം.എസ് അടക്കമുള്ള ഭൂരിപക്ഷം പട്ടികജാതി സംഘടനകളും അതിന് വിധേയമായില്ല. ഹിന്ദു ഫാഷിസത്തെ എതിർത്തുകൊണ്ട് മുന്നോട്ടുവന്ന ദലിത് പ്രവർത്തനമണ്ഡലത്തിന്റെ സാന്നിധ്യമായിരുന്നു സംഘ്പരിവാറിലേക്കുള്ള ദലിതരുടെ ഒഴുക്കു തടഞ്ഞ മുഖ്യമായൊരു ഘടകം.
ഇത് തിരിച്ചറിഞ്ഞുകൊണ്ട് ദലിത് ഹിന്ദു സഹവർത്തിത്വത്തിലൂടെ തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാനുള്ള ശ്രമങ്ങളായിരുന്നു ദലിത് ൈക്രസ്തവർക്കിടയിൽ നടക്കേണ്ടിയിരുന്നത്. തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ദലിതരുടെയും പൗരസമൂഹത്തിന്റെയും സഹായസഹകരണങ്ങൾ അഭ്യർഥിച്ചുകൊണ്ട് തെരുവിലിറങ്ങിയ ആദിവാസികളെപ്പോലെ നടക്കാതെ പോയതും അതുതന്നെയായിരുന്നു. പള്ളിയിലാണെങ്കിലും പള്ളിയോളം വലുതാകാനായില്ലെന്ന സത്യം അംഗീകരിക്കാൻ അവർക്കായില്ല. മോചനത്തിനായി അറിഞ്ഞോ അറിയാതെയോ പൂർവികർ കണ്ടെത്തിയ വിശ്വാസത്തിന്റെ വഴിയിലുള്ള കടുംപിടുത്തമായിരുന്നു അതിന് കാരണം. ഹിന്ദുമതം അടിച്ചേൽപിച്ച അയിത്താചാരത്തിന്റെ ക്രൂരതകളിൽനിന്നും മോചനം നേടിയവരും ദലിത് ഹിന്ദുക്കളെക്കാൾ മെച്ചപ്പെട്ട ജീവിതം നയിക്കുന്നവരുമെന്ന മിഥ്യാധാരണയിലായിരുന്ന അവർ.
‘ഹിന്ദുമതം അടിച്ചേൽപിച്ച അയിത്താചാരത്തിന്റെ കൊടും ക്രൂരതകളിൽ നിന്ന് വിമോചനം തേടിപോയവരും തൽഫലമായതല്ലെങ്കിലും നേട്ടം കൈവരിച്ചവരും അസ്പൃശ്യരിൽതന്നെ തങ്ങളെക്കാൾ മേന്മയുണ്ടെന്നവകാശപ്പെടുന്നവരും നിലവിലുള്ള പട്ടികജാതിക്കാരുടെ ലിസ്റ്റിൽ ഒരുമിച്ചാൽ, എല്ലാം കഴിവിൽ മുതിർന്നു നിൽക്കുന്നവർ കൈവശപ്പെടുത്തുമെന്ന വസ്തുത ആരും മറക്കരുതെന്ന് പി. കെ. രാഘവനെയും കെ.വി. കുമാരൻ മാസ്റ്ററെയും പോലുള്ള കെ.പി.എംഎസ്. നേതാക്കൾക്ക് മുന്നറിയിപ്പു നൽകാൻ അവസരമൊരുക്കി കൊടുത്തത് ഈ മിഥ്യാധാരണയായിരുന്നു. എന്നാൽ, മതപരിവർത്തനം ചെയ്ത് ക്രിസ്തുമതം സ്വീകരിച്ചവർക്കും ധീവരർ, അടക്കം ലിസ്റ്റിൽ ഉൾപ്പെടണമെന്ന് ആവശ്യപ്പെടുന്ന മറ്റ് ജാതിവിഭാഗങ്ങൾക്കും പട്ടികജാതിക്കാർക്ക് നൽകുന്ന ആനുകൂല്യങ്ങൾ മറ്റൊരു തട്ട് ഏർപ്പെടുത്തി നൽകുന്നതിന് തങ്ങൾക്കും സന്തോഷമേയുള്ളൂവെന്ന കെ.പി.എം.എസ് നിലപാട് ഇതോടൊപ്പം നാം കാണേണ്ടതാണ്.
എന്നാൽ, മർദിതരായ മനുഷ്യർ മോചനം തേടിപ്പോകുന്നത് ഒരു ന്യൂനതയാണെന്ന് ഞങ്ങൾ കരുതിയിരുന്നില്ല. അസ്പൃശ്യരിൽതന്നെ മറ്റുള്ളവരെക്കാൾ മേന്മയുള്ളവരാണ് തങ്ങളെന്നും ദലിത് ൈക്രസ്തവരുടെ അവകാശവാദം വെറും പൊള്ളവാക്കുകളായിരുന്നുവെന്നും അവർ ദലിത് ഹിന്ദുക്കളെക്കാൾ ഒട്ടും മുന്നിലായിരുന്നില്ലെന്നും ജാതിപീഡനം മറച്ചുപിടിക്കൻ സ്വയം നിർബന്ധിക്കപ്പെടുന്നു എന്നതു മാണ് യാഥാർഥ്യം. വർഗവീക്ഷണത്തിലൂടെ പരിശീലിപ്പിക്കപ്പെട്ട പി.കെ. രാഘവനെപ്പോലുള്ളവർക്ക്, കമ്യൂണിസ്റ്റുകളായിട്ടും ഈ യാഥാർഥ്യം അംഗീകരിക്കുവാൻ കഴിയാതെപോയത് അവരുടെ ഹൈന്ദവ ചായ് വുമൂലമായിരുന്നു.
ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരുന്ന 2000 ഫെബ്രുവരി 11ന് സംസ്ഥാന സർവിസ് രംഗത്തും പൊതുമേഖല സ്ഥാപനങ്ങളിലും യൂനിവേഴ്സിറ്റികളിലും സ്വയംഭരണസ്ഥാപനങ്ങളിലും പിന്നാക്കസമുദായങ്ങൾക്ക് നിലവിലുള്ള പ്രാതിനിധ്യത്തിന്റെ പര്യാപ്തതയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് ജസ്റ്റിസ് കെ.കെ. നരേന്ദ്രൻ ചെയർമാനായി നിയോഗിച്ച കമ്മിറ്റി ചൂണ്ടിക്കാണിച്ചിരുന്നത് സർക്കാർ സർവിസിൽ കാറ്റഗറി 1ൽ രണ്ടു ശതമാനവും മറ്റുള്ളവയിൽ ഒരു ശതമാനവും സംവരണമുണ്ടായിട്ട് 1.35 ശതമാനവും 0.78 ശതമാനവും മാത്രമാണ് യഥാക്രമം നേടാനായത് എന്നാണ്.
യൂനിവേഴ്സിറ്റിയിൽ കാറ്റഗറി 1ൽ 2.42 ശതമാനം നേടാനായെങ്കിലും മറ്റുള്ളവയിൽ 0.80 ശതമാനമേ നേടാനായുള്ളൂ. സ്വയംഭരണ സ്ഥാപനങ്ങളിൽ കാറ്റഗറിലെ 1ലെ സ്ഥിതി ചൂണ്ടിക്കാണിച്ചിരുന്നില്ല. മറ്റുള്ളവർ 0.69 ശതമാനമായിരുന്നു. 2 ശതമാനം സംവരണമുള്ള പട്ടികവർഗക്കാരിൽ ശരാശരി 1.26 ശതമാനം സംവരണം ലഭിച്ചപ്പോൾ 8 ശതമാനമുള്ള പട്ടികജാതി ഹിന്ദുക്കൾക്ക് 11.8 ശതമാനം തസ്തികകൾ നേടാനായി. പട്ടികവർഗക്കാരെപോലെ പട്ടികജാതി ൈക്രസ്തവർക്കും തങ്ങളുടെ സംവരണേക്വാട്ട നിറക്കാൻ കഴിയാതിരുന്നപ്പോൾ പട്ടികജാതി ഹിന്ദുക്കൾ മെറിറ്റ് േക്വാട്ടയിലേക്ക് കടന്നു. ഈ സമൂഹിക അന്തരത്തോടെയാണ് പട്ടികജാതി ഹിന്ദുക്കളും പട്ടികജാതി ൈക്രസ്തവരും 21ാം നൂറ്റാണ്ടിലേക്ക് പ്രവേശിച്ചത്.
സംഘടന രൂപവത്കരണത്തോടൊപ്പം കോട്ടയം, ഇടുക്കി ജില്ലകളിൽ ദലിത് ൈക്രസ്തവ സംവരണപ്രശ്നം മുൻനിർത്തി ചർച്ചകളും ഇടപെടലുകളും നടത്താൻ ഡി.എ.എസ് തീരുമാനിച്ചു. ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ദലിത് ഹിന്ദുക്കൾക്ക് ലഭ്യമാകുന്ന പദ്ധതി തുകകളുടെ സംഖ്യാനുപാതികമായി ദലിത് ൈക്രസ്തവർക്കും നൽകാനും ദലിത് വികസന പദ്ധതികൾ അവരിലേക്കുകൂടി വ്യാപിക്കാനും ആവശ്യപ്പെട്ടുകൊണ്ട് പഞ്ചായത്തുകളിൽ പ്രക്ഷോഭമാരംഭിച്ചു. പലയിടത്തും അപൂർവമായ ദലിത് പങ്കാളിത്തം ഈ സമരത്തിനുണ്ടായി. പിറവം പഞ്ചായത്തിലെ എടയ്ക്കാട്ടുവയലിലും തൊടുപുഴ താലൂക്കിലെ ഉടുമ്പന്നൂരിലുമെല്ലാം നൂറുകണക്കിനാളുകൾ പഞ്ചായത്ത് ധർണയിൽ പങ്കാളികളായി. ഐക്യസമിതി സംസ്ഥാന കൗൺസിൽ അംഗമായിരുന്ന ടി.കെ. ശിവശങ്കരൻ പ്രസിഡന്റായിരുന്ന നീണ്ടൂർ പഞ്ചായത്തിൽ പദ്ധതിവിഹിതത്തിന്റെ പത്ത് ശതമാനം ദലിത് ൈക്രസ്തവർക്കായി മാറ്റിവെക്കാനായത് ഒരു മാതൃകയായി ചൂണ്ടിക്കാട്ടി. ബി.സി.സി.എഫ് മീനച്ചിൽ താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഈ ദിശയിൽ നടന്ന പ്രവർത്തനങ്ങളിൽ ഡി.എ.എസും പങ്കാളിയായി. ദലിത് ൈക്രസ്തവ സംഘടനകൾ ഇത്തരമൊരു ആവശ്യത്തിലേക്ക് കടന്നുവരുന്നതുപോലെ തോന്നി.
കടുത്ത ഗ്രാമപഞ്ചായത്ത് ഓഫിസ് പടിക്കൽ നടന്നൊരു ധർണയിൽ ബി.എസ്.പി. നേതാവ് പോൾ ചിറക്കരോടും പങ്കെടുത്തിരുന്നു. 99 ജൂലൈ മാസത്തിൽ ഡി.എ.എസ് കോട്ടയം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ ആവശ്യമുന്നയിച്ചുകൊണ്ട് കലക്ടറേറ്റ് ധർണയും നടന്നു. നാഗമ്പടത്തുനിന്ന് നഗരം ചുറ്റിയ പ്രകടനത്തോടെയായിരുന്നു ധർണ. കുഞ്ഞ് പഴന്താറ്റിൽ, കെ.കെ. രവി, എൻ.കെ. വിജയൻ, എം. പവിത്രൻ, ടി.ഡി. എൽദോ, എം.കെ. രാജപ്പൻ, വി.ഡി. ജോസ്, കെ. എം. കുഞ്ഞുമോൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. നൂറ്റമ്പതിലേറെ ആളുകളുടെ പ്രകടനത്തെ നൂറുകണക്കിനാളുകളുടെ പ്രകടനമാക്കി ശാക്തീകരിക്കുന്ന പവിത്രന്റെ..മുദ്രാവാക്യം വിളി പ്രകടനത്തിന്റെ ഊർജമായിരുന്നു.
പ്രതിഷേധങ്ങളിലും അവകാശ പോരാട്ടങ്ങളിലും അത് എപ്പോഴും അജണ്ടയായിരുന്നു. ഇടുക്കി വാഴത്തോപ്പിൽ നടന്ന ‘ദലിത് ൈക്രസ്തവ സംവരണവാദം’ സി.എം.എസ്. ഹൈറേഞ്ച് ഭദ്രാസന ബിഷപ് റവ. ലെവി ജോസഫായിരുന്നു ഉദ്ഘടനം ചെയ്തത്. ടി.ഡി. എൽദോയും പി.ആർ. സുരേഷുമായിരുന്നു സംഘാടകർ. പ്രഫ. ടി. എം. സോമൻ, റവ. തോമസ് മാത്തക്കുന്നേൽ, ബിനോയ് തോണയിൽ, ടി.െജ മാത്യു, ടി.എ. ചാക്കോ, ഇ.എ. മാത്യു, പെരിയൻ ഗോപാലൻ, എൻ.ഒ. ഉണ്ണി, മാത്തൻ മേസരി എന്നിങ്ങനെ ദലിത് സംഘടനാനേതാക്കളും പ്രവർത്തകരുമടക്കം പലരും ചർച്ചയിൽ പങ്കെടുത്തു. സംവാദത്തെ തുടർന്ന് വാഴത്തോപ്പ് പഞ്ചായത്തിലും സമരം നടന്നു.
ഓരോ ചർച്ചയും ഒരു സമരമായി മാറുന്നുണ്ടായിരുന്നു. ഇത്തരം ഇടപെടലുകൾ നീണ്ടുനിൽക്കുകയോ വ്യാപിക്കുകയോ ചെയ്യുന്നത് കണ്ടില്ലെങ്കിലും ദലിത് ൈക്രസ്തവ പ്രശ്നത്തിൽ ഒരേ മനസ്സോടെ ഐക്യസമിതിക്കാരായ ദലിത് ഹിന്ദുക്കൾ പങ്കെടുക്കുന്നത് കണ്ടു. കെ.കെ. രവിയും കുഞ്ഞ് പഴന്താറ്റിലും ഓടിയെത്തി. എന്നാൽ, സ്വന്തം പരിമിതികൾ മറികടന്നും മത/രാഷ്ട്രീയ സ്വാധീനങ്ങളെ നേരിട്ടുകൊണ്ടും ഇത്തരം പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുക എളുപ്പമായിരുന്നില്ല. എടയ്ക്കാട്ടുവയൽ പഞ്ചായത്തിൽ കെ.കെ. കുഞ്ഞപ്പനോടൊപ്പം ഈ വിഷയത്തിൽ മുൻകൈ പ്രവർത്തനം നടത്തിയ തൊഴിലാളിയായ കെ.ഒ. ജോൺ തിരിച്ചുപോകുമ്പോൾ, വീട്ടിലെത്തുന്ന ഒരാളെ ആദരിച്ചിരുത്താൻ ഇടമില്ലാതെ തന്റെ വീടിന്റെ സ്ഥാനത്ത് പള്ളി നൽകിയൊരു വീടിന്റെ വാഗ്ദത്തചിത്രമുണ്ടായിരുന്നു. അടുത്ത തലമുറക്കായി പെടാപ്പാടുപെടുന്ന ഇത്തരക്കാർക്ക് തങ്ങളുടെ അധ്വാനവും വിയർപ്പും സമൂഹത്തിനായി മാറ്റിവെക്കുകയും അസാധ്യമായിരുന്നു. എന്നിട്ടും ഒരിക്കൽ ടാപ്പിങ് തൊഴിലാളിയായ കെ.കെ. കുഞ്ഞപ്പൻ എനിക്കും രവിക്കും നൽകിയ വണ്ടിക്കൂലി അദ്ദേഹത്തിന്റെ ദിവസവരുമാനത്തിന്റെ പകുതിയായിരുന്നു. തലേദിവസം രാത്രിയിലും അന്നത്തെ പ്രഭാതത്തിലും നൽകിയ ഭക്ഷണത്തിനും ആതിഥ്യത്തിനു പുറമെ സാമൂഹിക സഞ്ചാരം സാധ്യമാക്കിയ ചില ഇടത്താവളങ്ങൾ.
നിസ്സഹായതയുടെ മഞ്ഞുമലകൾക്കിടയിലെ ജീവിതം ഇന്നും ദലിതർക്കിടയിലുണ്ട്. രക്ഷകരെ തേടിനടക്കുന്ന അവസ്ഥ. പൊലീസ് കേസുണ്ടായാൽ എന്തുചെയ്യുമെന്നത് ദലിതർക്കിടയിൽനിന്നും വ്യാപകമായി ഉയർന്നുകേട്ടൊരു ചോദ്യമായിരുന്നു. ‘അപ്പോഴെ പറഞ്ഞില്ലേ നിന്നോട് അവിടെ പോകരുതെന്ന്’ അല്ലെങ്കിൽ ‘അത് ചെയ്യരുതെന്ന്’ മേൽജാതിക്കാരായ രാഷ്ട്രീയ നേതാക്കളുടെ വിലക്കുകൾക്കുള്ളിൽ, അപമാനകരമായ പരിഹാസങ്ങൾപോലും സഹിച്ച്, അനുസരണയുള്ളൊരു ജീവിതമായിരുന്നു അവിടെ. ഫ്യൂഡൽ ബന്ധങ്ങളുടെ ആധുനികകാലത്തെ രാഷ്ട്രീയ പകർച്ച.
തുല്യത ഒരു പ്രഖ്യാപനവും അതിന്റെ ദലിതാനുഭവം പക്ഷപാതപരവുമായിരുന്നു. യുക്തിബോധവും സമത്വബോധവുമൊന്നും വെളിച്ചമായി ദലിതർക്കുമേൽ പതിക്കായില്ല. മേൽജാതിക്കാരന് ശവക്കുഴിവെട്ടാനും അവന്റെ ശവത്തിന് കുടപിടിക്കാനും നടക്കുന്ന ദലിത് മനസ്സ് ഇത് തിരിച്ചറിയുന്നില്ലെന്നുമാത്രം. ദലിത് ൈക്രസ്തവർക്ക് ജനസംഖ്യാനുപാതിക പദ്ധതിവിഹിതം ആവശ്യപ്പെട്ടുകൊണ്ട് കോട്ടയം കലക്ടറേറ്റിലേക്ക് 99 ജൂലൈ 12ന് ഡി.എ.എസ് സംഘടിപ്പിച്ച മാർച്ചിൽ പങ്കെടുക്കുന്നതിന് നാഗമ്പടത്ത് എത്തിച്ചേർന്നവർക്കിടയിലേക്ക് നടന്നുചെല്ലുമ്പോൾ ആദ്യമായി കേട്ടത് നഗരത്തിൽ മൈക്ക് അനൗൺസ്മെന്റിനുള്ള അനുമതി ജില്ല പൊലീസ് മേധാവികൾ നിഷേധിച്ചിരിക്കുന്നുവെന്നാണ്. പ്രത്യേകിച്ച് കാരണമൊന്നുമില്ല. മറ്റാർക്കും ഈ വിലക്ക് ഇല്ലാതാനും. തുല്യത പ്രഖ്യാപനമായിരിക്കുമ്പോൾ ദലിതർക്കുമേൽ വിലക്കേർപ്പെടുത്താനുള്ള ജാത്യാധികാര േശ്രണികളിലെ പ്രത്യേകാവകാശത്തിന്റെ പ്രയോഗമാണിത്. ദുഃഖകരമായ ഇത്തരം നിരവധി അനുഭവങ്ങളുടെ തുടർച്ച. ഒന്നുകിൽ ഇതിന് വിധേയമാകുക, അല്ലെങ്കിൽ ഇതിനെ നിഷേധിക്കുക. മറ്റൊരു വഴിയുമില്ല. ആദ്യത്തെ വഴിയാണ് എളുപ്പമുള്ളത്. അതാണ് കീഴ്ജാതികളുടെ വഴി.
കുറവിലങ്ങാട് ഫെറോന പള്ളിയിൽ സംസ്കരിക്കപ്പെട്ട ചിറയിൽ തോമസിന്റെ ശവശരീരം മാന്തിമാറ്റിയ ജാതിവെറിക്കെതിരെ പ്രതിഷേധവുമായി ഒത്തുചേർന്നവരുടെ പ്രസംഗസ്ഥലത്തുനിന്ന് ഉച്ചഭാഷിണി ബലമായി പിടിച്ചെടുത്ത പൊലീസ് നടപടിയും കോടതിയുടെ ഏതോ പരാമർശത്തിന്റെ പേരിൽ ഹൈകോടതി മാർച്ചിന് കൊച്ചിയിലെത്തിയ നൂറുകണക്കിന് കെ.പി.എം.എസുകാർ സമരം വേണ്ടെന്നുവെച്ച് നിസ്സഹായരായി തിരിച്ചുപോകുന്നതുമെല്ലാം അപ്പോൾ നേർക്കാഴ്ചകളായി മനസ്സിലേക്ക് വന്നു. കൂട്ടംകൂടിയാൽ പേടി പോകുമെന്നത് എന്റെയൊരു സങ്കൽപമായിരുന്നു. എന്നാൽ കൂട്ടംകൂടിയാലും പേടിപോകാത്ത ദലിത് മനസ്സ്. ഏറെയൊന്നും ചിന്തിച്ചില്ല. സഹപ്രവർത്തകരോട് ആലോചിച്ചശേഷം, ഞങ്ങൾക്കുമേൽ ചാരക്കണ്ണുകളുമായി കാവൽ നിന്നൊരു പൊലീസുകാരനെ വിളിച്ചുപറഞ്ഞു:
‘‘പ്രകടനം ഉടനെ തുടങ്ങും. നിങ്ങളുടെ അംഗീകാരത്തിന് കാത്തുനിൽക്കുന്നില്ല. സവർണ ൈക്രസ്തവർക്കും നായന്മാർക്കും ഈഴവർക്കുമെല്ലാം കോട്ടയം നഗരത്തിൽ മൈക്ക് ഉപയോഗിക്കാമെങ്കിൽ പുലയർക്കും പറയർക്കുമെല്ലാം എന്തുകൊണ്ട് ഉപയോഗിച്ചുകൂടാ. ഞങ്ങൾ മൈക്ക് ഉപയോഗിക്കാൻ പോകുകയാണ്. തടയാനാണ് ഭാവമെങ്കിൽ നഗരവീഥി ചോരകൊണ്ടു ചുവക്കും.’’ യൗവനകാലത്തെ ചോരയിൽ കുതിർന്ന വിപ്ലവസ്വപ്നങ്ങളുടെ ഭാഷാന്തരം; കെടാത്ത തീ. ഡി.എ.എസ് സംസ്ഥാന കൺവീനർ കെ.എം. സലിംകുമാർ പറഞ്ഞതായി ഡിവൈ.എസ്.പിയോട് വിളിച്ചുപറയാൻ ആവശ്യപ്പെട്ടു. അയാളത് ചെയ്തു. സംഘാടകരോട് നേരിട്ടു കാണാൻ ഡിവൈ.എസ്.പി. ആവശ്യപ്പെട്ടു. കുഞ്ഞ് പഴന്താറ്റിലും കെ.കെ. രവിയും വി.ഡി. ജോസുമെത്തി മൈക്ക് അനുമതിയുമായി തിരിച്ചുവന്നു.
അധികാരം കീഴ്ത്തട്ടുകളിലേക്ക് ആരെയും തിരക്കിവരുന്നില്ല. അധികാരത്തിന്റെ അധീശമണ്ഡലങ്ങൾ അതിന്റെ പ്രത്യേകാവകാശങ്ങൾ സ്വയം കൈയൊഴിയുന്നുമില്ല. ആവശ്യമുള്ളവർ അത് സ്വായത്തമാക്കുകയാണ്. അപ്പോൾ മുകളിൽനിന്നുള്ള വിലക്കുകൾ ലംഘിക്കേണ്ടിവരും. തൊടുപുഴ, കാഞ്ഞാർ പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ ഇലവീഴാപൂഞ്ചിറക്കടുത്തുള്ള ചക്കിക്കാവിൽ 17 വയസ്സുള്ള ഒരു ദലിത് ൈക്രസ്തവ ബാലനെ പ്രണയത്തിന്റെ പേരിൽ സമ്പന്നരായ ചില സവർണ ൈക്രസ്തവർ തങ്ങളുടെ പീടികമുറിക്കുള്ളിൽ പൂട്ടിയിട്ട് അതിക്രൂരമായി മർദിച്ചു. പരാതിയുമായെത്തിയവർക്കുമുന്നിൽ പൊലീസ് നിസ്സംഗത പാലിച്ചു. ജൂലൈ മാസത്തിലെ പെരുമഴയുടെയും ദാരിദ്യ്രത്തിന്റെയും കാലം.
ദലിത് ഐക്യസമിതി ചക്കിക്കാവ് യൂനിറ്റിന്റെ നേതൃത്വത്തിൽ കുറ്റവാളികളുടെ പേരിൽ കൊലപാതകശ്രമത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പൊലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു. നാട്ടുനടപ്പുകളെ ചോദ്യംചെയ്യാനുള്ള ശ്രമത്തിനെതിരെ പൊലീസ് മത/രാഷ്ട്രീയ സ്വാധീനങ്ങൾ വഴങ്ങി മാർച്ച് തടയാൻ തീരുമാനിച്ചു. അനുമതി അഭ്യർഥിച്ചെത്തിയ നന്ദിനി ജയകുമാറിനോടും വി.കെ. രാജപ്പനോടുമുള്ള പൊലീസ് ഭാഷ്യം ഇതായിരുന്നു: ‘ഡിവൈ.എസ്.പിയുടെ ഉത്തരവാണ് മാർച്ചിന് അനുമതി നൽകാനാവില്ല’. അവർക്ക് പിന്നാലെയെത്തിയ കെ.കെ. രവിയോടും സി.ഐ ഇതാവർത്തിച്ചു. അപ്പോൾ രവി പറഞ്ഞു; ‘മാർച്ച് നടത്താൻ അനുവദിക്കില്ലെന്നാണ് ഡിവൈ.എസ്.പി പറഞ്ഞതെങ്കിൽ, മാർച്ച് നടത്താനാണ് സലിംകുമാർ പറഞ്ഞത്.’ പിന്നെ തർക്കത്തിന് നിന്നില്ല. ഉദ്ദേശിച്ചത് സമയത്തുതന്നെ രവിയുടെയും എൽദോയുടെയും നന്ദിനിയുടെയും തങ്കപ്പന്റെയുമെല്ലാം നേതൃത്വത്തിൽ ചക്കിക്കാവിൽനിന്ന് ദലിത് മാർച്ച് കാഞ്ഞാർ പൊലീസ് സ്റ്റേഷനെ ലക്ഷ്യമാക്കി മലയിറങ്ങി. പൊലീസ് മുന്നിലും പിന്നിലും അവർക്ക് കാവൽനിന്നു. ഞാനും അവർക്കൊപ്പമുണ്ടായിരുന്നു.
അധികാരം ചിലപ്പോൾ കീഴ്മേൽ മറിയുന്ന സ്ഥിതി അതിന്റെ എല്ലാ മണ്ഡലങ്ങളിലുമുണ്ട്. തുല്യതയുടെ മറ്റൊരു ജീവിതത്തിലേക്കുള്ള പ്രയാണമാണിത്. ചക്കിക്കാവിന് തൊട്ടുമുമ്പ്, മേയിലെ ഒരു വരണ്ടസായാഹ്നത്തിൽ, ഇതേ കാഞ്ഞാർ സി.ഐയുടെ അധികാരപരിധിയിലുള്ള കുളമാവ് സ്റ്റേഷനിലെ ചില പൊലീസുകാർ, വാഹനപരിശോധനക്കിടയിൽ സംശയകരമായി തോന്നിയ നാടുകാണി സ്വദേശിയായ എൻ.കെ. ബാലകൃഷ്ണനെന്ന ഒരു ൈട്രബൽ യുവാവിനെ ബസിൽനിന്ന് വലിച്ചിറക്കി സ്റ്റേഷനിലെത്തിച്ച് അപമാനിക്കുകയും മർദിക്കുകയും ചെയ്തു. കുറ്റവാളികളെ തിരക്കുമ്പോൾ എത്ര പെട്ടെന്നാണ് പൊലീസ് ആദിവാസികളിൽനിന്ന് അവരെ കണ്ടെത്തുന്നത്. മേൽജാതി കണ്ണുകളുടെയും മനസ്സിന്റെയും സവിശേഷമായ വൈഭവമാണിത്. ദിവസങ്ങൾ കഴിഞ്ഞാണ് ബാലകൃഷ്ണന്റെ അമ്മയിൽനിന്ന് ആനന്ദ വിവരമറിഞ്ഞത്. പൊലീസുകാരുടെ മുന്നിൽ പരാതിയുമായെത്താൻ ഭയപ്പെടുന്ന ആദിവാസികൾ പൊലീസുകാർ മർദിച്ചെന്ന് ആരോടാണ് പറയുക.
ഈ ഭയപ്പാട് അടുത്ത തലമുറയിലേക്ക് പകരാതിരിക്കാൻ ഒരിക്കൽ ആറാം ക്ലാസുകാരിയായ ബുദ്ധയെ ഞങ്ങൾ ഒരു പരാതിക്കാരന്റെ സഹായിയായി പൊലീസ് സ്റ്റേഷനിലേക്ക് അയച്ചിരുന്നു. ഒരു യാത്ര കഴിഞ്ഞെത്തിയ എന്നോട് രാത്രി ഭക്ഷണം കഴിക്കുന്നതിനിടയിലാണ് ആനന്ദ, ബാലകൃഷ്ണനെ പൊലീസ് മർദിച്ച കാര്യം പറഞ്ഞത്. അയാളെയും കൂട്ടി തൊട്ടടുത്ത ദിവസം തന്നെ ആനന്ദ കാഞ്ഞാർ സ്റ്റേഷനിലെത്തി സി.ഐക്ക് പരാതി നൽകി. എസ്.സി./എസ്.ടി. അതിക്രമങ്ങൾ തടയാൻ നിയമമനുസരിച്ചാണ് കേസെടുക്കാൻ ആവശ്യപ്പെട്ടത്. നിയമാനുസൃതമായി സർക്കിൾതന്നെ നേരിട്ട് എഫ്.ഐ.ആർ തയാറാക്കുകയായിരുന്നുവെന്നും തങ്ങളോടദ്ദേഹം മാന്യമായാണ് പെരുമാറിയതെന്നുമായിരുന്നു ആനന്ദയുടെ അഭിപ്രായം.
ഇതോടൊപ്പം കുളമാവിൽ ആദിവാസി ഏകോപന സമിതിയുടെ ബാനറിൽ ദലിത് ഐക്യസമിതി മുൻകൈയെടുത്ത് പൊലീസ് മർദനത്തിനെതിരെ പ്രതിഷേധയോഗം സംഘടിപ്പിച്ചു. നാടുകാണിയിൽ നിന്നുള്ള കുട്ടപ്പനെയും ദാസിനെയും ശിവദാസനെയുംപോലുള്ള യുവാക്കളെ മുന്നിൽ നിർത്തി രവിയുടെയും എൽദോയുടെയും പ്രവർത്തനമായിരുന്നു ഇത്. യോഗത്തിന്റെ പ്രചാരകനായി ഒരുദിവസം ഞാനുമെത്തി. മലകൾ കയറിയിറങ്ങി കുട്ടപ്പന്റെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ആദിവാസി വീടുകളിലൂടെ ഒരു യാത്ര. യാത്രയുടെ അവസാനം കുളമാവ് പൊലീസ് സ്റ്റേഷനു മുന്നിലൂടെ ഒരു സംഘമായി ഞങ്ങൾ നടന്നുപോകുമ്പോൾ രസകരമായ ഒരനുഭവമുണ്ടായി.
സ്റ്റേഷൻ വരാന്തയിൽനിന്നൊരു പൊലീസുകാരൻ വളരെവേഗം ഞങ്ങളുടെ മുന്നിലെത്തി, എന്നോടു പറഞ്ഞു; ‘‘സാറെ ഞാനല്ല തല്ലിയത്’’. അയാൾ എന്തിനാണ് ഇങ്ങനെ പറഞ്ഞതെന്ന് മനസ്സിലായില്ല. എന്നാൽ, എസ്.സി./എസ്.ടി. അതിക്രമങ്ങൾ തടയൽ നിയമത്തിന്റെ കരുത്തും പ്രതിഷേധ യോഗത്തിന്റെ പ്രതിഫലനവും അതിലുണ്ടായിരുന്നു. ‘തല്ലിയവർ ആരായാലും അനുഭവിക്കു’മെന്ന് ഞാൻ അയാളോടു പറഞ്ഞു. തങ്ങളിലൊരാളെ അകാരണമായി പൊലീസ് മർദിച്ചിട്ടും പ്രതികരിക്കാനാവാതെ നിസ്സഹായരായിരുന്ന ആദിവാസി യുവാക്കളുടെ ആത്മവിശ്വാസവും ആവേശവും അപ്പോൾ എനിക്ക് കാണാനായി. പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് തങ്ങൾ ഒട്ടിച്ച പോസ്റ്ററുകൾ വലിച്ചുകീറിയത് പൊലീസുകാരാണെന്ന മട്ടിൽ, പൊലീസുകാരെ കാളകളോട് ഉപമിച്ച് അവർ ചിരിക്കുന്നതുകണ്ട്, പീഡിതരും ചിരിക്കുന്ന സന്ദർഭങ്ങൾ.

പതിവില്ലാത്ത ഒത്തുചേരലായിരുന്നു പ്രതിഷേധ യോഗം. മുതിർന്നവരും സ്ത്രീകളും കുട്ടികളുമെല്ലാമെത്തി. ഒരു വിഷയത്തിൽ ഞാൻ ജനിച്ച ഗോത്രത്തിൽനിന്ന് സമാനമായൊരു പ്രതികരണം മുമ്പെങ്ങും കണ്ടിട്ടില്ല. യോഗസ്ഥലത്തേക്കുപോകുവാൻ രവിക്കും ആനന്ദക്കും ബുദ്ധക്കുമൊപ്പം ബസിൽ കയറുമ്പോൾ അപ്രതീക്ഷിതമായി വാഹനത്തിന്റെ മുൻസീറ്റുകളിലൊന്നിൽ പവിത്രനിരിപ്പുണ്ടായിരുന്നു. തൊടുപുഴയിലായിരുന്നു അപ്പോൾ പവിത്രന് ജോലി. മാനസികമായി അൽപം അസ്വസ്ഥതയുള്ളതുകൊണ്ട് യോഗത്തിന് വരേണ്ടതില്ലെന്ന് പ്രത്യേകം പറഞ്ഞിരുന്നതാണ്. അത് അംഗീകരിക്കാൻ അദ്ദേഹത്തിനായില്ല.
ആദിവാസി ഏകോപന സമിതി നേതാക്കളായി കെ.ആർ. ജനാർദനനും എം.കെ. നാരായണനും സി.കെ. ശിവരാമനും പട്ടികവർഗ ഊരാളി സംഘടന നേതാവായ കെ.എം. സുകുമാരനും അഡ്വ. ടി.ഡി. എൽദോയുമെല്ലാം യോഗത്തിലെത്തി. പ്രതിഷേധ യോഗത്തിൽ പ്രസംഗിച്ച പവിത്രൻ ആദിവാസികളുമായുള്ള തന്റെ ബന്ധം പങ്കിട്ടത് ഇങ്ങനെയായിരുന്നു; ‘പടിഞ്ഞാറുനിന്ന് കിഴക്കിന്, സലിംകുമാറിന് ഞങ്ങളുടെ സഹോദരി ആനന്ദവല്ലിയെ നൽകി. ആനന്ദവല്ലി നിങ്ങൾക്കിടയിൽ സുരക്ഷിതയാണെന്നെനിക്കറിയാം. ഈ ബന്ധമാണ് നിങ്ങളിലൊരാൾ ആക്രമിക്കപ്പെട്ടപ്പോൾ എന്നെ ഇവിടെ എത്തിച്ചത്.’ ബുദ്ധയെക്കൊണ്ടാണ് പവിത്രൻ യോഗത്തിന് കൃതജ്ഞത പറയിപ്പിച്ചത്.
ദിവസങ്ങൾക്കകം ഒരു പ്രഭാതത്തിൽ എന്റെ ൈട്രബൽ സഹപാഠിയായ ഹെഡ്കോൺസ്റ്റബിൾ നാരായണനുമായി ബാലകൃഷ്ണനെ മർദിച്ച പൊലീസുകാരൻ വീട്ടിലെത്തി. രവിയുമുണ്ടായിരുന്നു അന്ന് വീട്ടിൽ. നിർധനനായ ഒരാളാണ് താനെന്നും പ്രായമായൊരു അമ്മയേ തനിക്കുള്ളൂവെന്നും സംഭവിച്ചതിൽ ഖേദമുണ്ടെന്നും ക്ഷമ ചോദിക്കാനാണ് വന്നതെന്നും തന്റെ ജോലി നഷ്ടപ്പെടുത്തരുതെന്നും അയാൾ അഭ്യർഥിച്ചു. നാരായണനിൽനിന്നാണ് അയാൾ നായർ സമുദായവർഗമാണെന്നറിഞ്ഞത്. സ്വാഭാവികമായും തുടക്കം മുതൽ കാര്യങ്ങളിൽ ഇടപെട്ട ആളെന്നനിലയിൽ ആനന്ദയുടെ ചുമതലയിലായിരുന്നു കാര്യങ്ങൾ. ഇതുപോലുള്ളവരെ സഹായിക്കാനെത്തുന്നത് ഭൂഷണമാണോയെന്ന് എന്റെ സഹപാഠിയോട് രവി ചോദിച്ചപ്പോ ആക്രമിച്ച പൊലീസുകാരനെ ആനന്ദ കുറ്റവിചാരണ ചെയ്യുന്നുണ്ടായിരുന്നു. ഇവിടെ കോടതിയും വിധികർത്താവും അയാൾതന്നെ.
പൊലീസുകാരൻ അപ്പോൾ വെറുമൊരു കുറ്റവാളിമാത്രമായിരുന്നു. പിന്നീട് ആനന്ദ ആ കേസ് മുന്നോട്ടുകൊണ്ടുപോകുന്നതിന് വാശികാണിച്ചു കണ്ടില്ല. ബാലകൃഷ്ണനും കുട്ടപ്പനുമെല്ലാം പ്രതീക്ഷിച്ചതും ഇതുതന്നെയായിരുന്നു. പൊലീസുകാരന്റെ സർവിസിനെ ബാധിക്കുന്ന ഒന്നിലും ആർക്കും താൽപര്യമില്ലായിരുന്നു. ഏതെങ്കിലുമൊരു നിയമത്തിന്റെ ഹിംസാത്മകമായ നടപ്പാക്കലല്ല, മറ്റുള്ളവർക്കിടയിൽനിന്ന് തങ്ങളെമാത്രം കുറ്റവാളികളായി കണ്ടെത്തുന്ന മനുഷ്യമനസ്സിന്റെ ഹിംസാത്മകതയുടെ നിർമാർജനമാണ് അവർക്ക് വേണ്ടിയിരുന്നത് എന്ന് തോന്നി. എന്തൊരു നീതിബോധമാണിത്! പിന്നീടൊരിക്കൽ ഇതേ നാടുകാണിയിൽ തന്നെ സംഘടിതമായൊരു ആദിവാസി ഭൂമികൈയേറ്റത്തിൽ കട്ടപ്പനപോലുള്ള സ്ഥലങ്ങളിലെ യുവാക്കളെ കൂട്ടി തല്ലുന്നതിന് ആനന്ദ മുൻകൈയെടുക്കുന്നത് കണ്ടു. അപ്പോൾ കുളമാവ് സ്റ്റേഷനിലെ പൊലീസുകാർ ആദിവാസികൾക്കൊപ്പമായിരുന്നു.
