സ്റ്റാലിൻ എന്ന ജാലവിദ്യക്കാരൻ

തെരഞ്ഞെടുപ്പ് ചൂടിന്റെ നെറുകയിലാണ് തമിഴ്നാട്. സിനിമയെ വെല്ലുന്ന സംഭവവികാസങ്ങൾ ഉടലെടുക്കുന്ന അവിടെ എന്താണ് ജയപരാജയ സാധ്യതകൾ? വിജയ് അടക്കമുള്ളവരുെട രാഷ്ട്രീയസാധ്യത എന്താണ്? തമിഴ്നാട്ടിൽ മറിച്ചൊരു ജനവിധിയുണ്ടാകുമോ? –മുതിർന്ന മാധ്യമപ്രവർത്തകന്റെ നിരീക്ഷണവും വിശകലനവും ദ്രാവിഡ രാഷ്ട്രീയത്തിന്റെ കരുത്തും കാമ്പും തെളിയിക്കുന്ന തമിഴകത്തിന്റെ തെരഞ്ഞെടുപ്പുകാലം സമീപിച്ചതോടെ സാധാരണക്കാരന്റെ മനസ്സിൽ പ്രതീക്ഷകളും ആശങ്കകളും വർധിക്കുകയാണ്. ഏപ്രിൽ 23നു തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 234 നിയമസഭ...
Your Subscription Supports Independent Journalism
View Plansതെരഞ്ഞെടുപ്പ് ചൂടിന്റെ നെറുകയിലാണ് തമിഴ്നാട്. സിനിമയെ വെല്ലുന്ന സംഭവവികാസങ്ങൾ ഉടലെടുക്കുന്ന അവിടെ എന്താണ് ജയപരാജയ സാധ്യതകൾ? വിജയ് അടക്കമുള്ളവരുെട രാഷ്ട്രീയസാധ്യത എന്താണ്? തമിഴ്നാട്ടിൽ മറിച്ചൊരു ജനവിധിയുണ്ടാകുമോ? –മുതിർന്ന മാധ്യമപ്രവർത്തകന്റെ നിരീക്ഷണവും വിശകലനവും
ദ്രാവിഡ രാഷ്ട്രീയത്തിന്റെ കരുത്തും കാമ്പും തെളിയിക്കുന്ന തമിഴകത്തിന്റെ തെരഞ്ഞെടുപ്പുകാലം സമീപിച്ചതോടെ സാധാരണക്കാരന്റെ മനസ്സിൽ പ്രതീക്ഷകളും ആശങ്കകളും വർധിക്കുകയാണ്. ഏപ്രിൽ 23നു തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 234 നിയമസഭ മണ്ഡലങ്ങളിൽ അസാധാരണമായ രാഷ്ട്രീയച്ചൂടാണ് അനുഭവപ്പെടുന്നത്. അക്ഷരാർഥത്തിൽ അഞ്ചു മുന്നണികളാണ് തങ്ങളുടെ ഭാഗധേയം നിർണയിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്. തങ്ങൾക്ക് ലഭിക്കുന്ന വിധി എന്തായിരിക്കും എന്നറിയാമായിരുന്നിട്ടും ഗോദയിൽ അടവുകൾ പയറ്റാൻ എല്ലാ മുന്നണികളും മുൻനിരയിൽത്തന്നെ നിലയുറപ്പിച്ചിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.
എതിരാളികളെ ചെപ്പടിവിദ്യകൾ കാണിച്ച് നിലംപരിശാക്കുന്ന ഒരു ജാലവിദ്യക്കാരന്റെ വീറോടെയാണ് തമിഴ്നാട് മുഖ്യമന്ത്രി മുത്തുവേൽ കരുണാനിധി സ്റ്റാലിൻ തെരഞ്ഞെടുപ്പ് രംഗത്തെത്തിയിരിക്കുന്നത്. ഡി.എം.കെയുടെ (ദ്രാവിഡ മുന്നേറ്റ കഴകം) ചുവടുവെപ്പുകൾ പ്രബലരായ എതിർകക്ഷികളെയും അങ്കലാപ്പിലാക്കിയിരിക്കുകയാണ്. അഞ്ച് കക്ഷികൾ ഉണ്ടെങ്കിലും പ്രധാനമായും ത്രികോണമത്സരമാണ് ഇപ്പോൾ തമിഴകത്ത് നടക്കുന്നതെന്ന് വ്യക്തം. ഏതാണ്ട് ചെറുതും വലുതുമായ മുപ്പതോളം കക്ഷികളെ സ്വന്തം കുടക്കീഴിൽ അണിനിരത്തിക്കൊണ്ടാണ് സ്റ്റാലിന്റെ സെക്കുലർ പ്രോഗ്രസിവ് അലയൻസിന്റെ (എസ്.പി.എ) പടപ്പുറപ്പാട്. എന്നാൽ, 22 കക്ഷികൾക്ക് മാത്രമേ മത്സരിക്കാൻ അവസരം ലഭിച്ചിട്ടുള്ളൂ. 164 മണ്ഡലങ്ങളിൽ ഡി.എം.കെ ഉദയസൂര്യന്റെ ചിഹ്നത്തിൽ മത്സരിക്കുമ്പോൾ 11 മണ്ഡലങ്ങളിൽ സഖ്യകക്ഷികളിൽ ചിലർ അതേ ചിഹ്നത്തിൽ മത്സരിക്കുന്നുണ്ട്. അങ്ങനെ 175 സീറ്റുകളിൽ ഡി.എം.കെ മത്സരിക്കുന്നു.
ഡി.എം.കെ കഴിഞ്ഞാൽ മുന്നണിയിൽ പ്രബലശക്തിയായ ഇന്ത്യൻ നാഷനൽ കോൺഗ്രസ് കടുത്ത സമ്മർദങ്ങൾക്കുശേഷം 28 സീറ്റിലാണ് മത്സരിക്കുന്നത്. ഡി.എം.ഡി.കെ (ദേശീയ മുർപോക് ദ്രാവിഡ കഴകം) പത്തു സീറ്റിലും വി.സി.കെ (വടുതലൈ ചിറുതൈഗൾ കക്ഷി) എട്ടു സീറ്റിലും സി.പി.ഐ-സി.പി.എം അഞ്ചു സീറ്റുകൾ വീതവും മുസ്ലിം ലീഗ് രണ്ട് സീറ്റിലും മത്സരിക്കുന്നുണ്ട്. കമൽഹാസന്റെ എം.എൻ.എം (മക്കൾനീതി മൺട്രം) ഇക്കുറി മത്സരിക്കേണ്ടതില്ല എന്ന് തീരുമാനിക്കുകയും സഖ്യത്തിന് ശക്തമായ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയുമാണ്.
രണ്ടാമത്തെ വലിയ മുന്നണിയായ എൻ.ഡി.എ സഖ്യത്തിൽ, എ.ഐ.എ.ഡി.എം.കെയും (ഓൾ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റകഴകം) ബി.ജെ.പിയുമാണ് (ഭാരതീയ ജനതാപാർട്ടി) പ്രധാനമായിട്ടുള്ളത്. ഡോ. രാമദാസിന്റെ മകൻ അൻപുമണി രാമദാസ് നയിക്കുന്ന പി.എം.കെ ഒരു വിഭാഗം (പട്ടാളി മക്കൾ കക്ഷി), ടി.ടി.വി ദിനകരന്റെ എ.എം.എം.കെ (അമ്മ മക്കൾ മുന്നേറ്റ കഴകം), തമിഴ് മാനില കോൺഗ്രസ് (ടി.എം.സി) തുടങ്ങിയ കക്ഷികളാണ് ഈ സഖ്യത്തിലെ മറ്റു പ്രമുഖർ. എടപ്പാടി കെ. പളനിസ്വാമി നയിക്കുന്ന എ.ഐ.എ.ഡി.എം.കെ 169 സീറ്റുകളിൽ മത്സരിക്കുമ്പോൾ ബി.ജെ.പി 27 സീറ്റുകളിൽ ഒതുങ്ങുന്നു. അൻപുമണി രാമദാസിന്റെ പി.എം.കെ 18 സീറ്റിൽ മത്സരിക്കുന്നുണ്ട്. ഡോ. രാമദാസിന്റെ പി.എം.കെ അച്ഛനും മകനും തമ്മിൽ തെറ്റിപ്പിരിഞ്ഞതിന്റെ പേരിൽ രണ്ട് കഷണങ്ങളായി മാറിയിരുന്നു. എന്തായാലും എ.ഐ.എ.ഡി.എം.കെ അല്ലാതെ എടുത്തുപറയാവുന്ന മറ്റു കക്ഷികളൊന്നുംതന്നെ അവരുടെ ഭാഗധേയങ്ങൾ നിർണയിക്കാൻ എൻ.ഡി.എക്ക് ഒപ്പമില്ല.
മൂന്നാമത്തെ വലിയകക്ഷി നടൻ ദളപതി വിജയിയുടെ ടി.വി.കെയാണ്. (തമിഴക വെട്രി കഴകം). ആരുമായും സഖ്യംചേരാതെ ഒറ്റക്ക് മത്സരിക്കുന്ന വിജയിക്ക് നല്ലൊരു ശതമാനം വോട്ടുപിടിക്കാൻ കഴിയുമെന്നതാണ് ഡി.എം.കെ ഉൾപ്പെടെയുള്ള മുന്നണികളെ വ്യാകുലപ്പെടുത്തുന്ന വസ്തുത. ന്യൂജനറേഷൻ വോട്ടും പുതിയ സമ്മതിദായകരുടെ പിൻബലവുമാണ് വിജയ് ലക്ഷ്യമിടുന്നത്. തുടക്കത്തിൽ കണ്ട ആവേശമൊന്നും വിജയിയുടെ പാർട്ടിയിൽ കാണുന്നില്ല എന്നതാണ് മറ്റൊരു കൗതുകം. കരൂർ ദുരന്തത്തിൽ 40ൽ അധികം പേർ ജനത്തിരക്കിൽ കൊല്ലപ്പെട്ടതിന് കാരണമായ സംഭവം ഇന്നും വിജയിയെ വിട്ടുമാറാതെ വേട്ടയാടുന്നു. കേന്ദ്രം സി.ബി.ഐ ഉൾപ്പെെടയുള്ള അന്വേഷണസംഘങ്ങളെ വിട്ട് വേട്ടയാടാൻ ശ്രമിച്ചിട്ടും വിജയ് തന്റെ നിലപാടുകൾ മാറ്റാൻ തയാറാകുന്നില്ല.
വിജയ് തന്റെ രാഷ്ട്രീയപ്രവേശനത്തിനു ഉതകുമെന്ന് വിശ്വസിച്ചു പൂർത്തിയാക്കിയ, ‘ജനനായകൻ’ എന്ന ചിത്രം സെൻസർ പ്രശ്നത്തിന്റെ പേരിൽ പെട്ടിയിൽ കിടക്കുകയാണ്. തങ്ങളുടെ സഖ്യത്തിൽ ചേരാനുള്ള ക്ഷണം വിജയ് നിരസിച്ചു എന്നതിന്റെ പേരിൽ ബി.ജെ.പിയാണ് ഇതിന്റെ പിന്നിൽ കളിച്ചതെന്ന് വിജയ് ആരാധകർ വിശ്വസിക്കുന്നു. 500 കോടിയോളം ചെലവിട്ട് നിർമിച്ച ഈ ചിത്രം വ്യാജന്മാർ ചില സൈറ്റുകളിൽ പ്രദർശിപ്പിച്ച് നിർമാതാക്കളെ വെട്ടിലാക്കിയെന്നും വിപണിയിൽ സംസാരമുണ്ട്. എന്തൊക്കെ പ്രതിബന്ധങ്ങൾ ഉണ്ടെങ്കിലും രണ്ടു മണ്ഡലങ്ങളിൽ വിജയ് മത്സരിക്കുന്നുണ്ട്. ചെന്നൈയിലെ പെരമ്പൂരും തിരുച്ചിറപ്പള്ളി ഈസ്റ്റിലും. ഈ മണ്ഡലങ്ങളിലെ ക്രിസ്ത്യൻ വോട്ടുകൾ തനിക്ക് അനുകൂലമാകുമെന്ന ചിന്ത ദളപതി വിജയ് ജോസഫിനുണ്ട്. യുവാക്കളെയും പുതിയ വോട്ടർമാരെയും സ്വാധീനിക്കാൻ തനിക്കാകുമെന്ന് വിജയ് കരുതുന്നു. “സിംഗം സിഗിളാതാൻ വരും” (സിംഹം എപ്പോഴും ഒറ്റക്കാണ് വരുന്നത്) എന്ന വിജയിയുടെ ഗീർവാണം തമിഴ്ജനത ഏതുതരത്തിൽ ഉൾക്കൊള്ളുമെന്ന് കണ്ടറിയണം.
സിനിമാനടൻ സീമാന്റെ നാം തമിഴർ കക്ഷിയും (എൻ.ടി.കെ,) ജയലളിതയുടെ ഉറ്റതോഴിയായിരുന്ന ശശികലയുടെ പുതിയ പാർട്ടിയായ ഓൾ ഇന്ത്യാ പുരട്ച്ചിത്തലൈവി മക്കൾ മുന്നേട്ര കഴകവും (എ.ഐ.പി.ടി.എം.എം.കെ) ഡോ. രാമദാസിന്റെ പി.എം.കെയുടെ ഒരു കഷണവും ചേർന്ന സഖ്യവും തെരഞ്ഞെടുപ്പ് രംഗത്തുണ്ട്. എന്നാൽ, അവർക്കൊന്നും സമ്മതിദായകർക്കിടയിൽ ചലനം സൃഷ്ടിക്കാൻ കഴിയില്ല എന്നതാണ് യാഥാർഥ്യം. അധികാരമോഹമാണ് ശശികലയെ പുതിയ പാർട്ടിയുണ്ടാക്കാൻ പ്രേരിപ്പിച്ച ഘടകം. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനാൽ അവർക്ക് മത്സരിക്കാനും കഴിയില്ല.
തുടക്കത്തിൽ സീറ്റ് വിഭജനത്തെക്കുറിച്ച് ഡി.എം.കെ സഖ്യത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടായെങ്കിലും കാര്യങ്ങൾ വേഗം പരിഹരിച്ചു മുന്നോട്ടുപോകുകയാണ്. വിജയകാന്ത് സ്ഥാപിച്ച ഡി.എം.ഡി.കെയുമായുള്ള സഖ്യത്തെക്കുറിച്ചും അവർക്ക് നൽകിയ സീറ്റുകളെക്കുറിച്ചും മറ്റ് ഘടകകക്ഷികൾക്കുള്ളിൽ അഭിപ്രായവ്യത്യാസം ഉയർന്നിരുന്നു. വിജയകാന്തിന്റെ മരണശേഷം പാർട്ടിയുടെ പ്രധാന ചുമതലകൾ വഹിക്കുന്നത് ഭാര്യ പ്രമീളയും അവരുടെ സഹോദരൻ എൽ.കെ. സുധീഷുമായിരുന്നു. മുഖ്യമന്ത്രിമോഹവുമായി നടന്ന വിജയകാന്തിനെ ജയലളിത സ്വന്തം സഖ്യത്തിലെത്തിച്ച് നിയമസഭയിൽ പ്രതിപക്ഷ നേതാവാക്കിയിരുന്നു.
(2011-2016) വിജയകാന്തിന്റെ മരണശേഷം മഹത്വമെല്ലാം തകർന്നടിഞ്ഞ ഒരു കക്ഷിക്ക് എന്തിനാണ് കൂടുതൽ സീറ്റുകൾ നൽകിയതെന്നാണ് പാർട്ടിയിൽനിന്ന് ഉയർന്നുവന്ന ചോദ്യം. മാത്രമല്ല, ഒരു രാജ്യസഭ സീറ്റും അവർക്ക് നൽകിയിരുന്നു. 2021 നിയമസഭ തെരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെയുമായി സഖ്യം സ്ഥാപിച്ച ഡി.എം.ഡി.കെക്ക് ലഭിച്ചത് 0.43 ശതമാനം വോട്ട് മാത്രമായിരുന്നു. 60 സീറ്റുകളിൽ മത്സരിച്ച പാർട്ടിക്ക് ഒരു സീറ്റുപോലും നേടാനുമായില്ല. 2024ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ഡി.എം.ഡി.കെ, എ.ഐ.എ.ഡി.എം.കെയുമായി ചേർന്ന് മത്സരിച്ച അഞ്ചു സീറ്റുകളിലും മൂന്നാം സ്ഥാനത്ത് എത്തുകയായിരുന്നു. വിജയകാന്തിന്റെ മകൻ വിജയ് പ്രഭാകർ വിരുതുനഗറിൽ 4379 വോട്ടിന് അന്ന് പരാജയപ്പെടുകയും ചെയ്തു.
ഡി.എം.ഡി.കെയെ സ്വന്തം പാളയത്തിൽ എത്തിക്കാൻ സ്റ്റാലിൻ ചിന്തിച്ചതിന്റെ പിന്നിൽ പലകാരണങ്ങളുമുണ്ടാകാം. ഡി.എം.കെയോടൊപ്പം വിശ്വസ്തനായി നിന്ന തോൾ തിരുമാവളവന്റെ വി.സി.കെക്ക് എട്ട് സീറ്റാണ് ഇക്കുറി സ്റ്റാലിൻ നൽകിയത്. 25 സീറ്റ് ആവശ്യപ്പെട്ട് ഡി.എം.ഡി.കെക്ക് 10 സീറ്റും ഒരു രാജ്യസഭ സീറ്റും നൽകി സ്വന്തം പാളയത്തിൽ ചേർത്തപ്പോൾ ഉത്തരം മുട്ടിനിന്നത് മറ്റ് പ്രതിപക്ഷ സഖ്യകക്ഷികൾ ആയിരുന്നു. ഒരുവിധം ആൾക്കൂട്ടത്തെ ആകർഷിക്കാൻ കഴിയുന്ന പാർട്ടികളെ തങ്ങളോടൊപ്പം ചേർക്കുക എന്നത് സ്റ്റാലിന്റെ യുദ്ധതന്ത്രമാണ്. തുടക്കത്തിൽ കോൺഗ്രസ് ചില അടവുകൾ പ്രയോഗിച്ച് കൂടുതൽ സീറ്റുകൾക്ക് വിലപേശിയെങ്കിലും സ്റ്റാലിൻ വഴങ്ങിയില്ല. 35 സീറ്റുകൾ വേണമെന്ന ആവശ്യം അംഗീകരിക്കാൻ ഡി.എം.കെ തയാറായില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുമ്പു കോൺഗ്രസിലെ ചില നേതാക്കൾ ഭരണത്തിൽ പങ്കാളിയാക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ, സഖ്യം വിട്ടുപോയാൽ കെട്ടിെവച്ച പണം കിട്ടില്ലെന്ന തിരിച്ചറിവാണ് അവരെ അലട്ടിയിരുന്നത്. മാത്രമല്ല, കോൺഗ്രസിലെ ഉന്നതതലം ഇടപെട്ടതോടെ ഭരണപങ്കാളിത്തം എന്ന കീറാമുട്ടി വേണ്ടെന്നുവെക്കുകയും ചെയ്തു.
2021 മേയ് ഏഴിന് 234ൽ 159 സീറ്റുകളും നേടി തമിഴകത്തിന്റെ മുതൽ അമൈച്ചറായി അധികാരമേൽക്കുമ്പോൾ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും നീരാളിപ്പിടിത്തത്തിൽ തകർന്നുവീണ സംസ്ഥാനമായിരുന്നു എം.കെ. സ്റ്റാലിന്റെ മുന്നിൽ ഉണ്ടായിരുന്നത്. സ്വയം സ്വരൂപിച്ചെടുത്ത നിശ്ചയദാർഢ്യമായിരുന്നു തുടർന്നുവന്ന 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിലും പ്രകടമായത്, ഡി.എം.കെ സഖ്യം 39 സീറ്റുകളും കരസ്ഥമാക്കി പ്രതിപക്ഷത്തെ നിലംപരിശാക്കിയതിന് പിന്നിൽ സ്റ്റാലിന്റെ സംഘടനാശേഷിയും ഭരണനേട്ടവും തന്നെയായിരുന്നുവെന്ന് വിമർശകർപോലും വിധിയെഴുതി. 2026ലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ തോരൊലി മുഴങ്ങുമ്പോൾ തമിഴകരാഷ്ട്രീയത്തിന്റെ ചുറ്റുവട്ടങ്ങളിൽ നിരവധി ദ്രാവിഡകക്ഷികളാണ് തങ്ങളുടെ ഭാഗധേയം പരീക്ഷിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്. കടമയും ആത്മാർഥതയും അച്ചടക്കവുമൊക്കെ കാലഹരണപ്പെട്ടെന്നും കാലത്തിനനുസരിച്ചുള്ള കോലമാണ് തങ്ങൾക്ക് അനിവാര്യമെന്നും അവർ തിരിച്ചറിഞ്ഞിരിക്കുന്നു.
രണ്ട് സുപ്രധാനമായ കാര്യങ്ങളാണ് തമിഴകത്തിന്റെ മുന്നിൽ നമുക്കു കാണാവുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തെ സ്റ്റാലിന്റെ ഭരണം സൃഷ്ടിച്ച നേട്ടങ്ങളാണ് ഒന്നാമത്തേത്. നിരവധി പാകപ്പിഴകളും സ്വജനപക്ഷപാതവും അഴിമതിയുമൊക്കെ പ്രകടമാണെങ്കിലും സ്റ്റാലിനെ മറികടക്കാൻ പോരുന്ന കോപ്പുകളൊന്നും പ്രതിപക്ഷത്തിന്റെ കൈവശമില്ല. ജയലളിതക്കുശേഷം തകർന്നുതരിപ്പണമായ പ്രതിപക്ഷത്തിന്റെ ദുരവസ്ഥയാണ് രണ്ടാമത്തെ കാര്യം. തെരഞ്ഞെടുപ്പിന്റെ ചൂട് വർധിക്കുംതോറും പ്രതിപക്ഷം ഛിന്നഭിന്നമാകുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. അതിന്റെയൊക്കെ അടിസ്ഥാനം അധികാരദുർമോഹവും ജാതീയതയിൽ കുരുങ്ങിയ രാഷ്ട്രീയസമവാക്യങ്ങളുമാണ്. സ്റ്റാലിന്റെ നിശ്ചയദാർഢ്യത്തെ മലർത്തിയടിക്കാൻ ഇതിനൊന്നിനും കഴിയുന്നില്ല എന്നതാണ് വാസ്തവം.
ബുദ്ധിരാക്ഷസനെന്നും രാഷ്ട്രീയചാണക്യനെന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ ഏറ്റുവാങ്ങിയിട്ടുള്ള സാക്ഷാല്‍ മുത്തുവേല്‍ കരുണാനിധിയുടെ അടവുകള്‍ മകൻ സ്റ്റാലിന് അത്രത്തോളം വശമില്ലെങ്കിലും നിലവിലുള്ള ശത്രുക്കളെ നിലംപരിശാക്കാനുള്ള മനക്കരുത്ത് ഈ നേതാവ് കൈവശമാക്കിയതിന് ഉദാഹരണമാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ നേടിയ അട്ടിമറി വിജയം. 234ല്‍ 45.2 ശതമാനം വോട്ടുനേടി 159 സീറ്റും പിടിച്ചെടുക്കാന്‍ കഴിഞ്ഞത് പതിനൊന്നോളം വന്‍കിട-ചെറുകിട കക്ഷികളെ സ്റ്റാലിൻ തന്റെ കുടക്കീഴില് കൊണ്ടുവന്നതിനാലാണ്. ഡി.എം.കെക്ക് മാത്രം 133 സീറ്റുകളാണ് കിട്ടിയത്. ഇന്ത്യൻ നാഷനൽ കോൺഗ്സ് -18, വി.സി.കെ -4, സി.പി.ഐ-സി.പി.എം -രണ്ടു വീതം. എന്നാൽ, പ്രതിപക്ഷകക്ഷിയായ എ.ഐ.എ.ഡി.എം.കെ നയിച്ച സഖ്യത്തിനു മൊത്തം 75 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. എ.ഐ.എ.ഡി.എം.കെ 66, പി.എം.കെ 5, ബി.ജെ.പി -4.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ സഖ്യകക്ഷികളോടൊപ്പം നിന്ന് 39 സീറ്റുകളില്‍ മുപ്പത്തെട്ടും പിടിച്ചെടുക്കാന്‍ സ്റ്റാലിന്റെ ഡി.എം.കെ സഖ്യത്തിനു കഴിഞ്ഞത് സംഘടനാശേഷികൊണ്ടുമാത്രമല്ല വിട്ടുവീഴ്ചകള്‍ ചെയ്യാനുള്ള സന്മനസ്സും ത്രാണിയും ഉള്ളതിനാലായിരുന്നു. അന്ന് ലഭിച്ച സീറ്റുകൾ ഇങ്ങനെയായിരുന്നു. ഡി.എം.കെ -22, കോൺഗ്രസ് -9, വി.സി.കെ -2, സി.പി. ഐ - 2, സി.പി.എം -2, ഐ.യു.എം.എൽ - 1, എം.ഡി.എം.കെ -1. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽനിന്ന് വ്യത്യസ്തമായിരിക്കും 2026ൽ നടക്കാൻ പോകുന്നത്. ചിതറിപ്പോകുന്ന കക്ഷികളെ തങ്ങളുടെ സഖ്യത്തിൽ ചേർക്കുകയും പ്രതിപക്ഷത്തെ ഞെട്ടിപ്പിക്കുകയും ചെയ്യുക എന്ന അടവുനയമാണ് സ്റ്റാലിൻ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.

ജയലളിത മുഖ്യമന്ത്രിയായി അവരോധിക്കുകയും മൂന്നു തവണ മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കുകയും ചെയ്ത ഒ. പന്നീർസെൽവത്തെ എ.ഐ.എ.ഡി.എം.കെ നേതാവ് എടപ്പാടി പഴനിസ്വാമി എത്രമാത്രം ദ്രോഹിച്ചെന്ന് തമിഴകത്തെ ജനങ്ങൾക്കറിയാം. എന്നാൽ, രാഷ്ട്രീയഭാവി നശിച്ചെന്ന് എ.ഐ.എ.ഡി.എം.കെ വിധിയെഴുതിയ പന്നീർസെൽവത്തെ സഖ്യത്തിൽ ചേർത്തുകൊണ്ടാണ് സ്റ്റാലിൻ പകരംവീട്ടിയത്. പന്നീർസെൽവത്തിന്റെ വിശ്വസ്തനായ, എം.എൽ.എ സ്ഥാനം രാജിെവച്ചുവന്ന ആർ. വൈദ്യലിംഗത്തെയും പോൾ മനോജ് പാണ്ഡ്യനെയും അടുത്തിടെയാണ് സ്റ്റാലിൻ തന്റെ പാർട്ടിയിലെടുത്തത്. നടൻ കമൽഹാസനും മുസ്ലിം ലീഗും സി.പി.ഐയും സി.പി.എമ്മും നേരത്തേതന്നെ ഡി.എം.കെ സഖ്യത്തലാണ്.
ജയലളിതക്കുശേഷം എ.ഐ.എ.ഡി.എം.കെയില്‍ കാര്യമായ നേതൃത്വനിര ഇല്ലാതിരുന്ന സാഹചര്യത്തിലാണ് അവരുടെ ഉറ്റതോഴിയായ ശശികലയുടെ ആശീര്‍വാദത്തോടെ എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിക്കസേരയില്‍ ഉപവിഷ്ടനാകുന്നത്. അതുകൊണ്ടുതന്നെ എടപ്പാടി ഏറ്റവും അധികം ഭയപ്പെട്ടിരുന്നത് സ്റ്റാലിന് നയിക്കുന്ന ഡി.എം.കെയെ ആയിരുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍നിന്ന് ശിക്ഷ കഴിഞ്ഞിറങ്ങി വരുന്ന ശശികല തന്ത്രങ്ങളും പിടിവാശിയും പ്രയോഗിച്ച് പാര്‍ട്ടി കൈയടക്കാന്‍ വന്നാല്‍ കാര്യങ്ങള്‍ തലകീഴായി മറിയുമെന്നും തങ്ങളുടെ അധികാരക്കോട്ടകള്‍ തകര്‍ന്നടിയുമെന്നുമുള്ള ഭയം അന്നത്തെ ദ്രാവിഡ നേതാക്കളെ അലോസരപ്പെടുത്തിയിരുന്നു. എന്തായാലും നിയമസഭ തെരഞ്ഞെടുപ്പോടെ എ.ഐ.എ.ഡി.എം.കെ നേതാക്കൾ പലവഴിക്കായി. ജാതിരാഷ്ട്രീയമാണ് എ.ഐ.എ.ഡി.എം.കെയെ തകർത്തെറിഞ്ഞത്. തേവർ വിഭാഗത്തിലുള്ള ശശികല ജാതിക്കളി നടത്തിയതോടെയാണ് രാഷ്ട്രീയം മാറിമറിഞ്ഞത്.
ഇന്ന് എ.ഐ.എ.ഡി.എം.കെ തമിഴകത്ത് ശക്തമായ രാഷ്ട്രീയകക്ഷിയല്ല. എടപ്പാടി പളനിസ്വാമിയുടെ പക്വതയില്ലാത്ത രാഷ്ട്രീയം ആ പാർട്ടിയെ നശിപ്പിക്കുന്നതിൽ വലിയൊരു പങ്കുവഹിച്ചു. ഒ. പന്നീർസെൽവത്തെ ഒറ്റപ്പെടുത്താൻ എടപ്പാടി നടത്തിയ ശ്രമങ്ങളൊക്കെ തിരിച്ചടിയുടെ രൂപത്തിൽ പാർട്ടിയെ ബാധിച്ചു. പാർട്ടിയുടെ സർവവും താനാണെന്ന് ചിന്തിക്കുന്ന ഇദ്ദേഹം അടുത്ത മുഖ്യമന്ത്രിയാകാൻ കച്ചകെട്ടിയിരിക്കുകയാണ്. തങ്ങൾ അധികാരത്തിൽ വന്നാൽ പതിനായിരം രൂപ ഓരോ കുടുംബത്തിനും കൊടുക്കുമെന്നാണ് എടപ്പാടി പ്രകടനപത്രികയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. സർവതിനെയും എതിർക്കുകയെന്ന സിദ്ധാന്തമാണ് എടപ്പാടിയുടെ സഖ്യനയം.
ബി.ജെ.പിയിൽ പ്രതീക്ഷ അർപ്പിച്ചു മുന്നേറിയതായിരുന്നു എടപ്പാടിയുടെ തകർച്ചക്ക് മറ്റൊരു കാരണം. ടി.ടി.വി ദിനകരനെ പാർട്ടിയിൽ തിരിച്ചെടുത്തിട്ടും പന്നീർസെൽവത്തെ അടുപ്പിക്കില്ല എന്ന ദാർഷ്ട്യമാണ് എ.ഐ.എ.ഡി.എം.കെയെ നശിപ്പിച്ചത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പലയിടത്തും കെട്ടിവെച്ച പണം കിട്ടാത്ത അവസ്ഥ ഉണ്ടായിട്ടും സ്റ്റാലിനെപ്പോലെ ഘടകകക്ഷികളുമായി സമവായം സൃഷ്ടിക്കാനോ, സ്വന്തം അഹന്ത അൽപംപോലും ചോർത്തിക്കളയാനോ എടപ്പാടിക്ക് കഴിഞ്ഞില്ല എന്നതാണ് ഏറ്റവും വലിയ ദുരന്തം. ഡി.എം.കെയെ തറപറ്റിക്കും എന്ന ചിന്താഗതിയാണ് എടപ്പാടി ഇപ്പോഴും വെച്ചുപുലർത്തുന്നത്. “പൂജ്യം സ്റ്റാലിൻ കൂട്ടണിക്ക്, രാജ്യം (അധികാരം) എങ്കളുക്ക്” എന്ന് ആവർത്തിക്കുന്ന എടപ്പാടിയുടെ പ്രസ്താവനയെ വലിയ ഫലിതമായി മാത്രമേ ജനങ്ങൾ കാണുന്നുള്ളൂ.
എ.ഐ.എ.ഡി.എം.കെ സഖ്യം വോട്ടർമാർക്ക് വാരിക്കോരിയാണ് വാഗ്ദാനങ്ങൾ നൽകുന്നത്. ഒരു കിലോ പരിപ്പ്, ഒരു ലിറ്റർ പാചക എണ്ണ, ഇപ്പോൾ കൊടുക്കുന്ന 20 കിലോ അരിയോടൊപ്പം സൗജന്യമായി ഫ്രിഡ്ജും നൽകും. ഒരു കുടുംബത്തിന് മൂന്ന് എൽ.പി.ജി സിലിണ്ടറുകൾ സൗജന്യമായി നൽകുമെന്നും പ്രകടനപത്രിയിൽ പറയുന്നു. വൈദ്യുതിയുടെ ഇന്നത്തെ ചാർജ് പുതുക്കും. ഏതാണ്ട് 297ൽ അധികം തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാണ് അധികാരത്തിൽ വന്നാൽ നടപ്പാക്കുക.
പന്നീർസെൽവത്തെ മാത്രമല്ല ജയലളിതയുടെ തോഴിയും പാർട്ടിയെ ഒന്നടങ്കം കൈയിലെടുത്തു വിഴുങ്ങാൻ ശ്രമിച്ച ശശികലയെപ്പോലും പുറത്താക്കിയ നേതാവാണ് എടപ്പാടി. അതാണ് പുതിയ പാർട്ടിയുണ്ടാക്കാൻ ശശികലയെ കഴിഞ്ഞവാരം പ്രേരിപ്പിച്ചത്. ജയലളിതയുടെ 78ാമത്തെ ജന്മദിനം ആഘോഷിക്കുന്ന വേളയിൽ മധുരയിൽെവച്ച് താൻ പുതിയ പാർട്ടി ഉണ്ടാക്കുമെന്നും അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചു ഭരണക്കസേര കൈക്കലാക്കുമെന്നും ശശികല പ്രസ്താവിച്ചിരുന്നു. അതാകട്ടെ എടപ്പാടിക്ക് കനത്ത ഷോക്കാണ് ഏൽപിച്ചിരിക്കുന്നത്. “അയാളുടെ പേരുപറയാൻപോലും എനിക്ക് താൽപര്യമില്ല,” എന്നാണവർ മധുരയിൽ പ്രഖ്യാപിച്ചത്. ശശികലയുടെ ബന്ധുവും എ.എം.എം.കെ നേതാവുമായ ടി.ടി.വി. ദിനകരൻ അവരെ ശക്തമായി വിമർശിച്ചിരുന്നു. ‘‘ഇഡ്ഡലിയും സമ്പാറും ഉണ്ടാക്കുന്നതുപോലെയല്ല പുതിയ പാർട്ടിയുണ്ടാക്കുന്നത്” എന്നാണ് ദിനകരൻ അവരെ കളിയാക്കിയത്. പുതിയ പാർട്ടി ഉണ്ടായാൽത്തന്നെ ശശികലക്ക് മത്സരിക്കാൻ കഴിയില്ല. അഴിമതിക്കേസിലെ വിധിയതാണ്. തേവർ, മുക്കുളത്തൂർ, നാടാർ, ദലിത് എന്നീ വിഭാഗങ്ങളുടെ വോട്ടുബാങ്കായി അറിയപ്പെടുന്ന കൊങ്കുനാട് ജയലളിതയുടെ കാലത്ത് എ.ഐ.എ.ഡി.എം.കെ ശക്തികേന്ദ്രമായിരുന്നു. കോയമ്പത്തൂർ, ഈറോഡ്, സേലം, നാമക്കൽ, കരൂർ, തിരുപ്പൂർ ജില്ലകൾ ഉൾപ്പെടുന്നതാണ് കൊങ്കുനാട്. എന്നാൽ, ഇതെല്ലാം ഇന്ന് ഡി.എം.കെയുടെ കൈപ്പിടിയിലാണ്.
ദേശീയകക്ഷിയായ ബി.ജെ.പിയുടെ തമിഴ്നാട്ടിലെ തേരോട്ടം തുടക്കത്തിൽ എ.ഐ.എ.ഡി.എം.കെയെ അങ്കലാപ്പിലാക്കിയിരുന്നു. ഹിന്ദുത്വത്തിന്റെ മുഖംമൂടിയുമണിഞ്ഞ് ഇന്ത്യയെ മൊത്തത്തില്‍ സ്വന്തം കാല്ക്കീഴില് ഒതുക്കുവാനുള്ള ബി.ജെ.പിയുടെ കുടിലതന്ത്രങ്ങളെ അമര്‍ച്ചചെയ്യേണ്ടത് ഡി.എം.കെ സഖ്യത്തിന്റെ അനിവാര്യതയായിരുന്നു. തമിഴ്നാട്ടിൽ ബി.ജെ.പിക്ക് കാര്യമായ നേട്ടമൊന്നും സൃഷ്ടിക്കാൻ കഴിയില്ലെന്ന് മോദിക്കും അമിത് ഷാക്കും നന്നായറിയാം. അതുകൊണ്ടുതന്നെയാണ് സഖ്യകക്ഷികളെ മുന്നിൽനിർത്തിയുള്ള കുടിലതന്ത്രങ്ങൾ പ്രയോഗിക്കാൻ ശ്രമിക്കുന്നതും.
ഇപ്പോൾ ഡി.എം.കെയുടെ മുന്നിലെ കീറാമുട്ടി നടൻ വിജയിയുടെ തമിഴക വെട്രികഴകമാണ് (ടി.വി.കെ). വരുന്ന തെരഞ്ഞെടുപ്പിൽ കാര്യമായ നേട്ടമൊന്നും സൃഷ്ടിക്കാൻ ടി.വി.കെക്ക് കഴിയില്ലെങ്കിലും മോശമല്ലാത്ത വോട്ടുപിടിക്കാൻ കഴിഞ്ഞേക്കാം. എം.ജി.ആറിനെപ്പോലെ ശക്തമായ രാഷ്ട്രീയാടിത്തറയൊന്നും വിജയിക്ക് ഇല്ലെങ്കിലും സാധാരണക്കാരിൽ ഒരു വിഭാഗത്തെ സ്വാധീനിക്കാൻ ഇന്നത്തെ സാഹചര്യത്തിൽ കഴിഞ്ഞേക്കും. നടൻ സീമാന്റെ നാം തമിഴർ കക്ഷി (എൻ.ടി.കെ) 234 മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. അതിൽ 116 സ്ത്രീകളും 117 പുരുഷന്മാരും ഒരു ട്രാൻസ്ജെൻഡറുമുണ്ടാകും.

ദ്രവീഡിയൻ ചിന്താഗതിയും ഹിന്ദുത്വ അജണ്ടയും തമ്മിലുള്ള ഏറ്റുമുട്ടലിൽ ബി.ജെ.പിക്ക് പിടിച്ചുനിൽക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. തങ്ങളെ നിലംപരിശാക്കാൻ ഹിന്ദുത്വ അജണ്ടകൾക്ക് കഴിയില്ലെന്ന് ഡി.എം.കെക്ക് അറിയാം. അതുതന്നെയാണ് ഈ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ തുറുപ്പുചീട്ടും. ഡി.എം.കെ മന്ത്രിമാർക്കെതിരെയുള്ള അഴിമതി ആരോപണങ്ങളെ പരമാവധി മുതലെടുക്കുകയാണ് ബി.ജെ.പിയുടെ ഉന്നം. അതിനായി സി.ബി.ഐ, ഇ.ഡി തുടങ്ങിയ കേന്ദ്രസ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. എന്നാൽ, ഇതൊന്നും സ്റ്റാലിനെ ഒരുതരത്തിലും വ്യാകുലപ്പെടുത്തുന്നില്ല. സാംസ്കാരിക സ്വത്വത്തിന്റെ കാര്യത്തിൽ തമിഴകം മുന്നിലാണ്. അതുതന്നെയാണ് ഡി.എം.കെയുടെ വിജയസാധ്യതയും.
എന്തായാലും ചില സർവേ ഫലങ്ങൾ മാധ്യമങ്ങൾ എടുത്തുപറയുന്നുണ്ട്. 234 സീറ്റുകളിൽ 40 ശതമാനം വോട്ടുനേടി ഡി.എം.കെ സഖ്യം മുന്നിലെത്തുമെന്നാണ് ലോക്പോൾ നടത്തിയ സർവേ പറയുന്നത്. 181 മുതൽ 189 സീറ്റുകൾ നേടുമെന്ന് അവർ പ്രവചിക്കുന്നു. എ.ഐ.എ.ഡി.എം.കെ സഖ്യം 29 ശതമാനം വോട്ട് നേടി 38 മുതൽ 42 സീറ്റുകൾ വരെ നേടുമെന്നും പറയുന്നു. എന്നാൽ, 23.9 ശതമാനം വോട്ട് ഷെയറോടെ വിജയ് എട്ടു മുതൽ പത്തു വരെ സീറ്റു നേടാം. 4.9 ശതമാനം വോട്ട് പ്രതീക്ഷിക്കാവുന്ന സീമാന്റെ പാർട്ടിക്ക് ഒരു സീറ്റും കിട്ടില്ല.
എന്നാൽ, കഴിഞ്ഞ വാരം സർവേ നടത്തിയ അഗ്നി ന്യൂസ് സർവിസിന്റെ പ്രവചനം വ്യത്യസ്തമാണ്. 234 സീറ്റിൽ 41.9 ശതമാനം വോട്ടുകൾ നേടി 180 സീറ്റുകൾ ഡി.എം.കെ മുന്നണി നേടും എന്നാണ് അഗ്നി ന്യൂസ് സർവിസ് പ്രവചിച്ചിരിക്കുന്നത്. 38.5 ശതമാനം വോട്ട് നേടി 54 സീറ്റുകൾ എ.ഐ.എ.ഡി.എം.കെ സഖ്യം രണ്ടാം സ്ഥാനത്തെത്തും. വിജയിയുടെ ടി.വി.കെ 9.7 ശതമാനം വോട്ടും സീമാന്റെ നാം തമിഴർ കക്ഷി 4.8 ശതമാനം വോട്ടും കരസ്ഥമാക്കുമെന്ന് സർവേ പറയുന്നു.
എങ്ങനെയൊക്കെ കണക്കുകൂട്ടിയാലും വരാൻപോകുന്ന നിയമസഭ തെരഞ്ഞെടുപ്പ് പ്രതിപക്ഷത്തിനു നിർണായകമാണ്. കാര്യമായ ഭരണവിരുദ്ധവികാരമൊന്നും തമിഴകത്ത് നിലവിലില്ല. ഭരണമികവും സഖ്യകക്ഷികളെ സമചിത്തതയോടെ തന്നോടൊപ്പം നിർത്താനുള്ള കഴിവും സ്റ്റാലിൻ ഇതിനകം തെളിയിച്ചു കഴിഞ്ഞു. അടിസ്ഥാന ഘടകങ്ങളും ജനകീയാടിത്തറ തിരിച്ചറിയാനുള്ള ശേഷിയും ഇല്ലാത്ത എ.ഐ.എ.ഡി.എം.കെ സഖ്യം ഇന്ന് സങ്കീർണമായ വഴിത്തിരിവിലാണ്. ബി.ജെ.പിയുടെ സഹകരണം ഈ സഖ്യത്തെ ഒരു വിധത്തിലും സഹായിക്കില്ല എന്ന് ഡി.എം.കെ സഖ്യം തിരിച്ചറിഞ്ഞിരിക്കുന്നു. ഇതെല്ലാം നിയമസഭ തെരഞ്ഞെടുപ്പിൽ ഡി.എം.കെ സഖ്യത്തിന് കാര്യമായ മേൽക്കോയ്മ സൃഷ്ടിക്കുമെന്നുതന്നെയാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
ബ്രാഹ്മണന്റെ ഗതികേട്
പാമ്പിനെയും ബ്രാഹ്മണനെയും ഒന്നിച്ചുകണ്ടാൽ ആദ്യം ബ്രാഹ്മണനെ കൊല്ലുക എന്നുപറഞ്ഞത് ദ്രാവിഡകഴകം നേതാവ് ഇ.വി. രാമസ്വാമി നായ്ക്കരാണെന്ന് തമിഴകത്ത് ഒരു ചൊല്ലുണ്ട്. ഇത് ശരിയാണോ എന്ന് നിശ്ചയമില്ല. ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിനുമുമ്പും ശേഷവും താഴ്ന്നജാതിയിലുള്ള തമിഴ്ജനതയെ സർക്കാർതലത്തിൽ ഉന്നതസ്ഥാനങ്ങൾ വഹിച്ചിരുന്ന ബ്രാഹ്മണർ ദ്രോഹിച്ചിരുന്നു എന്നത് ചരിത്രം. തൊണ്ണൂറു ശതമാനം ഔദ്യോഗിക പദവികളിലും അന്ന് മൂന്നു ശതമാനം വരുന്ന ബ്രാഹ്മണരായിരുന്നു. അന്നത്തെ ബ്രാഹ്മണവിരുദ്ധ വികാരത്തിന്റെ അടിത്തട്ടിൽനിന്നാണ് ദ്രാവിഡ പ്രസ്ഥാനം ആരംഭിക്കുന്നത്. അതിന് ചുക്കാൻപിടിച്ചതാകട്ടെ ഇ.വി.ആറും. അങ്ങനെ ബ്രാഹ്മണവിരുദ്ധ നിലപാടും ഹിന്ദിവിരുദ്ധ പ്രക്ഷോഭവും ദ്രാവിഡപ്രസ്ഥാനങ്ങളെ തമിഴ്നാട്ടിൽ വളരാൻ സഹായിച്ചു.
എന്നാൽ, ദ്രാവിഡ പാർട്ടികളുടെ ഉയിർത്തെഴുന്നേൽപോടെ തെരഞ്ഞെടുപ്പ് പ്രക്രിയകളിൽനിന്ന് ബ്രാഹ്മണസമുദായത്തെ മനഃപൂർവം മാറ്റിനിർത്തുന്ന പ്രവണത വർധിച്ചു. വരുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പും അത് തെളിയിക്കുന്നു. കഴിഞ്ഞ 35 വർഷത്തെ തമിഴ്നാട് തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഒരു ബ്രാഹ്മണ സ്ഥാനാർഥിയെ മത്സരിപ്പിക്കാൻ പ്രധാനപ്പെട്ട ദ്രാവിഡകക്ഷികൾ താൽപര്യം കാണിച്ചിട്ടില്ല. ജയലളിതയുടെ മരണശേഷം ബ്രാഹ്മണനായ ആർ. നടരാജ് എന്ന റിട്ടയേർഡ് ഡി.ജി.പിെയ മാത്രമാണ് മൈലാപ്പൂരിൽ നിയമസഭ മണ്ഡലത്തിൽ മത്സരത്തിന് ഇറക്കിയത്. തമിഴ്നാട് ബ്രാഹ്മിൺ അസോസിയേഷന്റെ പിന്തുണ ഉണ്ടായിട്ടും ഇക്കുറി ബി.ജെ.പിയുടെ 27 സീറ്റുകളിൽ ഒന്നിൽപോലും ഒരു ബ്രാഹ്മണ സ്ഥാനാർഥി ഉണ്ടായില്ല. ഡി.എം.കെയും കോൺഗ്രസും ബ്രാഹ്മണസമുദായത്തിന് നേരെ കണ്ണടച്ചു. എന്നാൽ, വിജയിയുടെ ടി.വി.കെ ശ്രീരംഗം, മൈലാപ്പൂർ എന്നീ രണ്ട് മണ്ഡലങ്ങളിൽ ബ്രാഹ്മണസ്ഥാനാർഥികളെ കണ്ടെത്തി. സീമാന്റെ എൻ.ടി.കെ ആകട്ടെ ആറ് ബ്രാഹ്മണസ്ഥാനാർഥികളെ മത്സരിപ്പിക്കുന്നുണ്ട്. എന്നും പെരിയാറിന്റെ നിലപാടുകളെ വിമർശിക്കുകയും എതിർക്കുകയും ചെയ്തിട്ടുള്ള സീമാൻ പറയുന്നു –“ബ്രാഹ്മിൺ കട്ടപ്പാരകൊണ്ട് ദ്രാവിഡ ഭിത്തികൾ തകർക്കും.”
ബ്രാഹ്മണവിഭാഗത്തിൽപെട്ട രാമനാഥൻ, നടരാജ്, മൈത്രേയൻ എന്നിവരെ ജയലളിതയുടെ കാലത്ത് ലോക്സഭയിലേക്ക് മത്സരിപ്പിച്ചിട്ടുണ്ട്. എം.ജി.ആർ തന്റെ മന്ത്രിസഭയിൽ ബ്രാഹ്മണനായ എച്ച്.വി. ഹൺഡേയെ ആരോഗ്യമന്ത്രിയുമാക്കി. ജയലളിതയുടെ മരണശേഷം ബ്രാഹ്മണസമുദായത്തിൽനിന്ന് വലിയൊരു വിഭാഗം ബി.ജെ.പിയിലേക്ക് മാറി എന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. നടൻ വിജയ് ഉയർത്തിക്കാട്ടുന്ന അഞ്ച് വിഗ്രഹങ്ങളിൽ (ഐക്കൺ) ഒന്ന് പെരിയാറാണ്. പക്ഷേ, തങ്ങൾ ബ്രാഹ്മണവിരുദ്ധരല്ല എന്ന സന്ദേശമാണ് വിജയ് ഇത്തവണത്തെ തെരഞ്ഞെടുപ്പിലൂടെ നൽകുന്നത്. നിരീശ്വരവാദിയാണെന്ന് സ്വയം പ്രഖ്യാപിച്ച ബ്രാഹ്മണനായ നടൻ കമൽഹാസനെ അടുത്തിടെ രാജ്യസഭ അംഗമാക്കിയത് ഡി.എം.കെയാണ്. പക്ഷേ, തങ്ങൾക്ക് ബ്രാഹ്മണവിരുദ്ധ നിലപാടാണ് ഉള്ളതെന്ന് തെളിയിക്കാൻ ഡി.എം.കെ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്.

ശിഥിലമാകുന്ന രാഷ്ട്രീയ സദാചാരം
മത്സരരംഗത്തുള്ള അഞ്ച് സഖ്യകക്ഷികളിൽ വളരെയധികം ബലഹീനമെന്ന് പറയാവുന്നത് ശശികലയുടെ എ.ഐ.പി.ടി.എം.എം.കെയും ഡോ. രാമദാസിന്റെ ശേഷിച്ച പി.എം.കെയും അടങ്ങുന്ന സഖ്യകക്ഷിയാണ്. ജയലളിതക്കുശേഷം അധികാരത്തിന്റെ സുഖശീതളച്ഛായകളിൽ വിരാജിക്കാമെന്ന് വ്യാമോഹിച്ചിരിക്കെയാണ് അനധികൃത സ്വത്തുസമ്പാദനക്കേസിൽ 2017ൽ ശശികലയെ കോടതി ശിക്ഷിക്കുന്നത്. ബംഗളൂരു അഗ്രഹാരാ ജയിലിൽ നാലുവർഷം കിടക്കേണ്ടിയും വന്നു.
അഴിമതിയുടെ മൊത്തക്കച്ചവടം ഏറ്റെടുത്ത ശശികല ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ കടുത്ത നിരാശയിലായിരുന്നു. കാരണം അധികാരമില്ലാത്ത ജിവിതം സ്വപ്നം കാണാൻപോലും കഴിയുമായിരുന്നില്ല. ജയലളിതയുടെ വിനാശത്തിന് കാരണമായതും ശശികലയുടെ നെറികെട്ട പണമോഹമായിരുന്നു. 1991 മുതല്‍ വാരിക്കൂട്ടിയ സമ്പത്തെല്ലാം അന്യംനിന്നു പോകാതിരിക്കണമെങ്കില്‍ അധികാരത്തിന്റെ തലപ്പത്തുതന്നെ എത്തണം. ആയിരക്കണക്കിനു കോടിയുടെ ബിനാമി സ്വത്തുക്കളാണ് അവരെ വ്യാകുലപ്പെടുത്തുന്നത്. ഈ ബോധമാണ് ആരെ കൂട്ടുപിടിച്ചാലും വീണ്ടും അധികാരത്തിലെത്താൻ അവരെ പ്രേരിപ്പിക്കുന്നത്.
2021 ജനുവരിയിൽ ജയിലിൽനിന്ന് മോചിതയായ അവരുടെ രാഷ്ട്രീയമോഹങ്ങളൊക്കെ തകിടംമറിഞ്ഞിരുന്നു. അനധികൃതമായി സമ്പാദിച്ച കോടിക്കണക്കിന് സ്വത്തുക്കളും മറ്റ് സന്നാഹങ്ങളും ഉണ്ടായിരുന്നിട്ടും അവർക്ക് രാഷ്ട്രീയത്തിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞിരുന്നില്ല. ഒപ്പം ഉണ്ടായിരുന്ന ബന്ധുവായ ദിനകരൻ, എടപ്പാടി, പന്നീർസെൽവം ഉൾപ്പെടെയുള്ള പല വമ്പന്മാരും വഴിമാറി സഞ്ചരിച്ചു. അങ്ങനെയാണ് പുതിയ പാർട്ടി രൂപവത്കരിക്കാൻ ചിന്നമ്മയെ ചിന്തിപ്പിച്ചത്. തന്നോടൊപ്പം ചേരാൻ കിട്ടിയത് പട്ടാളിമക്കൾ കക്ഷി സ്ഥാപകൻ ഡോ. രാമദാസിന്റെ പാർട്ടിയുടെ ഒരു കഷണം മാത്രമാണ്. സ്വന്തം മകൻ പി.എം.കെയുടെ പാലം വലിച്ച് താഴെയിട്ട് വലിയൊരു ഭാഗം അടർത്തിയെടുത്ത് എൻ.ഡി.എ സഖ്യത്തിലേക്ക് പോയപ്പോൾ വിഷണ്ണനായി നോക്കിനിന്ന രാമദാസിനെ മാടിവിളിച്ചത് ശശികലയായിരുന്നു.
പാർട്ടിയെ ഒരു വടവൃക്ഷംപോലെ നട്ടുനനച്ചു വളർത്തിയത് താനായിരുന്നു എന്ന് ഡോ. രാമദാസ് വിലപിക്കുമ്പോൾ സഹായത്തിന് എത്തിയത് ശശികലയായിരുന്നു. തന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ മാമ്പഴം മരവിപ്പിക്കാൻ കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടതും ഡോ. അയ്യാക്ക് തിരിച്ചടിയായി. അൻപുമണി രാമദാസിനെ പുറത്താക്കിക്കൊണ്ട് പാർട്ടി പിടിച്ചെടുക്കാനുള്ള പദ്ധതികളും പൊളിഞ്ഞു. സഖ്യത്തിൽ ചേർക്കാൻ ഡി.എം.കെയെ സമീപിച്ചെങ്കിലും അവിടെയും രക്ഷകിട്ടിയില്ല. അഴിമതിക്കും അമിത സാമ്പത്തിക ശേഖരണത്തിനും ശിക്ഷിക്കപ്പെട്ട ഒരു സ്ത്രീയുമായി തെരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കിയതിൽ പാർട്ടിയിലെ ഒരു വിഭാഗം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
1983 ജൂലൈ 16നാണ് വണ്ണിയാർ സമുദായത്തിന്റെ ഉന്നമനത്തിനുവേണ്ടി ഡോ. രാമദാസ് പി.എം.കെ സ്ഥാപിക്കുന്നത്. വടക്കൻ തമിഴ്നാട്ടിൽ വേരുകളുള്ള സമുദായമായിരുന്നു രാമദാസിന്റെ ഉന്നം. സ്വന്തം കുടുംബത്തിൽനിന്ന് ആരെയും പാർട്ടിയുടെ ഉയർന്ന സ്ഥാനങ്ങളിൽ നിയമിക്കില്ല എന്ന് തുടക്കത്തിൽ വീമ്പടിച്ച രാമദാസ് പിന്നാട് മകനെത്തന്നെ മുന്നിൽ നിർത്തേണ്ടി വരികയും കേന്ദ്രമന്ത്രി സ്ഥാനത്തുവരെ എത്തിക്കുകയും ചെയ്തു. മകൻ പിണങ്ങി പോയപ്പോൾ മൂത്തമകൾ ശ്രീകാന്തി പരശുരാമനെയാണ് പാർട്ടിയുടെ മുൻനിരയിൽ നിർത്തിയിരിക്കുന്നത്. രണ്ടു പാർട്ടികളും അടങ്ങുന്ന സഖ്യം എല്ലാ സീറ്റുകളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. വളരെ പ്രതീക്ഷകളൊന്നും ഇവർക്കില്ല. എന്തായാലും മുന്നണിയുടെ ഭാവി അനിശ്ചിതത്തിലാണെന്ന് മാത്രം ഇരവർക്കും അറിയാം.

അഞ്ച് തലസ്ഥാനങ്ങളുടെ ശിൽപി
അഭിനയത്തിലും സംവിധാനത്തിലും പരാജയപ്പെട്ട് രാഷ്ട്രീയത്തിൽ എത്തിയ സെന്തമിഴൻ സീമാൻ 2010 മേയ് 10നാണ് നാം തമിഴർ കക്ഷി (എൻ.ടി.കെ) എന്ന സ്വന്തം പാർട്ടി രൂപവത്കരിക്കുന്നത്. 1958ല്‍ എസ്.പി. ആദിത്യനാർ നാം തമിഴർ കക്ഷി എന്ന പേരിൽ രൂപവത്കരിച്ച പാർട്ടിയെ ഏറ്റെടുത്താണ് സീമാൻ രാഷ്ട്രീയത്തിൽ ഇറങ്ങുന്നത്. അഞ്ചു ചിത്രങ്ങൾ സംവിധാനം ചെയ്യുകയും എട്ടോളം ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്ത സീമാൻ ചലച്ചിത്രരംഗത്ത് ഒരു പരാജയമായിരുന്നു.
ശ്രീലങ്കൻ തമിഴരോട് ആഭിമുഖ്യം പുലർത്തിയിരുന്ന സീമാൻ അതുവഴി നിരവധി കേസുകളിലും പെട്ടിട്ടുണ്ട്. തമിഴ് ദേശീയതയാണ് ഈ പാർട്ടിയുടെ ലക്ഷ്യം. പല തെരഞ്ഞെടുപ്പുകളിലും മത്സരിച്ചിട്ടുണ്ടെങ്കിലും മൂന്നു ശതമാനത്തിൽ ഏറെ വോട്ടുപിടിക്കാൻ സീമാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പുകൾ ഒരു ആചാരംപോലെ നടത്തുന്നതിൽ അതീവ തൽപരനും. ഇക്കുറിയും 234 മണ്ഡലങ്ങളിൽ എൻ.ടി.കെ സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. അതിൽ പകുതി സീറ്റും സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. ഒരു ട്രാൻസ്ജെൻഡറിനും സീറ്റ് കൊടുത്തിട്ടുണ്ട്.
ലോക്സഭയിലും നിയമസഭയിലും സ്ത്രീകൾക്ക് മണ്ഡലങ്ങൾ സംവരണം ചെയ്യുമെന്നാണ് ഇദ്ദേഹത്തിന്റെ പ്രകടനപത്രികയിൽ പറയുന്നത്. തമിഴകത്തിന്റെയും പാർട്ടിയുടെയും ഭാവിപ്രവർത്തനങ്ങൾ പ്രവചിക്കുന്നതായിരുന്നു കഴിഞ്ഞദിവസം പുറത്തിറക്കിയ പ്രകടനപത്രിക. 400 പേജ് വരുന്ന പത്രികയിൽ അത്ഭുതങ്ങളുടെ കൂമ്പാരം കാണാം. എൻ.ടി.കെ വിജയിച്ചാൽ തമിഴ്നാട്ടിൽ അഞ്ച് തലസ്ഥാനങ്ങൾ സ്ഥാപിക്കും. ചെന്നൈ, തൃച്ചി, മധുരൈ, കോയമ്പത്തൂർ, കന്യാകുമാരി എന്നിവിടങ്ങളിലായിരിക്കും തലസ്ഥാനങ്ങൾ. അഡ്മിനിസ്ട്രേറ്റിവ് തലസ്ഥാനം തൃച്ചിയിലായിരിക്കും. 60 വയസ്സ് കഴിഞ്ഞ കർഷകർക്ക് പ്രതിമാസ പെൻഷൻ, മദ്യപാനികൾക്ക് പുനരധിവാസ കേന്ദ്രങ്ങൾ, 21 ലക്ഷം ഏക്കർ ഭൂമി കൃഷിഭൂമിയാക്കും തുടങ്ങിയ നൂറുകണക്കിന് വാഗ്ദാനങ്ങൾ നൽകുന്നുണ്ട്.
മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ സർക്കാർ ആശുപത്രിയിൽ മാത്രമേ ചികിത്സിക്കാൻ പാടുള്ളൂ. സർക്കാർ ജീവനക്കാർ കുട്ടികളെ സർക്കാർ സ്കൂളുകളിൽ മാത്രമേ പഠിപ്പിക്കാൻ പാടുള്ളൂ തുടങ്ങിയ നിരവധി കാര്യങ്ങൾ വിശദമാക്കുന്നുണ്ട്. ഇന്ത്യൻ പ്രസിഡന്റിനെ നേരിട്ട് തിരഞ്ഞെടുക്കാൻവേണ്ടി ഭരണഘടന ഭേദഗതിചെയ്യും. സുപ്രീംകോടതിയുടെ ബെഞ്ച് ചെന്നൈയിൽ സ്ഥാപിക്കും. എല്ലാവർക്കും വോട്ട് നിർബന്ധിതമാക്കും. തമിഴ്നാടിനെ പിടിച്ചു കുലുക്കിയ കാട്ടുകള്ളൻ വീരപ്പന്റെ മകൾ വിദ്യാറാണി മേട്ടൂരിൽ എൻ.ടി.കെ സ്ഥാനാർഥിയാണ്.
