Begin typing your search above and press return to search.
proflie-avatar
Login

നിയമസഭ പാസാക്കിയ ആരോഗ്യബില്ലിന്റെ യഥാർഥ ലക്ഷ്യം എന്ത്?

നിയമസഭ പാസാക്കിയ ആരോഗ്യബില്ലിന്റെ യഥാർഥ ലക്ഷ്യം എന്ത്?
cancel

കേരളത്തിലെ മുഴുവന്‍ ജനതയുടെയും സമഗ്രമായ ആരോഗ്യം ലക്ഷ്യംവെക്കുന്നു എന്ന പേരിൽ ഒരു ആരോഗ്യബിൽ കഴിഞ്ഞ നിയമസഭ സമ്മേളനത്തില്‍ പാസാക്കുകയുണ്ടായി.എന്നാല്‍, ഈ ബിൽ അത്രമാത്രം സമഗ്രമാണോ? എന്താണിതിന്റെ ശാസ്ത്രീയത? ഇതിനൊക്കെ പുറമെ നിലവില്‍ ഇവിടെ പരിമിതമാ​െയങ്കിലും ഉണ്ടെന്ന് അവകാശപ്പെടുന്ന ജനാധിപത്യക്രമത്തെ എന്തുകൊണ്ട് ഈ നിയമം മുഖവിലക്കെടുക്കുന്നില്ല. ഒപ്പം, എന്താണ് ഇതിന്റെ യഥാർഥ ലക്ഷ്യം?ആരോഗ്യമെന്നത് കേവലം രോഗമില്ലാത്ത അവസ്ഥ എന്നതിനുമപ്പുറം വ്യക്തിയുടെ/ സമൂഹത്തിന്റെ ശാരീരികവും മാനസികവുമടക്കം മറ്റെല്ലാ തരത്തിലുമുള്ള സ്വാസ്ഥ്യത്തെയാണ് പ്രതിനിധാനംചെയ്യുന്നത് എന്നാണ് ലോകാരോഗ്യ സംഘടനതന്നെ...

Your Subscription Supports Independent Journalism

View Plans
കേരളത്തിലെ മുഴുവന്‍ ജനതയുടെയും സമഗ്രമായ ആരോഗ്യം ലക്ഷ്യംവെക്കുന്നു എന്ന പേരിൽ ഒരു ആരോഗ്യബിൽ കഴിഞ്ഞ നിയമസഭ സമ്മേളനത്തില്‍ പാസാക്കുകയുണ്ടായി.എന്നാല്‍, ഈ ബിൽ അത്രമാത്രം സമഗ്രമാണോ? എന്താണിതിന്റെ ശാസ്ത്രീയത? ഇതിനൊക്കെ പുറമെ നിലവില്‍ ഇവിടെ പരിമിതമാ​െയങ്കിലും ഉണ്ടെന്ന് അവകാശപ്പെടുന്ന ജനാധിപത്യക്രമത്തെ എന്തുകൊണ്ട് ഈ നിയമം മുഖവിലക്കെടുക്കുന്നില്ല. ഒപ്പം, എന്താണ് ഇതിന്റെ യഥാർഥ ലക്ഷ്യം?

ആരോഗ്യമെന്നത് കേവലം രോഗമില്ലാത്ത അവസ്ഥ എന്നതിനുമപ്പുറം വ്യക്തിയുടെ/ സമൂഹത്തിന്റെ ശാരീരികവും മാനസികവുമടക്കം മറ്റെല്ലാ തരത്തിലുമുള്ള സ്വാസ്ഥ്യത്തെയാണ് പ്രതിനിധാനംചെയ്യുന്നത് എന്നാണ് ലോകാരോഗ്യ സംഘടനതന്നെ നൽകുന്ന നിർവചനം. അതുകൊണ്ടുതന്നെ രോഗാണുവിന്റെ അസാന്നിധ്യത്തെയോ കേവല രോഗലക്ഷണങ്ങള്‍ ഇല്ലായ്മ ചെയ്യലോ അല്ല സമ്പൂർണ ആരോഗ്യത്തി​​ന്റെ മാനദണ്ഡമായി കരുതുന്നത്. വ്യക്തികളുടെ ജീവിതക്രമം, ജീവിതപരിസരം, സമൂഹത്തില്‍ നിലനില്‍ക്കുന്ന അസന്തുലിതാവസ്ഥ, വ്യക്തിയുടെയും സമൂഹത്തിന്റെയും മാനസികാരോഗ്യം, പരിസ്ഥിതി, പ്രകൃതിയില്‍ മറ്റു ജീവികളും മനുഷ്യരും തമ്മിലും ജീവികളും ജീവികളും തമ്മിലും ഉണ്ടാകുന്ന വൈരുധ്യം, കാലാവസ്ഥാ പ്രതിസന്ധി, അശാസ്ത്രീയ മാലിന്യസംസ്കരണം ഉയർത്തുന്ന വെല്ലുവിളി, പുതിയ പകർച്ചവ്യാധികളുടെ ആവിർഭാവം, പ്രതിരോധമരുന്നുകളുടെ പ്രയോഗം, തദ്ദേശീയ ജനങ്ങളുടെ ജീവിതരീതികളും അവരുടെ അറിവുകളും ആരോഗ്യത്തിന്‍മേല്‍ ചെലുത്തുന്ന സ്വാധീനം, അത് സ്വാംശീകരിച്ച് ഗുണകരമായി ഉപയോഗപ്പെടുത്തേണ്ട ആവശ്യകത തുടങ്ങി നിരവധി മാനങ്ങളും അടരുകളും ഉള്ളതാണ് ‘ആരോഗ്യം’. അതുകൊണ്ടുതന്നെ കേരളംപോലൊരു സംസ്ഥാനത്ത് സമഗ്രമായൊരു ആരോഗ്യനിയമം രൂപപ്പെടുത്തുകയെന്നത് വളരെ ശ്രദ്ധയും ആഴത്തിലുള്ള അപഗ്രഥനവും ആവശ്യപ്പെടുന്ന ഗൗരവമാർന്ന പ്രവൃത്തിയാണ്.

ലോകാരോഗ്യ സംഘടനയുടെ ‘രണ്ടായിരമാണ്ടോടെ എല്ലാവർക്കും ആരോഗ്യ’മെന്ന ലക്ഷ്യം കേവലം മുദ്രാവാക്യത്തിലൊതുങ്ങി. മാത്രമല്ല ഇപ്പോള്‍ ‘സാമൂഹികാരോഗ്യ സംരക്ഷണത്തിന് ഏകാരോഗ്യം’ എന്ന തികച്ചും അശാസ്ത്രീയവും ജനാധിപത്യവിരുദ്ധവുമായ ലക്ഷ്യമാണ് മുന്നോട്ടുവെക്കുന്നത്. പുതിയതായി ഉണ്ടാകുന്ന പകർച്ചവ്യാധികളെയും, പ്രളയവും വരള്‍ച്ചയുമൊക്കെ രൂപപ്പെടുത്തുന്ന ആരോഗ്യ വെല്ലുവിളികളെയും ഫലപ്രദമായി നേരിടലാണ് ലക്ഷ്യമായി പറയുന്നതെങ്കിലും ഇത് യഥാർഥത്തില്‍ ലക്ഷ്യംവെക്കുന്നത് ആരോഗ്യരംഗവും ചികിത്സാക്രമവും ഏകീകരിക്കുന്നതുവഴി തുറന്നുകിട്ടുന്ന ആഗോള കമ്പോളവും അമിതലാഭവുമാണ്. കോവിഡ് വ്യാപനവും അത് ജനങ്ങളില്‍ ഉയർത്തിവിട്ട ഭീതിയും കാര്യങ്ങള്‍ കുറെക്കൂടി എളുപ്പമാക്കി.

ആദ്യം മുതല്‍‍തന്നെ ലോകാരോഗ്യ സംഘടനയെയും അവയുടെ നയരൂപവത്കരണങ്ങളെയും പ്രവർത്തനങ്ങളെയും ആഗോള സന്നദ്ധസംഘടനകളെ ഉപയോഗിച്ച്‍ ഒളിഞ്ഞും തെളിഞ്ഞും നിയന്ത്രിച്ചിരുന്നത്‍ ഈ രംഗത്തെ ഔഷധനിർമാണകുത്തകകള്‍ ആണെന്നത് ആരോഗ്യരംഗത്തുതന്നെയുള്ള ജനകീയ ശാസ്ത്രജ്ഞരും ഗവേഷകരും തെളിവുകൾ നിരത്തി സ്ഥാപിച്ചിട്ടുണ്ട്. ആഗോളീകരണവും ഉദാരവത്കരണവും വഴി ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിലെ വമ്പിച്ച ഔഷധ കമ്പോള സാധ്യത അവർക്ക്​ തുറന്നുകിട്ടി. ലോകാരോഗ്യ സംഘടനകളുടെ പദ്ധതികള്‍ സുഗമമായി‍ നടപ്പാക്കിയെടുക്കാൻ ആവശ്യമായ നിയമങ്ങള്‍ ഈ രാജ്യങ്ങളിലെ ഭരണകക്ഷികളില്‍ സ്വാധീനംചെലുത്തി നിർമിച്ചെടുക്കുകയും ചെയ്തതോടുകൂടി കാര്യങ്ങൾ എളുപ്പമായി. താൽക്കാലിക രാഷ്ട്രീയ-സാമ്പത്തിക നേട്ടങ്ങള്‍മാത്രം ലക്ഷ്യംവെക്കുന്ന ഭരണകർത്താക്കള്‍ ഇത്തരം നിയമങ്ങള്‍ രാജ്യത്തിന്റെ ആരോഗ്യരംഗത്തെ കുതിച്ചുചാട്ടമായി ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചു കൈയടി വാങ്ങി. ഏറെ വിവാദമായ കേന്ദ്ര മെഡിക്കല്‍ കമീഷൻ ബിൽ (2019), 2023ലെ കേരള പൊതുജനാരോഗ്യ നിയമം, ഏറ്റവും അവസാനം 2012ലെ ആശുപത്രി സംരക്ഷണ നിയമം ശക്തമാക്കി ഭേദഗതിവരുത്തി മേയ്​ 17ന്​ ഇറക്കിയ ഓർഡിനന്‍‍സ്‍ ‍എന്നിവ ഒക്കെ ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ കമ്പോളത്തെയും കമ്പോളതാൽപര്യത്തെയും മാത്രം ലക്ഷ്യംവെക്കുന്നതാണ്.

മെഡിക്കൽ കമീഷൻ ബില്ലും (2019) ആരോഗ്യവും

ഇന്ത്യയില്‍ വൈദ്യവിദ്യാഭ്യാസരംഗത്തും ആതുരസേവനരംഗത്തും അതിന്റെ ഗുണപരവും ഘടനാപരവുമായ എല്ലാ മേഖലകളെയും നിയന്ത്രിക്കുന്നതിനും നിർദേശങ്ങള്‍ നൽകി നടപ്പാക്കാനും നിയമപരമായി അധികാരമുള്ള ഏജന്‍സിയായിരുന്നു മെഡിക്കൽ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എം.സി.ഐ). 1956ലാണ് ആദ്യത്തെ മെഡിക്കൽ കൗണ്‍സില്‍ സ്ഥാപിതമാകുന്നത് (1933ലെ‍ ഇന്ത്യൻ മെഡിക്കൽ കൗണ്‍‍‍സില്‍ നിയമഭേദഗതി 1956). ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ ബിരുദ-ബിരുദാനന്തര കോഴ്സുകളുടെ സിലബസും പഠനകാലാവധിയും നിശ്ചയിക്കുക, രാജ്യത്തിനകത്തും പുറത്തുമുള്ള മെഡിക്കല്‍ കോളജുകളില്‍നിന്നും പഠിച്ചിറങ്ങുന്നവർക്ക് ചികിത്സിക്കാനും ജോലിചെയ്യാനുമുള്ള അംഗീകാരം നൽകുക, മെഡിക്കല്‍ കോളജുകളില്‍ കോഴ്സുകള്‍ ആരംഭിക്കാനും മറ്റും നിശ്ചിത മാനദണ്ഡങ്ങള്‍ പാലിച്ച് അനുമതി നൽകാന്‍ ഗവൺമെന്റില്‍ നിർദേശംസമർപ്പിക്കുക, ആരോഗ്യരംഗത്തെ നൈതികതയും ധാർമികതയും തുടങ്ങി ആരോഗ്യമേഖലയുടെ ഗുണപരമായ മുന്നോട്ടുപോക്കിനുള്ള വളരെ വിശാലമായ ഏജന്‍സിയായാണ് ഇതിനെ നിയമം വിഭാവന ചെയ്തിരുന്നത്. നാളിതുവരെ ആരോഗ്യരംഗത്ത് രാജ്യം നേടിയ മുഴുവന്‍ നേട്ടങ്ങളിലും മുന്നോട്ടുപോക്കിലും ഈ സ്ഥാപനത്തിന്റെ കൈയൊപ്പ് കാണാം. ആരോഗ്യമടക്കമുള്ള പൊതുസേവന മേഖലകളിൽ ​പ്രത്യേകിച്ച്​ വൈദ്യവിദ്യാഭ്യാസം, ചികിത്സ, പ്രതിരോധ മരുന്ന്-മരുന്നു ഗവേഷണ മേഖലകളില്‍ സ്വകാര്യ കോർപറേറ്റ് രാഷ്ട്രീയ താൽപര്യങ്ങള്‍ കടന്നുകയറ്റം നടത്തിയപ്പോൾ അതിനെ തടയാനും ഒരു പരിധിവരെ ഈ രംഗത്തെ നിലവാരത്തകർച്ചയെ ചെറുക്കാനും മെഡിക്കല്‍ കൗണ്‍‍സിലിനു കഴിഞ്ഞി‍രുന്നു.


ലോക ജനസംഖ്യയില്‍ മുന്‍പന്തിയില്‍ നിൽക്കുന്ന രാജ്യമെന്നനിലയിലും രോഗാതുരത കൂടിയ സമൂഹമെന്ന നിലയിലും ആഗോള മരുന്നു കോർപറേറ്റുകളും മരുന്നു പരീക്ഷണ കമ്പനികളും ഗവേഷണ ഏജന്‍സികളും രാജ്യത്തെ ആരോഗ്യ രംഗം നിയന്ത്രണങ്ങളില്ലാതെ തുറന്നുകിട്ടാന്‍ ആദ്യം മുതല്‍തന്നെ‍ ശ്രമം നടത്തിയിരുന്നു. മെഡിക്കൽ കൗണ്‍സിൽ ഇന്ത്യ നിയമം ഉപവകുപ്പ് മൂന്ന് എ അനുസരിച്ച് അംഗങ്ങളോ ചെയർമാനോ അവരുടെ ഉത്തരവാദിത്തങ്ങള്‍ ‍നടപ്പാക്കുന്നതിൽ പരാജയപ്പെടുകയോ സ്വജനപക്ഷപാതമോ മറ്റെന്തെങ്കിലും അഴിമതിയോ നടത്തിയാല്‍ കൗണ്‍‍സിലിനെ പിരിച്ചുവിടാനുള്ള അധികാരം ഗവണ്‍മെന്റിനുണ്ട്. 2010ല്‍ ചെയർമാന്‍ ഡോ. കേതൻ ദേശായിയെ കൈക്കൂലി കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്തപ്പോള്‍ ഇൗ വകുപ്പ് ഉപയോഗിച്ച് കൗണ്‍സിലിനെ പിരിച്ചുവിട്ടു. തുടർന്നു ഗവേണിങ് ബോഡി രൂപവത്കരിച്ച് മൂന്നുവർഷത്തിനുള്ളില്‍ പുതിയ മെഡിക്കൽ കൗണ്‍‍സിൽ തിരഞ്ഞെടുത്ത് അധികാരം കൈമാറാൻ തീരുമാനിച്ചു. എന്നാല്‍, മെഡിക്കൽ കൗണ്‍‍സില്‍ പുനഃസ്ഥാപിക്കുന്നതിനു പകരം നാഷനല്‍ മെഡിക്കൽ കമീഷന്‍ ബില്‍‍ 2019 അവതരിപ്പിക്കുകയാണ് ചെയ്തത്. സമൂഹത്തിന്റെ വിവിധതലങ്ങളില്‍ എതിർപ്പുയർത്തപ്പെട്ട് വിവാദമായതാണ് ഇൗ ബില്‍‍. മെഡിക്കൽ കൗണ്‍സില്‍ ആക്ടില്‍ ഉണ്ടായിരുന്ന ജനാധിപത്യ അധികാരങ്ങളെ കൂടി അട്ടിമറിച്ച് ആരോഗ്യരംഗത്തെ മരുന്നു കച്ചവടക്കാർക്കും ഗ്രാമീണ ജനതയെ മരുന്നു പരീക്ഷണത്തിനും പാതിവെന്ത പ്രതിരോധ മരുന്നു പ്രയോഗത്തിനും വിട്ടുകൊടുക്കുക എന്നതാണ് ഈ ബിൽ വഴി സംഭവിക്കുന്നത്. ഇതിന് ഉപയോഗപ്പെടുത്താന്‍ ഇടത്തട്ട് സാമൂഹിക ആരോഗ്യദാതാക്കള്‍ എന്നപേരിൽ അലോപ്പതിയുമായി ബന്ധമുള്ളവർക്ക് ഒരു ഹ്രസ്വകാല (ആറുമാസം) പരിശീലനം നൽകി ലൈസന്‍സ് അനുവദിച്ച് ഫീല്‍ഡില്‍ ഇറക്കും.

അലോപ്പതിയുമായി അടുത്ത ബന്ധമുള്ളവർ എന്നതിനു കൃത്യമായി ഒരു നിർവചനംപോലും നൽകിയിട്ടില്ലാത്തതുകൊണ്ടുതന്നെ മെഡിക്കൽ ​േഷാപ്പിലെ മരുന്ന് എടുത്തുകൊടുക്കുന്നവർ മുതല്‍ ആരുവേണമെങ്കിലും നാളെ വിദൂരഗ്രാമങ്ങളിലെ ദരിദ്രരായ സാധാരണക്കാരനു മുന്നില്‍ അലോപ്പതി ചികിത്സകനായി എത്താം. ജനപക്ഷ ആരോഗ്യപ്രവർത്തകരുടെയും വിവിധ ചികിത്സാ വിഭാഗത്തിലെ സംഘടനകളുടെയും ശക്തമായ എതിർപ്പുമൂലം തൽക്കാലം ഇത് നിർത്തി​െവച്ചു. എങ്കിലും ഡോക്ടർ-രോഗി അനുപാതത്തിലുള്ള കുറവും മറ്റു സവിശേഷതകളും പറഞ്ഞ് എപ്പോൾ വേണമെങ്കിലും നടപ്പാക്കാനുള്ള സാധ്യത നിലനില്‍ക്കുന്നു. മറ്റൊന്ന് ആയുഷ് വിഭാഗം ഡോക്ടർമാർക്ക് അലോപ്പതി മരുന്നില്‍ നൽകുന്ന ബ്രിഡ്ജ് കോഴ്സും അതുവഴി അവർക്ക് ഈ മരുന്നുകള്‍ എടുത്തു പ്രയോഗിക്കാന്‍ നൽകുന്ന അനുമതിയാണ്. ഇതുവഴി രണ്ടു കാര്യങ്ങളാണ് സാധ്യമാകുന്നത്. ഒന്ന്, ചെലവുകുറഞ്ഞതും താരത​േമ്യന പാർശ്വഫലങ്ങള്‍ കുറഞ്ഞതുമായ ആയുർവേദവും ഹോമിയോപ്പതിയും അടക്കമുള്ള ആയുഷ് വിഭാഗങ്ങള്‍ ഉപയോഗിക്കുന്ന ജനങ്ങള്‍ക്കിടയിലേക്ക് അലോപ്പതി മരുന്നുകളുടെ പ്രയോഗവും അതുവഴിയുണ്ടാകുന്ന കമ്പോളസാധ്യതയും. രണ്ട്, കാലക്രമേണ അലോപ്പതി മാത്രമാണ് ജനങ്ങളുടെ എല്ലാ ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള ഏക ശാസ്ത്രീയ പരിഹാരമെന്ന തെറ്റായ ധാരണ സ്ഥാപിച്ചെടുക്കുക. അതുകൊണ്ടുതന്നെ വ്യത്യസ്​ത കാരണങ്ങള്‍ ഉയർത്തിക്കൊണ്ടാണെങ്കിലും ബ്രിഡ്ജ് കോഴ്സ് എന്ന അശാസ്ത്രീയ നിർദേശത്തെ എല്ലാ സംഘടനകളും ശക്തമായി എതിർത്തു.

2016ല്‍ പാർലമെന്റിലെ ആരോഗ്യ കുടുംബക്ഷേമ സ്റ്റാൻഡിങ് കമ്മിറ്റി അതിന്റെ 92ാം റിപ്പോർട്ടിലാണ് മെഡിക്കല്‍ കൗണ്‍സിലിന്റെ പോരായ്മകളും കഴിവുകേടുകളും ചൂണ്ടിക്കാട്ടി വിമർശനം ഉയർത്തുന്നത്. രാജ്യത്തെ മെഡിക്കൽ ​േകാളജുകളില്‍ പഠിച്ചിറങ്ങുന്നവർ ഗുണനിലവാരത്തില്‍ ഏറെ പിറകിലാണെന്നും നൈപുണ്യ കുറവും ആത്മാർപ്പണം ഇല്ലായ്മയും എടുത്തുപറയുന്നു. അവർ ഗ്രാമങ്ങളില്‍ പ്രവർത്തിക്കാന്‍ താൽപര്യം കാണിക്കുന്നില്ല. ഇത് പരിഹരിക്കാൻ ആവശ്യമായ ഇടപെടല്‍ നടത്താന്‍ കൗണ്‍സിലിനു കഴിഞ്ഞിട്ടില്ല. അംഗങ്ങളുടെ പ്രവർത്തനങ്ങളില്‍ സുതാര്യതയില്ല, തുടങ്ങി നിരവധിയായിരുന്നു ആരോപണങ്ങള്‍. ഇതിനു പരിഹാരമെന്ന വ്യാജേനയാണ് നാഷനൽ മെഡിക്കല്‍ കമീഷന്‍ എന്ന പുതിയൊരു സംവിധാനത്തിനായി പാർലമെന്റില്‍ ബിൽ അവതരിപ്പിച്ചത്​. അതേവർഷം ജൂലൈയില്‍ ഇരുസഭകളും പാസാക്കിയ ബില്‍ 2019 ആഗസ്റ്റ് 8ന്​ പ്രസിഡന്റ് ഒപ്പു​െവച്ചു. മെഡിക്കല്‍ കൗണ്‍സിൽ ‍നിയമത്തിലും പ്രവർത്തനത്തിലും ചൂണ്ടിക്കാട്ടിയ പോരായ്മകള്‍ക്ക് ക്രിയാത്മകമായ ഒരു പരിഹാരവും മുന്നോട്ടുവെക്കുന്നില്ല. മാത്രമല്ല, കമീഷന്റെ ഘടനതന്നെ കൂടുതല്‍ ​േകന്ദ്രീകൃതമാക്കുകയും വൈദ്യസമൂഹത്തില്‍ പിടിമുറുക്കിയ ആഗോള കോർപറേറ്റ് താൽപര്യങ്ങളെ സംരക്ഷിക്കുന്ന തരത്തിലാണെന്നും കാണാം. അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി അഞ്ച് അംഗങ്ങള്‍ അടങ്ങിയ സെർച് കമ്മിറ്റിയുണ്ട്​. സെർച് കമ്മിറ്റി നൽകുന്ന വൈദ്യരംഗത്തെയും മറ്റു രംഗങ്ങളിലെയും പ്രമുഖരുമടങ്ങുന്ന ലിസ്റ്റില്‍നിന്നു നറുക്കിട്ടെടുക്കുന്നവരാണ് രണ്ടു വർഷ കാലാവധിയുള്ള കമീഷനിലെ അംഗങ്ങള്‍. ഇവർ അംഗമായി ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോഴും അംഗം എന്ന പദവി ഒഴിയു​േമ്പാഴും സ്വത്തുക്കളുടെയും ബാധ്യതകളുടെയും വിവരങ്ങള്‍ ഫോം എയില്‍ നൽകണം (റൂള്‍ 12). ഇൗ നിയമം പ്രാബല്യത്തിലായിട്ട് രണ്ടു വർഷം കഴിഞ്ഞിട്ടും അത്തരമൊന്ന് പൊതു ഇടത്തിൽ ലഭ്യമല്ല. കമ്മിറ്റികളുടെ ഘടനയും സുതാര്യമല്ല. വൈദ്യസമൂഹത്തിനെ കുറിച്ചുള്ള പരാതി പരിശോധിക്കുന്നതും വിധി നിശ്ചയിക്കുന്നതും ഡോക്ടർമാർക്കും വൈദ്യവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മേൽക്കൈയുള്ള കമ്മിറ്റിയാകുന്നതോടെ രോഗികളും സാധാരണ മനുഷ്യരും നീതി പ്രതീക്ഷിക്കേണ്ട എന്ന ആശങ്ക അമർജെസാനി (എഡിറ്റർ, ഇന്ത്യൻ ജേണല്‍ ഓഫ് മെഡിക്കല്‍ എത്തിക്സ്) 2022 മേയ് 7 എഡിറ്റോറിയലില്‍ പറയുന്നു. ഡോക്ടർമാർ നയിച്ചിരുന്ന മെഡിക്കൽ കൗണ്‍സിലില്‍നിന്നു ഡോക്ടർമാർ നയിക്കുന്ന മെഡിക്കല്‍ കമീഷനിലേക്കു മാറി എന്നുമാത്രം. സാധാരണക്കാർ പുറത്തു തന്നെയെന്ന‍് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കമീഷന്റെ തീരുമാനങ്ങളില്‍ അപ്പീല്‍ പോകാന്‍ വൈദ്യസമൂഹത്തിനു മാത്രമേ കഴിയൂ എന്നതിനാൽ (സെക്ഷന്‍ 30 (3), 30 (4) എന്‍.എം.സി നിയമം) സമൂഹത്തിന്റെ വിവിധ മേഖലകളില്‍നിന്ന് പ്രതിഷേധം ശക്തമായിട്ടുണ്ട്‍. അതുകൊണ്ടുതന്നെ നിയമത്തില്‍ ചില ഭേദഗതികള്‍ ചർച്ചക്കായി ഗസറ്റില്‍ പരസ്യപ്പെടുത്തി (2022 ഡിസം 29). അതില്‍ പ്രധാനപ്പെട്ട രണ്ട് ഗുണകരമായ നീക്കം ഒന്ന് രോഗിക്ക് അപ്പീല്‍ പോകാനുള്ള അവകാശം രേഖപ്പെടുത്തിയിരിക്കുന്നു. മറ്റൊന്ന്​ ഒരു പൊതുപരീക്ഷാ ബോർഡിനുള്ള നിർദേശമാണ്. എന്നാല്‍, മെഡിസിന്റെ നിർവചനം മോഡേണ്‍ മെഡിസിന്‍ എന്നാണ് ഉദ്ദേശിക്കുന്നത്. അത്​ ആയുഷ് വിഭാഗങ്ങള്‍ അടക്കമുള്ള ചികിത്സാ പദ്ധതികളെ എങ്ങനെ ബാധിക്കുമെന്നുള്ളത്​ കൂടുതല്‍ പഠനത്തിനു വിധേയമാക്കേണ്ടതാണ്.

കേരള പൊതുജനാരോഗ്യ ബില്ലും മേഖലയിലെ മാറ്റവും

പാർലമെന്ററി ജനാധിപത്യക്രമം അനുസരിച്ച്‍ പുതിയ നിയമനിർമാണത്തിനും നിലവിലുള്ള നിയമത്തില്‍ ആവശ്യമായ ഭേദഗതിവരുത്താനും കൃത്യമായ ചില നടപടിക്രമമുണ്ട്. ‍കേന്ദ്രവിഷയങ്ങളില്‍ പാർലമെന്റിലും സംസ്ഥാനവിഷയങ്ങളില്‍ അതത് സംസ്ഥാന നിയമസഭകളുമാണ് ഇതിനു വേദിയാകുന്നത്. ആദ്യം ഒരു പുതിയ നിയമം അല്ലെങ്കില്‍ ഒരു നിയമഭേദഗതിയുടെ അടിയന്തര ആവശ്യകത സഭയെ ബോധ്യപ്പെടുത്തണം. അത് ഒരു ഓർഡിനന്‍സായി ഗവർണർക്കു മുന്നില്‍ വെക്കണം. ഗവർണർക്കുകൂടി ബോധ്യപ്പെട്ടാൽ ഒപ്പുവെക്കും. ആറുമാസത്തിനുള്ളില്‍ സഭകൂടി ബിൽ പരിഗണിക്കുകയോ ഓർഡിനന്‍സ് പുതുക്കുകയോ ചെയ്യുകയാണ് പതിവുരീതി. നിയമത്തിന്റെ കരടു രൂപപ്പെടുത്തുന്നതിനായി അതത് വിഷയത്തിലെ വിദഗ്​ധരുടെയും നിയമവിദഗ്ധരുടെയും ഒരു പാനലിനെ ചുമതലപ്പെടുത്തുന്നു. ഇത് ബന്ധപ്പെട്ട മന്ത്രി നിയമസഭയില്‍ ചർച്ചക്കായി അവതരിപ്പിക്കുകയും‍ പ്രാഥമിക ചർച്ചകള്‍ക്കും ഭേദഗതി നിർദേശങ്ങള്‍ക്കും ശേഷം പൊതുജനങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുന്നതിനായി വിവിധ ഭാഗങ്ങളില്‍ സഭാ സമിതിയുടെ സിറ്റിങ് ​െവക്കും. തുടർന്ന്, സെലക്ട് കമ്മിറ്റിയില്‍ ചർച്ചചെയ്ത്‍ സബജക്ട് കമ്മിറ്റിക്ക് വിടുകയും ഗവർണർ ഒപ്പുവെക്കുന്നതോടുകൂടിയാണ് ഒരു ബിൽ നിയമമായി മാറുന്നത്. താരതമ്യേന ഗൗരവം കുറഞ്ഞ വിഷയങ്ങളിലുള്ള നിയമങ്ങള്‍പോലും ഇത്രയധികം സങ്കീർണ-സാങ്കേതിക നടപടിക്രമങ്ങളിലൂടെ കടന്നുപോയി മാത്രം പ്രാബല്യത്തില്‍ വരുന്ന കേരളത്തിലാണ് കേരള പൊതുജനാരോഗ്യ ബില്‍ എന്ന പേരില്‍ ഒരു ബില്‍ ഒരു ചർച്ചയുമില്ലാതെ പാസാകുന്നത്.

കേരള ആരോഗ്യ മന്ത്രി വീണ ജോർജ്
കേരള ആരോഗ്യ മന്ത്രി വീണ ജോർജ്

പതിനഞ്ചാം കേരള നിയമസഭയുടെ ബില്‍ നമ്പർ 77 ആയാണ് സഭയില്‍ അവതരിപ്പിച്ച് ശബ്ദവോട്ടോടെ മിനിറ്റുകള്‍ക്കുള്ളില്‍ പാസാക്കിയെടുക്കുന്നത്. നിയമസഭ നടപടിക്രമത്തില്‍ പറയുന്ന ഗില്ലറ്റിന്‍ എന്ന സവിശേഷ അധികാരം ഉപയോഗിച്ച് മുന്‍കൂട്ടി തീരുമാനിച്ച സഭാസമ്മേളന സമയക്രമത്തിനും മുമ്പ് അനിശ്ചിത കാലത്തേക്ക് പിരിയാന്‍ മുഖ്യമന്ത്രിക്ക് നിർദേശിക്കാം. മാർച്ച് 23ന്, നേരത്തേ നിശ്ചയിച്ചതില്‍നിന്ന് എട്ടു ദിവസം മുമ്പ് ബില്ലുകള്‍ കൂട്ടത്തോടെ പാസാക്കി മറ്റ് അടിയന്തരകാര്യങ്ങള്‍ തീർപ്പാക്കാനില്ലാത്തതിനാല്‍ സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. സഭാ നടത്തിപ്പിനു സാധ്യമാകാത്തവിധം പ്രതിപക്ഷപ്രതിഷേധമാണ് കാരണമായി പറ‍ഞ്ഞത്. ആരോഗ്യ ബില്ലിനു പുറമെ പഞ്ചായത്തീരാജ് നിയമം ഭേദഗതി ബിൽ, ധനവിനിയോഗ ബിൽ, സ്വകാര്യ വനം നിക്ഷിപ്തമാക്കല്‍ നിയമം ഭേദഗതി ബിൽ എന്നിവയാണ് ഗില്ലറ്റിൻ ‍അധികാരം ഉപയോഗിച്ച് ചർച്ചകള്‍ക്കിടം നൽകാതെ പാസാക്കിയത്. ഇതെല്ലാംതന്നെ വിശദമായ ചർച്ചനടത്തി ജനപക്ഷത്തുനിന്നു കൂടുതല്‍ ജനാധിപത്യപരമായി നോക്കിക്കണ്ട് പലനിലക്ക് സമൂഹത്തില്‍ ഉണ്ടാക്കുന്ന ഗുരുതര ചലനങ്ങള്‍ പരിഗണിച്ച് സമീപി​േക്കണ്ടതാണെന്ന് ബില്ലുകളുടെ പേരില്‍നിന്നുതന്നെ വ്യക്തമാകുന്നതേയുള്ളൂ.

കേരളത്തിന്റെ പൊതു ആരോഗ്യനയത്തെ പ്രതിനിധാനംചെയ്യുന്ന ഒരു ബിൽ ഇത്തരത്തില്‍ പാസാക്കപ്പെടുന്നു. ഇത് പുതിയ ചില കീഴ്‍വഴക്കങ്ങള്‍ക്കുകൂടി കാരണമാകും. പ്രത്യേകിച്ച്​ ആരോഗ്യം, വിദ്യാഭ്യാസം, രാജ്യസുരക്ഷ അടക്കമുള്ള തന്ത്രപ്രധാന മേഖലകളിലെ നയരൂപവത്കരണങ്ങളില്‍പോലും ആഗോള കോർപറേറ്റുകള്‍ക്ക് ഇടപെടല്‍ നടത്താന്‍ തക്കവണ്ണം കരുത്ത് തെളിയിച്ചിരിക്കുന്ന ഒരു സംവിധാനത്തില്‍.

കോവിഡ്‍ മറികടക്കുന്നതില്‍ ലോകരാജ്യങ്ങള്‍ക്കു മുന്നില്‍പോലും മാതൃകയായി പ്രശംസ പിടിച്ചുപറ്റിയതിനു തൊട്ടുപിന്നാലെയാണ് കേരളം ഇത്തരത്തിലൊരു നിയമം ഒട്ടും സമഗ്രവും ജനാധിപത്യപരവുമല്ലാത്ത രീതിയിൽ ധൃതിപിടിച്ച് പാസാക്കിയെടുക്കുന്നത്. നാളിതുവരെയുണ്ടായിട്ടുള്ള പകർച്ചവ്യാധികളില്‍‍ ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ പ്രതിരോധ മരുന്നു കണ്ടെത്തി പ്രയോഗിച്ച് രോഗനിയന്ത്രണം വരുത്തി എന്നു പറയുമ്പോഴും വൈറസിന്​ കുറഞ്ഞസമയത്തിനുള്ളില്‍ ഇത്രയധികം ജനിതകമാറ്റം സംഭവിക്കുകയും പുതിയ വേരിയന്റുകളും സബ് വേരിയന്റുകളുമായി നിലവിലുള്ള വാക്സിനെ മറികടക്കുകയും ചെയ്തു. ലക്ഷണങ്ങളില്ലാത്ത തരത്തിൽ ലോങ് കോവിഡ് എന്ന അവസ്ഥയടക്കം രൂപപ്പെട്ടതുമൊക്കെ ശരിയായ അർഥത്തില്‍ വിലയിരുത്താത്തതും ചോദ്യങ്ങളുയർത്തുന്നു. സുരക്ഷയും ഫലപ്രാപ്തിയും പൂർണമായും വിലയിരുത്തുന്നതിനു മുമ്പുള്ള‍ നിർബന്ധിത വാക്സിന്‍ വിതരണമടക്കമുള്ള പ്രോട്ടോകോള്‍‍ ഒക്കെയും വിരല്‍ചൂണ്ടുന്നത് ഏകാരോഗ്യം എന്ന സങ്കൽപം ഒട്ടും ശാസ്ത്രീയമല്ല എന്നുതന്നെയാണ്. ഒരു വ്യക്തിയുടെ ആരോഗ്യ-രോഗ, സാമൂഹിക, സാമ്പത്തികമടക്കമുള്ള വൈയക്തിക വിവരങ്ങള്‍ ഏറ്റവും നന്നായി ശേഖരിച്ച് സൂക്ഷിക്കുന്നതിൽ ഒന്നാം സ്ഥാനം കേരളത്തിനുതന്നെയാണ്. എന്നാല്‍, ഇതിന്റെ സുരക്ഷയുമായുള്ള ആശങ്ക, വിവരങ്ങള്‍ ചോരാനുള്ള സാധ്യതയൊക്കെയും വ്യക്തിവിവരങ്ങള്‍ മരുന്നു പരീക്ഷണത്തിനു അനുകൂലമായ ഡേറ്റ വിൽപനയൊക്കെയായി കോർപറേറ്റുകള്‍ അരങ്ങുവാഴുന്ന കാലത്ത് പരിമിതമായെങ്കിലും ഇപ്പോഴും ലഭ്യമാകുന്ന ആരോഗ്യാവകാശത്തെയും വ്യക്തിസുരക്ഷയെയും മനുഷ്യാവകാശങ്ങളെയും പാടെ നിഷേധിക്കുന്ന തരത്തിലുള്ളതാണ്​​ ബിൽ.

ഡോ. വന്ദന ദാസ്

ഡോ. വന്ദന ദാസ്

സംസ്ഥാനത്ത് പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ടു നിലവിലുള്ള‍ നിയമങ്ങള്‍ക്ക് പകരം കാലാനുസൃതമായ മാറ്റങ്ങളും ആവശ്യകതകളും ഉള്‍പ്പെടുത്തി പൊതുജനാരോഗ്യത്തിന് ഏകാരോഗ്യം എന്ന സമീപനം സ്വീകരി​േക്കണ്ടതിനാല്‍ സമഗ്രമായൊരു നിയമം എന്നാണ് ഇതിന്റെ ആമുഖത്തില്‍ പറയുന്നത്. പക്ഷേ, സ്ഥാപിച്ചെടുക്കുന്നത് ഉദ്യോഗസ്ഥരുടെ അമിതാധികാരപ്രയോഗത്തിനുള്ള സമഗ്രമായ വഴിയാണ്. ബദല്‍ ചികിത്സാശാഖകളെ പാടെ ഇല്ലായ്മചെയ്യാനുള്ള ഔഷധനിർമാണ കമ്പനികളുടെ കമ്പോള താൽപര്യമാണിത്​. കോവിഡ്കാലത്തെ പൊതുജനാരോഗ്യ പ്രോട്ടോകോള്‍ നടപ്പാക്കലില്‍ ഇത് വളരെ പ്രകടമായിരുന്നു. ആയുഷ്‍വിഭാഗങ്ങളുടെ മെഡിക്കൽ കോളജുകളും ആശുപത്രികളും ഏറ്റെടുത്തു കോവിഡ് പരിഹാര കേന്ദ്രങ്ങളായി മാറ്റുമ്പോള്‍ അതത് ചികിത്സാരംഗത്തെ വിദഗ്ധരുടെ ചികിത്സ/ പ്രതിരോധ മരുന്നു ഗവേഷണശ്രമങ്ങളെയോ സാധ്യതകളെയോ പരിഗണിക്കുകയോ ചർച്ചചെയ്യുകയോ ചെയ്യാതെ പാടെ അവഗണിച്ച് ആരോഗ്യ അടിയന്തരാവസ്ഥ സൃഷ്ടിച്ചു. അന്നത്തെ അവസ്ഥയില്‍ ഒരു പഠനത്തിന്റെയും പിന്‍ബലമില്ലാതെ നടപ്പാക്കിയ രീതികള്‍മൂലം സാധാരണ പൗരന്‍മാർക്കുണ്ടായ ബഹുമുഖ നഷ്ടങ്ങളെയും മനുഷ്യാവകാശലംഘനങ്ങളെയും ആവർത്തിക്കാനും നിയമപരമായ സാധൂകരണം നൽകാനുമാണ് ഈ നിയമം. നിയമസഭ സെലക്ട് കമ്മിറ്റിയിലെ അഞ്ചുപേർ രേഖപ്പെടുത്തിയ വിയോജന കുറിപ്പ് സഹിതം പാസാക്കിയ ബില്‍ സബ്ജക്ട് കമ്മിറ്റിക്കു വിടാതെ ഗവർണർക്കു മുന്നിൽ എത്തിയിരിക്കുകയാണ്. ആയുഷ്‍ വിഭാഗത്തിലെ സംഘടനകളും ജനകീയ ആരോഗ്യപ്രവർത്തകരും ഉയർത്തിയ എതിർപ്പുകളെ പരിഗണിച്ച് ആദ്യമുണ്ടായിരുന്ന ആയുഷ്​ വിഭാഗത്തിനെ പാടേ അവഗണിക്കുന്നതില്‍‍നിന്നും സമിതികളില്‍ അംഗത്വം‍ നൽകുന്നതിലേക്കും രോഗ/ രോഗമുക്തി സാക്ഷ്യപത്രം നൽകാന്‍ അനുവദിക്കുന്നതരത്തിലേക്ക് മാറ്റിയിട്ടുണ്ട്. അതോടെ ആയുഷ് വിഭാഗത്തിലെ നല്ലൊരു ശതമാനം ഗവ. മെഡിക്കൽ ഓഫിസർമാരും എതിർപ്പ്​ അവസാനിപ്പിച്ച് ഇതിന്റെ സ്തുതിപാഠകരായി. എന്നാല്‍, ഈ നിയമപ്രകാരം ഒരു പുതിയ പകർച്ചവ്യാധി അല്ലെങ്കില്‍ പകർച്ചവ്യാധിപ്രദേശത്തെ ജനങ്ങളുടെ ആരോഗ്യം തിരിച്ചുപിടിക്കുന്നതിനു ‍സ്വീകരിക്കേണ്ട ചികിത്സാരീതി ശാസ്ത്ര പെരുമാറ്റച്ചട്ടങ്ങളും ‍മറ്റു കാര്യങ്ങളും നിർണയിക്കുന്നതില്‍‍ സ്വതന്ത്രതീരുമാനം ആയുഷ് സംവിധാനങ്ങളടക്കമുള്ളവർക്ക്​ സാധ്യമല്ലാത്ത രീതിയിലാണ് പൊതുജനാരോഗ്യ സമിതികളുടെ ഘടന. സംസ്ഥാനതലം മുതല്‍ ഏറ്റവും താഴെ ഗ്രാമപഞ്ചായത്തുതലം വരെയുള്ള സമിതികളില്‍ മെംബർ സെക്രട്ടറിയും മേധാവിയും അലോപ്പതി വിഭാഗത്തില്‍നിന്നാണ്. അതുകൊണ്ടുതന്നെ ഒരു പകർച്ചവ്യാധി നിർമാർജനം/‍നിയന്ത്രണ പദ്ധതികളിൽ ബദല്‍‍ വൈദ്യശാസ്ത്ര ശാഖകളുടെ സാധ്യതകളെ ഇല്ലാതാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുന്നു.

രോഗാണു സിദ്ധാന്തവും തുടർന്ന് രോഗ-പ്രതിരോധ മരുന്നുകളുമൊക്കെ കഴിഞ്ഞ് ശാസ്ത്രം രോഗബാധയുടെ ബഹുതലകാരണങ്ങളെ പരിഗണിക്കുമ്പോഴും കേരളത്തിലെ സമഗ്ര പൊതുജനാരോഗ്യ ബിൽ ചില പ്രത്യേക പരിഹാരങ്ങളിലും രീതിശാസ്ത്രങ്ങളിലും ചുറ്റിത്തിരിയുന്നു. ജനങ്ങളില്‍നിന്നും പരമാവധി പിഴയടക്കം പിഴിഞ്ഞെടുത്ത് പൊതു ആരോഗ്യപ്രവർത്തന ഫണ്ട് കണ്ടെത്തുക എന്നതാണ്​ ബിൽ നിർദേശം. സാധാരണക്കാരന്റെ ദരിദ്ര-ഭൂരഹിത സാമൂഹിക സാഹചര്യത്തെയോ പരിസ്ഥിതിയോട് ഇണങ്ങി ജലവും വായുവും പരമാവധി മലിനമാക്കാതെ ജീവിക്കാൻ നടത്തുന്ന ശ്രമത്തെയോ ബിൽ പരിഗണിക്കുന്നില്ല.

ആരോഗ്യസമിതിയുടെ പരമാധികാരി എന്നനിലക്ക് പബ്ലിക് ഹെല്‍ത്ത് ഓഫിസർക്ക് ഈ നിയമം നൽകുന്ന അമിതാധികാരം കൂടുതല്‍ നിയമലംഘനത്തിനും സ്വജന‍പക്ഷപാതത്തിനുമാണ് വഴിവെക്കുക. നിലവിലുള്ള സാംക്രമിക രോഗ നിയന്ത്രണ നിയമം, ഭക്ഷ്യസുരക്ഷാ നിയമം, പരിസ്ഥിതി നിയമം, 94ലെ പഞ്ചായത്തീരാജ് നിയമം തുടങ്ങിയ നിലവിലുള്ള ഒരുപിടി നിയമങ്ങള്‍ക്കും മുകളിൽ പൊതു ആരോഗ്യ ഓഫിസർ അധികാരം സ്ഥാപിക്കുകയാണ് ഫലത്തിൽ സംഭവിക്കുന്നത്. ഈ നിയമത്തിലെ മറ്റൊരു പ്രധാന നിർദേശം പൊതുജനാരോഗ്യ ഫണ്ടിന്റെ രൂപവത്കരണമാണ്. നിയമത്തിന്റെ 12ാം അധ്യായത്തില്‍ 68ാം ഖണ്ഡികയിലാണ് ഇത് നിർദേശിച്ചിരിക്കുന്നത്. നിയമം പ്രാബല്യത്തില്‍ വന്നാലുടന്‍ പൊതുജനാരോഗ്യ ഫണ്ട് രൂപവത്കരിക്കണമെന്നും പിഴയടക്കമുള്ള വരുമാനം ഫണ്ടിലേക്ക് സ്വരുക്കൂട്ടണമെന്നും പറയുന്നു. അതുകൊണ്ടുതന്നെ പൊതു ആരോഗ്യ അധികാരിക്ക് കേസുകളില്‍ പരമാവധി പിഴചുമത്തുകയും സ്വന്തം താൽപര്യപ്രകാരം കേസുകൾ രാജിയാക്കുകയുമൊക്കെചെയ്യാം. ജനങ്ങളുടെ ഭരണഘടനാപരമായ അവകാശവും ഭരണകൂടത്തിന്റെ പ്രാഥമിക ഉത്തരവാദിത്തവുമാണ് ആരോഗ്യവും സുരക്ഷയും. അത്‍ നടപ്പാക്കി കൊടുക്കുന്നതിനുള്ള മറ്റു നടപടി ഒന്നും സ്വീകരിക്കാതെ സാമ്പത്തികബാധ്യത സാധാരണ ജനത്തിന്റെ തലയില്‍ ചാർത്തുന്നു. ഇത്​ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും പ്രദേശത്തെ പൊലീസടക്കമുള്ള ഓഫിസുകള്‍ക്കും ജീവനക്കാർക്കും മുകളില്‍ ആരോഗ്യ ഓഫിസർക്ക് ‍വരുന്ന മേധാവിത്വമാണ്. ഏത് സമയത്ത് ആവശ്യപ്പെട്ടാലും നിയമനടത്തിപ്പിനായി അദ്ദേഹത്തിനാവശ്യമായ സഹായം മറ്റെല്ലാവരും ചെയ്തുകൊടുക്കേണ്ടതാണ്. അതില്‍ വീഴ്ചവരുത്തുന്നവർക്കെതിരെ നടപടിക്കു ശിപാർശ ചെയ്യാനുള്ള അധികാരവും ഉണ്ടായിരിക്കുന്നതാണ്. ഇതിനെതിരെ സിവിൽ കോടതിയില്‍ ചോദ്യംചെയ്യാന്‍ അധികാരമില്ല.

ഡോ. വന്ദന ദാസി​ന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഐ.എം.എയുടെ നേതൃത്വത്തിൽ നടന്ന പ്രകടനം

ഡോ. വന്ദന ദാസി​ന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഐ.എം.എയുടെ നേതൃത്വത്തിൽ നടന്ന പ്രകടനം

പൊതുജനാരോഗ്യാധികാരിയുടെ അധികാരങ്ങളും ഉത്തരവാദിത്തവും പറയുന്ന ഖണ്ഡികയില്‍ ആരോഗ്യത്തിന് പൊതുശല്യമോ ഹാനികരമോ ആയി തോന്നുന്ന ഏതൊരു സ്ഥലത്തും എപ്പോള്‍ വേണമെങ്കിലും ഒരു മുന്നറിയിപ്പു നോട്ടീസുമില്ലാതെ പരിശോധന നടത്താനുള്ള അധികാരമാണ്​ പറയുന്നത്​. സെലക്ട് കമ്മിറ്റിയിലടക്കം വ്യാപക പ്രതിഷേധം വന്നതോടുകൂടി താമസസ്ഥലങ്ങളില്‍ രണ്ടു മണിക്കൂർ മുമ്പ് നോട്ടീസു നൽകി മാത്രം പരിശോധിക്കുക, അടിയന്തരഘട്ടങ്ങളിലൊഴികെ സൂര്യാസ്തമയത്തിനുശേഷമുള്ള പരിശോധനകള്‍ ഒഴിവാക്കുക എന്നീ ഭേദഗതി വരുത്തിയിട്ടുണ്ട്​. പരിശോധനകള്‍ക്ക് പൊലീസിന്റെയടക്കം സാന്നിധ്യം ആവശ്യപ്പെടാനും അധികാരമുണ്ടത്രേ, ഇതുവഴി വികേന്ദ്രീകരണമെന്ന ജനാധിപത്യ മൂല്യത്തില്‍നിന്നു മാറി കേന്ദ്രീകരണമെന്ന പിന്നോട്ടു​േപാക്കിലേക്കാണ് ‍ഈ നിയമം എത്തുക. ആയുഷ് വിഭാഗങ്ങള്‍ക്ക് പകർച്ചവ്യാധികള്‍ ചികിത്സിക്കാനും രോഗമുക്തി സർട്ടിഫിക്കറ്റ് നല്‍കാനും അനുമതി ഉൾച്ചേർത്തതിനെതിരെ ഐ.എം.എ അടക്കമുള്ള അലോപ്പതി ഡോക്ടർമാരുടെ സംഘടനകള്‍ ഗവർണറെ സമീപിച്ചിട്ടുണ്ട്​. ഭക്ഷ്യസുരക്ഷാ വകുപ്പും മലിനീകരണ നിയന്ത്രണ ബോർഡ്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങി ബന്ധപ്പെട്ട നിരവധി വകുപ്പുകളുടെ പരിശോധനക്കു ശേഷമാണ് ഇപ്പോള്‍ ഒരു സ്ഥാപനം തുടങ്ങാന്‍ കഴിയുന്നത്. ഈ നിയമങ്ങള്‍ ശക്തമായും നീതിയുക്തമായും നടപ്പാക്കാനുള്ള ഇച്ഛാശക്തിക്ക് ഭരണനേതൃത്വങ്ങള്‍ മുന്‍കൈയെടുക്കുന്നതിനു പകരം സാമൂഹിക ശ്രേണിയിൽ ഏറ്റവും താഴെത്തട്ടിലുള്ള ആള്‍ക്കാർക്കുനേരെ പുതിയൊരു നിയമം കൂടി. നിയുക്ത നിയമപ്രകാരം മാളുകള്‍, മാർക്കറ്റുകള്‍, വാടക താമസസ്ഥലം, ഫ്ലാറ്റ്​ സമുച്ചയങ്ങൾ, ശുദ്ധജലസ്രോതസ്സുകള്‍ തുടങ്ങി എവിടെയും മുന്നറിയിപ്പില്ലാതെ പരിശോധന നടത്താനും പിഴയീടാക്കാനുമുള്ള അനുമതി നൽകുന്നത്​ ദോഷകരമായി മാറാം. ഇതിന് ഒപ്പംനിൽക്കാത്ത മറ്റു വകുപ്പുകളിലെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ ഉത്തരവാദിത്തത്തില്‍ വീഴ്ചവരുത്തിയെന്ന വകുപ്പ് ചാർത്തി നടപടിക്കു ശിപാർശ ചെയ്യാവുന്നതാണ് (ബിൽ വകുപ്പ് 74). 66ാം വകുപ്പ്, ഉപവകുപ്പ് 4 പ്രകാരം നിയമത്തില്‍ മറ്റു വ്യവസ്ഥ ചെയ്യപ്പെട്ടതൊഴികെ, നിയമപ്രകാരം പബ്ലിക് ഹെൽത്ത്​ ഒാഫിസറുടെ രേഖാമൂലം പരാതിയില്‍ അല്ലാതെ ഒരു കോടതിയും അപ്രകാരമുള്ള വിചാരണക്ക് എടുക്കാൻ പാടുള്ളതല്ല (വകുപ്പ് 27).

വൈവിധ്യങ്ങളും അസമത്വങ്ങളുമുള്ള ഒരു സമൂഹത്തി​െന്റ ആരോഗ്യത്തെ ബാധിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. അവക്കുതന്നെ നിരവധി സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക കാരണങ്ങളുമുണ്ട്‍ എന്നത് ആരോഗ്യശാസ്ത്ര ചരിത്രവും സാമൂഹിക ചരിത്രവും പഠിക്കുന്ന ആർക്കും മനസ്സിലാക്കാവുന്നതാണ്. അതുകൊണ്ടുതന്നെ നിലവിലുള്ള വിവിധ നിയമങ്ങളുടെ നീതിപൂർവകമായ നടത്തിപ്പും അസമത്വങ്ങളെ പരിഹരിക്കുന്നതിനു മുന്‍തൂക്കംനൽകിക്കൊണ്ടുള്ള ഭരണനയങ്ങളുമാണ് വേണ്ടത്. പ്രായോഗികമായ ശാസ്ത്രീയ ബദലുകള്‍ ഉരുത്തിരിഞ്ഞുവരത്തക്ക വിധം ഗവേഷണങ്ങളെയും ചികിത്സാക്രമങ്ങളുടെയും ജനപക്ഷത്തുനിന്നുള്ള നവീകരണത്തിലൂടെ മാത്രമേ എല്ലാവർക്കും ആരോഗ്യം (ആരോഗ്യപൂർണമായൊരു സമൂഹം) എന്ന ലക്ഷ്യം കൈവരിക്കാന്‍ കഴിയുകയുള്ളൂ. അതിനു പകരംവെക്കുന്ന കോർപറേറ്റ് താൽപര്യത്തിനു മേൽക്കൈ കിട്ടുന്ന ഏകാരോഗ്യംപോലുള്ള സങ്കൽപവും നിയമവും ജനങ്ങളെയും ആരോഗ്യരംഗത്തെ വിദഗ്ധരെയും അവരുടെ സേവനങ്ങളെയും സാധാരണക്കാരന് അപ്രാപ്യമാക്കുമെന്ന് മാത്രമല്ല ശത്രുപക്ഷത്തേക്ക് സ്ഥാപിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ കേരള പൊതുജനാരോഗ്യ ബിൽ 2023 എന്നത് സമഗ്രമല്ലെന്ന് മാത്രമല്ല, പുറമെ പുരട്ടുന്ന ഇത്തരം ലേപനങ്ങള്‍ അവസ്ഥയെ കൂടുതല്‍ സങ്കീർണമാക്കും.

ആശുപത്രി സംരക്ഷണ നിയമം (2012) ഭേദഗതി ഓർഡിനന്‍സ്

ജനാധിപത്യക്രമത്തിലും അധികാരവികേന്ദ്രീകരണത്തിലും ആരോഗ്യമാനദണ്ഡത്തിലും ഏറ്റവും മുന്നില്‍നിൽക്കുന്നു എന്ന് അവകാശപ്പെടുന്ന കേരളത്തിന്റെ തിരശ്ശീലക്കു പിന്നിലെ വികൃതമുഖം തെളിയിക്കുന്ന സംഭവമായിരുന്നു ഡോ. വന്ദന ദാസിന്റെ കൊലപാതകം. തീർച്ചയായും ഒരു യുവജീവന്‍ അവരുടേതല്ലാത്ത കുറ്റംകൊണ്ട് കൊലചെയ്യപ്പെടുന്നത് സങ്കടകരവും വൈകാരികപ്രതികരണമുയർത്തുന്നതുമാണ്. തുടർന്ന് ഡോക്ടർമാരും മെഡിക്കല്‍ കോളജ് ആശുപത്രി ജീവനക്കാരുമടക്കം മെഡിക്കൽ രംഗത്തെ മുഴുവന്‍‍ ജീവനക്കാരും ഐ.എം.എയടക്കമുള്ള സംഘടനകളും ചേർന്നു നടത്തിയ സമരവും പ്രതിഷേധങ്ങളും ഹൈകോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സ്വമേധയാ എടുത്ത കേസും ചർച്ചയായതാണ്. വിവിധതലത്തിലുള്ള വിഷയങ്ങൾ വേണ്ടവിധം വിശകലനം ചെയ്യാതെ ആരോഗ്യരംഗം നേരിടുന്ന യഥാർഥ പ്രശ്നങ്ങള്‍ക്ക് സമഗ്രവും ശാശ്വതവുമായ പരിഹാരം തേടാൻ സാധ്യമല്ല. തൊഴിലിടങ്ങളിലെ സുരക്ഷിതമില്ലായ്മമൂലം സംഭവിക്കുന്ന അപകടങ്ങളും അക്രമങ്ങളും എന്തിനു കൊലപാതകം വരെ കേരളത്തിലും പുതിയതല്ല. ഇതിലൊക്കെ തന്നെ അതത്​ മേഖലകളിലെ സഹപ്രവർത്തകരും സംഘടനകളും സമരമോ വൈകാരിക പ്രതികരണങ്ങളോ നടത്താറുണ്ട്.

സമാനമായ വൈകാരിക വിഷയങ്ങളിൽ നടന്ന മിന്നൽ പണിമുടക്കുകള്‍ക്കുനേരെ കോടതിയെടുത്ത നിലപാട് എന്തുകൊണ്ടാണ് ഇതില്‍ എടുക്കാതിരുന്നത്​ എന്നും ആലോചിക്കണം. എന്തുകൊണ്ട് ഡോക്ടർമാരും നഴ്സുമാരും മറ്റ് ആശുപത്രി ജീവനക്കാരും രോഗികളാലോ കൂട്ടിരിപ്പുകാരാലോ ആക്രമിക്കപ്പെടുന്നു? എന്തുകൊണ്ട് നിസ്വാർഥമായി സേവനം ചെയ്യുന്ന ഡോക്ടർമാർക്കുപോലും കേരളത്തില്‍ അധികകാലം തുടരാന്‍ കഴിയുന്നില്ല, താൽപര്യം കാട്ടുന്നില്ല?‍ നഴ്സുമാരടക്കമുള്ള മറ്റു ആശുപത്രി ജീവനക്കാരോടും രോഗികളുടെ കൂട്ടിരിപ്പുകാരോടും ഡോക്ടർമാർ എന്ത് സമീപനമാണ് സ്വീകരിക്കുന്നത് തുടങ്ങിയ വിഷയങ്ങൾ ഒന്നും അഭിസംബോധനചെയ്യാതെ, അ​െല്ലങ്കിൽ അടിസ്​ഥാന സൗകര്യങ്ങളുടെ കുറവ്​ പരിഗണിക്കാതെ രോഗികളില്‍നിന്നും ബന്ധുക്കളില്‍നിന്നും ഉണ്ടാകുന്ന അക്രമങ്ങളില്‍നിന്നു രക്ഷിക്കാന്‍ ആശുപത്രി സംരക്ഷണനിയമം (2012) കൂടുതല്‍ ശക്തമായ വകുപ്പുകള്‍ ഉള്‍പ്പെടുത്തി ഉടൻ നടപ്പിലാക്കണമെന്നതായിരുന്നു ആവശ്യം.

ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കാവുന്ന നിയമം ഒറ്റദിവസംകൊണ്ട് അംഗീകരിച്ച് ആരോഗ്യ വകുപ്പ് തീർപ്പാക്കി. ഡോക്ടർമാരുടെ മുതല്‍ സെക്യൂരിറ്റി ജീവനക്കാരുടെ ജീവനും ആത്മാഭിമാനത്തിനും ശാരീരികമോ മാനസികമോ ആയ ഭീഷണിയുയർത്തുക, അതിനു പ്രേരിപ്പിക്കുകയോ ചെയ്യുന്ന ആരെയും കുറ്റക്കാരായി കണ്ട് അഞ്ചു വർഷം വരെ തടവും രണ്ടു ലക്ഷം രൂപവരെ പിഴയീടാക്കാനും ഒരു മാസത്തിനുള്ളില്‍ കുറ്റപത്രം സമർപ്പിച്ച് ഒരുവർഷത്തിനുള്ളില്‍ വിചാരണ പൂർത്തിയാക്കണമെന്നുമാണ് നിയമഭേദഗതി. ഇത്തരം കേസുകള്‍ ഇൻസ്​പെക്ടർ റാങ്കില്‍‍കുറയാത്ത ഉദ്യോഗസ്ഥർ അന്വേഷിക്കണം. വേഗത്തില്‍ വിചാരണ പൂർത്തിയാക്കാന്‍ സ്പെഷൽ കോടതിയും മറ്റു ഘടകങ്ങള്‍ ഒന്നുംതന്നെ പരിഗണിക്കാതെ നടത്തുന്ന നിയമനിർമാണം കേരളത്തിന് അപമാനകരമാണ്.


കേരളത്തില്‍ സമീപകാല ചരിത്രം മാത്രം പരിശോധിച്ചാല്‍പോലും ഡോക്ടർമാരടക്കമുള്ള ആരോഗ്യപ്രവർത്തകർക്ക് നേരെ നടന്നിട്ടുള്ള അതിക്രമത്തിന്റെയും മറ്റും എത്രയോ ഇരട്ടി സംഭവങ്ങള്‍ മേല്‍പറഞ്ഞവരുടെ അനാസ്ഥകൊണ്ടോ ധാർഷ്ട്യംകൊണ്ടോ, തെറ്റായ തീരുമാനങ്ങള്‍കൊണ്ടോ ചികിത്സ വൈകിയോ സാധാരണക്കാരനുണ്ടായിട്ടുണ്ട്​. നിഷ്പക്ഷമായൊരു വിശകലനത്തിൽ തെളിഞ്ഞുവരുന്നത് ആരോഗ്യരംഗത്തെ പ്രശ്നങ്ങള്‍ക്ക് ഇത്തരത്തില്‍ ഒരു നിയമം പരിഹാരമ​െല്ലന്നു മാത്രമല്ല, ഇപ്പോള്‍തന്നെ ഡോക്ടർ-രോഗി ബന്ധത്തില്‍ നിലനിൽക്കുന്ന മേധാവി-വിധേയർ സ്വഭാവം കൂടുതല്‍ ശക്തിപ്പെടുകയേയുള്ളൂ. ഇപ്പോള്‍തന്നെ ജനാധിപത്യരാജ്യത്തെ പൗരന്‍ എന്നനിലയില്‍ ഭരണഘടന അനുശാസിക്കുന്ന അവകാശമായ ആരോഗ്യക്ഷമമായ ജീവിതത്തിനുവേണ്ടി ആശുപത്രിയെ സമീപിക്കുന്ന ഒരാള്‍ക്ക് ഏതോ ഔദാര്യം ലഭ്യമാകുന്നതുപോലെ അല്ലെങ്കില്‍ വിലകൊടുത്തു വാങ്ങേണ്ടുന്ന ഒരു ഉൽപന്നമായാണ് അനുഭവപ്പെടുന്നത്.

വ്യത്യസ്ത സാമൂഹിക-സാമ്പത്തിക-ജീവിത തൊഴില്‍ പരിസരത്തുനിന്നും വിഭിന്നമായ മാനസികാവസ്ഥയിലും ആശങ്കയിലും വരുന്ന രോഗിയുടെയോ കൂട്ടിരിപ്പുകാരന്റെയോ വൈകാരികപ്രകടനത്തെപ്പോലും മനസ്സിലാക്കാന്‍ കഴിയാതെ നിയമത്തിന്റെ പരിധിയിൽ ശിക്ഷാർഹമായ കുറ്റമായി വ്യാഖ്യാനിക്കാൻ കഴിയും. ഇത് ഗുരുതരമായ അവകാശനിഷേധത്തിലേക്കാണ് എത്തിക്കുക. സ്വന്തം അല്ലെങ്കിൽ ബന്ധുവിന്റെ ആരോഗ്യവിവരം പറയാനോ കാണാനോ അനുവദിക്കുന്നില്ലെങ്കില്‍ അത് അഭിമാനക്ഷതമായി അനുഭവപ്പെടുകയും ചെയ്യും. പരസ്പരവിശ്വാസത്തില്‍ ഊന്നിയുള്ള സൗഹൃദപരമായ ഡോക്ടർ-രോഗി ബന്ധത്തിലൂടെ മാത്രം കഴിയുന്ന ഒരുപിടി പ്രശ്നപരിഹാരങ്ങളെ പാടെ നിയമം ഇല്ലാതാക്കുന്നു. രോഗിയെയും ബന്ധുക്കളെയും ഡോക്ടറുടെ ശത്രുപക്ഷത്തു പ്രതിഷ്ഠിക്കുകയാണ് ഇതുവഴി നിയമം ചെയ്യുന്നത്.

അടിസ്ഥാന സൗകര്യങ്ങള്‍ ഏർപ്പെടുത്തുക, രോഗികളുടെ എണ്ണത്തിനനുസരിച്ച് ഡോക്ടർമാരടക്കമുള്ള സ്ഥിരം ജീവനക്കാരെ നിയമിക്കുക തുടങ്ങിയ വിഷയങ്ങൾ ഉയർത്തി ഡോക്ടറും രോഗിയും ഒരുമിച്ചു നിന്നു ശബ്ദമുയർത്തണം. അതിനു പകരം ഞങ്ങള്‍ക്ക് സുരക്ഷ തരൂ എന്ന മുദ്രാവാക്യം ജനങ്ങളെ ശത്രുപക്ഷത്ത് നിർത്തുകയേയുള്ളൂ. രോഗികളുടെ അവകാശങ്ങള്‍കൂടി സംരക്ഷിക്കപ്പെടുന്ന, ആരോഗ്യരംഗത്തെ നൈതികത തിരിച്ചുപിടിക്കുന്ന സമഗ്ര നി

News Summary - kerala health bill