കൂടൽമാണിക്യത്തിലെ കഴകവും കാരായ്മയും

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ഈഴവ സമുദായാംഗമായ ബി.എ. ബാലുവിനെ ക്ഷേത്രത്തിൽ മാലകെട്ട് കഴകം ജോലിക്ക് നിയമിച്ചതിനെ തുടർന്ന് തന്ത്രിമാർ പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുകയാണ്. എന്താണ് തന്ത്രിമാരുടെ നിലപാട്? ജാതിയുടെ ചലനനിയമം എന്താണ്? എന്താണ് തന്ത്രിമാരുടെ പാരമ്പര്യം? –വിഷയത്തെ സമഗ്രമായി വിശകലനംചെയ്യുകയാണ് അധ്യാപകനും എഴുത്തുകാരനുമായ ലേഖകൻ. ബ്രാഹ്മണ്യത്തിന്റെ അധീശസ്വപ്നങ്ങൾ വീണ്ടും മുളപൊട്ടുന്നതിന്റെ അപായ സൂചനയാണ് കൂടൽമാണിക്യം ക്ഷേത്രത്തിൽ ഇപ്പോൾ...
Your Subscription Supports Independent Journalism
View Plansഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ഈഴവ സമുദായാംഗമായ ബി.എ. ബാലുവിനെ ക്ഷേത്രത്തിൽ മാലകെട്ട് കഴകം ജോലിക്ക് നിയമിച്ചതിനെ തുടർന്ന് തന്ത്രിമാർ പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുകയാണ്. എന്താണ് തന്ത്രിമാരുടെ നിലപാട്? ജാതിയുടെ ചലനനിയമം എന്താണ്? എന്താണ് തന്ത്രിമാരുടെ പാരമ്പര്യം? –വിഷയത്തെ സമഗ്രമായി വിശകലനംചെയ്യുകയാണ് അധ്യാപകനും എഴുത്തുകാരനുമായ ലേഖകൻ.
ബ്രാഹ്മണ്യത്തിന്റെ അധീശസ്വപ്നങ്ങൾ വീണ്ടും മുളപൊട്ടുന്നതിന്റെ അപായ സൂചനയാണ് കൂടൽമാണിക്യം ക്ഷേത്രത്തിൽ ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ‘തന്ത്രിസമരം’. തിരുവനന്തപുരം ആര്യനാട് സ്വദേശിയും ഈഴവ സമുദായാംഗവുമായ ബി.എ. ബാലുവിനെ ക്ഷേത്രത്തിൽ മാലകെട്ട് കഴകം ജോലിക്ക് നിയമിച്ചതിനെ തുടർന്ന് ക്ഷേത്ര ചടങ്ങുകൾ ബഹിഷ്കരിച്ച് സമരം ചെയ്യുമെന്ന് പ്രഖ്യാപിച്ച് കൂടൽമാണിക്യം തന്ത്രിമാർ രംഗത്തെത്തിയിരിക്കുകയാണ്. മാർച്ച് ആറിന് കൂടൽമാണിക്യം ക്ഷേത്രത്തിലെ ആറു തന്ത്രിമാരിൽ അഞ്ചുപേർ ഒപ്പിട്ട ഒരു കത്ത് ദേവസ്വം ബോർഡിന് ലഭിച്ചതോടെയാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾ ആരംഭിച്ചത്. ‘‘കൂടൽമാണിക്യം ക്ഷേത്രത്തിലെ മതപരവും ആത്മീയവുമായ കാര്യങ്ങളുടെയും അവ നിർവഹിക്കുന്ന ജോലിക്കാരുടെ നിയമനത്തിലും ഉത്തരവാദിത്തപ്പെട്ട ക്ഷേത്രം തന്ത്രിമാരുടെ അറിവോ സമ്മതമോ കൂടാതെ തികച്ചും ആചാരാനുഷ്ഠാനപരമായ കഴകം പ്രവൃത്തിക്ക് ഒരാളെ നിയമിച്ച നടപടിയിൽ ക്ഷേത്രം തന്ത്രിമാരായ ഞങ്ങൾക്കുള്ള വിയോജിപ്പ് രേഖപ്പെടുത്തുന്നു’’ –തന്ത്രിമാർ കത്തിൽ പറയുന്നു.
എത്രയും പെെട്ടന്നുതന്നെ കഴകം പ്രവൃത്തിക്ക് കാരായ്മക്കാരായ പാരമ്പര്യ കുടുംബത്തിൽനിന്ന് യോഗ്യതയുള്ള ഒരാളെത്തന്നെ നിയമിക്കേണ്ടതാണ് എന്നും അല്ലാത്തപക്ഷം ‘‘പ്രതിഷ്ഠാദിവസം ഉൾപ്പെടെയുള്ള താന്ത്രിക ചടങ്ങുകൾ നിർവഹിക്കുന്നത് നിരർഥകം ആകയാൽ അത് നടത്തുക അസാധ്യമാണ് ’’ എന്നും കത്തിൽ പ്രഖ്യാപിക്കുന്നുണ്ട്. പ്രതിഷ്ഠാ ദിവസവും ഉത്സവവും അടുത്തിരിക്കുന്ന സാഹചര്യത്തിൽ ദേവസ്വം ഭരണസമിതിയെ സമ്മർദത്തിലാക്കാമെന്ന് തന്ത്രിമാർ കണക്കുകൂട്ടുകയും അവർ പ്രതീക്ഷിച്ചതുപോലെതന്നെ ദേവസ്വം ഭരണസമിതി ഒത്തുതീർപ്പിനു തയാറായി. ബാലുവിനെ കഴകം ജോലിയിൽനിന്ന് താൽക്കാലികമായി മാറ്റി ഓഫിസ് ജോലിയിൽ നിയമിച്ചു.. ഈ ഒത്തുതീർപ്പിലും സംതൃപ്തരാകാതെ ബാലുവിനെ സ്ഥിരമായി കഴകം ജോലിയിൽനിന്ന് പുറത്താക്കണം എന്ന പിടിവാശിയിൽതന്നെയാണ് ഇപ്പോഴും തന്ത്രിമാരുള്ളത്.
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നടത്തിയ പരീക്ഷയിൽ ഒന്നാം സ്ഥാനം നേടി ജോലിയിൽ പ്രവേശിച്ചയാളാണ് ബാലു. 2023 ഒക്ടോബർ 11നാണ് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയിലേക്കുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. ഏഴാം ക്ലാസ് വിദ്യാഭ്യാസവും തിരുവിതാംകൂർ/ കൊച്ചി/ ഗുരുവായൂർ എന്നീ ദേവസ്വങ്ങൾക്ക് കീഴിലുള്ള ഏതെങ്കിലും ക്ഷേത്രത്തിലോ ഹിന്ദുമത ചാരിറ്റബിൾ എൻഡോവ്മെന്റ് (ഭരണ) വകുപ്പിനു കീഴിലുള്ള ക്ഷേത്രങ്ങളിലോ കഴകമായിട്ടുള്ള പ്രവൃത്തി പരിചയവും ആണ് യോഗ്യതയായി നിശ്ചയിച്ചിരുന്നത്. ജോലി ലഭിക്കുന്നയാൾ ‘‘പത്തു മാസം കഴകവും രണ്ടു മാസം ദേവസ്വം ബോർഡ് നിർദേശിക്കുന്ന ഇതര ജോലിയും’’ ചെയ്യണം എന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരുന്നു. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷാ നടപടി പൂർത്തീകരിച്ചശേഷം വിജയിച്ച ഉദ്യോഗാർഥിക്ക് 22.01.2025ന് അഡ്വൈസ് മെമ്മോ നൽകി. ഒരു വർഷത്തിലധികം നീണ്ട നിയമനപ്രക്രിയയിലൂടെയാണ് ഇതെല്ലാം നടന്നത്.
പരിഷ്കരിച്ച കൂടൽമാണിക്യം ദേവസ്വം നിയമമനുസരിച്ച് ദേവസ്വം ബോർഡിൽ തന്ത്രിയും അംഗമാണ്. ക്ഷേത്രം വെബ്സൈറ്റ് പ്രകാരം ഗോവിന്ദൻ നമ്പൂതിരിപ്പാട് ഇപ്പോൾ തന്ത്രി പ്രതിനിധിയായി ബോർഡിലുണ്ട്. കഴകം തസ്തിക വിജ്ഞാപനം ചെയ്യപ്പെട്ടശേഷം നിയമനം നടക്കുന്നതുവരെ അദ്ദേഹമോ മറ്റു തന്ത്രിമാരോ ഈ നിയമനപ്രക്രിയയിൽ എതിർപ്പറിയിച്ചതായി വിവരമില്ല. കൂടൽമാണിക്യം ദേവസ്വം ബോർഡിന്റെ ആവശ്യപ്രകാരം ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് പത്രങ്ങളിലും വെബ്സൈറ്റിലും പരസ്യം നൽകി അപേക്ഷ ക്ഷണിച്ചു നടത്തിയ ഒരു നിയമനം ദേവസ്വം ബോർഡിൽ അംഗമായ തന്ത്രിയോ തന്ത്രികുടുംബാംഗങ്ങളോ ഈ ഘട്ടത്തിലൊന്നും അറിഞ്ഞിരുന്നില്ല എന്ന വാദം യുക്തിക്കു നിരക്കുന്നതല്ല. തന്ത്രിമാരുടെ കത്തിൽ പറയുന്ന ‘‘ഉത്തരവാദിത്തപ്പെട്ട തന്ത്രിമാരുടെ അറിവോ സമ്മതമോ കൂടാതെ കഴകം പ്രവൃത്തിക്ക് ആളെ നിയമിച്ചു’’ എന്ന വാദം തികച്ചും അടിസ്ഥാനരഹിതമാണെന്നു വ്യക്തം. തന്ത്രിമാരുടെ അധികാരം ആചാരാനുഷ്ഠാന കാര്യങ്ങളിൽ മാത്രമാണ്.
ക്ഷേത്രത്തിന്റെ ഭരണാധികാരി തന്ത്രിയല്ല ദേവസ്വം ബോർഡാണ്. ആ ദേവസ്വം ബോർഡിനുപോലും ഇന്ന വ്യക്തിക്ക് നിയമനം നൽകണമെന്നോ നൽകരുതെന്നോ തീരുമാനിക്കാനുള്ള അധികാരമില്ല. ദേവസ്വങ്ങളിലെ പാരമ്പര്യ തസ്തികകളും എയ്ഡഡ് സ്കൂൾ-കോളജ് നിയമനങ്ങളും ഒഴികെയുള്ള എല്ലാ സ്ഥിരം നിയമനങ്ങളും ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴിയാണ് നടന്നുവരുന്നത്. ഗവൺമെന്റിലെ ഇതര വകുപ്പുകളിൽ ഒഴിവുവന്നാൽ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നതുപോലെ ഒരു തസ്തിക ഒഴിവു വന്നാൽ അക്കാര്യം റിക്രൂട്ട്മെന്റ് ബോർഡിന് റിപ്പോർട്ട് ചെയ്യുക എന്നതു മാത്രമാണ് ദേവസ്വം ബോർഡിന്റെ ജോലി.
റിക്രൂട്ട്മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ച് പരീക്ഷയും അഭിമുഖവും നടത്തി റാങ്ക് പട്ടിക തയാറാക്കി നിയമന ശിപാർശ നൽകും. അഡ്വൈസ് മെമ്മോ ലഭിച്ചയാൾക്ക് നിയമനം നൽകേണ്ടത് ദേവസ്വം ബോർഡിന്റെ ഉത്തരവാദിത്തമാണ്. നടപടിക്രമങ്ങൾ ഇതായിരിക്കെ പരീക്ഷയിൽ ഒന്നാം റാങ്ക് നേടി നിയമിതനായ ബാലുവിനെ പുറത്താക്കി ‘‘കഴകം പ്രവൃത്തിക്ക് കാരായ്മക്കാരായ പാരമ്പര്യ കുടുംബത്തിൽനിന്നും ഒരാളെ നിയമിക്കണം’’ എന്നതാണ് ഇപ്പോഴും തന്ത്രിമാരുടെ ആവശ്യം. ഇതിൽ ജാതി വിവേചനത്തിന്റെ പ്രശ്നമേ ഉദിക്കുന്നില്ലെന്നും പാരമ്പര്യമായി തുടരുന്ന ഒരാചാരം സംരക്ഷിക്കാൻ വേണ്ടിയാണ് ഈ നിലപാടെന്നും വിശദീകരിക്കപ്പെടുന്നുണ്ട്. ഇതിൽ എത്രമാത്രം വസ്തുതയുണ്ടെന്ന് പരിശോധിക്കാം.
നുണ പറഞ്ഞു പൊരുതുന്ന പൗരോഹിത്യം
കൂടൽമാണിക്യം ദേവസ്വം ബോർഡിലെ തന്ത്രി പ്രതിനിധിയായ നെടുമ്പുള്ളി തരണനെല്ലൂർ ഗോവിന്ദൻ നമ്പൂതിരിപ്പാട് പറയുന്നത് ‘‘ക്ഷേത്രത്തിൽ നിയമാനുസൃതം നിലനിൽക്കുന്ന കാരായ്മ വ്യവസ്ഥയെ ലംഘിച്ചുകൊണ്ടും അഞ്ചു വർഷമായി കഴക പ്രവൃത്തി ചെയ്തിരുന്ന ആളെ നോട്ടീസ് കാലാവധിപോലും നൽകാതെ പിരിച്ചുവിട്ടുകൊണ്ടുമുള്ള കൂടൽമാണിക്യം ക്ഷേത്രം ഭരണസമിതിയുടെ കുത്സിതനീക്കത്തെയാണ് ക്ഷേത്രം തന്ത്രിമാരും ഭക്തജനങ്ങളും എതിർത്തത്’’ എന്നാണ് ‘‘ഈഴവ വിഭാഗത്തിൽപെട്ടയാളെ കഴകത്തിനു നിയോഗിച്ചതല്ല, മറിച്ച് കാരാഴ്മ അവകാശമുള്ളവരെ നിയമവിരുദ്ധമായി നീക്കിയതാണ് ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വത്തിലെ യഥാർഥ പ്രശ്നം’’ എന്ന് യോഗക്ഷേമ സഭ അഭിപ്രായപ്പെടുന്നു. അഖില കേരളതന്ത്രി സമാജം ജനറൽ സെക്രട്ടറി പുടയൂർ ജയനാരായണൻ നമ്പൂതിരിപ്പാടിന്റെ ഭാഷ്യമനുസരിച്ച് ‘‘നൂറ്റാണ്ടുകളായി കാരായ്മയായി ചില കുടുംബങ്ങളിൽ നിക്ഷിപ്തമായിരുന്ന മാലക്കഴകം തസ്തികയിലേക്ക് പുതിയ ഒരാളെ നിയമിച്ചത് ചട്ടവിരുദ്ധമാണ് എന്ന നിലപാട് മാത്രമാണ് തന്ത്രിമാർ അവിടെ സ്വീകരിച്ചിട്ടുള്ളത്.
അതിനപ്പുറമുള്ള ജാത്യാരോപണങ്ങൾ നിറം പിടിപ്പിച്ച ഏച്ചുകൂട്ടലുകൾ മാത്രമാണ്’’ (കേരള കൗമുദി മാർച്ച് 22). മേൽ സൂചിപ്പിച്ച വിശദീകരണങ്ങളെല്ലാം ഒരേ അച്ചിൽ വാർക്കപ്പെട്ടതാണെന്നു കാണാം. കാരായ്മ അവകാശികളായ കുടുംബത്തിൽപെട്ടവരെ അകാരണമായി മാറ്റി പുതിയൊരാളെ നിയമിച്ചതാണ് പ്രശ്നം എന്ന് ഇവരെല്ലാം വാദിക്കുന്നു. നിലവിൽ കൂടൽമാണിക്യം ക്ഷേത്രത്തിൽ മാലകഴകത്തിനുള്ള കാരായ്മ ആർക്കാണെന്നും ആ കുടുംബങ്ങളാണോ ബാലു ചുമതലയേൽക്കുന്നതുവരെ മാലകെട്ടിലേർപ്പെട്ടിരുന്നത് എന്നും അന്വേഷിച്ചാൽ വാദം പൊളിയുന്നതു കാണാം.
കാരായ്മ അവകാശം ഏതെങ്കിലും ഒരു പ്രത്യേക ജാതിക്ക് നൽകിവരുന്ന ഒന്നല്ല, മറിച്ച് പ്രത്യേക കുടുംബങ്ങൾക്കുള്ള അവകാശമാണ് എന്നാണ് ഈ സമ്പ്രദായത്തെ അനുകൂലിക്കുന്നവർ പറയുന്നത്. നിലവിലെ ദേവസ്വം നിയമങ്ങളും ഇത് ശരിെവക്കുന്നു. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നിയമപ്രകാരവും പാരമ്പര്യ അവകാശം നിലനിൽക്കുന്ന തസ്തികകൾ ഒഴികെയുള്ള തസ്തികകളിലേക്ക് മാത്രമാണ് റിക്രൂട്ട്മെന്റ് ബോർഡ് ഉദ്യോഗാർഥികളെ കണ്ടെത്തി നിയമനപ്രക്രിയ നടത്തുന്നത്. ഏതെങ്കിലുമൊരു കാരായ്മ കുടുംബം തങ്ങളിൽ അർപ്പിതമായ ജോലി ഉപേക്ഷിക്കുന്നതായി അറിയിക്കുകയോ തൊഴിൽ ചെയ്യാത്ത സാഹചര്യം ഉണ്ടാകുകയോ ചെയ്താൽ ആ തസ്തിക പൊതു ഒഴിവായി മാറുകയും നിലവിലെ നിയമപ്രകാരം വിജ്ഞാപനം പുറപ്പെടുവിപ്പിച്ച് നിയമനം നടത്തുകയുംചെയ്യും. കൂടൽമാണിക്യം ദേവസ്വത്തിലെ കഴകം തസ്തികയിൽ പാരമ്പര്യ അവകാശം നിലനിന്നിരുന്നുവെങ്കിൽ ഇത്തരം ഒരു വിജ്ഞാപനത്തിനായി ശിപാർശ ചെയ്യാൻ ദേവസ്വം ബോർഡിനോ വിജ്ഞാപനം പുറപ്പെടുവിപ്പിക്കാൻ റിക്രൂട്ട്മെന്റ് ബോർഡിനോ സാധിക്കില്ലായിരുന്നു എന്നർഥം.
മുൻകാലങ്ങളിൽ ചില കുടുംബങ്ങൾക്ക് മാലകെട്ടിന് പാരമ്പര്യ അവകാശം ഈ ക്ഷേത്രത്തിൽ ഉണ്ടായിരുന്നെങ്കിലും പതിറ്റാണ്ടുകൾക്കു മുമ്പു തന്നെ രണ്ടു കുടുംബങ്ങൾ കഴകം ജോലിക്കു വരുന്നത് സ്വമേധയാ നിർത്തിയിരുന്നു. കൃഷ്ണപ്പിഷാരം, അറയ്ക്കൽ പിഷാരം എന്നീ രണ്ടു കുടുംബങ്ങൾക്ക് വർഷത്തിൽ ആകെ പത്തു മാസവും തെക്കേ വാര്യം എന്ന കുടുംബത്തിന് മകരം, ഇടവം എന്നീ മാസങ്ങളിലും ആണ് മാല കെട്ടുന്നതിനുള്ള കാരായ്മ അവകാശം നിലനിന്നിരുന്നത്. കാരായ്മക്കാരുടെ അഭാവത്തിൽ 1984ൽ മാല കഴകത്തിന് കാരായ്മ കുടുംബാംഗമല്ലാത്ത ഒരാളെ ദേവസ്വം നിയമിച്ചു. 2020 വരെ നമ്പീശൻ സമുദായാംഗമായ വി.പി. രാമചന്ദ്രനാണ് മാല കെട്ടിയിരുന്നത്. ഇദ്ദേഹം 2020ൽ വിരമിച്ചതിനെ തുടർന്ന് താൽക്കാലികമായി നിയമിതനായ വ്യക്തിയും കാരായ്മ കുടുംബാംഗമായിരുന്നില്ല. ബാലു നിയമിക്കപ്പെടുന്നതു വരെ താൽക്കാലിക വേതനാടിസ്ഥാനത്തിൽ ജോലിചെയ്തിരുന്നത് വടക്കേ വാര്യം കുടുംബാംഗമായ കെ.വി. രഞ്ജിത്ത് ആണ്.
അതായത്, കൂടൽമാണിക്യത്തിൽ കഴിഞ്ഞ 40 വർഷത്തിലധികമായി കാരായ്മ കുടുംബക്കാരല്ലാത്ത സവർണ സമുദായത്തിൽപെട്ട വ്യക്തികളാണ് മാല കഴകം ചെയ്യുന്നത്. അപ്പോഴൊന്നും ഇതൊരു ആചാരലംഘനമാണെന്നോ പൂജകൾ നിർത്തിവെച്ച് പ്രതിഷേധിക്കേണ്ട ഗുരുതര പ്രശ്നമാണെന്നോ ക്ഷേത്രം തന്ത്രിമാർക്ക് തോന്നിയിട്ടില്ല. ഒരു അവർണ സമുദായാംഗം നിയമിതനായപ്പോൾ മാത്രമാണ് ആചാരലംഘനമാരോപിച്ച് തന്ത്രിമാർ സമരത്തിനിറങ്ങിയത്. തന്ത്രിമാരുടെ പ്രശ്നം കാരായ്മ ലംഘിക്കപ്പെട്ടതല്ല ‘ജാതിശുദ്ധി’ നഷ്ടപ്പെട്ടതാണ് എന്ന കാര്യം ഇവിടെ സുവ്യക്തമാണ്. ‘‘എത്രയും പെെട്ടന്നുതന്നെ കഴകം പ്രവൃത്തിക്ക് കാരായ്മക്കാരായ പാരമ്പര്യ കുടുംബത്തിൽനിന്ന് തന്നെ ആളെ നിയമിക്കണം’’ എന്നാവശ്യപ്പെട്ട് സമര നോട്ടീസ് നൽകിയ തന്ത്രിമാർക്ക് കഴിഞ്ഞ നാലു പതിറ്റാണ്ടായി അവിടെ മാലകഴകം ചെയ്തുവരുന്നത് പാരമ്പര്യ കുടുംബക്കാരായിരുന്നില്ല എന്ന സത്യം മറച്ചുെവച്ച് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്.
പാരമ്പര്യ കഴകക്കാരനെ നോട്ടീസ് പോലും നൽകാതെ പിരിച്ചുവിട്ടാണ് ബാലുവിനെ നിയമിച്ചത് എന്നാണ് ഉയർന്നു കേൾക്കുന്ന മറ്റൊരു വാദം. മാലകഴകത്തിന്റെ കാരായ്മ അവകാശം മൂന്ന് കുടുംബങ്ങൾക്കായിരുന്നു എന്ന് മുമ്പ് സൂചിപ്പിച്ചിരുന്നു. ഇതിൽ കേവലം രണ്ടു മാസത്തെ കാരായ്മ മാത്രമുള്ള തെക്കേവാര്യം കുടുംബാംഗങ്ങളായ കാവുക്കുട്ടി വാരസ്യാർ, മാധവ വാരിയർ, ലക്ഷ്മിക്കുട്ടി വാരസ്യാർ എന്നിവർ വാർധക്യസഹജമായ കാരണങ്ങളാൽ തങ്ങളെ കഴകത്തിൽനിന്നും ഒഴിവാക്കിത്തരണമെന്ന് അപേക്ഷ സമർപ്പിച്ചിരുന്നു. അതിനുശേഷം തെക്കേ വാര്യം കുടുംബാംഗമെന്ന നിലയിൽ ലക്ഷ്മിക്കുട്ടി വാരസ്യാരുടെ മകൻ ടി.വി. ഹരികൃഷ്ണൻ തങ്ങൾക്കുമുമ്പ് ഉത്തരവാദിത്തമുണ്ടായിരുന്ന മാസങ്ങളിലെ കാരായ്മാ ജോലി ചെയ്യാൻ തയാറാണെന്നു സൂചിപ്പിച്ച് ദേവസ്വത്തിന് അപേക്ഷ സമർപ്പിക്കുകയും 2005ൽ അപേക്ഷ ദേവസ്വം അംഗീകരിക്കുകയുമുണ്ടായി.
തെക്കേവാര്യം കുടുംബത്തിന് തിരിച്ചുനൽകിയ രണ്ടുമാസം ഒഴിവാക്കി ബാക്കി ‘‘പത്തു മാസം കഴകവും രണ്ടു മാസം ദേവസ്വം ബോർഡ് നിർദേശിക്കുന്ന ഇതര ജോലിയും’’ എന്ന് കൃത്യമായി വിശദീകരിച്ചാണ് റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം പുറപ്പെടുവിപ്പിച്ചിട്ടുള്ളത് എന്നതുകൊണ്ടുതന്നെ കാരായ്മ അവകാശികളെ പിരിച്ചുവിട്ട് ബാലുവിനെ നിയമിച്ചു എന്ന വാദം തീർത്തും തെറ്റാണെന്നു തെളിയുന്നു. ബാലു നിയമിതനായപ്പോൾ ആ തസ്തികയിൽ താൽക്കാലികമായി ജോലി ചെയ്തിരുന്ന കാരായ്മ അവകാശിയല്ലാത്ത കെ.വി. രഞ്ജിത്തിനെ വിടുതൽചെയ്തു. ഈ സ്വാഭാവിക നടപടിക്രമത്തെയാണ് കാരായ്മ അവകാശിയെ നോട്ടീസ് പോലും നൽകാതെ പിരിച്ചുവിട്ടു എന്ന തരത്തിൽ ഹിന്ദുത്വപക്ഷക്കാർ പ്രചരിപ്പിക്കുന്നത്.

രണ്ടു മാസത്തെ കാരായ്മ തിരിച്ചു കിട്ടിയ തെക്കേ വാര്യം കുടുംബാംഗത്തെ ദേവസ്വം പിരിച്ചുവിട്ടിട്ടില്ല, വിടുതൽചെയ്ത കെ.വി. രഞ്ജിത്തിന് കാരായ്മ അവകാശവുമില്ല. ഇതാണ് വസ്തുത. സ്ഥിരം തസ്തികയിൽ ജോലി ലഭിക്കുന്നവർ നിയമന ഉത്തരവുമായി വരുമ്പോൾ താൽക്കാലികമായി ആ തസ്തികയിൽ പ്രവർത്തിക്കുന്നവരെ വിടുതൽ ചെയ്യുന്നത് സ്വാഭാവിക നടപടി മാത്രമാണെന്നും അതിന് മുൻകൂർ നോട്ടീസ് നൽകുന്ന പതിവില്ല എന്ന കാര്യവും തന്ത്രിക്ക് അറിയാത്തതാണ് എന്ന് കരുതാൻ ന്യായമില്ല. മാത്രമല്ല, 2023ൽ ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുകയും റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുയുംചെയ്ത വ്യക്തിയാണ് വിടുതൽ ലഭിച്ച രഞ്ജിത്ത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിനുപോലും ഈ വാദം ഉയർത്താൻ ധാർമികമായോ നിയമപരമായോ സാധിക്കില്ല. കഴകം തസ്തികയിലേക്ക് നടന്ന പരീക്ഷയിൽ അദ്ദേഹവും പങ്കെടുത്തിരുന്നു എന്ന കാര്യവും തന്ത്രി മിണ്ടുന്നേയില്ല.
ബാലുവിന്റെ നിയമനത്തിനുശേഷം തെക്കേ വാര്യം കുടുംബാംഗമായ ഹരികൃഷ്ണൻ കോടതിയെ സമീപിച്ചിട്ടുണ്ട്. കാരായ്മ കുടുംബാവകാശമാണ് എന്നും ആ കുടുംബത്തിൽപെട്ടവരല്ലാത്തവർ ചെയ്താൽ ആചാരലംഘനമാകും എന്നും ഇപ്പോൾ വാദിക്കുന്ന തന്ത്രിമാരെയും കേസിൽ അദ്ദേഹം എതൃകക്ഷികളാക്കിയിട്ടുണ്ട്. തന്റെ കുടുംബത്തിന് അവകാശപ്പെടാത്ത മാസങ്ങളിലെ കാരായ്മ താൻ ചെയ്യുന്നപക്ഷം അതും മറ്റൊരാചാരലംഘനമാകില്ലേ എന്ന് ഹരജിക്കാരനും അനുകൂലികളും ചിന്തിക്കേണ്ടതുണ്ട്. ഇവിടെ തന്ത്രിമാരുടെ അഭിപ്രായം എന്താവും എന്നു ചിന്തിക്കുന്നതും രസകരമാണ്. ഒരിക്കൽ ഉപേക്ഷിച്ച കാരായ്മ തിരിച്ചുനൽകാൻ ദേവസ്വത്തിന് അധികാരമുണ്ടോ എന്നത് തർക്കവിഷയമായേക്കാം.
തന്ത്രിമാരുടെ പാരമ്പര്യം
ദൈവാധികാരത്തിന്റെ മറവിൽ വലിയൊരു ഭൂപ്രദേശം മുഴുൻ തങ്ങളുടെ അധീനതയിലാക്കി ഫ്യൂഡൽ വാഴ്ച നടത്തിയ ചരിത്രം ഇരിങ്ങാലക്കുടയിലെ പൗരോഹിത്യത്തിനുണ്ട്. കൂടൽമാണിക്യം എന്നത് ഒരു ക്ഷേത്രസങ്കേതമായിരുന്നു. ‘‘സങ്കേതമെന്നാല് ഒരു രാജാവിനും രാജാധികാരം നടത്തുവാന് അധികാരമില്ലാത്ത ക്ലിപ്തപ്പെട്ട അതിര്ത്തികളുള്ള പ്രദേശമാകുന്നു. സങ്കേത അതിരുകളില് സങ്കേത അധികാരികളുടെ അനുവാദം കൂടാതെ രാജാക്കന്മാര്ക്കു കൂടി പ്രവേശിച്ചുകൂടാ’’ എന്ന് പത്മനാഭ മേനോൻ പറയുന്നുണ്ട്. വെള്ളാങ്ങല്ലൂരുനിന്നു വടക്കോട്ടും കുറുമാലിപ്പുഴയ്ക്കൽനിന്നു തെക്കോട്ടും കാക്കാത്തുരുത്തിപ്പുഴയ്ക്കൽനിന്നു കിഴക്കോട്ടും ചാലക്കുടിപ്പുഴയിൽനിന്നു പടിഞ്ഞാട്ടും ഉള്ള പ്രദേശമായിരുന്നു ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രസങ്കേതം.
സങ്കേതങ്ങൾ രാജാക്കൻമാരുടെ മേൽേക്കായ്മ സ്വീകരിക്കുക പതിവുണ്ട്. കൂടൽമാണിക്യം പുരോഹിതർ മേൽക്കോയ്മയായി അംഗീകരിച്ചത് കായംകുളം രാജാവിനെയായിരുന്നു. ഇതിനു ന്യായീകരണമായി രാജാവിന്റെ രത്നവുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യവും പ്രചാരത്തിലുണ്ട്. സാങ്കേതികമായി കായംകുളം രാജാവ് നിയമിക്കുന്ന തച്ചുടയകൈമൾ എന്ന സ്ഥാനക്കാരനാണ് കൂടൽമാണിക്യം ക്ഷേത്രസങ്കേതത്തിന്റെ ഭരണാധികാരി. തച്ചുടയകൈമൾ സ്ഥാനത്തെത്തുക ബ്രാഹ്മണനായിരുന്നില്ല മറിച്ച് നായർ സമുദായത്തിൽപെട്ട വ്യക്തിയായിരിക്കും. അദ്ദേഹം ബ്രഹ്മചര്യം അനുഷ്ഠിക്കേണ്ടതുമുണ്ട്. കൊല്ലവർഷം 517ലാണ് ആദ്യത്തെ തച്ചുടയകൈമൾ അവരോധം നടക്കുന്നത്. കായംകുളം തിരുവിതാംകൂറിന്റെ അധീനതയിലായതോടെ കൂടൽമാണിക്യത്തിന്റെ മേൽക്കോയ്മ തിരുവിതാംകൂർ രാജാവിന് ലഭിച്ചു.
അദ്ദേഹത്തിന്റെ കാലശേഷം 84 വർഷങ്ങൾ കഴിഞ്ഞാണ് കൊല്ലവർഷം 644ൽ രണ്ടാം തച്ചുടയകൈമൾ അധികാരമേൽക്കുന്നത്. 40 വർഷങ്ങൾക്കു ശേഷം അദ്ദേഹം ഭ്രഷ്ടനായി. പിന്നീട് 209 വർഷം കൈമൾ സ്ഥാനം ഒഴിഞ്ഞു കിടന്നു. കൊല്ലവർഷം 903 മുതൽ 954 വരെയായിരുന്നു മൂന്നാമത്തെ കൈമളുടെ ഭരണകാലം. 983 മുതൽ 1026 വരെ നാലാമത്തെ കൈമൾ ഭരണം നടത്തി. ഇക്കാലമായപ്പോഴേക്കും കൊച്ചി-തിരുവിതാംകൂർ തർക്കങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നായി കൂടൽമാണിക്യം ക്ഷേത്രസങ്കേതത്തിന്റെ മേൽേക്കായ്മ പ്രശ്നം മാറിയിരുന്നു. കൊച്ചി രാജ്യത്തിനകത്ത് തിരുവിതാംകൂറിന് മേൽക്കോയ്മയുള്ള ഒരു പ്രദേശമുള്ളത് കൊച്ചിയെ അസ്വസ്ഥരാക്കി. 1026 മുതൽ 1057 വരെ കൈമൾ സ്ഥാനത്ത് ആരുമുണ്ടായിരുന്നില്ല.
1056 മുതൽ 1087വരെ അഞ്ചാമത്തെ കൈമൾ അതിനുശേഷം പൊതുവർഷം 1971ൽ കേരള സർക്കാർ കൂടൽമാണിക്യം ദേവസ്വം നിയമം പാസാക്കുന്നതു വരെ ആറാമത്തെ തച്ചുടയകൈമളും ക്ഷേത്രസങ്കേതം ഭരിച്ചു. കൈമൾ ഭരണത്തെ മുൻനിർത്തി പൗരോഹിത്യാധിപത്യമാണ് ക്ഷേത്രത്തിൽ നടന്നിരുന്നത് എന്നു വ്യക്തം. രാജാക്കൻമാരുടെ നേരിട്ടുള്ള ഇടപെടലിനു പഴുതില്ലാത്തവിധം നാടുവാഴിത്തത്തിന്റെ സുഖാലസ്യങ്ങളനുഭവിച്ച ഒരു ഭൂതകാലം കൂടൽമാണിക്യത്തിലെ പുരോഹിത വർഗത്തിനുണ്ട്. ഒരർഥത്തിൽ 1971ൽ അച്യുതമേനോൻ ഗവൺമെന്റ് കൂടൽമാണിക്യം ദേവസ്വം നിയമം പാസാക്കുന്നതുവരെ അതു നിലനിന്നിരുന്നതായും കാണാം.
സാധാരണയിൽനിന്നും വ്യത്യസ്തമായി ആറ് കുടുംബങ്ങൾക്ക് താന്ത്രിക അവകാശമുള്ള ക്ഷേത്രമാണ് കൂടൽമാണിക്യം. ബ്രാഹ്മണാധിനിവേശത്തിന്റെ ആദ്യകാലങ്ങളിൽ തരണനെല്ലൂര്, അണിമംഗലം എന്നീ രണ്ടു മനകള്ക്കു മാത്രമേ ഇവിടെ തന്ത്രിസ്ഥാനം ഉണ്ടായിരുന്നുള്ളൂ. പിന്നീട് തരണനെല്ലൂര് കുടുംബം നെടുമ്പുള്ളി മന, കിടങ്ങശ്ശേരി മന, കിഴക്കേ മന, പടിഞ്ഞാറേ മന എന്നിങ്ങനെ നാലു ശാഖകളായി പിരിഞ്ഞു. അതോടെ ക്ഷേത്രത്തിന് അണിമംഗലം മന ഉൾപ്പെടെ അഞ്ചു തന്ത്രിമാരായി. ക്ഷേത്രം അധികാരികളുടെ തീരുമാനപ്രകാരം പിന്നീട് നകരമണ്ണ് മനയെയും തന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവന്നു. ആറു കുടുംബങ്ങള്ക്ക് കൂടല്മാണിക്യം ക്ഷേത്രത്തില് തന്ത്രാവകാശമുണ്ടായത് ഇങ്ങനെയാണ്. തന്ത്രി ദേവന്റെ പിതാവാണെന്നും ക്ഷേത്രം പരമാധികാരിയാണെന്നുമുള്ള പ്രചാരണം ഈ വസ്തുതക്കു മുന്നിൽ പരിഹാസ്യമാകുന്നു.
ഈ ആറു കുടുംബങ്ങളിലും തന്ത്രിസ്ഥാനത്തിന് അർഹരായ നിരവധി അഞ്ചോ അതിലധികമോ വ്യക്തികൾ വീതമുണ്ടെന്ന് തന്ത്രി കുടുംബക്കാർതന്നെ പറയുന്നുണ്ട്. മുപ്പതോളം പേർ തന്ത്രിസ്ഥാനത്തിന് അവകാശികളായി ഇപ്പോൾ കൂടൽമാണിക്യം ക്ഷേത്രത്തിലുണ്ടെന്നു ചുരുക്കം. തന്ത്രിസ്ഥാനം പാരമ്പര്യമായി മാത്രം ലഭിക്കുന്ന ഒന്നാണെന്ന വാദം ചരിത്രപരമായി നിലനിൽക്കില്ലെന്ന് നകരമണ്ണ് മനയെ തന്ത്രിസ്ഥാനത്തേക്ക് ഉയർത്തിയ നടപടിയിൽനിന്നും വ്യക്തമാണല്ലോ. ഇപ്പോൾ കൂടൽമാണിക്യത്തിലെ കഴകം ജോലിക്കുപോലും നൂറ്റാണ്ടുകളുടെ പാരമ്പര്യാവകാശമുണ്ട് എന്ന് പറയുന്നതിലൂടെ തങ്ങളുടെ കൂടി പാരമ്പര്യാവകാശം ഉറപ്പിച്ചെടുക്കുകയാണ് തന്ത്രിമാർ ചെയ്യുന്നത്. കൂടൽമാണിക്യത്തിലെ തന്ത്രിമാരുടെ അവകാശ പാരമ്പര്യത്തിന്റെ നില ഈ അവസരത്തിൽ പരിശോധിക്കപ്പെടേണ്ടതുണ്ട്.
ക്ഷേത്രം അധികാരികൾക്ക് തന്ത്രിയെ നിയമിക്കാനും നീക്കംചെയ്യാനുമുള്ള പരമാധികാരമുണ്ടെന്നതാണ് വസ്തുത. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ തന്ത്രിമാരായ തരണനല്ലൂർ മനക്കാരെ ഉമയമ്മ റാണി തന്ത്രിസ്ഥാനത്തുനിന്നും മാറ്റിയതിന്റെ വിവരങ്ങൾ മതിലകം രേഖകളിലുണ്ട് (ചുരുണ 2303 ഓല 189, 190). ക്ഷേത്രം അധികാരികൾ നിയമിക്കുന്ന ഒരു ഉദ്യോഗസ്ഥർ മാത്രമാണ് തന്ത്രിമാരും. മതപരവും ആചാരപരവുമായ കാര്യങ്ങളിലൊഴികെ ക്ഷേത്രഭരണത്തിലോ നിയമനത്തിലോ ഒരു കുത്തകാവകാശവും തന്ത്രിമാർക്കില്ല. എങ്കിലും ആധുനിക കാലത്തെ തച്ചുടയകൈമൾമാരാണ് തങ്ങളെന്ന് തന്ത്രിമാർ സ്വയം വിശ്വസിക്കുന്നതായി തോന്നിക്കുംവിധമാണ് ഇപ്പോഴത്തെ അവരുടെ അവകാശ വാദങ്ങൾ.
തന്ത്രിമാരുടേത് ക്ഷേത്രപ്രവേശനത്തെ എതിർത്ത പാരമ്പര്യം
ഗാന്ധിജിയെ മനക്കകത്തേക്കു പ്രവേശിപ്പിക്കാതെ അയിത്തമാചരിച്ച ഇണ്ടന്തുരുത്തി നമ്പ്യാതിരിക്ക് ഒരു നൂറ്റാണ്ടിനിപ്പുറവും കേരളത്തിൽ പിൻഗാമികളുണ്ടെന്നുകൂടി തെളിയിക്കുകയാണ് തന്ത്രിമാരും തന്ത്രി മണ്ഡലവുമെല്ലാം. ഗാന്ധിക്കു മുന്നിൽ ശാങ്കരസ്മൃതി ഉയർത്തിക്കാട്ടിയ ഇണ്ടന്തുരുത്തിയെപ്പോലെ ഇപ്പോഴും പഴയ ഗ്രന്ഥക്കെട്ടുകളിൽനിന്നും ന്യായീകരണം കണ്ടെത്തുന്ന തിരക്കിലാണവർ. 1932 നവംബർ 25നാണ് തിരുവിതാംകൂർ ഗവൺമെന്റ് ക്ഷേത്രപ്രവേശന അന്വേഷണ കമ്മിറ്റിയെ (The Temple Entry Enquiry Committee) നിയമിച്ചത്. അവർണരുടെ ക്ഷേത്രപ്രവേശന വിഷയം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി ചുമതലപ്പെടുത്തപ്പെട്ട ഈ കമ്മിറ്റിയിൽ കൂടൽമാണിക്യം ക്ഷേത്രം തന്ത്രിമാരായ തരണനെല്ലൂർ മനക്കാരുടെ പ്രതിനിധിയും ഉണ്ടായിരുന്നു. പട്ടാമ്പി സംസ്കൃത കോളജിന്റെ പ്രിൻസിപ്പലും പ്രമുഖ സംസ്കൃത പണ്ഡിതനുമായ പുന്നശ്ശേരി നീലകണ്ഠ ശർമയാണ് അന്ന് തരണനെല്ലൂർ നിയോഗിച്ച പ്രതിനിധിയായി കമ്മിറ്റി അംഗമായത്.
അവർണർക്ക് ക്ഷേത്രപ്രവേശനത്തിന് അവകാശമില്ലായെന്ന് വാദിച്ചുകൊണ്ട് പന്ത്രണ്ടധ്യായങ്ങളുള്ള ഒരു വിയോജനക്കുറിപ്പാണ് അദ്ദേഹം സമർപ്പിച്ചത്. ഹിന്ദുമതത്തിലെ വിവിധ ‘പ്രാമാണിക ഗ്രന്ഥങ്ങളിൽ’നിന്നും ഉദ്ധരണികൾ എടുത്തുകാണിച്ചുകൊണ്ട് അവർണരുടെ ക്ഷേത്ര പ്രവേശനം തടയാൻ ശ്രമിക്കുന്ന പുന്നശ്ശേരിയെ അവിടെ കാണാം. സംസ്കൃത ശ്ലോകങ്ങൾ പ്രമാണങ്ങളായി ഉദ്ധരിച്ചശേഷം ബൗദ്ധർ മുതലായ അന്യമതക്കാർ, പുലയർ മുതലായ തീണ്ടലുകാർ, ഇവർ ക്ഷേത്രമതിലിനകത്തു പ്രവേശിച്ചാൽ ക്ഷേത്രത്തിന് അശുദ്ധി തട്ടുമെന്ന് അദ്ദേഹം വിശദീകരിക്കുന്നു. ആശാരി മുതലായവർ പുറത്തു ബലിവട്ടത്തിനുള്ളിലും രജകൻ, ക്ഷുരകൻ, ചാലിയൻ തുടങ്ങിയവർ വിളക്കുമാടത്തിനുള്ളിലും പതിതന്മാർ, ആശൗചികൾ, പാഷണ്ഡികൾ, ശവദാഹകന്മാർ മുതലായവരും ചാതുർവർണ്യത്തിനു പുറത്തുള്ള മറ്റാളുകളും പഞ്ചപ്രാസാദങ്ങളിലും പ്രവേശിക്കാൻ പാടുള്ളതല്ല എന്നദ്ദേഹം വിശദീകരിക്കുന്നുണ്ട്.
‘‘അവർണർ സവർണ ക്ഷേത്രങ്ങളിൽ വന്നു ക്ഷേത്രവും സ്തൂപികയും മാത്രം ദർശനംചെയ്തു വഴിപാടുകളും പ്രാർഥനകളും നടത്തിക്കൊള്ളണം’’ എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. മതിൽകെട്ടിനു പുറത്തുനിന്ന് ക്ഷേത്രവും കൊടിമരവും കണ്ട് പുറത്തുനിന്ന് വഴിപാടു സമർപ്പിച്ച് അവർണർ മടങ്ങിക്കൊള്ളണം എന്നു പ്രഖ്യാപിക്കാൻ ഒരു മടിയും അന്ന് തന്ത്രി പ്രതിനിധിക്കുണ്ടായിരുന്നില്ല. രാഷ്ട്രീയമായ കാരണങ്ങളാൽ റിപ്പോർട്ടിനെ മറികടന്ന് വിളംബരം പ്രഖ്യാപിക്കപ്പെട്ടപ്പോൾ ഇതേ തന്ത്രി കുടുംബങ്ങൾ തങ്ങളുടെ നിലപാടിൽ വിട്ടുവീഴ്ച ചെയ്തുകൊണ്ട് തിരുവിതാംകൂറിലെ ക്ഷേത്രങ്ങളുടെ തന്ത്രിസ്ഥാനം നിലനിർത്തി. ഈ സമയത്തും കൂടൽമാണിക്യം ക്ഷേത്രത്തിനു മുന്നിലെ പൊതുവഴിയിൽപോലും അവർണരെ പ്രവേശിപ്പിക്കാൻ ഇതേ തന്ത്രിമാർ തയാറായിരുന്നുമില്ല. 1946ലെ കുട്ടൻകുളം സമരത്തിനു ശേഷമാണ് അവർണർക്ക് ക്ഷേത്രത്തിനു മുന്നിലൂടെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചത്. തിരുവിതാംകൂറിലെ വിളംബരത്തിനു ശേഷവും കൊച്ചിയിൽ അവർണരെ ക്ഷേത്രത്തിൽ കയറ്റാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുരാജ്യമായ കൊച്ചി.
ഇരു രാജ്യങ്ങളിലെയും ധാരാളം ക്ഷേത്രങ്ങളിൽ താന്ത്രികാവകാശം കൈവശംെവച്ചിരുന്ന തരണനല്ലൂർ ഈ ഘട്ടത്തിൽ വലിയ പ്രതിസന്ധിയിലകപ്പെട്ടു. തിരുവിതാംകൂറിൽ അവർണർ പ്രവേശിച്ച ക്ഷേത്രത്തിൽ പൂജ നടത്തുന്ന ഇരിങ്ങാലക്കുട ക്ഷേത്രത്തിലെ പൂജാരിക്ക് വിലക്കു കൽപിക്കണം എന്ന ആവശ്യവുമായി ഒരു വിഭാഗം ബ്രാഹ്മണർ കൊച്ചി രാജാവിനെ സമീപിച്ചിരുന്നു. ക്ഷേത്രങ്ങളിൽ തങ്ങൾക്കുള്ള തന്ത്രാധികാരം നിലനിർത്തുന്നതിന്റെ ഭാഗമായി ചില ഒത്തുതീർപ്പുകൾക്കു തയാറായി എന്നതൊഴിച്ചാൽ ജാതി സംബന്ധിച്ച നിലപാടിൽ ഒരു മാറ്റവും അന്നുമിന്നും തന്ത്രിമാർക്കില്ല എന്നത് സുവ്യക്തമാണ്. അവർണർ ക്ഷേത്രത്തിൽ പ്രവേശിച്ചാൽ പിന്നെ അവിടെ പൂജകൾ ചെയ്യുന്നത് നിരർഥകമാണ് എന്നായിരുന്നു ക്ഷേത്ര പ്രവേശന കമ്മിറ്റിയിൽ തന്ത്രി പ്രതിനിധിയുടെ നിലപാടെങ്കിൽ തൊണ്ണൂറു വർഷത്തിനിപ്പുറം അത് അവർണർ കെട്ടിയ മാല ദേവന് ചാർത്തിയാൽ പിന്നെ ആ ക്ഷേത്രത്തിൽ പൂജകൾ ചെയ്യുന്നത് നിരർഥകമാണ് എന്നായിരിക്കുന്നു. അന്നുമിന്നും അവർണ സാന്നിധ്യം അശുദ്ധിക്കു കാരണമാകുമെന്ന ചിന്തയിൽനിന്നും തന്ത്രിമാർക്ക് മോചനം ലഭിച്ചിട്ടില്ല.

കൂടൽമാണിക്യം ക്ഷേത്രം
തന്ത്രിമാരുടെ സങ്കൽപത്തിലെ സനാതന ഹിന്ദു ഐക്യം
ഓരോ ജാതിക്കാരും അവരവർക്ക് അനുവദിക്കപ്പെട്ടിട്ടുള്ള അതിർത്തി വരെ മാത്രമേ ക്ഷേത്രത്തെ സമീപിക്കാവൂ എന്ന നിലപാടാണ് തന്ത്രി പ്രതിനിധിക്ക് ക്ഷേത്ര പ്രവേശന വിളംബര സമയത്തുണ്ടായിരുന്നത്. അങ്ങനെ വരുമ്പോൾ അവർണരെല്ലാം ക്ഷേത്രമതിൽക്കെട്ടിനു പുറത്താവും. ഹിന്ദുമതത്തിലെ ഓരോ ജാതിവിഭാഗങ്ങളും അവരവരുടെ കുലധർമമനുഷ്ഠിക്കുകയും കുലാചാരപ്രകാരം മാത്രം ദൈവാരാധന നടത്തുകയും ചെയ്യുന്നതാണ് ധർമമെന്ന് അവർ കരുതി. ജാത്യാചാരം പാലിച്ച് ജീവിക്കുന്ന ജാതികളുടെ കൂട്ടായ്മയാണ് അവരെ സംബന്ധിച്ചിടത്തോളം യഥാർഥ ഹിന്ദുമതം. പിൽക്കാല ഹിന്ദു പുനരുത്ഥാന വാദക്കാരും ഹിന്ദു ഐക്യവാദികളും ഏറെക്കാലമായി കുപ്പിയിലടച്ചു െവച്ചിരുന്ന ഈ ചിന്താഗതി ബ്രാഹ്മണ പുരോഹിതരിലൂടെ വീണ്ടും പുറത്തു ചാടുന്നതിന് കൂടൽമാണിക്യം വിവാദം നിമിത്തമായിരിക്കുകയാണ്.
‘‘ഹിന്ദുക്കളിലെ മുഴുവൻ ജാതിവിഭാഗങ്ങളും തികച്ചും വ്യത്യസ്തമായ ആചാരക്രമങ്ങൾ പാലിക്കുന്നവരും വ്യത്യസ്തമായ ആഹാര്യവും ആന്തരികമായ സാംസ്കാരിക ഘടനയുമുള്ളവരാണ്. ഒരർഥത്തിൽ ജാതികൾ ഓരോന്നും വ്യത്യസ്തമായ മതസംഘങ്ങൾതന്നെ. നിരവധിയായ മതങ്ങളുടെ കൺസോർട്യത്തിന്റെ പേരാണ് ഹിന്ദുമതം അഥവാ സനാതന ധർമം’’ എന്ന് തന്ത്രി മണ്ഡലം ജനറൽ സെക്രട്ടറിതന്നെ പറയുന്നതിലേക്ക് കാര്യങ്ങൾ ചെന്നെത്തിയിരിക്കുന്നു. ഹിന്ദുമതത്തിലെ ഓരോ ജാതി വിഭാഗവും വ്യത്യസ്ത മതവിഭാഗക്കാരെപ്പോലെ ഭിന്നരാണ്. അതുകൊണ്ടുതന്നെ ഒരു ജാതിക്കാർ ചെയ്യേണ്ട കർമം അവർക്കു പകരം മറ്റൊരു വിഭാഗക്കാർ ചെയ്താൽ ശരിയാവുന്നതെങ്ങനെയെന്ന ചോദ്യമാണ് തന്ത്രി സമാജം ഉയർത്തുന്നത്. ക്ഷേത്രങ്ങളിൽ ഓരോ ജാതി വിഭാഗങ്ങളും അവരവരുടെ ജാതി ധർമമനുസരിച്ചുള്ള പ്രവൃത്തികളിലാണ് ഏർപ്പെടേണ്ടത്, മാലക്കഴകം വാര്യരോ പിഷാരടിയോ നമ്പീശനോ ചെയ്യണം.
ഈഴവരോ ദലിതരോ ചെയ്യരുത് എന്നുതന്നെയാണ് ഈ വളച്ചുകെട്ടി പറയുന്നതിന്റെ താൽപര്യം. അതിനുള്ള ഒരു മറ മാത്രമാണ് കാരായ്മ അവകാശവും പാരമ്പര്യവുമെല്ലാം. അതുകൊണ്ടാണ് നാലു പതിറ്റാണ്ടു കാലം കാരായ്മാവകാശമില്ലാത്ത അമ്പലവാസി സമുദായജാതർ മാല കെട്ടിയപ്പോൾ ആചാരലംഘനമായി തന്ത്രിമാർക്ക് തോന്നാതിരുന്നതും ഈഴവൻ മാല കെട്ടിയപ്പോൾ ആചാരലംഘനമായി തോന്നിയതും. ബ്രാഹ്മണകുലജാതർ മാത്രം പൂജ ചെയ്യണമെന്നും അമ്പലവാസികൾ മാത്രം കഴകം ചെയ്യണം എന്നും പറയുന്നതിന്റെ മറുപുറം ദലിതരും ഈഴവരും ധീവരരും വിശ്വകർമജരും മറ്റനേകം സമുദായങ്ങളുമെല്ലാം അവരവർക്ക് ബ്രാഹമണ്യം കൽപിച്ചു തന്നിട്ടുള്ള കർമങ്ങൾ മാത്രം ചെയ്തു ജീവിക്കണം എന്നാണ്.
ഇങ്ങനെയുള്ള ലോകക്രമമാണ് തന്ത്രിമാർ വിഭാവനംചെയ്യുന്ന സനാതന ധർമവും ഹിന്ദുമതവും. ജാതി ഉന്മൂലനത്തിലൂടെയല്ല ജാതി പുനഃസ്ഥാപനത്തിലൂടെയാണ് ബ്രാഹ്മണ്യം ഹിന്ദു ഐക്യം രൂപപ്പെടുത്താനാഗ്രഹിക്കുന്നത്. അടിമസമാനമായ ജീവിതത്തിലേക്ക് മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്ന മനുഷ്യർ ഭൂരിപക്ഷമാകാത്തിടത്തോളം കാലം തന്ത്രിമാരുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടില്ല.