ഭീകര ഭവിഷ്യത്ത് തൊട്ടുമുന്നിൽ – അത് യുദ്ധമല്ല

യുദ്ധം വിനാശമാണ്. അമേരിക്കയും ഇസ്രായേലും തുടങ്ങിവെച്ചതടക്കം വിവിധ യുദ്ധദുരന്തങ്ങൾ നടക്കുന്നു. സാധാരണ ജീവിതത്തെ മുതൽ ദീർഘകാല സമ്പദ്സ്ഥിതിയെ വരെ ബാധിക്കുന്ന വിപത്തായതിനാൽ സ്വാഭാവികമായും മാധ്യമങ്ങൾ അതിന് വലിയ ശ്രദ്ധകൊടുക്കുന്നു. എന്നാൽ, യുദ്ധമെന്ന ദുർഭൂതത്തെ നിസ്സാരമാക്കുന്ന വലിയൊരു വിപത്ത് ദൈനംദിന അനുഭവങ്ങളിൽ വന്നിട്ടും മാധ്യമങ്ങൾ അത് ആ ഗൗരവത്തിൽ കാണുന്നില്ല. കാലാവസ്ഥാ ദുരന്തമാണ് ആ വിപത്ത്. ഇക്കൊല്ലം ജനുവരിയിൽ ദാവോസിൽ നടന്ന...
Your Subscription Supports Independent Journalism
View Plansയുദ്ധം വിനാശമാണ്. അമേരിക്കയും ഇസ്രായേലും തുടങ്ങിവെച്ചതടക്കം വിവിധ യുദ്ധദുരന്തങ്ങൾ നടക്കുന്നു. സാധാരണ ജീവിതത്തെ മുതൽ ദീർഘകാല സമ്പദ്സ്ഥിതിയെ വരെ ബാധിക്കുന്ന വിപത്തായതിനാൽ സ്വാഭാവികമായും മാധ്യമങ്ങൾ അതിന് വലിയ ശ്രദ്ധകൊടുക്കുന്നു. എന്നാൽ, യുദ്ധമെന്ന ദുർഭൂതത്തെ നിസ്സാരമാക്കുന്ന വലിയൊരു വിപത്ത് ദൈനംദിന അനുഭവങ്ങളിൽ വന്നിട്ടും മാധ്യമങ്ങൾ അത് ആ ഗൗരവത്തിൽ കാണുന്നില്ല.
കാലാവസ്ഥാ ദുരന്തമാണ് ആ വിപത്ത്.
ഇക്കൊല്ലം ജനുവരിയിൽ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറം (ഡബ്ല്യു.ഇ.എഫ്) യോഗത്തോടനുബന്ധിച്ച് പതിവുപോലെ ഒരു രേഖ പുറത്തുവിട്ടു. മനുഷ്യരാശി ഇന്ന് നേരിടുന്ന വിപത്തുകളുടെ പട്ടികയായിരുന്നു അത്. ഹ്രസ്വകാലാടിസ്ഥാനത്തിൽ (രണ്ടുവർഷ പരിധിയിൽ) ലോകത്തിനു മുമ്പാകെയുള്ള ഭീഷണികളിൽ നാലാംസ്ഥാനത്ത് തീവ്ര കാലാവസ്ഥാ സംഭവങ്ങൾ (extreme weather events) ഉണ്ട്.
മാത്രമല്ല, ഇപ്പോഴേ മുൻകൂർ പ്രതിരോധ പ്രവർത്തനം തുടങ്ങേണ്ട ദീർഘകാല ഭീഷണികളിൽ മഹാഭൂരിപക്ഷം –പത്തിൽ അഞ്ചെണ്ണം– ഭൂമിയിൽ ജീവന്റെ നിലനിൽപുമായി ബന്ധപ്പെട്ടതാണ്. വെറും പത്തുവർഷത്തിനുള്ളിൽ വരാനിരിക്കുന്ന തീവ്രകാലാവസ്ഥാ സംഭവങ്ങൾ, ജൈവവൈവിധ്യ നഷ്ടവും പരിസ്ഥിതിത്തകർച്ചയും, ഭൗമവ്യവസ്ഥിതികളുടെ തകർച്ച എന്നീ മൂന്നു ഭീഷണികൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്; പ്രകൃതിവിഭവ ദാരിദ്ര്യവും മലിനീകരണവും പുറമെയും.
ലോകത്തെ 1300 വിദഗ്ധരടങ്ങുന്ന സംഘം തയാറാക്കിയതാണ് പട്ടിക. അനേകായിരം ശാസ്ത്രജ്ഞർ മുമ്പേ പറഞ്ഞുവെച്ചത് കൂടുതൽ ഗുരുതരസ്വഭാവത്തിൽ പുലരുന്നു എന്നാണ് അവർ മുന്നറിയിപ്പ് തരുന്നത്. കാലാവസ്ഥാ ദുരന്തസാധ്യത പതിറ്റാണ്ടുകൾക്കു മുമ്പ് പ്രവചിക്കപ്പെട്ടിരുന്നു. 2015ൽ പാരിസ് ഉച്ചകോടി (കോപ് 21) ചില തീരുമാനങ്ങളെടുത്തു. വ്യവസായവത്കരണകാലത്തിനു മുമ്പുണ്ടായിരുന്ന താപനിലയിൽ 2 ഡിഗ്രി സെൽഷ്യസ് കൂടരുത്, കഴിവതും ഒന്നര ഡിഗ്രിയിൽ നിർത്തണം എന്നായിരുന്നു പ്രധാന തീരുമാനം. പക്ഷേ, പരിധികൾ വിടുകയാണ്. വിവിധ രാജ്യങ്ങൾ ഏറ്റെടുത്ത കാര്യങ്ങൾ നടപ്പായാൽപോലും രണ്ട് ഡിഗ്രി കവിയും; 2.5 ഡിഗ്രിയോ 2.8 ഡിഗ്രിയോ എത്തും.
2030ഓടെ മലിനീകരണം 43 ശതമാനം കുറയേണ്ടതായിരുന്നു. പക്ഷേ, ഇന്ന് മലിനീകരണതോത് കുറയുകയല്ല ചെയ്യുന്നത്. യുദ്ധങ്ങൾ സ്ഥിതി പിന്നെയും വഷളാക്കുന്നു. 2050ഓടെ മൂന്ന് ഡിഗ്രി താപവർധനയിലേക്കാണ് പോക്ക്. ഭൂമിയിലെ ഭൂരിപക്ഷത്തിനും അതിജീവനം അസാധ്യമാക്കും അത്.
പക്ഷേ, ഈ ആസന്ന വിപത്ത് നാമറിയുന്നില്ല. മാധ്യമങ്ങൾ ഗൗരവത്തിൽ നമ്മോട് പറയുന്നില്ല. ഡബ്ല്യു.ഇ.എഫിന്റെ ഉച്ചകോടി നടക്കുമ്പോൾ നാം ട്രംപിന്റെ ‘‘ഗ്രീൻലൻഡ് അധിനിവേശ’’ ഭീഷണിയെപ്പറ്റി ചർച്ചചെയ്യുകയായിരുന്നല്ലോ. ട്രംപുമാർ നേർക്കുനേരെ നാശം വിതക്കുന്നു; ഒപ്പം, ലോകശ്രദ്ധ പ്രധാന കാര്യങ്ങളിൽനിന്ന് മാറ്റുകയും ചെയ്യുന്നു.
മാധ്യമങ്ങളിൽ കാലാവസ്ഥാ പ്രതിസന്ധിയല്ല, തൽക്കാലത്തെ ചൂടും ജലക്ഷാമവുമൊക്കെയാണ് വരുന്നത്. രോഗമല്ല, രോഗലക്ഷണങ്ങൾ മാത്രം. കേരളത്തിൽ താപനില 37 ഡിഗ്രി കടന്നു, എൽനിനോയും ഉഷ്ണതരംഗവും പ്രശ്നം സൃഷ്ടിക്കുന്നു, മത്സ്യബന്ധനത്തിനും മീൻപിടിത്തക്കാർക്കും ഭീഷണി, കൃഷിനാശം തുടങ്ങിയ വാർത്തകളിലും അവ സൂചിപ്പിക്കുന്ന മഹാവിപത്തിന്റെ വിവരങ്ങളില്ല.
ജനുവരിയിലെ ഡബ്ല്യു.ഇ.എഫ് റിപ്പോർട്ടിന് പിന്നാലെ മാർച്ചിൽ ഇറങ്ങിയ ‘‘യു.എൻ കാലാവസ്ഥാ റിപ്പോർട്ട് 2025’’ ലോകമെങ്ങും ചൂട് പ്രതിവർഷം വർധിച്ചുകൊണ്ടിരിക്കുന്നതായി കാണിച്ചു. കാരണങ്ങളും പ്രത്യാഘാതങ്ങളും പ്രതിരോധ രീതികളുമെല്ലാം റിപ്പോർട്ടിലുണ്ട്.
പക്ഷേ, പ്രതിസന്ധി രൂക്ഷമാകുന്നതിനനുസരിച്ച് മാധ്യമങ്ങളുടെ കവറേജ് കൂടുകയല്ല, കുറയുകയാണ് എന്ന് പഠനങ്ങൾ കാണിക്കുന്നു. യു.എസ് ടി.വി വാർത്തകളിൽ 2024നെ അപേക്ഷിച്ച് 2025ൽ 35 ശതമാനം കുറവാണ് കാലാവസ്ഥാ വിഷയത്തിലുണ്ടായതെന്ന് ‘മീഡിയ മാറ്റേഴ്സ്’ പറയുന്നു. പ്രതിസന്ധി സത്യമാണ്. പക്ഷേ അത് പ്രതിരോധിക്കുന്നതിൽ മാധ്യമങ്ങളടക്കം ചുമതല നിർവഹിക്കുന്നില്ല.
വാർത്തയിലെ മായം
‘‘സമാധാനം നടുക്കടലിൽ’’ (മാധ്യമം, ഏപ്രിൽ 21) എന്ന തലക്കെട്ടിൽനിന്ന് എന്ത് മനസ്സിലാക്കാം? ഹുർമൂസ് കടലിടുക്കിലെ പ്രതിസന്ധിക്ക് സമാധാനമുണ്ടായി എന്ന് വായിച്ചെടുക്കാനാകും. പക്ഷേ, ഉദ്ദേശിച്ചത് നടുക്കടലിലെ സമാധാനം ഇല്ലാതാകുന്നു എന്നാണ്.
തലക്കെട്ടുകൾക്ക് അലങ്കാരം കൂടുമ്പോൾ ഇത്തരം കൗതുകങ്ങളും കൂടും. കാര്യമെന്തെന്നറിയാൻ വാർത്ത വിശദമായി നോക്കണം. തീർച്ചയില്ലായ്മയുടെ നടുക്കടലിലേക്ക് വായനക്കാരനെ തള്ളുന്ന മറ്റൊന്നാണ് പുതിയതരം വാർത്താചിത്രങ്ങൾ. ഫോട്ടോക്കു പകരം വരയും കാരിക്കേച്ചറുമൊക്കെ ചേർത്താൽ വായനക്കാരന് തിരിച്ചറിയാനാകും. എന്നാൽ എ.ഐ ചിത്രങ്ങൾ വാർത്താചിത്രത്തിനു പകരം വെച്ചാൽ തിരിച്ചറിയാതെ പോകാം. പത്രങ്ങളിൽ ഇടക്കെങ്കിലും ‘‘എ.ഐ’’ എന്ന മുദ്രവെക്കാതെ നിർമിതബുദ്ധി ചിത്രങ്ങൾ വരുന്നുണ്ട്.
കഴിഞ്ഞദിവസങ്ങളിൽ വൻ താര യൂനിവേഴ്സിറ്റിയുടേതായി പത്രങ്ങളിൽ അരപ്പേജ് പരസ്യം വന്നു. വാർത്തപോലെ തോന്നിക്കുന്ന അത്, മിക്ക പത്രങ്ങളും അത്തരം സൂചനയോ വാർത്തയിൽനിന്ന് വേർതിരിവോ ഇല്ലാതെയാണ് പ്രസിദ്ധപ്പെടുത്തിയത്. വസ്തുതയും നിർമിതിയും തമ്മിലുള്ള വേർതിരിവാണ് ഇല്ലാതാകുന്നത്. ഇത് വാർത്തയുടെ വിശ്വാസ്യതക്ക് ക്ഷമമേൽപിക്കും.
സർക്കാർ വാണി
‘‘നിങ്ങൾ കേൾക്കുന്നത് പ്രാദേശിക വാർത്തകൾ...’’
‘‘ദക്ഷിണ കൊറിയൻ പ്രസിഡന്റുമായി പ്രധാനമന്ത്രി മോദി വ്യാപാര ചർച്ച നടത്തും. ഡൽഹിയിൽ വെച്ച് നടക്കുന്ന ചർച്ചയിൽ സുപ്രധാന കരാറുകൾ ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്നു...’’
ഈ ‘‘പ്രാദേശിക’’ വാർത്ത ഏപ്രിൽ 20ന് കോഴിക്കോട് ആകാശവാണിയിൽ. വാർത്തയല്ല, അറിയിപ്പാണ്. പ്രാദേശികമല്ല, അന്തർദേശീയമാണ്.
അടുത്ത ‘‘പ്രാദേശിക’’ വാർത്ത: ‘‘പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ പ്രക്ഷേപണ പരിപാടിയായ മൻകീബാത്തിൽ ഉൾപ്പെടുത്താനുള്ള ആശയങ്ങൾ പൊതുജനങ്ങൾക്ക് ഈ മാസം 24വരെ പങ്കുവെക്കാം...’’
തുടർന്നുള്ള ‘‘പ്രാദേശിക’’ വാർത്ത: യു.എസ്-ഇറാൻ സമാധാന ചർച്ചൾക്കായി പ്രസിഡന്റ് ട്രംപിന്റെ പ്രതിനിധി ഇസ്ലാമാബാദിലെത്തി...’’
ഇത്രയും കഴിഞ്ഞ ശേഷമാണ് കേരളത്തെപ്പറ്റി (ചൂട്, ഫുട്ബാൾ...), ഒന്നു രണ്ട് തലക്കെട്ടുകൾ വരുന്നത്.
ദക്ഷിണ കൊറിയയും യു.എസും ഇറാനും മൻകീബാത്തുമൊന്നും വർത്തയായിക്കൂടാ എന്നല്ല. പക്ഷേ, പ്രാദേശിക വാർത്തകളിൽ അവ ഉൾപ്പെടുത്തുന്നത് ഒരുതരം പറ്റിക്കലാണ്.
‘‘പ്രാദേശിക’’ത്തിന്റെ അതിര് ഏത്രവരെയെത്തും? വാസ്തവത്തിൽ ഇത് റേഡിയോ സ്റ്റേഷന് പിണയുന്ന അബദ്ധമല്ല എന്നാണ് മനസ്സിലാക്കേണ്ടത്.
അവർക്ക് വിവിധ തലക്കെട്ടിലുള്ള വാർത്തബുള്ളറ്റിനുകളുണ്ട് –വാർത്തകൾ, പ്രധാന വാർത്തകൾ, ദേശീയ വാർത്തകൾ, പ്രത്യേക വാർത്താ ബുള്ളറ്റിൻ, പ്രാദേശിക വാർത്തകൾ എന്നൊക്കെ. പക്ഷേ, എല്ലാ വാർത്തകളിലും നിർബന്ധമായും ചില പേരുകൾ വേണമെന്ന് അലിഖിത നിയമമുള്ളതുപോലെയാണ് ഏത് ബുള്ളറ്റിന്റെയും ഉള്ളടക്കം. മോദി എന്ന പേര് ഉൾപ്പെടാത്ത ലോക്കൽ വാർത്തകൾ പോലും വിരളം. അതിനെന്ത്, പ്രധാനമന്ത്രി വാർത്തയിൽ വരുന്നത് സ്വാഭാവികമല്ലേ എന്ന ചോദ്യം ന്യായമാണ്. വാർത്താ പ്രാധാന്യമനുസരിച്ച്, പുറം പ്രേരണയില്ലാതെ പേര് വരുന്നതിൽ അസ്വാഭാവികത ഇല്ലതന്നെ. എന്നാൽ ‘‘പ്രാദേശിക വാർത്തകൾ’’ പോലും ഏറെയും അത്തരം വാർത്തകൾകൊണ്ട് നിറയുമ്പോൾ അതിൽ അസ്വാഭാവികതയുണ്ട്.
കാരണം, ഔദ്യോഗിക വാർത്താ സംവിധാനങ്ങളെ ഭരണകൂടം പുറമേനിന്ന് ജനാധിപത്യവിരുദ്ധമായി നിയന്ത്രിക്കുന്നു എന്ന അർഥം അതിനുണ്ട്. അത് എത്രത്തോളം രാജ്യതാൽപര്യത്തെ ഹനിക്കാം എന്ന സൂചനകൂടിയാണ് കഴിഞ്ഞ ലക്കത്തിൽ പ്രതിപാദിച്ച ഹംഗറിയിലെ അനുഭവം. ഒന്നര പതിറ്റാണ്ട് കാലം പീറ്റർ ഒർബാൻ എന്ന സ്വേച്ഛാധിപതി ഹംഗറിയിൽ ജനാധിപത്യത്തെ അടിച്ചമർത്തിയത് വാർത്തകളെ മുഴുവൻ അധീനപ്പെടുത്തിക്കൊണ്ടാണല്ലോ.
വനിത സംവരണ ബില്ലെന്ന ലേബലിൽ കൊണ്ടുവന്ന മണ്ഡല പുനർനിർണയ നിയമം ലോക്സഭ തള്ളിയപ്പോൾ മോദി അഭയം തേടിയത് ‘‘രാഷ്ട്രത്തോടുള്ള പ്രത്യേക പ്രഭാഷണ’’ത്തിലായിരുന്നു. പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും വോട്ടെടുപ്പിനു രണ്ടോ മൂന്നോ ദിവസം മാത്രം ബാക്കിയുള്ളപ്പോൾ, വനിതാ ബിൽ പ്രതിപക്ഷം പരാജയപ്പെടുത്തി എന്ന മട്ടിൽ ഏകപക്ഷീയമായ തെരഞ്ഞെടുപ്പു പ്രചാരണമാണ് ആ പ്രക്ഷേപണത്തിലൂടെ മോദി നിർവഹിച്ചത്.
തെരഞ്ഞെടുപ്പു പ്രചാരണത്തിന് ദൂരദർശനും ആകാശവാണിയും എല്ലാ അംഗീകൃത പാർട്ടികൾക്കും അവസരം നൽകാറുണ്ട്. എല്ലാ പാർട്ടികൾക്കും തുല്യഅവസരം. പക്ഷേ, മോദി അന്ന് ചെയ്തത് ഈ തെരഞ്ഞെടുപ്പ് കീഴ് വഴക്കത്തിന്റെ ലംഘനമാണ്. പ്രധാനമന്ത്രിക്ക് ലഭ്യമായ അതേ അവസരം അതേ അളവിൽ പ്രതിപക്ഷ നേതാവിനുകൂടി ലഭ്യമായിരുന്നെങ്കിൽ ജനാധിപത്യ മര്യാദ പാലിക്കപ്പെട്ടേനെ.
